Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 27, 2010

വോട്ടിനു പോകന്‍ ഫ്രീ വിമാനം വോട്ടര്‍ ഫ്‌ളൈറ്റ്

ചക്ക വീഴുന്ന പോലെയുള്ള ശബ്ദം കേട്ടാണ് സഹമുറിയന്മാര്‍ ഉണര്‍ന്നത്.
കട്ടിലില്‍നിന്ന് മല്‍ബു താഴേക്ക് വീണതായിരുന്നു. അപൂര്‍വ സംഭവമല്ലാത്തതിനാല്‍ ആരും അധികം ഞെട്ടിയില്ല.
മല്‍ബു ഇപ്പോള്‍ കാര്‍പറ്റില്‍ കിടക്കുകയാണ്. കൈയും കാലും വേദനിക്കുന്നുവെങ്കിലും പരിക്കില്ല. തലങ്ങും വിലങ്ങുമിട്ട കട്ടിലുകള്‍ക്കിടയില്‍ ഒരു ചോദ്യചിഹ്നം പോലെ കുറച്ചു നേരം കിടന്നു. വല്ലതും പറ്റിയോ മല്‍ബൂ എന്നാരും ചോദിച്ചില്ല. കാരണം ആ ചോദ്യം ഒട്ടും പ്രസക്തമല്ല. സാധാരണ ഗതിയില്‍ ഒന്നും പറ്റാറില്ല. എഴുന്നേറ്റ് ഒന്നു മൂരി നിവരുന്നതോടെ ആശ്വാസമാകും. ആദ്യമായല്ലല്ലോ മല്‍ബു കട്ടിലില്‍നിന്ന് വീഴുന്നത്. ഒരാള്‍ക്ക് എത്ര ഉയരത്തില്‍നിന്നു വേണമെങ്കിലും സ്വപ്നത്തില്‍ താഴേക്ക് പതിക്കാമെന്നതിന് ഒന്നാന്തരം ഉദാഹരണമാണ് മല്‍ബു.
പല തവണ വീണിട്ടും ഇതുവരെ ഒന്നും പറ്റിയിട്ടില്ല.
ബാക്കി പ്രശ്‌നം സഹമുറിയന്മാര്‍ക്കാണ്. ആ സ്വപ്നം മുഴുവന്‍ കേട്ടിരിക്കേണ്ടി വരും. തുടക്കം മുതല്‍ ഒടുക്കം വരെ ഓര്‍മയുണ്ടാകും പഹയന്.
മല്‍ബു നാട്ടില്‍ പോയിട്ട് നാല് വര്‍ഷമായി. സ്വപ്നങ്ങളുടെ എണ്ണവും വ്യാപ്തിയും കൂടാന്‍ ഈ കാലം ധാരാളം മതി. പോകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടല്ല.
പോയാല്‍ തിരികെ വരില്ലെന്ന് എപ്പോഴോ ഒരിക്കല്‍ സൂചിപ്പിച്ചത് മുതലാളിയുടെ ചെവിയില്‍ എത്തിയിരുന്നു.
ഒന്നോ രണ്ടോ മാസത്തെ അവധി മതി, പോയിട്ട് തിരിച്ചുവരാം എന്നു പറയുമ്പോള്‍ മുതലാളി അതു വിശ്വസിക്കുന്നില്ല. ഒത്ത ഒരാളെ കൊണ്ടുവന്ന് എല്ലാം പഠിപ്പിച്ച് കൊടുത്ത ശേഷം പൊയ്‌ക്കോളൂ, പിന്നെ നീ വന്നില്ലേലും കുഴപ്പമില്ല എന്നു മുതലാളിയുടെ മറുപടി.
നാട്ടിലായിരുന്നപ്പോള്‍ മേലുദ്യോഗസ്ഥനെ കബളിപ്പിച്ച വിദ്യ ഇവിടെ എങ്ങനെ പ്രയോഗിക്കാമെന്ന ചിന്തയോടെയാണ് മല്‍ബു ഉറങ്ങാന്‍ കിടന്നിരുന്നത്. ഓത്തിന്റെ പേരിലായിരുന്നു ആ കബളിപ്പിക്കല്‍.
ചാനലുകള്‍ കണ്ട് കണ്ട് മനസ്സില്‍ വിദ്വേഷം നിറയുന്ന ഇന്നത്തേതു പോലുള്ള കാലമായിരുന്നില്ല അന്ന്. പര്‍ദയെ കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം പോലെയോ, പാതിരിമാര്‍ ധരിക്കുന്ന ളോഹ പോലെയോ മാത്രം കണ്ടിരുന്ന കാലം. പരസ്പര വിശ്വാസവും സ്‌നേഹവുമായിരുന്നു എല്ലാവര്‍ക്കും വലുത്. അന്നാണ് മേലുദ്യോഗസ്ഥനെ ഓത്തിന്റെ പേരില്‍ കബളിപ്പിച്ചത്. വിശുദ്ധ റമദാനില്‍ ഓത്തിന് (ഖുര്‍ആന്‍ പാരായണം) പോകുക നിര്‍ബന്ധമാണെന്ന് പറഞ്ഞപ്പോള്‍ മേലുദ്യോഗസ്ഥന്‍ അപ്പടി വിശ്വസിച്ചു. അങ്ങനെ എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ഓത്തിനു പോകാനായി ജോലിയില്‍നിന്ന് വിടുതല്‍. നല്ല കാര്യത്തിനായാലും ഈ കബളിപ്പക്കല്‍ ശരിയല്ലെന്ന് ഒരാള്‍ ഉണര്‍ത്തുന്നതു വരെ അതു തുടര്‍ന്നിരുന്നു.
ഇപ്പോള്‍ ഇതാ മുതലാളിയെ കബളിപ്പിക്കാന്‍ ഓത്ത് പോലെ ഒരു സംഭവം വരുന്നു. നാട്ടില്‍ പോകാന്‍ ഈയൊരു വിദ്യ പ്രയോഗിച്ചു നോക്കണം. പക്ഷേ, വിദ്യ രൂപപ്പെട്ടു വരുന്നതേയുള്ളൂ. അതു ഇവിടത്തെ സംഘടനകളും നേതാക്കളും ചേര്‍ന്ന് കുളമാക്കാതിരുന്നാല്‍ മതി. പോക്കു കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്. സ്വാഗതം ചെയ്‌തോട്ടെ, അഭിനന്ദിച്ചോട്ടെ, ആഹ്ലാദിച്ചോട്ടെ, ഒക്കെ ആയിക്കോട്ടെ... എന്നാല്‍ അതിന്റെ കൂടെ പാരയാകുന്ന ആവശ്യം ഉന്നയിക്കരുത്.
വോട്ട് രേഖപ്പെടുത്താന്‍ പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ തന്നെ സൗകര്യം ഒരുക്കണമെന്ന് എന്തിനു ആവശ്യപ്പെടണം? ഫിലിപ്പിനോകള്‍ക്കൊക്കെ അത്തരം സൗകര്യമുണ്ടെന്ന കണ്ടെത്തലുകളും നടത്തിയിരിക്കുന്നു ചില സംഘടനകള്‍.
ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് കേന്ദ്ര സര്‍ക്കാരിനെ ബോധിപ്പിക്കുന്നതെന്തിന്? ഈ ആവശ്യം ഉന്നയിക്കുന്ന നേതാക്കള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. അവര്‍ക്ക് എല്ലാ തെരഞ്ഞെടുപ്പിലും പ്രവാസി പങ്കാളിത്തം ഉറപ്പാക്കാനെന്ന പേരില്‍ ഫ്രീ ടിക്കറ്റില്‍ നാട്ടില്‍ പോകാം. നാട്ടില്‍ സ്ഥാനാര്‍ഥിത്വം കൊടുക്കുന്നതു പോലല്ലേ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നാട്ടില്‍ പോകുന്ന നേതാക്കളുടെ ഊഴം തീരുമാനിക്കുന്നത്.
വോട്ടെടുപ്പ് നാട്ടില്‍ തന്നെ ആയാല്‍ മാത്രമേ മല്‍ബുവിന്റെ ഓത്തുവിദ്യ മുതലാളിയുടെ അടുത്ത് നടക്കൂ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് വോട്ട് ചെയ്യാന്‍ പോകുക നിര്‍ബന്ധ കര്‍മമാണെന്നും അതിനായി പ്രത്യേക വിമാനം പുറപ്പെടുന്നുണ്ടെന്നും മുതലാളിയെ വിശ്വസിപ്പിക്കുക. ഓത്തു പോലെ നിര്‍ബന്ധ കര്‍മം. മുതലാളി ഇങ്ങോട്ടു വിളിച്ചു പറയില്ലേ. പോയി വോട്ട് ചെയ്തു വാ മല്‍ബൂ. ആ പറച്ചില്‍ കേട്ട ആഹ്ലാദത്തില്‍ ചാടിയെഴുന്നേല്‍ക്കുമ്പോഴാണ് മല്‍ബു പ്ലാവില്‍നിന്ന് ചക്ക വീഴുന്നതു പോലെ കട്ടിലില്‍നിന്ന് താഴേക്ക് വീണത്.


June 20, 2010

കൂര്‍ക്കം വലിയും ഹുറൂബും


സുഖമായി ഉറങ്ങാന്‍ കഴിയുക എന്നതു മല്‍ബുവിനെ സംബന്ധിച്ചു മാത്രമല്ല ആരെ സംബന്ധിച്ചുംപ്രധാനമാണ്. ആരാകണം എന്ന ചോദ്യത്തിനു നന്നായി ഉറങ്ങാന്‍ കഴിയുന്നവനാവുകയെന്ന് ഉത്തരംപറയുമ്പോള്‍ കവി മനസ്സില്‍ മറ്റു പലതുമുണ്ട്. നേര്‍ക്കുനേരെ ഉത്തരമില്ലാത്തതുകൊണ്ടല്ല. എല്ലാംചേര്‍ത്തുള്ള ഉത്തരമാണത്.
തിരക്കൊഴിയാത്ത ഡോക്ടറാകണം അല്ലെങ്കില്‍ ആറക്കം വാരുന്ന എന്‍ജിനീയറാകണം തുടങ്ങി ഏറ്റവുംചുരുങ്ങിയത് ഒരു പ്രവാസിയെങ്കിലും ആകണമെന്നു എളുപ്പം ഉത്തരം പറയാം. പക്ഷെ, ഏതുപദവിയിലെത്തിയാലും സുഖമായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ജീവിത സുഖം. അപ്പോള്‍കവിയുടെ ഉത്തരം തന്നെയാണ് ഏറ്റവും ഉചിതം.
നന്നായി ഉറങ്ങുന്നവനാകാന്‍ കഴിയുക.
ചിലര്‍ക്ക് കിടന്ന ഉടന്‍ ഉറക്കമെത്തിക്കോളും.
ബെഡിലേക്ക് ചാഞ്ഞ ഉടന്‍ കൂര്‍ക്കം വലി കേള്‍ക്കാം. അഞ്ചും ആറും പേര്‍ താമസിക്കുന്നമുറിയാണെങ്കില്‍ കുഴങ്ങിയതു തന്നെ. കണ്ടില്ലേ, ശല്യം.. മൈക്ക്് സൈറ്റ് ഓണാക്കി എന്നുപറയുന്നവരുണ്ടാകും ഒരു ഭാഗത്ത്.
എന്തൊരു ഭാഗ്യം, കിടന്ന ഉടന്‍ ഉറങ്ങിയെന്ന് അസൂയയോടെ പറയുന്നവര്‍ മറുഭാഗത്ത്്. ഈയിടെനാട്ടില്‍ പോയ ഒരു മല്‍ബു ബാച്ചിലേഴ്‌സ് മുറിയിലെ കലാപം കാരണം കൂര്‍ക്കം വലി ഇല്ലാതാക്കാനള്ളശസ്ത്രക്രിയ നടത്തിയിട്ടാണത്രെ മടങ്ങിയത്.
ഇപ്പോള്‍ ശസ്ത്രക്രിയയും ഒരു ബിസിനസായി വളര്‍ന്നു കൊണ്ടിരിക്കുന്നു. കൂര്‍ക്കം വലിയുടെപ്രത്യാഘാതങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പരസ്യങ്ങളും പത്രങ്ങളില്‍ ധാരാളമായി വന്നു തുടങ്ങി. ആദ്യരാത്രി കൂര്‍ക്കംവലി കാരണം ഒരു മല്‍ബൂനെ മുറിയില്‍ പൂട്ടിയിട്ട് വധു ഓടിപ്പോയത്രെ. ബന്ധംതുടര്‍ന്നു കൊണ്ടു പോകാന്‍ മല്‍ബു അടുത്ത ദിവസം തന്നെ ശസ്ത്രക്രിയക്കു പോയി. ഇപ്പോള്‍ ജീവിതംപരമസുഖം. രണ്ടു പേരും ഹാപ്പി.
മറ്റു ചില മല്‍ബുകള്‍ക്ക് കൂര്‍ക്കംവലി പോയിട്ട് കണ്ണു ചിമ്മിക്കിട്ടാന്‍ തന്നെ എന്തൊരു പാടായിരിക്കും. പാട്ടും ഓണാക്കി ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി ആര്‍ക്കും ശല്യമില്ലാതെ ഒരു ഭാഗത്ത്കിടക്കുകയാണെങ്കിലും അവര്‍ അവരുടെ വഴിയിലും പാട്ട് പാട്ടിന്റെ വഴിയിലുമായിരിക്കും. ഒന്നുശബ്ദമുണ്ടാക്കി നോക്കിയാല്‍ മതി. അവര്‍ പാട്ടിന്റെ ലോകത്തല്ല എന്നു ബോധ്യമാകാന്‍.
ങേ, ഹുറൂബായോ എന്നായിരിക്കും ചിലപ്പോള്‍ ഞെട്ടിയെഴുന്നേറ്റുകൊണ്ടുള്ള മറു ചോദ്യം.
കഫീലിനെ ഒന്നു വിളിച്ചിട്ട് കുറേ നാളായല്ലോ. കാലമാടന്‍ പോയി ഹുറൂബാക്കിയിരിക്കുമോ എന്നചിന്തയില്‍നിന്നായിരിക്കും മല്‍ബുവിന്റെ ചിന്താഭാരം തുടങ്ങുക.
ഇടക്കിടെ കഫീലിനെ വിളിക്കണംട്ടോ.. അയാള്‍ ഹൂറൂബാക്കി കളയും. ഫ്രീവിസ ഏര്‍പ്പാടാക്കിയ ഏജന്റ്പലവട്ടം പറഞ്ഞിട്ടുണ്ട്.
ഫ്രീ വിസ എന്നൊക്കെയാണ് വെപ്പെങ്കിലും സൗജന്യമായി കിട്ടിയതെന്ന അര്‍ഥത്തില്‍ പോലും ഇത് ഫ്രീവിസയല്ല.
നാടുവിട്ട് വര്‍ഷങ്ങളേറെയായിട്ടും നാല് അറബി വാക്കു പോലും അറിയില്ലെങ്കിലും ഹുറൂബ് എന്ന വാക്ക്മല്‍ബൂന് ഇപ്പോള്‍ സുപരിചതിമായി. പാര്‍ട്ടിക്കാരും നേതാക്കളുമൊക്കെ ആസന്ന ഭാവയില്‍കിട്ടാനിരിക്കുന്ന വോട്ടവകാശത്തെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ മല്‍ബൂന് അതിനൊന്നും നേരമില്ല. ഹുറൂബായില്ലെങ്കില്‍, ദൈവധീനമുണ്ടെങ്കില്‍ വോട്ട് ചെയ്യാം.
എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ഹുറുബുകാരെ കാണാം എന്നായിട്ടുണ്ട് സ്ഥിതി. ഹുറൂബായതിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ പോലുമാകാതെ നട്ടംതിരിയുന്നവര്‍.
ഏതോ മൂലയിലുള്ള കഫീല്‍ നിശ്ചിത ഫീ അടച്ച് കൈപ്പറ്റുന്ന വിസ കമ്മീഷന്‍ ഏജന്റുമാരിലൂടെകൈമറിഞ്ഞെത്തുമ്പോഴാണ് അതു ഫ്രീ വിസയാകുന്നത്. സ്വാഭാവികമായും തൊഴില്‍ വിസസമ്പാദിച്ചയാളാണ് കഫീല്‍. ഹുറൂബാക്കാനുള്ള അധികാരം അയാളില്‍ നിക്ഷിപ്തം.
ഒരാഴ്ച കൊണ്ട് കഫീലിനെ പോയി കണ്ടില്ലെങ്കില്‍ നിന്നെ ഹുറൂബാക്കുമെന്ന് ഏജന്റ് പറയുമ്പോള്‍ഒന്നുകിലത് കൂടതല്‍ പണത്തിനു വേണ്ടിയുള്ള വിളി അല്ലെങ്കില്‍ വിദൂര ഗ്രാമത്തിലേക്ക് ആടിനെമേയ്ക്കാനുള്ള ക്ഷണം എന്നുവേണം കരുതാന്‍.
തട്ടിമുട്ടി പോയിക്കൊണ്ടിരിക്കെയാകും മല്‍ബു ഇടിത്തീ പോലെ വിവരം അറിയുന്നത്.
ഹുറൂബായിരിക്കുന്നു. ഇന്റര്‍നെറ്റില്‍ കയറി വെബ് സൈറ്റില്‍ ഇഖാമ നമ്പര്‍ അടിച്ചു നോക്കിയാല്‍ മതി. ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കെ ഇന്‍വാലിഡ് എന്നാണ് തെളിയുന്നതെങ്കില്‍ പഹയന്‍ പറ്റിച്ചുവെന്ന്ഉറപ്പിക്കാം. അല്ലെങ്കില്‍ പറ്റിക്കാന്‍ പഹയന് ഇനിയും അവസരം നല്‍കി ക്യൂവില്‍ കാത്തുനില്‍ക്കാം.
ഹുറൂബ് എന്നു കേള്‍ക്കുമ്പോള്‍ നാട്ടിലെ പൗരാവകാശവും വോട്ടവകാശമൊക്കെ താനേ മറന്നുപോകും. ഇതോടെ, കഫീലില്‍നിന്ന് ഒളിച്ചോടി ജോലി ചെയ്യുന്ന,അനധികൃത താമസക്കാരനായിരിക്കയാണ്. ലക്ഷങ്ങള്‍ കൊടുത്ത് സമ്പാദിച്ച ഫ്രീ വിസക്കു വന്നുചേരുന്ന ദുര്‍ഗതി. എല്ലാ ഗള്‍ഫ്രാജ്യങ്ങളിലേക്കുമുള്ള വാതിലുകള്‍ എന്നെന്നേക്കുമായി അടയുന്ന വിരലടയാളവും എക്‌സിറ്റുമാണ്അവനു മുന്നില്‍ ബാക്കി കിടക്കുന്നത്.


June 13, 2010

ഉറുമ്പ്‌ ടെക്‌നോളജി


ബോസിനെ ഇംപ്രസ്‌ ചെയ്യിക്കാനുള്ള വിദ്യകളെ കുറിച്ച്‌ ചിന്തിക്കാതെ തട്ടിമുട്ടിപ്പോകുന്ന മല്‍ബുവിന്റെ ജീവിതം കട്ടപ്പൊക തന്നെ. അറിവോ കഴിവോ സത്യസന്ധതയോ ഒന്നുമല്ല പ്രധാനം. ഇംപ്രസിംഗ്‌ വിദ്യയാണ്‌ മുഖ്യം. ഇതറിയാത്തവന്‍ തുലഞ്ഞു. ഫസ്‌റ്റ്‌ ഇംപ്രഷന്‍ ഈസ്‌ ദ ബെസ്റ്റ്‌ ഇംപ്രഷന്‍ എന്നൊക്കെ പറയുമെങ്കിലും ഫസ്‌റ്റ്‌ പോയിട്ട്‌ ഒരു ഫിഫ്‌തോ സിക്‌സ്‌തോ ഇംപ്രഷനെങ്കിലും ഉണ്ടായില്ലെങ്കില്‍ പിന്നെ ഒന്നും പറയണ്ട. പായ്യ്യാരം പറഞ്ഞോണ്ടിങ്ങനെ ഇരിക്കാം.
അഞ്ചെട്ട്‌ കൊല്ലായി വന്നിട്ട്‌. മൂന്ന്‌ കൊല്ലം കൊണ്ട്‌ മടങ്ങാന്‍ വിചാരിച്ചതാ. ഒന്നും ആയില്ലെന്നേ,�ഇങ്ങനെ പോയാല്‍ ഇവിടന്ന്‌ മടങ്ങാന്‍ കഴിയുമെന്ന്‌ ചിന്തിക്കാന്‍ പോലും കഴിയില്ല.
ഇംപ്രസിംഗ്‌ വിദ്യ എങ്ങനെ നേടും?
നാടുവിടുന്ന ഫിലിപ്പിനോകള്‍ക്ക്‌ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ തൊഴില്‍ പരിശീലനവും അല്‍പം ഭാഷാ പരിജ്ഞാനവുമൊക്കെ നല്‍കുമെന്ന്‌ പറയാറുണ്ട്‌. വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ചില ഫിലിപ്പിനോകള്‍ പച്ചമലയാളം പോലെ അറബി പറയുമെന്ന്‌ ഒരു മല്‍ബുവിന്റെ സാക്ഷ്യം.
പച്ചമലയാളം ആയിരിക്കല്ല. പച്ചത്തഗലോഗ്‌ ആയിരിക്കും.
ഫിലിപ്പിനോകള്‍ ഇതോടൊപ്പം വേറെയും ചില ടെക്‌നിക്കുകള്‍ സ്വായത്തമാക്കാറുണ്ടെന്ന്‌ അറിയാത്തവരുണ്ടാകില്ല. അതു സ്വന്തം വകയാണോ, അതോ സര്‍ക്കാര്‍ തന്നെ അഭ്യസിപ്പിക്കുന്നതാണോ എന്നു നിശ്ചയമില്ല.
അഞ്ചോ ആറോ മാസം കഴിഞ്ഞാല്‍ മതി, ഫലിപ്പിനോ പറയും.. അല്ലെങ്കില്‍ നിലപാട്‌ പ്രഖ്യാപിക്കും.
അഞ്ചാറു മാസത്തെ കാലയളവ്‌ കഫീലിന്റെ മുഖത്ത്‌ നോക്കി അക്കാര്യം നിവര്‍ന്നുനിന്നു പറയാനുള്ള ശേഷി നേടിയെടുക്കുന്നതിനാണ്‌. നട്ടെല്ല്‌ നിവരാനെടുക്കുന്ന സമയം അനുസരിച്ച്‌ ഭേദഗതിയാകാം. ചിലപ്പോള്‍ ഒരു മാസം മതിയാകും അതിന്‌. നിവര്‍ന്നു നിന്ന്‌ കാര്യം പറയുന്ന പാകത്തില്‍ മല്‍ബുവിന്റെ നട്ടെല്ല്‌ നിവരണമെങ്കില്‍ എത്ര കാലമെടുക്കും?
ഏയ്‌, അതിനു സാധ്യതയേയില്ല. കാരണം മല്‍ബൂന്റെ പിരടിയില്‍ നൂറു കൂട്ടം ഭാരങ്ങള്‍ അട്ടിപ്പേറായി കിടക്കുകല്ലേ. പിന്നെ എങ്ങനെ നിവരും. പൊട്ടിപ്പോകുമെന്ന ആധിയില്‍ അതിനൊട്ട്‌ ശ്രമിക്കാനും വയ്യ.
കഫീല്‍ കാതു കൂര്‍പ്പിക്കുന്ന സമയം നോക്കിയിരിക്കും ഫിലിപ്പിനോ.
എന്നിട്ട്‌ തന്റെ ദൃഢതീരുമാനം പ്രഖ്യാപിക്കുന്നതിങ്ങനെ..
മാപി സിയാദ റാത്തിബ്‌, അന പി റൂഹ്‌..
ശമ്പളം കൂട്ടിത്തന്നില്ലെങ്കില്‍ ഞാന്‍ നാട്ടിലേക്ക്‌ പോകുമെന്ന്‌ പച്ചമലയാളം.
നീ വേറെ ആളെ നോക്കിക്കോ എന്നു പറയില്ല. കാരണം വേറെ ആളെ നോക്കുകയല്ല, കരാറിലെഴുതിയ ശമ്പളത്തേക്കാള്‍ കൂടുതല്‍ കിട്ടുകയാണ്‌ പ്രധാനം.
വിസയെടുക്കാനുള്ള ചെലവും ടിക്കറ്റിന്റെ റിയാലുമൊക്കെ കണക്കുകൂട്ടി പാവം കഫീല്‍ പറയും.
ഇന്‍ത മൊഹന്ദിസ്‌ അഹ്‌സന്‍. മാഫി റൂഹ്‌.
പോകല്ലേ, പോകല്ലേ എന്നു തനിമലയാളം. നീയാള്‌ ഉഷാര്‍ എന്‍ജിനീയറെന്നു ബാക്കി. ഫലമോ? ഫിലിപ്പിനോയുടെ ശമ്പളത്തില്‍ പ്രതീക്ഷിച്ച വര്‍ധന.
അഞ്ച്‌ പത്ത്‌ കൊല്ലായില്ലേ ജോലിക്ക്‌ കയറിയിട്ട്‌. നിനക്കെന്തു ഡെവലപ്‌മെന്റുണ്ടായി എന്നു ചോദിച്ചാല്‍ സാദാ മല്‍ബൂന്‌ ഉത്തരമൊന്നുമില്ല. ബോസിനെ ഇംപ്രസ്‌ ചെയ്യിച്ചാലേ എന്തെങ്കിലും നടക്കൂ എന്നത്‌ അനുഭവ പാഠം.
പക്ഷേ, എന്തു ചെയ്യും. ഒപ്പം വന്ന മറ്റൊരു മല്‍ബു ആദ്യമേ ഗോളടിച്ചു കഴിഞ്ഞു. സാദാ മല്‍ബു ഒരു ബോളൊക്കെ തപ്പിപ്പിടിച്ച്‌ പോസ്‌റ്റിലേത്തുമ്പോഴേക്കും പാരയുമായി നില്‍പുണ്ടാകും മറ്റവന്‍ അവിടെ. അതുവരെ നടത്തിയ പ്രയത്‌നങ്ങള്‍ വൃഥാവിലായി.
ഇതിനൊരു പരിഹാരം വേണമല്ലോ?
കുറച്ചു ദിവസത്തേക്ക്‌ മറ്റവനെ അവിടെനിന്നു മാറ്റണം. എന്നിട്ട്‌ ബോസിന്റെ മനസ്സില്‍ കയറിയിരിക്കണം. ഇരുന്ന്‌ കിട്ടിയാല്‍ പിന്നെ കുഴപ്പമില്ല. കുറച്ച്‌ ദിവസത്തേക്കെങ്കിലും മറ്റവനെ അവിടെനിന്ന്‌ മാറ്റി ശല്യമൊഴിവാക്കാനുള്ള വിദ്യകള്‍ തേടി മല്‍ബു ഇന്റര്‍നെറ്റില്‍ പരതി തുടങ്ങി. കുറേ തിയറി കണ്ടെത്താനായെങ്കിലും അവസാനം ~ഒരു ബ്ലോഗില്‍നിന്നാണ്‌ പ്രാക്‌ടിക്കല്‍ ലഭിച്ചത്‌.
സോപ്പിനകത്ത്‌ ബ്ലേഡ്‌ ഒളിപ്പിച്ചുവെക്കുക.
മറ്റവന്‍ അതെടുത്ത്‌ കുളിക്കാന്‍ ഇടവന്നാല്‍ രക്ഷപ്പെട്ടു. ശരീരത്തിലെ മര്‍മ ഭാഗത്താണ്‌ ആ സോപ്പ്‌ തേക്കുന്നതെങ്കില്‍ ചുരുങ്ങിയത്‌ ഒരു മാസത്തേക്കെങ്കിലും ശല്യം ഒഴിവായിക്കിട്ടും.
പക്ഷേ ഒരു പ്രശ്‌നം. ഇയാള്‍ കൈയില്‍ തേച്ചാണോ ദേഹത്ത്‌ സോപ്പിടുക. അതോ നേരിട്ട്‌ ദേഹത്തു തേക്കുമോ എന്നു കണ്ടെത്തണം. അല്ല, പിന്നെയുമുണ്ട്‌ പ്രശ്‌നം. പന്നിപ്പനി വന്ന ശേഷം കമ്പനി അക്കൊമഡേഷനില്‍ ബാര്‍ സോപ്പില്ല. ലിക്വിഡ്‌ സോപ്പ്‌ സൂക്ഷിക്കുന്നതിന്‌ വലിയ ഞെക്ക്‌ യന്ത്രം കൊണ്ടുവെച്ചിരിക്കുന്നു.
ഇനിയൊരു വഴിയേയുള്ളൂ. ഉറുമ്പിനെ കൊണ്ട്‌ കടിപ്പിക്കുക.
പിന്നെ, ഉറുമ്പ്‌ കടിച്ചിട്ടെന്താവാനാ? ഇതു വല്ലതും നടക്കുമോ?
കടിക്കേണ്ടതു പോലെ കടിച്ചാല്‍ ഒന്നല്ല, രണ്ടാഴ്‌ച വരെ ആശുപത്രിയില്‍ കിടക്കാന്‍ വകുപ്പുള്ള ഉറുമ്പുകളുണ്ട്‌. അതിനങ്ങ്‌ ആമസോണ്‍ വനത്തിലൊന്നും പോകേണ്ട. നാട്ടില്‍ പോയാല്‍ മതി. അങ്ങനെ ഒരാളെ കുറിച്ച്‌ കൊച്ചിയില്‍നിന്ന്‌ കേട്ടു.
ഉറുമ്പ്‌ കടിച്ചതിനെ തുടര്‍ന്ന്‌ ആഴ്‌ചകളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നയാളുടെ പേരും വിലാസവുമൊക്കെ തരപ്പെടുത്തി. അയാളെ കണ്ടാല്‍ ഉറുമ്പിനെ സ്വന്തമാക്കാം.
പാസ്‌പോര്‍ട്ടില്ലാത്ത ഉറുമ്പിനെ ജീവനോടെ ഇങ്ങോട്ടെത്തിക്കാനുള്ള വിദ്യ കണ്ടെത്തിയാല്‍ മതി.

June 6, 2010

സ്ഥിരം കസ്റ്റമര്‍



മല്‍ബു സ്ഥിരം കസ്റ്റമറായതിനു പിന്നിലൊരു കഥയുണ്ട്‌. സ്വത്വ ബോധം, സ്വത്വ രാഷ്‌ട്രീയം തുടങ്ങിയതു പോലെ വലിയ കാര്യമൊന്നുമല്ല സ്ഥിരം കസ്റ്റമര്‍. ഏതെങ്കിലും ഒരു കടയില്‍ പോയി സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയാല്‍ നമ്മളൊരു സ്ഥിരം കസ്റ്റമറായി. ഒരിടത്തുനിന്നുതന്നെ ഇങ്ങനെ സാധനങ്ങള്‍ വാങ്ങുന്നതു തുടര്‍ന്നാല്‍ കുറച്ചുകൂടി പുരോഗതിയുണ്ടാകും. പറ്റുകാരനായി മാറ്റം കിട്ടും. പറ്റു തീര്‍ക്കുന്ന കാര്യം മാസാവസാനം നോക്കിയാല്‍ മതി. അതായതു സ്ഥിരം കസ്റ്റമര്‍ തന്നെ രണ്ടു വിധമുണ്ടെന്നര്‍ഥം. ഒന്ന്‌ സാധാരണ സ്ഥിരം കസ്റ്റമറും രണ്ടാമത്തേതു പറ്റു പുസ്‌തകത്തില്‍ രേഖപ്പെടുത്തുന്ന സ്ഥിരം കസ്റ്റമറും.
സാദാ സ്ഥിരം കസ്റ്റമറാണെങ്കില്‍ ചില ഇളവുകളൊക്കെ ലഭിക്കും. കാരണം ഇത്തരം സ്ഥിരം കസ്റ്റമര്‍മാര്‍ നഷ്‌ടപ്പെടാതിരിക്കേണ്ടത്‌ കടക്കാരന്റെ ബാധ്യതയാണ്‌. അതുകൊണ്ട്‌ ചിലപ്പോള്‍ ലാഭത്തില്‍ കുറച്ച്‌ നഷ്‌ടമൊക്കെ സഹിച്ച്‌ വില കുറച്ചു നല്‍കേണ്ടിവരും. സാദാ കസ്റ്റമര്‍ സ്ഥാനത്തുനിന്ന്‌ പറ്റു കസ്റ്റമറായി മാറുന്നതോടെ നേരത്തെ ഉണ്ടായ നഷ്‌ടം ഈടാക്കിത്തുടങ്ങാം. അപ്പോള്‍ സാദാ സ്ഥിരം കസ്റ്റമര്‍ക്കും പറ്റു കസ്റ്റമര്‍ക്കും രണ്ടുതരം വിലയായിരിക്കും.
സത്യം പറഞ്ഞാല്‍ മല്‍ബുവിന്‌ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല ഇക്കാര്യത്തില്‍. സാഹചര്യം അങ്ങനെ ആയപ്പോള്‍ നിര്‍ബന്ധിതനായതാണ്‌. മല്‍ബിയെ നാട്ടില്‍നിന്ന്‌ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായ ഒരു ചോദ്യം ഉണ്ടായിരുന്നു.
നിങ്ങള്‍ വൈകുന്നേരം ഓഫീസ്‌ വിട്ടുവരുന്നതുവരെ മല്‍ബി അവിടെ മുറിയില്‍ തനിച്ചിരിക്കേണ്ടി വരില്ലേ?
ഭക്ഷണം ഉണ്ടാക്കണം, സീരിയലുകള്‍ കാണണം, പത്രം വായിക്കണം, ഫ്‌ളാറ്റ്‌ വൃത്തിയാക്കണം, ഇസ്‌തിരിയിടണം പിന്നെ പിന്നെ എന്തെല്ലാം പണി കിടക്കുന്നു. സമയം തികയാതിരിക്കാനാണ്‌ സാധ്യത എന്നതായിരുന്നു ഉത്തരം.
ഉത്തരം അത്ര കിറുകൃത്യമൊന്നുമല്ലെങ്കിലും പ്രവാസി വീട്ടമ്മമാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ റിലാക്‌സ്‌ ലഭിക്കുന്നത്‌ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയാലാണെന്ന്‌ ഒരു മഹതി വിശദീകരിക്കുന്നതു കേട്ടിട്ടുണ്ട്‌. അപ്പോള്‍ ആഴ്‌ചയില്‍ ആറു ദിവസം ഭക്ഷണം പുറത്തുനിന്ന്‌ വാങ്ങാമെന്നു തീരുമാനിക്കുന്ന മല്‍ബിക്കും ഒരു ദിവസം പോലും ഭക്ഷണം പുറത്തുനിന്നില്ല എന്നു തീരുമാനിക്കുന്ന മല്‍ബിക്കും സൂപ്പര്‍മാര്‍ക്കറ്റും ഹൈപ്പര്‍മാര്‍ക്കറ്റും അവിഭാജ്യ ഘടകം തന്നെ.
എല്ലാ വാരങ്ങളിലും വാതില്‍പ്പുറത്തെത്തുന്ന വര്‍ണക്കടലാസുകള്‍ എന്തു വലിയ അനുഗ്രഹമാണ്‌ ചെയ്യുന്നത്‌. അവയിലൂടെ തേടിയെത്തുന്ന ഓഫറുകള്‍ വഴി സവാളയും തക്കാളിയും മുതല്‍ ലൊട്ടുലൊടുക്ക്‌ സാധനങ്ങള്‍ വരെ ചുളുവിലക്ക്‌ ലഭ്യമാവുക മാത്രമല്ല പ്രവാസി വീട്ടമ്മമാര്‍ക്ക്‌ ഉല്ലാസത്തിനുളള അവസരം കൂടി തുറക്കുകയാണ്‌ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍.
ആഴ്‌ചയിലൊരു ദിവസം സൂപ്പര്‍ മാര്‍ക്കറ്റിലോ ഹൈപ്പര്‍മാര്‍ക്കറ്റിലോ പോയില്ലെങ്കില്‍ ഉണ്ടാകുന്ന വല്ലായ്‌മ ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകളിലെ ബാലന്‍സ്‌ കുറയുന്നതു കൊണ്ടുണ്ടാകുന്ന വല്ലായ്‌മയോളം വരില്ല ഒരിക്കലും.
രണ്ടാമതു പറഞ്ഞ വല്ലായ്‌മ മൂര്‍ധന്യത്തിലെത്തിയതിനെ തുടര്‍ന്നാണ്‌ ഒരു സ്ഥിരം കസ്റ്റമറായി മാറാന്‍ മല്‍ബു തീരുമാനിച്ചത്‌. സവാളയുടേയും തക്കാളിയുടേയും അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ തേടിപ്പോയ ഓരോ യാത്രയിലും അത്യാവശ്യമില്ലാത്ത നൂറുകൂട്ടം സാധനങ്ങള്‍ ട്രോളികളില്‍ കയറിയപ്പോള്‍ ഇതല്ലാതെ മറ്റൊരു വഴിയിലില്ലായിരുന്നു.
അങ്ങനെ ആവശ്യം വരുമ്പോള്‍ മാത്രം സാധനങ്ങള്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെ മല്‍ബു ആദ്യം സ്ഥിരം കസ്റ്റമറും പിന്നെ പറ്റു കസ്റ്റമറും ആയി. രണ്ടും തമ്മിലുള്ള അന്തരം അറിയാന്‍ അധിക കാലം വേണ്ടിവന്നില്ല. സ്ഥിരം കസ്റ്റമര്‍ മാത്രമായപ്പോള്‍ ലഭിച്ച സാധനങ്ങള്‍ക്ക്‌ പറ്റു കസ്റ്റമറായതോടെ നേരിയ തോതിലുള്ള വില വര്‍ധന. പറയുന്നത്‌ ഒരു വില. പറ്റു പുസ്‌തകത്തില്‍ കുറിച്ചിടപ്പെടുന്നത്‌ മറ്റൊരു വില.
ഇനിയിപ്പോ അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ട്‌ കാര്യമില്ല. പറ്റു തീര്‍ത്ത്‌ മെല്ലെ പുറത്തു കടക്കുക. മാസങ്ങളായി തുടരുന്ന വ്യാപാര ബന്ധം എങ്ങനെ അവസാനിപ്പിക്കും? പിന്നീട്‌ കടക്കാരന്റെ മുഖത്തു എങ്ങനെ നോക്കും തുടങ്ങിയ ചില ചോദ്യങ്ങളൊക്കെ ഉയര്‍ന്നുവന്നുവെങ്കിലും രക്ഷപ്പെടുകയെന്ന നിശ്ചയം തന്നെയാണ്‌ വിജയിച്ചത്‌.
അങ്ങനെ ഒരു സുപ്രഭാതത്തില്‍ മല്‍ബു പുതിയ കട കണ്ടു പിടിച്ചു. അധികം ദൂരെയല്ല. കണക്കില്‍ കൃത്യത, എല്ലാ സാധനങ്ങളും സുലഭം, സര്‍വോപരി നല്ല ഇടപെടല്‍ തുടങ്ങിയ ഗുണങ്ങളൊക്കെ കേട്ടിട്ടുണ്ട്‌. അങ്ങനെ മനഃസമാധാനം വന്നു തുടങ്ങിയ ഒരു വ്യാഴാഴ്‌ച സാധനങ്ങളുടെ വലിയ ലിസ്റ്റുമായി പുതിയ കടയിലെത്തി. പറ്റിന്റെ കാര്യമൊക്കെ പറഞ്ഞുറപ്പിച്ച്‌ സാധനങ്ങളൊക്കെ എടുത്തുവെച്ചു തുടങ്ങിയപ്പോള്‍ പിറകില്‍നിന്ന്‌ ഒരാള്‍ പുറത്തു തടവുന്നു.
എന്നിട്ട്‌ കടയിലെ സെയില്‍സ്‌മാനോട്‌:
ഇതേയ്‌, നമ്മുടെ സ്ഥിരം കസ്റ്റമറാട്ടോ. ശരിക്കും നോക്കിയേക്കണം.
മല്‍ബു ബോധംകെട്ടു വീണില്ലെന്നേയുള്ളൂ. പിറകില്‍വന്ന്‌ പുറം തടവി ഉപദേശം നല്‍കിയത്‌ മറ്റാരുമായിരുന്നില്ല. ആദ്യത്തെ പറ്റു കടയുടെ ഉടമ.


Related Posts Plugin for WordPress, Blogger...