Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 8, 2014

ബച്ചന്‍ മൊയ്തുവിന്റെ പല്ല്



മല്‍ബുകള്‍ക്കിടയില്‍ ഗ്ലാമര്‍ താരമാണ് ബച്ചന്‍ മൊയ്തു. നീണ്ട ശരീരം കടല്‍ കടന്നശേഷം വെളുത്തു തുടുത്തപ്പോള്‍ ആളുകളിട്ട പേരാണ് ബച്ചന്‍. ലുക്കില്‍ മാത്രമല്ല മൊയ്തുവിന് ഗ്ലാമറെന്ന് ആരും സമ്മതിക്കും.

പതിനഞ്ച് വര്‍ഷത്തെ പ്രവാസം സമര്‍ഥമായി ഉപയോഗിച്ചയാള്‍ എന്നതാണ് മൊയ്തുവിന്റെ ഗ്ലാമര്‍ പ്ലസ്.

കാണുന്നവരോടൊക്കെ മൊയ്തു പറയും. നമ്മള്‍ മടങ്ങിപ്പോകേണ്ടവരാണ്, എന്തേലും സേവ് ചെയ്യണം കേട്ടോ?

എന്തു സേവ് ചെയ്യാന്‍?

ഒന്നിനും തികയുന്നില്ലെന്ന് പറഞ്ഞ് ആളുകള്‍ അവഗണിക്കുമെങ്കിലും ഒരു നിയോഗം പോലെ മൊയ്തു അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

അങ്ങനെ വ്യത്യസ്തനായി മാറിയ മൊയ്തു പൊടുന്നനെ കഷ്ടത്തിലായി. പലരേയും പോലെ പദവി ശരിയാക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ട മൊയ്തു ചതിക്കപ്പെട്ടു.
ചതിച്ചത് മറ്റാരുമല്ല, കഫീല്‍ തന്നെ.

ഇളവ് പ്രയോജനപ്പെടുത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള നടപടികളിലായിരുന്നു അയാള്‍. പുതിയ കമ്പനി കണ്ടെത്തി പഴയ കഫീലിന്  ഡിമാന്റ്  ലെറ്റര്‍ നല്‍കി പാസ്‌പോര്‍ട്ടും മറ്റും കൈപ്പറ്റിയിരുന്നു.

നടപടികള്‍ മുന്നോട്ടു പോയപ്പോഴാണ്   മൊയ്തു ഹുറൂബാക്കപ്പെട്ട വിവരം അറിയുന്നത്.
അപ്രതീക്ഷിതമായിരുന്നു ഈ ചതി. ഇളവ് കാലത്ത് ഹുറൂബായാല്‍ ഒരുതരത്തിലുള്ള ഇളവുമില്ല. കഫീലിനെ പരതിയും വിളിച്ചും മടുത്ത മൊയ്തു പയറ്റാത്ത അടവുകളില്ല.
സഹായിക്കാന്‍ ഒരു വഴിയും ഇല്ലല്ലോ എന്ന് പലരും സഹതപിക്കുന്നതിനിടയിലായിരുന്നു ആ ലുങ്കി ന്യൂസ്.

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി.
മൊയ്തുവിന്റെ പല്ല് പൊട്ടി.

എന്റെ കാര്യത്തില്‍ എന്തെങ്കിലും സംഭവിക്കും കണ്ടോ എന്ന് മൊയ്തു  ഒന്നു രണ്ടു പേരോട് പറഞ്ഞിരുന്നു. അതാകട്ടെ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന മുഖവുരയോടെ ആയിരുന്നു താനും.

കഷ്ടത്തിലായ മൊയ്തുവിന്റെ പല്ല് പൊട്ടി എന്നു കേട്ടപ്പോള്‍ മല്‍ബു കരുതി.

കഫീലിനെ കണ്ടു, മൊയ്തു പറയാറുള്ള എന്തോ സംഭവമുണ്ടായി.
പല്ല് പോയ മൊയ്തുവിനെ കാണാന്‍ മല്‍ബു എത്തിയപ്പോള്‍ മുഴുവന്‍ പല്ലുകളും കാട്ടി മൊയ്തു അതാ മുന്നില്‍.

ഏതു സങ്കടത്തിലും ചിരിക്കാന്‍ കഴിയുന്ന പ്രവാസിയുടെ തനിരൂപമാണ് മൊയ്തു.
അല്ല, നിങ്ങടെ പല്ലൊക്കെ പൊട്ടി എന്നു കേട്ടല്ലോ? ഇത്രവേഗം വെച്ചോ?
പല്ല് പൊട്ടീന്നോ? എന്റേതോ?

മൊയ്തു ഒന്നു കൂടി ചിരിച്ചപ്പോള്‍ വെളുവെളാ വെളുത്ത പല്ലുകള്‍.
ലുങ്കി ന്യൂസുകളുടെ ഒരു പോക്കേയ്. നിങ്ങള്‍ കഫീലിനെ കണ്ടൂന്നും വല്ലതും സംഭവിച്ചൂന്നും ഒക്കെയാണ് ഞാന്‍ വിചാരിച്ചത്- മല്‍ബു പറഞ്ഞു.

ഒരു മിനിറ്റ് നെറ്റിയില്‍ വിരല്‍ വെച്ച് ആലോചിച്ചപ്പോള്‍ മൊയ്തുവിന് കാര്യം പിടികിട്ടി.
പൊട്ടിയത് പല്ലല്ല, പുല്ലാണ്.

പുല്ല് പൊട്ടാനോ? മല്‍ബുവിന് വിശ്വസിക്കാനായില്ല.
അതെ, പുല്ല് തന്നെ.

ഞാനും കുറേയാളുകളും പുല്ല് കൃഷിയില്‍ കുടുങ്ങി. അതിന്റെ ആളുകള്‍ വെബ്‌സൈറ്റും പൂട്ടി മുങ്ങിക്കളഞ്ഞു.

എന്ത്, വെബ്‌സൈറ്റ് വഴി പുല്‍കൃഷിയോ?

വെബ്‌സൈറ്റിലൂടെ പുല്‍കൃഷിയല്ല. പുല്‍കൃഷിയുടെ വിശ്വാസ്യത കൂട്ടാന്‍ ആരംഭിച്ച വെബ്‌സൈറ്റ്.
എന്റേത് മാത്രമല്ല ഞാന്‍ സേവ് ചെയ്യാനും ഇന്‍വെസ്റ്റ് ചെയ്യാനും നിര്‍ബന്ധിച്ച പലരുടേയും കാശ് പോയി.

പതിനായിരം റിയാലിന് മാസം ചുരുങ്ങിയത് 500 റിയാല്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപം പൂര്‍ത്തിയായപ്പോള്‍ വെബ് സൈറ്റൊക്കെ മായ്ച്ച് കളഞ്ഞ് അവര്‍ മുങ്ങി. ആട് തേക്ക് മാഞ്ചിയം പോലെ ഒരു തട്ടിപ്പായിരുന്നു അതെന്ന് ഇപ്പോഴാ ബോധ്യായത്.

നമ്മുടെ ആളുകളേം വെബ് സൈറ്റുമൊക്കെ കണ്ടപ്പോള്‍ ഞാനങ്ങ് വിശ്വസിച്ചു.
എന്തെങ്കിലും വരുമാനം ആയിക്കോട്ടെ എന്നു കരുതിയാണ് പല കൂട്ടുകാരെയും പദ്ധതിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചത്. പതിനായിരം മുതല്‍ അരലക്ഷം  റിയാല്‍ വരെ നിക്ഷേപിച്ചവരുണ്ട്.

കഫീലിന്റെ ചതീനേക്കാളും വലിയ ചതിയായിപ്പോയി ഇത്. ഞാന്‍ വഴി കാശ് കൊടുത്തവരൊക്കെ വിളിച്ചുതുടങ്ങി. ഗ്യാരണ്ടിനിന്ന് കാശ് മുടക്കിയവര്‍ക്ക് മടക്കിക്കൊടുക്കണമെങ്കില്‍ നാട്ടില്‍ ആകെയുള്ള വീട് വില്‍ക്കേണ്ടിവരും.

അതിരിക്കട്ടെ, കഫീലിനെ കുറിച്ച് വല്ല വിവരോം ഉണ്ടോ?

ഇനിയും നിന്നാല്‍ മൊയ്തു കരയുമെന്ന് തോന്നിയ മല്‍ബു വിഷയം മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മൊയ്തു പുല്‍കൃഷിക്കാരെ ശപിച്ചുകൊണ്ടേയിരുന്നു.


February 1, 2014

സുനിയുടെ വിളി





ഫോണ്‍ എടുക്കൂലെങ്കില്‍ സൈലന്റാക്കി വെച്ചിട്ട് വേണം ഉറങ്ങാന്‍ കിടക്കാന്‍.
കട്ടിലില്‍നിന്ന് ചാടിയെഴുന്നേറ്റ മൊയ്തുവിന്റെ വരവും പിടിച്ചൊരുതള്ളും ഒന്നിച്ചായിരുന്നു.

ആ തള്ളില്‍ ഉണരാത്ത ഉറക്കക്കാരനുണ്ടാവില്ല.

പുലര്‍ച്ചെ നാല് മണിയേ ആയിട്ടുള്ളൂ. ഫോണ്‍ നോക്കിയപ്പോള്‍ മൂന്നു നാല് മിസ്ഡ് കോള്‍ കിടക്കുന്നു.

അയ്യോ ഇത്രേം അടിച്ചോ. ഞാന്‍ ഒന്നും കേട്ടില്ലല്ലോ?

എങ്ങനെ കേക്കും. അമ്മാതിരിയല്ലേ ഉറക്കം. റോഡില്‍ കേള്‍ക്കുന്ന കൂര്‍ക്കം വലിയുണ്ട്. അതിനു പുറമേയാണ് ഫോണില്‍ ബല്ലേ ബല്ലേ.

മൊയ്തുക്കാ. ഒന്നു ക്ഷമീര്. സൈലന്റാക്കാന്‍ മറന്നുപോയതാണ്.

ഉറങ്ങുന്ന എന്നെ ഉരുട്ടണോ? ഫോണ്‍ എടുത്ത് ഒന്നു സൈലന്റാക്കിയാല്‍ പോരായിരുന്നോ? ഇന്നലെ ആ ശ്വേതേന്റെ വാര്‍ത്ത കണ്ടിട്ട് എപ്പോഴാ ഉറങ്ങീത്.

ഇപ്പോ, ഉണര്‍ത്തിയതിനായി കുറ്റം. നിന്റെ ഫോണ്‍ കേട്ടിട്ടാ എന്റെ ഉറക്കം പോയത്. രാവിലെ ഏഴ് മണിക്ക് ഡ്യൂട്ടിക്ക് പോകാനുള്ളതാണ്.
മൊയ്തു ലൈറ്റ് ഓഫ് ചെയ്തു.

കൂടുതല്‍ വാക്കിനു നില്‍ക്കാതെ മല്‍ബു ബ്ലാങ്കറ്റ് വലിച്ചുമൂടി ഒന്ന് കൂടി ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷേ ഉറക്കം വന്നില്ല. കുറച്ചുനേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. മൊയ്തുവിന്റെ കൂര്‍ക്കംവലി കേട്ടതോടെ മല്‍ബു ശബ്ദമുണ്ടാക്കാതെ സെന്‍ട്രല്‍ ഹാളിലേക്ക് നടന്നു.

നിതാഖാത്ത് എന്തായീന്നറിയാന്‍ ടി.വി തുറന്നു.
ഫോണിലെ മിസ്ഡ് കോളിലേക്ക് ഒന്നുകൂടി നോക്കി.

ആരാ ഇത്ര രാവിലെ നാട്ടീന്ന് വിളിക്കാന്‍.

457-ല്‍ അവസാനിക്കുന്ന നമ്പറാണ്. പരിചയമുള്ള നമ്പര്‍ തന്നെ. മല്‍ബു ഒന്നുകൂടി ആലോചിച്ചു നോക്കി.

പിടികിട്ടി. ആറു മാസം മുമ്പ് നാട്ടില്‍ പോയപ്പോള്‍ ഒരു നൂറു തവണയെങ്കിലും ഞെക്കിയ നമ്പറാണിത്. അതു ആലോചിക്കാന്‍ പോലും വയ്യ. ആകെ മടുപ്പുണ്ടാക്കിയ അവധിക്കാലമായിരുന്നു അത്. സാധാരണ ഒരു മാസമേ കിട്ടാറുള്ളൂവെങ്കിലും മാനേജറുടെ കൈയും കാലും പിടിച്ച് രണ്ടു മാസം സംഘടിപ്പിച്ച് പോയതാ.
പക്ഷേ, ഒറ്റ ദിവസം പോലും സ്വസ്ഥത ഉണ്ടായിരുന്നില്ല. മല്‍ബീനേം പിള്ളാരേം കൂട്ടി നേരാംവണ്ണം ഒന്നു പുറത്തിറങ്ങാന്‍ പോലും പറ്റിയിരുന്നില്ല.

ഇപ്പച്ചി ഇങ്ങനാണേല്‍ വരേണ്ടിയിരുന്നില്ലാന്ന് മുഖത്തുനോക്കി പറഞ്ഞു മോള്.
എല്ലാ ദിവസവും രാത്രി പ്രാര്‍ഥിക്കുന്നതു പോലെയായിരുന്നു ഈ 457-ാം നമ്പര്‍ ഞെക്കലും വിളിയും. എന്നിട്ട് ഉറപ്പിക്കും അപ്പോള്‍ രാവിലെ ഏഴിന് കാണാം.

അതേ, രാവിലെ തന്നെ ഞാന്‍ അങ്ങെത്തിയേക്കാം. എന്നാലും രാവിലെ ആറു കഴിഞ്ഞാല്‍ ഒരു മിസ്ഡ് കോള്‍ വിട്ടേക്കണം.

കൃത്യം ആറിനു അലാറം വെക്കും. ഇനിയിപ്പോ മിസ്ഡ് കോള്‍ ചെല്ലാഞ്ഞിട്ട് മുടങ്ങിയാലോ?
അഞ്ചരക്ക് ഉണര്‍ന്ന് ആറ് വരെ കാത്തിരിക്കും. അതിനു മുമ്പ് വിളിക്കില്ല. അയാള്‍ക്ക് അലോഹ്യം തോന്നിയാലോ. 6.02-ന് വീണ്ടും ഞെക്കും. രണ്ട് മൂന്ന് തവണ റിംഗ് ചെയ്ത ശേഷം വെക്കും. എന്നിട്ട് കാത്തിരിപ്പ് തുടങ്ങും. ഏഴും എട്ടും ഒമ്പതും പത്തും മണി വരെ. ഇടക്കിടെ ഫോണ്‍ വിളിച്ചുനോക്കും. റിംഗ് ചെയ്യുമെങ്കിലും എടുക്കില്ല.

അങ്ങനെ വെക്കേഷന്‍ മുഴുവന്‍ കുളമാക്കിയ നമ്പറാ ഈ 457.


ഏതായാലും തിരിച്ചുവിളിക്കുന്നതിനു മുമ്പ് മല്‍ബിയെ വിളിച്ചു നോക്കാം. എന്താ അവിടെ നടന്നതെന്ന് അറിയണമല്ലോ?


രണ്ടു തവണ വിളിച്ചിട്ടും മല്‍ബി എടുക്കുന്നില്ല. നേരം പുലര്‍ന്നല്ലേയുള്ളൂ. ടി.വിക്കു മുന്നില്‍ ഇരിപ്പു തുടങ്ങിയോ?

ടിവീല് പരസ്യത്തിന്റെ നേരായിരിക്കണേ  എന്ന പ്രാര്‍ഥനയോടെ ഒന്നൂടി ഞെക്കി. നോ റസ്‌പോണ്‍സ്.

പരസ്യം ആയാലേ ഫോണ്‍ എടുക്കൂ എന്നായിട്ടുണ്ട്. ടീവീല് പരസ്യം ചെയ്യുന്നവര്‍ കൂടിയാലേ നാടുവിട്ട മല്‍ബുകള്‍ക്ക് രക്ഷയുള്ളൂ.

നാലാം തവണ വിളിച്ചപ്പോള്‍ അങ്ങേത്തലയ്ക്കല്‍ മല്‍ബി ഹാജര്‍.
ടി.വിക്കു മുമ്പിലായിരിക്കും അല്ലേ?

അതു പിന്നെ,  ഫോണ്‍ കിച്ചണിലായിരുന്നു.

നമ്മുടെ കൊടി സുനി ഇന്ന് രണ്ടു മൂന്ന് തവണ മിസ് കോള്‍ വിട്ടു.
എന്താണാവോ കാര്യം.

കൊടി സുനിയോ..ങാ.. നമ്മുടെ വാര്‍പ്പ് സുനിയല്ലേ. ഞാനത് പറയാന്‍ മറന്നതാ. മൂന്നാലു ദിവസായി ഇവിടെ വന്നു പോകുന്നു. ഞാനാ പറഞ്ഞത് ഇക്കാനെ വിളിച്ചു ചോദിക്കാന്‍.

എന്താ കാര്യം?

അത് നമ്മുടെ മേലേ വാര്‍ക്കുന്നോ എന്നു ചോദിച്ചിട്ടാ വരവ്.
സിമന്റിനും കമ്പിക്കുമൊക്കെ വില കുറഞ്ഞൂത്രേ. പിന്നെ പണിക്കാരേം കിട്ടാനുണ്ടെന്ന്. വേഗം പണി തീര്‍ത്തു തരാന്നും പറഞ്ഞു.

ങ്ഹാ.. അതാണല്ലേ കാര്യം. അവന്റെ പിന്നാലെ നടന്ന് എന്റെ ചെരിപ്പ് മുഴുവന്‍ തേഞ്ഞതാ. ഇപ്പോ ഇതാ ഇങ്ങോട്ട് വിളിക്കുന്നു. പണിയുണ്ടോന്നും ചോദിച്ച്. കാലത്തിന്റെ ഒരു പോക്ക്.

അതേന്ന്, ഇവിടെ പണിക്കാര്‍ തലങ്ങും വിലങ്ങും നടക്കുവാ. പണി ഉണ്ടോന്നും ചോദിച്ച്.

ഇന്നലെ ഞാന്‍ നമ്മുടെ മതിലിന്റെ മൂല പൊട്ടിയതു തേക്കാന്‍ ഒരു പണിക്കാരനെ വിടണേന്ന് മേസ്ത്രി കുഞ്ഞിരാമനോട് പറഞ്ഞു. അയാള് പറയാ ഞാന്‍ തന്നെ ഇപ്പോ വന്ന് തേച്ചോളാന്ന്.

നിതാഖാതാണെന്നാ എല്ലാരും പറയുന്നത്.
അതും ഒരു കാരണമാണ്. സ്ഥലങ്ങളൊന്നും വിറ്റു പോകുന്നില്ല. കെട്ടിട നിര്‍മാണവും നല്ലോണം കുറഞ്ഞു.

ഇനീപ്പോ ഞാന്‍ വാര്‍പ്പ് സുനീനെ വിളിക്കുന്നില്ല.

ഇനി ചോദിച്ചു വന്നാല്‍ ഇപ്പോള്‍ വാര്‍ക്കുന്നില്ലാന്ന് പറഞ്ഞേക്ക്. നിതാഖാത്തൊക്കെ ഒരു വഴിക്കാകട്ടെ.


Related Posts Plugin for WordPress, Blogger...