Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 30, 2010

മഞ്ഞക്കുപ്പായമിടാന്‍ മല്‍ബു



കുഞ്ഞോനെന്തിനാ ഇപ്പോ തന്നെ മടങ്ങുന്നേ... ഒരു കൊല്ലം പോലും തികഞ്ഞില്ലല്ലോ? ~ഒന്നു രണ്ടു
കൊല്ലംകൂടി നിന്ന് കടമൊക്കെ തീര്‍ത്തിട്ട് പോന്നാ പോരേ?
മല്‍ബുവിന്റെ യാത്രയെക്കുറിച്ച് സംശയം മറ്റാര്‍ക്കുമല്ല, രണ്ടുലക്ഷം രൂപ ചെലവാക്കി വിസ
സംഘടിപ്പിച്ച് കുഞ്ഞോനെ ഗള്‍ഫിലേക്കയച്ച ബാപ്പയ്ക്ക് തന്നെയാ.
ഒരുവര്‍ഷം തികയുന്നതിനുമുമ്പേ കുഞ്ഞോന്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത് ബാപ്പയെ മാത്രമല്ല, പലരേയും അലോസരപ്പെടുത്തുന്നുണ്ട്.
കുഞ്ഞോന്‍ ഒന്നും പറയില്ല. എല്ലാം മൂളിക്കേള്‍ക്കും.
ഫോണ്‍ വെച്ച ഉടനെ ബാപ്പ മറ്റുള്ളവരുടെ നേരെ തിരിയും.
നീ അല്ലേ, അവനോട് പറയേണ്ടത്... നിനക്കറിയില്ലേ, അവന്‍ പോയിട്ട് ഇതുവരെ വിസയുടെ കണക്കില്‍
നയാപൈസ അയച്ചിട്ടില്ല. ഇപ്പോ, എന്തിനാ ഇങ്ങോട്ടേക്ക് ചാടിപ്പുറപ്പെടുന്നത്. എന്താ ഇവിടെ വിശേഷം?
ചോദ്യം കുഞ്ഞോന്റെ ഉമ്മയോടാണെങ്കിലും കേള്‍ക്കാന്‍ കുഞ്ഞിനെ ഒക്കത്തെടുത്തോണ്ട് കുഞ്ഞോന്റെ
കെട്ട്യോളുമുണ്ട്.
പടച്ചോനെ, ഓനോട് നമ്മളാരെങ്കിലും പറഞ്ഞോ. ഇപ്പോ ഇങ്ങോട്ട് ചാടിപ്പോരാന്‍. വരണ്ടാ, വരണ്ടാന്ന്
ഇവള്‍ ഫോണില്‍ പറയുന്നത് ഞാനെന്റെ കാതോണ്ട് കേട്ടതാ.
പക്ഷേ, ബാപ്പാക്ക് എങ്ങനെ അടങ്ങിയിരിക്കാന്‍ കഴിയും?
രണ്ടുലക്ഷം രൂപ ചെലവിട്ട് വിസയെടുത്തത് തെക്കും വടക്കും നടന്ന് കാലം കളഞ്ഞിരുന്ന കുഞ്ഞോനെ
ഒന്ന് നാടുകടത്താന്‍ തന്നെയായിരുന്നു.
നാടു കടത്തിയാല്‍ പിന്നെ അവന്‍ നേരെയായിക്കോളുമെന്നും അവന്റെ കളിക്കമ്പമൊക്കെ മരുഭൂമിയിലെ
ചൂടേല്‍ക്കുമ്പോള്‍ താനേ ഇല്ലാതായിക്കോളുമെന്നും പലരും ഉപദേശിച്ചപ്പോഴാണ് ഉപായം കൊള്ളാമെന്ന് ഹമീദാജിക്കും തോന്നിയത്.
പിന്നെ അധികം ആലോചിച്ചില്ല, വളരെ വേഗം ഒരു വിസ തരപ്പെടുത്തി.
വിമാനത്താവളത്തില്‍ വെച്ച് യാത്രയാക്കുമ്പോള്‍ പ്രത്യേകം പറഞ്ഞതായിരുന്നു.
കുഞ്ഞോനേ, നീ രണ്ടുവര്‍ഷം അവിടെനിന്ന ശേഷം നാട്ടിലേക്ക് വന്നാ മതീട്ടോ. കുട്ടികളെ മുഖം
എപ്പോഴും നിന്റെ മനസ്സിലുണ്ടാവണം. അവരുടെ ഭാവി ഓര്‍ത്തിട്ടുവേണം നീ അവിടെ ഓരോ കായിയും ചെലവാക്കാനും സൂക്ഷിക്കാനും.
ഹമീദാജിക്ക് ഇരുട്ടടി പോലെയായി കുഞ്ഞോന്റെ ഇപ്പോഴത്തെ മടക്കം. കുഞ്ഞോന്റെ സുഹൃത്തുക്കളില്‍
പലരെയും വിളിച്ച് അദ്ദേഹം തിരക്കി. അവന് അവിടെ എന്താ പ്രശ്‌നം? എന്തിനാ ഇത്ര വേഗം മടങ്ങുന്നേ?
ആര്‍ക്കും ഉത്തരമില്ലായിരുന്നു. ഉപദേശിക്കാനെത്തിയവരോടൊക്കെ കുഞ്ഞോന് ഒറ്റ മറുപടിയേയുള്ളൂ.
എനിക്ക് നാട്ടീപോണം. പോയിട്ട് ഇനീം വരാല്ലോ? റീ എന്‍ട്രീല്‍ തന്നെയാ പോകുന്നേ, എക്‌സിറ്റിലൊന്നുമല്ല.
കുഞ്ഞോനു മാത്രമല്ല, വര്‍ഷാവര്‍ഷം അവധി ലഭിക്കുകയെന്നത് എല്ലാ പ്രവാസികള്‍ക്കും
ആഹ്ലാദകരമാണെന്ന് പറയേണ്ടതില്ല. പതിനൊന്ന് മാസം തികയുമ്പോള്‍ ഒരുമാസത്തെ ശമ്പളവും വിമാനടിക്കറ്റുമടക്കമുള്ള അവധി എല്ലാവരുടേയും സ്വപ്നമാണ്.
അതൊക്കെ ഇവിടെ വന്നവര്‍ക്കല്ലേ അറിയൂ. നാട്ടിലിരിക്കുന്നവര്‍ക്ക് എന്തറിയാം.
കുഞ്ഞോനെ കുറിച്ച് പറയുകയാണെങ്കില്‍ നാട് മാത്രമല്ല, അവിടെ കാല്‍പന്ത് നടക്കുന്ന ഏതു ഗ്രൗണ്ടും
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്.
കോളാമ്പികള്‍ കെട്ടിവെച്ചുകൊണ്ടുള്ള ജീപ്പില്‍ കുഞ്ഞോന്റെ നീട്ടിയുള്ള അനൗണ്‍സ്‌മെന്റിലൂടെയാണ്
നാടുണര്‍ന്നിരുന്നത്.
പ്രിയമുള്ളവരേ, ഗ്രീന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന കുതിരുമ്മല്‍ ട്രോഫിക്ക് വേണ്ടിയുള്ള
ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന ആവേശകരമായ സെമിഫൈനലില്‍ റെഡ് സ്റ്റാറും ഗ്രീന്‍ സ്റ്റാറും ഏറ്റുമുട്ടുന്നു. കളി കാണാനും പ്രോത്സാഹിപ്പിക്കാനും എല്ലാ കായിക പ്രേമികളേയും ക്ഷണിക്കുന്നു...
അനൗണ്‍സര്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കേണ്ട, കുഞ്ഞോന്‍ തന്നെയാ എല്ലാമെല്ലാം. ടൂര്‍ണമെന്റ്
കമ്മിറ്റി ഉണ്ടാക്കുന്നതും നോട്ടീസും റസീറ്റും അച്ചടിക്കുന്നതും പിരിവ് നടത്തുന്നതും അങ്ങനെ അങ്ങനെ ഒരു ടൂര്‍ണമെന്റ് ഗംഭീര വിജയമാക്കുന്നതിന് ആവശ്യമായ എല്ലാമെല്ലാം.
ഇതിനിടയില്‍ കുഞ്ഞോനെന്ത് കുടുംബം, എന്തു ജോലി?
അങ്ങനെ ഗ്രൗണ്ടുകള്‍ കയറിയിറങ്ങിയ കുഞ്ഞോനെ ഉത്തരവാദിത്തം പഠിപ്പിക്കാനാണ് ബാപ്പ
ഹമീദാജി തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ട് വിമാനം കയറ്റിയത്.
പറഞ്ഞിട്ടെന്താ, നില്‍ക്കാന്‍ പറ്റുമോ കുഞ്ഞോന്.
ടെലിവിഷന്‍ തുറന്നാല്‍ കാണുന്നത് ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ജഴ്‌സിയണിഞ്ഞ് തന്റെ
കൂട്ടുകാര്‍ നാട്ടില്‍ ആരവമുയര്‍ത്തുന്നു.
മക്കള്‍ക്ക് രണ്ട് കുഞ്ഞുടുപ്പ് വാങ്ങിയതോടൊപ്പം കുഞ്ഞോന്‍ തെരഞ്ഞ് പിടിച്ച് വാങ്ങിയിട്ടുണ്ട്, പത്ത്്
ജോടി മഞ്ഞക്കുപ്പായവും നീല ട്രൗസറും.
മഞ്ഞപ്പടയുടെ ആവേശമുയര്‍ത്താന്‍ ജഴ്‌സി കൊടുത്തയക്കാനാണ് കൂട്ടുകാര്‍
ആവശ്യപ്പെട്ടിരുന്നതെങ്കിലും അതുമായി നേരിട്ടങ്ങോട്ട് പോകാന്‍ കുഞ്ഞോനങ്ങ് തീരുമാനിച്ചു.
ആര്‍ക്കും തടയാനാവില്ല യാത്ര.
നാട്ടില്‍ എത്തിയ ഉടന്‍ ഇടാനായി പെട്ടിക്കകത്ത് ഏറ്റവും മുകളില്‍തന്നെ വെച്ചിട്ടുണ്ട് മഞ്ഞക്കുപ്പായം. ഒന്നുരണ്ട് വിസിലും.
കുഞ്ഞോന്‍ പോയി വരട്ടെ, ലോകകപ്പ് കഴിഞ്ഞ് കാണാം.



May 24, 2010

തല്ല് വന്ന വഴി


ദേ ഒരു മല്‍ബൂനെ നടുറോഡിലിട്ട് ഒരാള്‍ തല്ലുന്നു.
ചുറ്റുമുള്ള ഫ്‌ളാറ്റുകളിലെ ബാച്ചിലേഴ്‌സും ഫാമിലികളുമൊക്കെ കാഴ്ച കാണാന്‍ അണിനിരന്നു. ബാല്‍ക്കണിയുള്ള ഫ്‌ളാറ്റുകളിലുള്ളവര്‍ക്കായിരുന്നു നല്ല വ്യൂ. ബാല്‍ക്കണികൊണ്ട് പലതുണ്ട് കാര്യം. തുണികള്‍ കഴുകിയിടാം, വാതില്‍ തുറന്നിട്ടാല്‍ ഇത്തിരി കാറ്റും വെളിച്ചവുമൊക്കെ കയറും. പിന്നെ
അവസരം ഒത്തുവന്നാല്‍ ഇതുപോലുള്ള അപൂര്‍വ കാഴ്ചകളും.
നാട്ടിലാണെങ്കില്‍ അടിയും ഇടിയുമൊന്നും അപൂര്‍വ കാഴ്ചകളല്ലല്ലോ? റോഡിലേക്കൊന്ന് നോക്കിയാല്‍
മതി. എങ്ങനെ വന്നാലും ഒരു ഉന്തും തള്ളുമെങ്കിലും കാണാം. ഒന്നും പറ്റിയില്ലെങ്കിലും സങ്കടം വേണ്ട. ഒരു കുടിയന്‍ മതിലു തള്ളിയിടാന്‍ നോക്കുന്നതെങ്കിലും കാണാം. നാട്ടില്‍ നടക്കുന്ന അടികളും സമരക്കാരെ പോലീസ് ചാമ്പുന്നതുമൊക്കെ ചാനലുകളില്‍ കാണുന്നുണ്ടെങ്കിലും നേരിട്ട് കാണുന്നതിന്റെ ഒരു ത്രില്ലുണ്ടോ അതിന്?
നാട്ടിലെ പോലെയല്ല ഇവിടെ പ്രവാസ ലോകത്ത്, ഒരു അര അടി നേരിട്ടു കാണാനുള്ള ഭാഗ്യമുണ്ടാകാന്‍
ചിലപ്പോള്‍ കൊല്ലങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവരും. നീണ്ട ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പ്രവാസിയായിട്ടും ഒരിക്കല്‍ പോലും ഒരു കശപിശ കാണേണ്ടി വന്നിട്ടില്ലെന്ന് പറയുമ്പോള്‍ മലപ്പുറത്തുകാരന്‍ നാണിക്ക് നാടിനെ കുറിച്ച് അഭിമാനം തിളക്കുന്നു. നാണിയുടേതു തിളച്ചോട്ടെ, അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. അടിപിടി കണ്ടേ തീരൂ എന്നാണെങ്കില്‍ അതിനു വഴിയുണ്ട്. വിചാരിക്കണമെന്നു മാത്രം. എന്നിട്ട് ഇറങ്ങിപ്പുറപ്പെടണം.
എങ്ങോട്ട്?
മല്‍ബുകള്‍ സ്വന്തം നാടാക്കി മാറ്റിയ നഗരത്തിലെ ചില കോണുകളുണ്ട്. അവിടെ ചെന്നു നോക്കിയാല്‍
മതി. വിസക്ക് കൊടുത്ത പണത്തെ ചൊല്ലിയോ എക്‌സിറ്റ് ജയിലിലുള്ളയാളെ എളുപ്പം നാട്ടിലെത്തിക്കുന്നതിനു നല്‍കിയ പണത്തെ ചൊല്ലിയോ ഉള്ള വാക്തര്‍ക്കവും കയ്യാങ്കളിയുമൊക്കെ കാണാം. പക്ഷേ, സൂക്ഷിച്ചുവേണം. കണ്ട ഉടനെ അവിടെനിന്ന് രക്ഷപ്പെടുകയും വേണം. ഇല്ലെങ്കില്‍ അറിയാലോ. നാട്ടിലെ പോലെ രാഷ്ട്രീയക്കാര്‍ക്കു വന്ന് ഇറക്കിക്കൊണ്ടുവരാനൊന്നും കഴിയില്ല.
ഫ്‌ളാറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ബാല്‍ക്കണി ഉണ്ടോ എന്ന് പ്രത്യേകം തിരക്കുന്നവരാണ് മല്‍ബുകള്‍. അഞ്ഞൂറോ ആയിരമോ അധികം കൊടുത്താലും ബാല്‍ക്കണിയുണ്ടെങ്കില്‍ അതൊന്നുവേറെത്തന്നെ. തുണികള്‍ കഴുകിയിടാന്‍ നല്ല ഒരു സ്ഥലം എന്ന നിലയിലാണ് ബാല്‍ക്കണിക്കുള്ള പ്രധാന പരിഗണന. അവസാനത്തെ ഗുണം, ഇങ്ങനെ വല്ല കാഴ്ചകളും ഒത്തുവരുമ്പോള്‍ ആരുടേയും ശല്യമില്ലാതെ, തിക്കിത്തിരക്കാതെ ആദ്യാവസാനം കാണാം.
മലയാളികള്‍ക്ക് ബാല്‍ക്കണിയോടുള്ള കമ്പം മറ്റുള്ളവര്‍ക്കില്ല എന്നാണറിവ്. അവരൊക്കെ
ബാല്‍ക്കണിയുള്ള ഫ്‌ളാറ്റ് ലഭിച്ചാലും അത് ബോര്‍ഡ് കൊണ്ടോ കമ്പി കൊണ്ടോ മറച്ച് ഒരു കൊച്ചുമുറിയാക്കി മാറ്റും. ആരെങ്കിലുമൊക്കെ കണ്ണയക്കേണ്ട എന്നു കരുതി ബാല്‍ക്കണി അടച്ചു ഭദ്രമാക്കുന്നവരുമുണ്ട്.
കാഴ്ചയിലേക്കു വരാം. മല്‍ബൂനെ ഇപ്പോള്‍ ആടിനെ അറുക്കാന്‍ കിടത്തിയതുപോലെ ചുരുട്ടിക്കൂട്ടി
നിലത്തിട്ടിരിക്കയാണ്. മര്‍ദകന്‍ ചെരിപ്പൂരി മല്‍ബൂന്റെ മുഖത്തു തുരുതുരാ കൊടുക്കുന്നു. അതിനുശേഷം സംതൃപ്തമായ മനസ്സോടെ മര്‍ദകന്‍ തിരിഞ്ഞു നടക്കുന്നു.
സാവകാശം എഴുന്നേറ്റ മല്‍ബു അടിയുടെ കാരണം അറിയാതെ പകച്ചുനില്‍ക്കുന്നു.
എന്തിനാ നിങ്ങളെ അയാള്‍ തല്ലിയത്?
എനിക്കൊന്നുമറിയില്ലേ? അയാള്‍ വന്നെന്നെ തള്ളിയിട്ട് മതിയാവോളം തല്ലി. എന്നിട്ട് പോയി.
ഒരു കാരണവുമില്ലാതെയോ? തല്ലുമ്പോള്‍ നിങ്ങള്‍ അയാളോട് ചോദിക്കേണ്ടെ, എന്തിനാ തല്ലുന്നതെന്ന്?
എന്നിട്ടുവേണം ഒരു അടി കൂടി അധികം കിട്ടാന്‍.
മല്‍ബൂനെ അറിയുന്ന മറ്റൊരു മല്‍ബു പറഞ്ഞു. ഇയാള്‍ അയാളുടെ കാറു നോക്കിക്കാണും. ഡ്രൈവിംഗ്
ലൈസന്‍സ് ഇല്ലെങ്കിലും കാര്‍ നോക്കി നടക്കുകയാണല്ലോ ഇയാളുടെ ജോലി.
ഇപ്പോള്‍ എങ്ങനുണ്ട്. കാര്‍ നോക്കി നോക്കി അവസാനം ചെകിട്ടത്ത് ചെരിപ്പു കൊണ്ട് കിട്ടി. കാറുകളുടെ
കമ്പനിയും മോഡലും നോക്കി വെക്കാലോ? കാശ് എപ്പോഴാ വരികാന്ന് ആര്‍ക്കാ അറിയാ. അപ്പോള്‍ വാങ്ങാലോ? എന്തൊക്കെയായിരുന്നു ന്യായങ്ങള്‍?
അതിന് കാര്‍ ഒന്നു നോക്കീന്നുവെച്ച് ഇങ്ങനെ തല്ലാന്‍ പാടുണ്ടോ? ഇവിടെ നിയമവും
വ്യവസ്ഥയുമൊന്നുമില്ലേ? -മുതലാളിത്ത സുഖം വിഴുങ്ങുന്നതിനു മുമ്പ് നാടുവിട്ട ഒരു സഖാവിന്റെ രക്തം തിളച്ചു.
അയാള്‍ അവിടെ നിര്‍ത്തിയിട്ട പുതിയ കാറാ ഇവന്‍ നോക്കാന്‍ പോയത്?
അതിനെന്താ?
സാധാരണയല്ലേ പുതിയ കാര്‍ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകില്ലേ?
അതേ, കാറില്‍ അയാളുടെ ഭാര്യ ഉണ്ടായിരുന്നു.



May 16, 2010

സ്വര്‍ണമാലക്ക് കാവലിരുന്ന പൂച്ചകള്‍


ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതായിരുന്നില്ല അത്. യാത്ര പുറപ്പെടാന്‍ നേരത്ത് മല്‍ബുവിന് ഇങ്ങനെ ഒരനുഭവം. യാത്രയാക്കാന്‍ എത്തിയവരുടെ മുഖത്തും ചിരി മാഞ്ഞു.
മല്‍ബുവിനെ അറിയുന്നവര്‍ ആരും സമ്മതിച്ചു തരില്ല അത്. ഇത്തിരി ധിറുതിയിലാണ് കാര്യങ്ങളൊക്കെ ചെയ്യുകയെങ്കിലും അടുക്കും ചിട്ടയും തെറ്റിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പറയുന്നത് വിശ്വസിക്കാന്‍ എല്ലാവര്‍ക്കും പ്രയാസം.
'ആരോ എന്തോ ചതി നടത്തിയിട്ടുണ്ട്. അല്ലാതെ മല്‍ബുവിന്റെ പക്കല്‍നിന്ന് ഇങ്ങനെ ഒരബദ്ധം ഒരിക്കലും സംഭവിക്കില്ല.' തളര്‍ന്നിരിക്കുന്ന മല്‍ബുവിനെ നോക്കി ആളുകള്‍ പരസ്പരം പറഞ്ഞു.
ഫ്‌ളാറ്റില്‍ തന്നെ എല്ലാവര്‍ക്കും പേടിയായിരുന്നു അയാളെ. ആദരവ് കൊണ്ടാണെന്ന് പുറമെ തോന്നുംവിധമായിരുന്നു മറ്റു അന്തേവാസികളുടെ പെരുമാറ്റമെങ്കിലും ഇല്ലാത്ത നേരങ്ങളില്‍ അവര്‍ അയാളെ കൊത്തി വലിച്ചിരുന്നു.
അല്ലെങ്കിലും അതു ശരി തന്നെയല്ലേ?
ആരെങ്കിലും കുളിച്ചുകഴിഞ്ഞ് സ്വന്തം തോര്‍ത്ത് എവിടെയെങ്കിലും ഉണങ്ങാനിട്ടാല്‍ ഇയാള്‍ക്ക് എന്തു ചേതം?
ടൂത്ത് പേസ്റ്റ് മധ്യഭാഗത്തുനിന്ന് ഞെക്കാതിരിക്കാന്‍ അയാള്‍ അയാളുടെ പേസ്റ്റിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരേ? മറ്റുള്ളവര്‍ അവരവരുടെ ടൂത്ത് പേസ്റ്റില്‍ എവിടെയെങ്കിലും ഞെക്കി ഉപയോഗിച്ചാല്‍ ഇങ്ങേര്‍ക്കെന്തു പോയി? നടുഭാഗം അമര്‍ന്നു കിടക്കുന്ന പേസ്റ്റ് കണ്ടാല്‍ അയാള്‍ക്ക് കലി തുടങ്ങും.
ആരാടാ ഇവിടെ വിവരദോഷികള്‍?
ഒരു പേസ്റ്റില്‍നിന്ന് നേരാംവണ്ണം പേസ്റ്റ് എടുക്കാന്‍ പോലുമറയില്ല. ഗള്‍ഫൂന്നും പറഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുക്കും. ഇവനൊക്കെ എങ്ങനെ പണി കിട്ടും?
പൊരിവെയിലില്‍ ജോലി അന്വേഷിച്ച് പോയി തളര്‍ന്നെത്തിയ രണ്ടുപേര്‍ ഒരു മൂലയിലിരുന്ന് പത്രം വായിക്കുന്നുണ്ടെന്ന കാര്യമൊന്നും അയാള്‍ നോക്കില്ല.
താമസിക്കുന്നവരൊക്കെ വാടകയും ഭക്ഷണ ചാര്‍ജുമൊക്കെ കൃത്യമായി കൊടുക്കുന്നവരാണെങ്കിലും മല്‍ബുവിനോട് എതിര്‍ത്തൊരക്ഷരം പറയാന്‍ നാവു പൊങ്ങില്ല.
കാരണം അത്ര നിസ്സാരമൊന്നുമല്ല.
അയാളെ പിണക്കിയാല്‍ പിന്നെ പെരുവഴിയാ ശരണം. കയറിക്കിടക്കാന്‍ ബാച്ചിലേഴ്‌സിനായി ഒരിടം പോലും കിട്ടാനില്ല. അതുകൊണ്ട് എല്ലാം സഹിക്കണം.
സ്വന്തം പേരിലാണ് പത്തുപതിനഞ്ച് പേര്‍ താമസിക്കുന്ന ആ ഫ്‌ളാറ്റിന്റെ കോണ്‍ട്രാക്റ്റ് എന്നതു മാത്രമാണ് അയാള്‍ ചെയ്ത പുണ്യം. വാടക എല്ലാവരും തുല്യമായാ ഷെയര്‍ ചെയ്യുന്നത്. പക്ഷേ അയാള്‍ക്കെങ്ങാനും അതൃപ്തി തോന്നാനിടയായാല്‍ പിന്നെ രക്ഷയില്ല.
ദാ പിടിച്ചോ, നിന്റെ ബാക്കിയുള്ള വാടക. വേറെ എവിടെയെങ്കിലും താമസിച്ചോളൂ.
അടുത്തൊന്നും താമസ സൗകര്യം ലഭ്യമല്ലെന്ന് അയാള്‍ക്കുമറിയാം. താമസിക്കുന്നവര്‍ക്കും അറിയാം.
കറണ്ട് ചാര്‍ജിന്റെ വിഹിതവും കൃത്യമായി നല്‍കുന്നുണ്ടെങ്കിലും അയാളല്ലാതെ, വേറെ ആരെങ്കിലും ടെലിവിഷന്‍ ചാനല്‍ ഒന്നു മാറ്റിപ്പോയാല്‍ കുടുങ്ങി.
ടി.വീടെ മുമ്പിലിരിക്കാതെ വല്ലേടത്തും പോയി ജോലിക്ക് ശ്രമിക്കെടാ...
ഇവിടെ ഇങ്ങനെ തിന്നുസുഖിച്ചിരുന്നാല്‍ ആരും ജോലി ഇങ്ങോട്ട് കൊണ്ടുത്തരില്ല.
കേട്ടാല്‍ സദുപദേശമാണെന്ന് തോന്നാമെങ്കിലും അതു ടി.വി വെച്ചതിലുള്ള കെറുവാണെന്ന് മനസ്സിലാകാന്‍ അടുത്ത ദിവസം വാടക ഷെയറൊന്നു കൊടുക്കാന്‍ വൈകിയാല്‍ മതി. അപ്പോള്‍ ജോലി അന്വേഷിച്ചു നടക്കുന്ന പുതിയ വിസക്കാര്‍ക്ക് അല്‍പം ഇളവുപോയിട്ട് സാവകാശം പോലും നല്‍കില്ല.
ഇങ്ങനെയൊക്കെയാണ് ഫ്‌ളാഷ് ബാക്കെങ്കിലും ഇതുപോലുള്ളൊരു കടുംകൈ ആരും ചെയ്യില്ല.
രണ്ടുവര്‍ഷം വിരഹ നാളുകളെണ്ണിക്കഴിഞ്ഞ മല്‍ബിക്കായി മല്‍ബു വാങ്ങിയ പത്ത് പവന്റെ സ്വര്‍ണ മാലയാണ് അപ്രത്യക്ഷമായിരിക്കുന്നത്. എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ മല്‍ബുവിന് ഇനി അധിക സമയമില്ല. ഇനിയൊരിടവും തെരയാന്‍ ബാക്കിയില്ല. പത്ത് പവന്റെ സ്വര്‍ണമാലയെന്നത് ഇക്കാലത്ത് അസൂയാര്‍ഹമാണെങ്കിലും ആര്‍ക്കും ദയ തോന്നുന്ന വിധത്തിലാണ് മല്‍ബുവിന്റ ഇരിപ്പ്.
കുരങ്ങ് ചത്ത കുറവനെപ്പോലെ.
കടിച്ചു കൊല്ലാവുന്ന ദേഷ്യവും പകയും മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്കുപോലും ഈയിരിപ്പ് കണ്ടാല്‍ ദയയല്ലാതെ മറ്റൊരു വികാരവും വരില്ല.
സ്ഥിര താമസക്കാരെയോ, യാത്രയാക്കാന്‍ വന്നവരെയോ മല്‍ബു സംശയിക്കുന്നുണ്ടോ?
പറയാന്‍ കഴിയില്ല...
രാവിലെ പല തവണ കയ്യിലെടുത്ത് മനോഹാരിത ആസ്വദിച്ചും അതണിഞ്ഞാലുള്ള മല്‍ബിയുടെ ലാവണ്യം മനസ്സില്‍ കാണുകയും ചെയ്ത മാലയാണ് അപ്രത്യക്ഷമായിരിക്കുന്നത്.
അതല്ല, പെട്ടി കെട്ടിയ ശേഷം വേസ്റ്റൊക്കെ ഏതു പെട്ടിയിലാ കൊണ്ടുപോയി കളഞ്ഞത്? ചിലപ്പോള്‍ അതിന്റെ കൂടെയെങ്ങാനും കളഞ്ഞുപോയിട്ടുണ്ടെങ്കിലോ? പണ്ടൊരാള്‍ എയര്‍പോര്‍ട്ടിലെത്തിയ ശേഷമാണ് ടിക്കറ്റില്ലെന്ന കാര്യമറിഞ്ഞത്. ഒടുവില്‍ തെരഞ്ഞ് തെരഞ്ഞ് കിട്ടിയതോ, പെട്ടി കെട്ടിയ ശേഷം വേസ്റ്റ് കൊണ്ടിട്ട പെട്ടിയില്‍നിന്നും.
പണിയില്ലാ പയ്യനെന്ന മുദ്രകുത്തി മല്‍ബു പലതവണ ഇകഴ്ത്തിയ നാട്ടുകാരന്റെ മനസ്സിലാണ് സംശയം.
അതുകൊണ്ട് നോക്കാതിരിക്കണ്ടല്ലോ?
പ്രതീക്ഷയില്ലാത്തതു കൊണ്ടുതന്നെ മല്‍ബു പോയില്ല. പകരം നഷ്ടപ്പെടാനൊന്നുമില്ലാത്തതിനാല്‍ പ്രതീക്ഷകള്‍ക്കും സ്ഥാനമില്ലാത്ത രണ്ടുപേര്‍ പോയി നോക്കി.
എന്താ കഥ... കാണാതായ സ്വര്‍ണമാലക്ക് ചുറ്റും അഞ്ച് പൂച്ചകള്‍ കാവലിരിക്കുന്നു. ഒന്നിനൊന്ന് മെച്ചമുള്ള അഞ്ച് നെടുങ്കന്‍ പൂച്ചകള്‍.
അങ്ങനെ സന്തോഷത്തോടെ യാത്ര പോയി തിരിച്ചെത്തിയ മല്‍ബു ആ വഴി പോകുമ്പോഴൊക്കെ സ്വര്‍ണമാലക്ക് കാവലിരുന്ന പൂച്ചകളിലേക്ക് കണ്ണോടിക്കാറുണ്ട്.
എത്ര നല്ല പെട്ടിയിലായിരുന്നു ആ മാല. അതു കടിച്ചുവലിച്ച് കീറേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
ആത്മഗതത്തിലൊതുങ്ങി മല്‍ബുവിന്റെ രോഷം. പൂച്ചകള്‍ക്കതൊട്ട് മനസ്സിലായതുമില്ല. ഇപ്പോഴും അവ കാത്തിരിക്കുന്നു; ഏതെങ്കിലും മല്‍ബുവിന്റെ സ്വര്‍ണമാല ഇനിയും വരും.



May 9, 2010

കുന്‍ഹി ഫ്രം ജയില്‍




കുറേ കാലമായല്ലോ വിളി കേട്ടിട്ട്. നമ്പറും മാറിയിരിക്കുന്നു. എന്തിനാ ഇങ്ങനെ ഇടക്കിടെ നമ്പര്‍ മാറ്റുന്നത്? വല്ല ഗുലുമാലും ഒപ്പിച്ചു മുങ്ങി നടക്കുവാണോ ഇയാള്‍?
മാസങ്ങളായി അപ്രത്യക്ഷനായ കുന്‍ഹിയാണ് വിളിച്ചത്. ഇയാള്‍ എവിടാണെന്ന് ആര്‍ക്കും ഒരു ഐഡിയയും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പല കഥകളും പ്രചരിച്ചു.
തിരോധാന കഥയൊന്നും അറിയാത്ത പോലെ കുന്‍ഹിയോട് വിവരങ്ങള്‍ തിരക്കി.
നമ്പറൊക്കെ പോയി. പത്രങ്ങളൊന്നും കിട്ടാത്തിടത്താ ഇപ്പോള്‍. എന്താ നാട്ടിലൊക്കെ വിശേഷങ്ങള്‍...? പൊതുമാപ്പിനെ കുറിച്ച് വല്ല വിവരവും ഉണ്ടോ? - അങ്ങേ തലയ്ക്കല്‍നിന്ന് കുന്‍ഹിയുടെ മറുപടി.
കുന്‍ഹിയെന്നൊക്കെ കേട്ടിട്ട് ചൈനക്കാരനാണെന്നൊന്നും തെറ്റദ്ധരിക്കേണ്ട. സക്ഷാല്‍ മല്‍ബു തന്നെയാണ്. പ്രവാസ ലോകത്തെത്തിയാല്‍ പലര്‍ക്കും നഷ്ടപ്പെടുന്ന ഒന്നാണല്ലോ സ്വന്തം പേര്. അച്ഛനമ്മമാരിട്ട പേര് തിരിച്ചുകിട്ടാന്‍ ചിലപ്പോള്‍ തിരികെ നാട്ടില്‍ എത്തേണ്ടിവരും.
വടക്കന്മാര്‍ക്ക് സ്വന്തം കുഞ്ഞിയും തെക്കന്മാര്‍ക്ക് കുഞ്ഞുമായ മുഹമ്മദ് കുഞ്ഞിയാണ് പിന്നീട് മുഹമ്മദ് കുന്‍ഹി (KUNHI) ആയത്.
മുഹമ്മദ് ആരും ചേര്‍ക്കാതായി. വിളി കുന്‍ഹിയിലൊതുങ്ങി. മലയാളി പേരുകള്‍ ഇഖാമയില്‍ അറബിയിലെഴുതുമ്പോഴാണ് പലര്‍ക്കും പുതിയ പേരുകള്‍ ലഭിക്കാറുള്ളതെങ്കിലും കഥാനായനായ കുഞ്ഞിയെ കുന്‍ഹിയാക്കിയത് ഇടബോസായ ഇംഗ്ലീഷുകാരനാണ്. ഏമാന്‍ കുന്‍ഹിയെന്നു വിളിച്ചതോടെ ഇയാള്‍ കുഞ്ഞിയാണെന്ന് അറിയുന്നവരും വിളി അങ്ങനെയാക്കി. നമ്മുടെ കുന്‍ഹി കുറച്ച് പണമൊക്കെ ചെലവഴിച്ച് മുഹമ്മദ് കുഞ്ഞിയുടെ സാക്ഷാല്‍ അറബിയായ മുഹമ്മദ് സഗീര്‍ എന്നാക്കി പേരു മാറ്റിയിരുന്നുവെങ്കിലും ആളുകള്‍ അതു വിളിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ക്ക് കുന്‍ഹിയെന്നു വിളിക്കാന്‍ തന്നെയായിരുന്നു ഇഷ്ടം.
അറബിയില്‍ മാത്രമല്ല, ഇംഗ്ലീഷില്‍ എഴുതിയാലും നമ്മള്‍ ആഗ്രഹിക്കുന്ന നിലയില്‍ പേര് വിളിച്ചു കിട്ടണമെങ്കില്‍ ഭാഗ്യം ഇത്തിരിയൊന്നും പോരാ.
പ്രൊഫ. കുഞ്ഞമ്പു തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരു ഉത്തരേന്ത്യന്‍ പ്രൊഫസറെ കോളേജിലെ കുട്ടികളുടെ മുന്നില്‍ ഗസ്റ്റ് ലക്ചററായി കൊണ്ടുവന്നു. ദീര്‍ഘമായ സുഹൃദ്ബന്ധത്തെ കുറിച്ചുള്ള കുഞ്ഞമ്പു സാറിന്റെ വിവരണത്തിനുശേഷമായിരുന്നു അതിഥിക്കുള്ള അവസരം.
അദ്ദേഹം തുടങ്ങിയതുതന്നെ പ്രൊഫ. കുന്‍ഹാമ്പുവിന് താങ്ക്‌സ് പറഞ്ഞുകൊണ്ടായിരുന്നു.
കുന്‍ഹിയിലേക്ക് വരാം. പത്രങ്ങളിലും ടെലിവിഷനിലും ചൂടുള്ള വാര്‍ത്തകള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുന്ന സ്വഭാവമുള്ളയാളാണ് മുഹമ്മദ് സഗീര്‍ എന്ന കുന്‍ഹി.
പത്രങ്ങളൊന്നും കിട്ടാത്ത ഏതു ഭൂലോകത്താ ഇയാള്‍ കൂടിയിരിക്കുന്നേ? പത്രങ്ങള്‍ കിട്ടാത്ത പഴയ കാലമൊക്കെ മാറിയില്ലേ. ഇപ്പോള്‍ എവിടാ രാവിലെ തന്നെ പത്രം എത്താത്ത സ്ഥലം?
കുന്‍ഹിയുടെ മറുപടി. ഞാന്‍ കുറച്ചുകാലമായി അകത്താ. വിവരങ്ങളൊക്കെ അറിയാമല്ലോ എന്നു കരുതി വിളിച്ചതാണ്. പൊതുമാപ്പ് എന്നു കേള്‍ക്കുന്നുണ്ടല്ലോ? ഉടനെ എന്തെങ്കിലും ഉണ്ടാകുമോ? വല്ല സാധ്യതയുമുണ്ടോ?
ജയിലിനകത്താണെന്ന സൂചനയൊന്നും കുന്‍ഹിയുടെ ശബ്ദത്തിലില്ല. പണ്ടുമുതലേ വിളിക്കാറുള്ള അതേ ഗാംഭീര്യമാര്‍ന്ന ശബ്ദം. വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുമ്പോള്‍ എപ്പോഴും ആ ശബ്ദത്തിനിത്തിരി കനം കൂടാറുണ്ട്. അതു കേട്ടിരിക്കാനും രസമായിരുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള ഘോരപ്രസംഗം പോലെ തോന്നും. അക്ഷര സ്ഫുടതയോടെ, പറയുന്ന കാര്യത്തില്‍ ഒട്ടും ചാഞ്ചല്യമില്ലാതെ...
സത്യം തന്നെയാണോ പറയുന്നത്. ജയിലിലാണോ?
ചിരിച്ചുകൊണ്ടായിരുന്നു കുന്‍ഹിയുടെ മറുപടി. അതേ മാഷേ, ജയിലില്‍ തന്നെയാ. അഞ്ചാറ് മാസായി.
എന്നാലും അഞ്ചാറ് മാസമായി ജയിലില്‍ കഴിയുന്ന ഒരാളുടെ ശബ്ദം ഇങ്ങനെ. അതും ഒട്ടും പതറാതെ പൊട്ടിച്ചിരിക്കാന്‍ കഴിയുക.
അല്ലാ, എന്താ കേസ്. ഉടനെങ്ങാനും ഇറങ്ങുന്നുണ്ടോ?
കേസൊക്കെ വലുതുതന്നെയാ. ആരോ ഇഖാമ പ്രസ് തുടങ്ങിയതാ. കുടുങ്ങിയതു ഞാനും. ഇന്നോ നാളെയോ എന്നു വിചാരിച്ചിരിക്കാ... പിന്നെ, നടന്നാല്‍ പറയാം നടന്നൂന്ന്.
അപ്പോ ഇറങ്ങുന്നതിലുള്ള സന്തോഷാ അല്ലേ?
ഏയ്, അങ്ങനെയൊന്നുമില്ല. ഇറങ്ങിയാല്‍ പറയാം ഇറങ്ങീന്ന്. ചിലപ്പോള്‍ ഒന്നു രണ്ടു കൊല്ലം കൂടി ഇവിടെ കഴിയേണ്ടിയും വരാം. വീണ്ടും ശബ്ദത്തില്‍ നിശ്ചയദാര്‍ഢ്യം.
പൊതുമാപ്പ് വരുമെന്ന് ഇതിനകത്ത് പലരും പറഞ്ഞുകേട്ടു. അതൊന്ന് ഉറപ്പുവരുത്താന്‍ വിളിച്ചതാ ഞാന്‍.
പിന്നെ പാലത്തിനടിയില്‍ പിടികൊടുക്കാനായി കാത്തിരിക്കുന്ന ആള്‍ക്കാര്‍ ഇപ്പോഴുമുണ്ടല്ലോ അല്ലേ?
പിന്നെ, ഇഷ്ടം പോലെ. അതിന് ഒരു കുറവുമുണ്ടായിട്ടില്ല.
ഞാന്‍ ഇങ്ങനെ ആലോചിക്കാരുന്നു.
ആലോചിക്കാലോ? അവിടെ വേറെ പണിയൊന്നും ഇല്ലല്ലോ?
അതല്ല, നമ്മുടെ നാടുപോലെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ആലോചിച്ചുപോയതാ. അവിടെയാണെങ്കില്‍ ഏതു കേസിലായാലും പോലീസ് പ്രതികളെ പിടിച്ചാല്‍ അവരെ എക്‌സ്‌ചേഞ്ച് ചെയ്യാമല്ലോ? പോലീസുകാര്‍ പിടികൂടുന്ന യഥാര്‍ഥ പ്രതികള്‍ക്ക് പകരം രാഷ്ട്രയ പാര്‍ട്ടിക്കാര്‍ കൊടുക്കുന്ന പ്രതികളെയല്ലേ എഫ്.ഐ.ആറില്‍ ചേര്‍ക്കുന്നത്. അങ്ങനെ ജയിലില്‍ പോകാനായി മാത്രം എല്ലാ പാര്‍ട്ടിക്കാര്‍ക്കും സ്വന്തം ആള്‍ക്കാരുണ്ട്. ഇവിടെയും അതു പോലായാല്‍ എന്തു സുഖായിരുന്നു.
പിടികൊടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും അപ്രതീക്ഷിതമായി അകത്തായതിനാല്‍ പുറത്തിറങ്ങാന്‍ വഴി അന്വേഷിക്കുന്നവര്‍ക്കും എന്തൊരു സന്തോഷായിരിക്കും.
പിടിയിലായ പത്തുപേരെ വിട്ടയക്കുന്നതിനു പകരം പിടികൊടുക്കാനായി പാലത്തിനു ചോട്ടില്‍ അന്തിയുറങ്ങുന്ന പത്തുപേരുടെ എക്‌സ്‌ചേഞ്ച്.
വാട്ടെനൈഡിയാ കുന്‍ഹിജീ, തല വെളിയില്‍ കാണിക്കരുത്.....

പുത്തന്‍ കുമാരസംഭവങ്ങള്‍






മലയാളിയുടെ ഇന്റര്‍നെറ്റ് വായനക്ക് അവസരം തുറന്ന ബ്ലോഗുകള്‍ പുതിയ എഴുത്തുകാരെയും പുതിയ വായനാ സമൂഹത്തെയും സൃഷ്ടിച്ചുകൊണ്ട് അതിവേഗം മുന്നേറുന്നു. മലയാളിയുടെ വായന മരിച്ചുവെന്ന പരിദേവനങ്ങള്‍ക്കിടയിലാണ് ഈ വായനാ സമൂഹത്തിന്റെ പ്രയാണം. വായിക്കാനും തങ്ങളുടെ പ്രതികരണങ്ങള്‍ അപ്പോള്‍ എഴുതാനുമുള്ള മത്സരമാണ് ബ്ലോഗുകളില്‍ കാണുന്നത്. ദിവസേന നൂറുകണക്കിനു വായനക്കാരാണ് ബ്ലോഗുകളിലേക്ക് കടന്നുവരുന്നത്. അതുപോലെ തന്നെ പുതിയ പുതിയ എഴുത്തുകാരും.
ബ്ലോഗുകളിലൂടെ വെളിച്ചം കണ്ട പല രചനകളും പുസ്തക രൂപത്തില്‍ ആയിക്കഴിഞ്ഞു. കൊടകര പുരാണം, എന്റെ യൂറോപ്പ് സ്വപ്‌നങ്ങള്‍, 15 പെണ്ണനുഭവങ്ങള്‍, പേശാമടന്ത, ചിലന്തി തുടങ്ങിയവ.
കണ്ണൂര്‍ ചേലേരി സ്വദേശി അനില്‍കുമാര്‍ ടി. എന്ന കുമാരന്റെ 'കുമാരസംഭവങ്ങള്‍' എന്ന ബ്ലോഗാണ് പുതുതായി പുസ്തകമായിരിക്കുന്നത്. പയ്യന്നൂരിലെ ഡിസംബര്‍ പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ( വില 60 രൂപ)
ബ്ലോഗ് രചനകളെന്ന വിഭാഗത്തിലാണ് പ്രസാധകര്‍ കുമാരസംഭവങ്ങള്‍ ഇറക്കിയിട്ടുള്ളതെങ്കിലും ഇതിലെ പല രചനകളും പ്രത്യേക ശൈലികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് പറയുവാന്‍ കുമാരന് കഴിഞ്ഞിരിക്കുന്നു. പല രചനകളിലും ഗ്രാമീണതയുടെ നൈര്‍മല്യവും അനുഭവിക്കാം. വലിയ വിഷയങ്ങള്‍ നീട്ടിപ്പറയാതെ സരസമായും ലളിതമായും കൈകാര്യം ചെയ്തതിനാല്‍ വായന രസകരമാക്കിയതിനു പുറമേ, സമൂഹത്തിലെ ഏത് തട്ടിലുള്ളവര്‍ക്കും അത് സ്വീകാര്യമാകുന്നു.
കഥകള്‍ക്കും നോവലുകള്‍ക്കും ക്ഷാമമില്ലാത്ത മലയാള സാഹിത്യത്തില്‍ നേര്‍ത്ത നര്‍മങ്ങളും അനുഭവങ്ങളും എപ്പോഴെങ്കിലും ഒന്ന് ഓര്‍മിച്ചു ചിരിക്കാന്‍ പാകത്തില്‍ അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു.
കുമാരസംഭവങ്ങളില്‍ 21 കൊച്ചു കുറിപ്പുകളാണുള്ളത്. ജീവിത യാഥാര്‍ഥ്യങ്ങള്‍ വായിച്ചെടുക്കാവുന്ന വിധം സമ്പന്നമാണ് എല്ലാം. ഇതിലെ നര്‍മങ്ങള്‍ ഗൃഹാതുരത്വമുയര്‍ത്തുന്ന ഓര്‍മകളിലേക്ക് വായനക്കാരനെ കൈപിടിച്ച് കൊണ്ടുപോകുന്നുണ്ട്. 'പന്തിയിലെ പക്ഷഭേദം' എന്ന കഥയില്‍ കഥാനായകനും നാട്ടിലെ പ്രധാന മദ്യപനുമായ കപ്പല്‍ വാസുവിനെ അവതരിപ്പിച്ചത് ഗ്രന്ഥകാരന്റെ നര്‍മഭാവനക്ക് അടിവരയിടുന്നു. പല കഥകളിലും സ്വയം കഥാപാത്രമായും അല്ലാതെയും അവിടെയെല്ലാമുണ്ടാകുന്ന അമളികള്‍ പങ്കുവെക്കുമ്പോള്‍ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ വായനക്കാരില്‍ എത്തിച്ചേരുന്നു. പുത്തന്‍ എഴുത്തുകാരുടെ രംഗപ്രവേശം മലയാളിക്ക് തിരികെ നല്‍കുന്നത് വായനയുടെ പഴയ പൂക്കാലമാണെന്ന് നിസ്സംശയം പറയാം.
ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഭാഗമാവുക എന്നതില്‍ കവിഞ്ഞുള്ള ഉദ്ദേശ്യങ്ങളൊന്നുമില്ലാതെ, സുഹൃത്തുക്കളോട് ഒരു തമാശ പറയുന്നത് പോലെ എഴുതിയിട്ടവയാണ് ഇവയെല്ലാമെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. നാട്ടിലേയും ഓഫീസിലേയും സുഹൃദ് സംഭാഷണങ്ങളില്‍നിന്നും ഓര്‍മകളില്‍നിന്നും അനുഭവത്തില്‍നിന്നും അടിച്ചുമാറ്റി ഭാവന ചേര്‍ത്ത് എഴുതിയതാണ് മിക്ക കഥകളുമെന്ന് മാതൃഭൂമി കണ്ണൂര്‍ പതിപ്പില്‍ പരസ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കുമാരന്‍ പറയുന്നു. കേരളത്തിലെ പുസ്തക ശാലകള്‍ക്കു പുറമേ, ഗള്‍ഫില്‍ ബ്ലോഗ് സുഹൃത്തുക്കളില്‍നിന്ന് പുസ്തകം ലഭിക്കും.

May 2, 2010

പേന്‍നോട്ടത്തിന്റെ പരിണാമം


ഒരു ഹോബിയുമില്ലാത്തയാളെ എന്തിനു കൊള്ളാം. പക്ഷേ, പേന്‍ നോട്ടമാണ് ഹോബിയെന്നു കേള്‍ക്കുമ്പോള്‍ ചിരിക്കാനല്ലേ തോന്നുന്നത്. അതൊരു പറയാന്‍ പറ്റുന്ന ഹോബിയാണോ?
അതവിടിരിക്കട്ടെ, പ്രവാസ ലോകത്തും ഈ പേന്‍ ശല്യമുണ്ടോ? ഇവിടെ മൂട്ടശല്യം കേട്ടിട്ടുണ്ട്. മൂട്ട നിവാരണ യത്‌നത്തിനിടയില്‍ ജീവന്‍ ബലി നല്‍കേണ്ടിവന്ന മല്‍ബുകളും നിരവധിയാണ്. മൂട്ട മരുന്നു ശ്വസിച്ചുകൊണ്ടുള്ള മരണം പലപ്പോഴും വാര്‍ത്തയായി.
പേന്‍ശല്യം മൂട്ടയോളം ഗുരുതരമാണോ?
തലയുള്ളതുകൊണ്ടല്ലേ പേന്‍, അപ്പോള്‍ തലയുള്ളിടത്തെല്ലാം പേന്‍ കാണും. പിന്നെ പേനില്ലെങ്കിലും പേന്‍ നോട്ടമാകാം. വെറുതെ നേരം കൊല്ലാന്‍. പേനെടുക്കാന്‍ ഇരുന്നു കൊടുക്കുന്നവര്‍ക്കും പേനെടുക്കുന്നവര്‍ക്കും ഒരു സുഖം. ഒന്നിനെയെങ്കിലും കിട്ടുന്നതുവരെ നോക്കിക്കൊണ്ടിരിക്കാമല്ലോ? പേനെടുപ്പില്‍ വിദഗ്ധരായവര്‍ക്ക് അതൊരു ഹോബിയായി അങ്ങനെ തുടര്‍ന്നുകൊണ്ടുപോകാനായില്ലെങ്കില്‍ പ്രയാസമാകുമെന്നും അവര്‍ വിഷാദ രോഗത്തിന് അടിപ്പെടുമെന്നുമാണ് വിദഗ്ധ പഠനം. ആര് എപ്പോള്‍ പഠനം നടത്തി എന്നൊന്നും ചോദിക്കരുത്. മൂന്ന്് പേരോട് അഭിപ്രായം ചോദിച്ചാല്‍ അതൊരു പഠനമായി. പിന്നെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും വിദഗ്ധ പഠനത്തിന്റെ സ്വീകാര്യത.
കാണാന്‍ കൊള്ളാമെങ്കില്‍ കോടതിയില്‍ ജഡ്ജിയെ പോലും സ്വാധീനിക്കാമെന്നാണ് ഈയിടെ പ്രസിദ്ധീകരിച്ച ഒരു വിദഗ്ധ പഠനം. കാണാന്‍ സ്മാര്‍ട്ട് ആണെങ്കില്‍ കടുത്ത കുറ്റകൃത്യമാണെങ്കിലും കഠിന ശിക്ഷ നല്‍കാന്‍ ജഡ്ജിക്ക് മനസ്സ് വരില്ലത്രെ. ഇത്രയും സ്മാര്‍ട്ട് ആയ ഇയാള്‍ ആ കുറ്റം ചെയ്യില്ലെന്ന് ജഡ്്ജിയുടെ മനസ്സ് മന്ത്രിക്കുംപോലും. കാണാന്‍ ഒരു ചേലുമില്ലാത്തയാളാണ് പ്രതിയെങ്കില്‍ ഇവന്‍ തന്നെയായിരിക്കും കുറ്റം ചെയ്തതെന്ന് ജഡ്ജി തീരുമാനിക്കുമെന്നും പഠനം അടിവരയിടുന്നു. അപ്പോള്‍ മുദ്രാവാക്യം, സ്മാര്‍ട്ടാകൂ... ശിക്ഷ പോലും ഒഴിവാക്കൂ എന്നായി. അതിനു പിന്നാലെ വരും സ്മാര്‍ട്ടാകാനുള്ള ഉല്‍പന്നങ്ങള്‍.
പേന്‍ നോട്ടവുമായി നാട്ടില്‍ കഴിഞ്ഞിരുന്ന ഒരു മല്‍ബി ഗള്‍ഫിലെത്തി. ഫാമിലി വിസയെടുത്ത് മല്‍ബു വിളിക്കുമ്പോള്‍ അവിടെ പേന്‍നോട്ടത്തിനു തല കിട്ടുമോ എന്നൊന്നും ചോദിച്ചില്ല. ആരുടെയെങ്കിലും തല കിട്ടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയോടെ വിമാനം കയറി.
നാട്ടിലെ നൂറുകൂട്ടം തിരക്കുകളില്‍നിന്ന് സ്വതന്ത്രയായി ഗള്‍ഫിലെത്തിയപ്പോള്‍, വീട്ടു ജോലികള്‍ക്കും പിന്നീട് ടെലിവിഷനു മുന്നിലെ കുത്തിയിരിപ്പും കഴിഞ്ഞിട്ടും മല്‍ബിക്കു സമയം ബാക്കി. പ്രതീക്ഷിച്ചതുപോലെ ഭാഗ്യം കൈവിട്ടില്ല. ഒരുദിവസം മകളുടെ തലയില്‍ ഒരു പേന്‍ കണ്ടു. മല്‍ബിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പേനിനെ കണ്ടെത്തി അതിനെ കയ്യിലെടുത്ത്് നോക്കിയ ശേഷം ജീവാപായമൊന്നും വരുത്താതെ വീണ്ടും തലയില്‍തന്നെ വളരാന്‍ വിട്ടു. മറ്റൊരു പേന്‍ ഉണ്ടായി വരുന്നതുവരെ അതിനെ ദിവസം രണ്ടുനേരം തപ്പിയെടുത്ത് പിന്നെയും ജീവിക്കാന്‍ വിട്ടു. മറ്റൊരു പേന്‍ രംഗപ്രവേശം ചെയ്യുന്നതുവരെയായിരിക്കും അതിന്റെ ആയുസ്സ്. അതിനുശേഷം രണ്ടു നഖങ്ങള്‍ക്കിടയില്‍ സുഖമരണം.
നാട്ടിലെ ഇഷ്ടവിനോദം തുടരാനായതില്‍ സന്തോഷിച്ചുവെങ്കിലും മല്‍ബി അതിലേറെ ആഹ്ലാദിച്ചത് മല്‍ബുവിന് താങ്ങായി സ്വന്തം വരുമാന മാര്‍ഗം തുറന്നതോടെയാണ്.
അതെന്താ, പ്രൊഫഷണല്‍ പേന്‍നോട്ടം തുടങ്ങിയോ?
അല്ല, പേന്‍നോട്ടം പാടേ ഉപേക്ഷിച്ചതിനു ശേഷമാണ് അതു സംഭവിച്ചത്. പ്രേരണ മല്‍ബുവിന്റെ സ്ഥിരോത്സാഹം തന്നെ.
800 റിയാലിന് ബൂഫിയയിലെ ജോലിയോടെയായിരുന്നു മല്‍ബുവിന്റെ പ്രവാസ ജീവിതം തുടങ്ങിയത്. വൈകാതെ അതേ ബൂഫിയ നടത്താന്‍ മല്‍ബുവിന് അവസരം ഒത്തു. പിന്നീട് അടിവെച്ചടിവെച്ച് കയറ്റമായിരുന്നു. ബൂഫിയയില്‍ രണ്ടുപേരെ ജോലിക്കു വെച്ചു. പിന്നെയും തുടങ്ങി മറ്റൊരു ബൂഫിയ. പിന്നെ ഒരു ബഖാല. അങ്ങനെ 800 റിയാലില്‍ തുടങ്ങിയ മല്‍ബു സ്ഥിരോത്സാഹവും കഠിനാധ്വാനവും കൈമുതലാക്കി വരുമാനത്തില്‍ പതിന്മടങ്ങ് വര്‍ധനവുണ്ടാക്കി.
കുടുംബ വരുമാനം കൂടിയപ്പോള്‍, ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കാനല്ല മല്‍ബിയെ പ്രേരിപ്പിച്ചത്. പകരം നാട്ടില്‍ പോയി ആറു മാസം താമസിച്ച് തയ്യല്‍ പഠിച്ചു വന്നു. അതുവഴി മികച്ചൊരു തയ്യല്‍ക്കാരിയായി.
ഇപ്പോള്‍, ആളുകള്‍ ക്യൂവാണ്. ഇന്ത്യക്കാരികളും പാക്കിസ്ഥാനികളും. പേന്‍നോട്ടത്തില്‍നിന്ന് ചുരിദാര്‍ സ്‌പെഷ്യലിസ്റ്റിലേക്കുള്ള ദൂരം എത്ര നിസ്സാരം. ചുറ്റും നോക്കിയേ, മല്‍ബുകള്‍ക്ക് തുണയേകാന്‍ സ്ഥിരോത്സാഹത്തോടെ പലതരം ജോലി നോക്കുന്ന എത്രയെത്ര മല്‍ബികള്‍.


Related Posts Plugin for WordPress, Blogger...