Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 25, 2011

ലസ് ലഗേജ് മോര്‍ ഫൈന്‍


അതിരിട്ട കമ്പിയില്‍ പിടിച്ച് കണ്ണുംനട്ട് നില്‍ക്കുന്ന മല്‍ബിയും കുഞ്ഞുങ്ങളുമാണ് മനസ്സില്‍. മല്‍ബുവിന് ധിറുതിയായി.
 

ഒരാള്‍ മാത്രമല്ല, എല്ലാവരും പാച്ചിലില്‍തന്നെ. ലഗേജിനായി കണ്‍വെയര്‍ ബെല്‍റ്റിനു ചുറ്റുമുള്ള കാത്തിരിപ്പ് ക്ഷമയോടെയാണെന്ന് പറയാനേ പറ്റില്ല. ഒഴുകി വരുന്ന പെട്ടി പിടിക്കണം, ട്രോളിയില്‍ വെക്കണം, ഉരുട്ടി പുറത്തിറങ്ങി കുഞ്ഞുങ്ങളെ കാണണം. വിമാനത്തില്‍നിന്നു തന്നെ തുടങ്ങിയതാണ് ഈയൊരു വെപ്രാളം. ഉരുണ്ടുരുണ്ട് വിമാനം നില്‍ക്കുന്നതിനുമുമ്പ് തന്നെ തല ഉയര്‍ത്തി, എയര്‍ ഹോസ്റ്റസിന്റെ ആക്രോശം ഏറ്റുവാങ്ങി, ഭാരം തൂക്കിപ്പിടിച്ച് അങ്ങനെ പ്രിയപ്പെട്ടവരെ തേടിയുള്ള വരവ്. ഒരു സംഭവം തന്നെ.

ലഗേജ് കൂടുതലാണല്ലോ മാഷേ, പിഴ ഒടുക്കേണ്ടി വരും.
പായാനൊരുങ്ങിയ മല്‍ബുവിനെ തടഞ്ഞുനിറുത്തി. പെട്ടികളില്‍ നോട്ടമിട്ട് മുന്നില്‍ ഒന്നില്‍ കൂടുതല്‍ ഓഫീസര്‍മാര്‍.
 

മല്‍ബു തിരിച്ചു ചോദിച്ചു. എന്തു പിഴ, ഏതു പിഴ?
അപ്പോള്‍ പത്രം വായിക്കാറില്ല അല്ലേ? ദേ നോക്കിയേ, നിങ്ങളെ പോലുള്ളവരാ അധിക ലഗേജിന് കിലോക്ക് 500 രൂപ വീതം പിഴയടച്ച് പോകുന്നത്. വേഗം അടച്ചാ വേഗം പോകാം. പുറത്ത് കുടുംബക്കാര് കാത്തിരുന്ന് മുഷിയുന്നുണ്ടാകും.
 

ഓഫീസര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍, അടുത്തുണ്ടായിരുന്ന മറ്റൊരു മല്‍ബു സഹായത്തിനെത്തി.
അതേയ്, നമ്മള്‍ കൊണ്ടുവന്ന ലഗേജ് 40 കിലോയില്‍ കൂടുതലുണ്ടെങ്കില്‍ ഫൈന്‍ ഈടാക്കി തുടങ്ങീട്ടുണ്ട്.
 

മല്‍ബു ചോദിച്ചു: നിങ്ങള്‍ കൊടുക്കുന്നുണ്ടോ?
ഏതായാലും കൊണ്ടുവന്നു പോയില്ലേ. ഇനിയിപ്പോ അടച്ച് വേഗം പുറത്തിറങ്ങണം. കെട്ട്യോളും പിള്ളാരും കാത്തിരിപ്പുണ്ട്.
 

മല്‍ബു എന്തു തീരുമാനിച്ചു? വീണ്ടും ഓഫീസറുടെ ചോദ്യം.
 

അതൊന്നും പറ്റില്ലാട്ടോ. ഇത് അവിടെവെച്ച് തൂക്കിനോക്കി നിങ്ങളുടെ ആളുകള്‍ തന്നെയാണ് വിമാനത്തില്‍ കയറ്റിയത്. പിഴ വേണേല്‍ അവരോട് വാങ്ങണം.
 

രണ്ട് പെട്ടിയുണ്ട് അല്ലേ. ഇതെന്താ ഒന്നില്‍ മല്‍ബു, മറ്റൊന്നില്‍ മല്‍ബി. കുടുംബം കൂടെയുണ്ടോ? പെട്ടികളില്‍ വെവ്വേറെ മൊബൈല്‍ നമ്പരാണല്ലോ? ഓഫീസര്‍ക്ക് സംശയം.
സാറേ, അത് ഒരു പെട്ടി പുരക്കേക്കും ഒരു പെട്ടി വീട്ടിലേക്കുമാണ്.
 

ആഹാ, കണ്ണൂരാണല്ലേ. ഒരു പെട്ടി സ്വന്തം വീട്ടിലേക്കും മറ്റേത് വൈഫ് ഹൗസിലേക്കും. എവിടേക്കായാലും രണ്ട് പെട്ടിയും കൂടി 60 കിലോയുണ്ട്. 20 കിലോക്ക് ഫൈന്‍ ഒടുക്കിയില്‍ കൊണ്ടുപോകാം. വേഗം തീരുമാനമെടുത്തോളൂ.
 

പറ്റില്ല സാറേ. എന്റെ രണ്ടു പെട്ടികളും അവിടെവെച്ച് തൂക്കി സ്റ്റിക്കറും ഒട്ടിച്ചാ വിട്ടത്. മല്‍ബു ലോജിക്ക് പുറത്തെടുത്തു.
 

നിങ്ങള്‍ അവിടെ അധിക ബാഗേജിന് ചാര്‍ജ് കൊടുത്തിട്ടുണ്ടോ? റസീറ്റുണ്ടോ?
അതൊന്നും ഓര്‍മയില്ല സാറേ. എമ്മാതിരി തിരിക്കായിരുന്നു. അതൊക്കെ അവര് നോക്കിക്കാണും. എന്റെ രണ്ട് ബാഗേജും കറക്ട് ആയിരുന്നു.
 

എന്നുവെച്ചാല്‍ ഓരോന്നും 20 കിലോ വീതം, മൊത്തം 40 കിലോ. പിന്നെ ഇതെങ്ങനെ 60 കിലോ ആയി. പറയണം മിസ്റ്റര്‍- ഓഫീസറുടെ ക്ഷമ നശിച്ചു തുടങ്ങി.
 

അതിപ്പോ എങ്ങനാ പറയാ സാറേ. വീര്‍ത്തതായിക്കാരം.
എന്തു വീര്‍ത്തതായിക്കാരം?
അതേയ് പെട്ടി രണ്ടും വീര്‍ത്തതായിരിക്കും എന്നാ പറഞ്ഞത്.
 

കണ്ണൂരാന്നു പറഞ്ഞിട്ട് മലപ്പുറം ഭാഷയാണല്ലോ?
പത്ത് പതിനഞ്ച് വര്‍ഷായിട്ട് അവരുടെ കൂടെയല്ലേ സാറേ?
 

താനെന്താ കളിയാക്കാണോ. പെട്ടി എങ്ങനാടാ വീര്‍ക്കുന്നത്?
അത് അവിടെ ഇരിക്കുന്നവരോട് ചോദിക്കണം സാര്‍.
മല്‍ബു ബാഗ് തുറന്ന് ഒരു പത്രം പുറത്തെടുത്ത് വലിയ തലക്കെട്ട് കാണിച്ചു. ഇതാണ് സാറേ വീര്‍ക്കാനുള്ള കാരണം.
എയര്‍ ഇന്ത്യയുടെ പീഡനം. 

-----------------------------------------------------------------------------------


റാംജി, അനുരാഗ്, ഒരുവന്‍, എച്മുക്കുട്ടി, ഓമനക്കുട്ടന്‍, മുഹമ്മദ്കുട്ടി,റഷീദ്, മിനി, പ്രഭന്‍ കൃഷ്ണന്‍, ഷാജു, റഹീം, നവീന്‍, അക്ബര്‍ വന്നതിനും കമന്റ് എഴുതിയതിനും എല്ലാവര്‍ക്കും ഒരായിരം നന്ദി.

പ്രവാസി യാത്രക്കാരില്‍നിന്ന് അധിക ലഗേജിന് പിഴ ഈടാക്കിയ വാര്‍ത്ത ഡിസംബര്‍ 18-ന് മലയാളം ന്യൂസ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താഴെ ലിങ്കില്‍ വായിക്കാം.





December 18, 2011

മല്‍ബിയുടെ ക്രൂരകൃത്യം

വീട്ടില്‍ അറിയിച്ചില്ലേ?
അനുശോചനം ഫോണില്‍ അറിയിക്കാന്‍ വിളിച്ചവരില്‍ ഒരാള്‍ അന്വേഷിച്ചു.
ഒരു മാസം സമയമുണ്ടല്ലോ? സാവകാശം പറയാം -മല്‍ബു മറുപടി നല്‍കി.

ഇവിടെ ആരും മരിച്ചിട്ടില്ല. വിടപറയുന്നത് ഒരാളുടെ പ്രവാസ ജീവിതമാണ്. അതും ഒരു കണക്കിനു മരണം തന്നെ. സ്വയം തെരഞ്ഞെടുത്തതോ അടിച്ചേല്‍പിച്ചതോ ആയ പ്രവാസ ജീവിതത്തില്‍നിന്ന് നാടന്‍ ജീവിതത്തിലേക്കുള്ള മടക്കം.

ഒരു മാസത്തിനകം തൊഴില്‍ നഷ്ടപ്പെടുമെന്നും മല്‍ബു നാട്ടില്‍ പോകേണ്ടിവരുമെന്നുമുള്ള വിവരം ലീക്കായതിനെ തുടര്‍ന്ന് നാട്ടുകാരും സുഹൃത്തുക്കളും ആശ്വസിപ്പിക്കാന്‍ വിളിക്കുന്നതാണ് അനുശോചനമായി ഫീല്‍ ചെയ്യുന്നത്. റീത്ത് കൊണ്ടുവരുന്നില്ലെന്നേയുള്ളൂ. സംഘടനകള്‍ അറിഞ്ഞാല്‍ യാത്രയയപ്പെന്ന പേരില്‍ അനുശോചന യോഗവും ചേരും.

എന്തു ചെയ്യാം. എല്ലാ പ്രവാസികളുടേയും അവസ്ഥ ഇതാണ്. ഏതു നിമിഷവും മടങ്ങേണ്ടിവരുമെന്ന ചിന്തയില്ലാതെ ജീവിക്കുന്നുവെന്നുമാത്രം.

രൂപയുടെ മൂല്യം കുറയുമ്പോള്‍ അയക്കുന്ന തുകയില്‍ അധികം കിട്ടുന്ന സംഖ്യയെ കുറിച്ച് എടുത്തു പറയാനാളുകളുണ്ട്. ഒരു വര്‍ഷം മുമ്പ് ആയിരം റിയാലിന് 11,000 രൂപ ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നതെത്രയാ... 14,000 രൂപ.

ഒരു വര്‍ഷം മുമ്പത്തെ തുക കൊണ്ട് ലഭിച്ചിരുന്ന വീട്ടുസാധനങ്ങള്‍ ആ തുകക്ക് ഇപ്പോള്‍ ലഭിക്കില്ലെന്ന കാര്യം എല്ലാവരും വിസ്മരിക്കുന്നു. എണ്ണയുടെയും പാചക വാതകത്തിന്റെയും വില മാത്രം നോക്കിയാല്‍ മതി ഈ മൂല്യവര്‍ധനയുടെ അര്‍ഥമില്ലായ്മ അറിയാന്‍.

പുതിയ സ്വദേശി പ്രസ്ഥാനത്തിന്റെ ഫലമായാണ് മല്‍ബുവിനു ദുര്‍വിധി. കമ്പനിയുടെ സ്ഥാനം പച്ച നിറത്തില്‍ നിലനിര്‍ത്താന്‍ സ്വദേശിയെ നിയമിക്കുന്നതിന് ഒഴിവു കണ്ടെത്താന്‍ രക്തസാക്ഷിയായി മല്‍ബു. പച്ചയില്‍ നിലനിര്‍ത്തിയാല്‍ മാത്രമേ കമ്പനിയുടെ കാര്യങ്ങള്‍ സുഗമമാകൂ. ചുകപ്പിലാണെങ്കില്‍ കട്ടപ്പൊക. നിറം തേടിയുള്ള പരക്കംപാച്ചിലില്‍ തലയുരുളുമെന്ന ആധിയില്‍ കഴിയുന്നവരാണ് ധാരാളം മല്‍ബുകള്‍.

ജോലി നഷ്ടപ്പെട്ട മല്‍ബു നാട്ടിലേക്ക് മടങ്ങാനുള്ള നാളുകളെണ്ണുകയാണ്. സ്ഥാനമേറ്റെടുക്കാനെത്തിയ പുതിയ ആള്‍ക്ക് കഴിയുംവേഗം പണി പഠിപ്പിക്കണം. പക്ഷേ, അതിപ്പോള്‍ ഇരട്ടിപ്പണിയായിരിക്കുന്നു. ജോലി സമയം തീരുന്നതിനിടയില്‍ ഒരിക്കല്‍പോലും ഇരിക്കാനാവാത്തതാണ് മല്‍ബുവിന്റെ പണി. കാഷ്യര്‍പ്പണി. ഒട്ടും നിന്നു ശീലമുള്ളയാളല്ല പണി പഠിക്കാനെത്തിയ ആള്‍. ഇരിക്കാന്‍ തോന്നുമ്പോള്‍ അയാള്‍ ഇറങ്ങും. തടയാന്‍ പറ്റാത്ത സ്ഥലത്തേക്കാണ് ഇരിപ്പിനായുള്ള ആ യാത്ര. ഇങ്ങനെ പോയാല്‍ ഇയാള്‍ പണി പഠിച്ചതു തന്നെയെന്ന് പലരും പറഞ്ഞു തുടങ്ങി.
എല്ലാം ഉറപ്പായ ശേഷം മല്‍ബിയേയും മക്കളേയും അറിയിച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്താന്‍ മല്‍ബുവിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ പലതാണ്.

ഗള്‍ഫില്‍ പരമാവധി പിടിച്ചുനില്‍ക്കണമെന്ന പക്ഷക്കാരിയാണ് മല്‍ബി. നാട്ടില്‍ വന്നാല്‍ മക്കളുടെ പഠനം പോലും വഴിമുട്ടുമെന്നും സാധനങ്ങളുടെ തീവിലയില്‍ കരിഞ്ഞുപോകുമെന്നുമാണ് അവരുടെ അഭിപ്രായം.
ഇരിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ജോലിക്കിടെ ഒരു ദിവസം കാലുവേദന കൊണ്ട് പുളഞ്ഞപ്പോള്‍ മല്‍ബിയോട് വിളിച്ചു പറഞ്ഞു.

വയ്യ, ഇനി വയ്യ, ഞാന്‍ അങ്ങോട്ടു വരികയാണ്. അവിടെ എന്തേലും ചെയ്തു ജീവിക്കാം.
നിങ്ങള്‍ ഇങ്ങോട്ടുവന്നാല്‍ എല്ലാവരും കൂടി ഒരുമിച്ചു മരിക്കേണ്ടിവരും. ഇവിടെ  സമ്പാദിച്ചുവെച്ചിട്ടൊന്നുമില്ലല്ലോ. പരമാവധി അവിടെ തന്നെ പിടിച്ചുനില്‍ക്കണം- അതായിരുന്നു മല്‍ബിയുടെ മറുപടി.

അതിനുശേഷം മല്‍ബു അക്കാര്യം ചിന്തിച്ചിട്ടേയില്ല. താനായിട്ട് ജോലി രാജിവെച്ചു പോകില്ല. പറഞ്ഞുവിട്ടാല്‍ പോകാം. അല്ലെങ്കില്‍ ഇവിടെ തന്നെ അങ്ങു തീരണം. ജോലി കളഞ്ഞു പോയാല്‍ നാട്ടിലെ കഷ്ടപ്പാടുകള്‍ക്കിടിയില്‍ മല്‍ബി മാത്രമല്ല, സ്വന്തം മനഃസാക്ഷിയും കുറ്റപ്പെടുത്താനുണ്ടാകും. ഓരോ മാസമടുക്കുമ്പോഴും റിയാലിലുളള ശമ്പളത്തുക കൂട്ടി ദുഃഖം കടിച്ചമര്‍ത്തേണ്ടി വരും.

പണി പോയി നാട്ടിലേക്ക്് മടങ്ങുന്നുവെന്ന കാര്യം എങ്ങനെ പറയുമെന്ന് ആലോചിച്ച് തലപുണ്ണാക്കുന്നതിനിടെയാണ് ഒരു ദിവസം മല്‍ബിയുടെ വിളി.

ജോലി പോയി മടങ്ങുന്ന കാര്യം അയലത്തെ മജീദ് വിളിച്ചു പറഞ്ഞു. എന്താ എന്നോട് പറയാതിരുന്നത്. സ്‌നേഹം ഇല്ലാതായി അല്ലേ. ഒന്നിനും വിഷമിക്കേണ്ട. എല്ലാത്തിനും വഴിയുണ്ടാക്കാം. നിങ്ങളിങ്ങു വന്നാല്‍ മതി.

ഈ വാക്കുകള്‍ മല്‍ബുവിനു പകര്‍ന്നു നല്‍കിയ സന്തോഷത്തിന് അതിരില്ലായിരുന്നു. വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന സ്വപ്നമാണ് എന്തേലുമൊക്കെ ചെയ്ത് കുടുംബത്തോടൊപ്പമുള്ള ജീവിതം. നഷ്ടപ്പെട്ട ഉന്മേഷം വീണ്ടുകിട്ടി. പക്ഷേ, മുന്നിലൊരു പുല്ലുവണ്ടി പോലെ പരിശീലനം കിടക്കുന്നു. അയാളെ ഒന്നു നേരെയാക്കാതെ എക്‌സിറ്റടിച്ച പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടില്ലെന്നുറപ്പ്. ഇന്നു പോകാം, നാളെ പോകാമെന്നു കരുതി നാളുകളെണ്ണി മാസം ഒന്നു പിന്നിട്ടു.

കാശയച്ചു കാശയച്ചു എന്നു പറഞ്ഞ് പറ്റിക്കുന്നതുപോലെ തന്നെ ഇത് നിങ്ങള് വരുന്നു, വരുന്നു എന്നു പറഞ്ഞ് പറ്റിക്കുകാണോ എന്ന് മൂത്ത മകള്‍.
മടക്കയാത്ര നീണ്ടുനീണ്ടു പോയപ്പോള്‍ മല്‍ബി ആ സസ്‌പെന്‍സ് പൊട്ടിച്ചു. അതാകട്ടെ, മല്‍ബിയുടെ മനംമാറ്റത്തിലും സ്‌നേഹത്തിലും മതിമറന്ന മല്‍ബുവിനു ഫീല്‍ ചെയ്തത് ഒരു ക്രൂരകൃത്യമായാണ്.
ഇതായിരുന്നു കരള്‍ പിളര്‍ത്തിയ ആ സന്ദേശം.

ഒരാഴ്ച കൂടിയേ ആങ്ങള കാത്തുനില്‍ക്കൂ. അതിനു മുമ്പ് വന്നില്ലെങ്കില്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞുറപ്പിച്ച ആ ബ്രൂണെ വിസ ആങ്ങള അങ്ങേതിലെ അമ്മതിനു കൊടുക്കും.



December 11, 2011

സംശയത്തളിക


പുറത്ത് മൂന്നുനാലു പേര്‍ അക്ഷമരായി കാത്തിരിപ്പുണ്ടെന്ന കാര്യം അറിയാതെ പാട്ടും പാടി കുളിക്കുകയായിരുന്നു മല്‍ബു.
ദേ നിന്റെയൊരു രാത്രി ശിവരാത്രി... വേഗം ഇറങ്ങെടാ ഇങ്ങോട്ട്. വാതിലിനു തുരുതുരാ അടിച്ചുകൊണ്ടാണ് സഹ മുറിയന്മാരിലൊരാള്‍ നീരസം പ്രകടിപ്പിച്ചത്.

കുളിമുറിയിലേക്ക് കയറുമ്പോള്‍ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. ഈ നേരത്തുണരുക ആരുടേയും പതിവല്ല താനും. ഉറക്കം പരമാവധി മുതലാക്കുക, ഓഫീസിലേക്കിറങ്ങുന്നതിന് പത്ത് മിനിറ്റു മുമ്പ് കാര്യങ്ങളെല്ലാം ചടപടാ തീര്‍ക്കുക.  ഈ പോളിസിയുടെ ആളുകളാണ് എല്ലാവരും. ഫ്‌ളാറ്റില്‍ വെള്ളമില്ലാതാകുകയും മറ്റു അഭയകേന്ദ്രങ്ങള്‍ തേടിപ്പോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് പതിവ് എപ്പോഴെങ്കിലും തെറ്റാറുള്ളത്.

അല്ലാ, ഇതെന്താ നിങ്ങളെല്ലാരും ഇന്നു നേരത്തെ എണീറ്റോ. എന്റെ സമയം തീരാന്‍ ഇനിയുമുണ്ട് അര മണിക്കൂര്‍ -മല്‍ബു ബാത്ത് റൂമിനകത്തുനിന്ന് വിളിച്ചു പറഞ്ഞു.

വേഗം ഇങ്ങോട്ട് ഇറങ്ങുന്നതാ നിനക്ക് നല്ലത്. അല്ലെങ്കില്‍ നിന്റെ സമയം ഞങ്ങള്‍ തീര്‍ക്കും. ഇനിയിപ്പോ നിനക്ക് തേച്ച് വെളുപ്പിച്ച് അത്തറും പൂശിക്കൊണ്ടല്ലേ പോകാന്‍ പറ്റൂ. അവിടെ കാത്തിരിപ്പുണ്ടാവും. അതിനിടയില്‍ ബാക്കിയുള്ളോരുടെ കാര്യം കൂടി നടക്കണ്ടേ.

മല്‍ബുവിന് സങ്കടമായി. വിസ്തരിച്ചുള്ള കുളി പൂര്‍ത്തിയാക്കാന്‍ പറ്റാത്തതുകൊണ്ടോ രാത്രി ശിവരാത്രി പാടി പൂര്‍ത്തിയാക്കാന്‍ കഴിയത്തതു കൊണ്ടോ അല്ല. ആളുകളുടെ മാറ്റം- അതാണ് മല്‍ബുവിനെ സങ്കടപ്പെടുത്തിയത്.

കുറച്ചു ദിവസായി ഇവരൊക്കെ ഇങ്ങനെയാണ്. കണ്ണെടുത്താല്‍ കണ്ടൂടാ. തൊട്ടതിനെല്ലാം കുറ്റം. ഒരു തരം അവഗണന. ജീവിതത്തില്‍ ഇതുപോലൊരു അവസ്ഥ ഇതിനുമുമ്പ് നേരിടേണ്ടി വന്നിട്ടില്ല. എല്ലാവരും ഒരുമിച്ചിരുന്ന് കണ്ടുകൊണ്ടിരുന്ന ടി.വി പരിപാടി മല്‍ബുവാണ് ഓണ്‍ ചെയ്തതെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് വേറെ പ്രോഗ്രാം കാണണം. മല്‍ബു എന്തെങ്കിലും പറഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് അത് എതിര്‍ത്തുകൊണ്ട് നൂറുകൂട്ടം പോയിന്റുകള്‍ നിരത്തും. ഒരു സിനിമയോ പാട്ടോ  നല്ലതാണെന്നു പറഞ്ഞുകൂടാ. ഇതിനൊക്കെ പുറമെയാണ് പുറത്തുള്ള സുഹൃത്തുക്കളോടുള്ള പരദൂഷണം.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ച് ഉപദേശിച്ചു. തായ്‌ലന്റ് ലോട്ടറിയുടെ ദൂഷ്യവശങ്ങള്‍, അതില്‍നിന്ന് പ്രവാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകത, പത്തിരുപത് വര്‍ഷത്തെ പ്രവാസ ജീവിതം ലോട്ടറിയില്‍ ഹോമിച്ച് പാപ്പരായ ചിലരുടെ അനുഭവ കഥകള്‍. ഇതൊക്കെ തന്നോട് എന്തിനു പറയുന്നു എന്ന് ആലോചിച്ചപ്പോഴാണ് മല്‍ബു ആ സത്യം അറിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ലോട്ടറി ടിക്കറ്റെടുത്തിട്ടില്ലാത്ത താന്‍ തായ്‌ലന്റ് ലോട്ടറിയുടെ അഡിക്റ്റാണെന്ന് കൂടെ താമസിക്കുന്നവരില്‍ ഒരാള്‍ പറഞ്ഞു പരത്തിയിരിക്കുന്നു.
താമസം മാറ്റിയാലോ എന്നുപോലും പലവട്ടം ആലോചിച്ചതാണ്.  പക്ഷേ, ഓഫീസിനടുത്ത് ഇതുപോലൊരു സൗകര്യം കിട്ടാനില്ല. ഉച്ചക്ക് ഒരു മണിക്കൂര്‍ ബ്രേക്കില്‍ പോലും വന്ന് ഭക്ഷണം കഴിച്ച് ഇത്തിരിനേരം വിശ്രമിക്കാം.
നോഹയുടെ പേടകം പോലെയാണ് പല പ്രവാസി മുറികളെങ്കിലും ഇത് അങ്ങനെയൊന്നുമായിരുന്നില്ല. ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ ഒരുമയോടെ കഴിഞ്ഞ നാളുകള്‍.
എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഇപ്പോള്‍ മല്‍ബു അവരുടെ കണ്ണില്‍ സ്വയം ശവക്കുഴി തോണ്ടുന്നവനാണ്. ഉപദേശമായിരുന്നു ആദ്യം. പിന്നെ കുറ്റപ്പെടുത്തലായി.
എല്ലാം അയാളുടെ വരവോടെ ആയിരുന്നു. അയാള്‍ കൊണ്ടുവന്ന ആടില്‍നിന്നും.
ഓഫീസിലെ പുതിയ മേല്‍നോട്ടക്കാരനാണ് കക്ഷി. ചില സമ്മാനങ്ങള്‍ നല്‍കി. ഒരു വെള്ളിയാഴ്ച വീട്ടില്‍നിന്ന് ഒരു തളിക ആടും ചോറും. വേറൊരു ദിവസം വിലകൂടിയ രണ്ട് സ്‌പ്രേ, പിന്നെ കുറേ പേനകള്‍.
തളികക്ക് ചുറ്റുമിരുന്ന് ആടും ചോറും തിന്നുകൊണ്ടിരിക്കെ ആയിരുന്നു കൂട്ടുകാരുടെ ആദ്യത്തെ വെടി.
ഇങ്ങനെ പോയാല്‍ നീ സ്വന്തം ശവക്കുഴി തോണ്ടും...
പുതുതായി ചുമതലയേറ്റയാള്‍ക്ക് മല്‍ബു എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നുവെന്നാണ് പരാതി. അതിനാലാണ് ഈ സമ്മാനങ്ങളെന്ന് പക്ഷേ, മല്‍ബുവിന് ഒരിക്കലും തോന്നിയിട്ടില്ല. കാരണം ഇതൊക്കെ വെറും സംശയമാണ്. എല്ലാ പ്രവാസികളുടേയും  പേടിസ്വപ്‌നമായി മാറിയിരിക്കുന്ന നിറഭേദങ്ങളില്‍ ചുകപ്പില്‍നിന്ന് പച്ചയിലേക്കുള്ള യാത്രയുടെ കപ്പിത്താനായാണ് ടിയാന്റെ വരവെങ്കിലും അതില്‍ മല്‍ബുവിന് ഒരു പങ്കുമില്ല. കമ്പനിയില്‍ പച്ചപ്പ് പടരുമ്പോള്‍ തന്റെ തലയും ഉരുളുമെന്ന ആധി ഒടുങ്ങിയിട്ടുമില്ല. അതിനിടയിലാണ് കൂട്ടുകാരുടെ സംശയവും വിചാരണയും.

December 4, 2011

ഹൃദയത്തിന്റെ ചോപ്പ്


പത്രം താഴെ വെക്കണ്ടായോ. ചോപ്പന്‍.
ചോപ്പനെന്ന വിളി അത്ര രസിച്ചിട്ടില്ലെങ്കിലും മല്‍ബു സംയമനം പാലിച്ചു. ചിലര്‍ അങ്ങനെയാണ്. കേള്‍ക്കുന്നയാളെ അത് എങ്ങനെ ബാധിക്കുമെന്നൊന്നും ചിന്തിക്കില്ല. എന്തും വിളിച്ചു പറയും. ആത്മ സംഘര്‍ഷത്തിലകപ്പെട്ട ഒരാള്‍ക്ക് മുന്നില്‍ ഫലിതം വിളമ്പി സ്വയം പൊട്ടിച്ചിരിക്കും. 


കമ്യൂണിസ്റ്റുകാരനയതുകൊണ്ട് വന്നുചേര്‍ന്നതല്ല  ചോപ്പനെന്ന ഇരട്ടപ്പേര്. വിദേശ തൊഴിലാളികളെ നിലനിര്‍ത്തണമെങ്കില്‍ ഇനിയും സ്വദേശി അനുപാതം പൂര്‍ത്തീകരിക്കാത്ത സ്‌പോണ്‍സര്‍ക്ക് കീഴിലായതുകൊണ്ട് വന്നുചേര്‍ന്ന നാമമാണ്.
ജീവിതം ചുവന്ന ചുഴിയിലകപ്പെട്ട മല്‍ബുവിന്റെ മനസ്സിലിപ്പോള്‍ നാടും വീടും പ്ലസ് ടുവിനു പഠിക്കുന്ന മകളുമാണ്. പരമാവധി പിടിച്ചുനില്‍ക്കണമെന്ന ആഗ്രഹമാണ് പൊലിയാന്‍ പോകുന്നത്.
 

പ്രവാസ ജീവിതം തുടരാനും അവസാനിപ്പിക്കാനും വിധിക്കപ്പെട്ടവരുടെ നിറഭേദങ്ങള്‍ കംപ്യൂട്ടറിലുണ്ട്. അതു നോക്കി ചുകപ്പിലാണല്ലോ എന്നു മറ്റൊരു മല്‍ബു പറഞ്ഞതിനുശേഷം  ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. കഫീല്‍ അതിനൊക്കെ വഴി കണ്ടെത്തുമെന്ന് മറ്റുള്ളവര്‍ ആശ്വാസം കൊള്ളുമ്പോഴും മാസം കണക്കാക്കി പണം എണ്ണിവാങ്ങുന്ന കൂലിക്കഫീലിനെ മല്‍ബുവിന് ഒട്ടും വിശ്വാസം പോരാ. ഇനി ചുകപ്പ് മറികടന്ന് പുതുക്കിക്കിട്ടിയാല്‍ പോലും ശമ്പളം മുഴുവന്‍ അയാള്‍ക്ക് നല്‍കേണ്ടി വരുമെന്ന് ഉറപ്പ്.
 

പത്രം അരിച്ചുപെറുക്കിയ മല്‍ബു നിരാശനായി. മലവെള്ളം പോലെ മുല്ലപ്പെരിയാര്‍ വാര്‍ത്തകളുണ്ടെങ്കിലും ഉറക്കമില്ലാ രാവുകള്‍ സമ്മാനിച്ചിരിക്കുന്ന ചോപ്പിനെ കുറിച്ച് ഒന്നുമില്ല. അതേക്കുറിച്ച് ആശങ്കപ്പെടേണ്ട പ്രവാസികളുടെ പോലും ആധി, പൊട്ടുമെന്നും പൊട്ടില്ലെന്നും പറഞ്ഞവര്‍ തന്നെ മാറ്റിപ്പറയുന്ന ഡാം.
 

മല്‍ബു ഒരു പത്രവായനക്കാരനായിരുന്നില്ല. നാട്ടില്‍ പത്രം കിട്ടാഞ്ഞാല്‍ എരിപൊരി കൊണ്ട നാളുകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രവാസ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍ പലതിനോടൊപ്പം  ആ ശീലവും ഉപേക്ഷിച്ചു.
 

പക്ഷേ, മല്‍ബുകളുടെ കൂട്ടത്തിലുള്ള ഒരു അന്തേവാസിയെന്ന നിലയില്‍ കൂട്ടുസംരംഭങ്ങള്‍ക്ക് എതിരു നിന്നിട്ടില്ല. രുചിഭേദമുണ്ടായിട്ടും മെസ്സില്‍ ചേര്‍ന്നു. 

മെസ്സ് ഫണ്ടില്‍ ഉള്‍പ്പെടുത്തി വാങ്ങുന്ന പത്രം അന്തേവാസികള്‍ എല്ലാവരും വായിക്കണമെന്നില്ല. വായിച്ചാലും ഇല്ലെങ്കിലും തക്കാളിയും ഖുബ്‌സും പോലെ പത്രച്ചെലവിന്റെ ഒരു വിഹിതവും കൊടുത്തേ മതിയാകൂ. വെറുതെ കിട്ടുന്ന ടി.വിയുണ്ടല്ലോ, പിന്നെന്തിനാ പത്രം എന്നൊന്നും പറയാനൊക്കൂല. 

ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം. അല്ലാത്തവര്‍ക്ക് ടി.വിയില്‍ നോട്ടമിട്ടിരിക്കാം. അക്ഷരങ്ങളിലൂടെ കണ്ണ് പോലും ചലിപ്പിക്കാന്‍ ഇഷ്ടമില്ലാത്ത മടിയന്മാരായി മാറാം.
പത്രത്തിനുകൂടി ഷെയര്‍ നല്‍കുന്ന വായനക്കാരല്ലാത്തവര്‍ക്കും ദുഃഖിക്കാനില്ല. അങ്ങനെയുള്ളവര്‍ക്കും ലാഭമില്ലാതില്ലെന്നു വേണം പറയാന്‍. പത്രം തീന്‍മേശയില്‍ വിരിച്ച് ഭക്ഷണം കഴിക്കാം. ശേഷം ചുരുട്ടിക്കൂട്ടി വേസ്റ്റ് ബാസ്കറ്റിലിട്ടാല്‍ മേശ ക്ലീന്‍ ചെയ്യുന്ന സമയം ലാഭം. നടു മടങ്ങുകയും വേണ്ട. മന്തിച്ചോറ് വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക്കില്‍ തട്ടി ഭക്ഷിച്ചാല്‍ പിന്നെയും ലാഭം. പാത്രം കഴുകാന്‍ കൂടി മിനക്കെടേണ്ട.
മുറിയില്‍ പത്രമുള്ളത് കൊണ്ടു വേറേയുമുണ്ട് മെച്ചം. സന്ദര്‍ശനാര്‍ഥം എത്തുന്ന ഗസ്റ്റുകളുടെ വസ്ത്രത്തില്‍ അഴുക്ക് പുരളാതെ നോക്കാം. ഗസ്റ്റ് വന്നിരുന്ന് മേശമേല്‍ കൈവെക്കുന്നതിനു മുമ്പ് പത്രം വിരിച്ചു കൊടുത്താല്‍ മതി.
ദേ ഒരു മിനിറ്റ്. ഇതൊന്നു വിരിച്ചോട്ടെ. ഇനി ധൈര്യായിട്ട് കൈ വെച്ചോളൂ. ഭക്ഷണോം കഴിച്ച് അവനിത് നേരാംവണ്ണം തുടക്കാതെയാ പോയത്. എത്ര പറഞ്ഞാലും ശരിയാവൂല. തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചുപോയ സഹമുറിയനിട്ടൊരു താങ്ങ്.
 

സാഹചര്യങ്ങളാണല്ലോ മനുഷ്യനെ മാറ്റിമറിക്കുന്നത്.
ഇപ്പോള്‍ ആദ്യം പത്രം നോക്കുന്നത് മല്‍ബുവാണ്. കാരണം, തന്നെ പോലെ അനേകം പ്രവാസികളുടെ ജീവിതത്തിനുമേല്‍ വന്നുചേര്‍ന്നിരിക്കുന്ന നിറഭേദങ്ങളുടെ പരിണതി അറിഞ്ഞേ പറ്റൂ.



November 27, 2011

പോത്ത് മാഹാത്മ്യം


വിവരമില്ലാത്ത പോത്തുകള്‍...
മല്‍ബുവിന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായിപ്പോയി.
അടുത്തിരുന്ന് ബീഫും പൂളയും അടിച്ചുമാറുകയായിരുന്ന സഹമുറിയന്‍ തല ഉയര്‍ത്തി നോക്കി.
ഉം... എന്ത്? എന്താ താന്‍ പറഞ്ഞത്?
അതോ പോത്തുകല്ലിലെ വീരാന്‍ കുട്ടീനെ കാണാന്‍ പോകുന്ന കാര്യം ആലോചിക്കാരുന്നു.
അല്ല താന്‍ പോത്തുകളെ കുറിച്ചല്ലേ പറഞ്ഞത്.
അല്ലാതെ പോത്തുകല്ല് എന്നു പറഞ്ഞിട്ട് ഒരു സ്ഥലുണ്ടോ? അവിടെ ഒരു വീരാന്‍ കുട്ടിയുണ്ടോ? വെറുതെ ആളുകളെ ഒരുമാതിരി ഇതാക്കരുത് കേട്ടോ.
മല്‍ബു സംഭാഷണത്തിനുനിന്നില്ല. ലോകത്തില്‍ എല്ലായിടത്തും സംഭാഷണത്തിന്റെ കാലമാണെങ്കിലും ഒരുകൂട്ടം മല്‍ബുകള്‍ ചേക്കേറിയിരിക്കുന്ന കേരള ഹൗസില്‍ സംഭാഷണം കലമ്പലിനെന്നു മാത്രമായിട്ടുണ്ട്.
തെറി വിളിക്കാന്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഓടുന്ന തിയേറ്ററുകളിലേക്ക് ജനം ഇടിച്ചുകയറുന്നുവെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നതുപോലെ കലമ്പു കേള്‍ക്കുമ്പോള്‍ മാത്രമാണ് മല്‍ബുകള്‍ കംപ്യൂട്ടര്‍, മൊബൈല്‍, ടി.വി എന്നിവയില്‍നിന്ന് കണ്ണെടുക്കുക.
പോത്തുകല്‍ എന്നൊരു സ്ഥലുണ്ടെന്ന് സ്ഥാപിക്കുകയാണ് ഇവിടെ വേണ്ടത്.
മല്‍ബു പെട്ടി തുറന്ന് ഒരു പൊതിയെടുത്തു.
ടാപ്പ് കൊണ്ട് ഒട്ടിച്ചു ഭദ്രമാക്കിയ അതിന്റെ പുറത്ത് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്.

veeran kutty, pothukal
ഇതാ ഇതൊന്നു വായിച്ചേ...
വീരാന്‍ കുട്ടി പോത്തുകല്‍ എന്നല്ലേ എഴുതിയിരിക്കുന്നത്.
ചോദ്യകര്‍ത്താവ് പത്തി മടക്കി. അപ്പോള്‍ ഇങ്ങനെയും ഒരു സ്ഥലമുണ്ട് അല്ലേ.
ഉണ്ട്. എന്നു മാത്രമല്ല, പുതുതായി പൊട്ടിമുളച്ച സ്ഥലമൊന്നുമല്ല. പണ്ടേ ഉള്ളതു തന്നെയാ.
പോത്തുകല്ല് മാത്രമല്ല പോത്ത്‌വെട്ടിയുമുണ്ട്.
പത്രം വായിക്കാറില്ലേ? പോത്തുകല്ലില്‍നിന്ന് ഇന്നലേം കൂടി വാര്‍ത്ത ഉണ്ടായിരുന്നു. പോത്തുകല്‍ കൂട്ടായ്മയുമുണ്ട്.
പോത്തും പൂളയും തീര്‍ത്ത് പ്ലേറ്റ് വടിച്ച് ചോദ്യകര്‍ത്താവ് കൈ കഴുകാന്‍ പോയി.
മല്‍ബു പോത്തുകല്ലുകാരന്‍ വീരാന്‍ കുട്ടിയുടെ ടെലിഫോണ്‍ നമ്പര്‍ ഒന്നുകൂടി നോക്കി. ഇനിയിപ്പോ ഇത് അവിടെ എത്തിക്കണം.
നാട്ടില്‍നിന്ന് ഇവിടെ എത്തിച്ചാലും പോരാ. താമസസ്ഥലത്ത് കൊണ്ടുകൊടുക്കുക വേണം എന്നു വരുമ്പോഴാ കഷ്ടം.
പൊതിക്കകത്ത് മറ്റൊന്നുമായിരുന്നില്ല.
ഷുഗര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, പ്രഷര്‍ എന്നിവക്കുള്ള ഗുളികകള്‍. പോത്തിറച്ചി തിന്നുതിന്നാണത്രെ വീരാന്‍ കുട്ടിയെ ഇത്രയും രോഗങ്ങള്‍ ഒരുമിച്ചു പിടികൂടിയത്.
വീരാന്‍കുട്ടിക്കാകട്ടെ നാട്ടില്‍നിന്ന് ഗുളികകള്‍ വരുത്താതെ നിര്‍വാഹമില്ല. പ്രഥമ കാരണം അയാള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സില്ല. എല്ലാം കായ് കൊടുത്തു വാങ്ങണം. രണ്ടാമത്, നാട്ടിലെ ഗുളികകള്‍ മാത്രമേ തനിക്ക് ഫലിക്കുകയുള്ളൂ എന്ന് വീരാന്‍കുട്ടി ഉറച്ചു വിശ്വസിക്കുന്നു.
ജീവിതം മൊത്തത്തിലെടുത്ത് പരിശോധിച്ചാല്‍ ഏറ്റവും കൂടതല്‍ കഴിച്ച മാംസം പോത്താണ്. അതു വീണ്ടും പരിശോധിച്ചില്‍ ഇവിടെ ഫ്രീസറില്‍ വെച്ച് കിട്ടുന്ന രുചിയില്ലാ പോത്തല്ല, നാടന്‍ പോത്ത് തന്നെ.
ആരു നാട്ടില്‍നിന്നു വരുമ്പോഴും വീരാന്‍ കുട്ടിക്കൊരു പൊതി കാണും.
സ്‌നേഹം ചാലിച്ച് മല്‍ബി നന്നായി പാകം ചെയ്തു കൊടുത്തയക്കുന്ന അപാര രുചിയുള്ള പോത്ത്. കാലക്രമേണ ഇറച്ചിപ്പൊതി ഗുളികപ്പൊതിക്ക് വഴിമാറിയെന്നു മാത്രം.
നാടന്‍ പോത്ത് സമ്മാനിച്ച കൊളസ്‌ട്രോളിന് ഇപ്പോള്‍ നാടന്‍ ഗുളിക ശരണം.
െൈക കഴുകിവന്ന സഹമുറിയന്‍ മല്‍ബുവിനെ വിടാന്‍ ഭാവമില്ല.
പല്ലിനിടയില്‍ കുത്തി പോത്തിറച്ചിയുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് കളയുന്നതിനിടെ അയാള്‍ ചോദ്യം തുടങ്ങി.
പോത്തറിച്ചി തിന്നതിന് എന്നെ കളിയാക്കിയതല്ലേ താന്‍.
പോത്തുകല്ലും വീരാന്‍കുട്ടിയുമൊക്കെ താന്‍ വെറുതെ പറഞ്ഞതല്ലേ...
ദേ നീ തര്‍ക്കിക്കാന്‍ വരണ്ടാട്ടോ. ഞാന്‍ തന്നെ കുറിച്ചൊന്നുമല്ല പറഞ്ഞത്. നീ പോത്തുതിന്നാലും മട്ടന്‍ തിന്നാലും എനിക്കെന്തു പോയി?
ഇഷ്ടം പോലെ ഇനിയുമിനിയും തിന്നോളൂ.
പക്ഷേ ഒന്നുണ്ട്. ഓടിക്കിതച്ച് കൊളസ്‌ട്രോള്‍ ഒഴുക്കിക്കളയാന്‍ നീയും എന്റെ കൂടെ പോരുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും.
പിന്നെ, ഈ പോത്തിറച്ചി മാത്രമാണല്ലോ ഇപ്പോള്‍ കൊളസ്‌ട്രോളിനു കാരണം. അങ്ങനെ കൂടുന്നെങ്കില്‍ കൂടട്ടെ. തടിയേ തടിയേ എന്നു വിചാരിച്ച് ആധി കൂടാനൊന്നും എന്നെക്കൊണ്ടു പറ്റൂല. കൊളസ്‌ട്രോള്‍ കൂടിയാല്‍ ഗുളിക തിന്നണം. അല്ലാതെന്താ.
ഇനിയിപ്പോള്‍ ശരീരം ഇങ്ങനെ കാത്തുസൂക്ഷിക്കുന്നത് തന്നെ ആര്‍ക്കു വേണ്ടിയാ. മുമ്പൊക്കെ കുടുംബക്കാരും നാട്ടുകാരുമാണ് അത് പറഞ്ഞിരുന്നത്.
ഇപ്പോള്‍ സ്വന്തം മല്‍ബിയും പറഞ്ഞുതുടങ്ങി.
പരമാവധി അവിടെ പിടിച്ചു നില്‍ക്കണം. തിരിച്ചുവരാന്‍ തോന്നരുത്. വന്നാല്‍ വിലക്കയറ്റത്തില്‍ മുങ്ങിച്ചാകും.
അയാള്‍ പറഞ്ഞുനിര്‍ത്തി ദീര്‍ഘനിശ്വാസം വിട്ടപ്പോള്‍
മല്‍ബു വീണ്ടും മൗനത്തിലേക്ക് വീണു.
ഇത് ഇന്നലെ രാത്രി നടന്ന വാക്പയറ്റിന്റെ ബാക്കിയാണ്.
നാട്ടില്‍നിന്ന് വരുമ്പോള്‍ പോത്തിറച്ചി കൊണ്ടുവരാത്ത മല്‍ബുവിനെ ഫ്‌ളാറ്റിലെ എല്ലാവരും കൂടി തിന്നു കാരുന്നു. ഇഷ്ടംപോലെ പൂളയും ഏത്തപ്പഴവും കൊണ്ടുവന്നെങ്കിലും ബീഫെവിടെ എന്ന അവരുടെ ചോദ്യത്തിനു മുന്നില്‍ പകച്ചുപോയി മല്‍ബു.
പോത്തിറച്ചിയുടെ ദൂഷ്യങ്ങള്‍ പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
താന്‍ കൊണ്ടുവന്നില്ല, കൊണ്ടുവരാന്‍ പറ്റിയില്ല എന്നു പറഞ്ഞാല്‍ മതി. അല്ലാതെ പോത്തിന്റെ ദൂഷ്യങ്ങളൊന്നും വിളമ്പണ്ട.
താന്‍ ഒരാളല്ലല്ലോ, നാട്ടില്‍നിന്ന് ബീഫ് കൊണ്ടുവരുന്നത്.
ഓരോ വിമാനത്തിലും ചുരുങ്ങിയത് 250 പേരെങ്കിലും പോത്തിറച്ചി കൊണ്ടുവരും. ഒരാള്‍ പത്തുകിലോ വെച്ച് കൂട്ടിയാല്‍ പല പല വിമാനങ്ങളിലായി ഓരോ ദിവസവും യാത്രക്കാരോടൊപ്പം എത്ര പോത്തുകളാണ് വിമാനം കയറുന്നത്? കൂട്ടിനോക്കിക്കേ.
ഈ കണക്കാണ് വിവരമില്ലാത്ത പോത്തുകളെന്ന ആത്മഗതത്തിലേക്ക് പാവം മല്‍ബുവിനെ നയിച്ചത്.





November 20, 2011

വിഭ്രാന്തിയുടെ അനന്തരം




ചിന്താഭാരം നിമിത്തം മല്‍ബു തീര്‍ത്തും അവശനായിരുന്നു.
ഇറങ്ങുന്നില്ലേയെന്ന് ഡ്രൈവര്‍ ചോദിച്ചപ്പോഴാണ് ഫഌറ്റിനു മുന്നിലെത്തിയ കാര്യം പോലുമറിഞ്ഞത്. 

ഒരു തളര്‍ച്ച. കുറച്ചുനേരം കൂടി അങ്ങനെ ഇരുന്നുപോയി.
ലഗേജ് പുറത്തെടുത്ത് വെച്ച് ടാക്‌സി ഡ്രൈവര്‍  അയാളുടെ ജോലി പൂര്‍ത്തിയാക്കി.
എന്തുപറ്റി? ഇറങ്ങാന്‍ തോന്നുന്നില്ലേ?
സാരമില്ല, ഒന്നുരണ്ടു ദിവസംകൊണ്ടറ ശരിയായിക്കോളും- ഡ്രൈവര്‍ ആശ്വസിപ്പിച്ചു.
എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കിടയില്‍, കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയാണ് മടങ്ങിയതെന്ന് സൂചിപ്പിച്ചുവെങ്കിലും അതു വെറും രണ്ടു മാസത്തേക്ക് മാത്രമാണെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ  അയാളുടെ മറുപടി ത്വാത്വികവും "നിതാഖാത്ത് പര' വുമായിരുന്നു.
 

കുറേക്കാലം കുടുംബത്തെ കൂടെ നിര്‍ത്തിയവര്‍ക്ക് തനിച്ചുള്ള പ്രവാസം ഇത്തിരി കഠിനമായിരിക്കും. ആദ്യമേ തന്നെ ഒറ്റക്കാണെങ്കില്‍ പിന്നെ വണ്ടി അങ്ങനെ ഓടിക്കോളും.
 

നിതാഖാത്താണോ ഫാമിലിയെ നാട്ടില്‍ നിര്‍ത്താന്‍ കാരണം? കമ്പനി ചുകപ്പിലാണോ? കുറേ പേര്‍ക്ക് ജോലി പോകുന്നുണ്ടോ?
25 വര്‍ഷമായി ടാക്‌സി ഓടിക്കുകയും തനിച്ച് താമസിക്കുകയും ചെയ്യുന്ന ഡ്രൈവര്‍ മല്‍ബു ചോദ്യശരങ്ങള്‍ എയ്തുവെങ്കിലും ഉത്തരങ്ങള്‍ കനപ്പിച്ചും അല്ലാതെയും മൂളലിലൊതുക്കി.
 

ആഴ്ചയില്‍ ഒന്നുവീതം എട്ട് ബ്രോസ്റ്റ് കഴിക്കുമ്പോഴേക്കും മല്‍ബിയും കുട്ടികളും ഇങ്ങെത്തുമെന്ന് പറഞ്ഞ് അയാളുടെ ചോദ്യങ്ങളുടെ ഒഴുക്ക് തടയാനും പോയില്ല.
 

ലഗേജ് വലിച്ച് സ്‌റ്റെപ്പുകള്‍ കയറി ലിഫ്റ്റില്‍ തള്ളിയശേഷം മൂന്നാം നിലയിലേക്ക് കോണിപ്പടികള്‍ ചവിട്ടിക്കയറി. ലഗേജ് നിറഞ്ഞ് സ്ഥലമില്ലാത്തതുകൊണ്ടല്ല മല്‍ബു ലിഫ്റ്റില്‍ കയറാതിരുന്നത്. അതങ്ങനെയാണ്.
വ്യായാമത്തിന്റെ ഭാഗമെന്ന് മറ്റുള്ളവരും പേടിയാണ് കാരണമെന്ന് മല്‍ബുവിന് മാത്രവും അറിയാവുന്ന ഒരു ശീലം.
ജീവിതത്തില്‍ ഒരിക്കല്‍ ലിഫ്റ്റില്‍ കുടുങ്ങിനോക്കണം.
അപ്പോള്‍ കോണിപ്പടി കയറിയുള്ള വ്യായാമം താനേ ശീലമാകും.
 

കിതച്ചുകൊണ്ട് മൂന്നാം നിലയിലെത്തിയിട്ടും ലിഫ്റ്റ് എത്തിയിട്ടില്ല.
നോക്കണേ തളര്‍ന്ന മല്‍ബുവിന്റെ ഒരു സ്പീഡെന്ന് പറയാന്‍ വരട്ടെ. ലഗേജ് ലിഫ്റ്റിലേക്ക് തള്ളി ഡോര്‍ അടച്ചതല്ലാതെ മൂന്നിലേക്ക് പോകാന്‍ അതിനു നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. 


വീണ്ടും താഴോട്ടിറങ്ങി അതുനിര്‍വഹിക്കാന്‍ അത്ര മണ്ടനല്ല മല്‍ബു. മുകളില്‍നിന്നുതന്നെ മൂന്നമര്‍ത്തിയുള്ള പ്രായശ്ചിത്തത്തില്‍ ലിഫ്റ്റ് അനുസരണയുള്ളവനായി.
 

പോയ ഉടനെ മുറികളൊക്കെ വൃത്തിയാക്കാന്‍ നല്ല പാടായിരിക്കുമെന്ന മല്‍ബിയുടെ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണ് ഫഌറ്റിന്റെ ഡോര്‍ തുറന്നത്. ട്യൂബിടാന്‍ സ്വിച്ച് തപ്പുന്നതിനിടയില്‍ ബെഡ് റൂമില്‍നിന്ന് ഫാനിന്റെ ഒച്ച കേള്‍ക്കുന്നു. ഒരു മാസം മുഴുവന്‍ ഈ ഫാന്‍ കറങ്ങിയോ എന്ന് മല്‍ബിയെ ശപിക്കുമ്പോഴാണ് പാതി തുറന്നു കിടക്കുന്ന ബെഡ് റൂമിലെ ലൈറ്റും ഓഫ് ചെയ്തിട്ടില്ലെന്ന് കണ്ടത്.
 

ലൈറ്റും ഫാനും ഒക്കെ ഓഫ് ചെയ്ത് താനാണല്ലോ ബെഡ് റൂം അടച്ചതെന്ന് മല്‍ബു ഓര്‍ത്തു.
കൈകാലുകളില്‍ ഒരു വിറയല്‍. കാല് മുന്നോട്ടു നീങ്ങുന്നില്ല.
 

ഒരുവിധം ഏന്തിവലിഞ്ഞ് പാതി തുറന്ന ഡോര്‍ തള്ളിയപ്പോള്‍ മല്‍ബു തീര്‍ത്തും ഐസായെന്നു പറഞ്ഞാല്‍ മതി.
കട്ടിലില്‍ പര്‍ദയണിഞ്ഞ് ഒരു സ്ത്രീ തല കുമ്പിട്ടിരിക്കുന്നു. ചരിഞ്ഞുള്ള ഇരിപ്പില്‍ മുഖം കാണാന്‍ വയ്യ. എന്നാലും രൂപം സ്വന്തം മല്‍ബിയുടേത് തന്നെ. ഡോര്‍ തള്ളിത്തുറന്നുവെങ്കിലും സ്ത്രീ തല ഉയര്‍ത്തിയിട്ടില്ല. അതേ ഇരിപ്പ്.
 

ഇതാണോ സാഹിത്യകാരന്മാരൊക്കെ പറയുന്ന വിഭ്രാന്തി? യാഥാര്‍ഥ്യമാകുന്ന സ്വപ്നങ്ങള്‍.
സ്വപ്‌നത്തിലല്ലെന്നും യഥാര്‍ഥ ലോകത്താണെന്നും ബോധ്യപ്പെട്ട മല്‍ബു ഉടന്‍ ചാടി പുറത്തിറങ്ങി ഫഌറ്റിന്റെ വാതില്‍ ലോക്ക് ചെയ്തു.
 

ഒരു മാസംമുമ്പ് ഭദ്രമായി അടച്ചിട്ട് പോയ ഫഌറ്റില്‍ ഒരു സ്ത്രീ കയറി ഇരിക്കയാണ്. അതും മല്‍ബിയുടെ അതേ രൂപത്തിലുള്ള ഒരു സ്ത്രീ. മല്‍ബിയെന്നു പറഞ്ഞാല്‍ മനസ്സിലാവില്ല. സൈഡീന്നു നോക്കുമ്പോള്‍ ഐശ്വര്യറായിയെ പോലുണ്ടെന്നാണ് സ്‌നേഹമുള്ളവര്‍ അവളോട് പറയാറുള്ളത്.
 

രൂപത്തെ കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല. ഈ സാഹചര്യത്തില്‍ ആരെയും ആശ്രയിക്കുന്നതിനു മുമ്പ് കാണാനുള്ളത് ഫഌറ്റിന്റെ ചുമതലക്കാരനായ ഹാരിസിനെയാണ്.
ചാര്‍ജ് കഴിഞ്ഞതിനാല്‍ ഫോണ്‍ വിളിക്കാനും പറ്റുന്നില്ല. താഴേക്ക് ചാടിയിറങ്ങി അയാളുടെ വാതിലില്‍ മുട്ടിയെങ്കിലും തുറക്കുന്നില്ല. സമയം അര്‍ധ രാത്രിയായതിനല്‍ ഉറങ്ങിക്കാണുമെന്ന ധാരണയില്‍ വീണ്ടും വീണ്ടും മുട്ടി. മറുപടിയില്ല.
 

ഇനിയെന്തു ചെയ്യുമെന്നറിയാതെ നിന്നപ്പോഴാണ് ഒരു കാറു വന്നുനിന്നതും അതില്‍നിന്ന് ഹാരിസും ബ്രോസ്റ്റും കോളയും തൂക്കിപ്പിടിച്ചുകൊണ്ട് മറ്റൊരാളും ഇറങ്ങിയത്.
 

മല്‍ബുവിനെ കണ്ടതും ഹരിസ് പാഞ്ഞെത്തി കാതില്‍ പറഞ്ഞു.
മുകളില്‍ മുറിയിലുള്ളത് ഇയാളുടെ വൈഫാണ്. പുള്ളിക്കാരി ഉംറ വിസയില്‍ വന്ന് ഓവറാണ്. 


ഇവരുടെ ഫ്‌ളാറ്റിന്റെ ചുറ്റുവട്ടത്തൊക്കെ റെയ്ഡ് നടക്കുന്നതിനാല്‍ ഇന്ന് ഇവിടെ കൊണ്ടു വന്നാക്കിയതാണ്. നിങ്ങള്‍ വരാന്‍ രണ്ടു ദിവസം കൂടിയുണ്ടല്ലോ. പത്താം തീയതി മടങ്ങുമെന്നല്ലേ പറഞ്ഞിരുന്നത്.
ഒരു മാസത്തെ അവധിക്കു പോകുമ്പോള്‍ ഫ്‌ളാറ്റിന്റെ താക്കോല്‍ ഏല്‍പിക്കാന്‍ തോന്നിയ നിമിഷത്തെ ശപിക്കുന്നതിനിടയില്‍ ഹാരിസ് കൂടെ വന്നിറങ്ങിയ ആളുടെ കാതിലും എന്തോ മന്ത്രിച്ചു.
 

പിന്നെ അഞ്ച് മിനിറ്റിനകം മല്‍ബുവിന് വിഭ്രാന്തി സമ്മാനിച്ച കഥാപാത്രത്തെയും കൊണ്ട് ആഗതന്‍ യാത്രയായി. ഒന്നു കൊടുക്കാന്‍ തോന്നിയെങ്കിലും ഹാരിസിനെ കടുപ്പിച്ചൊന്നു നോക്കുക മാത്രം ചെയ്ത് മല്‍ബു ഫ്‌ളാറ്റിലേക്കും. 

November 13, 2011

വളണ്ടിയര്‍ വിത്തൗട്ട് ബാഡ്ജ്


നാട്ടില്‍നിന്ന് വിളിയോട് വിളിയായിരുന്നു. ഹജ് കര്‍മത്തിനായി മിനായിലെത്തിയ ഹമീദ്ക്കാനെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് ഒരു പാക്കിസ്ഥാനി. അതും ഇതും പറഞ്ഞ് ഫോണ്‍ വെക്കുകയും ചെയ്യുന്നു.

ഹിന്ദിയും ഉര്‍ദുവുമൊക്കെ അറിയാവുന്ന മകന്‍ ഹൈദറാണ് വീണ്ടും വീണ്ടും വിളിച്ചുനോക്കുന്നത്.
പക്ഷേ എന്തു ചെയ്യാം, ആ പാക്കിസ്ഥാനി പറയുന്ന ഉര്‍ദു ഈ ഹിന്ദിക്കു തിരിയുന്നില്ല.
അവസാനം സ്കൂളിലെ ഉര്‍ദു മാഷെ കൊണ്ടു വിളിപ്പിച്ചുനോക്കി. അപ്പോഴാണ് അങ്ങേത്തലക്കല്‍ ഉര്‍ദുവല്ല, പകരം പഷ്തുവാണെന്നു മനസ്സിലായത്. അതുണ്ടോ ഉര്‍ദു മാഷ്ക്കു തിരിയുന്നു.

അങ്ങനെ രണ്ടു ദിവസം അറിയാത്ത ഭാഷ കേട്ടുകേട്ട് മടുത്തു. ഒടുവില്‍ ആ ഭാഷയും കേള്‍ക്കാന്‍ അവസരമില്ലാതായി.
ഫോണ്‍  ചത്തതിനു ശേഷമാണ് ഹൈദര്‍ മല്‍ബുവിനെ വിളിച്ചത്.
ബാപ്പയുടെ ഫോണ്‍ കളഞ്ഞുപോയതായിരിക്കുമെന്നും കിട്ടിയതു പാക്കിസ്ഥാനിക്കായിരിക്കുമെന്നും പറഞ്ഞ്
ആശ്വസിപ്പിച്ചു.
ബാപ്പയെ ഒന്ന് അന്വേഷിച്ചുനോക്കണമെന്ന് അഭ്യര്‍ഥന.
കൂടെ വരണമെന്നു കരുതിയതായിരുന്നു. പിന്നെ ബിസിനസ് തിരക്കിന്റെ സമയമായതിനാല്‍ വേണ്ടെന്നു വെച്ചു. രണ്ടു മൂന്ന് തവണ വന്നതാണ്. ഇനി അടുത്ത തവണ എന്തായാലും വരണം.

85 വയസ്സാണ് ഹമീദ്ക്കാക്ക്.
നാട്ടിലെ പ്രമാണിയാണ്. കൂടെ ആരുമില്ലാതെ ഹജിന് വിട്ടിരിക്കയാണ്. അതിനു ന്യായീകരണവുമുണ്ട്.
എന്തിനാ കൂടെ ആള്?
അവിടെ നൂറുക്കണക്കിനല്ലേ വളണ്ടിയര്‍മാര്‍?

പത്രത്തിലും ടി.വിയിലും വളണ്ടിയര്‍മാരുടെ വാര്‍ത്തകള്‍ കാണുമ്പോള്‍ ഹൈദര്‍ ആശ്വസിക്കും. കൂടെ പോരാനൊത്തില്ലെങ്കിലും ബാപ്പയുടെ കാര്യങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിക്കാരുടെ വളണ്ടിയര്‍ സംഘത്തെ മാത്രമല്ല, എതിരാളികളുടെ വളണ്ടിയര്‍ സംഘത്തെയും വിളിച്ചേല്‍പിച്ചിരുന്നു.

ഇതാ ഹമീദ്ക്ക ഇക്കുറി വരുന്നുണ്ടൂട്ടോ. ഒന്ന് ശ്രദ്ധിച്ചോണേ.

ഒന്നും പേടിക്കേണ്ട, അതിനല്ലേ ഞങ്ങളൊക്കെ ഇവിടെ എന്നായിരുന്നു വളണ്ടിയര്‍മാരുടെ മറുപടി. പക്ഷേ, മിനായിലെത്തിയ ഹമീദ്ക്കാനെ ഒരു വളണ്ടിയര്‍ പോലും അന്വേഷിച്ചില്ലെന്ന് ഹൈദറിനു പരാതി.

ലക്ഷക്കണക്കിനു ആളുകളല്ലേ ഹൈദറേ. നിങ്ങളെപ്പോലെ എത്രയെത്ര പേര്‍ ഇങ്ങനെ വളണ്ടിയര്‍മാരെ വിളിച്ച് സ്വന്തക്കാരെ നോക്കാനേല്‍പിക്കുന്നുണ്ടാകും. അപ്പോള്‍ ബില്‍ഡിംഗ് നമ്പരും ഹാജി നമ്പരുമൊക്കെ എഴുതിവെക്കും. പിന്നെ ആ കടലാസ് കാണാതാകും. അല്ലെങ്കില്‍ ഇങ്ങനെയൊരു കാര്യം തന്നെ മറന്നു പോകും.

പാര്‍ട്ടിക്കാര്‍ക്ക് പിരിവുമതിയെന്ന്  പറഞ്ഞു രോഷാകുലനായ ഹൈദറിനെ വീണ്ടും ആശ്വസിപ്പിച്ചു.

ഏതായാലും വിളിച്ചു പറഞ്ഞ സ്ഥിതിക്ക് നാട്ടുകാരനായ മല്‍ബു പലരേയും വിളിച്ചുനോക്കി. കിട്ടിയ അടയാളങ്ങളൊക്കെ നല്‍കിയെങ്കിലും ആളെ കണ്ടെത്താനായില്ല. അസുഖം വല്ലതും ബാധിച്ച് ആശുപത്രിയിലായോ എന്നായി പിന്നീട് ആധി.
ഹൈദര്‍ വിളി തുടര്‍ന്നുകൊണ്ടേയിരുന്നു.

മല്‍ബുവിനു നാട്ടുകാരനാണെങ്കിലും ഹൈദറിനു ബാപ്പയാണല്ലോ. വയസ്സായ ബാപ്പയുടെ കൂടെ പോരേണ്ടതായിരുന്നു എന്ന കുറ്റബോധം അയാളെ വല്ലാതെ അലട്ടുന്നുവെന്നും തോന്നി. മണിക്കൂര്‍ ഇടവിട്ട് വിളിക്കും. എന്തെങ്കിലും വിവരം കിട്ടിയോ എന്നറിയാന്‍.

അങ്ങനെയാണ് മല്‍ബു നേരിട്ട് തെരയാന്‍ പോയത്.
മിനായില്‍ പല ബാഡ്ജുകള്‍ അണിഞ്ഞ സന്നദ്ധ സേവകരുണ്ട്. എങ്ങോട്ടു തിരിഞ്ഞാലും ഒരു മലയാളി വളണ്ടിയറെ കാണാം. മലയാളികള്‍ മാത്രമേയുള്ളൂ ലക്ഷങ്ങള്‍ വരുന്ന തീര്‍ഥാടകര്‍ക്കിടയില്‍ സന്നദ്ധസേവകരായി. ഒറ്റ ബാഡ്ജില്‍ ഒരുമയോടെ ഇറങ്ങിയിരുന്നവര്‍ ഇപ്പോള്‍ വെവ്വേറെ ബാഡ്ജുകളിലായപ്പോള്‍ സേവനത്തില്‍ വീറും വാശിയും വര്‍ധിച്ചു. ഹാജിമാരുടെ ഭാഗ്യം.

ഹാജി അല്ലാത്തതുകൊണ്ടോ എന്തോ വഴി ചോദിച്ച മല്‍ബുവിനെ വളണ്ടിയര്‍മാര്‍ ആദ്യമൊന്നും ഗൗനിച്ചില്ല. ചിലര്‍ ദൂരെ ടെന്റ് ചൂണ്ടിക്കാട്ടി അവരുടെ പാട്ടിനുപോയി.

ബാഡ്ജ് കാണിക്കാനും സ്വയം പരിചയപ്പെടുത്താനും എല്ലാവര്‍ക്കും താല്‍പര്യം. പിന്നെ സേവനങ്ങള്‍ എണ്ണിപ്പറയാനും.
ഹമീദ്ക്കാനെ തെരഞ്ഞ് തളര്‍ന്ന മല്‍ബു ഒരിടത്തിരുന്നപ്പോള്‍ പല ബാഡ്ജുകളിലുള്ള വളണ്ടിയര്‍മാര്‍ ഓടിയെത്തി. ആദ്യമെത്തിയവര്‍ സ്വന്തമാക്കിയ മല്‍ബുവിനെ ഭൂപടം നോക്കി ഹമീദ്ക്കായുടെ ടെന്റിലെത്തിച്ചു. മറ്റുള്ളവര്‍ സേവനത്തിനുള്ള അവസരം നഷ്ടപ്പെട്ടതില്‍ നിരാശരായി മടങ്ങി.

ടെന്റിലെത്തിയപ്പോഴാണ് കൊണ്ടുവന്നത് ഹാജിയെയല്ല, ബാഡ്‌ജൊന്നുമില്ലാതെ സേവനത്തിനിറങ്ങിയ മല്‍ബുവിനെയാണെന്ന് വളണ്ടിയര്‍മാര്‍ക്ക് മനസ്സിലായത്.

വിവരം അറിയാതെ നാട്ടിലുള്ളവര്‍ കുഴങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ഹമീദ്ക്കയുടെ മറുപടി.
വിളിക്കുന്ന കുന്ത്രാണ്ടം കളഞ്ഞുപോയി. ഇനിയിപ്പോ എല്ലാം കഴിഞ്ഞിട്ട് എങ്ങനേലും വിളിക്കാനാ തീരുമാനം. 
പിന്നെ മോനേല്‍പിച്ച വളണ്ടിയര്‍മാരുണ്ടല്ലോ. അവരെ വിളിച്ചു ചോദിക്കട്ടെ.

മോനോടാണോ വളണ്ടിയര്‍മാരാടോണോ ഹമീദ്ക്കയുടെ ദേഷ്യമെന്നൊന്നും ചോദിക്കാന്‍ പോയില്ല. ഹൈദറിനെ വിളിച്ച് ബാപ്പ ഹാജരുണ്ടെന്ന വിവരം മാത്രം നല്‍കി.


October 30, 2011

കറുത്ത സുരേഷ് ഗോപി


അധികമൊന്നും കാത്തുനില്‍ക്കേണ്ടി വന്നില്ല. കുതിച്ചുവന്ന ബസ് ബ്രേക്കിട്ടു. ഫുട്പാത്തില്‍ കയറിയില്ലെന്നേയുള്ളൂ.
മല്‍ബു ഏന്തിവലിഞ്ഞു നോക്കി. ഡ്രൈവറല്ലാതെ മറ്റാരുമില്ല.  


ഡ്രൈവര്‍ കയറൂ എന്ന് ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും മല്‍ബു പണ്ടത്തെ നവ വധുവിനെ പോലെ നോട്ടം ഭൂമിയിലോട്ടാക്കി. നമ്രമുഖന്‍.

കൈനീട്ടിയല്ല ബസ് നിര്‍ത്തിയതെങ്കിലും ആംഗ്യം മതിയാക്കി ഇപ്പോള്‍ അയാള്‍ ശബ്ദമുണ്ടാക്കിത്തുടങ്ങി. ഹയവാന്‍ എന്ന വാക്കില്‍ ഒരു വാചകം അവസാനിപ്പിച്ചപ്പോള്‍ ഒളികണ്ണിട്ടു നോക്കി. 

നോട്ടത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുതന്നെ ഒരുകാല്‍ നീട്ടിവെച്ച് ഓടാനുള്ള തയാറെടുപ്പും നടത്തി. കാരണം അയാള്‍ കറുത്ത സുരേഷ് ഗോപിയാണെങ്കില്‍ ഓടി രക്ഷപ്പെട്ടേ മതിയാകൂ. പക്ഷേ ഇതു വെളുത്തു തുടുത്തൊരു ഇന്ദ്രന്‍സ്.

കേട്ടതു തെറിയാണ്. എന്നാലും കേള്‍ക്കാനൊരു സുഖം. വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും  ഉചിതമായ ഏതു ജന്തുവിന്റെയും പേരു ചേര്‍ക്കാം. ബുദ്ധിയുള്ള ഒരു ഹയവാനാണല്ലോ മനുഷ്യനും.
 

സാരമില്ല ഈ തെറി.
കഠിനാധ്വാനം ചെയ്ത് ഒറ്റക്കു സിനിമ പിടിച്ച മലയാളത്തിന്റെ വാഗ്ദാനം സന്തോഷ് പണ്ഡിറ്റിന് ഒരു സംഘം ചെറുപ്പക്കാര്‍ ഫോണിലൂടെ നല്‍കുന്ന തെറി വെച്ചുനോക്കുമ്പോള്‍ ഇതൊക്കെ എന്തു തെറി.  പ്രിയപ്പെട്ടവനേ എന്നു തോന്നുകയില്ലേ കേട്ടാല്‍. എണ്ണ മാത്രമല്ല, ഇവിടെ തെറിയും സംസ്കരിക്കപ്പെടുന്നുണ്ട്.

ആംഗ്യവും തെറിയുമൊക്കെ നിര്‍ത്തി. വെളുത്ത ഇന്ദ്രന്‍സ് ബസെടുത്തു. ഫുട്പാത്തില്‍ കയറ്റി ഭയപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
 

ഏതു തിട്ടമേല്‍ കയറ്റാനും എങ്ങനേയും പോകാനും അധികാരമുള്ള ബസ് ആണിത്. രണ്ട് ഒറ്റനോട്ടുകള്‍ ചുരുട്ടി നിക്ഷേപിക്കാനുള്ള ഭണ്ഡാരമോ എ.സിയോ ഇല്ലാത്ത ചിന്ന ബസ്. ഇത്തിരി കാറ്റ് കിട്ടാന്‍ പഴഞ്ചന്‍ ബസിന്റെ ഗ്ലാസ് പോലും നീക്കാനാവില്ല. കണ്ടക്ടറോ ക്ലീനറോ ഇല്ല. കൂലി യാത്രക്കാര്‍ തന്നെ കൈമാറി കൈമാറിയാണ് ഡ്രൈവറുടെ കൈയില്‍ എത്തിക്കുക.
ബസ് കാത്തുനിന്ന മല്‍ബു, ബസ് നിര്‍ത്തി ഡ്രൈവര്‍ അഹ്‌ലന്‍ പറഞ്ഞിട്ടും എന്തുകൊണ്ട് കയറിയില്ല? അതൊരു കഥയാണ്.
റോഡരികില്‍ കാത്തുനില്‍ക്കുന്നവരെ കാറില്‍ കയറ്റിക്കൊണ്ടുപോയി പണം കവരുന്നവരുണ്ട്. കാറില്‍ നേരത്തെ തന്നെ നിലയുറപ്പിച്ചവരുടെ സഹായത്തോടെയായിരിക്കും ഇത്.  ചിലപ്പോള്‍ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കാറിലിട്ട് യാത്രക്കാരന്റെ പഴ്‌സ് പുറത്തെടുപ്പിക്കുന്ന തന്ത്രമാകാം. അല്ലെങ്കില്‍ വിജനമായ പ്രദേശത്തു കൊണ്ടുപോയി കഴുത്തില്‍ മുണ്ട് മുറുക്കിയുള്ള അതിക്രമത്തിലൂടെയാകാം.
ഇതൊക്കെ അറിയാവുന്ന മല്‍ബു ഇരുട്ടിയ നേരത്തു വന്നുനിന്ന് ക്ഷണിച്ച ഒന്നു രണ്ടു കാറുകളില്‍ കയറിയില്ല.
ഒടുവില്‍ എത്തിച്ചേര്‍ന്ന ബസിലെ ഡ്രൈവറെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുരേഷ് ഗോപിയെ പോലൊരാള്‍. നിറം അത്ര വരില്ല. കറുത്ത സുരേഷ് ഗോപിയെന്നു പറയാം.
നിര്‍ത്തിയും വേഗം കൂട്ടിയും നീങ്ങിയ ബസില്‍നിന്ന് യാത്രക്കാരൊക്കെ ഇറങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ഡ്രൈവര്‍ക്ക് കൂട്ടായി മല്‍ബു മാത്രം. മല്‍ബുവിന് കൂട്ടായി ഇത്തിരി കൂടുതല്‍ ഹൃദയമിടിപ്പും.
മല്‍ബുവിനെ തൊട്ടടുത്ത സീറ്റിലേക്ക് വിളിച്ച് കുശലം പറഞ്ഞു തുടങ്ങി. അറബി വശമില്ലാത്തതിനാല്‍ തലയാട്ടുകയും ഐവ പറയുകയും ചെയ്തു. മുകളിലുള്ളവന്‍ ദയാപരനാണെന്നും ഇനിയും ആളുകള്‍ കയറുമെന്നും അയാള്‍ പറഞ്ഞത് ആംഗ്യഭാഷ കൂടി ഉപയോഗിച്ചായതിനാല്‍ പിടികിട്ടി.
 

പ്രവാസിയെ പോലെ തന്നെ,
പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല
മല്‍ബുവിന്റെ മനസ്സിലേക്ക് കവിതയുടെ റീ എന്‍ട്രി.
കവിതയുടെ പേറ്റുനോവിനിടെ പൊടുന്നനെ ബസ് ~അതിവേഗത്തില്‍ ഒരു ഇടറോഡിലേക്ക് കയറ്റി. തൊട്ടടുത്ത നിമിഷം ബസ് നിര്‍ത്തി ഡ്രൈവര്‍ മല്‍ബുവിനുമേല്‍ പാഞ്ഞുവീണു. ഉള്ളതെല്ലാം പുറത്തെടുക്കാന്‍ പറഞ്ഞതോടൊപ്പം അരയില്‍നിന്ന് ഒരു കഠാര വലിച്ചൂരി. ഇപ്പോള്‍ കഠാര കഴുത്തിനു നേരെ, അയാളുടെ മറു കൈ മല്‍ബുവിന്റെ പോക്കറ്റിലും. ഒന്നനങ്ങിയാല്‍ കത്തി കഴുത്തില്‍ തറക്കും.
 

ബുദ്ധി പ്രവര്‍ത്തിച്ചതോ യാദൃച്ഛികമായി സംഭവിച്ചതോയെന്നു നിശ്ചയമില്ല. പോക്കറ്റ് അയാളുടെ കൈയിലേക്ക് കീറിപ്പോയതും മല്‍ബു ബസിനു പുറത്തേക്ക് ചാടിയതും ഒരു നിമിഷത്തില്‍.
വിജനമായ സ്ഥലത്ത് മല്‍ബു ജീവനുംകൊണ്ട് പാഞ്ഞു. 


അധികൃതര്‍ പിടിക്കാന്‍ വരുമ്പോള്‍ അനധികൃത താമസക്കാര്‍ പച്ചക്കറി വണ്ടി ഉപേക്ഷിച്ച് ഓടുന്നതുപോലെയല്ല. ഇതു ജീവനും കൊണ്ടുള്ള ഓട്ടമാണ്. ആശുപത്രിയിലെത്തി മുറിവുകള്‍ കരിഞ്ഞെങ്കിലും ഇപ്പോഴും പാടുകള്‍ ബാക്കി.
 

ബസ് കാണുമ്പോള്‍ ഇപ്പോള്‍ ആ പാടുകളില്‍ തടവി മല്‍ബു ഒന്നറച്ചുനില്‍ക്കും. ആദ്യം നോക്കുക, ഡ്രൈവറുടെ സീറ്റില്‍ ആ കറുത്ത സുരേഷ് ഗോപിയാണോ എന്നാണ്. പിന്നെ ബസില്‍ എത്ര പേരുണ്ടെന്നും. കയറിക്കഴിഞ്ഞാല്‍ അതു കാലിയാക്കപ്പെടുന്നതിനു മുമ്പ് അവസാനത്തെ യാത്രക്കാരനോടൊപ്പം ഇറങ്ങും.

October 23, 2011

സൂപ്പര്‍ സേവര്‍


വിമാനം പോയി, ഇനി നാളെ വന്നോളൂ.
ഇല്ല സാര്‍, ഏഴ് യാത്രക്കാരുണ്ട്. വിമാനം പുറപ്പെടാന്‍ ഇനിയും സമയമുണ്ടല്ലോ? ഒന്ന് സഹായിക്കൂ, പ്ലീസ്.
കയ്യില്‍ വയര്‍ലെസ് പിടിച്ച ഓഫീസര്‍ സ്വരം കടുപ്പിക്കുന്നതുവരെ അറബി, ഇംഗ്ലീഷ് മിശ്രിതത്തില്‍ കെഞ്ചി നോക്കി.
ഏഴല്ല, 70 യാത്രക്കാരുണ്ടായിട്ടും കാര്യമില്ല. ഇതുവരെ നിങ്ങള്‍ എന്തെടുക്കാരുന്നു? സ്വരം കടുത്തുതുടങ്ങി.
എം.എല്‍.എ രാജേഷിനെ പോലെ പൊട്ടിക്കരയേണ്ട സന്ദര്‍ഭം. പരിവാരങ്ങളുടെ മുമ്പില്‍ എങ്ങനെ കരയും? കരഞ്ഞില്ലെങ്കിലും മുഖഭാവം രാജേഷിനു സമാനമായിരുന്നു. തനിച്ചായിരുന്നെങ്കില്‍ ഓഫീസറുടെ കരളലിയിപ്പിക്കുംവിധം കരഞ്ഞേനെ. ഒട്ടും സംശയമില്ല.
കൈയില്‍ കൊണ്ടുപോകാവുന്നതിന്റെ പരമാവധി ബാഗേജുമായി കുട്ടികളടങ്ങുന്ന സംഘം ഉദ്യോഗസ്ഥര്‍ ഹാജരുണ്ടായിരുന്ന എല്ലാ ഗേറ്റുകളിലും പരക്കം പാഞ്ഞു. ആ പാച്ചില്‍ കണ്ട് സമീപത്തെ കടയില്‍നിന്നിറങ്ങിവന്ന ഒരു മല്‍ബു മുഖപരിചയമുള്ള ഒരു ഓഫീസറോട് ശുപാര്‍ശ ചെയ്തു നോക്കി.
ഇനി രക്ഷയില്ല. വിമാനത്തിലേക്കുള്ള എല്ലാ ബസും പോയി. ഡോറും അടച്ചു കാണും.
പറയേണ്ട ആരേലും പറയാതെ ഇനി അതു തുറക്കില്ല. 
ആ സമയത്ത് എവിടെനിന്ന് ഒരു രക്ഷകന്‍ അവതരിക്കും?
കൈ നീട്ടിയിട്ടും നിര്‍ത്താതെ പോകുന്ന ബസിന്റെ പിറകില്‍ ഒരു ഉരുളന്‍ കല്ലെടുത്ത് എറിയാന്‍ തോന്നുകയെങ്കിലുമാകാം. ഇവിടെ ആ ചിന്തക്കുപോലും സ്‌കോപ്പില്ല.
എന്തിനാ വിഷമിക്കുന്നത്? മുകളില്‍ പോയി ടിക്കറ്റ് മാറ്റിയാല്‍ മതി. നാളെ പോകാം.
എല്ലാ വിമാനങ്ങളും ഫുള്‍ ആണെന്ന് അറിയാമായിരുന്നിട്ടും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണല്ലോ പറയുന്നത്, ബോര്‍ഡിംഗ് പാസെടുത്ത്, ഇമിഗ്രേഷനും കഴിഞ്ഞ ശേഷം വിമാനം മിസ്സായ സ്ഥിതിക്ക് എന്തേലും വഴി കാണുമെന്ന് കരുതി എയര്‍ലൈന്‍സ് ഓഫീസിലേക്ക് കുതിച്ചു.
ടോക്കണ്‍ എടുത്ത് കാത്തിരുന്ന് ഊഴമെത്തിയപ്പോള്‍ ബുക്കിംഗ് പോലും~ഒരു മാസം കഴിഞ്ഞു നോക്കിയാ മതീന്ന് മറുപടി.
ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയതാണ് സാര്‍. ലഗേജും പോയി. രാത്രി ഇവിടെ തന്നെ കഴിഞ്ഞോളാം. നാളേക്ക് എങ്ങനേലും ടിക്കറ്റ് ശരിയാക്കി തരണം.
എല്ലാ വാതിലുകളിലും മുട്ടണമെന്നാണല്ലോ.
മാനേജറെ കണ്ടപ്പോള്‍ ഇടിത്തീ പോലെ മറ്റൊരു മറുപടി.
ഏഴു ടിക്കറ്റും സൂപ്പര്‍ സേവറാണെന്നും അവ ഉപയോഗിച്ചതായി കണക്കാക്കുമെന്നും ഇനി ബുക്കിംഗ് വേണമെങ്കില്‍ പുതിയ ടിക്കറ്റെടുക്കണമെന്നും.
വെബ് സൈറ്റ് വഴി ലാഭത്തിലുള്ള ടിക്കറ്റെടുക്കാന്‍ തോന്നിയ നിമിഷത്തെ പഴിച്ചു.
എമിഗ്രേഷന്‍ കഴിഞ്ഞ് യഥാസമയം ലോഞ്ചിലെത്തിയിരുന്നുവെന്നും ബോര്‍ഡിഗ് പാസെടുത്ത യാത്രക്കാരെ ഒറ്റത്തവണ പോലും വിളിച്ചില്ലെന്നും പറഞ്ഞപ്പോള്‍, മറ്റു യാത്രക്കാരൊക്കെ എങ്ങനെ പോയി എന്നായിരുന്നു യുക്തിഭദ്രമായ മറുചോദ്യം.
രണ്ടാമത്തെ കുടുംബത്തിന്റെ എമിഗ്രേഷന്‍ അല്‍പം വൈകിയിരുന്നുവെങ്കിലും ബോര്‍ഡിംഗ് തുടങ്ങേണ്ട സമയത്തു തന്നെ ഗേറ്റില്‍ എത്തിയിരുന്നു.
ഗേറ്റ് ഓപ്പണ്‍ എന്നെഴുതി വെച്ചിരുന്നുവെങ്കിലും അവിടെ ബോര്‍ഡിംഗ് പാസ് കീറിയെടുത്ത് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യണ്ടേ ഓഫീസര്‍ ഉണ്ടായിരുന്നില്ല.
ബോര്‍ഡിംഗ് തുടങ്ങിക്കാണില്ലെന്ന നിഗമനത്തില്‍ കിട്ടിയ ഇരിപ്പിടത്തില്‍ കാത്തിരുന്ന് മിനിറ്റുകള്‍ക്ക് ശേഷം എന്തേ ഇതു തുടങ്ങുന്നില്ലെന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാരൊക്കെ ഇറങ്ങിയെന്നും വിമാനത്തിലേക്കുള്ള ബസ് പോയെന്നുമുള്ള മറുപടി ലഭിച്ചത്.
കറാച്ചി, കറാച്ചി എന്നു വിളിച്ചുകൊണ്ട് യാത്രക്കാര്‍ക്കായി തലങ്ങും വിലങ്ങും പാഞ്ഞ ജോലിക്കാരില്‍ ആരും ഏഴു യാത്രക്കാര്‍ മിസ്സായിട്ടും കാലിക്കറ്റെന്നോ കൊല്‍ക്കത്തയെന്നോ ഒരു തവണ പോലും ഉച്ചരിച്ചില്ല.
ടിക്കറ്റും ഇനി ഉപയോഗിക്കാനാവില്ലെന്ന സത്യത്തിനുപിന്നില്‍ എല്ലാം പോയെന്നു പിറുപിറുക്കുമ്പോഴും എമിഗ്രേഷന്‍ കാന്‍സല്‍ ചെയ്ത് എങ്ങനെ പുറത്തു കടക്കും, അങ്ങനെ പോയാല്‍ അടുത്ത യാത്രക്ക് വീണ്ടും റീ എന്‍ട്രി വേണ്ടിവരുമോ എന്നൊക്കെയായിരുന്നു ചിന്ത.
ടിക്കറ്റ് ശരിയാക്കി വന്നോളൂ. നാളെ ഇതേ റീഎന്‍ട്രിയില്‍ പോകാമെന്നു പറഞ്ഞ് ചെറുപ്പക്കാരനായ ഒരു പാസ്‌പോര്‍ട്ട് ഓഫീസര്‍ ബാക്കി കാര്യങ്ങള്‍ ചെയ്തുതന്നു. ആശ്വസിപ്പിക്കാന്‍ കൂട്ടത്തില്‍ അങ്ങനെയും ചിലര്‍.
ആളില്ലാ ലഗേജ് അയക്കുന്നത് ചട്ട വിരുദ്ധമായിട്ടും യഥാസമയം കോഴിക്കോട്ട് എത്തിയ ലഗേജ് അവിടെതന്നെ വെക്കാന്‍ സന്ദേശമയച്ചു.
പുലര്‍ച്ചയോടെ വീടണഞ്ഞ ശേഷം അടുത്ത ഏതെങ്കിലും വിമാനത്തില്‍ ടിക്കറ്റ് തേടിയുള്ള നെട്ടോട്ടം. രണ്ടാഴ്ചത്തേക്ക് നോക്കേണ്ട. വിമാന കമ്പനികളുടെ സൈറ്റുകളില്‍ തെരഞ്ഞും ഫോണ്‍വിളിച്ചും ആ ദിവസം അവസാനിക്കാറായപ്പോള്‍ സൂപ്പര്‍ സേവറായി ഒരു മല്‍ബു അവതരിച്ചു. ഫോണിനു വിശ്രമമില്ലാതെ വായും കൈയും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മല്‍ബു. ജോലി വിമാനത്തിലല്ലെങ്കിലും വിമാന സര്‍വീസുകളെ കുറിച്ചെല്ലാം അറിയുന്ന ഒരാള്‍.
നഷ്ടപ്പെട്ടെന്ന് കരുതിയ അതേ സൂപ്പര്‍ സേവര്‍ ടിക്കറ്റിന് രക്ഷകന്‍ മല്‍ബു ജീവന്‍ വെപ്പിച്ചു.  പോക്കറ്റില്‍നിന്ന് 500 റിയാല്‍ വീതം ടിക്കറ്റൊന്നിനു ടിയാന്റെ പോക്കറ്റിലേക്ക് പറന്നുവെങ്കിലും അത്ഭുതമായിരുന്നു ആ രക്ഷകന്റെ കരുനീക്കങ്ങള്‍.
വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നും ഏതെങ്കിലും വിപത്തില്‍നിന്ന് മുകളിലുള്ളവന്‍ രക്ഷിച്ചതാകാമെന്നും സൂപ്പര്‍ സേവര്‍ പറയുമ്പോള്‍ കടം വാങ്ങിയതാണെന്ന കാര്യമൊക്കെ മറന്ന് ആ അഞ്ഞൂറിന്റെ നോട്ടുകള്‍ പോക്കറ്റില്‍ കിടന്നു പുഞ്ചിരിച്ചു.


എന്നാലും മല്‍ബു അതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് തല പുണ്ണാക്കുന്നവര്‍ക്ക് ഒരു ചെറിയ സൂചന. ബന്ധങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ പഠിക്കണം. പക്ഷേ, അതു ചിലര്‍ക്കു മാത്രമേ കഴിയൂ എന്ന കാര്യവും വിസ്മരിക്കരുത്.


October 16, 2011

മൂന്നാം കണ്ണിലെ കരട്


പണി പോയാ പോയതു തന്നാ. 
സ്വദേശികള്‍ക്ക് പണി കണ്ടെത്താന്‍ അടവുകള്‍ പലതും പയറ്റുന്ന ഇക്കാലത്ത് വിശേഷിച്ചും. 
പണിയെടുപ്പിച്ചില്ലേലും പേരിനൊരു സ്വദേശിയെ വെക്കാതെ എവിടെയും തരമില്ലാതായിട്ടുണ്ട്.  കിട്ടിയ പണി കണ്ണിലെ കൃഷ്ണമണിപോലെ കാക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ല.
 

പക്ഷേ, മല്‍ബുവിന് പണിപോയതൊരു കഥയാണ്.
അനാദിക്കടയില്‍ പണിക്ക് നില്‍ക്കാനൊന്നും വന്നതല്ല മല്‍ബു.
പക്ഷേ, അതായിരുന്നു നിയോഗം.
 

വലിയ പ്രമാണിയുടെ മകന്‍. നാട്ടില്‍ ഇത്തിരി രാഷ്ട്രീയമൊക്കെ പയറ്റിത്തുടങ്ങിയ കാലം. പിതാവ് മുഴുവന്‍ പണവും മുതലിറക്കി തുടങ്ങിക്കൊടുത്ത ലോഡ്ജ് പൊളിഞ്ഞുപാളീസായി. അതുകൊണ്ടു മാത്രം വിമാനം കയറിയെന്നു പറയാന്‍ പറ്റില്ല. ഭൂമി കുലുങ്ങിയാണ് ലോഡ്ജ് പൊട്ടിപ്പൊളിഞ്ഞതെങ്കില്‍ ഈ ഗതി വരുമായിരുന്നില്ല. 
നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത്രയും പേരുദോഷം ലോഡ്ജ് വരുത്തിവെച്ചു. ലോഡ്ജ് പൂട്ടിയ ദിവസം തന്നെ ഒരു വിസ തരപ്പെടുത്തി കഥാനായകനെ ഗള്‍ഫിലേക്കയക്കാന്‍ എക്‌സ് പ്രവാസിയായ പിതാവ് നിര്‍ബന്ധിതനായി. 


അതൊരു രാഷ്ട്രീയ വൈരാഗ്യത്തിന്റെ കഥയാണെന്ന് മല്‍ബു പറയുമെങ്കിലും വിശ്വസിക്കാന്‍ ആളെ കിട്ടിയില്ല. പിതാവിനെ പോലും.
ലോഡ്ജ് റെയ്ഡില്‍  പോലീസ് പിടിയിലായ ഒരു നാരീജനം പറഞ്ഞത് മല്‍ബുവിന്റെ പേര്. അതിലൂടെ തകര്‍ന്നത് ലോഡ്ജിന്റെ പേരു മാത്രമല്ല, കുടുംബ മഹിമ കൂടിയായിരുന്നു. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഒപ്പിച്ച വേലയായിരുന്നു അതെന്ന് മല്‍ബു തറപ്പിച്ചു പറയുന്നു.
 

ഗള്‍ഫിലെ അനാദിക്കടയിലെ ജോലിക്ക് ഇതൊക്കെ ഒരു തടസ്സമാണോ. 
അല്ലേയല്ല. പ്രവാസ ജീവിതം തുടങ്ങിയിട്ട് എത്രവര്‍ഷമായി എന്നു പോലും മറന്നുപോകുന്ന മല്‍ബുകള്‍ക്ക് എന്തു ജീവചരിത്രം.
 

അടുത്ത കാലംവരെ  സത്യസന്ധന്മാരെ തേടി കടക്കാര്‍ അലഞ്ഞിരുന്നു. ഇപ്പോഴാകട്ടെ സത്യസന്ധരല്ലാത്തവരെ പോലും കടയിലെ പണിക്ക് കിട്ടാനില്ല. 12 മണിക്കൂറോളം ജോലിക്കിടയില്‍ ഫ്‌ളാറ്റുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് ഏണിപ്പടികള്‍ കയറി തളരാന്‍ ആരെ കിട്ടും. അതിനുമാത്രം ഉലുവാ കൊടുക്കുന്നുമില്ല. 

സത്യസന്ധത ഇപ്പോള്‍ ഒരു ഗുണമേ അല്ല. അതൊരു ഉപാധിയാക്കേണ്ടതുമില്ല. പണം മേശയില്‍ തന്നെ വീഴുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉടമകള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആസ്ത്മയുടെ കാലം അസ്തമിച്ചു. മേശയിലിടാതെ പണിക്കാര്‍ സ്വന്തം പോക്കറ്റിലേക്ക് പണം വലിക്കുന്നതാണ് വലിവ് അഥവാ ആസ്ത്മ. ഇപ്പോള്‍ പണിക്കാരെയാക്കി കടക്കാരന് മുറിയില്‍ സമാധാനത്തോടെ വിശ്രമിക്കാം. അവിടത്തെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് മുന്നിലെത്തിക്കാന്‍ ക്യാമറ റെഡി. ഏതു ദിവസത്തെ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കാം. വീണ്ടും വീണ്ടും നോക്കാം.
 

മല്‍ബുവിന് ജോലി ലഭിച്ചതൊരു പഴഞ്ചന്‍ കടയിലായിരുന്നു. മൂന്നാം കണ്ണില്ലാതെ ഉടമ തന്നെ കണ്ണു തുറന്നുവെച്ച ഒരു കട. മല്‍ബുവിന് മുതലാളിയേയും മുതലാളിക്ക് മല്‍ബുവിനേയും വിശ്വാസത്തിലായി ജീവിതകഥ തുടരുകയായിരുന്നു.
മല്‍ബു ഒരു കോട്ടവും വരുത്തിയില്ല. വിശ്വാസമല്ലേ എല്ലാം.
 

ഒരു ദിവസം മുതലാളി മല്‍ബുവിനൊരു കഥ പറഞ്ഞുകൊടുത്തു.
അനാദിക്കടയില്‍ വിശ്വസ്തനായൊരു മല്‍ബുവിനെ അറബി പണിക്കുവെച്ചു. രാവും പകലും പണി. രാത്രിയായാല്‍ മല്‍ബു പണമൊക്കെ എണ്ണിത്തിട്ടപ്പെടുത്തി അറബിക്ക് എത്തിക്കും. കൊടുക്കുമ്പോള്‍ മല്‍ബു പറയും- നൂറ് ഞാനെടുത്ത്ക്ക്.
ശമ്പളത്തിനു പുറമെ, നൂറ് റിയാല്‍  എല്ലുമുറിയെ പണിയെടുക്കുന്ന തനിക്ക് അര്‍ഹമായതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന മല്‍ബു മുതലാളി അറിഞ്ഞാണ് അത് എടുക്കുന്നതെന്ന് മനഃസാക്ഷിയെ ബോധ്യപ്പെടുത്താനാണത്രെ ഈ അടവ് സ്വീകരിച്ചത്.
 

ഒടുവില്‍ ടിയാന്‍ നാട്ടില്‍ പോയപ്പോള്‍ പകരക്കാരനായെത്തിയ മല്‍ബു ഈ നൂറെടുത്ത്ക്ക് പറയാതായതോടെയാണ് അറബിക്ക് സംഗതി പിടി കിട്ടിയത്.
 

ഇക്കഥ തന്നോട് എന്തിനു പറഞ്ഞുവെന്ന ചിന്ത നമ്മുടെ മല്‍ബുവിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കെയാണ് ഒരു ദിവസം തലക്കു മുകളില്‍ അത് പ്രത്യക്ഷപ്പെട്ടത്. മൂന്നാം കണ്ണ്. ആ ദിവസം മുഴുവന്‍ മുതലാളി വന്നതുമില്ല. മുറിയിലിരുന്ന് ക്യാമറയില്‍ ദൃശ്യങ്ങള്‍ ആസ്വദിച്ചു.
അടുത്ത ദിവസം പുലര്‍ച്ചെ തന്നെ മല്‍ബു മുതലാളിയെ കണ്ടു പറഞ്ഞു.
വേറെ ആളെ നോക്കിക്കോ. വിശ്വാസമാണ് എല്ലാം.
 

ജോലി വലിച്ചെറിഞ്ഞെന്നു മല്‍ബുവും ക്യാമറയെ ഭയപ്പെടുന്ന അവനെ പറഞ്ഞുവിട്ടെന്നു മുതലാളിയും പറയുന്നു. പാര്‍ട്ടി വിട്ടെന്ന് വിട്ടയാളും പുറത്താക്കിയതാണെന്ന് ബാക്കിയുള്ളവരും പറയുന്നതു പോലെ.

October 9, 2011

മഞ്ഞിനു മീതെ നിലാവ്

മല്‍ബു ഇത്രവേഗം മടങ്ങുമെന്ന് ആരും നിരീച്ചതല്ല.
എല്ലാവരെയും അറിയിച്ച്, കൊട്ടിഘോഷിച്ചു കൊണ്ടുള്ള ഒരു മടക്കം.
അഞ്ച് കൊല്ലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിന്റെ കോട്ടിട്ട ചൊങ്കന്‍ പടമാണല്ലോ പത്രത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നത്.
എന്നാലും ഇതെങ്ങനെ സാധിച്ചുവെന്ന് തിരക്കാത്തവരില്ല.
പ്രവാസത്തിനു ഇത്രവേഗം ഒരു ഫുള്‍ സ്റ്റോപ്പ് ? അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചോദിച്ചു. ഇരുപതും മുപ്പതും വര്‍ഷമായിട്ടും മടക്കയാത്രയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ തലയില്‍ പെയിന്റടിച്ചു നടക്കുന്നവരുടെ ഇടയില്‍.
മല്‍ബു മറുപടി പുഞ്ചിരിയിലൊതുക്കി.
കുത്തികുത്തി ചോദിക്കുന്നവരോട് പറയും. ജീവിതം ഇവിടെ ഹോമിക്കാനുള്ളതല്ല. അഞ്ച് വര്‍ഷത്തെ പരിധി നിശ്ചിയിച്ചോണ്ടാ ഞാന്‍ വിമാനം കയറിയത്. അഞ്ച് തികയാന്‍ ഇനി ഒരു മാസം കൂടിയുണ്ട്. പോയിട്ടുവേണം മോനെ സ്‌കൂളില്‍ ചേര്‍ക്കാന്‍. ശിഷ്ടകാലം എന്റെ മല്‍ബിയോടൊപ്പം സുഖജീവിതം.
പിന്നെ പിന്നെ, പറഞ്ഞാ മതി. സുഖ ജീവിതം. പൊരിയുന്ന ചൂടും കുത്തനെ ഉയരുന്ന സാധനങ്ങളുടെ വിലയും. ആറു മാസം തികച്ചു നില്‍ക്കാനാവില്ല. നീയൊക്കെ അനുഭവിക്കും.
എന്നാലും നീ ചെറുപ്പമല്ലേ. നല്ലോണം ആലോചിച്ചോണ്ടു തന്നെയാണോ തീരുമാനമെടുത്തത്. പലര്‍ക്കും മടങ്ങിപ്പോയിട്ട് അവിടെ നില്‍ക്കക്കള്ളി കിട്ടിയിട്ടില്ല. വല്ലതും ഉണ്ടോ നാട്ടില്‍. അവിടെ പോയി എന്തു ചെയ്യാനാ പ്ലാന്‍.
നല്ല സുഹൃത്തുക്കളുടെ അന്വേഷണവും ഉപദേശവും തുടര്‍ന്നു.
അങ്ങനെയിരിക്കെയാണ്  മല്‍ബുവിനു പേരുദോഷം വരുത്തിക്കൊണ്ട് ലുങ്കി ന്യൂസുകളുടെ പ്രവാഹം തുടങ്ങിയത്.

വെറുമൊരു ഹൗസ് ഡ്രൈവറായ മല്‍ബു ഇത്ര വേഗം എങ്ങനെ പ്രവാസത്തിന് ആണിയടിക്കും. അതിന്റെ ഗുട്ടന്‍സ് ലുങ്കി ന്യൂസ് ഉമടകള്‍ക്ക് ഒരു തരത്തിലും പിടികിട്ടുന്നില്ല. അവര്‍ പലമാതിരി കഥകള്‍ പരത്തി. രഹസ്യവിവരങ്ങളുടെ കുത്തൊഴുക്ക്.
അറബിച്ചി വലിയ ഒരു കിഴി നല്‍കിക്കാണും.
അല്ലെങ്കില്‍ അവിടെനിന്ന് എന്തേലും അടിച്ചു മാറ്റിക്കാണും.
തായ്‌ലന്റ് ലോട്ടറി കിട്ടിക്കാണും.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഓഫര്‍ സാധനങ്ങള്‍ വാങ്ങി കടകളില്‍ കൊടുത്ത് നല്ലോണം സമ്പാദിച്ചിട്ടുണ്ടാകും.
ഇതില്‍ അവസാനം പറഞ്ഞതാണ് അല്‍പമെങ്കിലും യാഥാര്‍ഥ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നത്. അല്ലാതെ അറബിച്ചി കിഴുക്കല്ലാതെ കിഴി നല്‍കിയിട്ടേയില്ല. സൂപ്പര്‍മാര്‍ക്കറ്റീന്ന് സോപ്പ് പൊടിയും പാല്‍പ്പൊടിയും ഓഫറില്‍ വാങ്ങി മറിച്ചു വിറ്റാല്‍ കിട്ടുന്നതിന് ഒരു കണക്കില്ലേ ഇഷ്ടാ. നട്ടാല്‍ മുളക്കാത്തെ നുണയൊന്നും ഇങ്ങനെ എഴുന്നള്ളിക്കരുത്. ജോലി കഴിഞ്ഞ് ഒഴിവുള്ള സമയത്ത് ഓഫറുകള്‍ തേടി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തേടി പോകാറുണ്ട്. അതു മനസ്സിലാക്കിയ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ഒരാള്‍ക്ക് വാങ്ങാവുന്ന ഒരിനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

അവന്‍ വല്ലതും അടിച്ചുമാറ്റിക്കാണുമെന്നും അതുകൊണ്ടാണ് വേഗം തടി സലാമത്താക്കുന്നതെന്നും ലുങ്കി ന്യൂസ് പരന്നത് മനസ്സിലാക്കി തന്നെയാണ് മല്‍ബുവിന്റെ മനസ്സില്‍ ഐഡിയ ഉദിച്ചത്. ഒളിച്ചോടി പോകുന്നതല്ലെന്നും എല്ലാവരെയും അറിയിച്ചുകൊണ്ടുതന്നെയാണ് പോക്കെന്നും നാലാളെ ബോധ്യപ്പെടുത്തുക.
ഒരു ഫോട്ടോ പത്രത്തില്‍ വരുത്തുക. അങ്ങനെ അടുത്ത കൂട്ടുകാരെ വിളിച്ച് പാര്‍ട്ടി ഏര്‍പ്പാടാക്കി. ബ്രോസ്റ്റും സെവനപ്പും.
അങ്ങനെയാണ് അടുത്ത ദിവസം പടം സഹിതം വാര്‍ത്ത വന്നത്.
അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിനു കൂട്ടുകാര്‍ യാതായയപ്പ് നല്‍കി.
ബ്രോസ്റ്റിനു മീതെ സെവനപ്പും വലിച്ചു കുടിച്ച  ശേഷം പല്ലില്‍കുത്തി രസിക്കുന്നതിനിടെ കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ മല്‍ബു അറിഞ്ഞോ അറിയാതെയോ തന്റെ വിജയഗാഥ അവതരിപ്പിച്ചു. മഞ്ഞിനുമീതെ നിലാവ് പെയ്തതു പോലെ.

അതിന്റെ തുടക്കവും വളര്‍ച്ചയും തിളങ്ങുന്ന ഇന്ത്യയിലാണ്. ഗള്‍ഫിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഉള്ള കാശ് തട്ടിക്കൂട്ടി ഇത്തിരി സ്ഥലം വാങ്ങിയിരുന്നു. അന്ന് മൂന്ന് ലക്ഷത്തിനു കിട്ടിയ റബര്‍ തോട്ടത്തിനു ഇപ്പോള്‍ വില 75 ലക്ഷമായിട്ടുണ്ട്.
ഇവിടെ വന്നതിനുശേഷം  രണ്ട് ലക്ഷത്തിനു വാങ്ങിയ 10 സെന്റിന് 20 ലക്ഷവുമായി. ഇനി ജീവിക്കാന്‍ ഇതൊക്കെ മതി. എന്താ പോരേ?

October 2, 2011

പെട്ടി നിറക്കും മുമ്പ്

പെട്ടിയെന്നു പറയുമ്പോള്‍ പല തരമുണ്ടെങ്കിലും മല്‍ബുവിന് രണ്ട് പെട്ടികള്‍ ഒഴിവാക്കാനാവില്ല.
പെട്ടിക്കെത്രയാ റേറ്റ് എന്നു ചോദിക്കുന്നതു കേട്ടാല്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധനങ്ങള്‍ കുത്തിനിറക്കുന്ന പെട്ടിയുടെ വിലയല്ല. മറിച്ച് ഒരു ലക്ഷം രൂപ നാട്ടിലെത്തിക്കാനുള്ള ഹുണ്ടിയുടെ നിരക്കാണ് ഉദ്ദേശിക്കുന്നതെന്ന് അറിയാത്തവരുണ്ടാകാന്‍ വഴിയില്ല.
വിനിമയ നിരക്ക് കുത്തനെ കുറഞ്ഞതോടെ എല്ലാവരും പരമാവധി രൂപ നാട്ടിലെത്തിക്കാനുള്ള തത്രപ്പാടിലായിരുന്നു. സ്വരൂപിച്ചതും കടം വാങ്ങിയതും ചിട്ടി പിടിച്ചതുമൊക്കെ നാട്ടിലേക്ക് ചവിട്ടാനുള്ള നെട്ടോട്ടം.
ബാങ്ക് വഴി അല്ലേ അയക്കാവൂ, ഹുണ്ടിയെന്ന ഹവാല പാടില്ലല്ലോ എന്നു ചോദിക്കരുത്.
എന്‍ജിനീയറാണ് ഇത്രമാത്രം ശമ്പളമുണ്ട് എന്നു പറഞ്ഞ് ലക്ഷങ്ങള്‍ അയക്കാന്‍ മണി ട്രാന്‍സ്ഫര്‍ ഏജന്‍സികളില്‍ പോയാല്‍ ഇഖാമ ചോദിക്കുമ്പോള്‍ അതില്‍ പ്രൊഫഷന്‍ ലേബറായിരിക്കും. ഒരു ലേബര്‍ക്ക് മാസം പരമാവധി അയക്കാന്‍ സാധിക്കുന്ന തുക അമ്പതിനായിരം ഇന്ത്യന്‍ രൂപയാണ്. മികച്ച ജോലിയും തക്ക ശമ്പളവുമുണ്ടെങ്കിലും ഇഖാമയിലെ പ്രൊഫഷന്‍ മാറിയില്ലെങ്കില്‍ പിന്നെ ആശ്രയം ഹുണ്ടി തന്നെ.
നിരക്ക് കുറഞ്ഞിരിക്കെ, നാട്ടിലെത്തിക്കാന്‍ പരമാവധി തുക സ്വരൂപിച്ച് കൊടുത്തവരെ കണ്ണീരിലാക്കി ഹുണ്ടി ഏജന്റുമാര്‍ മുങ്ങിയ അനുഭവങ്ങളും നിരക്കിടിവിന്റെ ആഘോഷത്തിനിടയില്‍ അങ്ങിങ്ങായുണ്ട്.
രണ്ടാമത്തെ പെട്ടി സാക്ഷാല്‍ പെട്ടി തന്നെയാണ്. നാട്ടില്‍ പോകുമ്പോള്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അവകാശങ്ങള്‍ മാനിക്കുന്നതിന് മല്‍ബു സാധനങ്ങള്‍ കുത്തിനിറക്കുന്ന പെട്ടി. നിറയുന്നതുവരെ മനസ്സമാധാനമില്ലാത്ത പെട്ടി.
മുംബൈയിലേയും ബാംഗ്ലൂരിലേയും നാടന്‍ പ്രവാസികളെ പെട്ടി നോക്കി തിരിച്ചറിയാമെന്ന് പറയാറുണ്ട്. ഒരു പെട്ടിയും തൂക്കിയാണ് വരുന്നതെങ്കില്‍ മലപ്പുറം. പെട്ടി രണ്ടാണെങ്കില്‍ കണ്ണൂര്‍. എയര്‍പോര്‍ട്ടില്‍ പെട്ടികളുടെ ഭാരം കുറക്കുന്നതിന് രണ്ടു പെട്ടികളാക്കണമെന്ന നിബന്ധന വന്നപ്പോള്‍ അതില്‍ മനസ്സാ സന്തോഷിക്കുന്നവര്‍ കണ്ണൂരില്‍നിന്നുള്ള മല്‍ബുകളായിരിക്കും.
കൂടിയാല്‍ ഒരു പെട്ടിക്ക് 32 കിലോ ഭാരം മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കാന്‍ മല്‍ബുവിന് കഴിഞ്ഞിട്ടില്ല.
വേണമെങ്കില്‍ 32 കിലോ മാത്രമുള്ള ഒരു പെട്ടിയുമായി പോകാം. പക്ഷേ ഇത്രയേറെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യയെ എന്തിനു സഹായിക്കണം. കല്ലു നിറച്ചായാലും 40 കിലോ തന്നെ കൊണ്ടുപോകണമെന്നത് മല്‍ബുവിന് നിര്‍ബന്ധം.
കാര്‍ട്ടണുകള്‍ റാപ്പ് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് വലിയ ബോര്‍ഡ് സ്ഥാപിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ അതിനായുള്ള മെഷീന്‍ വെച്ച് ഇരിക്കുന്നവരുടെ വയറ്റത്തടിച്ചിട്ടുണ്ടെങ്കിലും ഇവിടെ റാപ്പ് ചെയ്യുക നിര്‍ബന്ധമാണെന്നാണ് വെപ്പ്. അതല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ കാല് കുത്തിയാല്‍ അതുറപ്പിക്കാന്‍ ആളുകളുണ്ട്.
അവരുടെ കണ്ണ് വെട്ടിക്കാന്‍ കഴിയില്ലെന്നുറപ്പായ മല്‍ബു കണ്ടെത്തിയ വഴികള്‍ വേറെയാണ്.
ആ മെഷീനില്‍ തിരിക്കാനിട്ട് കൊടുത്ത് ചുരുങ്ങിയത് 25 റിയാല്‍ കൊടുക്കുന്നതിനു പകരം വീട്ടില്‍വെച്ചു തന്നെ പ്ലാസ്റ്റിക് പൊതിഞ്ഞാല്‍ പോരേ?  സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയും അല്ലാതെയും പ്ലാസ്റ്റിക് വാങ്ങി മല്‍ബു തന്നെയങ്ങു ചുറ്റി.
വേറെ ചില മല്‍ബുകള്‍ കാര്‍ട്ടണിനോട് വിട ചൊല്ലി രണ്ടു പെട്ടികള്‍ വാങ്ങി. രണ്ടു തവണ നാട്ടിലേക്ക് പോകുമ്പോള്‍ കാര്‍ട്ടണ്‍ ചുറ്റാന്‍ കൊടുക്കുന്ന തുകയുണ്ടെങ്കില്‍ സ്വന്തമായി പെട്ടി വാങ്ങാം.
രണ്ടു പെട്ടികളുമായി സന്തോഷത്തോടെ പോകുന്നവന്‍ കണ്ണൂര്‍ മല്‍ബുവായിരിക്കും എന്നു പറയാന്‍ കാരണമെന്തായിരിക്കും?
മറ്റൊന്നുമല്ല. ഒരു പെട്ടി മല്‍ബുവിന്റെ സ്വന്തം വീട്ടിലേക്ക്. മറ്റേത് മണിയറയൊരുക്കി മല്‍ബി കാത്തിരിക്കുന്ന  ഭാര്യാഗൃഹത്തിലേക്ക്. മണിയറയില്‍ വെക്കാനുള്ള അലങ്കര വസ്തുക്കളും നാടാകെ സുഗന്ധ പൂരിതമാക്കാനുള്ള മേത്തരം അത്തറുകളും ഈ പെട്ടിയിലാണല്ലോ.


September 19, 2011

കാക്ക ഇനിയും വരും



ഇത് അവസാനത്തെ മടക്കമാണെന്ന് മല്‍ബു ആണയിടുന്നു.
ലാസ്റ്റ് ഫൈനല്‍. പക്ഷേ ഈ ആണയിടല്‍ എത്ര കണ്ടതാണെന്ന് മുറിയിലുള്ളവര്‍.
ങ്ങള് സിഗരറ്റ് വലി നിര്‍ത്തുന്നതു പോലെ തന്നാ ഇതും. 

നിര്‍ത്താന്‍ എന്തെളുപ്പം.
ങ്ങള് തന്നെ എത്ര തവണ നിര്‍ത്തീതാ. മഅസ്സാലമ പറഞ്ഞ് എത്ര തവണ പോയി. ഓരോ തവണയും പോക്ക് റീ എന്‍ട്രിക്കായതു ങ്ങടെ ഭാഗ്യം. എക്‌സിറ്റിലായിരുന്നെങ്കില്‍ കാണായിരുന്നു. ഒരു കണക്കെടുത്തു നോക്കിയേ, സിഗരറ്റ് വലി നിര്‍ത്തിയതാണോ, നാട്ടിലേക്ക് മടങ്ങിയതാണോ കൂടുതല്‍?

എ.സി ഓണ്‍ ചെയ്തിട്ടുണ്ടെങ്കിലും തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് മല്‍ബു വീശിക്കൊണ്ടിരുന്നു.
തോര്‍ത്ത് വീശിയതുകൊണ്ട് തണുക്കുമോ മനസ്സിലെ ചൂട്.


ശരിയാണ്, ഇനിയിങ്ങോട്ടില്ലെന്ന് പറഞ്ഞ് പല തവണ മടങ്ങിയിട്ടുണ്ട്. 

എല്ലാം പൊരുത്തപ്പെടണമെന്ന് പറഞ്ഞ് ഓരോരുത്തരോടും യാത്ര പറയുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട കുക്ക് തിരിച്ചുവരുമെന്ന കാര്യത്തില്‍ ഫഌറ്റിലെ താമസക്കാരില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.

ങ്ങള് ധൈര്യായിട്ട് പോയി വാ കാക്കാ എന്നേ അവര്‍ പറയുകയുളളൂ.
അടുപ്പിലെ ചൂടറിയാതെ, മനസ്സിനു കുളര്‍മ നല്‍കിയത് ഇവരുടെയൊക്കെ സ്‌നേഹമായിരുന്നു.


രണ്ടോ മൂന്നോ മാസം കഴിഞ്ഞ്, കൂടിയാല്‍ ആറു മാസം കഴിഞ്ഞ് തിരികെ ചെന്നാലും ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും കിടക്കാനൊരിടം അവര്‍ നല്‍കും.
പുകവലി മാത്രമാണ് കാക്കയില്‍ അവര്‍ കണ്ട ദോഷം.
അതുകൊണ്ടു തന്നെ ചോറിന് അരിയിട്ട ശേഷം ഡോര്‍ തുറന്ന് പുറത്തിറങ്ങി വലിച്ചു തീര്‍ക്കുകയെന്ന നിയോഗം കാക്ക വേഗം പൂര്‍ത്തിയാക്കും. സിഗരറ്റിന്റെ മണമില്ലെന്ന ആത്മവിശ്വാസത്തോടെ വീണ്ടും അടുക്കളയില്‍.
ദേ വയസ്സ് കൂടി വരികാട്ടോ. ഇപ്പോള്‍ തന്നെ എല്ലാ അസുഖങ്ങളുമുണ്ട്. ഇനിയെങ്കിലും അങ്ങട്ട് നിര്‍ത്താന്‍ നോക്ക്.
സ്‌നേഹത്തോടെ അവര്‍ ഉപദേശിക്കും.
ആണ്‍മക്കളില്ലാത്ത മല്‍ബൂന് ഇവരൊക്കെയും മക്കളാണ്. ചിലപ്പോള്‍ മക്കളേക്കാളും കുടുംബക്കാരേക്കാളും ഇവരുടേതാണ് സ്‌നേഹം. പ്രായമേറിയെങ്കിലും അതിന്റെ അവശതകളൊക്കെ ഉണ്ടെങ്കിലും ഇവരൊടൊപ്പം കഴിയുമ്പോള്‍ അവരിലൊരാളെ പോലെ ചെറുപ്പക്കാരനാകും.
ഇനിയില്ലാട്ടോ, ഇതു ശരിക്കുമുള്ള പോക്കാണ്. പടച്ചോനാണെ സത്യം.
അതെന്താ. പെന്‍ഷന്‍ കിട്ടൂന്ന് ഉറപ്പായതുകൊണ്ടാണോ പറച്ചിലിനു ഇത്ര കടുപ്പം. പെന്‍ഷന്‍ പാവങ്ങള്‍ക്ക് മാത്രമേ കിട്ടൂ എന്ന കാര്യം മറക്കണ്ട. എന്‍ജിനീയറിംഗിനു പഠിക്കുന്ന മക്കളുള്ള ങ്ങളൊന്നും പാവാകൂല്ല. പ്രവാസികളെ വേര്‍തിരിക്കുന്ന പുതിയ ദാരിദ്ര്യ രേഖ ഇനിയും കണ്ടെത്തിയിട്ടുവേണം.
പ്രായം 65 കഴിഞ്ഞതിനാല്‍ മല്‍ബൂന് പെന്‍ഷനുളള ഒരു ഉപാധി കഴിഞ്ഞുകിട്ടി. 60 കഴിഞ്ഞ പാവം പ്രവാസികള്‍ക്ക് പെന്‍ഷന്‍ എന്നാണല്ലോ വെപ്പ്. എന്നാലും ക്ഷേമ ബോര്‍ഡില്‍ ഇത്തിരിയെങ്കിലും അടപ്പിക്കാതെ നോര്‍ക്ക നല്‍കുമോ പെന്‍ഷന്‍.
അറിയാന്‍ പാടില്ല. പ്രഖ്യാപനങ്ങള്‍ ആഘോഷമാക്കാം. യാഥാര്‍ഥ്യം തിരിഞ്ഞുകുത്തുമ്പോള്‍ സങ്കടപ്പെടുകയും ആകാമല്ലോ. പ്രഖ്യാപനാഘോഷം കൂടുതല്‍ കൂടുതല്‍ കേമമാക്കാന്‍ സ്വാഗതം ചെയ്യാം, കൂടുതല്‍ കൂടുതല്‍ നേതാക്കളെ ഇങ്ങോട്ട്.
എന്തു പെന്‍ഷന്‍ മക്കളേ. ആയിരം ഉലുവാ കിട്ടുമായിരിക്കും. അതു വാങ്ങാന്‍ രണ്ടു തവണ പോകേണ്ടി വന്നാല്‍ വണ്ടിക്കൂലിക്ക് തികയില്ല.
നാലു പെണ്‍മക്കളില്‍ ഒരാളുടെയെങ്കിലും കൈ പിടിച്ചയച്ച ശേഷമാകാം എക്‌സിറ്റെന്ന തോന്നലാണ് രോഗങ്ങള്‍ക്കും അവശതക്കുമിടയിലും അടുപ്പിന്റെ ചൂടിലേക്ക് മല്‍ബൂനെ ആനയിച്ചുകൊണ്ടുവന്നിരുന്നത്. 

വിദ്യാഭ്യാസവും പ്രായവും കൂടിയതിനാല്‍ പുരനിറഞ്ഞു നില്‍ക്കുകയാണ് മക്കള്‍. എല്ലാവര്‍ക്കും വേണ്ടത് പതിനെട്ടും ഇരുപതും വയസ്സും സ്വര്‍ണവുമാണ്. വിദ്യാഭ്യാസവും പക്വതയുമൊക്കെ ആര്‍ക്കു വേണം.
ഓരോ തവണ ചെന്നാലും മല്‍ബി സ്‌നേഹത്തോടെ നിര്‍ബന്ധിക്കും.


ഒരു തവണ കൂടി പോണം. ഗള്‍ഫുകാരന്റെ മക്കളാന്ന് പറഞ്ഞാലേ ആരെങ്കിലും ഈ വഴി തിരിഞ്ഞുനോക്കുകയെങ്കിലും ചെയ്യൂ. മൂത്തോളെയെങ്കിലും കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യായല്ലോ. അങ്ങനെയാണ് മനസ്സിലെ എക്‌സിറ്റ് വീണ്ടും റീ എന്‍ട്രിയാകുന്നത്. ഇതു മല്‍ബുവിന് മാത്രം അറിയാവുന്ന രഹസ്യം.

ശ്രമിക്കാഞ്ഞിട്ടല്ല, എന്‍ജിനീയറിംഗ് കഴിഞ്ഞ മൂത്ത മോള്‍ക്ക് പത്രാസുള്ള ഒരു ഗള്‍ഫുകാരനെ കണ്ടെത്തിയതുമാണ്. വില കൂടിയ കാറും കോട്ടും ടൈയുമൊക്കെയുള്ള ഒത്ത ഒരു ചെറുപ്പക്കാരന്‍.


പഠനം കഴിയട്ടെ എന്നു പറഞ്ഞുകൊണ്ട് നിക്കാഹ് നീട്ടിക്കൊണ്ടു പോയ മകള്‍, ഒരു ദിവസം അതങ്ങു തുറന്നു പറഞ്ഞു.


എനിക്ക് ഗള്‍ഫുകാരനെ വേണ്ട, നാട്ടുകാരനെ മതി.


എന്താടി ഗള്‍ഫുകാരന് ഒരു കുഴപ്പം. 

ഇത്രേം കാലം ഒരു ഗള്‍ഫുകാരനായതുകൊണ്ടാ നിനക്കൊക്കെ ഇത്രയും പഠിക്കാനായത്. അവിടെ അടുപ്പ് കത്തിച്ചതിന്റെ ഫലമാ നിന്റെ എന്‍ജിനീയറിംഗ്.
ഉം, അതൊക്കെ ടി.വിയില്‍ കാണുന്നുണ്ട്.
അതെന്താ, നീ അയാളെ ടി.വിയില്‍ കണ്ടോ. എന്താ അയാള്‍ക്കൊരു കുഴപ്പം.
അയാളെ കണ്ടൂന്നല്ല.


ഇത്രമാത്രം ദുരിതങ്ങളുള്ള ഒരു വിഭാഗം ലോകത്ത് വേറെ എവിടെയുമില്ല. ടി.വി തുറക്കാനും വയ്യ, പത്രം വായിക്കാനും വയ്യ. പ്രവാസിയുടെ പ്രയാസങ്ങള്‍.


അങ്ങനെ കാക്ക രഹസ്യങ്ങളുടെ കനലുകള്‍ തോര്‍ത്ത് കൊണ്ട് വീശിത്തണുപ്പിക്കുമ്പോഴും അവര്‍ പറയും.


ലാസ്റ്റ് ഫൈനല്‍ എന്നൊക്കെ പറഞ്ഞോട്ടെ, കാക്ക ഇനിയും വരും.


June 26, 2011

ഇരുനൂറ് മല്‍ബു, ഒരു കഫീല്‍


നിറഭേദങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും പ്രവാസികളുടെ പരക്കംപാച്ചിലും കാണുമ്പോള്‍ പഴമക്കാരനായ ഒരു മല്‍ബുവിനു ചിരി. ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം.
പഴമക്കാരന്‍ എന്നു പറയുമ്പോള്‍ പത്തെഴുപതു വയസ്സുള്ള ഒരു സാദാ മല്‍ബു എന്നു മനസ്സിലാക്കിയാല്‍ മതി.  ജീവിതം പ്രവാസത്തീയില്‍ ഹോമിച്ച ഒരു സാധാരണക്കാരന്‍.
തൊഴില്‍ മേഖലയിലെ ദേശീയവല്‍ക്കരണത്തിന്റെ ചിഹ്്‌നമായി മാറിയിരിക്കുന്ന ചുകപ്പും പച്ചയും നിറഭേദങ്ങളെ മല്‍ബു അതിജീവിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലാത്തയാള്‍. ചുകപ്പണിയേണ്ടി വരുന്നവര്‍ നാടു പിടിക്കേണ്ടിവരുമെന്ന പുകിലുകളൊക്കെ താനേ കെട്ടടങ്ങും. മല്‍ബു ജൈത്രയാത്ര തുടരും. കോണ്‍ഫിഡന്‍സിന്റെ ഉപ്പാപ്പ.
തേരാപാരാ നടന്നിരുന്ന എത്രയോ പേര്‍ക്ക് മാസാന്ത വരുമാനം ഉറപ്പുവരുത്തിയവന്‍ മല്‍ബു. അവര്‍ ഒരിക്കലും തൊഴിലുടമയോ കഫീലോ ആയിരുന്നില്ല. മല്‍ബുവിന്റെ സാമര്‍ഥ്യത്തില്‍ അങ്ങനെ ആയിത്തീര്‍ന്നവര്‍.
രണ്ടു പേരുടെ സ്‌പോണ്‍സറായിരുന്നയാളെ 200 പേരുടെ കഫീലാക്കിയവനാണ് മല്‍ബു.
എന്തിനധികം  ഇംഗ്ലീഷുകാരന്റെ വിലമതിക്കാനാവാത്ത ഡോഗിനു പകരം ഒരു നാടന്‍ പട്ടിയെ നല്‍കി തടി രക്ഷിക്കുക പോലും ചെയ്തു മല്‍ബു.
അതൊരു കഥയാണ്. പ്രവാസചരിത്രത്തില്‍ അതിജീവന കഥയായി പഴമക്കാരന്‍ മല്‍ബുവിന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.

പട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് സാര്‍വത്രികമാകുന്നതിനു മുമ്പു നടന്ന സംഭവം. സംശയിക്കേണ്ട അതിനും എത്രയോ എത്രയോ മുമ്പ് മല്‍ബു ഇവിടെ ഹാജരുണ്ട്. 
ഇംഗ്ലീഷുകാരന്‍ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന ഡോഗിനെ സ്വദേശത്തേക്ക് അയക്കാന്‍ ഒരു ഏജന്‍സിയെ ഏല്‍പിച്ചു. ഏജന്‍സിയില്‍നിന്ന് ആ ദൗത്യം കിട്ടിയത് വമ്പു കാട്ടി നടന്നിരുന്ന ഒരു മല്‍ബുവിന്.
കൂട്ടിലടച്ച ഡോഗുമായി എയര്‍പോര്‍ട്ടിലെത്തിയ മല്‍ബു അതുമായി സല്ലപിക്കുന്നതിനിടെ അബദ്ധത്തില്‍ കൂടിന്റെ വാതില്‍ തുറന്നുപോയി. പുറത്തിറങ്ങിയ ഡോഗ് യജമാനനെ കണ്ടില്ല.  നാലുപാടും നോക്കിയശേഷം അത് യജമാനനേയും തേടി പോയി. കുറച്ചുനേരം തെരഞ്ഞെങ്കിലും ഇനി കണ്ടുകിട്ടിയാല്‍ തന്നെ ആ കേമനെ കൂട്ടിലടക്കാനാകുമെന്ന കാര്യത്തില്‍ ഒട്ടും വിശ്വാസമില്ല. ഡോഗിനു പകരം ഡോഗില്ലാതെ രക്ഷയില്ല. കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ കുറച്ചകലെ പോയി മല്‍ബു ഒരു ചാവാലിപ്പട്ടിയെ സംഘടിപ്പിച്ചു. കൂട്ടിനകത്തായപ്പോള്‍ ഇത്തിരി ഗമയൊക്കെയുണ്ട്. അങ്ങനെ അവന്‍ കടലു കടന്നു. ഓമനയെ കാണാന്‍ അക്ഷമയോടെ കാത്തിരുന്ന ഉടമ ഞെട്ടാതിരിക്കുമോ? അയാള്‍ അടുത്ത വിമാനത്തിലിങ്ങെത്തി. അയക്കാനേല്‍പിച്ച ഡോഗ് ഇതുതന്നെയാണെന്ന് മല്‍ബുവും ഏജന്‍സിയും തറപ്പിച്ചു പറഞ്ഞു. ഒരു ഫോട്ടോ പോലും തെളിവായി ഹാജരാക്കാനില്ലാതിരുന്ന ഇംഗ്ലീഷുകാരന്‍ തോറ്റു. ജയിക്കാനായി ജനിച്ചവന്‍ മല്‍ബു. തോറ്റ ചരിത്രം കേട്ടിട്ടില്ല.
ഇതുപോലെ പച്ചയായ അനുഭവങ്ങളുടെ തങ്കലിപികളിലെഴുതപ്പെട്ട മല്‍ബൂചരിത്രത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
കഫീലുമാരുടെ വീടുകളിലേക്ക് ഓരോ മാസവും ഒഴുകുന്ന ആയിരങ്ങള്‍ക്ക് പിന്നില്‍ മല്‍ബുവിന്റെ വിയര്‍പ്പ് മാത്രമല്ല, ബുദ്ധിയുമുണ്ട്. വിയര്‍പ്പു മാത്രം കൈമുതലായുള്ളവന്‍ 200 റിയാല്‍ നല്‍കുമ്പോള്‍ അതു കൂലിക്കഫീലിനു നല്‍കുന്ന മാസപ്പണം. സാമര്‍ഥ്യവും കരുതലുമുള്ള മല്‍ബു കൊയ്‌തെടുത്ത ലാഭത്തില്‍നിന്നു നല്‍കുമ്പോള്‍ അതിനു വിയര്‍പ്പിന്റെ ഗന്ധം മാത്രമല്ല, സ്വര്‍ണത്തിന്റെ നിറവുമുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയതില്‍നിന്നുള്ള വീതംവെപ്പ്.
തൊഴില്‍ നഷ്ടത്തിന്റെ ഭീതിയില്‍ മല്‍ബു ഇത്രമാത്രം ആധി കൊള്ളേണ്ടതില്ലെന്ന് പറയുന്ന പഴമക്കാരനായ നമ്മുടെ മല്‍ബുവിന്റെ ആത്മവിശ്വാസത്തിനു പക്ഷേ ഒരു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ.
നാട്ടില്‍ അവധിക്കു പോകാനൊരുങ്ങിയവരെ അടക്കം നിരവധി പേരെ അങ്കലാപ്പിലാക്കിയ ലുങ്കി ന്യൂസുകളിലൊന്ന് അദ്ദേഹത്തെയും തേടിയെത്തി. ഇരുന്ന ഇരിപ്പില്‍ തളര്‍ത്തിക്കളഞ്ഞ ആ വാര്‍ത്തയുടെ പിന്നാമ്പുറത്ത് പക്ഷേ നിറഭേദമായിരുന്നില്ല.
എഴുപത് കഴിഞ്ഞവരെ നിറമൊന്നും നോക്കാതെ എയര്‍പോര്‍ട്ടില്‍നിന്ന് കയറ്റിവിടുന്നുവെന്ന ലുങ്കി ന്യൂസാണ് ടെലിഫോണിലൂടെ ടിയാന്റെ കാതിലെത്തിയത്.
ലുങ്കി ന്യൂസാണെന്ന് അറിയാമായിരുന്നിട്ടും അയാള്‍ക്കതു വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 




June 19, 2011

ചുകപ്പാണെടീ...

സൂപ്പര്‍ മാര്‍ക്കറ്റില്‍വെച്ചു കണ്ടുമുട്ടിയ ഒരു മല്‍ബി മറ്റൊരു മല്‍ബിയെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: ചുകപ്പാണെടീ...
ഇഖാമ തീരാന്‍ ഇനി മൂന്നു മാസം കഷ്ടിച്ചേയുള്ളൂ. ഓരോന്നു കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയാളുന്നു.
രണ്ടു ചുകപ്പുകാരെ എയര്‍പോര്‍ട്ടില്‍വെച്ച് എക്‌സിറ്റ് അടിച്ചൂന്ന് കേട്ടതില്‍ പിന്നെ അങ്ങേര്‍ക്ക് ജലപാനം നേരെയില്ല. ഇന്നലെ ഒരു പോള കണ്ണടിച്ചില്ല.
നെടുവീര്‍പ്പിടുന്ന മല്‍ബിയോട് അത് ഏറ്റുവാങ്ങാന്‍ ഇരയാക്കപ്പെട്ട മല്‍ബി അങ്ങോട്ട് ചോദിച്ചു:
ആരാ നിന്നോട് എക്‌സിറ്റ് അടിച്ചൂന്നൊക്കെ പറഞ്ഞത്? ഇതൊക്കെ ഓരോരുത്തര് ഉണ്ടാക്കി പറയുന്നതല്ലേ? അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കഫീലൊന്നുമില്ലാതെ എയര്‍പോര്‍ട്ടില്‍നിന്ന് അങ്ങനെ എക്‌സിറ്റ് അടിച്ചൊന്നും വിടുകയില്ല.
പറഞ്ഞത് മറ്റാരുമല്ല. നമ്മുടെ വടക്കേതിലെ മല്‍ബി തന്നെയാ. അവള്‍ വിവരം നല്‍കിയതുകൊണ്ട് ഞങ്ങള്‍ വെക്കേഷന്‍ പോകുന്നതുതന്നെ മാറ്റിവെച്ചു. റീ എന്‍ട്രി അടിക്കാന്‍ പോകണ്ടാന്നും ചുകപ്പായതോണ്ട് പോയാലുടന്‍ എക്‌സിറ്റ് അടിക്കുമെന്നുമാണ് അവള്‍ പറഞ്ഞത്.
എന്നാലും മണ്ടീ, നീ വലിയ ടീച്ചര്‍ ഒക്കെയാണല്ലോ. നിനക്കൊന്നാലോചിച്ചൂടേ. കഫീലുമായും കമ്പനിയുമായും ഇടപാടുകളൊക്കെ അവസാനിപ്പിക്കാതെ, പാസ്‌പോര്‍ട്ടുമായി റീ എന്‍ട്രിക്ക് പോകുന്നവരെയൊക്കെ പിടിച്ചങ്ങ് എക്‌സിറ്റ്  അടിക്കുമോ? വെറും ലുങ്കി ന്യൂസാണിത്. ഒരു യുക്തിയുമില്ലാതെ ഇതൊക്കെ വിശ്വസിക്കാനും പരത്താനും കുറെയാളുകളും.
യുക്തിയുടെ കാര്യമൊക്കെ അവിടെ കിടക്കട്ടെ. ഇവിടെ യുക്തിയൊക്കെ തോന്നുന്നതു പോലെയാണ്. നിനക്കറിയാലോ നാണീനെ എക്‌സിറ്റ് അടിച്ചിട്ട് എത്രമാത്രം കഷ്ടപ്പെട്ടിട്ടാ അവന്റെ മല്‍ബി ഇവിടെനിന്നു പോയത്? ഏതോ കാരണത്തില്‍ പിടിയിലായ നാണിയുടെ ഇഖാമയിലായിരുന്നല്ലോ അയാളുടെ ഭാര്യയും മക്കളും. അവരുടെ കാര്യം ഒന്നും ആലോചിക്കാതെ നാണിയെ എക്‌സിറ്റ് അടിച്ചങ്ങ് കയറ്റി വിടുകയായിരുന്നു. അപ്പോള്‍ യുക്തീനെ കുറിച്ചൊന്നും ചിന്തിക്കാന്‍ പറ്റില്ല.
അപ്പോള്‍ ഞാനല്ല, നീയാണ് മണ്ടി. കാര്യങ്ങള്‍ അന്വേഷിക്കാതെ വെറുതെ മണ്ടീന്നൊക്കെ പറയാനെളുപ്പമാണ്. അനുഭവിക്കുന്നവരുടെ കൂടെ ആരും കാണില്ല.
നെടുവീര്‍പ്പ് ഗൗരവത്തിനു വഴിമാറിയപ്പോള്‍ രണ്ടാമത്തെ മല്‍ബിയുടെ യുക്തികളും അസ്്തമിച്ചു. കാല്‍ നൂറ്റാണ്ടായില്ലേ പ്രവാസം തുടങ്ങിയിട്ട്. ഇനിയെങ്കിലും മടങ്ങിക്കൂടേ എന്നു ചോദിച്ചിരുന്നെങ്കില്‍ നെടുവീര്‍പ്പ് ചിലപ്പോള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയേനെ.
പരസ്പരം മിണ്ടാതെ നടന്നിരുന്നവര്‍ പോലും ഇപ്പോള്‍ കുശലാന്വേഷണത്തിനും തുടര്‍ന്ന് നിറങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനും സമയം കണ്ടെത്തുന്നു. ചിലര്‍ കണ്ടുമുട്ടി ഹസ്തദാനം ചെയ്യുന്നതു തന്നെ ചുകപ്പാണോ എന്നു ചോദിച്ചുകൊണ്ടാണ്.
സൗദി തൊഴില്‍ മേഖലയില്‍ പരിഷ്കരണത്തിന്റെ ഭാഗമായി ചുകപ്പ് കാറ്റഗറിയിലാകുന്ന കമ്പനികളിലെ വിദേശി തൊഴിലാളികളുടെ കഥ കട്ടപ്പൊകയാകുമെന്നാണ് വെപ്പ്. അവരുടെ ലേബര്‍ കാര്‍ഡും ഇഖാമയും പുതുക്കാതാകുന്നതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പനികള്‍ക്ക് നല്‍കിയ നിറങ്ങള്‍ തല്‍ക്കാലം തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്് സൈറ്റില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടെങ്കിലും അതു കൂടുതല്‍ തെളിഞ്ഞുവരുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.
ആശ്വസിക്കുന്ന ഒരേയൊരു കൂട്ടര്‍, അഞ്ച് വര്‍ഷത്തേക്കെന്നും പറഞ്ഞ് നാടുവിട്ട് പത്തും ഇരുപതും വര്‍ഷമായിട്ടും നാടണയാത്ത മല്‍ബുകള്‍ക്കുവേണ്ടി ഋതുഭേദങ്ങള്‍ക്കിടയില്‍ കാത്തിരിപ്പ് തുടരുന്ന മല്‍ബികള്‍ മാത്രം.
ഇനിയെങ്കിലും ഇക്കാ ഇങ്ങോട്ടു മടങ്ങുമല്ലോ എന്നും ഇനിയെങ്കിലും അതിയാനെ ഇങ്ങോട്ട്  കെട്ടിയെടുക്കുമല്ലോ എന്നും കാത്തിരിപ്പിന്റെ തോതും കാഠിന്യവുമനുസരിച്ചും സ്‌നേഹത്തിന്റെ നിറഭേദങ്ങളനുസരിച്ചും മാറിമറിയാം.

June 12, 2011

വിചാരണ

ഈ ഞാന്‍ നിന്റെ കൂട്ടുകാരന്റെ ആരാ?
അമ്മ.
അവള്‍ അവന്റെ ആരാ?
ഭാര്യ.
നേരം പുലരുന്നേയുള്ളൂ. ഇവരിത് എങ്ങനെ വീടു കണ്ടു പിടിച്ചു എന്നാലോചിച്ചു കൊണ്ടാണ് മല്‍ബു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മല്‍ബിയും കുട്ടികളുമൊക്കെ ചുറ്റും കൂടി നില്‍ക്കുകയാണ്.
ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മല്‍ബുവിനെ കാണാന്‍ എല്‍.ഐ.സി ഏജന്റുമാരും ഷെയര്‍ ബ്രോക്കര്‍മാരും മുതല്‍ സാദാ സ്വത്തു ബ്രോക്കര്‍മാര്‍ വരെ വരാറുണ്ട്. ഇതു പക്ഷേ പുതുമയുള്ള കാഴ്ചയാണ്.
നേരം പരപരാ വെളുക്കുമ്പോള്‍ ഒരു സ്ത്രീ  തേടിയെത്തുക. ചോദ്യശരങ്ങള്‍ തൊടുക്കുക.
നാട്ടിലെത്തിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ദിവസങ്ങള്‍ മാത്രമള്ള അവധിയായതിനാല്‍  ആരോരും അറിയാതിരിക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തിയിരുന്നു. എത്രയൊക്കെ രഹസ്യമാക്കിയാലും അറിയേണ്ടവര്‍ അറിയും.
തികച്ചും അത്ഭുതപ്പെടുത്തിയ ഒരു യാത്രയുണ്ട്. ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു യാത്ര.
വിമാനം ഇറങ്ങി ലഗേജുമെടുത്തു പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. ഒരാള്‍ അടുത്തു വന്നു കാതില്‍ പരഞ്ഞു. റിയാല്‍ ഇങ്ങു തന്നേക്കൂ നല്ല റേറ്റ് തരാം.
റിയാല്‍ ഇല്ലല്ലോ എന്നു പറഞ്ഞപ്പോള്‍ എം.കെയല്ലേ, നിങ്ങളുടെ കയ്യില്‍ 5000 റിയാല്‍ ഉണ്ടല്ലോ എന്ന് അയാള്‍.
അപരിചിതനായ ഇയാള്‍ക്ക് എങ്ങനെ എന്റെ പേരു മനസ്സിലായി എന്നതില്‍ മാത്രമല്ല, കയ്യിലുള്ള റിയാലിന്റെ കണക്ക് എങ്ങനെ കൃത്യമായി കിട്ടി എന്നതും അത്ഭുതപ്പെടുത്തി.
ലഗേജില്‍ വലിയ അക്ഷരത്തില്‍ പേരെഴുതി വെച്ചാല്‍ ആര്‍ക്കും പേരു എളുപ്പം കാണാമല്ലോ എന്നു ചിന്തിക്കാന്‍ വരട്ടെ, എം.കെ.  എന്നതു വിളിപ്പേരു മാത്രമാണ്. പെട്ടിയില്‍ എഴുതിയിരിക്കുന്നത് പാസ്‌പോര്‍ട്ടിലെ പേരും.
ആരോ ഒറ്റുകൊടുത്തുവെന്ന സംശയത്തോടെ അവിടെനിന്നു ഒരു വിധം രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴും ആ ചോദ്യത്തിനു ഉത്തരം ലഭിച്ചിട്ടില്ല.  ആരുമറിയാതെ ഒളിപ്പിച്ചുവെച്ച റിയാലിന്റെ കണക്ക് എങ്ങനെ എയര്‍പോര്‍ട്ടിനു പുറത്ത് റിയാലിനു കാത്തുനില്‍ക്കുന്നയാള്‍ക്ക് കിട്ടി?
ഇതും ഇപ്പോള്‍ അതുപോലെ തന്നെയാ.
രഹസ്യമായി നാടണഞ്ഞ വിവരം രഹസ്യമല്ലാതായിരിക്കുന്നു. കിലോമീറ്ററുകള്‍ അകലെനിന്ന് ഈ സ്ത്രീ തേടിയെത്തി എന്നതു തന്നെയാണ് അതിനു തെളിവ്.
ഇങ്ങനെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുമെന്ന് പത്തു ദിവസത്തെ അവധിക്കു പുറപ്പെടുന്നതിനു മുമ്പേ ചില സുഹൃത്തുക്കള്‍ സൂചന നല്‍കിയിരുന്നു. ഏതോ ഫോട്ടോയില്‍ കണ്ട് ഇവരുടെ മുഖവും ഓര്‍മയുണ്ട്. അതുകൊണ്ടു തന്നെ അധികം തലപുകക്കേണ്ടി വന്നില്ല. ആളെ പിടികിട്ടി. ചോദ്യങ്ങള്‍ക്കൊക്കെയും സംയമനം കൈവിടാതെ ഉത്തരം നല്‍കാനും സാധിച്ചു.
അവരുടെ ചോദ്യത്തിന് കൂട്ടുകാരന്റെ അമ്മ എന്നു ഉത്തരം നല്‍കിയെങ്കിലും യഥാര്‍ഥത്തില്‍ അയാള്‍ കൂട്ടുകാരനൊന്നുമായിരുന്നില്ല. ഒന്നോ രണ്ടോ പ്രാവശ്യം കണ്ട പരിചയം. പിന്നെ സുഹൃത്തുക്കളില്‍നിന്നുള്ള കേട്ടറിവ്.
ടിയാന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അഞ്ചാറു മാസം മുമ്പ് മരിച്ചു പോയി. ഒരു ദിവസം രാവിലെ ജോലിക്കു പോകാറായപ്പോള്‍ ഉണര്‍ന്നു കണ്ടില്ല. സഹമുറിയന്മാര്‍ കുലുക്കി വിളിച്ചിട്ടും ഉണര്‍ന്നില്ല. ആശുപത്രിയിലെത്തിച്ച് നോക്കിയപ്പോള്‍ മൂന്ന് മണിക്കൂര്‍ മുമ്പേ മരിച്ചു കഴിഞ്ഞിരിക്കുന്നു.
ഉറക്കത്തിലെ മരണം പ്രവാസികള്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കയാണെങ്കിലും ഈ മരണം പലരെയും നൊമ്പരപ്പെടുത്തി.
പ്രാരാബ്ധങ്ങള്‍ കാരണം വര്‍ഷങ്ങളായി നാട്ടില്‍ പോകാത്തയാള്‍, പൂര്‍ത്തിയാകാത്ത വീട്, കുട്ടികളില്‍ ഒരാള്‍ക്ക് വിട്ടു മാറാത്ത അസുഖവും.
ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് ഒന്നും കിട്ടാനില്ല. വീട് പണിക്കും കുട്ടിയുടെ ചികിത്സക്കുമായി എല്ലാം വാങ്ങിക്കഴിഞ്ഞിരിക്കുന്നു.
അപ്രതീക്ഷിത മരണം ദുരിതത്തിലാക്കിയ കുടുംബത്തെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത കൂട്ടുകാരിലുണര്‍ന്നു. അതൊരു ഫണ്ട് ശേഖരണമായി. അറിയുന്നവരും അല്ലാത്തവരുമൊക്കെ സഹായിച്ചു. അങ്ങനെ സാമാന്യം മോശമല്ലാത്ത ഒരു തുക സമാഹരിച്ചപ്പോള്‍ പുതിയ ഒരു ചോദ്യം ഉയര്‍ന്നുവന്നു. നാട്ടിലെ പേരുകേട്ട കുടുംബത്തെ നാട്ടുകാര്‍ പിരിവെടുത്ത് സഹായിച്ചുവെന്നത് എങ്ങനെ സ്വീകരിക്കപ്പെടും?
ഒടുവില്‍, പിരിവെടുത്ത കാര്യം മറച്ചുവെച്ചുകൊണ്ട് ജോലി ചെയ്ത സ്ഥാപനത്തില്‍നിന്നു ലഭിച്ച ആനുകൂല്യമെന്ന പേരില്‍ തുക ടിയാന്റെ കുടുംബിനിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നാട്ടിലെത്തിയ രണ്ട് മല്‍ബുകള്‍ തുക എത്തിച്ചുകൊടുത്തത്.
പക്ഷേ, അതൊരു പുലിവാലായി മാറുമെന്ന്  ആരും കരുതിയില്ല.
ന്നാലും ഞാനല്ലേ അവനെ നൊന്തു പ്രസവിച്ചത്? കമ്പനിയില്‍നിന്ന് കിട്ടിയ പണത്തില്‍നിന്ന് ഒരു പതിനായിരം ഉറുപ്പികയെങ്കിലും എനിക്കുകൂടി അവകാശപ്പെട്ടതല്ലേ?
അമ്മയുടെ അടുത്ത ചോദ്യമാണ് മല്‍ബുവിനെ ചിന്തയില്‍നിന്നുണര്‍ത്തിയത്.
പിരിവുകാര്യം പറയാതെ  വീണ്ടും അനുനയത്തിനു ശ്രമിച്ചുവെങ്കിലും അവരുടെ നോവ് ശുണ്ഠിയിലേക്കും അസഭ്യം പറച്ചിലിലേക്കും നീങ്ങിയപ്പോള്‍ മല്‍ബുവിന് ആ സത്യം തുറന്നു പറയേണ്ടിവന്നു. പിന്നീട് വിചാരണക്കു കാത്തുനില്‍ക്കാതെ നനവു പടര്‍ന്ന കണ്ണുകളുമായി അവര്‍ ശാന്തയായി മടങ്ങി.
 

June 5, 2011

ആറുവര്‍ഷം കത്തുന്ന മെഴുകുതിരി


സ്വയം കെട്ടുപോകണമെന്ന് മെഴുകുതിരിയോട് ആര്‍ക്കും കല്‍പിക്കാനാവില്ല. ഊതിക്കെടുത്താനൊരു ബാഹ്യ ഇടപെടല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ ഉരുകിത്തീരാനുള്ള സാവകാശം.
ഓരോ പ്രവാസിയും മെഴുകുതിരിയാണ്. ആര്‍ക്കൊക്കെയോ വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരി. ഈ മെഴുകുതിരികള്‍ക്ക് കാലം നിര്‍ണയിക്കാനുള്ള ഗള്‍ഫിലെ ചില രാജ്യങ്ങളുടെ ആലോചന ഇപ്പോള്‍ ശക്തമാണ്. ബഹ്‌റൈനു പിന്നാലെ സൗദി അറേബ്യയിലെ തൊഴില്‍ മന്ത്രിയാണ് പ്രവാസി തൊഴിലാളികള്‍ക്ക് ആറുവര്‍ഷത്തെ പരിധി നിശ്ചിയിക്കണമെന്ന നിര്‍ദേശവുമായി രംഗത്തുവന്നിരിക്കുന്നത്.
പരമാവധി പിടിച്ചുനില്‍ക്കണമെന്നാണ് ഓരോ പ്രവാസിയുടേയും ആഗ്രഹം. അടിച്ചേല്‍പിക്കപ്പെടുന്ന ഈ ആഗ്രഹത്തിനപ്പുറത്ത് അവനെ വിസ്മരിക്കാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം.
ആറുവര്‍ഷ പരിധി ഭീകരരൂപം പൂണ്ട് ഇങ്ങത്തെരുതേ എന്ന ആശയോടൊപ്പം പ്രവാസികള്‍ ഇരയാക്കപ്പെടുന്ന മറ്റൊരു ചൂഷണത്തിലേക്ക്.

 
ആറുവര്‍ഷം കത്തുന്ന മെഴുകുതിരി



അങ്ങേയറ്റം പ്രയാസത്തിലാണ് കാര്യങ്ങള്‍. കാര്യസ്ഥന്മാരുടെ എണ്ണം വര്‍ധിപ്പിച്ചും പബ്ലിസിറ്റി കൂട്ടിയും നവീകരണത്തിനു ശ്രമിക്കാഞ്ഞിട്ടല്ല. വിവരങ്ങളുടെ ശേഖരണത്തിനും വിദൂരങ്ങളിലുള്ളവര്‍ക്ക് ഇ-മെയില്‍ വഴി മറുപടി നല്‍കുന്നതിനും കംപ്യൂട്ടറുകള്‍ പോലും സജ്ജീകരിച്ചിട്ടുണ്ട്.
കംപ്യൂട്ടറുകളുടെ വരവൊന്നും വലിയ മൂപ്പര്‍ക്ക് അത്ര രസിച്ചിട്ടില്ല. അതൊക്കെ കുടുംബത്തിലെ പുതിയ തലമുറക്കാരുടെ ആലോചനകളില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്.
ഇപ്പോഴെന്തായി? പത്ത് പേരു കൂടിയോ എന്നു നീട്ടിത്തുപ്പിക്കൊണ്ട് വലിയ മൂപ്പര്‍ ചോദിക്കുമ്പോള്‍ അതു തലമുറകളുടെ സംഘട്ടനമായി പരിണമിക്കുന്നു.
അവര്‍ക്ക് മറുപടിയുണ്ട്.
ദീര്‍ഘവീക്ഷണം വേണം. ഒന്നോ രണ്ടോ മാസങ്ങളോ വര്‍ഷങ്ങളോ അല്ല നമ്മുടെ മുന്നിലുള്ളത്. പതിറ്റാണ്ടുകളുടെ വിശ്വാസ്യതക്കൊന്നും ഇപ്പോള്‍ വലിയ കാര്യമില്ല. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ പിടിവാശി തുടര്‍ന്നാല്‍ ഉള്ള ക്ലയന്റുകളും ക്രമേണ നഷ്ടപ്പെടും.
ടെലിവിഷന്‍ ചാനലിലേക്ക് ചോദ്യം എഴുതിവിട്ട് വീട്ടില്‍ കുത്തിയിരുന്നാല്‍ മതിയെന്നായിട്ടുണ്ട് കാര്യങ്ങള്‍. ഇ-മെയിലായും ചോദ്യങ്ങള്‍ അയക്കാം. ഫോണ്‍ ഇന്‍ പരിപാടിയിലൂടെ നേരിട്ടു സംവദിക്കുകയുമാവാം. മറുപടികള്‍ തിരുമുഖത്തുനിന്ന് ലഭിക്കുന്നതുപോലെ തന്നെ. ധനലാഭം, സമയലാഭം.
മാത്രമല്ല, ചെറുകിട കച്ചവടക്കാരെ കുത്തുപാളയെടുപ്പിക്കാന്‍ വലിയ വലിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നതുപോലെ കൊച്ചുകൊച്ചു തങ്ങന്മാരുടെ ആപ്പീസുകള്‍ പൂട്ടിക്കാന്‍ കോടികള്‍ മുടക്കിയുള്ള സമുച്ചയം വരുന്നു.
ഇളംമുറക്കാരന്റെ പരിഷ്കരണങ്ങള്‍ക്ക് ഈയൊരു പശ്ചാത്തലമുണ്ട്.
കൊച്ചു മൂപ്പരുടെ ഐഡിയ ആയിരുന്നു അത്. ഏതൊരു ബിസിനസിനും പബ്ലിസിറ്റി അനിവാര്യമാണെന്ന തിരിച്ചറിവില്‍നിന്നാണ് ചെറിയ തുക ചെലവഴിച്ചിട്ടാണെങ്കിലും ചാനലില്‍ വലിയ കവറേജ് ലഭിച്ചത്. അതങ്ങ് ക്ലിക്കായീന്നു പറഞ്ഞാല്‍ മതി.
വിശ്വസിച്ചാലും ഇല്ലെങ്കിലും സേവന മാഹാത്മ്യം ചാനലില്‍ വന്നതില്‍ പിന്നെ വരവില്‍ നേരിയ വര്‍ധനവുണ്ട്. ദൂര ദിക്കുകളില്‍നിന്നു പോലും അന്വേഷണങ്ങളുണ്ടായി.
വീക്കിലി മീറ്റിംഗുകളാണ് ചെറിയ മൂപ്പരുടെ മറ്റൊരു സംഭാവന. വരവു ചെലവ് കണക്കുകള്‍, പ്രതിനിധികളില്ലാത്ത സ്ഥലങ്ങളില്‍ നിയമനം, വിവിധ പ്രദേശങ്ങളിലെ ഏജന്റുമാരുടെ പ്രവര്‍ത്തന പുരോഗതി എന്നിവ വിലയിരുത്തുന്നതിനു പുറമേ പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുക. ഇതൊക്കെയാണ് വീക്ക്‌ലി മീറ്റിംഗിലെ പരിപാടി.
ഇതിപ്പോള്‍ കൊച്ചുമൂപ്പര്‍  അടിയന്തര മീറ്റിംഗ് വിളിച്ചിരിക്കയാണ്. വീക്കിലി മീറ്റിംഗ് ഇന്നലെ കഴിഞ്ഞതേയുള്ളൂ. ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ച ഏതോ വിവരം ഷെയര്‍ ചെയ്യുകയാണ് ഉദ്ദേശ്യം. കംപ്യൂട്ടറില്‍നിന്ന് വിശദമായ ഡാറ്റയും കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല, ടെലിവിഷന്‍ ചാനലുകളിലേക്ക് ലഭിച്ച അന്വേഷണങ്ങളുടെ കണക്കുകളും റെഡി.
അമ്പരപ്പിക്കുന്നതായിരുന്നു കൊച്ചുമൂപ്പരുടെ പ്രസന്റേഷന്‍.
കഴിഞ്ഞ ഒരു മാസം കേന്ദ്രത്തിലെത്തിയ ക്ലയന്റുകളുടെ കണക്ക് ശതമാനക്കണക്കില്‍ വേര്‍തിരിച്ചിരിക്കുന്നു.
മറാരോഗങ്ങള്‍-10 ശതമാനം, കടബാധ്യതകൊണ്ട് പ്രയാസപ്പെടുന്നവര്‍-10 ശതമാനം, വിവാഹം നീണ്ടുപോകുന്ന യുവതികള്‍- അഞ്ച് ശതമാനം, ഗള്‍ഫില്‍ പോയി വീടുമറന്ന ഭര്‍ത്താക്കന്മാര്‍- 75 ശതമാനം.
ഇതേ കാലയളവില്‍ പരിഹാരം തേടി ചാനലുകളിലെ ആത്മീയ പരിപാടികളിലേക്കും പ്രവാസ ലോകം പരിപാടിയിലേക്കും വിളിച്ചവരും പറഞ്ഞത് നാടും വീടും മറന്ന പ്രവാസികളെ കുറിച്ചാണ്.
ഇനി കേട്ടോളൂ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത.
പ്രവാസികളെ ആറു വര്‍ഷത്തില്‍ കൂടുതല്‍ ഇനി സൗദിയില്‍ നില്‍ക്കാന്‍ അനുവദിക്കില്ല.
ഇന്റര്‍നെറ്റില്‍നിന്ന് ഈ വാര്‍ത്ത ലഭിച്ചയുടന്‍ ഞാന്‍  ഒരു മല്‍ബുവിനെ ബന്ധപ്പെട്ട് നിജസ്ഥിതി ആരാഞ്ഞു.
കിട്ടിയ വിവരം നമ്മുടെ പള്ളക്കടിക്കുന്നതാണ്. അയാള്‍ പറഞ്ഞത്  വാസ്തവമാകരുതെന്ന് കരുതി ജപിച്ചൂതുകയേ നിര്‍വാഹമുള്ളൂ.
ആറുവര്‍ഷം കൊണ്ട് എല്ലാ മെഴുകുതിരിയും കത്തിത്തീരില്ല എന്നാണ് ടിയാന്‍ പറഞ്ഞത്. അന്യര്‍ക്കു വേണ്ടി ഉരുകിത്തീരുന്നതാണല്ലോ ഓരോ പ്രവാസ ജീവിതവും.
ഈ പരിധിവെച്ച് എല്ലാ പ്രവാസികളേയും കെട്ടുകെട്ടിക്കുകയല്ല, മറിച്ച്  വീടും നാടും മറന്ന് ആറു വര്‍ഷം തുടര്‍ച്ചയായി അവിടെ താമസിച്ച് ധാംധൂമാക്കുന്നവരെ കണ്ടെത്തി തിരിച്ചയക്കുകയാണത്രെ പുതിയ പദ്ധതിയുടെ ഉദ്ദേശ്യം. ഇങ്ങനെയാണെങ്കില്‍ നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാരെ തിരിച്ചുകിട്ടുന്നതോടെ നമ്മുടെ ക്ലയന്റുകളില്‍ എഴുപത്തഞ്ച് ശതമാനവും ഔട്ട്.

May 29, 2011

അവസാനത്തെ ന്യായം

ഫീസ് കുറക്കണമെന്ന് ആവശ്യപ്പെടുന്നവരെ വേണമെങ്കില്‍ സ്കൂളില്‍നിന്ന് പുറത്താക്കാം. നടപ്പുവര്‍ഷം തുടരാന്‍ അനുവദിച്ച് അടുത്ത അധ്യയന വര്‍ഷത്തില്‍ പ്രവേശനം നിഷേധിക്കാം. അന്യായമായ ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ മക്കളെ വേണമെങ്കില്‍ നോട്ടപ്പുള്ളികളാക്കി പീഡിപ്പിക്കാം.
അങ്ങനെയങ്ങനെ മല്‍ബുവിന്റെ സംശയങ്ങള്‍ നിരവധിയായിരുന്നു.
ഇതൊന്നും വെറും സംശയങ്ങളല്ല. പല സ്കൂളുകളിലുമുണ്ടായ തിക്താനുഭവങ്ങള്‍.
അതുകൊണ്ട് തന്നെ ഒരു മാസത്തെ ഫീസ് അടക്കരുതെന്നും ഭൂരിഭാഗം രക്ഷിതാക്കളും ഫീസടക്കാതെ പിന്‍വലിഞ്ഞാല്‍ സ്കൂള്‍ അധികൃതര്‍ കീഴടങ്ങുമെന്നും വര്‍ധിപ്പിച്ച ഫീസ് അല്‍പമെങ്കിലും കുറക്കുമെന്നുമുള്ള വാദവും മല്‍ബുവിനു ദഹിച്ചില്ല.
മാസം അവസാനിക്കുന്നതിനുമുമ്പ് ഫീസടച്ചില്ലെങ്കില്‍ ഒരു ദിവസം ഒരു റിയാല്‍ വീതമാണ് പിഴ. ഈ തുക കൂടിക്കൂടി വന്നാല്‍  താരതമ്യേന കുഴപ്പമില്ലാത്ത ഈ സമരമാര്‍ഗം കണ്ടുപിടിച്ചവര്‍ അതു നല്‍കുമോ എന്നായി മല്‍ബുവിന്റെ ചോദ്യം.
ഭൂരിഭാഗം രക്ഷിതാക്കളും ഫീസില്ലാ സമരത്തില്‍ അണിചേര്‍ന്നാല്‍ സ്കൂള്‍ അധികൃതര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് സംഘാടകര്‍ പറഞ്ഞപ്പോള്‍ മല്‍ബുവിന് പിന്നെയുമുണ്ടായി സംശയം.
പിഴയൊന്നുമില്ലാതെ ഫീസ് അടക്കാന്‍ അവസരം ലഭിച്ചാലും സമരത്തിന്റെ ഭാഗമായി കാലതാമസം വരുത്തിയതിന് കുട്ടിയെ ആ കണ്ണിലൂടെ കണ്ടാലോ? ഏപ്രില്‍ മാസത്തെ ഫീസടക്കാത്ത കുട്ടികളുടെ പേരുവെട്ടുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിത്തുടങ്ങിയെന്നാണ് കേള്‍വി.
കുട്ടികളെ മാത്രമല്ല, കുഴപ്പക്കാരായ രക്ഷിതാക്കളേയും ആ കണ്ണിലൂടെ കാണുമെന്ന ഭീഷണിയാണ് പിന്നീട് മല്‍ബുവിനു വായിക്കേണ്ടിവന്നത്. സ്കൂള്‍ മാനേജ്്‌മെന്റിനെ ഭീഷണിപ്പെടുത്തുന്നതിന് രക്ഷിതാക്കള്‍ക്ക് ഇങ്ങനെ സംഘടിക്കാന്‍ അവകാശമില്ലെന്നും അങ്ങനെ കൂട്ടായ്മയുടെ ബലത്തില്‍ വിലപേശാനും കുഴപ്പങ്ങളുണ്ടാക്കാനും തുനിഞ്ഞാല്‍ തടി കേടാവുമെന്നുമായി മറുഭീഷണി.
ന്യായം ഇത്തിരി കടുപ്പത്തില്‍ തന്നെയാണ്. പണിയെടുക്കാന്‍ വന്ന ഇവിടെ സംഘം ചേരാന്‍ അവകാശമില്ല എന്ന യാഥാര്‍ഥ്യവും ഓര്‍മിപ്പിച്ചു. കൂട്ടായ്മയുടെ ലക്ഷ്യവും മാര്‍ഗവും വിശദീകരിക്കാന്‍ നിര്‍ബന്ധിതരായ സംഘാടകര്‍ പക്ഷെ, സ്കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കുറച്ചു പേരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാമോ, അധ്യാപക-രക്ഷാകര്‍തൃ കൂട്ടായ്മ ഉണ്ടാക്കുന്നതു നിയമവിരുദ്ധമല്ലേ എന്നൊന്നും ചോദിച്ചു കണ്ടില്ല.
ഫീസ് കുറക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ പോയവര്‍ എന്തു നേടിയെന്ന ചോദ്യത്തിനു പാവങ്ങള്‍ക്ക് ഫീസിളവുണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞുവെന്നാണ് മറുപടി. രണ്ടായിരം റിയാല്‍ മാത്രം ശമ്പളമുള്ളവര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസിളവ് ലഭിക്കും. വര്‍ഷങ്ങളായി സ്കൂളില്‍ നിലവിലുള്ള കണ്‍സഷനാണിതെന്നും മറ്റു സംസ്ഥാനക്കാരായ രക്ഷിതാക്കള്‍ പ്രയോജനപ്പെടുത്തുന്നതാണെന്നും അറിയുമ്പോള്‍ ഇതില്‍ പുതുമയില്ല. രണ്ടായിരം റിയാല്‍ ശമ്പളമുള്ളവര്‍ക്ക് ഫാമിലി വിസ കിട്ടുമോ, കിട്ടിയാല്‍ തന്നെ അതുകൊണ്ട് ഫഌറ്റ് വാടകയും ഫീസും നല്‍കാനാകുമോ എന്നതുവേറെ ചോദ്യം.
ശമ്പളം വര്‍ധിപ്പിക്കാതെ നല്ല അധ്യാപകരെ പിടിച്ചുനിര്‍ത്താനാകില്ലെന്നും ശമ്പളം കൂട്ടാന്‍ ഫീസ് വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലെന്നും അധികൃതര്‍ പറയുമ്പോള്‍, ശമ്പളം വര്‍ധിപ്പിച്ചതിനുശേഷമല്ലാതെ ഫീസ് കുറക്കണമെന്ന ആവശ്യവുമായി സ്കൂളിന്റെ പടി കയറരുതെന്ന് അധ്യാപകരും അനധ്യാപകരും അപേക്ഷിക്കുമ്പോള്‍ മല്‍ബു ആശയക്കുഴപ്പത്തിലാകുന്നു.
വര്‍ധിപ്പിച്ച ഫീസ് ഒരു തരത്തിലും കുറക്കാനാവില്ലെന്ന് സ്കൂള്‍ അധികൃതര്‍ തറപ്പിച്ചു വ്യക്തമാക്കിയ സ്ഥിതിക്ക്  ഈ ആവശ്യം ഉന്നയിക്കുന്നതിനു രൂപീകരിക്കപ്പെട്ട കൂട്ടായ്മകള്‍ പിരിച്ചുവിടേണ്ടതില്ല. അവര്‍ക്ക് പുതിയ ഒരു ദൗത്യം ഏറ്റെടുക്കാവുന്നതാണ്.
മുദ്രാവാക്യം ഇങ്ങനെയാകാം.
ടീച്ചര്‍മാര്‍ വീട്ടിലെ ട്യൂഷന്‍ ഫീസ് കുറയ്ക്കണം.
അധ്യാപകര്‍ക്ക് വീട്ടിലെ വിശ്രമവേള ആനന്ദകരമാക്കാവുന്ന വിധത്തിലുള്ള ശമ്പളം സ്കൂളില്‍നിന്ന് നല്‍കിയാലേ സ്വകാര്യ ട്യൂഷന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടാനൊക്കൂ. തല്‍ക്കാലം മല്‍ബുവിന് ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയേ നിര്‍വാഹമുള്ളൂ.
ചുരുങ്ങിയത് ഒരു കുട്ടിയെങ്കിലും ട്യൂഷനു പോകുന്ന ക്ലാസുകള്‍ മുതല്‍ എല്ലാ കുട്ടികളും സ്വകാര്യ ട്യൂഷനു പോകുന്ന ക്ലാസുകളാണ് ഇന്ത്യന്‍ സ്്കൂളിന്റെ മുഖമുദ്ര.
സ്്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് വീട്ടിലും കുട്ടികളെ പഠിപ്പിക്കുന്നത്. സ്കൂളിലെ ക്ലാസില്‍ വായ തുറക്കാത്ത അധ്യാപകര്‍ വീട്ടില്‍ നന്നായി വായ തുറക്കുമെന്ന് കുട്ടികളുടെ സാക്ഷ്യം.

May 22, 2011

ചിറകില്ലാത്ത വിമാനം

പാലത്തിനു ചുവട്ടില്‍ പറന്നിറങ്ങിയ വിമാനത്തില്‍ കയറാന്‍ തിക്കും തിരക്കും. എയര്‍ ബസുമായി വന്നയാള്‍ എല്ലാവരോടും കയറാന്‍ പറയുന്നുണ്ട്. പക്ഷേ, അദ്ദേഹം ആരാണെന്നു വ്യക്തമല്ല. ഖദറാണ് വേഷം. മുസ്‌ലിമാണോ, ക്രിസ്ത്യാനിയാണോ, തിയ്യനാണോ, നായരാണോ, നാടാരാണോ ഒന്നും മനസ്സിലാകുന്നില്ല. ആള്‍ക്കൂട്ടത്തില്‍ ആരോ കനമുള്ള ഷൂ കൊണ്ട് കാലിലെ മുറിവില്‍ ചവിട്ടിയ വേദന കൊണ്ട് പുളഞ്ഞാണ് മല്‍ബു ഞെട്ടിയുണര്‍ന്നത്. ഇടത്തെ കാലിലെ മുറിവ് തപ്പി നോക്കിയെങ്കിലും കണ്ടില്ല. മറ്റേ കാലിലായിരിക്കുമെന്ന് കരുതി വലതുകാലിലും തപ്പി. മുറിവ് അപ്രത്യക്ഷമായിരിക്കുന്നു.
ബാച്ചിലേഴ്‌സ് മുറിയില്‍ ചുറ്റുഭാഗത്തുനിന്ന് ഒന്നു രണ്ടുപേരുടെ കൂര്‍ക്കംവലി ശബ്ദമാണ് മല്‍ബുവിനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. കാലില്‍ ചവിട്ടേറ്റെങ്കിലും അതൊരു മധുരമുള്ള സ്വപ്നമായിരുന്നു. നേരം പുലരാറായിരിക്കുന്നു.
വിമാനം ഒരു തവണ മാത്രമേ ജീവിതത്തില്‍ അടുത്തുനിന്ന് കണ്ടിട്ടുള്ളൂ. തൊട്ടും കയറിയും അനുഭവിച്ചറിഞ്ഞിട്ടുള്ളൂ. ആറ് വര്‍ഷം മുമ്പായിരുന്നു അത്. സ്വപ്നങ്ങളും പ്രതീക്ഷകളുമായുള്ള  ആ യാത്ര ഇങ്ങനെയായി തീരുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല.
ഇന്നു വരും നാളെ വരുമെന്ന് കരുതി കാത്തിരിക്കുന്ന മല്‍ബിയേയും മക്കളേയും നിരാശപ്പെടുത്തിക്കൊണ്ട് വര്‍ഷം ആറ് പിന്നിട്ടു. വിമാനങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ കൊണ്ടുപോകാന്‍ താഴ്ന്നിറങ്ങുകയാണെന്ന് പലപ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും തോന്നാറുണ്ട്.
ആയിരങ്ങള്‍ അകപ്പെട്ട ഹുറൂബിന്റെ കുരുക്ക് അഴിഞ്ഞു കിട്ടാതെ ഇനി നാട്ടിലേക്ക് മടങ്ങാനാവില്ല. തന്നെ പോലെ നിരാശരായി കഴിയുന്നവരുടെ സങ്കടങ്ങള്‍ ഏറ്റുവാങ്ങുന്ന ജിദ്ദയിലെ കന്ദറപ്പാലം കാണാനിറങ്ങും ചിലപ്പോള്‍. ഹുറൂബുകാര്‍ക്ക് അനുഗ്രഹമാകുന്ന പുതിയ വാര്‍ത്തകള്‍ തേടിയുള്ള യാത്രയില്‍ അവിടെനിന്ന് പുതിയ സങ്കടക്കഥകള്‍ കേട്ടുകൊണ്ടുള്ള കണ്ണീരുമായാണ് മടങ്ങുക. ഇടക്കാലത്ത് വലിയ പ്രതീക്ഷ നല്‍കിയ വാര്‍ത്തകളും പൊയ്‌വെടികളായി അവസാനിച്ചു. മന്ത്രിയുടെ വരവും കൂടിക്കാഴ്ചയും പൊതുമാപ്പില്‍ ഹുറൂബുകാര്‍ക്കും പ്രതീക്ഷുണ്ടെന്ന വാര്‍ത്തകളും അതിന്റെ അവകാശവാദങ്ങളുമൊക്കെ അവസാനിച്ചു.
പുലര്‍കാലത്ത് കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നും ഇല്ലെന്നും പറയുന്നവരുണ്ട്.
ഖദര്‍ധാരിയായ ഒരാളെ എയര്‍ബസുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയക്കുമെന്ന് വ്യാഖ്യാനിക്കാനാണ് മല്‍ബുവിന് ഇഷ്ടം. അയാള്‍ ഏതു ജാതിക്കാരനായാലും കൊള്ളാം.
മന്ത്രിസഭയിലെ ജാതി സമവാക്യം പൂര്‍ത്തിയാകാന്‍  ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനും വേണമെങ്കില്‍ ഒരു ഹുറൂബ് മന്ത്രിയെ നിശ്ചയിക്കാമായിരുന്നു. മന്ത്രപ്പട്ടിക ആയ സ്ഥിതിക്ക് ഇനിയതിനു വഴിയില്ല.
പാവങ്ങളുടെ നോവറിയുന്നതില്‍ മറ്റാരേക്കാളും മുന്നിലാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ ഹസ്തം അനുഭവിച്ചറിഞ്ഞവരാണ് പ്രവാസികള്‍. നാല് യുവാക്കളുടെ വധശിക്ഷ ഒഴിവായിക്കിട്ടാന്‍ പണം കണ്ടെത്തുന്നതില്‍ ഉമ്മന്‍ ചാണ്ടി  വിജയിച്ചത് മറക്കാറായിട്ടില്ല.
ആള്‍ക്കൂട്ടത്തില്‍ ഒരുവനായി അവരുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ചെവിയും മനസ്സും നല്‍കി ജീവിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഹുറൂബുകാരെ വിസ്മരിക്കാനാവില്ല. അവരുടെ നോവും അദ്ദേഹം അറിഞ്ഞിട്ടുണ്ട്.
പുതിയ മന്ത്രിസഭയില്‍ പ്രവാസികാര്യ വകുപ്പുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതു പേരിനൊരു വകുപ്പായി മാറാതിരിക്കാന്‍ മല്‍ബുകള്‍ക്ക് എന്തു ചെയ്യാനാകും എന്നതാണ്  പ്രധാനം.  ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഹുറൂബ് ദുരിതം അനുഭവിക്കുന്ന  സൗദിയിലേക്കായിരിക്കണം ഈ വകുപ്പിന്റെ ആദ്യശ്രദ്ധ എന്ന കാര്യത്തില്‍ ലഡുവും പായസവും വിതരണം ചെയ്ത് ഉമ്മന്‍ ചാണ്ടിയുടെ അരങ്ങേറ്റം ആഘോഷിച്ചവര്‍ക്കോ വി.എസിനു ഭരണത്തുടര്‍ച്ച ലഭിക്കാത്തതില്‍ നിരാശപൂണ്ടവര്‍ക്കോ സംശയമില്ല.
മല്‍ബുവിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കേവലമൊരു മന്ത്രിയെക്കൊണ്ട് സാധ്യമാവില്ലെന്നത് അനുഭവം. അതുകൊണ്ട് വി.എസ്. സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി കൈവിടാതിരിക്കാന്‍ ചെയ്തതു പോലെ ലോബിയിംഗിനു പറ്റുന്ന ഒരാളെ ഹുറൂബ് ചുമതല ഏല്‍പിക്കാവുന്നതാണ്. അയാളെ മധ്യസ്ഥനെന്നോ ദൂതനെന്നോ എന്തുവേണമെങ്കിലും വിളിക്കാം. വേണമെങ്കില്‍ പ്രവാസികളില്‍നിന്ന് ശേഖരിക്കുന്ന പണത്തിന്റെ വലിയ ഒരു കിഴി സമ്മാനിക്കുകയുമാവാം. 

May 15, 2011

മനസ്സിലൊരു ലഡു പൊട്ടി

ലഡു തീറ്റ മല്‍ബുവിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായത് ഈ തെരഞ്ഞെടുപ്പിലല്ല. ഇതിനു മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലോ അതിനു മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലോ അല്ല. കൃത്യം അഞ്ച് വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു അത്.
അന്നാണ് ജീവിതത്തില്‍ ആദ്യമായി ചുകപ്പ് ലഡു കഴിച്ചത് എന്നതു കൊണ്ടു മാത്രമല്ല, അതിനു ശേഷം കൃത്യം അഞ്ച് നാള്‍ ജോലിക്കു പോകാതെ മുറിയിലിരിക്കേണ്ടിവന്നു എന്നതിനാല്‍ കൂടിയാണ് അതൊരു ദുരനുഭവമായി മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.
യഥാര്‍ഥത്തില്‍ ചുകപ്പന്‍ ലഡു തിന്നാന്‍ മല്‍ബു അര്‍ഹനായിരുന്നില്ല. പക്ഷെ, അന്നത്തെ തെരഞ്ഞെടുപ്പില്‍ ചുറ്റുപാടും വാരി വിതറിയിരുന്നത് ചുകപ്പ് ലഡുവായിരുന്നു. വേണ്ട, വേണ്ട എന്നു പറഞ്ഞെങ്കിലും തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു തീറ്റിക്കുകയായിരുന്നു.
തിന്നാതെ അനങ്ങാന്‍ വിടില്ല എന്ന് അവര്‍ അന്ത്യശാസനം നല്‍കിയപ്പോള്‍ ഒന്നിനു പിറകെ ഒന്നായി അഞ്ച് ചുകപ്പന്‍ ലഡു അകത്താക്കി. സ്വയം സന്നദ്ധനായി അവ തിന്നില്ലെങ്കിലും തന്റെ വയറ്റില്‍ അവ എത്തിക്കുന്നതിന് കൂട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.
നാട്ടിലായിരുന്നെങ്കില്‍ രാഷ്ട്രീയ എതിരാളികള്‍ നിര്‍ബന്ധിച്ച് ലഡു തീറ്റിച്ചു എന്നൊക്കെ പറഞ്ഞ് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെടുക്കാവുന്ന കോപ്പൊക്കെ ഉണ്ടായിരുന്നു. പ്രവാസ ലോകത്തായതിനാല്‍ അതൊരു തമാശയായി എടുക്കാന്‍ സാധിച്ചു. രാഷ്ട്രീയ ഭിന്നതയും വാഗ്വാദങ്ങളുമൊക്കെ ഉണ്ടെങ്കിലും പരദേശത്ത് അതിന്മേലെല്ലാം സൗഹൃദത്തിന്റെ മധുരമുണ്ട്. അന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. അന്യനാട്ടില്‍ വന്ന് കഷ്ടപ്പെടുന്നവര്‍, ഒരേ മുറിയില്‍ അടുത്തടുത്ത് കിടക്കുന്നവര്‍, ദീര്‍ഘ പ്രവാസത്തിന്റെ ഫലമായി വന്നുചേര്‍ന്ന അസുഖങ്ങളുമായി മല്ലിടുന്നവര്‍.. ഇവര്‍ക്കൊക്കെയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആവശ്യമുള്ളത് അനുകമ്പയുടേയും സ്‌നേഹത്തിന്റെയും ലഡു തന്നെ.
അഞ്ച് ലഡു തിന്നത് അഞ്ച് ദിവസം കിടപ്പിലാകാന്‍ കാരണമാകുമെന്ന് ചുകപ്പ് ലഡു ഉണ്ടാക്കിയവരോ അതു വിതരണം ചെയ്തവരോ കരുതിക്കാണില്ല. വയറില്‍ ഇത്തിരി ഡിംഗോല്‍പിയായി തുടങ്ങിയത് ഡെങ്കിപ്പനിയെന്ന സംശയത്തിലേക്കുവരെ നീണ്ടു പോയി. ചുകപ്പിനോട് വിരോധമുള്ളവര്‍ ലഡുവില്‍ മറ്റെന്തോ കലര്‍ത്തി നല്‍കിയോ എന്നുവരെ ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു.
പകര്‍ച്ചപ്പനിയെന്ന കാരണം പറഞ്ഞ് സ്വന്തം മുറിയിലുള്ളവര്‍ ഒറ്റപ്പെടുത്തിയപ്പോള്‍, വിദഗ്ധനായ വേറൊരു ഡോക്ടറെ കാണാനും ഡെങ്കിയോ എലിപ്പനിയോ അല്ലെന്നു ഉറപ്പുവരുത്താനും കൂടെ ഉണ്ടായിരുന്നത് ചുകപ്പന്‍ ലഡു തീറ്റിച്ച സുഹൃത്തുക്കള്‍ തന്നെയായിരുന്നു.
ആ സംഭവത്തിനുശേഷം തികഞ്ഞ ഒരു ലഡു വിരുദ്ധനായി മാറി മല്‍ബു. നിര്‍ദോഷമെന്നു കരുതി പ്രമേഹ രോഗികള്‍ പോലും വാരിവലിച്ചു തിന്നുന്ന മഞ്ഞ ലഡു പോലും പിന്നീടൊരിക്കലും കഴിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മാത്രമല്ലല്ലോ ലഡു വിതരണം. ബ്രോസ്റ്റ് വിതരണം ചെയ്ത് സന്തോഷിക്കേണ്ട വേളകളില്‍ പോലും ലഡുവിലൊതുക്കുന്നു ചിലര്‍. എന്നാലും കടും വര്‍ണങ്ങളുള്ള ലഡുവിന്റെ രംഗപ്രവേശത്തിനു തെരഞ്ഞെടുപ്പു തന്നെ വരണം. ലഡുവില്‍ മാത്രമല്ല, പായസങ്ങളിലും പാര്‍ട്ടികളുടെ നിറം ചേര്‍ക്കപ്പെടുന്നു.
ആശുപത്രിക്കരികില്‍ ലഡു വിതരണം ചെയ്യുകയായിരുന്നു ഒരാള്‍.
മല്‍ബു അയാളോടു പറഞ്ഞു:
വേറെ വല്ലതും വിതരണം ചെയ്തുകൂടേ? കളറു ചേര്‍ത്ത ഈ മാരണം തന്നെ വേണോ? അനുഭവത്തീന്നു പറയാട്ടോ. കളറു ചേര്‍ക്കുന്ന ലഡു ആരോഗ്യത്തിനു വലിയ കേടാണ്.  നോക്കിയേ, ഒന്നല്ല, മൂന്ന് കളറാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. 
മല്‍ബുവിന്റെ ചോദ്യം അത്ര പിടിച്ചില്ലെങ്കിലും അയാള്‍ മറുപടി നല്‍കി.
ഇനിയിപ്പോള്‍ ഒരു ലഡു തിന്നിട്ട് ആരോഗ്യം കേടാകാന്‍. വലിയ ആരോഗ്യത്തോടെയാണല്ലോ ഓരോരുത്തരും ഇവിടെ ജീവിക്കുന്നത്. ദേ നോക്കിയേ, ആശുപത്രിയിലെ തിരക്ക് കണ്ടോ?
എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഡു തിന്നിട്ട് അഞ്ച് ദിവസാ ഞാന്‍ കിടപ്പിലായത്. അനുഭവാണല്ലോ ഏറ്റവും നല്ല ഗുരു. ഞാനിത് കഴിക്കാറില്ല -മല്‍ബു പറഞ്ഞു.
ബോക്‌സിലെ ലഡു കാലിയായിക്കൊണ്ടിരിക്കെ അയാള്‍ മറുപടി നല്‍കി: ഇതിലപ്പുറം എന്തു വിതരണം ചെയ്യാനാണ്? ഇതു തന്നെ ധാരാളം. തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കയ്ച്ചിലായ്ട്ടല്ലേയുള്ളൂ.  പിന്നെ ഇതു സ്‌പോണ്‍സര്‍ ചെയ്തത്ു ആശുപത്രിക്കാരാണ്.
ഓഹോ, അപ്പോള്‍ അടുത്തുതന്നെ സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പും ഇവരെക്കൊണ്ട് സ്‌പോണ്‍സര്‍ ചെയ്യിക്കാം.

May 8, 2011

അല്‍പം ക്യൂ പുരാണം

നീണ്ട ക്യൂ കണ്ടാല്‍ ഉടന്‍ അവിടെ നിന്നേക്കണം. കാര്യമൊക്കെ പയ്യെ അന്വേഷിച്ചാല്‍ മതി. ഒരു സാദാ ക്യൂവിന്റെ നീളം ഇരട്ടിയാകാന്‍ നിമിഷങ്ങള്‍ വേണ്ട. കാര്യമൊക്കെ അന്വേഷിച്ച് നില്‍ക്കാന്‍ പോകുമ്പോഴേക്കും വരിയുടെ അവസാനത്തിലായിരിക്കും സ്ഥാനം.
കാര്യമൊന്നുമില്ലാത്ത ക്യൂവിലാണ് നിന്നതെങ്കിലും പ്രയാസപ്പെടാനില്ല. അവിടേയുമുണ്ട് അവസരങ്ങള്‍. ഒന്നുകില്‍ വയ്യാത്ത ഒരാള്‍ക്ക് തന്റെ സ്ഥാനം നല്‍കി ഒരാളെ സാഹയിച്ചുവെന്ന സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങാം. അല്ലെങ്കില്‍ ക്യൂവിലെ സ്ഥാനം അത്യാവശ്യക്കാരന് കൈമാറി ചില്ലറയൊപ്പിക്കാം.
നാട്ടില്‍ സിനിമാ തിയേറ്ററുകളിലും പാസ്‌പോര്‍ട്ട് ഓഫീസുകളിലും മാത്രമല്ല, മദ്യഷാപ്പുകളില്‍ പോലുമുണ്ട് ഈ ക്യൂ വ്യാപാരം.
വരിയുടെ കാലം പോയി ഇപ്പോള്‍ എല്ലായിടത്തും ടോക്കണ്‍ വന്നല്ലോ എന്നു വിചാരിച്ചാലും വ്യാപാര സാധ്യത അവസാനിക്കുന്നില്ല. ആദ്യമേ പോയി അഞ്ചും പത്തും ടോക്കണ്‍ മുറിച്ചെടുത്ത് കാത്തുനില്‍ക്കുന്നവരുണ്ട്.
സ്ഥിരമായി ബാങ്കില്‍ പോകുന്ന ജോലിയുള്ള ഒരു മല്‍ബു എപ്പോഴും മൂന്ന് ടോക്കണ്‍ എടുത്തുവെക്കും. വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ബട്ടണ്‍ അമര്‍ത്തിയല്‍ ടോക്കണ്‍ ഇങ്ങു പോന്നോളും. എത്ര ടോക്കണ്‍ എടുക്കുന്നു എന്നൊന്നും ആരും നോക്കാനുമില്ല.
ഒരു ടോക്കണ്‍ പോരേ, എന്തിനാ ഇഷ്ടാ അധികം എന്നു ചോദിച്ചാല്‍ മല്‍ബുവിനു മറുപടിയുണ്ട്. ചിലപ്പോള്‍ നമ്മുടെ കൈയില്‍നിന്ന് ടോക്കണ്‍ കളഞ്ഞുപോകാം. നമ്പര്‍ അനൗണ്‍സ് ചെയ്യുമ്പോഴായിരിക്കും ടോക്കണ്‍ തപ്പുക. രണ്ടു വിളി കഴിഞ്ഞാല്‍ കൗണ്ടറിലിരിക്കുന്നയാള്‍ അടുത്ത നമ്പറിലേക്ക് പോകും. നമ്മുടെ വെപ്രാളത്തിലും ചിലപ്പോള്‍ വിളിച്ച നമ്പര്‍ കിട്ടാതെയാകാം. അപ്പോള്‍ കയ്യില്‍ സ്‌റ്റോക്കുള്ള രണ്ടാമത്തെ നമ്പര്‍ തുണ.
ഇനി മൂന്നെണ്ണത്തില്‍ ആദ്യത്തേതു തന്നെ യൂസ് ചെയ്താല്‍ തിരികെ ഇറങ്ങുമ്പോള്‍ ഏതെങ്കിലും സുഹൃത്ത് ഉണ്ടോ എന്നു നോക്കി ടോക്കണ്‍ സമ്മാനിച്ച് അയാളുടെ സ്‌നേഹം നേടാം. പരിചയക്കാര്‍ ഇല്ലെങ്കില്‍ ഏതെങ്കിലും അപരിചിതനു വെച്ചു നീട്ടി സഹായിക്കാം. ഇതൊന്നുമല്ലെങ്കില്‍ രണ്ടു ടോക്കണ്‍ ചുരുട്ടി വേസ്റ്റ് ബാസ്കറ്റിലേക്കിട്ടാലും മതി. ആര്‍ക്കും നഷ്ടമില്ല. കൗണ്ടറിലിരിക്കുന്നയാള്‍ രണ്ടു തവണ വെറുതെ ബട്ടണ്‍ ഞെക്കണമെന്നു മാത്രം. രണ്ട് നമ്പറുകള്‍ക്കുശേഷമുള്ള നമ്പറുകാരന് വെപ്രളമില്ലാതെ, കൗണ്ടറിലെത്താന്‍ സാവകാശം ലഭിക്കുന്നുവെന്ന മെച്ചവുമുണ്ട്.
എയര്‍പോര്‍ട്ടിനു പുറത്ത് ക്യൂ നില്‍ക്കുകയായിരുന്നു കുറെ മല്‍ബുകള്‍. പുറത്ത് എന്നു പറഞ്ഞാല്‍ പറുത്തു തന്നെ. ജിദ്ദ എയര്‍പോര്‍ട്ട്  കെട്ടിടത്തിനും പുറത്ത്. വലിയ ഭാണ്ഡങ്ങളുമായി പല ദേശക്കാരും കൂളായി കയറിപ്പോകുന്നു. കാത്തുനില്‍ക്കുന്ന മല്‍ബുവിന്റെ നേരെ നോക്കി ഇളിച്ചുകാട്ടി പോകുന്നു അയല്‍ ദേശക്കാര്‍. കുഞ്ഞുകുട്ടികളുമായും ലഗേജുമായും മല്‍ബുകള്‍ നിന്നു തളരുന്നു.
പത്തും ഇരുപതും മിനിറ്റു കൂടുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ വന്ന് അഞ്ച് പേരെ എയര്‍പോര്‍ട്ടിനകത്തേക്ക് കടത്തി വിടും. അതിലുള്‍പ്പെടാന്‍ മൂന്ന് വരികളിലായി നിന്നുമുഷിഞ്ഞ മല്‍ബുകള്‍ മത്സരിക്കുന്നു. അപ്പോഴേക്കും അതാ രണ്ട് വലിയ ഓഫീസര്‍മാര്‍ വന്ന് മല്‍ബുകള്‍ കാത്തുനില്‍ക്കുന്നിടം വഴിയാണെന്നും പറഞ്ഞ് കുറേക്കൂടി ദൂരേക്ക് ഓടിക്കുന്നു. ഓട്ടത്തിനിടയില്‍ ആദ്യം നിന്നവര്‍ അവസാനക്കാരായി മാറിയപ്പോള്‍ എയര്‍ ഇന്ത്യക്കെതിരെ രോഷം ഇരട്ടിയായി. കോഴിക്കോട്ടേക്ക് പറന്ന് മല്‍ബുവിന്റെ ശാപം നേടിയ എയര്‍ ഇന്ത്യ.
എന്താ ഇതു കഥ. എയര്‍പോര്‍ട്ടിനും പറുത്തും തുടങ്ങിയോ മല്‍ബുകള്‍ക്ക് പീഡനം.
വിമാനം പുറപ്പെടേണ്ട സമയമായിട്ടും എയര്‍ ഇന്ത്യാ കൗണ്ടറില്‍ മൂന്ന് ജീവനക്കാരേയുള്ളൂ. ബാക്കിയുള്ളവര്‍ ഹജ് ടെര്‍മിനലില്‍ ഉംറക്കാര്‍ക്ക് സേവനം നല്‍കാന്‍ പോയതാ. യാത്രക്കാരെ കൊണ്ട് എയര്‍പോര്‍ട്ടിനകം നിറഞ്ഞപ്പോള്‍ എയര്‍ ഇന്ത്യാ അധികൃതര്‍ക്ക് എയര്‍പോര്‍ട്ട് മേധാവികളില്‍നിന്ന് കിട്ടിയ വീക്കിന്റെ ഫലമാണ് മല്‍ബുകള്‍ എയര്‍പോര്‍ട്ടിനു പുറത്ത് കാത്തുനിന്ന് കാലുതളര്‍ന്ന് അനുഭവിച്ചു തീര്‍ക്കുന്നത്. ജംബോ വിമാനമാകുമ്പോള്‍ ജംബോ ക്യൂ കൂടി വേണമല്ലോ. വിമാന സമയങ്ങളിലെ മാറ്റം യാത്രക്കാരെ അറിയിച്ച് അവരുടെ തിക്കും തിരക്കും കാത്തുനില്‍പും എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന എയര്‍പോര്‍ട്ട് അധികൃതരുടെ ചോദ്യത്തിന് ഒരു മറുപടിയും എയര്‍ ഇന്ത്യക്ക് നല്‍കാനില്ല.
ക്യൂ പുരാണം ഇവിടെയും അവസാനിക്കുന്നില്ല.
പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂകള്‍ പ്രത്യക്ഷപ്പെട്ടത് പത്രങ്ങള്‍ക്ക് തുടര്‍ച്ചയായ വാര്‍ത്തയായി. ഈയിടെ ജിദ്ദയിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി സ്വീകരിക്കുന്നുണ്ടെന്ന വ്യാജ എസ്.എം.എസ് പ്രചരിച്ചതിനെ തുടര്‍ന്നാണ് ആയിരങ്ങള്‍ മക്കാ ഗവര്‍ണറേറ്റിലേക്ക് ടെലിഗ്രാം അയക്കാനായി മണിക്കൂറുകളോളം കാത്തുനിന്നത്.
അവിടെയും കണ്ടു ഒരു മല്‍ബുവിനെ.
ഇതു തട്ടിപ്പാണെന്ന് കേട്ടാല്‍ തന്നെ അറിയാമല്ലോ. എന്നിട്ടും..
ഏയ്  എനിക്കറിയാം തട്ടിപ്പാണെന്ന്. ക്യൂവില്‍നിന്നു കൊടുക്കാന്‍ മാത്രമല്ല, ഇവിടെ ഫോം പൂരിപ്പിച്ചു നല്‍കി ചായക്കാശുണ്ടാക്കാനും ധാരാളം പേരെത്തിയെന്നറിഞ്ഞ് അന്വേഷിക്കാന്‍ വന്നതാണ്. ഒരു സന്ദേശം എഴതി നല്‍കാന്‍ അഞ്ചും പത്തും റിയാല്‍ വാങ്ങിയവരുണ്ട്. നമ്മുടെ പഴയ തൊഴിലാണല്ലോ. നാട്ടിലായിരുന്നപ്പോള്‍ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ മാത്രമല്ല, അറബിയിലുള്ള റീ എന്‍ട്രി ഇംഗ്ലീഷിലാക്കി നല്‍കിയിട്ടുമുണ്ട്.
കുറ്റിയറ്റു പോയ ഒരു തൊഴിലാണത്. റീ എന്‍ട്രി ഇംഗ്ലീഷില്‍ പതിച്ചു തുടങ്ങിയതോടെ ട്രാന്‍സ്‌ലേഷന്റെ ആവശ്യം തന്നെ ഇല്ലാതായി.
മല്‍ബുവിനു പോസ്റ്റ് ഓഫീസ് തൊഴില്‍ തുടങ്ങാനായില്ല. അതിനു മുമ്പേ പോലീസ് ക്യൂ നിന്നവരെ വിരട്ടിയോടിച്ചു. 
Related Posts Plugin for WordPress, Blogger...