Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

Showing posts with label expatriates. Show all posts
Showing posts with label expatriates. Show all posts

October 8, 2012

ലീലേച്ചിയുടെ മത്തിയേറ്


മല്‍ബുവിന്റെ നാടായ തൊക്കിലങ്ങാടിയുടെ പ്രിയങ്കരി ആയിരുന്നു മീന്‍കാരി ലീലേച്ചി. അവരുടെ തലച്ചുമട് ഇറക്കിവെക്കാനും ഫ്രഷ് മീന്‍ വാങ്ങാനും ഗ്രാമത്തിലെ എല്ലാവരും മത്സരിച്ചു. ആ ലീലേച്ചിയുടെ മത്തിയേറ് കൊണ്ടവനാണ് ഗള്‍ഫുകാരനായി മാറിയ മല്‍ബു.
ബക്കാലയിലെ സീനിയര്‍മാരുടെ ഇടയിലെ പോക്കിന്റെ ഗുട്ടന്‍സ് കണ്ടെത്തി മുതലാളിയുടെ ശങ്ക ദൂരീകരിച്ചതു പോലെ മത്തിയേറിനു പിന്നിലും സാഹസികം എന്നൊന്നും പറയാന്‍ പറ്റാത്ത ഒരു കണ്ടുപിടിത്തമുണ്ട്.
 

ലീലേച്ചിയുടെ മത്തിക്കുട്ടയില്‍നിന്ന് പുറത്തെടുത്ത ഒരു രഹസ്യം. അതാകട്ടെ പിന്നീട് ജീവിതത്തില്‍  വിജയം കൈവരിക്കാനുള്ള ഒരു ടിപ്പായി മാറുകയും ചെയ്തു. എങ്ങനെ ആളുകളുടെ ഇഷ്ടം നേടാം എന്ന പേരില്‍  പുസ്തകം എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും  ഉള്‍പ്പെടുത്താം.
എ ടിപ്പ് ഫ്രം ലീലേച്ചി.
 

നാളുകള്‍ കഴിയുന്തോറും പുറത്ത് പ്രിയങ്കരനും അകത്ത് ദുഷ്ടനുമായി മാറിക്കൊണ്ടിരുന്നു മല്‍ബു. ലീലേച്ചിയുടെ രഹസ്യത്തില്‍നിന്ന് വികസിപ്പിച്ച ടെക്‌നിക്കും അതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു.
അറിഞ്ഞു കൊണ്ടൊരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും സീനിയര്‍മാരുടെ മനസ്സ് അകന്നുപോയി. മുതലാളിയുടെ സ്വന്തക്കാരനെന്ന പട്ടം ചാര്‍ത്തപ്പെട്ടു. പക്ഷേ അതേക്കാളും മല്‍ബുവിന് ഇഷ്ടം സീനിയര്‍മാരോടൊപ്പം നില്‍ക്കാനായിരുന്നു.
പുകക്കാനായി നിങ്ങള്‍ ഇടക്കിടെ പുറത്തു പോകുന്നത് മുതലാളിയെ ഒരു സംശയരോഗിയാക്കുന്നുണ്ടെന്ന് അവര്‍ക്ക് ഒരു ക്ലൂ നല്‍കിയത് അതുകൊണ്ടാണ്.
പക്ഷേ, അവര്‍ അത് പോസിറ്റീവായി എടുത്തില്ല.
മുതലാളി പറയിപ്പിച്ചതാണെന്നു വിശ്വസിച്ചു. 
നേര്‍ക്കുനേരെ പറയാന്‍ പറയെടോ..
ഇതായിരുന്നു രണ്ടു പേരുടേയും  പ്രതികരണം. മുഖത്തു നോക്കി പറയാന്‍ ത്രാണിയില്ലാത്ത ഹമുക്ക് എന്ന് പിറുപിറുക്കുകയും ചെയ്തു.
മല്‍ബു പിന്നെ ഒന്നും പറയാന്‍ പോയില്ല.
കണ്ടു പഠിച്ചില്ലെങ്കില്‍ കൊണ്ടുപഠിച്ചോളും. ഇതായി സീനിയേഴ്‌സിനും പിന്നീട് മല്‍ബുവിനോടുള്ള നിലപാട്. മുതലാളിയുടെ സപ്പോര്‍ട്ടുണ്ടെന്ന് കരുതുന്നതിനാല്‍ മറിച്ചൊരു നില സാധ്യമല്ലായിരുന്നു.
ബക്കാലയില്‍ മാത്രമല്ല, എല്ലായിടത്തും മുതലാളിമാര്‍ തീര്‍ക്കുന്ന ഒരു സാഹചര്യമാണിത്. ചിലരോട് മമതയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കാര്യം കാണും. അതുകഴിയുമ്പോള്‍ മമത ഏറ്റുവാങ്ങിയവര്‍ വെറും കറിവേപ്പില.
മല്‍ബു പുറത്തെടുത്ത പുതിയ വിദ്യ മുതലാളിക്കും കസ്റ്റമേഴ്‌സിനും മുഹബ്ബത്ത് കൂട്ടുകയും സീനിയേഴ്‌സിന്റെ വിദ്വേഷം ഇരട്ടിപ്പിക്കുകയും ചെയ്തു.
സംഗതി നിസ്സാരമാണെങ്കിലും അതിന്റെ ഇഫക്ട് അപാരമായിരുന്നു.
തൊക്കിലങ്ങാടിയില്‍നിന്ന് കൊണ്ടുവന്ന ഈ ടെക്‌നിക്ക് മുംബൈയിലെ തിരക്കേറിയ ഗലിയില്‍ പരീക്ഷിച്ചപ്പോള്‍ പാതിയാണ് വിജയിച്ചതെങ്കില്‍ കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ വിജയം നൂറുശതമാനം.
കടയിലെത്തുന്ന ഓരോരുത്തരും എവിടെ മല്‍ബു എന്നു ചോദിക്കുന്ന സാഹചര്യമാണ് ഇതു സൃഷ്ടിച്ചത്. സാധനങ്ങള്‍ വാങ്ങാനെത്തിയ അറബികളുടെ മുഖം മല്‍ബു ഇല്ലെങ്കില്‍ വാടും.
മല്‍ബു പയറ്റിയ വിദ്യയുടെ സ്ലോഗന്‍ ഇതായിരുന്നു.
'അത് ഇങ്ങളെടുക്കണ്ട'
മീന്‍കാരി ലീലേച്ചിക്ക് പേറ്റന്റുള്ള ഈ വിദ്യയെക്കുറിച്ച് പറയുമ്പോള്‍ നടപ്പുറത്ത് കൊണ്ട മത്തിയേറ് ഓര്‍ക്കാതെ വയ്യ.
തൊക്കിലങ്ങാടി മുഴുവന്‍ നടന്നു തീര്‍ക്കുന്ന ലീലേച്ചിയുടെ കുട്ടയില്‍ എന്തു മീനായാലും രണ്ടായി വേര്‍തിരിച്ചിട്ടുണ്ടാകും. നടുക്ക് മീന്‍ കെട്ടിക്കൊടുക്കാനുള്ള ഇലയും കടലാസും.
ദാ അഞ്ചുറുപ്യക്ക് ഇതു തന്നേ എന്നു കസ്റ്റമര്‍ പറയുമ്പോള്‍ ലീലേച്ചി പറയും, സ്വകാര്യായിട്ട്.
അതെടുക്കണ്ട. കുറച്ചു മോശാണ്.
എന്നിട്ടവര്‍ കുട്ടയിലെ മറ്റേ പാതി ചൂണ്ടിപ്പറയും.
ഇതെടുത്തോളൂ, പളുങ്കാണ്.
ഒരു ദിവസം മല്‍ബു അതു കണ്ടുപിടിച്ചു.
ഒരേ ദിവസം വാങ്ങിയ ഒരേ മത്തിയാണ് കുട്ടയിലുള്ളതെന്ന് ആലോചിക്കാതെ ഫ്രഷ് മത്തി കിട്ടിയ സന്തോഷത്തോടെ ആളുകള്‍ മടങ്ങിയപ്പോള്‍ ലീലേച്ചി കുട്ടയിലെ മീന്‍ വീണ്ടും നേര്‍ പകുതിയാക്കുന്നു.
ഇതാണല്ലേ തട്ടിപ്പെന്ന് പറഞ്ഞതും പോയ്‌ക്കോ ആട്ന്നൂന്നും പറഞ്ഞ് ലീലേച്ചി മത്തിയെടുത്ത് എറിഞ്ഞതും ഒരേ നിമിഷത്തിലായിരുന്നു.
തിരിഞ്ഞുനിന്നതു കൊണ്ട് ഏറ് നടപ്പുറത്ത്.
ബക്കാലയിലെ ഒരേ പച്ചക്കറി രണ്ട് പെട്ടിയിലാക്കി അതെടുക്കേണ്ട, ഇതെടുത്തോളൂ എന്നു പറയുമ്പോള്‍ കസ്റ്റമേഴ്‌സിന്റെ മുഖത്തു വിരിയുന്ന സന്തോഷത്തിന്റേയും വിശ്വാസത്തിന്റേയും ക്രെഡിറ്റ് ലീലേച്ചിക്കല്ലാതെ വേറെ ആര്‍ക്കു കൊടുക്കും.

February 5, 2012

പൊട്ടന്‍ കളി


പത്രക്കാരെല്ലാം പോക്കാണ്. പച്ചമലയാളത്തില്‍ പറഞ്ഞ കാര്യമാണേല്‍ പോലും ഒരു പത്രവും നേരാംവണ്ണം കൊടുക്കുന്നില്ല- മല്‍ബുവിന്റെ കേരളാ ഹൗസില്‍ എപ്പോഴും മാധ്യമനിരീക്ഷകനാകാറുള്ള പത്രക്കാരന്‍ രോഷംകൊണ്ടു. ഈ നിരീക്ഷണ മനസ്സാണ് ഒരിക്കലും പത്രത്തില്‍ ജോലി ചെയ്തിട്ടില്ലാത്ത ടിയാനെ പത്രക്കാരനാക്കിയത്.
 

ഇതിനിപ്പോ എന്താ ഒരു കുഴപ്പം? വലിയ ജനക്കൂട്ടത്തെ പ്രിയങ്കരനായ നേതാവ് അഭിസംബോധന ചെയ്യുന്ന നാലു കോളം ഫോട്ടോയും വാര്‍ത്തയും ചൂണ്ടി മല്‍ബു പറഞ്ഞു.
 

സ്വീകരണ വാര്‍ത്തയും പ്രസംഗവും പടം സഹിതം ഗംഭീരമായി പത്രത്തില്‍ കൊടുത്തിരിക്കുന്നു.
പിന്നെ നമ്മള്‍ ഒരുമിച്ചല്ലേ പ്രസംഗം കേള്‍ക്കാന്‍ പോയത്. അവിടെ കേട്ടതു തന്നെയാണ് ഇവിടെ അച്ചടിച്ചിരിക്കുന്നതും.
 

അതെ അതു പറ- മല്‍ബു പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആശാന്‍ ഇടപെട്ടു.
കണ്ടതായാലും കേട്ടതായാലും പിറ്റേന്നാള്‍ അത് അതുപോലെ വായിക്കണമെന്നത് നമ്മള്‍ മലയാളികളുടെ ഒരു ശീലമല്ലേ?
ഞാനും ഇന്ന് ആദ്യം നോക്കിയത് നമ്മള്‍ പങ്കെടുത്ത സ്വീകരണത്തിന്റെ വാര്‍ത്തയായിരുന്നു. ഇതാ ഈ മൂലയില്‍ നില്‍ക്കുന്നതാരാണെന്നു മനസ്സിലായോ? പത്രത്തിലെ ഫോട്ടോയുടെ ഒരു മൂലയില്‍ ചൂണ്ടി ആശാന്‍ ചോദിച്ചു.
ഇല്ല. മുഖം കറുത്തു പോയിരിക്കുന്നു. ആളെ മനസ്സിലാകുന്നില്ല.
പത്രക്കാരന്റേയും മല്‍ബുവിന്റേയും മറുപടി ആശാനെ നിരാശനാക്കി.
അയ്യോ അത് ഞാനായിരുന്നു. ഒട്ടും മനസ്സിലാകുന്നില്ല അല്ലേ. കുറച്ചൂടി വെളിച്ചത്തില്‍ നില്‍ക്കേണ്ടിയിരുന്നു അല്ലേ?
എന്നാലും വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്നു മല്‍ബു. കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ? 
 

പത്രക്കാരന്‍ വാര്‍ത്തയിലെ കുഴപ്പം വിശദീകരിച്ചില്ലെന്നു പറഞ്ഞ് ആശാന്‍ വിഷയം മാറ്റി. അതാണ് ആശാന്റെ മിടുക്ക്. സംഗതി എടങ്ങേറാകുമെന്നു കണ്ടാല്‍ സമര്‍ഥമായി വിഷയം മാറ്റും.
പത്രക്കാരന്‍ തുടര്‍ന്നു.
കുഴപ്പം നമുക്കൊക്കെ അറിയാവുന്നതു തന്നെയാണ്. ഈ വാര്‍ത്തയില്‍ വരേണ്ടതു വന്നില്ല. കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന വലിയ ഒരു ടെന്‍ഷന്റെ  ഈസി പരിഹാരമാണ് പത്രങ്ങളും റിപ്പോര്‍ട്ടര്‍മാരും തമസ്കരിച്ചിരിക്കുന്നത്. ഇനി പ്രസംഗത്തിന്റെ വീഡിയോ നമ്മുടെ നേതാക്കളും മന്ത്രിമാരും കണ്ടെങ്കിലേ രക്ഷയുള്ളൂ. മുഖ്യമന്ത്രി ചാണ്ടി സാറിനും അദ്ദേഹത്തെ ഇടക്കിടെ സമ്മര്‍ദത്തിലാക്കുന്ന മന്ത്രിസഭയിലെ രണ്ടാമനും പ്രയോജനപ്പെടുന്നതാണ് ഈ പ്രസംഗം. നല്ല ഒന്നാന്തരം ഒറ്റമൂലി. വാര്‍ത്തയുടെ മുഖ്യഭാഗം മാത്രമല്ല തമസ്കരിക്കപ്പെട്ടിരിക്കുന്നത്,
ഒരു മുന്‍ പ്രവാസിയുടെ ത്യാഗ മനസ്സു കൂടിയാണ്. നാടിനും നാട്ടാര്‍ക്കുംവേണ്ടി മെഴുകുതിരി പോലെ കത്തിത്തീരുന്ന ഓരോ പ്രവാസിയുടേയും സവിശേഷ ഗുണമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
 

പത്രക്കാരന്റെ പ്രസംഗം നീണ്ടപ്പോള്‍ മല്‍ബുവിനും ആശാനും സഹികെട്ടു.
വളച്ചുകെട്ടാതെ കാര്യം പറ മാഷേ,  ഒരു മാധ്യമ നിരീക്ഷണം.
 

മല്‍ബുവും കൂട്ടരും ഒരുമിച്ചാണ് പ്രസംഗം കേള്‍ക്കാന്‍ പോയിരുന്നത്. പ്രവാസികള്‍ക്ക് സുപരിതനായ പ്രസംഗകന്‍. തങ്ങളെ പോലെ നാടുവിട്ടു നന്നായവന്‍.
സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍ തലക്കെട്ട് വരേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നു-
മന്ത്രി പദവി വേണ്ട, ആരും തലപുകക്കേണ്ട -മഞ്ഞളാംകുഴി അലി.
പത്രക്കാരന്‍ വീണ്ടും പ്രഭാഷണം തുടങ്ങിയപ്പോള്‍ മല്‍ബു തടഞ്ഞു.
അതിന് അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ? പറയാത്ത കാര്യം എങ്ങനെയാ പത്രത്തില്‍ വരിക?
പിന്നെ അദ്ദേഹം അങ്ങനെ പറഞ്ഞില്ലേ. വളരെ സത്യസന്ധമായി തെളിമയോടെ പറഞ്ഞു.
സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല സി.പി.എം. വിട്ട് മുസ്‌ലിം ലീഗിലേക്ക് വന്നത്.
കേരള രാഷ്ട്രീയത്തിലെ അഞ്ചാം മന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ ഇതിലപ്പുറം എന്തു തെളിച്ചു പറയണം. ഇരുളിനെ പഴിക്കാതെ വെളിച്ചം കൊളുത്താന്‍ ശ്രമിക്കൂ എന്നും പറഞ്ഞ് പത്രക്കാരന്‍ ചര്‍ച്ച ഉപസംഹരിച്ചപ്പോള്‍ ഇരുട്ടും വെളിച്ചവും മന്ത്രിപ്പണിയും തമ്മിലുള്ള ബന്ധം അറിയാതെ മല്‍ബുവും ആശാനും വാ പൊളിച്ചു.
സ്‌കൈ സിറ്റി എന്നൊരു പദ്ധതിയുണ്ടോ? 

അതിനു അനുമതി കിട്ടിയോ?  
എന്നൊക്കെ മുഖ്യമന്ത്രി ചാണ്ടി സാര്‍ പൊട്ടന്‍ കളിച്ചപ്പോള്‍ പത്രക്കാര്‍ വാ പൊളിച്ചതുപോലെ.







January 29, 2012

തള്ളേടെ ഒരു ഗമ


ഇന്റര്‍വ്യൂ കഴിഞ്ഞ് കാത്തിരിക്കുകയാണ് മല്‍ബു. ഏതു ജോലി ആയാലും ഇന്റര്‍വ്യൂവിനു ശേഷം തീരുമാനം അറിയുന്നതുവരെ ഇത്തിരി ചങ്കിടിപ്പ് ആര്‍ക്കുമുണ്ടാകും. അതു രണ്ടു ദിവസമാണെങ്കില്‍ രണ്ടു ദിവസം. പുതിയ മേച്ചില്‍പ്പുറം തേടുന്നത് ഈ ദിവസങ്ങളില്‍ അല്‍പം സ്ലോ ആക്കും. യെസ് ഓര്‍ നോ അറിഞ്ഞിട്ടു മതിയല്ലോ അടുത്ത തെരച്ചില്‍. പക്ഷെ, മല്‍ബുവിന് അങ്ങനെയൊന്നുമില്ല. ഇതിപ്പോള്‍ കിട്ടാതെ എവിടെപ്പോകാനെന്ന മട്ട്. ഇതുപോലെ എത്ര ജോലി വന്നു, പോയി?

ഇന്റര്‍വ്യൂ, ടെസ്റ്റ് എന്നൊക്കെ കേട്ടാ തോന്നും ഏതോ വലിയ ജോലിയാണെന്ന്. അങ്ങനെയൊന്നുമല്ല, ഇപ്പോള്‍ ആളെ കിട്ടാനില്ലാതായിരിക്കുന്ന ഹൗസ് ഡ്രൈവറാണ് തസ്തിക. പണി കൊണ്ടുവന്ന ആശാനോട് അപ്പോള്‍ തന്നെ മല്‍ബു പറഞ്ഞതാണ്. 

നിങ്ങള്‍ പോയി പണി നോക്ക് മാഷേ. ഹൗസ് ഡ്രൈവര്‍ പണിക്ക് ഇന്റര്‍വ്യൂവും കൊണ്ടു വന്നിരിക്കുന്നു.

പക്ഷേ അറിഞ്ഞു നോക്കിയപ്പോള്‍ അല്‍പം ആകര്‍ഷണമുണ്ട്. മോശമല്ലാത്ത ശമ്പളം, താമസ സൗകര്യം, വീട്ടില്‍ അധികം ആളുകളില്ല. ഒന്നോ രണ്ടോ പേരെ വൈകിട്ടൊന്നു പുറത്തിറക്കി കറക്കിക്കൊണ്ടു വരണം. ഇതിനൊക്കെ പുറമെ കാലാകാലം വീട്ടു ഡ്രൈവറായി തുടരേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ഒന്നോ രണ്ടോ മാസത്തിനുശേഷം ഇവരുടെ കമ്പനിയില്‍ ഡ്രൈവറുടെ ഒഴിവു വരും, അപ്പോള്‍ അങ്ങോട്ടു മാറാം.


ഇതൊക്കെ കേട്ടാണ് മല്‍ബു ഇന്റര്‍വ്യൂവിനു പോയത്.

കമ്പനിയില്‍ ജോലിക്ക് കയറുക എന്നത് ഏതൊരു ഹൗസ് ഡ്രൈവറുടേയും മിതമായ ആഗ്രഹമായിരിക്കും. വീട്ടിലെ ഡ്രൈവര്‍ പണി എത്ര ആയാസരഹിതമാണെങ്കിലും വീട്ടുകാരികളെ സൂഖുകളില്‍ കൊണ്ടുപോയുള്ള കാത്തിരിപ്പ് സഹിക്കാനാവില്ല. ചില വീട്ടുടമകള്‍ക്കാണെങ്കില്‍ ഹൗസ് ഡ്രൈവറെന്നാല്‍ വീട്ടുവേലക്കാരനാണെന്നാണ് വെപ്പ്. അങ്ങനെ പണികള്‍ പലതു പറയുമ്പോള്‍ ഡ്രൈവറാണെന്നു പറഞ്ഞ് കോളറ് പിടിച്ചു നില്‍ക്കാനൊന്നും പറ്റില്ല.
 

മല്‍ബുവിന്റെ അനുഭവത്തില്‍ ഏറ്റവും ദുഷ്‌കരമാണ് ഈ വീട്ടുഡ്രൈവര്‍ പണി. എന്നിട്ടും പിടിച്ചുനില്‍ക്കുന്നത് വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്.
 

ഇന്റര്‍വ്യൂ വലിയ കാര്യമൊന്നുമായിരുന്നില്ല. സ്ഥിരമായി നില്‍ക്കില്ലേ? ഇടക്കുവെച്ച് മതിയാക്കിപ്പോകുമോ? റൂട്ടൊക്കെ അറിയാമല്ലോ എന്നൊക്കെ  ആയിരുന്നു ചോദ്യങ്ങള്‍. ഇന്റര്‍വ്യൂ ചെയ്ത മാന്യനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ ഗമ മാത്രമേ മല്‍ബുവിന് പിടിക്കാതിരുന്നുള്ളൂ.
 

അല്‍പം കഴിഞ്ഞപ്പോള്‍ ആശാന്‍ വിവരവുമായി എത്തി. മല്‍ബു മാത്രമല്ല, മുറിയില്‍ മറ്റുള്ളവര്‍ക്കും അറിയാന്‍ കൊതി ഉണ്ടായിരുന്നു.
വന്ന ഉടനെ ആശാന്‍ പറഞ്ഞു.


ഓന്റെ നാവ് പോക്കാണ്. പണിക്ക് ഓനെ വേണ്ടാന്ന് ആ തള്ള തീര്‍ത്തു പറഞ്ഞു.
എന്താ സംഭവം? ഇപ്പണിയില്ലെങ്കില്‍ വേറെ പണി. ആ തള്ളേടെ ജോലി കണ്ടിട്ടൊന്നുമല്ല മല്‍ബു ഇങ്ങോട്ട് വണ്ടി കയറിയത്. ആശാന്‍ തെളിച്ചു പറ. 


നാടു വിടുന്നവന്‍ ആദ്യം നാവുനന്നാക്കണം. മൂര്‍ച്ചയുള്ള വാള്‍തലപ്പില്‍ ഉരച്ച് നാവു നന്നാക്കി വന്നാലെ പുറംനാട്ടില്‍ ഗതി പിടിക്കൂ. ആ കഴിവങ്ങനെ വെറുതെ കിട്ടുകയൊന്നുമില്ല. നല്ല പരിശീലനം വേണം. അതിരാവിലെ എഴുന്നേറ്റ് വാളിനു മൂര്‍ച്ച കൂട്ടിയ ശേഷം നാവു നന്നായി പ്രയോഗിക്കണം. 

നിങ്ങള്‍ ഇതെന്താ ഇപ്പറയുന്നത്. എന്റെ നാവിനെന്തു പറ്റി. ഞാനെന്തു പറഞ്ഞൂന്നാ? മല്‍ബുവിന് ചൊറിഞ്ഞുവന്നു തുടങ്ങി. 

അവര്‍ രണ്ടു പേരും ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ താന്‍ എന്താണ് പറഞ്ഞത്? ഭാഗ്യത്തിനാ നിന്നെ അവര്‍ വെറുതെ വിട്ടത്. ഞാന്‍ എന്തു പറയാന്‍. ഒന്നും പറഞ്ഞിട്ടില്ല. അവരുടെ ചോദ്യങ്ങള്‍ക്കൊക്കെ ശരിയായ മറുപടി നല്‍കി. വിവരം അറിയിക്കാമെന്നു പറഞ്ഞു, മടങ്ങി. അത്രയേ ഉണ്ടായുള്ളൂ.
 

ഇത്രയേ ഉണ്ടായുള്ളൂ അല്ലേ. പിന്നെ അവര്‍ക്കെന്താ ഭ്രാന്തുണ്ടോ? നിന്റെ നാവ് മോശാന്നു പറയാന്‍.

അവര്‍ക്ക് വേറെ ആരെെയങ്കിലും കിട്ടിക്കാണും. നമ്മളെ ഒഴിവാക്കാന്‍ പറഞ്ഞതായിരിക്കും. എന്റെ ഭാഗത്തുനിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ല- മല്‍ബു പറഞ്ഞു.


അതൊന്നുമല്ല. നീ ആ സിനിമേന്ന് പകര്‍ത്തിയതാ അവിടേം പയറ്റിയത്. ആളുകള്‍ സംസാരിക്കുമ്പോള്‍ നേര്‍ക്കു നേരെ പറയണം. അവരു കേള്‍ക്കാതെ പിറുപിറുക്കുന്നത് സിനിമേല്‍ പറ്റും. ജീവിതത്തില്‍ പറ്റില്ല. അവര് ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ നീ തള്ളേടൊരു ഗമ എന്നു പറഞ്ഞില്ലേ? 


ഓ അത്. അവരുടെ ഇരിപ്പും ഭാവവും എനിക്കൊട്ടും പിടിച്ചില്ല. അതോണ്ട് ഞാന്‍ മനസ്സില്‍ അങ്ങനെ പറഞ്ഞിരുന്നു. അവിടെ എന്താ മനോഗതം അറിയുന്ന മെഷീനുമുണ്ടോ? ക്യാമറ കണ്ടിരുന്നു. ഇത്തിരി ശബ്ദം കൂടിപ്പോയിക്കാണും. എന്നാലും ഞാന്‍ പറഞ്ഞത് മലയാളത്തിലല്ലേ? അവര്‍ രണ്ടു പേരും അറബികളും. 

അവിടെയാണ് നിനക്ക് തെറ്റിയത്. ആ സ്ത്രീ അറബിയൊന്നുമല്ല. പണ്ടു പണ്ടേ ഇവിടെ വന്ന് അറബീനെ കല്യാണോം കഴിച്ച് താമസിക്കുന്ന കൊയിലാണ്ടിക്കാരിയാണ് അവര്‍.
മല്‍ബുവിന്റെ നാവിറങ്ങിപ്പോയി.


October 23, 2011

സൂപ്പര്‍ സേവര്‍


വിമാനം പോയി, ഇനി നാളെ വന്നോളൂ.
ഇല്ല സാര്‍, ഏഴ് യാത്രക്കാരുണ്ട്. വിമാനം പുറപ്പെടാന്‍ ഇനിയും സമയമുണ്ടല്ലോ? ഒന്ന് സഹായിക്കൂ, പ്ലീസ്.
കയ്യില്‍ വയര്‍ലെസ് പിടിച്ച ഓഫീസര്‍ സ്വരം കടുപ്പിക്കുന്നതുവരെ അറബി, ഇംഗ്ലീഷ് മിശ്രിതത്തില്‍ കെഞ്ചി നോക്കി.
ഏഴല്ല, 70 യാത്രക്കാരുണ്ടായിട്ടും കാര്യമില്ല. ഇതുവരെ നിങ്ങള്‍ എന്തെടുക്കാരുന്നു? സ്വരം കടുത്തുതുടങ്ങി.
എം.എല്‍.എ രാജേഷിനെ പോലെ പൊട്ടിക്കരയേണ്ട സന്ദര്‍ഭം. പരിവാരങ്ങളുടെ മുമ്പില്‍ എങ്ങനെ കരയും? കരഞ്ഞില്ലെങ്കിലും മുഖഭാവം രാജേഷിനു സമാനമായിരുന്നു. തനിച്ചായിരുന്നെങ്കില്‍ ഓഫീസറുടെ കരളലിയിപ്പിക്കുംവിധം കരഞ്ഞേനെ. ഒട്ടും സംശയമില്ല.
കൈയില്‍ കൊണ്ടുപോകാവുന്നതിന്റെ പരമാവധി ബാഗേജുമായി കുട്ടികളടങ്ങുന്ന സംഘം ഉദ്യോഗസ്ഥര്‍ ഹാജരുണ്ടായിരുന്ന എല്ലാ ഗേറ്റുകളിലും പരക്കം പാഞ്ഞു. ആ പാച്ചില്‍ കണ്ട് സമീപത്തെ കടയില്‍നിന്നിറങ്ങിവന്ന ഒരു മല്‍ബു മുഖപരിചയമുള്ള ഒരു ഓഫീസറോട് ശുപാര്‍ശ ചെയ്തു നോക്കി.
ഇനി രക്ഷയില്ല. വിമാനത്തിലേക്കുള്ള എല്ലാ ബസും പോയി. ഡോറും അടച്ചു കാണും.
പറയേണ്ട ആരേലും പറയാതെ ഇനി അതു തുറക്കില്ല. 
ആ സമയത്ത് എവിടെനിന്ന് ഒരു രക്ഷകന്‍ അവതരിക്കും?
കൈ നീട്ടിയിട്ടും നിര്‍ത്താതെ പോകുന്ന ബസിന്റെ പിറകില്‍ ഒരു ഉരുളന്‍ കല്ലെടുത്ത് എറിയാന്‍ തോന്നുകയെങ്കിലുമാകാം. ഇവിടെ ആ ചിന്തക്കുപോലും സ്‌കോപ്പില്ല.
എന്തിനാ വിഷമിക്കുന്നത്? മുകളില്‍ പോയി ടിക്കറ്റ് മാറ്റിയാല്‍ മതി. നാളെ പോകാം.
എല്ലാ വിമാനങ്ങളും ഫുള്‍ ആണെന്ന് അറിയാമായിരുന്നിട്ടും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണല്ലോ പറയുന്നത്, ബോര്‍ഡിംഗ് പാസെടുത്ത്, ഇമിഗ്രേഷനും കഴിഞ്ഞ ശേഷം വിമാനം മിസ്സായ സ്ഥിതിക്ക് എന്തേലും വഴി കാണുമെന്ന് കരുതി എയര്‍ലൈന്‍സ് ഓഫീസിലേക്ക് കുതിച്ചു.
ടോക്കണ്‍ എടുത്ത് കാത്തിരുന്ന് ഊഴമെത്തിയപ്പോള്‍ ബുക്കിംഗ് പോലും~ഒരു മാസം കഴിഞ്ഞു നോക്കിയാ മതീന്ന് മറുപടി.
ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയതാണ് സാര്‍. ലഗേജും പോയി. രാത്രി ഇവിടെ തന്നെ കഴിഞ്ഞോളാം. നാളേക്ക് എങ്ങനേലും ടിക്കറ്റ് ശരിയാക്കി തരണം.
എല്ലാ വാതിലുകളിലും മുട്ടണമെന്നാണല്ലോ.
മാനേജറെ കണ്ടപ്പോള്‍ ഇടിത്തീ പോലെ മറ്റൊരു മറുപടി.
ഏഴു ടിക്കറ്റും സൂപ്പര്‍ സേവറാണെന്നും അവ ഉപയോഗിച്ചതായി കണക്കാക്കുമെന്നും ഇനി ബുക്കിംഗ് വേണമെങ്കില്‍ പുതിയ ടിക്കറ്റെടുക്കണമെന്നും.
വെബ് സൈറ്റ് വഴി ലാഭത്തിലുള്ള ടിക്കറ്റെടുക്കാന്‍ തോന്നിയ നിമിഷത്തെ പഴിച്ചു.
എമിഗ്രേഷന്‍ കഴിഞ്ഞ് യഥാസമയം ലോഞ്ചിലെത്തിയിരുന്നുവെന്നും ബോര്‍ഡിഗ് പാസെടുത്ത യാത്രക്കാരെ ഒറ്റത്തവണ പോലും വിളിച്ചില്ലെന്നും പറഞ്ഞപ്പോള്‍, മറ്റു യാത്രക്കാരൊക്കെ എങ്ങനെ പോയി എന്നായിരുന്നു യുക്തിഭദ്രമായ മറുചോദ്യം.
രണ്ടാമത്തെ കുടുംബത്തിന്റെ എമിഗ്രേഷന്‍ അല്‍പം വൈകിയിരുന്നുവെങ്കിലും ബോര്‍ഡിംഗ് തുടങ്ങേണ്ട സമയത്തു തന്നെ ഗേറ്റില്‍ എത്തിയിരുന്നു.
ഗേറ്റ് ഓപ്പണ്‍ എന്നെഴുതി വെച്ചിരുന്നുവെങ്കിലും അവിടെ ബോര്‍ഡിംഗ് പാസ് കീറിയെടുത്ത് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യണ്ടേ ഓഫീസര്‍ ഉണ്ടായിരുന്നില്ല.
ബോര്‍ഡിംഗ് തുടങ്ങിക്കാണില്ലെന്ന നിഗമനത്തില്‍ കിട്ടിയ ഇരിപ്പിടത്തില്‍ കാത്തിരുന്ന് മിനിറ്റുകള്‍ക്ക് ശേഷം എന്തേ ഇതു തുടങ്ങുന്നില്ലെന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാരൊക്കെ ഇറങ്ങിയെന്നും വിമാനത്തിലേക്കുള്ള ബസ് പോയെന്നുമുള്ള മറുപടി ലഭിച്ചത്.
കറാച്ചി, കറാച്ചി എന്നു വിളിച്ചുകൊണ്ട് യാത്രക്കാര്‍ക്കായി തലങ്ങും വിലങ്ങും പാഞ്ഞ ജോലിക്കാരില്‍ ആരും ഏഴു യാത്രക്കാര്‍ മിസ്സായിട്ടും കാലിക്കറ്റെന്നോ കൊല്‍ക്കത്തയെന്നോ ഒരു തവണ പോലും ഉച്ചരിച്ചില്ല.
ടിക്കറ്റും ഇനി ഉപയോഗിക്കാനാവില്ലെന്ന സത്യത്തിനുപിന്നില്‍ എല്ലാം പോയെന്നു പിറുപിറുക്കുമ്പോഴും എമിഗ്രേഷന്‍ കാന്‍സല്‍ ചെയ്ത് എങ്ങനെ പുറത്തു കടക്കും, അങ്ങനെ പോയാല്‍ അടുത്ത യാത്രക്ക് വീണ്ടും റീ എന്‍ട്രി വേണ്ടിവരുമോ എന്നൊക്കെയായിരുന്നു ചിന്ത.
ടിക്കറ്റ് ശരിയാക്കി വന്നോളൂ. നാളെ ഇതേ റീഎന്‍ട്രിയില്‍ പോകാമെന്നു പറഞ്ഞ് ചെറുപ്പക്കാരനായ ഒരു പാസ്‌പോര്‍ട്ട് ഓഫീസര്‍ ബാക്കി കാര്യങ്ങള്‍ ചെയ്തുതന്നു. ആശ്വസിപ്പിക്കാന്‍ കൂട്ടത്തില്‍ അങ്ങനെയും ചിലര്‍.
ആളില്ലാ ലഗേജ് അയക്കുന്നത് ചട്ട വിരുദ്ധമായിട്ടും യഥാസമയം കോഴിക്കോട്ട് എത്തിയ ലഗേജ് അവിടെതന്നെ വെക്കാന്‍ സന്ദേശമയച്ചു.
പുലര്‍ച്ചയോടെ വീടണഞ്ഞ ശേഷം അടുത്ത ഏതെങ്കിലും വിമാനത്തില്‍ ടിക്കറ്റ് തേടിയുള്ള നെട്ടോട്ടം. രണ്ടാഴ്ചത്തേക്ക് നോക്കേണ്ട. വിമാന കമ്പനികളുടെ സൈറ്റുകളില്‍ തെരഞ്ഞും ഫോണ്‍വിളിച്ചും ആ ദിവസം അവസാനിക്കാറായപ്പോള്‍ സൂപ്പര്‍ സേവറായി ഒരു മല്‍ബു അവതരിച്ചു. ഫോണിനു വിശ്രമമില്ലാതെ വായും കൈയും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മല്‍ബു. ജോലി വിമാനത്തിലല്ലെങ്കിലും വിമാന സര്‍വീസുകളെ കുറിച്ചെല്ലാം അറിയുന്ന ഒരാള്‍.
നഷ്ടപ്പെട്ടെന്ന് കരുതിയ അതേ സൂപ്പര്‍ സേവര്‍ ടിക്കറ്റിന് രക്ഷകന്‍ മല്‍ബു ജീവന്‍ വെപ്പിച്ചു.  പോക്കറ്റില്‍നിന്ന് 500 റിയാല്‍ വീതം ടിക്കറ്റൊന്നിനു ടിയാന്റെ പോക്കറ്റിലേക്ക് പറന്നുവെങ്കിലും അത്ഭുതമായിരുന്നു ആ രക്ഷകന്റെ കരുനീക്കങ്ങള്‍.
വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നും ഏതെങ്കിലും വിപത്തില്‍നിന്ന് മുകളിലുള്ളവന്‍ രക്ഷിച്ചതാകാമെന്നും സൂപ്പര്‍ സേവര്‍ പറയുമ്പോള്‍ കടം വാങ്ങിയതാണെന്ന കാര്യമൊക്കെ മറന്ന് ആ അഞ്ഞൂറിന്റെ നോട്ടുകള്‍ പോക്കറ്റില്‍ കിടന്നു പുഞ്ചിരിച്ചു.


എന്നാലും മല്‍ബു അതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് തല പുണ്ണാക്കുന്നവര്‍ക്ക് ഒരു ചെറിയ സൂചന. ബന്ധങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ പഠിക്കണം. പക്ഷേ, അതു ചിലര്‍ക്കു മാത്രമേ കഴിയൂ എന്ന കാര്യവും വിസ്മരിക്കരുത്.


October 9, 2011

മഞ്ഞിനു മീതെ നിലാവ്

മല്‍ബു ഇത്രവേഗം മടങ്ങുമെന്ന് ആരും നിരീച്ചതല്ല.
എല്ലാവരെയും അറിയിച്ച്, കൊട്ടിഘോഷിച്ചു കൊണ്ടുള്ള ഒരു മടക്കം.
അഞ്ച് കൊല്ലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിന്റെ കോട്ടിട്ട ചൊങ്കന്‍ പടമാണല്ലോ പത്രത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നത്.
എന്നാലും ഇതെങ്ങനെ സാധിച്ചുവെന്ന് തിരക്കാത്തവരില്ല.
പ്രവാസത്തിനു ഇത്രവേഗം ഒരു ഫുള്‍ സ്റ്റോപ്പ് ? അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചോദിച്ചു. ഇരുപതും മുപ്പതും വര്‍ഷമായിട്ടും മടക്കയാത്രയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ തലയില്‍ പെയിന്റടിച്ചു നടക്കുന്നവരുടെ ഇടയില്‍.
മല്‍ബു മറുപടി പുഞ്ചിരിയിലൊതുക്കി.
കുത്തികുത്തി ചോദിക്കുന്നവരോട് പറയും. ജീവിതം ഇവിടെ ഹോമിക്കാനുള്ളതല്ല. അഞ്ച് വര്‍ഷത്തെ പരിധി നിശ്ചിയിച്ചോണ്ടാ ഞാന്‍ വിമാനം കയറിയത്. അഞ്ച് തികയാന്‍ ഇനി ഒരു മാസം കൂടിയുണ്ട്. പോയിട്ടുവേണം മോനെ സ്‌കൂളില്‍ ചേര്‍ക്കാന്‍. ശിഷ്ടകാലം എന്റെ മല്‍ബിയോടൊപ്പം സുഖജീവിതം.
പിന്നെ പിന്നെ, പറഞ്ഞാ മതി. സുഖ ജീവിതം. പൊരിയുന്ന ചൂടും കുത്തനെ ഉയരുന്ന സാധനങ്ങളുടെ വിലയും. ആറു മാസം തികച്ചു നില്‍ക്കാനാവില്ല. നീയൊക്കെ അനുഭവിക്കും.
എന്നാലും നീ ചെറുപ്പമല്ലേ. നല്ലോണം ആലോചിച്ചോണ്ടു തന്നെയാണോ തീരുമാനമെടുത്തത്. പലര്‍ക്കും മടങ്ങിപ്പോയിട്ട് അവിടെ നില്‍ക്കക്കള്ളി കിട്ടിയിട്ടില്ല. വല്ലതും ഉണ്ടോ നാട്ടില്‍. അവിടെ പോയി എന്തു ചെയ്യാനാ പ്ലാന്‍.
നല്ല സുഹൃത്തുക്കളുടെ അന്വേഷണവും ഉപദേശവും തുടര്‍ന്നു.
അങ്ങനെയിരിക്കെയാണ്  മല്‍ബുവിനു പേരുദോഷം വരുത്തിക്കൊണ്ട് ലുങ്കി ന്യൂസുകളുടെ പ്രവാഹം തുടങ്ങിയത്.

വെറുമൊരു ഹൗസ് ഡ്രൈവറായ മല്‍ബു ഇത്ര വേഗം എങ്ങനെ പ്രവാസത്തിന് ആണിയടിക്കും. അതിന്റെ ഗുട്ടന്‍സ് ലുങ്കി ന്യൂസ് ഉമടകള്‍ക്ക് ഒരു തരത്തിലും പിടികിട്ടുന്നില്ല. അവര്‍ പലമാതിരി കഥകള്‍ പരത്തി. രഹസ്യവിവരങ്ങളുടെ കുത്തൊഴുക്ക്.
അറബിച്ചി വലിയ ഒരു കിഴി നല്‍കിക്കാണും.
അല്ലെങ്കില്‍ അവിടെനിന്ന് എന്തേലും അടിച്ചു മാറ്റിക്കാണും.
തായ്‌ലന്റ് ലോട്ടറി കിട്ടിക്കാണും.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഓഫര്‍ സാധനങ്ങള്‍ വാങ്ങി കടകളില്‍ കൊടുത്ത് നല്ലോണം സമ്പാദിച്ചിട്ടുണ്ടാകും.
ഇതില്‍ അവസാനം പറഞ്ഞതാണ് അല്‍പമെങ്കിലും യാഥാര്‍ഥ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നത്. അല്ലാതെ അറബിച്ചി കിഴുക്കല്ലാതെ കിഴി നല്‍കിയിട്ടേയില്ല. സൂപ്പര്‍മാര്‍ക്കറ്റീന്ന് സോപ്പ് പൊടിയും പാല്‍പ്പൊടിയും ഓഫറില്‍ വാങ്ങി മറിച്ചു വിറ്റാല്‍ കിട്ടുന്നതിന് ഒരു കണക്കില്ലേ ഇഷ്ടാ. നട്ടാല്‍ മുളക്കാത്തെ നുണയൊന്നും ഇങ്ങനെ എഴുന്നള്ളിക്കരുത്. ജോലി കഴിഞ്ഞ് ഒഴിവുള്ള സമയത്ത് ഓഫറുകള്‍ തേടി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തേടി പോകാറുണ്ട്. അതു മനസ്സിലാക്കിയ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ഒരാള്‍ക്ക് വാങ്ങാവുന്ന ഒരിനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

അവന്‍ വല്ലതും അടിച്ചുമാറ്റിക്കാണുമെന്നും അതുകൊണ്ടാണ് വേഗം തടി സലാമത്താക്കുന്നതെന്നും ലുങ്കി ന്യൂസ് പരന്നത് മനസ്സിലാക്കി തന്നെയാണ് മല്‍ബുവിന്റെ മനസ്സില്‍ ഐഡിയ ഉദിച്ചത്. ഒളിച്ചോടി പോകുന്നതല്ലെന്നും എല്ലാവരെയും അറിയിച്ചുകൊണ്ടുതന്നെയാണ് പോക്കെന്നും നാലാളെ ബോധ്യപ്പെടുത്തുക.
ഒരു ഫോട്ടോ പത്രത്തില്‍ വരുത്തുക. അങ്ങനെ അടുത്ത കൂട്ടുകാരെ വിളിച്ച് പാര്‍ട്ടി ഏര്‍പ്പാടാക്കി. ബ്രോസ്റ്റും സെവനപ്പും.
അങ്ങനെയാണ് അടുത്ത ദിവസം പടം സഹിതം വാര്‍ത്ത വന്നത്.
അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിനു കൂട്ടുകാര്‍ യാതായയപ്പ് നല്‍കി.
ബ്രോസ്റ്റിനു മീതെ സെവനപ്പും വലിച്ചു കുടിച്ച  ശേഷം പല്ലില്‍കുത്തി രസിക്കുന്നതിനിടെ കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ മല്‍ബു അറിഞ്ഞോ അറിയാതെയോ തന്റെ വിജയഗാഥ അവതരിപ്പിച്ചു. മഞ്ഞിനുമീതെ നിലാവ് പെയ്തതു പോലെ.

അതിന്റെ തുടക്കവും വളര്‍ച്ചയും തിളങ്ങുന്ന ഇന്ത്യയിലാണ്. ഗള്‍ഫിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഉള്ള കാശ് തട്ടിക്കൂട്ടി ഇത്തിരി സ്ഥലം വാങ്ങിയിരുന്നു. അന്ന് മൂന്ന് ലക്ഷത്തിനു കിട്ടിയ റബര്‍ തോട്ടത്തിനു ഇപ്പോള്‍ വില 75 ലക്ഷമായിട്ടുണ്ട്.
ഇവിടെ വന്നതിനുശേഷം  രണ്ട് ലക്ഷത്തിനു വാങ്ങിയ 10 സെന്റിന് 20 ലക്ഷവുമായി. ഇനി ജീവിക്കാന്‍ ഇതൊക്കെ മതി. എന്താ പോരേ?

October 2, 2011

പെട്ടി നിറക്കും മുമ്പ്

പെട്ടിയെന്നു പറയുമ്പോള്‍ പല തരമുണ്ടെങ്കിലും മല്‍ബുവിന് രണ്ട് പെട്ടികള്‍ ഒഴിവാക്കാനാവില്ല.
പെട്ടിക്കെത്രയാ റേറ്റ് എന്നു ചോദിക്കുന്നതു കേട്ടാല്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധനങ്ങള്‍ കുത്തിനിറക്കുന്ന പെട്ടിയുടെ വിലയല്ല. മറിച്ച് ഒരു ലക്ഷം രൂപ നാട്ടിലെത്തിക്കാനുള്ള ഹുണ്ടിയുടെ നിരക്കാണ് ഉദ്ദേശിക്കുന്നതെന്ന് അറിയാത്തവരുണ്ടാകാന്‍ വഴിയില്ല.
വിനിമയ നിരക്ക് കുത്തനെ കുറഞ്ഞതോടെ എല്ലാവരും പരമാവധി രൂപ നാട്ടിലെത്തിക്കാനുള്ള തത്രപ്പാടിലായിരുന്നു. സ്വരൂപിച്ചതും കടം വാങ്ങിയതും ചിട്ടി പിടിച്ചതുമൊക്കെ നാട്ടിലേക്ക് ചവിട്ടാനുള്ള നെട്ടോട്ടം.
ബാങ്ക് വഴി അല്ലേ അയക്കാവൂ, ഹുണ്ടിയെന്ന ഹവാല പാടില്ലല്ലോ എന്നു ചോദിക്കരുത്.
എന്‍ജിനീയറാണ് ഇത്രമാത്രം ശമ്പളമുണ്ട് എന്നു പറഞ്ഞ് ലക്ഷങ്ങള്‍ അയക്കാന്‍ മണി ട്രാന്‍സ്ഫര്‍ ഏജന്‍സികളില്‍ പോയാല്‍ ഇഖാമ ചോദിക്കുമ്പോള്‍ അതില്‍ പ്രൊഫഷന്‍ ലേബറായിരിക്കും. ഒരു ലേബര്‍ക്ക് മാസം പരമാവധി അയക്കാന്‍ സാധിക്കുന്ന തുക അമ്പതിനായിരം ഇന്ത്യന്‍ രൂപയാണ്. മികച്ച ജോലിയും തക്ക ശമ്പളവുമുണ്ടെങ്കിലും ഇഖാമയിലെ പ്രൊഫഷന്‍ മാറിയില്ലെങ്കില്‍ പിന്നെ ആശ്രയം ഹുണ്ടി തന്നെ.
നിരക്ക് കുറഞ്ഞിരിക്കെ, നാട്ടിലെത്തിക്കാന്‍ പരമാവധി തുക സ്വരൂപിച്ച് കൊടുത്തവരെ കണ്ണീരിലാക്കി ഹുണ്ടി ഏജന്റുമാര്‍ മുങ്ങിയ അനുഭവങ്ങളും നിരക്കിടിവിന്റെ ആഘോഷത്തിനിടയില്‍ അങ്ങിങ്ങായുണ്ട്.
രണ്ടാമത്തെ പെട്ടി സാക്ഷാല്‍ പെട്ടി തന്നെയാണ്. നാട്ടില്‍ പോകുമ്പോള്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അവകാശങ്ങള്‍ മാനിക്കുന്നതിന് മല്‍ബു സാധനങ്ങള്‍ കുത്തിനിറക്കുന്ന പെട്ടി. നിറയുന്നതുവരെ മനസ്സമാധാനമില്ലാത്ത പെട്ടി.
മുംബൈയിലേയും ബാംഗ്ലൂരിലേയും നാടന്‍ പ്രവാസികളെ പെട്ടി നോക്കി തിരിച്ചറിയാമെന്ന് പറയാറുണ്ട്. ഒരു പെട്ടിയും തൂക്കിയാണ് വരുന്നതെങ്കില്‍ മലപ്പുറം. പെട്ടി രണ്ടാണെങ്കില്‍ കണ്ണൂര്‍. എയര്‍പോര്‍ട്ടില്‍ പെട്ടികളുടെ ഭാരം കുറക്കുന്നതിന് രണ്ടു പെട്ടികളാക്കണമെന്ന നിബന്ധന വന്നപ്പോള്‍ അതില്‍ മനസ്സാ സന്തോഷിക്കുന്നവര്‍ കണ്ണൂരില്‍നിന്നുള്ള മല്‍ബുകളായിരിക്കും.
കൂടിയാല്‍ ഒരു പെട്ടിക്ക് 32 കിലോ ഭാരം മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കാന്‍ മല്‍ബുവിന് കഴിഞ്ഞിട്ടില്ല.
വേണമെങ്കില്‍ 32 കിലോ മാത്രമുള്ള ഒരു പെട്ടിയുമായി പോകാം. പക്ഷേ ഇത്രയേറെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യയെ എന്തിനു സഹായിക്കണം. കല്ലു നിറച്ചായാലും 40 കിലോ തന്നെ കൊണ്ടുപോകണമെന്നത് മല്‍ബുവിന് നിര്‍ബന്ധം.
കാര്‍ട്ടണുകള്‍ റാപ്പ് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് വലിയ ബോര്‍ഡ് സ്ഥാപിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ അതിനായുള്ള മെഷീന്‍ വെച്ച് ഇരിക്കുന്നവരുടെ വയറ്റത്തടിച്ചിട്ടുണ്ടെങ്കിലും ഇവിടെ റാപ്പ് ചെയ്യുക നിര്‍ബന്ധമാണെന്നാണ് വെപ്പ്. അതല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ കാല് കുത്തിയാല്‍ അതുറപ്പിക്കാന്‍ ആളുകളുണ്ട്.
അവരുടെ കണ്ണ് വെട്ടിക്കാന്‍ കഴിയില്ലെന്നുറപ്പായ മല്‍ബു കണ്ടെത്തിയ വഴികള്‍ വേറെയാണ്.
ആ മെഷീനില്‍ തിരിക്കാനിട്ട് കൊടുത്ത് ചുരുങ്ങിയത് 25 റിയാല്‍ കൊടുക്കുന്നതിനു പകരം വീട്ടില്‍വെച്ചു തന്നെ പ്ലാസ്റ്റിക് പൊതിഞ്ഞാല്‍ പോരേ?  സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയും അല്ലാതെയും പ്ലാസ്റ്റിക് വാങ്ങി മല്‍ബു തന്നെയങ്ങു ചുറ്റി.
വേറെ ചില മല്‍ബുകള്‍ കാര്‍ട്ടണിനോട് വിട ചൊല്ലി രണ്ടു പെട്ടികള്‍ വാങ്ങി. രണ്ടു തവണ നാട്ടിലേക്ക് പോകുമ്പോള്‍ കാര്‍ട്ടണ്‍ ചുറ്റാന്‍ കൊടുക്കുന്ന തുകയുണ്ടെങ്കില്‍ സ്വന്തമായി പെട്ടി വാങ്ങാം.
രണ്ടു പെട്ടികളുമായി സന്തോഷത്തോടെ പോകുന്നവന്‍ കണ്ണൂര്‍ മല്‍ബുവായിരിക്കും എന്നു പറയാന്‍ കാരണമെന്തായിരിക്കും?
മറ്റൊന്നുമല്ല. ഒരു പെട്ടി മല്‍ബുവിന്റെ സ്വന്തം വീട്ടിലേക്ക്. മറ്റേത് മണിയറയൊരുക്കി മല്‍ബി കാത്തിരിക്കുന്ന  ഭാര്യാഗൃഹത്തിലേക്ക്. മണിയറയില്‍ വെക്കാനുള്ള അലങ്കര വസ്തുക്കളും നാടാകെ സുഗന്ധ പൂരിതമാക്കാനുള്ള മേത്തരം അത്തറുകളും ഈ പെട്ടിയിലാണല്ലോ.


June 26, 2011

ഇരുനൂറ് മല്‍ബു, ഒരു കഫീല്‍


നിറഭേദങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും പ്രവാസികളുടെ പരക്കംപാച്ചിലും കാണുമ്പോള്‍ പഴമക്കാരനായ ഒരു മല്‍ബുവിനു ചിരി. ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം.
പഴമക്കാരന്‍ എന്നു പറയുമ്പോള്‍ പത്തെഴുപതു വയസ്സുള്ള ഒരു സാദാ മല്‍ബു എന്നു മനസ്സിലാക്കിയാല്‍ മതി.  ജീവിതം പ്രവാസത്തീയില്‍ ഹോമിച്ച ഒരു സാധാരണക്കാരന്‍.
തൊഴില്‍ മേഖലയിലെ ദേശീയവല്‍ക്കരണത്തിന്റെ ചിഹ്്‌നമായി മാറിയിരിക്കുന്ന ചുകപ്പും പച്ചയും നിറഭേദങ്ങളെ മല്‍ബു അതിജീവിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലാത്തയാള്‍. ചുകപ്പണിയേണ്ടി വരുന്നവര്‍ നാടു പിടിക്കേണ്ടിവരുമെന്ന പുകിലുകളൊക്കെ താനേ കെട്ടടങ്ങും. മല്‍ബു ജൈത്രയാത്ര തുടരും. കോണ്‍ഫിഡന്‍സിന്റെ ഉപ്പാപ്പ.
തേരാപാരാ നടന്നിരുന്ന എത്രയോ പേര്‍ക്ക് മാസാന്ത വരുമാനം ഉറപ്പുവരുത്തിയവന്‍ മല്‍ബു. അവര്‍ ഒരിക്കലും തൊഴിലുടമയോ കഫീലോ ആയിരുന്നില്ല. മല്‍ബുവിന്റെ സാമര്‍ഥ്യത്തില്‍ അങ്ങനെ ആയിത്തീര്‍ന്നവര്‍.
രണ്ടു പേരുടെ സ്‌പോണ്‍സറായിരുന്നയാളെ 200 പേരുടെ കഫീലാക്കിയവനാണ് മല്‍ബു.
എന്തിനധികം  ഇംഗ്ലീഷുകാരന്റെ വിലമതിക്കാനാവാത്ത ഡോഗിനു പകരം ഒരു നാടന്‍ പട്ടിയെ നല്‍കി തടി രക്ഷിക്കുക പോലും ചെയ്തു മല്‍ബു.
അതൊരു കഥയാണ്. പ്രവാസചരിത്രത്തില്‍ അതിജീവന കഥയായി പഴമക്കാരന്‍ മല്‍ബുവിന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.

പട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് സാര്‍വത്രികമാകുന്നതിനു മുമ്പു നടന്ന സംഭവം. സംശയിക്കേണ്ട അതിനും എത്രയോ എത്രയോ മുമ്പ് മല്‍ബു ഇവിടെ ഹാജരുണ്ട്. 
ഇംഗ്ലീഷുകാരന്‍ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന ഡോഗിനെ സ്വദേശത്തേക്ക് അയക്കാന്‍ ഒരു ഏജന്‍സിയെ ഏല്‍പിച്ചു. ഏജന്‍സിയില്‍നിന്ന് ആ ദൗത്യം കിട്ടിയത് വമ്പു കാട്ടി നടന്നിരുന്ന ഒരു മല്‍ബുവിന്.
കൂട്ടിലടച്ച ഡോഗുമായി എയര്‍പോര്‍ട്ടിലെത്തിയ മല്‍ബു അതുമായി സല്ലപിക്കുന്നതിനിടെ അബദ്ധത്തില്‍ കൂടിന്റെ വാതില്‍ തുറന്നുപോയി. പുറത്തിറങ്ങിയ ഡോഗ് യജമാനനെ കണ്ടില്ല.  നാലുപാടും നോക്കിയശേഷം അത് യജമാനനേയും തേടി പോയി. കുറച്ചുനേരം തെരഞ്ഞെങ്കിലും ഇനി കണ്ടുകിട്ടിയാല്‍ തന്നെ ആ കേമനെ കൂട്ടിലടക്കാനാകുമെന്ന കാര്യത്തില്‍ ഒട്ടും വിശ്വാസമില്ല. ഡോഗിനു പകരം ഡോഗില്ലാതെ രക്ഷയില്ല. കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ കുറച്ചകലെ പോയി മല്‍ബു ഒരു ചാവാലിപ്പട്ടിയെ സംഘടിപ്പിച്ചു. കൂട്ടിനകത്തായപ്പോള്‍ ഇത്തിരി ഗമയൊക്കെയുണ്ട്. അങ്ങനെ അവന്‍ കടലു കടന്നു. ഓമനയെ കാണാന്‍ അക്ഷമയോടെ കാത്തിരുന്ന ഉടമ ഞെട്ടാതിരിക്കുമോ? അയാള്‍ അടുത്ത വിമാനത്തിലിങ്ങെത്തി. അയക്കാനേല്‍പിച്ച ഡോഗ് ഇതുതന്നെയാണെന്ന് മല്‍ബുവും ഏജന്‍സിയും തറപ്പിച്ചു പറഞ്ഞു. ഒരു ഫോട്ടോ പോലും തെളിവായി ഹാജരാക്കാനില്ലാതിരുന്ന ഇംഗ്ലീഷുകാരന്‍ തോറ്റു. ജയിക്കാനായി ജനിച്ചവന്‍ മല്‍ബു. തോറ്റ ചരിത്രം കേട്ടിട്ടില്ല.
ഇതുപോലെ പച്ചയായ അനുഭവങ്ങളുടെ തങ്കലിപികളിലെഴുതപ്പെട്ട മല്‍ബൂചരിത്രത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
കഫീലുമാരുടെ വീടുകളിലേക്ക് ഓരോ മാസവും ഒഴുകുന്ന ആയിരങ്ങള്‍ക്ക് പിന്നില്‍ മല്‍ബുവിന്റെ വിയര്‍പ്പ് മാത്രമല്ല, ബുദ്ധിയുമുണ്ട്. വിയര്‍പ്പു മാത്രം കൈമുതലായുള്ളവന്‍ 200 റിയാല്‍ നല്‍കുമ്പോള്‍ അതു കൂലിക്കഫീലിനു നല്‍കുന്ന മാസപ്പണം. സാമര്‍ഥ്യവും കരുതലുമുള്ള മല്‍ബു കൊയ്‌തെടുത്ത ലാഭത്തില്‍നിന്നു നല്‍കുമ്പോള്‍ അതിനു വിയര്‍പ്പിന്റെ ഗന്ധം മാത്രമല്ല, സ്വര്‍ണത്തിന്റെ നിറവുമുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയതില്‍നിന്നുള്ള വീതംവെപ്പ്.
തൊഴില്‍ നഷ്ടത്തിന്റെ ഭീതിയില്‍ മല്‍ബു ഇത്രമാത്രം ആധി കൊള്ളേണ്ടതില്ലെന്ന് പറയുന്ന പഴമക്കാരനായ നമ്മുടെ മല്‍ബുവിന്റെ ആത്മവിശ്വാസത്തിനു പക്ഷേ ഒരു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ.
നാട്ടില്‍ അവധിക്കു പോകാനൊരുങ്ങിയവരെ അടക്കം നിരവധി പേരെ അങ്കലാപ്പിലാക്കിയ ലുങ്കി ന്യൂസുകളിലൊന്ന് അദ്ദേഹത്തെയും തേടിയെത്തി. ഇരുന്ന ഇരിപ്പില്‍ തളര്‍ത്തിക്കളഞ്ഞ ആ വാര്‍ത്തയുടെ പിന്നാമ്പുറത്ത് പക്ഷേ നിറഭേദമായിരുന്നില്ല.
എഴുപത് കഴിഞ്ഞവരെ നിറമൊന്നും നോക്കാതെ എയര്‍പോര്‍ട്ടില്‍നിന്ന് കയറ്റിവിടുന്നുവെന്ന ലുങ്കി ന്യൂസാണ് ടെലിഫോണിലൂടെ ടിയാന്റെ കാതിലെത്തിയത്.
ലുങ്കി ന്യൂസാണെന്ന് അറിയാമായിരുന്നിട്ടും അയാള്‍ക്കതു വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 




June 12, 2011

വിചാരണ

ഈ ഞാന്‍ നിന്റെ കൂട്ടുകാരന്റെ ആരാ?
അമ്മ.
അവള്‍ അവന്റെ ആരാ?
ഭാര്യ.
നേരം പുലരുന്നേയുള്ളൂ. ഇവരിത് എങ്ങനെ വീടു കണ്ടു പിടിച്ചു എന്നാലോചിച്ചു കൊണ്ടാണ് മല്‍ബു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മല്‍ബിയും കുട്ടികളുമൊക്കെ ചുറ്റും കൂടി നില്‍ക്കുകയാണ്.
ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മല്‍ബുവിനെ കാണാന്‍ എല്‍.ഐ.സി ഏജന്റുമാരും ഷെയര്‍ ബ്രോക്കര്‍മാരും മുതല്‍ സാദാ സ്വത്തു ബ്രോക്കര്‍മാര്‍ വരെ വരാറുണ്ട്. ഇതു പക്ഷേ പുതുമയുള്ള കാഴ്ചയാണ്.
നേരം പരപരാ വെളുക്കുമ്പോള്‍ ഒരു സ്ത്രീ  തേടിയെത്തുക. ചോദ്യശരങ്ങള്‍ തൊടുക്കുക.
നാട്ടിലെത്തിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ദിവസങ്ങള്‍ മാത്രമള്ള അവധിയായതിനാല്‍  ആരോരും അറിയാതിരിക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തിയിരുന്നു. എത്രയൊക്കെ രഹസ്യമാക്കിയാലും അറിയേണ്ടവര്‍ അറിയും.
തികച്ചും അത്ഭുതപ്പെടുത്തിയ ഒരു യാത്രയുണ്ട്. ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു യാത്ര.
വിമാനം ഇറങ്ങി ലഗേജുമെടുത്തു പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. ഒരാള്‍ അടുത്തു വന്നു കാതില്‍ പരഞ്ഞു. റിയാല്‍ ഇങ്ങു തന്നേക്കൂ നല്ല റേറ്റ് തരാം.
റിയാല്‍ ഇല്ലല്ലോ എന്നു പറഞ്ഞപ്പോള്‍ എം.കെയല്ലേ, നിങ്ങളുടെ കയ്യില്‍ 5000 റിയാല്‍ ഉണ്ടല്ലോ എന്ന് അയാള്‍.
അപരിചിതനായ ഇയാള്‍ക്ക് എങ്ങനെ എന്റെ പേരു മനസ്സിലായി എന്നതില്‍ മാത്രമല്ല, കയ്യിലുള്ള റിയാലിന്റെ കണക്ക് എങ്ങനെ കൃത്യമായി കിട്ടി എന്നതും അത്ഭുതപ്പെടുത്തി.
ലഗേജില്‍ വലിയ അക്ഷരത്തില്‍ പേരെഴുതി വെച്ചാല്‍ ആര്‍ക്കും പേരു എളുപ്പം കാണാമല്ലോ എന്നു ചിന്തിക്കാന്‍ വരട്ടെ, എം.കെ.  എന്നതു വിളിപ്പേരു മാത്രമാണ്. പെട്ടിയില്‍ എഴുതിയിരിക്കുന്നത് പാസ്‌പോര്‍ട്ടിലെ പേരും.
ആരോ ഒറ്റുകൊടുത്തുവെന്ന സംശയത്തോടെ അവിടെനിന്നു ഒരു വിധം രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴും ആ ചോദ്യത്തിനു ഉത്തരം ലഭിച്ചിട്ടില്ല.  ആരുമറിയാതെ ഒളിപ്പിച്ചുവെച്ച റിയാലിന്റെ കണക്ക് എങ്ങനെ എയര്‍പോര്‍ട്ടിനു പുറത്ത് റിയാലിനു കാത്തുനില്‍ക്കുന്നയാള്‍ക്ക് കിട്ടി?
ഇതും ഇപ്പോള്‍ അതുപോലെ തന്നെയാ.
രഹസ്യമായി നാടണഞ്ഞ വിവരം രഹസ്യമല്ലാതായിരിക്കുന്നു. കിലോമീറ്ററുകള്‍ അകലെനിന്ന് ഈ സ്ത്രീ തേടിയെത്തി എന്നതു തന്നെയാണ് അതിനു തെളിവ്.
ഇങ്ങനെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുമെന്ന് പത്തു ദിവസത്തെ അവധിക്കു പുറപ്പെടുന്നതിനു മുമ്പേ ചില സുഹൃത്തുക്കള്‍ സൂചന നല്‍കിയിരുന്നു. ഏതോ ഫോട്ടോയില്‍ കണ്ട് ഇവരുടെ മുഖവും ഓര്‍മയുണ്ട്. അതുകൊണ്ടു തന്നെ അധികം തലപുകക്കേണ്ടി വന്നില്ല. ആളെ പിടികിട്ടി. ചോദ്യങ്ങള്‍ക്കൊക്കെയും സംയമനം കൈവിടാതെ ഉത്തരം നല്‍കാനും സാധിച്ചു.
അവരുടെ ചോദ്യത്തിന് കൂട്ടുകാരന്റെ അമ്മ എന്നു ഉത്തരം നല്‍കിയെങ്കിലും യഥാര്‍ഥത്തില്‍ അയാള്‍ കൂട്ടുകാരനൊന്നുമായിരുന്നില്ല. ഒന്നോ രണ്ടോ പ്രാവശ്യം കണ്ട പരിചയം. പിന്നെ സുഹൃത്തുക്കളില്‍നിന്നുള്ള കേട്ടറിവ്.
ടിയാന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അഞ്ചാറു മാസം മുമ്പ് മരിച്ചു പോയി. ഒരു ദിവസം രാവിലെ ജോലിക്കു പോകാറായപ്പോള്‍ ഉണര്‍ന്നു കണ്ടില്ല. സഹമുറിയന്മാര്‍ കുലുക്കി വിളിച്ചിട്ടും ഉണര്‍ന്നില്ല. ആശുപത്രിയിലെത്തിച്ച് നോക്കിയപ്പോള്‍ മൂന്ന് മണിക്കൂര്‍ മുമ്പേ മരിച്ചു കഴിഞ്ഞിരിക്കുന്നു.
ഉറക്കത്തിലെ മരണം പ്രവാസികള്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കയാണെങ്കിലും ഈ മരണം പലരെയും നൊമ്പരപ്പെടുത്തി.
പ്രാരാബ്ധങ്ങള്‍ കാരണം വര്‍ഷങ്ങളായി നാട്ടില്‍ പോകാത്തയാള്‍, പൂര്‍ത്തിയാകാത്ത വീട്, കുട്ടികളില്‍ ഒരാള്‍ക്ക് വിട്ടു മാറാത്ത അസുഖവും.
ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് ഒന്നും കിട്ടാനില്ല. വീട് പണിക്കും കുട്ടിയുടെ ചികിത്സക്കുമായി എല്ലാം വാങ്ങിക്കഴിഞ്ഞിരിക്കുന്നു.
അപ്രതീക്ഷിത മരണം ദുരിതത്തിലാക്കിയ കുടുംബത്തെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത കൂട്ടുകാരിലുണര്‍ന്നു. അതൊരു ഫണ്ട് ശേഖരണമായി. അറിയുന്നവരും അല്ലാത്തവരുമൊക്കെ സഹായിച്ചു. അങ്ങനെ സാമാന്യം മോശമല്ലാത്ത ഒരു തുക സമാഹരിച്ചപ്പോള്‍ പുതിയ ഒരു ചോദ്യം ഉയര്‍ന്നുവന്നു. നാട്ടിലെ പേരുകേട്ട കുടുംബത്തെ നാട്ടുകാര്‍ പിരിവെടുത്ത് സഹായിച്ചുവെന്നത് എങ്ങനെ സ്വീകരിക്കപ്പെടും?
ഒടുവില്‍, പിരിവെടുത്ത കാര്യം മറച്ചുവെച്ചുകൊണ്ട് ജോലി ചെയ്ത സ്ഥാപനത്തില്‍നിന്നു ലഭിച്ച ആനുകൂല്യമെന്ന പേരില്‍ തുക ടിയാന്റെ കുടുംബിനിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നാട്ടിലെത്തിയ രണ്ട് മല്‍ബുകള്‍ തുക എത്തിച്ചുകൊടുത്തത്.
പക്ഷേ, അതൊരു പുലിവാലായി മാറുമെന്ന്  ആരും കരുതിയില്ല.
ന്നാലും ഞാനല്ലേ അവനെ നൊന്തു പ്രസവിച്ചത്? കമ്പനിയില്‍നിന്ന് കിട്ടിയ പണത്തില്‍നിന്ന് ഒരു പതിനായിരം ഉറുപ്പികയെങ്കിലും എനിക്കുകൂടി അവകാശപ്പെട്ടതല്ലേ?
അമ്മയുടെ അടുത്ത ചോദ്യമാണ് മല്‍ബുവിനെ ചിന്തയില്‍നിന്നുണര്‍ത്തിയത്.
പിരിവുകാര്യം പറയാതെ  വീണ്ടും അനുനയത്തിനു ശ്രമിച്ചുവെങ്കിലും അവരുടെ നോവ് ശുണ്ഠിയിലേക്കും അസഭ്യം പറച്ചിലിലേക്കും നീങ്ങിയപ്പോള്‍ മല്‍ബുവിന് ആ സത്യം തുറന്നു പറയേണ്ടിവന്നു. പിന്നീട് വിചാരണക്കു കാത്തുനില്‍ക്കാതെ നനവു പടര്‍ന്ന കണ്ണുകളുമായി അവര്‍ ശാന്തയായി മടങ്ങി.
 

May 8, 2011

അല്‍പം ക്യൂ പുരാണം

നീണ്ട ക്യൂ കണ്ടാല്‍ ഉടന്‍ അവിടെ നിന്നേക്കണം. കാര്യമൊക്കെ പയ്യെ അന്വേഷിച്ചാല്‍ മതി. ഒരു സാദാ ക്യൂവിന്റെ നീളം ഇരട്ടിയാകാന്‍ നിമിഷങ്ങള്‍ വേണ്ട. കാര്യമൊക്കെ അന്വേഷിച്ച് നില്‍ക്കാന്‍ പോകുമ്പോഴേക്കും വരിയുടെ അവസാനത്തിലായിരിക്കും സ്ഥാനം.
കാര്യമൊന്നുമില്ലാത്ത ക്യൂവിലാണ് നിന്നതെങ്കിലും പ്രയാസപ്പെടാനില്ല. അവിടേയുമുണ്ട് അവസരങ്ങള്‍. ഒന്നുകില്‍ വയ്യാത്ത ഒരാള്‍ക്ക് തന്റെ സ്ഥാനം നല്‍കി ഒരാളെ സാഹയിച്ചുവെന്ന സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങാം. അല്ലെങ്കില്‍ ക്യൂവിലെ സ്ഥാനം അത്യാവശ്യക്കാരന് കൈമാറി ചില്ലറയൊപ്പിക്കാം.
നാട്ടില്‍ സിനിമാ തിയേറ്ററുകളിലും പാസ്‌പോര്‍ട്ട് ഓഫീസുകളിലും മാത്രമല്ല, മദ്യഷാപ്പുകളില്‍ പോലുമുണ്ട് ഈ ക്യൂ വ്യാപാരം.
വരിയുടെ കാലം പോയി ഇപ്പോള്‍ എല്ലായിടത്തും ടോക്കണ്‍ വന്നല്ലോ എന്നു വിചാരിച്ചാലും വ്യാപാര സാധ്യത അവസാനിക്കുന്നില്ല. ആദ്യമേ പോയി അഞ്ചും പത്തും ടോക്കണ്‍ മുറിച്ചെടുത്ത് കാത്തുനില്‍ക്കുന്നവരുണ്ട്.
സ്ഥിരമായി ബാങ്കില്‍ പോകുന്ന ജോലിയുള്ള ഒരു മല്‍ബു എപ്പോഴും മൂന്ന് ടോക്കണ്‍ എടുത്തുവെക്കും. വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ബട്ടണ്‍ അമര്‍ത്തിയല്‍ ടോക്കണ്‍ ഇങ്ങു പോന്നോളും. എത്ര ടോക്കണ്‍ എടുക്കുന്നു എന്നൊന്നും ആരും നോക്കാനുമില്ല.
ഒരു ടോക്കണ്‍ പോരേ, എന്തിനാ ഇഷ്ടാ അധികം എന്നു ചോദിച്ചാല്‍ മല്‍ബുവിനു മറുപടിയുണ്ട്. ചിലപ്പോള്‍ നമ്മുടെ കൈയില്‍നിന്ന് ടോക്കണ്‍ കളഞ്ഞുപോകാം. നമ്പര്‍ അനൗണ്‍സ് ചെയ്യുമ്പോഴായിരിക്കും ടോക്കണ്‍ തപ്പുക. രണ്ടു വിളി കഴിഞ്ഞാല്‍ കൗണ്ടറിലിരിക്കുന്നയാള്‍ അടുത്ത നമ്പറിലേക്ക് പോകും. നമ്മുടെ വെപ്രാളത്തിലും ചിലപ്പോള്‍ വിളിച്ച നമ്പര്‍ കിട്ടാതെയാകാം. അപ്പോള്‍ കയ്യില്‍ സ്‌റ്റോക്കുള്ള രണ്ടാമത്തെ നമ്പര്‍ തുണ.
ഇനി മൂന്നെണ്ണത്തില്‍ ആദ്യത്തേതു തന്നെ യൂസ് ചെയ്താല്‍ തിരികെ ഇറങ്ങുമ്പോള്‍ ഏതെങ്കിലും സുഹൃത്ത് ഉണ്ടോ എന്നു നോക്കി ടോക്കണ്‍ സമ്മാനിച്ച് അയാളുടെ സ്‌നേഹം നേടാം. പരിചയക്കാര്‍ ഇല്ലെങ്കില്‍ ഏതെങ്കിലും അപരിചിതനു വെച്ചു നീട്ടി സഹായിക്കാം. ഇതൊന്നുമല്ലെങ്കില്‍ രണ്ടു ടോക്കണ്‍ ചുരുട്ടി വേസ്റ്റ് ബാസ്കറ്റിലേക്കിട്ടാലും മതി. ആര്‍ക്കും നഷ്ടമില്ല. കൗണ്ടറിലിരിക്കുന്നയാള്‍ രണ്ടു തവണ വെറുതെ ബട്ടണ്‍ ഞെക്കണമെന്നു മാത്രം. രണ്ട് നമ്പറുകള്‍ക്കുശേഷമുള്ള നമ്പറുകാരന് വെപ്രളമില്ലാതെ, കൗണ്ടറിലെത്താന്‍ സാവകാശം ലഭിക്കുന്നുവെന്ന മെച്ചവുമുണ്ട്.
എയര്‍പോര്‍ട്ടിനു പുറത്ത് ക്യൂ നില്‍ക്കുകയായിരുന്നു കുറെ മല്‍ബുകള്‍. പുറത്ത് എന്നു പറഞ്ഞാല്‍ പറുത്തു തന്നെ. ജിദ്ദ എയര്‍പോര്‍ട്ട്  കെട്ടിടത്തിനും പുറത്ത്. വലിയ ഭാണ്ഡങ്ങളുമായി പല ദേശക്കാരും കൂളായി കയറിപ്പോകുന്നു. കാത്തുനില്‍ക്കുന്ന മല്‍ബുവിന്റെ നേരെ നോക്കി ഇളിച്ചുകാട്ടി പോകുന്നു അയല്‍ ദേശക്കാര്‍. കുഞ്ഞുകുട്ടികളുമായും ലഗേജുമായും മല്‍ബുകള്‍ നിന്നു തളരുന്നു.
പത്തും ഇരുപതും മിനിറ്റു കൂടുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ വന്ന് അഞ്ച് പേരെ എയര്‍പോര്‍ട്ടിനകത്തേക്ക് കടത്തി വിടും. അതിലുള്‍പ്പെടാന്‍ മൂന്ന് വരികളിലായി നിന്നുമുഷിഞ്ഞ മല്‍ബുകള്‍ മത്സരിക്കുന്നു. അപ്പോഴേക്കും അതാ രണ്ട് വലിയ ഓഫീസര്‍മാര്‍ വന്ന് മല്‍ബുകള്‍ കാത്തുനില്‍ക്കുന്നിടം വഴിയാണെന്നും പറഞ്ഞ് കുറേക്കൂടി ദൂരേക്ക് ഓടിക്കുന്നു. ഓട്ടത്തിനിടയില്‍ ആദ്യം നിന്നവര്‍ അവസാനക്കാരായി മാറിയപ്പോള്‍ എയര്‍ ഇന്ത്യക്കെതിരെ രോഷം ഇരട്ടിയായി. കോഴിക്കോട്ടേക്ക് പറന്ന് മല്‍ബുവിന്റെ ശാപം നേടിയ എയര്‍ ഇന്ത്യ.
എന്താ ഇതു കഥ. എയര്‍പോര്‍ട്ടിനും പറുത്തും തുടങ്ങിയോ മല്‍ബുകള്‍ക്ക് പീഡനം.
വിമാനം പുറപ്പെടേണ്ട സമയമായിട്ടും എയര്‍ ഇന്ത്യാ കൗണ്ടറില്‍ മൂന്ന് ജീവനക്കാരേയുള്ളൂ. ബാക്കിയുള്ളവര്‍ ഹജ് ടെര്‍മിനലില്‍ ഉംറക്കാര്‍ക്ക് സേവനം നല്‍കാന്‍ പോയതാ. യാത്രക്കാരെ കൊണ്ട് എയര്‍പോര്‍ട്ടിനകം നിറഞ്ഞപ്പോള്‍ എയര്‍ ഇന്ത്യാ അധികൃതര്‍ക്ക് എയര്‍പോര്‍ട്ട് മേധാവികളില്‍നിന്ന് കിട്ടിയ വീക്കിന്റെ ഫലമാണ് മല്‍ബുകള്‍ എയര്‍പോര്‍ട്ടിനു പുറത്ത് കാത്തുനിന്ന് കാലുതളര്‍ന്ന് അനുഭവിച്ചു തീര്‍ക്കുന്നത്. ജംബോ വിമാനമാകുമ്പോള്‍ ജംബോ ക്യൂ കൂടി വേണമല്ലോ. വിമാന സമയങ്ങളിലെ മാറ്റം യാത്രക്കാരെ അറിയിച്ച് അവരുടെ തിക്കും തിരക്കും കാത്തുനില്‍പും എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന എയര്‍പോര്‍ട്ട് അധികൃതരുടെ ചോദ്യത്തിന് ഒരു മറുപടിയും എയര്‍ ഇന്ത്യക്ക് നല്‍കാനില്ല.
ക്യൂ പുരാണം ഇവിടെയും അവസാനിക്കുന്നില്ല.
പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂകള്‍ പ്രത്യക്ഷപ്പെട്ടത് പത്രങ്ങള്‍ക്ക് തുടര്‍ച്ചയായ വാര്‍ത്തയായി. ഈയിടെ ജിദ്ദയിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി സ്വീകരിക്കുന്നുണ്ടെന്ന വ്യാജ എസ്.എം.എസ് പ്രചരിച്ചതിനെ തുടര്‍ന്നാണ് ആയിരങ്ങള്‍ മക്കാ ഗവര്‍ണറേറ്റിലേക്ക് ടെലിഗ്രാം അയക്കാനായി മണിക്കൂറുകളോളം കാത്തുനിന്നത്.
അവിടെയും കണ്ടു ഒരു മല്‍ബുവിനെ.
ഇതു തട്ടിപ്പാണെന്ന് കേട്ടാല്‍ തന്നെ അറിയാമല്ലോ. എന്നിട്ടും..
ഏയ്  എനിക്കറിയാം തട്ടിപ്പാണെന്ന്. ക്യൂവില്‍നിന്നു കൊടുക്കാന്‍ മാത്രമല്ല, ഇവിടെ ഫോം പൂരിപ്പിച്ചു നല്‍കി ചായക്കാശുണ്ടാക്കാനും ധാരാളം പേരെത്തിയെന്നറിഞ്ഞ് അന്വേഷിക്കാന്‍ വന്നതാണ്. ഒരു സന്ദേശം എഴതി നല്‍കാന്‍ അഞ്ചും പത്തും റിയാല്‍ വാങ്ങിയവരുണ്ട്. നമ്മുടെ പഴയ തൊഴിലാണല്ലോ. നാട്ടിലായിരുന്നപ്പോള്‍ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ മാത്രമല്ല, അറബിയിലുള്ള റീ എന്‍ട്രി ഇംഗ്ലീഷിലാക്കി നല്‍കിയിട്ടുമുണ്ട്.
കുറ്റിയറ്റു പോയ ഒരു തൊഴിലാണത്. റീ എന്‍ട്രി ഇംഗ്ലീഷില്‍ പതിച്ചു തുടങ്ങിയതോടെ ട്രാന്‍സ്‌ലേഷന്റെ ആവശ്യം തന്നെ ഇല്ലാതായി.
മല്‍ബുവിനു പോസ്റ്റ് ഓഫീസ് തൊഴില്‍ തുടങ്ങാനായില്ല. അതിനു മുമ്പേ പോലീസ് ക്യൂ നിന്നവരെ വിരട്ടിയോടിച്ചു. 

April 24, 2011

തേന്‍വരിക്ക @ ജിമെയില്‍. കോം

ഇ കൊമേഴ്‌സ് അഥവാ ഇലക്‌ട്രോണിക് വ്യാപാരത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഒരു ടെലിഫോണ്‍ ലൈനും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ഏതു മല്‍ബുവിനും ഇ. കൊമേഴ്‌സ് തുടങ്ങാം. എന്നാല്‍ പി. കൊമേഴ്‌സ് അങ്ങനെയല്ല. അത് ആരും തുടങ്ങാന്‍ പാടുള്ളതല്ല. പറഞ്ഞതില്‍ കാര്യമുണ്ടെന്ന് മുഴുവന്‍ വായിച്ചാല്‍ ബോധ്യമാകും.
 ഓഫീസില്‍ വന്നു കയറിയതേയുള്ളൂ. നാല് ഫോണുകളും ഒരേ സമയം ശബ്ദിച്ചു തുടങ്ങി. സമയം 9.20. ഈ സമയത്ത് ഇങ്ങനെ ഫോണുകള്‍ പതിവുള്ളതല്ല. രാത്രി സെല്‍ ഫോണുകളെല്ലാം ഓഫ് ചെയ്തിട്ടതുകൊണ്ടാകാം, അതിരാവിലെ തന്നെ വിളികള്‍. ബിസിനസ് ഫയലുകള്‍ ക്ലോസ് ചെയ്ത ശേഷം മനസ്സമാധാനത്തോടെ ഉറങ്ങാന്‍ വേണ്ടിയല്ല രാത്രി ഫോണുകളെല്ലാം ഓഫ് ചെയ്തത്. ശരിക്കും പറഞ്ഞാല്‍ ഒരു ഫോണ്‍ കോള്‍ ലഭിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാരണം ലണ്ടനിലേക്കയച്ച പാഴ്‌സലുകള്‍ എവിടെയോ കുടുങ്ങിക്കിടക്കുന്നു. പക്ഷേ, തലങ്ങും വിലങ്ങും ഫോണുകളും വന്നതോടെ എല്ലാ സെല്ലുകളും ഓഫാക്കാന്‍ നിര്‍ബന്ധിതനായി. മൊബൈലുകള്‍ ഓഫാക്കി ഉറങ്ങാന്‍ കിടന്നപ്പോള്‍ അതാ ലാന്റ് ഫോണും ശബ്ദിക്കുന്നു. അവസാനം വാര്‍ത്താ വിനിമയ ബന്ധം വിഛേദിച്ചാണ് അല്‍പമെങ്കിലും കണ്ണടക്കാന്‍ കഴിഞ്ഞത്
രാത്രി 12 മണിയോടെയാണ് ആദ്യ ഫോണ്‍ എത്തിയത്. സാര്‍, പരസ്യം കണ്ടു, എത്ര കാശ് വേണമെങ്കിലും തരാം. ഹുറൂബ് ഒഴിവായി ഒന്നു നാട്ടിലെത്തിയാല്‍ മതി.
ഏതു പരസ്യം എന്തു പരസ്യമെന്നു ചോദിച്ച് ഫോണ്‍ കട്ടാക്കിയതേയുള്ളൂ. അടുത്ത ഫോണിലെത്തി വിളി. കാര്യം ഒന്നു തന്നെ. ഹുറൂബ് ഒഴിവാക്കി നാട്ടിലെത്തിക്കണം, തുക ഒരു പ്രശ്‌നമല്ല.
ഹുറൂബ് ഒഴിവായി നാട്ടിലെത്താന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് പറഞ്ഞ് ആരോ ഇന്റര്‍നെറ്റില്‍ നല്‍കിയ പരസ്യമാണ് കാര്യം. പരസ്യത്തില്‍ കൊടുത്ത നമ്പര്‍ തെറ്റിയതായിരിക്കാമെന്നു പറഞ്ഞ്, വിളിച്ച രണ്ട് പേരെ ആശ്വസിപ്പിച്ചപ്പോഴേക്കും അവശേഷിക്കുന്ന മറ്റു രണ്ട് മൊബൈല്‍ നമ്പറുകളിലുമെത്തി ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള വിളികള്‍. സമയം കഴിയുംതോറും വിളികളുടെ എണ്ണം കൂടി. ഹുറൂബുകാര്‍ക്ക് എന്തു പാതിരാത്രി വന്നിരിക്കുന്നു? സുവര്‍ണാവസരമെന്നു കരുതി അവര്‍ വിളി തുടര്‍ന്നു. നാല് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത ശേഷം എന്തോ ചതി നടന്നിരിക്കുന്നുവെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ലാന്റ് ഫോണ്‍ ശബ്ദിച്ചത്.
ഒരു പത്ത് തേന്‍വരിക്ക വേണം. വരിക്കയാണെങ്കില്‍ മാത്രം മതീട്ടോ, രാവിലെ വന്ന് എടുത്തോളാം. കാര്യം അന്വേഷിച്ചപ്പോഴാണ് തേന്‍വരിക്ക ചക്ക പകുതി വിലക്ക് ലഭിക്കുന്നുവെന്ന പരസ്യത്തിനു താഴെ കൊടുത്തിരിക്കുന്നത് ഇതേ നമ്പറാണെന്ന് വിളിച്ചവര്‍ തറപ്പിച്ചു പറഞ്ഞത്.
ഹുറൂബിനെ കുറിച്ചോ തേന്‍ വരിക്കയെ കുറിച്ചോ ഒരു പരസ്യവും കൊടുത്തിട്ടില്ലെന്നും റോംഗ് നമ്പര്‍ ചേര്‍ത്തുപോയതായിരിക്കാമെന്നും പറഞ്ഞുകൊണ്ട് വിളിച്ചവരെയൊക്കെ വിശ്വസിപ്പിക്കാന്‍ പെട്ട പാട് ചെറുതല്ല. തലങ്ങും വിലങ്ങും ഫോണ്‍ ശബ്ദിച്ചപ്പോള്‍ മല്‍ബിയും കുട്ടികളും സഹായത്തിനെത്തി. അവസാനം സെല്‍ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്തു. ലാന്റ് ഫോണിന്റെ കേബിള്‍ ഊരിയിട്ടു.
ബിസിനിസ് കാര്‍ഡിലെ നമ്പറുകളെല്ലാം ഇന്റര്‍നെറ്റിലെ സൗജന്യ സൈറ്റില്‍ നല്‍കിയിരിക്കുന്ന പരസ്യങ്ങളോടൊപ്പം ചേര്‍ത്തിരിക്കയാണ്. വിളിക്കുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
ഇതു പോലുള്ള സൈറ്റുകള്‍ ഇപ്പോള്‍ മല്‍ബുകളുടെ ദൗര്‍ബല്യമാണ്. ഒന്നും വാങ്ങാനോ വില്‍ക്കാനോ ഇല്ലെങ്കിലും അതില്‍ കയറിയിറങ്ങി വായിച്ചിരിക്കുക അവരുടെ ഒരു ഹരമാണ്. വില്‍ക്കാനുള്ള സാധനങ്ങളുടെ കൂട്ടത്തില്‍ പൊന്നോമനയുടെ ബാത്ത് ടബ്ബ് മുതല്‍ ഒരു തവണ മാത്രം ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വരെയുണ്ട്. താഴെ ഏതെങ്കിലും മാന്യന്റെ നമ്പര്‍ കൊടുത്താല്‍ മതിയല്ലോ.
മടിച്ചു മടിച്ചാണ് ഓഫീസിലെ ഫോണെടുത്തത്. അതു തന്നെ, തേന്‍വരിക്കക്കു വേണ്ടിയുള്ള വിളി. അതിരാവിലെ തന്നെ അവന്റ ഒരു തേന്‍വരിക്കയെന്നു ശപിച്ചു കൊണ്ടിരുന്നപ്പോള്‍ ഐ.ടി വിദഗ്ധന്‍ കുതിച്ചെത്തി.
സാര്‍ ഒരു രക്ഷയുമില്ല, തേന്‍വരിക്ക ജിമെയില്‍ ഡോട്ട് കോമില്‍നിന്ന് നമ്മുടെ കമ്പനിയുടെ എല്ലാ ഫോണ്‍ നമ്പറുകളും വെച്ച് പരസ്യം കൊടുത്തിട്ടുണ്ട്. ഹുറൂബും ചക്കയും മാത്രമല്ല, സൗജന്യ ഹൃദയ ശസ്ത്രകിയയുമുണ്ട് കൂട്ടത്തില്‍. ഹൃദയമില്ലാത്തവരുടെ പി. കൊമേഴ്‌സാണിത്. പറ്റിക്കല്‍ കൊമേഴ്‌സ്. ആരും ഇത് ചെയ്യാന്‍ പാടുള്ളതല്ല, ക്രൂരവിനോദം. 


January 9, 2011

കമ്മദിന്റെ വിജയഗാഥ


പായ്യ്യാരം പറയുന്ന വീട്ടു ഡ്രൈവര്‍മാരെതല്ലിക്കൊല്ലണമെന്ന പക്ഷക്കാരനാണ്മീത്തലെ കമ്മദ്. വെറുതെ പറയുന്നതല്ല, എവിഡന്‍സുണ്ടെന്നും അദ്ദേഹം പറയും. കാരണം കമ്മദും ഒരു മല്‍ബുവാണ്, ഹൗസ് ഡ്രൈവറാണ്. ഇപ്പോള്‍ആഴ്ചയില്‍ രണ്ടു ദിവസം സ്‌പോക്കണ്‍ഇംഗ്ലീഷിനു കൂടി പോകുന്നതുകൊണ്ട്സംസാരത്തില്‍ ഇടക്കിടെ ഇംഗ്ലീഷ്വരും. മലയാളത്തോടൊപ്പം അങ്ങനെകടന്നുവരുന്ന ഒരു വാക്കാണ്എവിഡന്‍സ്.
ഹൗസ് ഡ്രൈവര്‍മാര്‍ പറയുന്നപരാതികളിലൊന്നും കാര്യമില്ലെന്നുംഒത്തുനിന്നാല്‍ എല്ലാ ഹൗസ്ഡ്രൈവര്‍മാര്‍ക്കും വല്ലതുമൊക്കെനേടാമെന്നും കമ്മദ് പറയും.
സ്വന്തം ജീവിത കഥ തന്നെയാണ് കമ്മദിനു എവിഡന്‍സായി പറയാനുള്ളത്.
ഒരു ചക്ക വീണപ്പോള്‍ മുയല്‍ ചത്തൂന്ന് വെച്ച് എപ്പോഴും മുയല്‍ ചാകുമോ കമ്മദ്ക്കാ എന്നു ചോദിച്ചാല്‍വേണമെങ്കില്‍ ചക്ക വേരിന്മേലും കായ്ക്കും എന്നായിരിക്കും മറുപടി.
പിന്നെ ഒരു തത്ത്വജ്ഞാനിയെ പോലാകും കമ്മദ്.
എല്ലാ വാതിലുകള്‍ക്കും ഓരോ താക്കോലുണ്ട് മക്കളേ, അതു കണ്ടു പിടിക്കുകയാണ് പ്രധാനം.
കമ്മദ് പറയുന്നതില്‍ കാര്യമില്ലാതില്ല. ഹൗസ് ഡ്രൈവര്‍മാരെ കുറ്റം പറയുമ്പോള്‍, താനും ഇതുപോലെപായ്യ്യാരം പറഞ്ഞു കൊണ്ടിരുന്ന ഒരാളായിരുന്നുവെന്ന വസ്തുത അദ്ദേഹം മറന്നു പോകുന്നുവെന്നു മാത്രം.
ശമ്പളം കൃത്യമായി തരില്ല, ജോലിക്കാണെങ്കില്‍ ഒരു കൃത്യതയുമില്ല, കഫീലിെനയോ കഫീലിച്ചിയെയോകൊണ്ട് സൂഖില്‍ പോയാല്‍ ദിവസം മുഴുവനുള്ള കാത്തിരിപ്പ്, ഡ്രൈവര്‍ ജോലി കഴിഞ്ഞ്വീട്ടിലെത്തിയാല്‍ പിന്നെ അല്ലറ ചില്ലറ വീട്ടുപണികള്‍... അങ്ങനെ ഏതു കാലത്തും ഹൗസ്ഡ്രൈവര്‍മാര്‍ പറയുന്ന പരാതികള്‍ തന്നെയായിരുന്നു കമ്മദും പറഞ്ഞിരുന്നത്.
പിന്നീട് സംഭവിച്ചതാണ് പ്രധാനം.
800 റിയാല്‍ ശമ്പളത്തിനു വന്ന കമ്മദ് മൂന്ന് വര്‍ഷം കൊണ്ട് നാട്ടില്‍ സ്വന്തമായി ഒരു വീടുണ്ടാക്കി, ഇവിടെ രണ്ട് ബഖാലയില്‍ ഷെയറെടുത്തു, ശമ്പളമായ 800 റിയാലിനു പകരം ഇപ്പോള്‍ മാസംനാലായിരത്തിന്റെ വരുമാനം, ഏറ്റവും ഒടുവില്‍ തൊഴിലുടമ തന്നെ ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് കൊടുത്ത്പറഞ്ഞയക്കുന്നു.
ഒരാളുടെ പുരോഗതിക്ക് ഇതിലപ്പുറം എന്തുവേണം? പക്ഷേ വിജയത്തിനു പിന്നില്‍ ഒരു മല്‍ബിയുടെവിരുതുണ്ട്.
വിജയിച്ച ഏതൊരാണിന്റെ പിന്നിലും ഒരു പെണ്ണുണ്ട് എന്നാണല്ലോ?
ഗള്‍ഫിലെത്തി കമ്മദ് അഞ്ചാറു മാസം രൂപയൊന്നും നാട്ടിലേക്കയച്ചിരുന്നില്ല. മല്‍ബിയും രണ്ടു കുഞ്ഞുമല്‍ബികളും നാട്ടില്‍ അര്‍ധ പട്ടിണിയിലായിരുന്നു.
ഭര്‍ത്താവ് മല്‍ബുവിന് എന്തു സംഭവിച്ചു, അവിടെ വല്ല ബന്ധത്തിലും കുടുങ്ങിയോ എന്നറിയാന്‍സാധാരണ മല്‍ബികള്‍ ചെയ്യാറുള്ളതു പോലെ ഏതെങ്കിലും സിദ്ധനെ സമീപിക്കാനോ, ടെലിവിഷനില്‍പരിഹാരം നിര്‍ദേശിക്കുന്ന മൗലവിക്ക് എഴുതാനോ അല്ല കമ്മദിന്റെ മല്‍ബി മുതിര്‍ന്നത്.
പൊളിഞ്ഞുവീഴാറായ കുടിലിനു മുന്നില്‍ താനും രണ്ടു കുഞ്ഞുമല്‍ബികളും നില്‍ക്കുന്ന ഒരു ഫോട്ടൊയെടുത്ത്അയക്കുകയാണ് ബുദ്ധിമതിയായ മല്‍ബി ചെയ്തത്. ഇത്തിരി മനുഷ്യപ്പറ്റുള്ള ആരു കണ്ടാലുംനൊമ്പരപ്പെടുന്നതായിരുന്നു ഫോട്ടോ.
കമ്മദിനും അതു സംഭവിച്ചു.
പൊളിഞ്ഞു വീഴാറായ കുടിലും എല്ലും തോലുമായ മല്‍ബിയും മക്കളും കമ്മദിനെ തളര്‍ത്തിക്കളഞ്ഞു. ചിത്രംനോക്കി കുറേനേരം കരഞ്ഞു. കണ്ണീര്‍തുള്ളികള്‍ ഫോട്ടോയിലേക്ക് അടര്‍ന്നു വീണു.
അപ്പോഴാണ് കമ്മദിന്റെ കഫീലിച്ചി അതു വഴി വന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്നകമ്മദിന്റെ കൈയില്‍നിന്ന് ഫോട്ടോ വാങ്ങി അവര്‍ നോക്കി. കാര്യങ്ങള്‍ തിരക്കി.
നിനക്ക് വീട് ഞാന്‍ ഉണ്ടാക്കിത്തരാം.
പിശുക്കിയെന്ന് പല തവണ കൂട്ടുകാരോട് പറഞ്ഞ് പരിഹസിച്ച കഫീലിച്ചിയാണ്.
ഇപ്പോള്‍ ഇതാ തന്റെ കൈയിലുള്ള ഫോട്ടോ അവരുടെ ഹൃദയത്തിലേക്ക് കടക്കാനുള്ള താക്കോലോയിമാറിയിരിക്കുന്നു. കമ്മദിനു വിശ്വസിക്കാനായില്ല.
അവര്‍ വീണ്ടും ആശ്വസിപ്പിച്ചു.
നീ ഒരു പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവരൂ.
കമ്മദ് വൈകാതെ ആറ് ലക്ഷം രൂപയുടെ വീടിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവന്നു.
പിന്നീട് എല്ലാം വേഗത്തിലായിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ആറു ലക്ഷത്തെ എട്ടായി വിഭജിച്ച്അവര്‍ ഗഡുക്കളായി പണം നല്‍കിത്തുടങ്ങി.
മല്‍ബിയെ പോലെ ബുദ്ധിമാന്‍ തന്നെയായിരുന്നു കമ്മദും. ആദ്യത്തെ ഗഡുക്കള്‍ നാട്ടിലേക്കയച്ചില്ല. പകരം അതുകൊണ്ട് നാട്ടുകാരന്റെ ബഖാലയില്‍ ഷെയറെടുത്തു.
വീടു പണി നടക്കുന്നുണ്ടല്ലോ എന്നു കഫീലിച്ചി ഇടക്കു ചോദിക്കും.
ഉഷാറായി നടക്കുന്നുണ്ടെന്ന് കമ്മദിന്റെ മറുപടി.
എന്നാല്‍ അതിന്റെ ഒരു ഫോട്ടോ എടുത്തയക്കാന്‍ മല്‍ബിയോട് പറ എന്നുമാത്രം കഫീലിച്ചി പറഞ്ഞില്ല.
ആദ്യത്തെ ഗഡുക്കള്‍ വകമാറ്റിയെങ്കിലും പിന്നീടുള്ള ഗഡുക്കളും പുഷ്ടിപ്പെട്ട ബഖാലയില്‍നിന്നുള്ളവരുമാനവുമൊക്കെ ആയപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കമ്മദിന്റെ വീട് പൂര്‍ത്തിയായി.
കുറ്റൂഷക്ക് നാട്ടിലേക്ക് പോയ കമ്മദ് വീടിന്റെ വരാന്തയില്‍ കുടുംബത്തോടൊപ്പം സന്തോഷ നിമിഷംപങ്കിടുന്ന ഫോട്ടോ കൊണ്ടുവരാനും കഫീലിച്ചിയെ കാണിക്കാനും മറന്നില്ല.
സംഭവത്തിനു ശേഷമാണ് കമ്മദിന് പായ്യ്യാരം പറയുന്ന ഹൗസ് ഡ്രൈവര്‍മാരെ കണ്ടുകൂടാതായത്.
എല്ലാ ഹൃദയങ്ങള്‍ക്കും ഓരോ താക്കോലുണ്ടെന്നും അതു കണ്ടെത്തി ഉപയോഗിച്ചാല്‍ എല്ലാവര്‍ക്കും നന്മകൈവരുമെന്നും കമ്മദ് പഠിപ്പിക്കുന്നു.

January 2, 2011

സവാളയും സായിക് ഖാസും

സവാളയും സായിക് ഖാസും തമ്മില്‍ വലിയ ബന്ധമില്ലെങ്കിലും ഇപ്പോള്‍ രണ്ടിനും ക്ഷാമമുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സവാളയെന്ന നമ്മുടെ സ്വന്തം ഉള്ളി വാങ്ങിക്കൊണ്ടുവരാന്‍ കല്‍പിക്കുന്നവരോട് സായിക് ഖാസെന്ന ഹൗസ് ഡ്രൈവര്‍ക്ക് ഇപ്പോള്‍ ധൈര്യത്തോടെ കണ്ണുരുട്ടാം. ദിസ് ഈസ് നോട്ട് മൈ ജോബ് എന്നു തെളിച്ചു പറയാം. കണ്ണെറിയേണ്ടി വരില്ല.
തല്‍ക്കാലം പിരിച്ചുവിടില്ലെന്ന് നൂറു ശതമാനം ഉറപ്പ്.
വീട്ടു ഡ്രൈവര്‍മാരെ കിട്ടാതായിരിക്കയാണല്ലോ?
കൊന്നാലും ഇനി വീട്ടു ഡ്രൈവര്‍മാരായി ഹിന്ദികളെ കിട്ടില്ലാന്ന് നെഞ്ചു വിരിച്ചുകൊണ്ടല്ലേ ചില മല്‍ബുകള്‍ പറയുന്നത്.
ഈയിടെ ഒരു മല്‍ബു വീട്ടു ഡ്രൈവറെ റിക്രൂട്ട് ചെയ്യാന്‍ മുതലാളിയുടെ ചെലവില്‍ നാട്ടില്‍ പോയി. ഇവിടെയൊന്നും തപ്പിയിട്ടും കിട്ടിയില്ലെന്ന് വിശ്വസിപ്പിച്ചാണ് ചുളുവില്‍ ടിക്കറ്റും ചെലവും ഒപ്പിച്ചത്. നാട്ടില്‍ പോയി വന്നതാണെങ്കിലും മൂന്നു മാസം കൊണ്ടു വീണ്ടുമൊരു യാത്ര.
രണ്ടാഴ്ച തിരിഞ്ഞു കളിച്ച ശേഷം തിരിച്ചുവന്ന് മുതലാളിക്ക് മുഖം കാണിച്ചു.
നിങ്ങള്‍ ഈ പറയുന്ന ശമ്പളത്തിന് നാട്ടില്‍നിന്ന് ഒരാളും ഇങ്ങോട്ടു വരാന്‍ തയാറില്ല. 15,000 രൂപ അവിടെ ഏതു കൂലിപ്പണിക്കും കിട്ടും. ആയിരം റിയാലിന് പിന്നെ ആര് ഇങ്ങോട്ടു കയറി വരും?
നിങ്ങള്‍ക്ക് കേള്‍ക്കണോ. ഇപ്പോള്‍ ഹിന്ദികള്‍ ബംഗാളികളെയാണ് ഡ്രൈവര്‍മാരായി ജോലിക്ക് വെക്കുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും ബംഗാളികളാ. ഏതു ജോലിക്കും അവരെയേ കിട്ടാനുള്ളൂ. ജോലി കൃത്യമായി ചെയ്തു തീര്‍ക്കും. ശമ്പളം കുറച്ചു കൊടുത്താലും മതി.
കത്തീര്‍ മുഷ്കില.
ഇന്ത്യ കുതിക്കുകയാണ് മുദീര്‍. വമ്പിച്ച പുരോഗതി. ഇഷ്ടം പോലെ ജോലി. ഇവിടെ നിന്നൊക്കെ മുഹന്ദിസുകളും മറ്റും കൂട്ടം കൂട്ടമായാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്. മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഒറ്റ ഹിന്ദിയേയും മേലില്‍ കിട്ടിയെന്നു വരില്ല.
പറഞ്ഞതിന്റെ ഇരട്ടി ശമ്പളം കൊടുക്കാമെങ്കില്‍ എന്റെ ഒരു അടുത്ത സുഹൃത്ത് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. നിങ്ങളോട് സംസാരിച്ച ശേഷം അറിയിക്കാമെന്ന് പറഞ്ഞ് പോന്നിരിക്കയാ ഞാന്‍.
(മുദീറിനോട് അങ്ങനെയാണ് പറഞ്ഞതെങ്കിലും യാഥാര്‍ഥ്യം വേറെ ആയിരുന്നു. നാട്ടിലെത്തിയ ഉടന്‍ വിസ വില്‍പന നടത്തി അര ലക്ഷം വാങ്ങി പോക്കറ്റിലിടുകയായിരുന്നു.
ഏതു സമയവും വിവരം തരും. പുറപ്പെടാന്‍ തയാറായിരിക്കണമെന്നാണ് ഇരയോട് ശട്ടം കെട്ടിയിരിക്കുന്നത്.)
പ്രസംഗം നീണ്ടു നീണ്ടു പോയപ്പോള്‍ മുതലാളി മൂക്കത്തു വിരല്‍ വെച്ചു.
ഇന്ത്യയുടെ പുരോഗതിയെ കുറിച്ച് വിസ്്മയപ്പെട്ടതായിരിക്കാം. എത്രായിരം ഹിന്ദികളാണ് ഇങ്ങോട്ട് വന്നിരുന്നത്. ഇപ്പോള്‍ ആയിരം റിയാലിനു ആരെയും കിട്ടാനില്ലെന്ന്.
മുദീറിന്റെ ചിന്ത അങ്ങനെ ആയിരുന്നിരിക്കാമെങ്കിലും
മാലീഷ്, നമുക്ക്് വേറെ വഴി നോക്കാമെന്നേ പറഞ്ഞുള്ളൂ.
അപ്പോള്‍ സുഹൃത്തിനെ കൊണ്ടുവരുന്ന കാര്യം?
നേരെ ഇരട്ടിയാക്കുന്നില്ലെങ്കിലും പകുതിയെങ്കിലും കൂട്ടിക്കൊടുത്താല്‍ മതി. ഒരു ആയിരത്തഞ്ഞൂറ്. അവനെ ഇങ്ങോട്ടു കൊണ്ടുവരാം. കൂട്ടുകാരനായതു കൊണ്ടു പറയുകല്ല. നല്ല തങ്കപ്പെട്ട ഒരുത്തനാ അവന്‍.
മുതലാളി ഒന്നും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞു. നാട്ടില്‍നിന്ന് സുഹൃത്തിന്റെ വിളി കൂടിയപ്പോള്‍ മല്‍ബു ഒന്നു കൂടി ചെന്നു നോക്കി.
മുതലാളി ടൂര്‍ കഴിഞ്ഞു വന്നതേയുള്ളൂ. ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം മുഖം കാണിച്ചു.
ഡ്രൈവറെ കൊണ്ടുവരുന്ന കാര്യം എന്തായി?
ദേ കണ്ടില്ലേ, പുതിയ ഡ്രൈവര്‍, നീ പറഞ്ഞതു പോലെ എനിക്കും കിട്ടി ഒരു ബംഗാളിയെ.
പുറത്തു വണ്ടി കഴുകിക്കൊണ്ടിരുന്നയാളെ ചൂണ്ടിക്കാട്ടി മുദീര്‍ പറഞ്ഞു.
അപ്പോള്‍ എന്റെ കൈയില്‍ തന്ന വിസ.
ഹാദാ ഖലാസ്..
തളര്‍ന്നു വീഴാതിരിക്കാന്‍ മല്‍ബു അടുത്തു കണ്ട സോഫയില്‍ പിടിച്ചു.
ഇയാളല്ലേ പറഞ്ഞത്. ബംഗാളിയെ വേണ്ടേ വേണ്ടാന്ന്. വെറുതെ പറഞ്ഞു ബംഗാളിയെ കിട്ടുമെന്ന്. പോയ ബുദ്ധി പോയി. ഇനിയിപ്പോ ക്രെയിന്‍ കെട്ടി വലിച്ചാലും വരില്ല.
അര ലക്ഷം വാങ്ങിയവന് ഇനിയെങ്ങനെ വിസ കൊടുക്കമെന്നു ചിന്തിച്ചുകൊണ്ട് തളര്‍ന്ന മനസ്സുമായി മല്‍ബു വണ്ടി കഴുകുന്ന ബംഗാളിയുടെ അടുത്തേക്ക് ചെന്നു.
ഇക്കാനെ എവിടെയോ കണ്ടു മറന്ന പോലുണ്ടല്ലോ. നാട്ടില്‍ എവിടെയാ? മങ്കടയാണോ? കഫീലിന്റെ ഓഫീസിലാ ജോലി അല്ലേ? എങ്ങനെയാ കഫീല്‍. ഒരു നൂറു റിയാല്‍ കൂട്ടിക്കിട്ടാന്‍ എന്തെങ്കിലും വകുപ്പുണ്ടോ? 1300 ആണ് പറഞ്ഞിരിക്കുന്നത്.
മല്‍ബുവിന്റെ മുഖത്ത് നോക്കി ഡ്രൈവര്‍ തുരുതുരാ പറഞ്ഞിട്ടും മല്‍ബുവിന് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. തല കറങ്ങുന്നതു പോലെ.



December 19, 2010

രവിക്കും അഹമ്മദിനും ഹുറൂബ്


എല്ലാരും ഉണ്ടല്ലോ?

അയമു പച്ചച്ചെങ്കൊടി, ഉദയന്‍ ഇടപെടല്‍, ബൈജു പത്രാങ്കുരന്‍, ഹരി പിളര്‍പ്പന്‍,

മമ്മു കാലുവാരി, അന്ത്രു ബാഗുപിടിത്തക്കാരന്‍, ചവച്ചിറക്കി മല്‍ബു.

എന്താ ഇത്ര അമാന്തം, വേഗം വേഗം വര്വാ.

പന്തിക്കു മുമ്പ് ചര്‍ച്ചയിലേക്ക് കടക്കണം.

വളരെ ഗൗരവമായൊരു വിഷയം ആലോചിക്കാന്‍ വേണ്ടിയാണ് ഇന്നെല്ലാവരോടും ഇവിടെ വരാന്‍ പറഞ്ഞത്. എല്ലാവരും സശ്രദ്ധം കേള്‍ക്കേണ്ട സംഗതിയാണ്. ഒരാള്‍ കേട്ടില്ല, മനസ്സിലായില്ല, ആക്കിപ്പറഞ്ഞു എന്നൊന്നും പിന്നീട് പറയാന്‍ ഇടവരരുത്.

പത്രങ്ങളും ടി.വിയും നോക്കാന്‍ വയ്യാതായിരിക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും ഹുറൂബിന്റെ കാര്യേ കേള്‍ക്കാനുള്ളൂ.

ഇങ്ങനെ പോയാല്‍ നമ്മളെയൊക്കെ ഹുറൂബുകാര്‍ കൂട്ടം ചേര്‍ന്ന് വെട്ടിനുറുക്കി തിന്നാലും വലിയ അത്ഭുതമൊന്നും പറയാനുണ്ടാവില്യ. സാമൂഹിക സേവനം, രാഷ്ട്രീയ പ്രര്‍ത്തനം എന്നൊക്കെ പറഞ്ഞോണ്ടാണല്ലോ നമ്മുടെയൊക്കെ നില്‍പ്.

പ്രവാസികളുടെ ക്ഷേമാണല്ലോ എല്ലാരുടേയും ലക്ഷ്യം.

അക്കൂട്ടത്തില്‍ പത്രത്തിലൊരു ഫോട്ടോ, ടി.വിയിലൊരു ഡയലോഗ്, ഏറ്റവും കൂടിയാല്‍ എല്ലാരും കൂടിച്ചേര്‍ന്നുള്ള ഒരു ആദരവും പുരസ്‌കാര സമര്‍പ്പണവും. അതിലൊന്നും ആരെയും കുറ്റപ്പെടുത്താനൊന്നും പറ്റില്യ.

മത്സരമൊക്കെ വേണ്ടതുതന്നെ. സേവിക്കുന്നവര്‍ മത്സരിക്കുമ്പോള്‍ നേട്ടം സഹായം ആവശ്യമുള്ള പാവങ്ങള്‍ക്കു തന്നെ.

ലക്ഷങ്ങള്‍ ചെലവാക്കി തീര്‍ഥാടനത്തിനു വരുന്നവരെ സേവിക്കാനും സഹായിക്കാനും എന്തായിരുന്നു മത്സരം. ഹാജിമാര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതും തളര്‍ന്നുവീണ ഹാജിക്ക് കഞ്ഞി കൊടുക്കുന്നതും യഥാസമയം പത്രത്തിലും ടി.വിയിലുമെത്തിച്ച് നാലാളെ അറിയിക്കാനും കണ്ടു മത്സരം.

സേവിക്കാനൊരു ഹാജിയെ തേടി സേവകര്‍ മത്സരിച്ചപ്പോള്‍ പോലീസുകാരന്‍ ചോദിച്ചൂത്രെ- വഴി തെറ്റിയ ഒരാളെ ടെന്റിലെത്തിക്കാന്‍ എത്ര കാശാ വാങ്ങുന്നതെന്ന്. താന്‍ ഇന്നയാളാണെന്ന് പറഞ്ഞിട്ടും തളര്‍ന്നുവീണ ഹാജിയില്‍നിന്ന് പ്രതികരണമില്ലാതായപ്പോള്‍ നടന്നു തുടങ്ങിയ മല്‍ബുവിനോട് പോലീസുകാരന്‍ അങ്ങനെ ചോദിച്ചതില്‍ അത്ഭുതമൊന്നുമില്ല. മിസ്‌രി ഹാജിക്കെന്തിനു മല്‍ബു സേവനം? അയാള്‍ക്കെങ്ങനെ ബാഡ്ജ് തിരിയും?

കാടടച്ച് വെടിവെക്കരുത്. ഹാജി സേവനം പേരിനു വേണ്ടി ഉപയോഗിച്ചത് ആരാന്ന് വെച്ചാ തുറന്നങ്ങു പറയണം -മമ്മു കാലുവാരിക്ക് സഹിച്ചില്ല.

സേവക്കു പോകുന്നവര്‍ കുറച്ചു പബ്ലിസിറ്റി കൊതിക്കുന്നത് അത്ര വലിയ അപരാധമൊന്നുമല്ല. ബാഡ്ജും കുത്തി അവിടെ സ്വന്തക്കാരെയും കാത്തിരിക്കയായിരുന്നില്ല. സേവനം ചെയ്യുക തന്നെയായിരുന്നു -ബാഗു പിടിത്തക്കാരന്‍ അന്ത്രുവിന്റെ തകര്‍പ്പന്‍ മറുപടി.

വിഴുപ്പലക്കണ്ടാട്ടോ. ഇത്ര നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടി മത്സരിക്കാന്‍ തുടങ്ങിയാല്‍ എന്താകും പാവം പ്രവാസികളുടെ ഗതി?

മത്സരിക്കാന്‍ വേറെ എന്തൊക്കെ കിടക്കുന്നു. ഹുറൂബ് തന്നെയെടുക്കാം. ആയിരക്കണക്കിനാളുകളല്ലേ ഈ കെണിയില്‍ കുടുങ്ങിക്കിടക്കുന്നത്.

എല്ലാരും കൂടി മത്സരിച്ചാല്‍ എന്തെങ്കിലും ഒരു വഴി കണ്ടെത്താന്‍ കഴിയില്ലേ?

ഇതിലൊന്നും ചെയ്യാന്‍ കഴിയില്ലാട്ടോ. വരുമ്പോള്‍ സൂക്ഷിക്കണായിരുന്നു. അംബാസഡറുടെ നിലപാട് തന്നെയാ ശരി -ബൈജു പത്രാങ്കുരന്‍.

ഇങ്ങനെയൊരു ഗതിയിലകപ്പെടും എന്നു അറിഞ്ഞുകൊണ്ടല്ലല്ലോ പത്രാങ്കുരാ ഇങ്ങോട്ടാരും വരുന്നത്. വന്നു കുടുങ്ങിപ്പോകുവല്ലേ. പുറമെ ജോലിയെടുക്കുന്നതിനായി കഫീലിന് കൃത്യമായി കാശ് കൊടുക്കുന്നവര്‍ ഒരു സുപ്രഭാതത്തില്‍ ഹുറൂബാകുവാണല്ലോ. പണിക്കാരന്‍ ഓടിപ്പോയീന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്‌പോണ്‍സര്‍ക്ക് പുതിയ വിസക്ക് വഴി തുറക്കുന്നു.

പ്രവാസികളെ പൂര്‍ണാവകാശമുള്ളവരാക്കിയെന്നും പറഞ്ഞ് മന്ത്രിമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വിശ്രമിക്കുകയാണല്ലോ? അവര്‍ക്ക് പണവും പിന്തുണയും തേടുന്നവര്‍ ഇവിടെയുണ്ടല്ലോ? എന്തുകൊണ്ട് സമ്മര്‍ദം ചെലുത്തുന്നില്ല -ഹരി പിളര്‍പ്പന്‍ ഗംഭീര പ്രസംഗം തുടങ്ങി.

പ്രവാസികള്‍ക്ക് വോട്ടവകാശം നേടിക്കൊടുത്തത് വലിയ കാര്യം തന്നെയാണ്. അതിനെ പരിഹസിക്കരുത് -അയമു പച്ചച്ചെങ്കൊടി ചാടി വീണു.

അതിന്റെ ക്രെഡിറ്റ് രവി സാറിനാ. വേറെ ആരും പങ്കുപറ്റേണ്ട -ഉദയന്‍ ഇടപെടല്‍ നിരുത്സാഹപ്പെടുത്തി.

ഇതിപ്പോ തര്‍ക്കം നീണ്ടു പോകാനേ തരമുള്ളൂ.

പരിഹാരത്തിന് എന്തേലും നടക്കണമെങ്കില്‍ രവീനേം അഹമ്മദിനേം ഇങ്ങോട്ടു കൊണ്ടുവന്ന് ഒന്നു ഹുറൂബ് ആക്കണം.

അതിനെന്താ ഒരു വഴി? അപ്പോഴേ അവര്‍ക്ക് ബോധ്യാകൂ. ഹുറൂബ് കെണിയില്‍ കുടുങ്ങി മൂന്നും നാലും വര്‍ഷമായി നാട്ടില്‍ പോകാനാവതെ ഇവിടെ കഴിയുന്നവരുടെ കണ്ണീരും സങ്കടവും ചവച്ചിറക്കി മല്‍ബു ഐഡിയ വെച്ചങ്ങു കാച്ചി.

എടോ, മന്ത്രിമാരെ ഹുറൂബാക്കുക പ്രായോഗികമല്ല -മമ്മു കാലുവാരി യാഥാര്‍ഥ്യം പറഞ്ഞു.

തല്‍ക്കാലം ഇങ്ങനെ ചെയ്യാം. ഹുറൂബ് അനന്തമായി നീണ്ടുപോയാല്‍ കാത്തുകാത്തിരുന്ന് നേടിത്തന്ന വോട്ടവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ ബാക്കിയുണ്ടാവില്ലെന്നും ഇനിയും ഉറക്കം നടിക്കുകയാണെങ്കില്‍ രണ്ടുപേരേം ഹുറൂബാക്കുമെന്നും മൊത്തം പ്രവാസികളുടെ ഒപ്പു ശേഖരിച്ചുകൊണ്ട് ഒരു ഭീമ ഹരജി നല്‍കാം -കാലുവാരി വിശദീകരിച്ചു.

അഹമ്മദ് എന്താക്കാനാ...ഹുറൂബുകാരെ കൊണ്ടുപോകാന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുകയോ? ആദ്യം വകുപ്പ് മാറ്റിക്കൊടുക്ക് എന്നിട്ടു കാണാം -

അയമുവിന്റെ പച്ച ശരിക്കും ചെങ്കൊടിയായി.



December 5, 2010

തിരോധാനം



തീര്‍ന്നോ? ഇനി വല്ലതും ചോദിക്കാനുണ്ടോ?
രാവിലെ തന്നെ കയറി വരും ഓരോ ശല്യം. ഞാനിവിടെ ഇതും തുറന്നിരിക്കുന്നത് കസ്റ്റമേഴ്‌സിനു വേണ്ടിയാ. അല്ലാതെ നിങ്ങളെ പോലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനല്ല.
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തു വന്ന് ഇങ്ങനെ ശല്യം ചെയ്താല്‍ എന്തായിരിക്കും സ്ഥിതി?
അതിനു ഞാന്‍ നിങ്ങളോട് ആകെ രണ്ട് മൂന്ന് കാര്യങ്ങളല്ലേ ചോദിച്ചുള്ളൂ മാഷേ. മറ്റെന്തു ബന്ധമില്ലെങ്കിലും ഞാനും ഒരു മല്‍ബുവല്ലേ. ആ ഒരു പരിഗണന തന്നുകൂടേ?
തണുക്കുന്ന മട്ടില്ല.
നിങ്ങളെന്താ പോലീസുകാരനോ? അതോ പത്രക്കാരനോ? ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍.
നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാളെ കുറിച്ച് നിങ്ങളോടല്ലാതെ പിന്നെ വേറെ ആരോടാ ചോദിക്കേണ്ടത്?
സംയമനം വിട്ടില്ലെങ്കിലും മല്‍ബു ഇത്തിരി കടുപ്പത്തിലാക്കി ചോദ്യം. ഉഷ്ണം ഉഷ്‌ണേന ശാന്തി.
കസ്റ്റമേഴ്‌സ് ഒന്നും ഇല്ലാത്തതിനാല്‍ ശബ്ദം കനപ്പിച്ചു തന്നെ.
ബഖാല മുതലാളിയെ കുറിച്ച് മുമ്പൊരിക്കല്‍ കൂട്ടുകാരന്‍ ചെറിയൊരു വിവരണം നല്‍കിയിരുന്നതിനാല്‍ ഇത്തിരി ഭയമുണ്ടായിരുന്നു. ആ ചിത്രം മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. ഒരു വലിയ ഭരണി തന്റെ നേരെ ഏതു സമയവും വരാനുള്ള സാധ്യത മുന്നില്‍ കാണുന്നു. തല വെട്ടിച്ച് അതില്‍നിന്ന് രക്ഷപ്പെടാനുള്ള പാകത്തിലാണ് നിലകൊണ്ടത്. ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടുന്ന സാധനം എന്തായാലും ദേഹത്തേക്ക് വലിച്ചെറിയുക എന്നതാണ് ഈ ആജാനബാഹുവിന്റെ ശീലം.
ഒരിക്കലും പല്ല് പുറത്തു കാണിക്കാത്തയാള്‍ എന്നാണ് മുതലാളിയെ കുറിച്ച് കൂട്ടുകാരന്‍ പറയാറുള്ളത്. ആദ്യമായാണ് മല്‍ബു നേരില്‍ കാണുന്നത്. ഇയാള്‍ പല്ല് പുറത്തു കാണിക്കാത്തതു തന്നെ നല്ലതെന്നാണ് രൂപഭാവങ്ങള്‍ വെച്ചുള്ള മല്‍ബുവിന്റെ വിലയിരുത്തല്‍.
വീട്ടില്‍നിന്ന് കുടിച്ച ചായ ശരിയായില്ലെങ്കില്‍പോലും അതു മുഖത്തും പിന്നെ തന്റെ നേര്‍ക്കും കാണിക്കുമെന്ന് കൂട്ടുകാരന്‍ പറഞ്ഞിട്ടുണ്ട്.
മുഖം കണ്ടാലറിയാം. ഇന്നും ഇയാളുടെ ചായ കുടി ശരിയായിട്ടില്ലെന്ന്. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന ചൊല്ല് മാറ്റി അമ്മയോട് തോറ്റതിന് അങ്ങാടിയില്‍ എന്നാക്കിയത് ഇയാള്‍ക്കുവേണ്ടിയാണെന്നു പറയാം.
ഒരു കസ്റ്റമറിനു സിഗരറ്റ് നല്‍കിയ ശേഷം നിങ്ങളെന്താ പോകാന്‍ ഭാവമില്ലേ എന്ന നിലയില്‍ മല്‍ബുവിനു നേരെയായി നോട്ടം.
നിങ്ങളുടെ കടയില്‍ ജോലി ചെയ്തിരുന്നയാളെ കുറിച്ച് ഞാന്‍ പിന്നെ എവിടെ ചെന്നു ചോദിക്കണം? മല്‍ബു ചോദ്യം ആവര്‍ത്തിച്ചു.
ആരു പറഞ്ഞു, അവന്‍ എന്റെ ജോലിക്കാരനാണെന്ന്. ഇഖാമ പോലുമില്ലാത്ത അവന്‍ എന്റെ ജോലിക്കാരനോ? നാണമില്ലേ വിഡ്ഢിത്തം വിളമ്പാന്‍?
അതല്ല, കാക്കാ അവന്‍ ഇവിടെയല്ലേ രണ്ടു ദിവസം മുമ്പു വരെ ജോലിക്ക് നിന്നിരുന്നത്. ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. അവന്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ഇതാ നോക്കിയേ, ഫോണ്‍ ആണെങ്കില്‍ സ്വിച്ച്ഡ് ഓഫ്. നിങ്ങള്‍ തന്നെയാണ് വിവരം തരേണ്ടത്. അവന്‍ എവിടെ പോയി? അവന്റെ വീട്ടില്‍നിന്നും രാവിലെ മുതല്‍ വിളിയോട് വിളിയാണ്. അവനെ നിങ്ങള്‍ എന്തു ചെയ്തു?
ഞാന്‍ അവനെ പുഴുങ്ങി തിന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതു ചെയ്‌തോളൂ.
നിങ്ങള്‍ ആ കുടുംബത്തിന്റെ കാര്യം ഒന്നോര്‍ക്കണം. മല്‍ബുവിന്റെ തിരോധാനമെന്നു പറഞ്ഞ് പത്രത്തില്‍ വാര്‍ത്ത കൂടി വന്നാല്‍ നിങ്ങളായിരിക്കും ആദ്യം കുടുങ്ങുക. വെറുതെ കുഴപ്പത്തിനു നില്‍ക്കേണ്ട. അവന്‍ എവിടെ പോയി? ജവാസാത്ത് പിടിച്ചോ? എന്താണ് സംഭവിച്ചത്? അവന്റെ ഫോണിനെന്തു പറ്റി?
അവനൊന്നും പറ്റിയിട്ടൊന്നുമില്ല. ഫോണ്‍ ഇതാ ഇവിടെ കിടക്കുന്നു. പിന്നെ അവന്‍ എങ്ങനെ എടുക്കും. ഞാന്‍ ഓഫാക്കി വെച്ചിരിക്കാ.
ഇഷ്ടന്‍ ഒരാഴ്ച റസ്‌റ്റെടുക്കാന്‍ പോയതാ. വലിവിന്റെ അസുഖം ഇത്തിരി കൂടി. ഒരാഴ്ച മുമ്പ് അതു കലശലായപ്പോള്‍ ഞാന്‍ തന്നെയാണ് വിശ്രമം നിര്‍ദേശിച്ചത്. കുറച്ചു നാള്‍ മുമ്പെ ചെറിയ തോതിലുണ്ടായിരുന്നു. ആരും അതത്ര കാര്യമാക്കിയില്ല. വലിവ് കൂടാന്‍ ദാ ഈ ഫോണും കാരണമാണ്.
ഓണ്‍ ചെയ്്താ അപ്പോള്‍ കിളിനാദം കേള്‍ക്കാം. പിന്നെ മെസേജ് വരും റീചാര്‍ജിനുള്ള റിക്വസ്റ്റ്.
ആശുപത്രയിലൊന്നും കാണിച്ചില്ലേ. ഇപ്പോള്‍ കക്ഷി എവിടെയുണ്ട്?
ഏതോ ചങ്ങാതീടെ മുറിയില്‍ കാണും. ഇവിടെ നിന്നിറങ്ങിയിട്ട് മൂന്ന് ദിവസമായി. അയമൂന്റെ റൂമില്‍ ഒന്നു പോയി നോക്കൂ. അവനാണല്ലോ അടുത്ത ചങ്ങാതി. റീ ചാര്‍ജിനായി കിളിനാദങ്ങള്‍ കാത്തിരിപ്പുണ്ടെന്നും ഈ വഴി കണ്ടു പോകരുതെന്നും പ്രത്യേകം പറഞ്ഞേക്കണം.
ചിരിക്കാത്ത മുഖം പറഞ്ഞതു പോലെ തന്നെ മല്‍ബു അയമൂന്റെ മുറയിലുണ്ട്. മുഖത്ത് ഇത്തിരി നിരാശയുണ്ടെന്നല്ലാതെ വലിവിന്റെ ലക്ഷണമൊന്നും കാണാനില്ല.
വലിവിന്റെ അസുഖമെന്നു പറഞ്ഞ് കടയില്‍ പോകാതെ സുഖിച്ചു കഴിയാ അല്ലേ?
വലിവിന്റെ അസുഖമോ ആര്‍ക്ക്? ആരാ പറഞ്ഞത്?
ചിരിക്കാത്ത മുഖം തന്നെ, നിന്റെ മുതലാളി.
ങാ, അയാള്‍ അങ്ങനെ പറഞ്ഞോ? അയാളുടെ ഒരു റിയാല്‍ പോലും ഞാന്‍ വലിച്ചിട്ടില്ല. കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയതാ ഞാന്‍ മേശയില്‍നിന്ന് റിയാല്‍ വലിക്കുന്നുണ്ടെന്ന്. ഇനിയിപ്പോ ഒറ്റക്ക്‌നിന്നു നോക്കട്ടെ, കച്ചവടം കൂടൂമോന്ന് അറിയാലോ?
ആ വലിവല്ല ഈ വലിവെന്ന് അപ്പോഴാണ് മല്‍ബൂന് പിടി കിട്ടിയത്.

November 28, 2010

മിസ്‌രിപ്പെട്ടിയുടെ രഹസ്യം




കാറും പത്രാസും ഒക്കെ ഉണ്ടായിട്ടെന്താ?
തേപ്പു പെട്ടി മിസ്‌രിയില്‍നിന്ന് കടം വാങ്ങണം.
പ്രവാസിയുടെ വോട്ടവകാശം കയ്യാലപ്പുറത്തുനിന്ന് താഴെ എത്തിയ വാര്‍ത്തവായിച്ചുകൊണ്ടിരിക്കേ മല്‍ബിയുടെ കമന്റ്.
ആരുടെ കാര്യമാ ഇത്?
അപ്പുറത്തെ മല്‍ബുവിന്റേതു തന്നെ. പിന്നെ ആരാ ഇങ്ങനൊക്കെ ചെയ്യുക. കാര്‍വാങ്ങിയ അവര്‍ക്കൊരു തേപ്പുപെട്ടി വാങ്ങിക്കൂടേ?
മിസ്‌രിത്തട്ടം പോലെ മിസ്‌രിപ്പെട്ടിക്കു വല്ല പ്രത്യേകതയും കാണും. നീയങ്ങുനാട്ടിലായിരുന്നപ്പോള്‍ മിസ്‌രിത്തട്ടത്തിനു വേണ്ടി എന്ന വട്ടം കറക്കിയത്ഓര്‍മയുണ്ടോ? മിസ്‌രിപ്പെട്ടി കൊണ്ടു തേച്ചാല്‍ കഞ്ഞി മുക്കിയതു പോലെഇരിക്കുമായിരിക്കും. അല്ലാതെ അവര്‍ക്കൊരു അയേണ്‍ ബോക്‌സ്ഇല്ലാതിരിക്കുമോ? വാങ്ങിയാലെന്ത്? വാങ്ങിയില്ലെങ്കിലെന്ത്? തനിക്കിത് വേറെപണിയൊന്നുമില്ലേ? രാവിലെ തന്നെ കണ്ടുപിടിച്ചിരിക്കുന്നു, അയല്‍വാസിയുടെകുറ്റം. അതും ഒരു മല്‍ബിയുടെ.
വേറെ വേല ഒന്നുമില്ലെങ്കില്‍ ഇതാ വായിച്ചു നോക്ക്.
നമ്മളും വോട്ടര്‍മാരായി. ഇനിയിപ്പോ നാട്ടിലുണ്ടെങ്കില്‍ വോട്ട് ചെയ്യാം. ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നു വിട്ടുനിന്നാലും ഇനി പട്ടികയില്‍നിന്ന്പുറത്താവില്ല.
പട്ടികയില്‍ ഉണ്ടായിട്ടെന്താ? വോട്ട് ചെയ്യാനും ഭാഗ്യം വേണ്ടേ. അതൊക്കെമാന്യന്മാരു ചെയ്‌തോളും -മല്‍ബിയുടെ പ്രതികരണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയ അയമുവിന്റെഅവസ്ഥയായിരിക്കും നമുക്ക്.
വാര്‍ഡില്‍ മത്സരിക്കുന്നത് മുന്‍ പ്രവാസിയായ കൂട്ടുകരാനായതിനാല്‍ ഒരു കൈസഹായിക്കാന്‍ അവധിക്കാലം വോട്ടെടുപ്പ് തീയതിയോട് അടുപ്പിച്ചുകൊണ്ടാണ്അയമു നാട്ടിലേക്ക് പറന്നത്. ചില വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മേത്തരംപെര്‍ഫ്യൂം കൊണ്ടുപോകുകയും ചെയ്തിരുന്നു. ചെക്കന്മാരുടെ വോട്ടുറപ്പിക്കാന്‍പച്ചനോട്ടിനേക്കാള്‍ നല്ലത് പെര്‍ഫ്യൂമാണെന്ന് നിര്‍ദേശിച്ചത് സ്ഥാനാര്‍ഥിതന്നെയായിരുന്നു. മുന്‍ പ്രവാസിയായതിനാല്‍ വോട്ടു പിടിത്തം സുഗന്ധപൂരിതംതന്നെയാകണം.
അവിടെയെത്തി നോക്കിയപ്പോള്‍, ഒരേ പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍അയമുവിന് വോട്ടുണ്ട്. വീട്ടുപേരില്‍ ഇത്തിരി അക്ഷരത്തെറ്റുണ്ടെങ്കിലും.
അക്ഷരത്തെറ്റ്
മല്‍ബുവിന് ഒരു പ്രശ്‌നമാണോ? ഇവിടെ ഇഖാമയില്‍അയമുവിന്റെ വീട്ടുപേര് ചേര്‍ത്തിരിക്കുന്നത് ഉച്ചത്തില്‍ വായിച്ചാല്‍കുടുങ്ങിയതു തന്നെ. ഒന്നു രണ്ട് സ്ഥലത്ത് പേര് വിളിക്കാന്‍ ഇട വന്നപ്പോള്‍ശരിക്കും ചൂളിപ്പോയിട്ടുണ്ട് അയമു. അയമുവിന്റേതു മാത്രമല്ല, ഒട്ടുമിക്കമല്‍ബുകളും സ്വന്തം പേരുകള്‍ക്കും വീട്ടുപേരുകള്‍ക്കും വന്ന ദുര്‍ഗതിയോര്‍ത്ത്അസ്തിത്വ ദുഃഖം പേറുന്നവരാണ്.
അയമു രാവിലെ തന്നെ ഏറ്റവും മുന്തിയ പേര്‍ഫ്യൂമൊക്കെ പൂശി വോട്ട് ചെയ്യാന്‍ബൂത്തില്‍ ചെന്നപ്പോള്‍ വോട്ട് തൊട്ടു മുമ്പ് അത് ചെയ്തു പോയിരിക്കുന്നു. നിങ്ങള്‍ തന്നെയാണല്ലോ ഇവിടെ വന്ന് വോട്ട് ചെയ്തു പോയതെന്ന ചോദ്യംകൂടിയായപ്പോള്‍ ബോധം കെട്ട് വീഴാനൊരുങ്ങിയ അയമുവിനെ ഇനിയും രണ്ട്വാര്‍ഡുകള്‍ ഉണ്ടല്ലോ എന്നു പറഞ്ഞ് ആരൊക്കെയോആശ്വസിപ്പിക്കുകയായിരുന്നു. പക്ഷേ ആശ്വാസവും പ്രതീക്ഷയും രണ്ടുവാര്‍ഡുകളില്‍ എത്തുന്നതു വരെയോ ഉണ്ടായിരുന്നുള്ളൂ. രണ്ടിടത്തുംസമ്മതിദാനാവകാശം വിനിയോഗിക്കപ്പെട്ടിരിക്കുന്നു.
അയമുനേക്കാളും കെട്ട അവസ്ഥയല്ലേ ഇത്. തേപ്പുപെട്ടി കടം വാങ്ങുക
-മല്‍ബി വിഷയം വിടുന്നില്ല.
ചിലര്‍ അങ്ങനെയാണല്ലോ. ഉപദ്രവമേല്‍പിക്കാന്‍ ഒരു വിധേനയുംസാധ്യമാകുന്നില്ലെങ്കില്‍ നാവു കൊണ്ടെങ്കിലും അതു നിര്‍വഹിക്കും. ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും ഇത്തിരി പബ്ലിസിറ്റി.
ടെലിഫോണ്‍ ചെലവു പോലുമില്ല. ഗൂഗിള്‍ ടോക്കില്ലാത്ത മല്‍ബികള്‍ഇല്ലാത്തതിനാല്‍ പബ്ലിസിറ്റിക്കൊട്ടും കുറവുണ്ടായില്ല.
മിസ്‌രിപ്പെട്ടി വാര്‍ത്തയാവാന്‍ അധികനേരം വേണ്ടിവന്നില്ല. സംഭവംകഥാനായികയായ മല്‍ബിയുടെ ചെവയിലുമെത്തി.
ഒടുവില്‍ മല്‍ബിക്ക് മിസ്‌രിപ്പെട്ടിയുടെ രഹസ്യം വെളിപ്പെടുത്തേണ്ടി വന്നു. സങ്കീര്‍ണതയൊന്നുമില്ലായിരുന്നു. തേപ്പുപെട്ടി വര്‍ഷങ്ങളായി മല്‍ബിയുടെകരസ്പര്‍ശമേറ്റു തേഞ്ഞതായിരുന്നു. ഒരിക്കല്‍ പോലും അതില്‍ മല്‍ബുവിന്റെകരം പതിഞ്ഞിട്ടില്ല.
മിസ്‌രി കുടുംബം ആഴ്ചയില്‍ രണ്ടു തവണ അതു കൊണ്ടുപോകും. പക്ഷേ, തേച്ചുകഴിഞ്ഞ ഉടന്‍ എത്തിക്കാമെന്ന വാഗ്ദാനം ഒരിക്കലും പാലിക്കാറില്ല. മല്‍ബിക്ക് ആവശ്യം വരുമ്പോള്‍ അവിടെ പോയി ഡോറിനു മുട്ടിവാങ്ങിക്കൊണ്ടു വരാതിരിക്കാന്‍ പറ്റില്ലല്ലോ? മല്‍ബു ഉണ്ടക്കണ്ണു കൊണ്ട്തുറിച്ചുനോക്കും മുമ്പ് പാന്റ്‌സും ഷര്‍ട്ടും തേച്ചു വെച്ചില്ലെങ്കില്‍ പിന്നെ പറയണ്ട.


November 21, 2010

ഹാരിസ് ഏലിയാസ് കള്ളന്‍ എസ്‌കേപ്ഡ്




സംഗതി മോഷണമാണ്.
കാര്‍ഗില്‍ ഫ്‌ളാറ്റ്, ബൊഫോഴ്‌സ്, ലാവ്‌ലിന്‍, സ്‌പെക്ട്രം തുടങ്ങി വലിയ വലിയ കുംഭകോണമൊന്നുമല്ല. അതൊക്കെ വലിയ വലിയ ആളുകളുടെ ചെറിയ ചെറിയ മോഷണങ്ങള്‍.
ഇനിയിപ്പോള്‍ സാധാരണ മോഷണമാണെങ്കില്‍പോലും പറയാതിരിക്കുന്നതില്‍ കാര്യമൊന്നുമില്ല. പറയണം.
നമ്മെ നേരിട്ടു ബാധിക്കുന്നതാണല്ലോ നമ്മെ സംബന്ധിച്ചിടത്തോളം ശരിക്കും മോഷണം.
സ്‌പെക്ട്രം കുംഭകോണത്തില്‍ ഖജനാവിന് രണ്ട് ലക്ഷത്തോളം കോടി പോയാല്‍ നമുക്കെന്ത്?
അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിടാം.
ഇവിടെ പലതുകൊണ്ടും വ്യത്യസ്തമായൊരു മോഷണമാണ്.
മോഷണത്തോടെ തീര്‍ന്നതുമില്ല പുകില്‍. മല്‍ബുവിന്റെ വര്‍ഗ ബോധവും സാഹോദര്യവും ചോദ്യംചെയ്യപ്പെട്ട സംഭവമായി മാറി അത്. മാത്രമല്ല, കൂടിനിന്ന മല്‍ബുകളില്‍ അയല്‍ രാജ്യത്തോടുള്ളവിദ്വേഷം പോലും ആരോപിക്കപ്പെട്ടു.

എന്തെങ്കിലും മോഷ്ടിച്ചതിനാണ് പഴിയൊക്കെ കേട്ടതെങ്കില്‍ കൊള്ളാം.
അങ്ങനെയല്ല, അതിവിദഗ്ധനും പരിചയ സമ്പന്നനുമായ ഒരു കള്ളനെ അതിനേക്കാള്‍ മികച്ചവൈദഗ്ധ്യം ഉപയോഗിച്ച് പിടികൂടിയ സംഭവത്തിലാണ് മല്‍ബുകള്‍ പഴി കേട്ടത്.
പോയതു പോട്ടെ, ഇനി സൂക്ഷിക്കാം. കേസും പുലിവാലുമൊന്നും വേണ്ട എന്നതാണ് സാധാരണ മല്‍ബുരീതി. ഇഖാമ അടിച്ചുമാറ്റുന്നുവെങ്കില്‍ അതു മല്‍ബുവിനെ നോക്കി വേണമെന്ന ചൊല്ല് ഇഖാമ പോക്കറ്റടിസ്‌പെഷലിസ്റ്റുകളുടെയിടയില്‍ പ്രചരിക്കാന്‍ തന്നെ കാരണം ഇതാണ്.

ബസില്‍ പോകുന്ന മല്‍ബു എവിടെയൊക്കെ ഇഖാമ സുരക്ഷിതമായി വെക്കുമെന്നുപോലുംഅവര്‍ക്കറിയാം.
മല്‍ബു കള്ളനെ പിടിച്ചുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നുവെന്ന് വേണമെങ്കില്‍ പറയാം. സ്വാഭാവികമായും മോഷ്ടാവായിരുന്നില്ല ശ്രദ്ധാകേന്ദ്രം. കള്ളനെ പിടിച്ച മല്‍ബുവായിരുന്നു. കള്ളന്റെവരവും പോക്കും പതിവാണെങ്കിലും പിടിയിലാകുന്നത് അപൂര്‍വമാണല്ലോ? അതില്‍ ചെറുകളവ്, പെരുങ്കളവ് എന്ന വ്യത്യാസമൊന്നുമില്ല.
ആരായാലും പ്രകീര്‍ത്തിച്ചുപോകും. മല്‍ബുവിന് പ്രശംസ തികച്ചും അര്‍ഹമാണു താനും. കാരണങ്ങള്‍പലതുണ്ട്.
ഫ്‌ളാറ്റില്‍നിന്ന് ചില്ലറ സാധനങ്ങള്‍ നഷ്ടമായ മോഷണം വിധിയെ പഴിച്ചു മറന്നുകളയേണ്ട ഒന്നല്ലഎന്നു തോന്നിയതുതന്നെയാണ് ഒന്നാമത്തേത്.
ആരായിരിക്കും കള്ളന്‍ എന്നു ചിന്തിച്ചു, കള്ളനെ കുടുക്കാന്‍ കെണിയൊരുക്കി കാത്തിരുന്നു തുടങ്ങിയവമറ്റു കാരണങ്ങള്‍.
പിടികൂടാന്‍ കാത്തിരുന്നവരുടെ മുന്നിലേക്ക് വാതില്‍ തുറന്ന് കയറിയ കള്ളന്‍ മറ്റാരുമായിരുന്നില്ല. സ്ഥിരമായി കാണുന്നവനും മാസാമാസം വണ്ടി കഴുകിയ വകയില്‍ പണം കൈപ്പറ്റുന്നവനുമായ ഹാരിസ്അഥവാ വാച്ച്മാന്‍.
കള്ളന്റെ കൈയില്‍ താക്കോല്‍ ഏല്‍പിക്കുന്നതു പോലെ ഫ്‌ളാറ്റിന്റെ താക്കാല്‍ കാവല്‍ക്കാരനെഏല്‍പിച്ചതായിരുന്നില്ല. തുറന്നു കയറാന്‍ പിന്നെ കീ എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തില്‍ രണ്ട്ഗുണപാഠങ്ങളുണ്ട്. ഒന്ന്, വണ്ടി കഴുകാന്‍ ഒരിക്കലും വാച്ച്മാനെ ഏല്‍പിക്കരുത്. രണ്ട്, ഏല്‍പിച്ചാലുംഒരിക്കലും സ്വന്തം മുറിയുടെ കീ വണ്ടിക്കകത്ത് കളഞ്ഞുപോകരുത്.
കള്ളനെ പിടിച്ച സ്ഥിതിക്ക് ഇനി പോലീസില്‍ ഏല്‍പിക്കുകയാണല്ലോ വേണ്ടത്. പോലീസ്വരുന്നതുവരെ കള്ളനെ മുറയിലിട്ട് പൂട്ടണം. അതുതന്നെയാണ് ചെയ്തത്.
പോലീസിനായുള്ള കാത്തിരിപ്പിലാണ് കള്ളന്റെയാളുകളുടെ വരവ്. കട്ടതൊക്കെ തരാം, കള്ളനെതുറന്നുവിടൂ, എന്തായാലും നമ്മളൊക്കെ ഒരു ജാതിക്കാരല്ലേ, ഇത്തിരി മനുഷ്യത്വം വേണ്ടേ. ചോദ്യങ്ങള്‍അവസാനിച്ചില്ല.
കള്ളന്മാരുടെ ജാതിയോ എന്നു കൂട്ടത്തിലൊരു മല്‍ബു തിരിച്ചു ചോദിച്ചുവെങ്കിലും കൂടിനിന്നവരുടെസമുദായ മനസ്സ് ഇളക്കുകയായിരുന്നു ലക്ഷ്യം. കള്ളനായാലും സമുദായക്കരനാണെങ്കില്‍സംരക്ഷിക്കണമെന്നാണല്ലോ വെപ്പ്. അതു നടക്കാതായപ്പോള്‍ മല്‍ബുകള്‍ അയല്‍ക്കാരെദ്രോഹിക്കുന്നുവെന്നായി. വെറുമൊരു കള്ളനായ പച്ചയെ പോലീസിനു പിടിച്ചുകൊടുക്കാന്‍ ഹിന്ദികള്‍ഇറങ്ങിയെന്ന് പച്ചമലയാളം. ആദ്യത്തെ പച്ച പാക്കിസ്ഥാനിക്ക് മല്‍ബു നല്‍കിയ വിളിപ്പേര്. രണ്ടാമത്തെ പച്ച മല്‍ബുവിനും സ്വന്തം. ഈച്ചകളും പച്ചകളുമുള്ള നാടെന്നാണ് പണ്ടു പറയുക. ഇപ്പോള്‍ഈച്ചയില്ലാത്തതു കൊണ്ടും പച്ചകളോടൊപ്പം മറ്റുള്ളവരും ഉള്ളതുകൊണ്ടും പറയുന്നില്ല.
മല്‍ബു ഇറങ്ങിയാല്‍ ഇറങ്ങിയതാണെന്ന് കാണിച്ചു കൊടുക്കാന്‍ പോലീസിനായുള്ള കാത്തിരിപ്പ് തുടര്‍ന്നു.
പക്ഷേ എന്തു ചെയ്യാം. കഥാന്ത്യത്തില്‍ മല്‍ബു തോറ്റുപോയി. പൂട്ടിയിട്ട മുറിയില്‍നിന്ന് കള്ളന്‍സ്റ്റീമായിപ്പോയി. താഴെ ഇന്ത്യ-പാക് ചര്‍ച്ച പൊടിപൊടുക്കുന്നതിനിടെ രണ്ടാം നിലയില്‍നിന്ന് സൂപ്പര്‍മാനെ പോലെ കള്ളന്‍ തൂങ്ങിയിറങ്ങി രക്ഷപ്പെട്ടു.
കളഞ്ഞുപോയ താക്കോല്‍ കിട്ടിയതു ഭാഗ്യം. മുറി തുറന്നു കയറാന്‍ മറ്റൊരു കള്ളന്‍ വരില്ലല്ലോ?


November 14, 2010

മാമനൊബാമ




ഓ ഒബാമ, താങ്കള്‍ മല്‍ബുവിനൊരു മാതൃക.
ഉം. എന്ത്? താനെന്താ പറഞ്ഞത്. തന്നോടു തന്നെയാ ചോദ്യം. ആരെ മാതൃകയാക്കൂന്നാ താന്‍ പറഞ്ഞത് ?
എന്താ മനസ്സിലായില്ലേ? ്യൂഞാന്‍ ഒബാമയെ മാതൃകയാക്കും.
എടോ വയസ്സ് കുറേ ആയില്ലേ? തനിക്കിനിയും ഒബാമയെ മനസ്സിലായില്ലെന്നോ. താന്‍ മന്ത്രി സുധാകരന്‍ എഴുതിയ കവിത പോലും കേട്ടില്ലേ? അതു കേട്ടിരുന്നെങ്കില്‍ ഈ വിഡ്ഢിത്തം എഴുന്നള്ളിക്കുമായിരുന്നില്ല. ഇറാഖിലും അഫ്ഗാനിലും ലക്ഷക്കണക്കിനു കുഞ്ഞുങ്ങളേം സ്ത്രീകളേം കൊന്നൊടുക്കിയ നരാധമനാണ് താന്‍ മാതൃകയാക്കാന്‍ പോകുന്ന ഈ ഒബാമ.
ഓഹോ. അത്രേയുള്ളൂ. അക്കാര്യത്തില്‍ ഞാന്‍ മാതൃകയാക്കുന്നില്ല. ഒരാളെ എല്ലാ കാര്യത്തിലും മാതൃകയാക്കണം എന്നൊന്നും ഇല്ല. നമുക്ക് ഇഷ്ടമുള്ള കാര്യത്തില്‍ മാതൃകയാക്കിയാ മതി. ഇനി തന്നോടു ചോദിക്കട്ടെ. ഈ ഒബാമ മാതൃകയാക്കുന്നത് ആരെയാന്നറിയോ? സാക്ഷാല്‍ നമ്മുടെ ഗാന്ധിയാ അങ്ങേരുടെ മാതൃക. താന്‍ എന്നെ കളിയാക്കാന്‍ വന്നല്ലോ? തനിക്കുമുണ്ട് ഒബാമയില്‍ മാതൃക.
എനിക്കു വേണ്ട. ആ മാതൃക.
നിക്കെടോ, തോക്കില്‍ കയറി വെടിവെക്കാതെ. മുഴുവന്‍ കേട്ടാല്‍ താനും മാതൃകയാക്കും ഒബാമയെ.
കേള്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. താന്‍ പറ.
ഒബാമയും മിഷേല്‍ ചേച്ചിയും ഹുമയൂണ്‍ കുടീരം കാണാന്‍ പോയല്ലോ. അതു കണ്ടിരുന്നോ താന്‍.
വായിച്ചിരുന്നു. അതിലെന്തു പുതുമ. മുമ്പ് ക്ലിന്റണ്‍ വന്നപ്പോഴും ജോര്‍ജ് ബുഷ് വന്നപ്പോഴും എവിടൊക്കെ പോയി.
എന്നെ പറയാന്‍ വിടില്ല. അല്ലേ. അതൊന്നുമല്ല ഞാന്‍ പറഞ്ഞുവരുന്നത്.
ശരി, എന്നാല്‍ പറഞ്ഞു തുലക്ക്.
ഹുമയൂണ്‍ കുടീരത്തില്‍ ചെന്നപ്പോള്‍ ഒബാമ കുറച്ചു കുട്ടികലെ കണ്ടിരുന്നു. അവിടത്തെ ജോലിക്കാരുടെ മക്കളെ. ആ കുട്ടികള്‍ ഇപ്പോള്‍ പറയുന്നതെന്താണെന്നോ? ഒബാമ അങ്കിള്‍ കം എഗൈന്‍. എങ്ങനെയാ ഒബാമ ഈ കുട്ടികളെ കൈയിലെടുത്തെന്നറിയാമോ? ആരോരുമറിയാതെ കൊണ്ടുവന്ന സമ്മാനപ്പൊതികളിലൂടെയാ ഒബാമ കുട്ടികളുടെ സ്വന്തം മാമനായത്.
ഓ തന്റെയൊരു കാര്യം ഇതാണോ ഇത്ര വലിയ മാതൃക. നാട്ടില്‍ പോകുമ്പോള്‍ താന്‍ കൊണ്ടുപോകാറില്ലെടോ സമ്മാനപ്പൊതികള്‍. എന്നിട്ടതു കുട്ടികള്‍ക്കു കൊടുക്കാറില്ലേ? എന്നിട്ട് കുട്ടികള്‍ പിന്നാലെ കൂടാറില്ലേ?
എടോ അതൊക്കെയുണ്ട്. സമ്മാനങ്ങള്‍ കൊടുക്കുന്നതിലല്ല, അവ കൊണ്ടുപോകുന്നതിലും വിതരണം ചെയ്യുന്നതിലുമാണ് ഒബാമയുടെ മാതൃക. താന്‍ ഉടനെ നാട്ടില്‍ പോകുവാണല്ലോ. ഒന്നു പരീക്ഷിച്ചു നോക്ക്. എത്ര മരുമക്കളുണ്ട്.
അഞ്ച് സഹോദരിമാരിലായി പതിനഞ്ചെണ്ണം കാണും.
ഇത്രേയുള്ളൂ അല്ലേ. അപ്പോള്‍ സംഗതി എളുപ്പം. ഇവര്‍ക്കൊക്കെ താന്‍ എന്തെങ്കിലുമൊക്കെ കൊണ്ടുപോകുമല്ലോ അല്ലേ?
പിന്നെ, കൊണ്ടുപോകാതെ. ഇല്ലാതെ അങ്ങോട്ടു ചെല്ലാനൊക്കില്ല.
ഓരോ സഹോദരിയുടെ വീട്ടില്‍ ചെല്ലുമ്പോഴും സമ്മാനപ്പൊതികള്‍ രഹസ്യമാക്കി വെക്കണം. ഒന്നും കൊണ്ടുവന്നില്ലാ എന്ന് കുട്ടികള്‍ക്ക് തോന്നുംവിധമായിരിക്കണം പെരുമാറ്റം. മടങ്ങി വരാനാകുമ്പോള്‍ വളരെ നാടകീയമായി വേണം സമ്മാനങ്ങള്‍ പുറത്തെടുക്കാന്‍. പിന്നെ അവരുടെ മനസ്സില്‍നിന്ന് താന്‍ മായില്ല. ആ മാമനാണ് മാമന്‍ എന്നായിരിക്കും കുട്ടികള്‍ പറയുക.
ഇതാണോ ഇപ്പോള്‍ ഒരു ഒബാമ മാതൃക. ഇതിലും വലിയ കാര്യാ മാഷേ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു മല്‍ബൂനെ ഒബാമ കണ്ടതും ഹസ്തദാനം ചെയ്തതും.
ഒന്നൊന്നും ആയിരിക്കല്ല, കുറെ മല്‍ബൂനെ കണ്ടു കാണും. എടോ ഇത് അങ്ങനെയുള്ള കാണലല്ല, അങ്ങനെയുള്ള സാദാ മല്‍ബുവും അല്ല.
ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായിയെയാ കണ്ടത്.
പടം കണ്ടിരുന്നു.
അതെ, എന്തിനാ അദ്ദേഹത്തെ ഒബാമ കണ്ടത്.
സംശയമെന്താ, അമേരിക്കയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ ക്ഷണിക്കാനായിരിക്കും. അവിടെ ആളുകള്‍ക്ക് പണിയില്ലാതെ സ്വന്തം പാര്‍ട്ടി തോറ്റമ്പിയ ഞെട്ടലുമായാണല്ലോ വല്ലതും തടയുമോ എന്നു നോക്കാന്‍ ഒബാമ ഇന്ത്യയിലേക്ക് വന്നത്. മന്‍മോഹന്‍ സിംഗില്‍നിന്ന് കോടികള്‍ ഒപ്പിച്ചു.
അപ്പോള്‍ അമേരിക്കയില്‍ ഹൈപ്പര്‍ തുടങ്ങുമോ?
തുടങ്ങിയാല്‍ ഒബാമ രക്ഷപ്പെട്ടു. 5000 പേര്‍ക്ക് ജോലി ഉറപ്പ്.


November 7, 2010

റോള്‍സ് റോയ്‌സ് മഴു





കൊല്ല്്, കൊല്ല്്, എന്നെയങ്ങ് കൊല്ല്് എന്ന സ്ഥിതിയിലായിപ്പോയി മല്‍ബു.
വോട്ടിനുവേണ്ടി എസ്.എം.എസ്് അയച്ച് പുലിവാല് പിടിച്ച മല്‍ബുവല്ല. പത്തുപതിനഞ്ച് വര്‍ഷായിട്ടും ശമ്പള വര്‍ധനയില്ലെന്ന് പായ്യ്യാരം പറഞ്ഞ്കഴിച്ചുകൂട്ടുന്ന ഒരു സാദാ മല്‍ബു.
ദൈനംദിന ആവശ്യങ്ങളെ കുറിച്ചുള്ള ആവലാതികള്‍ക്കു പുറമെ, മോള്വലുതാകുവല്ലേ, പത്ത് പവന്‍ പോലും ഇതുവരെ ഒരുക്കൂട്ടാന്‍ ആയില്ലല്ലോഎന്നുള്ള മല്‍ബിയുടെ ടെലിഫോണ്‍ സങ്കടം കേട്ടുകേട്ടു തളര്‍ന്നിരിക്കുന്ന ഒരാള്‍.
ശരിയാണ്. വന്ന നാള്‍ മുതല്‍ മാസം ഒരു പവന്‍ വീതം വാങ്ങിവെച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരാകുമായിരുന്നു. അന്നൊക്കെ 200 റിയാലിനുലഭിച്ചിരുന്ന പവന്് ഇപ്പോള്‍ എന്താ വില. ആയിരത്തിനു മുകളില്‍. വിലയൊന്നുതാഴട്ടെ എന്നിട്ട് വേണം ഓരോ പവന്‍ വാങ്ങിവെക്കാനെന്നു ചിന്തിച്ചുതുടങ്ങിയിട്ട് വര്‍ഷം രണ്ടായി. വിലയുണ്ടോ താഴുന്നു? വാണം പോലെ കുതിച്ചുകയറുന്നു.
അങ്ങനെ ഗള്‍ഫിലുള്ള ഒരു എഴുപത്തഞ്ച് ശതമാനം മല്‍ബുകളെ പോലെസങ്കടക്കടലില്‍ കഴിയുന്നയാളാണ് നമ്മുടെ കഥാനായകന്‍. പ്രവാസിഭൂരിപക്ഷത്തിന്റെ ഒരു പ്രതിനിധിയെന്നു വേണമെങ്കില്‍ പറയാം.
തികഞ്ഞ ആശയക്കുഴപ്പത്തിലായിട്ട് ദിവസങ്ങളേ ആയുള്ളൂ. പിരിവുകാരെകൊണ്ട് രക്ഷയില്ലാതായിരിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പിരിവു തീര്‍ന്നില്ലേ എന്നു ചോദിക്കാന്‍ വരട്ടെ, രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ മാത്രമല്ല യതീംഖാനകള്‍ മുതല്‍ കൊച്ചുകുട്ടികള്‍ക്ക്സൗജന്യമായി ഡാന്‍സ് പഠിപ്പിക്കുന്നവര്‍ വരെയുണ്ട് വന്‍ തുക പ്രതീക്ഷിച്ചുകാത്തിരിക്കുന്നവരില്‍. നാട്ടില്‍ ഹൃദ്രോഗം ബാധിച്ച് ശസ്ത്രക്രിയ കാത്തുകഴിയുന്ന ഒരു മുന്‍ പ്രവാസിയുടെ ചികിത്സാ ചെലവ് മുഴുവന്‍ഏറ്റെടുക്കണമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയിരിക്കുന്ന അഭ്യര്‍ഥന.
അടുത്തയാഴ്ച പാര്‍ട്ടി നേതാവ് പ്രവാസികളെ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേകംകാണാന്‍ വരുന്നുണ്ട് എന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. പൊതുപരിപാടികളൊന്നുമില്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന കുറച്ചുപേരെകാണാന്‍വേണ്ടി മാത്രമാണ് നേതാവ് വരുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതല്ലേ, പാര്‍ട്ടി വലിയ കടത്തിലാണ്. അതുകൊണ്ടു നമ്മള്‍പ്രവാസികള്‍ തന്നെ വേണം രക്ഷപ്പെടുത്താന്‍.
അതൊക്കെ വലിയ വലിയ ആളുകള്‍ കൊടുക്കില്ലേ എന്നു ചോദിച്ചത് പ്രവാസിനേതാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
പാര്‍ട്ടി ലേബലില്‍ നടന്നാല്‍ മതിയോ? കാര്യങ്ങളൊക്കെ അറിയേണ്ടേഎന്നായിരുന്നു മറുചോദ്യം. ചില പഞ്ചായത്തുകളൊക്കെ പിടിക്കാന്‍ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഒരിടത്ത് 50 വോട്ട് കിട്ടാന്‍ ഒരു ലക്ഷത്തിന്റെപുത്തനാ കൊടുത്തത്. നിങ്ങളെ പോലുള്ള ബിസിനസുകാരൊക്കെ അല്ലാതെആരാ പിന്നെ ഇതൊക്ക തരിക.
എനിക്കോ, ബിസിനസോ...? മല്‍ബു ഒന്ന് ഞെട്ടാതിരുന്നില്ല.
അതെ, നിങ്ങളുടെ ബിസിനസ് തന്നെ. നിങ്ങളുടെ പുരോഗതിയില്‍ ഏറെസന്തോഷിക്കുന്നവരാണ് ഞങ്ങളെല്ലാവരും.
ഞാന്‍ ബിസിനസുകാരനൊന്നുമല്ല ഭായീ. ഇവിടെ ഇങ്ങനെയങ്ങുകഴിഞ്ഞുപോകുന്ന ഒരു സാദാ തൊഴിലാളി. തുക്കടാ ഓഫീസിലെ സെക്രട്ടറി.
അതൊക്കെ നിങ്ങള്‍ വിനയം കൂടിയതുകൊണ്ടു പറയുന്നതല്ലേ എന്നുപറഞ്ഞുകൊണ്ടാണ് നേതാവ് ഫോണ്‍ വെച്ചത്. ഇവിടെ തൊഴില്‍ ചെയ്തുകൊണ്ടുതന്നെ അല്ലേ ഇക്കണ്ടയാളുകളൊക്കെ നാട്ടില്‍ ബിസിനസ് സാമ്രാജ്യംപടുത്തുയര്‍ത്തിയത്. ഗള്‍ഫില്‍ ഹൗസ് ഡ്രൈവറായിരുന്നയാളാ ഇപ്പോള്‍ നാട്ടില്‍റോള്‍സ് റോയ്‌സില്‍ വിലസുന്നത്.
എവിടെയോ എന്തോ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
താന്‍ വലിയ ബിസിനസുകാരനായിരിക്കുന്നു. അതിനായി അറിഞ്ഞോണ്ട് ഒന്നുംചെയ്തിട്ടില്ല- മല്‍ബു ഓര്‍ത്തുനോക്കി.
മരണത്തെ ഓര്‍ത്തു ജീവിക്കണം എന്ന ഒരു -മെയില്‍ 100 പേര്‍ക്കയച്ചാല്‍ വലിയഅനുഗ്രഹം ഉണ്ടാകും. അടിവെച്ചടിവെച്ചായിരിക്കും നേട്ടമെന്നുമുള്ള കല്‍പനഅനുസരിച്ചിരുന്നു. അതു ഫലിച്ചു തുടങ്ങിയോ പടച്ചോനെ.
പക്ഷേ, അതു യുക്തിക്ക് നിരക്കുന്നതല്ല. അടിവെച്ചടിവെച്ചുപുരോഗതിയുണ്ടാകാന്‍ എന്തെങ്കിലും ബിസിനസ് തുടങ്ങിയിട്ടുവേണ്ടേ. ബിസിനസ് പ്രമുഖന്‍ എന്ന നിലയിലാണ് എല്ലാ പിരിവുകാരും സമീപിക്കുന്നത്. ഇനി തന്റെ പേരില്‍ ആരെങ്കിലും ബിനാമി ബിസിനസുകള്‍ വല്ലതുംആരംഭിച്ചിട്ടുണ്ടാകുമോ? പറയാന്‍ കഴിയില്ല. അതിലപ്പുറവും നടക്കുന്നകാലമാണ്. കോടികളുടെ സ്വിസ് നിക്ഷേപമുള്ള ഒരാളെ പൂനെയില്‍വെച്ച്പിടികൂടിയ സംഭവമാണ് മല്‍ബുവിന് ഓര്‍മ വന്നത്.
അധികം പരുങ്ങേണ്ടിവന്നില്ല. വിവര സാങ്കേതിക വിദ്യക്ക് നന്ദി. പര്യവസാനമായി -മെയില്‍ എത്തി.
17 ലക്ഷം റിയാലിനു വാങ്ങിയ റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ഇന്‍ഷുറന്‍സ്തുക അന്വേഷിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് ഏജന്റിനെഴുതിയ -മെയിലിനുള്ളമറുപടി.
ഇവനായിരുന്നു കോടാലി.
മല്‍ബു ബിസിനസ് പ്രമുഖന്‍ റോള്‍സ് റോയ്‌സ് വാങ്ങിയെന്ന് തെറ്റിദ്ധരിച്ചഇന്‍ഷുറന്‍സ് എജന്റ് അതു രഹസ്യമാക്കി വെച്ചില്ല. -മെയിലിലൂടെപറപറത്തി. ഒരു മല്‍ബുവിന്റെ വളര്‍ച്ചയില്‍ ആരാ സന്തോഷിക്കാതിരിക്കാ.
മല്‍ബൂനെ പറഞ്ഞാല്‍ മതിയല്ലോ. ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളിയാണ്കാര്‍ വാങ്ങിയതെന്ന് മാത്രം -മെയിലില്‍ ചേര്‍ത്തിരുന്നില്ല. റോള്‍സ് റോയ്‌സ്കോടാലി വന്നു കാലില്‍ വീണാല്‍ പോലും അറിയാത്ത ഒരു മറവി.





Related Posts Plugin for WordPress, Blogger...