Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 27, 2013

അരിച്ചാക്കിലെ പണക്കിഴി



മല്‍ബു ഓഫീസില്‍നിന്നു വരികയായിരുന്നു. 
ഇന്നെങ്കിലും വെള്ളമുണ്ടാകണേ എന്നാണ് പ്രാര്‍ഥന. കാരണം രണ്ട് ദിവസമായി കുളിച്ചിട്ടില്ല. ദല്‍ഹിക്കാരന്‍ അഹമ്മദ് ചെയ്യുന്നതുപോലെ തലമാത്രം കഴുകി തോര്‍ത്തിയാണ് രാവിലെ ഓഫീസിലേക്ക് പോയത്. അതും ആറ് റിയാല്‍ കൊടുത്തു വാങ്ങുന്ന കുടിവെള്ളത്തില്‍. ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങുമ്പോള്‍ സ്‌പ്രേ അടിച്ചതിനു പുറമേ ഓഫീസിലെത്തിയിട്ടും പലതവണ  അത്തറു പുരട്ടി വിയര്‍പ്പ് നാറുന്നുണ്ടോ എന്ന സംശയത്തില്‍നിന്ന് രക്ഷ നേടി. 

വെള്ളമില്ലെന്ന് ഫ്‌ളാറ്റ് കാവല്‍ക്കാരനോടും ഉടമയോടുമൊക്കെ ആവലാതി ബോധിപ്പിച്ചെങ്കിലും പരിഹാരമായിട്ടില്ല. 
രാവിലെ വരും, വൈകിട്ട് വരും എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറും. എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യം രണ്ടു ദിവസം വെള്ളമില്ലാഞ്ഞിട്ടും ഇതിനകത്തു കഴിയുന്ന ഫാമിലികളൊക്കെ എന്തു ചെയ്യുന്നു എന്നതാണ്. 
എല്ലാവരേയും പോലെ നിങ്ങള്‍ എന്തുകൊണ്ട് വീപ്പയില്‍ വെള്ളം പിടിച്ചുവെക്കുന്നില്ല എന്നാണ് കാവല്‍ക്കാരന്‍ മണിയുടെ ചോദ്യം. 
റൂമിലെ അന്തേവാസികളും കുറേ ആയി പറയുന്നു. നമുക്കൊരു വീപ്പ വാങ്ങിക്കൊണ്ടുവന്ന് വെള്ളം പിടിച്ചുവെക്കണമെന്ന്. പക്ഷേ, നാലു പേരും കുഴിമടിയ•ാര്‍. ആരു പോയി ഡ്രം വാങ്ങിക്കൊണ്ടുവരുമെന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരാള്‍ ഒരാഴ്ചത്തേക്ക് വെള്ളമുള്ളിടത്തേക്ക് ഗസ്റ്റ് പോയി. രണ്ടു പേര്‍ വേറെ എവിടെയോ പോയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാറുള്ളതെങ്കിലും അങ്ങനെ പോകാന്‍ മല്‍ബുവിന് മടിയാണ്. ഓഫീസിലെ ബാത്ത്‌റൂമാണ് കുളി ഒഴികെയുള്ള കൃത്യങ്ങള്‍ക്ക് ആശ്രയം.
മല്‍ബു കാറില്‍നിന്ന് ഇറങ്ങിയതും തേടിയ വള്ളി കാലില്‍ ചുറ്റിയതു പോലെ കുറച്ചകലെ മാലിന്യപ്പെട്ടിക്കു സമീപം ഒരു നീല വീപ്പ. അത് മല്‍ബുവിനെ മാടിവിളിക്കുകയാണ്. ഉച്ച സമയമായതു കൊണ്ട് അടുത്തൊന്നും ആരുമില്ല. മല്‍ബു കഴുത്തില്‍നിന്ന് ടൈ ഊരി പാന്റ്‌സിന്റെ പോക്കറ്റില്‍ തിരുകി നീലവീപ്പ ലക്ഷ്യമാക്കി നടന്നു. 
ആവശ്യമില്ലാത്തവര്‍ ഉപേക്ഷിക്കുന്ന  വസ്തുക്കള്‍ ആവശ്യമുള്ളവര്‍ എടുത്തുകൊണ്ടു പോകുക എന്നത് മോശം കാര്യമൊന്നുമല്ല. എന്തൊക്കെ സാധനങ്ങള്‍ ആര്‍ക്കൊക്കെ ഇങ്ങനെ സൗജന്യമായി കിട്ടിയിരിക്കുന്നു. ടി.വി സ്റ്റാന്റ് മുതല്‍ നല്ല ഒന്നാന്തരം സോണി ടി.വിവരെ. 
ഒന്നുകൂടി ചുറ്റുപാടും നിരീക്ഷിച്ചശേഷം മല്‍ബു വീപ്പയിലേക്ക് നോക്കി. ഒരു കുഴപ്പവുമില്ല. ക്ലീന്‍ എന്നു പറഞ്ഞാല്‍ പോരാ സൂപ്പര്‍ ക്ലീന്‍. 
എന്തുകൊണ്ടായിരിക്കും ഇത് ഉപേക്ഷിച്ചത്. മണത്തുനോക്കി. ഒട്ടും ദുര്‍ഗന്ധമില്ല. വല്ല പൊട്ടും കാണുമോ. എല്ലാ ഭാഗവും ഒന്നു കൂടി നോക്കി. ഒരു കുഴപ്പവുമില്ല. രണ്ടു കൈ കൊണ്ട് വട്ടത്തില്‍ പിടിച്ച് വേച്ച് വേച്ച് നടന്ന് ഫ്‌ളാറ്റിന്റെ വാതിലിനടുത്ത് എത്തി. ഇനിയിപ്പോ ഇത് നാലാം നിലയിലേക്ക് കയറ്റണം. ഒരാളുണ്ടെങ്കില്‍ നല്ലതാണല്ലോ എന്നു കരുതി മൊബൈലെടുത്ത് സഹമുറിയന്‍ മൊയ്തുവിനെ വിളിച്ചുനോക്കി. അവന്‍ ഫോണ്‍ എടുക്കുന്നില്ല. ഈനേരത്ത് അവന്‍ റൂമില്‍ ഉണ്ടാകേണ്ടതാണ്. ഫോണ്‍ സൈലന്റാക്കി ഉറങ്ങിക്കാണും. വിയര്‍ത്തുകുളിച്ചിട്ടുണ്ടെങ്കിലും കാര്യമാക്കാതെ മല്‍ബു തന്നെ അതു നാലുനില കയറ്റി. 
അവരൊക്കെ ഒന്ന് ഞെട്ടണം. കുഴിമടിയന്‍ മല്‍ബു തനിച്ച് വലിയൊരു വീപ്പ മുറിയിലെത്തിച്ചിരിക്കുന്നു. 
തട്ടലുംമുട്ടലും കേട്ട് ഉണര്‍ന്ന മൊയ്തുവിന് ഉച്ചമയക്കത്തില്‍ അതൊരു സ്വപ്നം പോലെയാണ് തോന്നിയത്. ബോധത്തിലേക്ക് വന്നപ്പോള്‍ വലിയ സംഭവമാക്കേണ്ട എന്നു കരുതി മൊയ്തു പറഞ്ഞു. 
ഇനിയിപ്പോ ഡ്രമ്മിന്റെ ആവശ്യമില്ല വെള്ളം വന്നു. ഇനി ആറു മാസം കഴിഞ്ഞായാലും മതി ഡ്രം. 
മല്‍ബു വിട്ടുകൊടുത്തില്ല. വെള്ളം ഇനി ഇടക്കിടെ പോകുമെന്നും വീപ്പ വാങ്ങി വെള്ളം പിടിച്ചുവെക്കണമെന്നും ഹാരിസ് മണി രാവിലേം കൂടി പറഞ്ഞതാ. അതുകൊണ്ടാ ഈ നട്ടുച്ചക്ക് പോയി വാങ്ങിക്കൊണ്ടുവന്നത്. 
രണ്ടുപേരും കൂടി വീപ്പ ബാത്ത് റൂമില്‍ എത്തിച്ച് വെള്ളമൊഴിച്ച് കഴുകിത്തുടങ്ങിയതും മൊയ്തു അതുകണ്ടുപിടിച്ചു. മല്‍ബു എത്രനോക്കിയിട്ടും കാണാത്ത ഒരു പാച്ച് വീപ്പയുടെ മധ്യഭാഗത്ത്. 
നോക്കി വാങ്ങണ്ടേ ഇഷ്ടാ എന്നു മൊയ്തു പറഞ്ഞപ്പോള്‍ വാങ്ങിയതല്ല, കിട്ടിയതാണെന്ന സത്യം മല്‍ബു വെളിപ്പെടുത്തി. 
ഏതായാലും കളയേണ്ട, ടാപ്പ് ഒട്ടിച്ചാല്‍ അരിയിട്ടുവെക്കാമെന്ന തീരുമാനത്തില്‍ ഇരുവരും ചേര്‍ന്ന് വീപ്പ കിച്ചണിലെത്തിച്ചു. പാച്ചടച്ച ശേഷം അരിച്ചാക്ക് പിടിച്ച് വീപ്പയിലേക്ക് തള്ളുമ്പോള്‍ അതിലൊരു പൊതി. കടലാസ് നീക്കിയപ്പോള്‍ ഒരു പ്ലാസ്റ്റിക്ക് സഞ്ചിയില്‍ കുറേ റിയാലുകള്‍. എണ്ണി നോക്കിയപ്പോള്‍ അയ്യായിരമുണ്ട്. 
അരിച്ചാക്ക് വാങ്ങിയതിനുള്ള സമ്മാനമായിരിക്കുമെന്ന് മല്‍ബു. ചായപ്പൊടിപ്പെട്ടിയിലും വാഷിംഗ്പൗഡറിലും ഇതുപോലെ സമ്മാനക്കിഴി ഉണ്ടാകാറുണ്ടല്ലോ? മൊയ്തു വേഗം ചാക്കിന്റെ പുറത്തുനോക്കി. വല്ലതും എഴുതിയിട്ടുണ്ടോ? ഒന്നും കാണുന്നില്ല.  അപ്പോഴാണ് വെള്ളമില്ലാത്തതിനാല്‍ ഗസ്റ്റ് പോയ അമ്മദിന്റെ വിളി?
വെള്ളം വന്നോ മല്‍ബൂ.
വെള്ളം വന്നു. പിന്നെ വേറെ ഒരു വിശേഷമുണ്ട്. അരിച്ചാക്കില്‍നിന്ന് നമുക്ക് സമ്മാനമടിച്ചു. ഒരു കെട്ട് റിയാല്‍. 
അയ്യോ അത് എന്റെ റിയാലാണെന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ വെച്ച അമ്മദ് അഞ്ച് മിനിറ്റുകൊണ്ട് മുറിയില്‍ കുതിച്ചെത്തി. 
മക്കളേ, നാട്ടിലയക്കേണ്ട കാശാണ്. റേറ്റ് ഇനിയും കുറയാന്‍ വേണ്ടി കാത്തുനില്‍ക്കാണ്. പൂട്ടിവെക്കാന്‍ ഒരു സ്ഥലമില്ലാത്തതുകൊണ്ടാണ് അരിച്ചാക്കില്‍ വെച്ചത്.
എന്നാല്‍ പറ. എത്ര റിയാലുണ്ട്? 
മല്‍ബുവിന്റെ ചോദ്യത്തിനുമുന്നില്‍ ഒട്ടും പകക്കാതെ അമ്മദ് പറഞ്ഞു.
അയ്യായിരം. 
റേറ്റ് ഇനിയുമിനിയും കുറയട്ടെ. ഇതിന് ഒരുലക്ഷം കിട്ടിയാലേ അയക്കുന്നുള്ളൂ. 
ഉവ്വ ഉവ്വ നാലായിരത്തിനു ലക്ഷം കിട്ടുമെന്ന് പറഞ്ഞുകൊണ്ട് മല്‍ബുവും മൊയ്തുവും ബാക്കി സമയം ഉറങ്ങാന്‍ പോയി. അമ്മദാകട്ടെ രൂപയുടെ മൂല്യം ഡോളറിന് എഴുപതിലേക്ക് കൂപ്പുകുത്തുമെന്ന വാര്‍ത്ത ഒരിക്കല്‍ കൂടി വായിച്ചുരസിച്ചു.

August 21, 2013

ലൈക്ക് പിരാന്ത്




അതിരാവിലെ തുടങ്ങിയ വിളിയാണ്.
എടുക്കാന്‍ വേറെ ആളെ നോക്കണം. മല്‍ബു എടുക്കില്ല. വെറുതെയല്ല, കോഡ് നോക്കിയപ്പോള്‍ അതൊരു യൂറോപ്യന്‍ രാജ്യത്തുനിന്നാണ്. അങ്ങനെയുള്ള കോളുകള്‍ക്ക് റസ്‌പോണ്ട് ചെയ്താല്‍ മൊബൈലില്‍നിന്ന് കാശ് പോകുമെന്ന് കഴിഞ്ഞയാഴ്ച പത്രത്തില്‍ വായിച്ചിട്ടേയുള്ളൂ. മാത്രമല്ല, ഇതുപോലൊരു ഫോണ്‍ എടുത്തപ്പോള്‍ പോയിക്കിട്ടിയത് 25 റിയാലാണെന്ന് നാട്ടുകാരന്‍ നാണി പറഞ്ഞിട്ടുമുണ്ട്.
എടുക്കാതെയും വിളിക്കാതെയും തന്നെ ഫോണില്‍നിന്ന് ആഴ്ചയില്‍ കാശ് പോകുന്നുണ്ട്. അതൊന്നു ശരിയാക്കി കിട്ടാന്‍ കസ്റ്റമര്‍ കെയര്‍ വിളിച്ചു മടുത്തിരിക്കുമ്പോഴാണ് ഈ യൂറോപ്യന്‍ വിളി.
യൂറോപ്പില്‍നിന്ന് ആരും വിളിക്കാനില്ല. അങ്ങോട്ട് പോകാന്‍ പലപ്പോഴും കൊതിച്ചിട്ടുണ്ടെങ്കിലും പിന്നെ വേണ്ടെന്നു വെച്ചതാണ്. അതിനുമുണ്ട് കാരണം. ഓഫീസിലെ ജോണച്ചായന്റെ മകന്‍ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയത് അവിടെനിന്ന് വംശവെറിയ•ാര്‍ മൊട്ടയടിച്ചു വിട്ടതിനാലാണ്. അതുകേട്ടപ്പോള്‍  മൊഴി ചൊല്ലിയതാണ് ആ മോഹം.
ദേ വീണ്ടും റിംഗ്. യൂറോപ്യന്‍ വിളി വിടുന്ന മട്ടില്ല. ഒന്നും രണ്ടു തവണയല്ല, പുലര്‍ച്ചെ മുതല്‍ പത്ത് തവണ വിളിച്ചിരിക്കുന്നു. ഇതെങ്ങനെ ബ്ലോക്ക് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഹൈദ്രോസിന്റെ വിളി.
മൊയ്തു വിളിച്ചിട്ടെന്താ ഫോണ്‍ എടുക്കാത്തത്. എന്തോ അത്യാവശ്യമുണ്ടു പോലും. ഇപ്പോ വിളിക്കും. എടുത്തേക്കണം.
അപ്പോള്‍ അതാണ് ഈ യൂറോപ്യന്‍ നമ്പര്‍.
സഹപ്രവര്‍ത്തകനായ മൊയ്തു രണ്ടാഴ്ചത്തെ ട്രെയിനിംഗിനു യൂറോപ്പിലേക്ക് പോയിരിക്കയാണ്. പല രാജ്യങ്ങളില്‍ പോകും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഫുള്‍ കമ്പനി ചെലവില്‍ ഒരു ടൂര്‍.
ഫേസ് ബുക്കില്‍ മെസേജ് ഇടാം എന്നൊക്കയാണ് പറഞ്ഞതെങ്കിലും ഒരു പെരുന്നാള്‍ ആശംസ പോലും ഇട്ടില്ല.
മൊയ്തു ഒരു സംഭവമാണ്.
ഓഫീസില്‍ അടുത്തടുത്താണ് ഇരിപ്പെങ്കിലും ഫേസ്ബുക്കിലൂടെയാണ് സംസാരം. രാഷ്ട്രീയ ചര്‍ച്ചകളും ബോസിനെ കളിയാക്കലുമെല്ലാം ഫേസ് ബുക്കിലൂടെ തന്നെ. ഒരു തരം അഡിക്ഷനാണ് മൊയ്തുവിന് ഫേസ്ബുക്ക്. ചിലപ്പോള്‍ ഓഫീസ് ടൈമിനും മുമ്പേ എത്തും ഫേസ്ബുക്ക് നോക്കാന്‍. എല്ലാവരും ഇറങ്ങിയാലേ ഓഫീസില്‍നിന്നിറങ്ങൂ. അതാണ് ആത്മാര്‍ഥതയെന്ന് ബോസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ജോലി മൊയ്തുവിനെ കണ്ടു പഠിക്കണം.
നാട്ടിലെ വാര്‍ത്തകള്‍ മാത്രമല്ല, വിദേശ വാര്‍ത്തകള്‍ പോലും അറിയാന്‍ മൊയ്തുവിന്റെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതി. അയല്‍പക്കത്തെ ആട് പ്രസവിച്ച വാര്‍ത്ത പോലും ഉണ്ടായിരുന്നു ചിത്രസഹിതം മൊയ്തുവിന്റെ പേജില്‍.
വാരാന്ത്യ അവധി ശനിയാഴ്ചയാക്കിയത് നന്നായെന്നാണ് മൊയ്തുവിന്റെ അഭിപ്രായം. കാരണം ശനിയാഴ്ച എന്ത് അപ്‌ഡേറ്റ് ഇട്ടാലും ഞായറാഴ്ച പൊതുവെ കമന്റുകളും ലൈക്കുകളും കുറവാണ് പോലും. ഞായറാഴ്ച ഓഫീസ് തുറന്ന ശേഷം സജീവമായാല്‍ മതി, തിങ്കളാഴ്ച ഇഷ്ടം പോലെ ലൈക്കും കമന്റും കിട്ടിക്കോളും. ആലോചിച്ചുറപ്പിച്ചെഴുതുന്ന കുറിപ്പുകള്‍ക്കും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ലൈക്ക് കൂടിയാല്‍ മതി, മറ്റൊന്നും വേണ്ട മൊയ്തു ഹാപ്പിയാകാന്‍. ഒരു നൂറ് ലൈക്കുണ്ടെങ്കില്‍ അന്ന് സൂപ്പര്‍ ഹാപ്പി.
മൊയ്തുവിന്റെ അഡിക്ഷനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, ഫോണ്‍ ശബ്ദിച്ചു.
യൂറോപ്യന്‍ നമ്പറില്‍നിന്ന് മൊയ്തു തന്നെ.
എന്താ മാഷേ, ഒരു പെരുന്നാളാശംസ പോലും അയച്ചില്ലല്ലോ?  അങ്ങോട്ടൊരു പരിഭവം കാച്ചി.
അതിന് ഇവിടെ ഫേസ്ബുക്ക് തുറന്നിട്ടുവേണ്ടേ മല്‍ബൂ. നമ്മുടെ അവിടത്തെ പോലെയൊന്നുമല്ല ഇവിടെ. ഫേസ്ബുക്കൊന്നും തുറക്കാന്‍ പറ്റില്ല.
അതെന്താ,അവിടെ എഫ്.ബിക്കു നിരോധമുണ്ടോ?
നിരോധമൊന്നുമല്ല, അവിടത്തെ പോലെ ഇവിടെ ഓഫീസില്‍ എഫ്.ബി മാത്രമല്ല പല സൈറ്റുകളും ഉപയോഗിക്കാന്‍ പറ്റില്ല. നമ്മുടെ അവിടെ തന്നെയാണ് സ്വര്‍ഗം.
 ഇവിടെ എത്തിയതിന്റെ പിറ്റേന്ന് തന്നെ മല്‍ബുവിന് മെസേജ് അയക്കാന്‍ നോക്കിയതാ. എന്റെ കൈയിലുള്ള ടാബ് കേടായതു കൊണ്ട് ഇവിടത്തെ സൂപ്പര്‍വൈസറോട് ഞാന്‍ പറഞ്ഞു. ഒരു മെസേജ് അയക്കാനുണ്ടായിരുന്നു.
അയാള്‍ കംപ്യൂട്ടര്‍ ചൂണ്ടിക്കാട്ടി അയച്ചോളാന്‍ പറഞ്ഞു. പക്ഷേ, എഫ്.ബി തുറക്കാന്‍ നോക്കിയപ്പോള്‍ നോ ആക്‌സസ്.
ഫേസ്ബുക്കൊന്നും തുറക്കാന്‍ പറ്റില്ലെന്ന് അയാള്‍. വേണമെങ്കില്‍ ആര്‍ക്കാണ് മെസേജ് അയക്കുന്നതെന്ന് അവിടെയുള്ള ലോഗ് ബുക്കില്‍ എഴുതിവെച്ച് ഇ-മെയില്‍ അയച്ചോളാന്‍. നീ പിന്നെ ഇ-മെയില്‍ തുറക്കാത്ത ആളായതുകൊണ്ട് ഞാന്‍ അതിനു മെനക്കെട്ടില്ല.
ഇപ്പോള്‍ ഞാന്‍ വിളിച്ചത് നിനക്ക്  ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ ഒരു മെസേജ് ഇടാനാണ്. ഇല്ലെങ്കില്‍ ഞാന്‍ ചര്‍ച്ചകളില്‍ ഔട്ടായിപ്പോകും. ഫേസ്ബുക്ക് യൂസര്‍നെയിമും പാസ് വേഡും ഒക്കെ ഇ-മെയിലിലുണ്ട്. നീ ലോഗിന്‍ ചെയ്ത് മെസേജ് ഇട്ടാല്‍ മതി.
എന്തു അപ്‌ഡേറ്റാ ഇടേണ്ടത്.
മെയിലില്‍ ഞാന്‍ ഒരു ചിത്രം അയച്ചിട്ടുണ്ട്. അത് അപ്‌ലോഡ് ചെയ്ത ശേഷം താഴെ വി.എസും പറ്റിച്ചു എന്ന് എഴുതിയാല്‍ മതി. ബാക്കിയൊക്കെ എന്റെ ഫ്രന്റ്‌സ് ശരിയാക്കിക്കോളും. പിന്നെ ഇടയ്ക്കിടക്ക് ഫേസ് ബുക്ക് നോക്കി ഒരു 50 ലൈക്കായാല്‍ വിളിച്ചേക്കണം കേട്ടോ.
എന്നാല്‍ വെക്കട്ടെ.
ഒ.കെ എന്നു പറഞ്ഞതോടൊപ്പം എന്നാലും എന്റെ മൊയ്തൂ എന്നു കൂടി മല്‍ബുവിന്റെ വായില്‍നിന്ന് പുറത്തുവന്നു.




Related Posts Plugin for WordPress, Blogger...