Pages
About Me
പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
September 30, 2012
പത്തരമാറ്റ്
സുമുഖനും സുന്ദരനും സല്‍സ്വഭാവിയുമായ മല്‍ബു വളരെ വേഗം എല്ലാവരുടേയും കണ്ണിലുണ്ണിയായി. ബക്കാലയില്‍ വരുന്ന വിവിധ ദേശക്കാരും ഭാഷക്കാരും ഒരുപോലെ ഇഷ്ടപ്പെട്ടു.
വലദ് കോയിസെന്ന് അറബികളും അഛാ ആദ്മിയെന്ന് പാക്കിസ്ഥാനികളും നല്ലോനെന്ന് മല്‍ബുകളും പറഞ്ഞു.
ഒത്ത ഉയരം, എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം, ആര്‍ക്കും വീണ്ടുമൊന്ന് കാണാന്‍ തോന്നുന്ന പ്രകൃതം, സ്‌മോക്കിംഗില്ല, ഉറക്കം തൂങ്ങില്ല.
ആള്‍വേയ്‌സ് സ്മാര്‍ട്ട്.
ഒരു സെയില്‍സ്മാന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പത്തരമാറ്റു തികഞ്ഞവന്‍ എന്നാണ് മുതലാളി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഒരു രഹസ്യത്തിന്റെ കെട്ടഴിച്ചു നല്‍കിയതും മുതലാളിയുടെ കണ്ണില്‍ പ്ലസ് പോയന്റായി.
സര്‍ട്ടിഫിക്കറ്റൊക്കെ നല്‍കും. പത്ത് കായ് കൂട്ടിനല്‍കൂല്ല എന്ന് കടയിലെ മറ്റു രണ്ടു ഓള്‍ഡ് ജീവനക്കാര്‍ അസൂയ പങ്കുവെച്ചു.
ഈ രണ്ട് സീനിയര്‍മാരാണ് മുതലാളിയുടെ മനസ്സ് കേടുവരുത്തിക്കൊണ്ട് രഹസ്യത്തിന്റെ പുകമറ തീര്‍ത്തത്. ഇവര്‍ക്ക് പലവിധ ദോഷങ്ങളുണ്ടെങ്കിലും വേറെ വഴിയില്ലാതെ നിലനിര്‍ത്തിപ്പോരുകയാണ്.
പുതിയ മുതലിനെ വെച്ച് അറുപിശുക്കന്‍ മുതലാളി ഒരു കളി കളിക്കുമെന്ന് സീനിയര്‍മാര്‍ക്ക് സംശയമുണ്ട്. എങ്കിലും സാവകാശം പുതുമുഖത്തെ തങ്ങളുടെ പാതയില്‍ കൊണ്ടുവരാമെന്ന് ശുഭപ്രതീക്ഷയും വെച്ചുപുലര്‍ത്തുന്നു.
കടയിലെത്തിയാല്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മൂത്രശങ്ക തോന്നുന്നവരാണ് ഇരുവരും. അതാണ് മുതലാളിയുടെ കണ്ണില്‍ സീനിയര്‍മാര്‍ക്കുള്ള ദോഷങ്ങളിലൊന്ന്.
മൂത്രശങ്ക തീര്‍ക്കാന്‍ ബക്കാലയില്‍നിന്ന് രണ്ട് ബില്‍ഡിംഗ് അപ്പുറത്തുള്ള ഫഌറ്റില്‍ പോകാതെ രക്ഷയില്ല.
മുതലാളി ഇല്ലാത്ത നേരത്ത് കൂള്‍ ഡ്രിങ്ക്‌സും പാലും അടിച്ചുമാറുന്നതു കൊണ്ടാവാം അവര്‍ക്ക് പ്രകൃതിയുടെ ഈ അവര്‍ലി വിളിയെന്ന് സംശയിക്കാന്‍ നിവൃത്തിയില്ല.
മുതലാളിയുടെ ശങ്ക വേറെയാണ്.
കടയില്‍നിന്ന് വലിക്കുന്ന കായ് കൊണ്ടുവെക്കാനാണ് ഇവരുടെ പോക്കെന്നും മൂത്രമൊഴിക്കാനല്ലെന്നും ടിയാന്‍ നൂറുവട്ടം വിശ്വസിക്കുന്നു.
വെറുതെയല്ല, കാര്യകാരണ സഹിതം.
രാവിലെ ഫഌറ്റില്‍നിന്നിറങ്ങിയാല്‍ ഉച്ചവരെ തനിക്ക് മൂത്രശങ്ക ഇല്ല എന്നതാണ് മെയിന്‍ ന്യായം. ഇവരെ പോലെ ചായയും വെള്ളവും താനും കുടിക്കുന്നുണ്ടല്ലോ?
ഒത്തുപോകാനുള്ള ശമ്പളം കിട്ടുന്നില്ലെങ്കില്‍ കടയിലെ പണിക്കാരെ സാധാരണ ബാധിക്കാറുള്ള അസുഖമായ വലിവ് അഥവാ ആസ്്ത്മ കണ്ടെത്താനുളള ഉപകരണം ഇന്നത്തെ പോലെ സാര്‍വത്രികമായിരുന്നില്ല അന്ന്.
അതുകൊണ്ടുതന്നെ ക്യാമറക്കണ്ണുകള്‍ക്കു പകരം സ്വന്തം കണ്ണുകള്‍ തുറന്നു പിടിക്കുകയേ മുതലാളിമാര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ഇത്തിരി കാശ് ചെലവാക്കിയാല്‍ മുതലാളിക്ക് സ്വന്തം മുറിയിലിരുന്ന് മോണിറ്ററോ മൊബൈല്‍ ഫോണോ നോക്കിയാല്‍ മതി. കടയില്‍ സൂചി അനങ്ങുന്നതുപോലും കാണാം.
ഉറക്കം കെടുത്തുന്ന കൂടംകുളം മാത്രമല്ല, നല്ല ഉറക്കം സമ്മാനിക്കുന്ന കൂടോത്രം കൂടിയാണിന്ന് ടെക്‌നോളജി. നാടുവിട്ട മല്‍ബു മുതലാളിമാര്‍ക്ക് സുഖനിദ്ര സമ്മാനിക്കുന്ന സാങ്കേതിക വിദ്യ.
ചൊറിയുന്നതു പോലും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുമല്ലോ എന്ന ഭയത്തോടെയാണ് ബക്കാല പണിക്കാര്‍, പാവങ്ങള്‍. വസ്ത്രമൊക്കെ ഇടക്കിടെ പിടിച്ചു നേരെയാക്കണം, ക്യാമറയില്‍ പതിയാനുള്ളതാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ മുതലാളിമാര്‍ക്ക് കാണാന്‍ വേണ്ടിയാണല്ലോ പണിക്കാരുടെ അഭിനയം. ഏതെങ്കിലും ഭാഗത്ത് ഒടിഞ്ഞുകുത്തി ഇരിക്കാന്‍ പാടില്ല.
സീനിയര്‍മാര്‍ രണ്ടു പേരുമില്ലാത്ത ഒരു ദിവസം മുതലാളിയും മല്‍ബുവും തമ്മില്‍ ഒരു ഡയലോഗിന് അവസരമുണ്ടായി.
സമയം രാവിലെ പത്തു മണിയായിക്കാണും.
നീ അവസാനമായി എന്താണ് കുടിച്ചത്?
കടയില്‍നിന്ന് വല്ലതും കട്ടു കുടിച്ചതാണോ ചോദ്യത്തിനു കാരണമെന്ന് ആലോചിച്ച് മല്‍ബു ഒന്നു ഞെട്ടി.
കടയിലെത്തിയതിനുശേഷം പാലോ ജ്യൂസോ കുടിച്ചിട്ടില്ലാത്തതിനാല്‍ ധൈര്യസമേതം പറഞ്ഞു.
രാവിലെ റൂമീന്ന് ഇറങ്ങാന്‍ നേരത്ത് ഒരു ഗ്ലാസ് വെള്ളം കുടിച്ചതേയുള്ളൂ.
എന്നാലും എത്ര മണിയായിക്കാണും?
ഒരാറുമണി.
ഞാനും അപ്പോഴാണ് ഒരു ഗ്ലാസ് ചായ കുടിച്ചത്. നിനക്കിപ്പോള്‍ മൂത്രശങ്കയുണ്ടോ?
ഏയ്... ഇല്ല.
പിന്നെ ഇവന്മാര്‍ക്കിതെവിടെനിന്നു വരുന്നു ഈ മൂത്രം? ഈ പോക്കു മൂത്രമൊഴിക്കാനൊന്നുമല്ല, വേറേ എന്തിനോ ആണ്. നിനക്കറിയോ ഈ പഹയന്മാരുടെ പരിപാടി?
ചിരിവന്ന മല്‍ബു രണ്ടു വിരലുകള്‍ അല്‍പം അകറ്റി ചുണ്ടില്‍വെച്ച് ആഞ്ഞുവലിച്ച ശേഷം വിട്ടു.
സിഗരറ്റോ? നിനക്കെങ്ങനെ അറിയാം?
ഇതിലൊക്കെ എന്തു രഹസ്യം? ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ എന്ന് പരസ്യമായും നീയൊക്കെ ഒരു പൊട്ടന്‍ മുതലാളിയെന്ന് മനസ്സിലും പറഞ്ഞു മല്‍ബു.
എന്നാലും അവരെ സിഗരറ്റ് മണമൊന്നുമില്ലല്ലോ?
ഓല് രണ്ടാളും അത്തറു പുരട്ടുന്ന സിഗരറ്റാണ് വലിക്ക്യ.
അത്തര്‍ സിഗരറ്റോ?
നോക്കിക്കോ, രണ്ടാളേം എപ്പോഴും അത്തറു മണക്കും.
മുതലാളി വിശ്വസിച്ചാലും ഇല്ലെങ്കിലും വന്ന് ഒരാഴ്ച കഴിയുന്നതിനുമുമ്പുതന്നെ വലിയ ഒരു രഹസ്യത്തിന്റെ കെട്ടഴിച്ചു കൊടുത്തു മല്‍ബു.
വലിക്കാരല്ലെന്ന് തെളിയിക്കാന്‍ പച്ചില മുതല്‍ അത്തറുവരെ പലവിധ ടെക്‌നിക്കുകള്‍ സ്വായത്തമാക്കിയവരായിരുന്നു സീനിയര്‍മാര്‍.
September 23, 2012
ബക്കാലയിലെ കനവുകള്‍
ബോംബെയില്‍ രക്ഷകനായി അവതരിച്ചത് ഒരു പോക്കറ്റടിക്കാരന്‍.
കടലുകടക്കാന്‍ അയാള്‍ വഴി കാണിച്ചു.
ഇവിടെ ഇതാ ഊരും പേരുമറിയാത്ത ഒരു മല്‍ബു. മടക്കി അയക്കാനൊരുങ്ങിയ അറബിയുടെ കൈയില്‍നിന്ന് രക്ഷിക്കാന്‍ പടച്ചവന്‍ അയച്ചതാണ് ഇയാളെ. ഇല്ലെങ്കില്‍ ഇപ്പോള്‍ നാട്ടിലെത്തിയേനെ. മരുഭൂ ജീവിതത്തിന് ഇനിയും യോഗമുണ്ട്. ചിന്തകള്‍ക്കൊപ്പമെത്താന്‍ കാരണവര്‍ ഓടി.
ഇരുവരുടേയും യാത്ര അവസാനിച്ചത് രണ്ടുമുറിക്കടയില്‍.
ഫാമിലി മിനി മാര്‍ക്കറ്റ്.
ബോര്‍ഡ് അങ്ങനെയാണെങ്കിലും ഒരു സാദാ ബക്കാല. ഇവിടെയാണ് ഇനി താവളം.
അപ്പോള്‍ പറഞ്ഞതുപോലെ എന്നു പറഞ്ഞുകൊണ്ട് രക്ഷകന്‍ യാത്രയായി.
ഒന്നും തന്നോടു പറഞ്ഞിരുന്നില്ലെങ്കിലും മൂളി.
കണ്ണില്‍നിന്നു മറയുന്നതുവരെ നോക്കിനിന്നു.
വെപ്രാളത്തിനിടയില്‍ അയാളെ ശരിക്കൊന്നു പരിചയപ്പെടാന്‍ പോലുമൊത്തിരുന്നില്ല.
അപ്പുറത്ത് ഒരാളുണ്ട്. അങ്ങോട്ടു ചെന്നോളൂ.
ക്യാഷ് കൗണ്ടറിലിരുന്നയാള്‍ വഴി കാണിച്ചു.
പൊട്ടന്‍, പേടിത്തൊണ്ടന്‍..
നല്ല പണി കളഞ്ഞിട്ട് വന്നിരിക്കാ അല്ലേ.
വാ. ഇരുന്നോളൂ.
തോര്‍ത്ത് മുണ്ട് കഴുത്തിലിട്ട് ഇലകള്‍ വേര്‍തിരിക്കുകയായിരുന്ന അയാള്‍ രണ്ട് ചീഞ്ഞ ഇലകള്‍ എടുത്തുമാറ്റിക്കൊണ്ട് ക്ഷണിച്ചു.
രക്തം തിളച്ചു. അഭിസംബോധന ഒട്ടും ഇഷ്ടമായിട്ടില്ല.
ചിലര്‍ അങ്ങനെയാണ്. ആരോട്, എങ്ങനെ, എന്തു പറയണമെന്ന് ഒരു നിശ്ചയവുമുണ്ടാകില്ല.
സാഹചര്യമൊന്നും പരിഗണിക്കാതെ എന്തും വിളിച്ചു പറയും.
ആളു ശുദ്ധനായിരിക്കും. നിഷ്‌കളങ്കന്‍, പച്ച മനുഷ്യന്‍.
അങ്ങനെ സമാധാനിച്ചുകൊണ്ട് തൊട്ടടുത്ത് ചെന്നിരുന്നു. ഇതാ ഇതുപോലെ കെട്ടിവെച്ചോളൂ.
മോശമായത് കളയണം. വേഗം വേഗം കെട്ടിക്കോളൂ.
ഇല കെട്ടാന്‍ അയാള്‍ ട്രെയിനിംഗ് നല്‍കിത്തുടങ്ങി.
ന്നാലും ഡ്രൈവര്‍ പണി കളഞ്ഞത് വലിയ പൊട്ടത്തരായീട്ടോ.
വീണ്ടും അയാള്‍ തുടങ്ങി.
ഞങ്ങളൊക്കെ എത്രയോ കൊതിച്ച പണിയാ അത്. നാട്ടിലേക്കാളും ഇവിടയല്ലേ ഡ്രൈവിംഗ് സുഖം. എനിക്കൊക്കെ നാട്ടില്‍ വണ്ടിയില്‍ ഇരിക്കാന്‍ തന്നെ പേടിയാ. പേടിപ്പിച്ചോണ്ടല്ലേ എതിരെ വണ്ടി വരിക.
നാളെയാവട്ടെ, ഞാനൊരാളെ കാണിച്ചു തരാം.
ഡ്രൈവറാണ്, പക്ഷേ അയാളുടെ മാസവരവ് കേട്ടാ ഞെട്ടും.
അതങ്ങനെയാണ്.
വീട്ടുകാര്‍ക്ക് ബോധിച്ചാ പിന്നെ വീട്ടുകാരനെ പോലെ തന്നെയാ ഡ്രൈവറും. നാട്ടിലെ കാര്യങ്ങള്‍ പോലും അന്വേഷിച്ച് സഹായം ചെയ്യും. ശമ്പളം പേരിനു മാത്രാന്നാ അയാളു പറയുന്നത്. കൈമടക്കാണ് ശരിക്കുമുള്ള വരുമാനം. പിന്നെ നോമ്പിന് മുതലാളീടെ ഒരു വാരിക്കൊടുക്കലുണ്ട്. പതിനായിരംവരെ കിട്ടീട്ടുണ്ടെന്നാ പറയുന്നേ. നോമ്പിന്റെ അവസാനം വലിയ മുതലാളി വരാനായി പണിക്കാരൊക്കെ കാത്തിരിക്കും. ആര്‍ക്ക് എത്ര എന്നൊന്നും നോട്ടമില്ല. മുന്നില്‍ ഒരാളെ കണ്ടാല്‍ നോട്ടുകള്‍ നിറച്ച സഞ്ചിയില്‍നിന്ന് വാരിയങ്ങു കൊടുക്കും.
നിര്‍ത്തുന്ന മട്ടില്ല.
എല്ലാം കണ്ണു തള്ളിക്കുന്ന വിവരങ്ങള്‍.
വളയം വിട്ടുപോന്നത് വലിയ ബുദ്ധിശൂന്യതയായെന്ന് തോന്നിത്തുടങ്ങി.
ഇവിടെ കൊണ്ടുവന്നാക്കിയ ഹൈദ്രൂനെ നേരത്തെ അറിയ്വോ?
ഇല്ല, നാലു ദിവസം മുമ്പാ ആദ്യായിട്ട് കണ്ടത്..
എന്നാല്‍ കേട്ടോളൂ. അയാളും ഒരു ഹൗസ് ഡ്രൈവറായിരുന്നു.
ഇപ്പോള്‍ വലിയ ബിസിനസുകാരനായി. പത്തു പതിനഞ്ച് പണിക്കാരുണ്ട് കീഴില്‍.
ഇനിയിപ്പോ വലിയ വലിയ കമ്പനികള്‍ നടത്തുന്ന നമ്മുടെ നാട്ടുകാരൊക്കെ ആരായിരുന്നു?
പലരും ഡ്രൈവര്‍ പണിക്കുവന്നവര്‍.
ജീവിതം പറയുമ്പോള്‍ അവരൊന്നും അത് മറച്ചു വെക്കാറില്ല. കൊണ്ടും കൊടുത്തും നേടിയ വിജയഗാഥകള്‍ അയവിറക്കുന്നവര്‍.
ഇനിയിപ്പോ പറഞ്ഞിട്ടെന്താ..
ഇതായിരിക്കും യോഗം. ബക്കാലപ്പണിയത്ര മോശമൊന്നുമല്ല. പക്ഷേ, വേഗം മടുക്കും.
രണ്ടും മൂന്നും നിലകളിലുള്ള ഫ്‌ളാറ്റുകളില്‍ സാധനം എത്തിക്കുന്ന പണിയാ ഏറ്റവും എടങ്ങേറ് പിടിച്ചത്. കയറി ഇറങ്ങുമ്പോഴേക്കും വിയര്‍ത്തു കുളിച്ചിട്ടുണ്ടാകും.
ഉപേക്ഷിച്ച പണിയുടെ പകിട്ടും തുടങ്ങുന്ന പണിയുടെ എടങ്ങേറുകളും അയാള്‍ വിവരിച്ചുകൊണ്ടിരുന്നു.
കാരണവരുടെ മനസ്സില്‍ നിരാശയുടേയും സങ്കടത്തിന്റേയും വേലിയേറ്റം.
വിസക്കു വേണ്ടി കൊതിച്ചു കൊതിച്ചു മരിച്ചുപോയ ബാപ്പയുടെ മകനാണ്.
സങ്കടപ്പെട്ടുകൂടാ. നിരാശ പാടില്ല.
നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു വേറൊരു വഴിയില്‍ വന്നുചേരും.
അര്‍ഹമായത് എങ്ങനെ ആയാലും കിട്ടും.
ആരൊക്കെ ചേര്‍ന്നു വിചാരിച്ചാലും തടയാനാവില്ല.
അതാണ് ബാപ്പയെ നയിച്ച പോളിസി.
മോഹങ്ങള്‍ ഉദിച്ചുയരുകയായിരുന്നു. കനവുകള്‍.
സ്വന്തമായി ഒരു കട, പിന്നേയും പിന്നേയും കടകള്‍. അങ്ങനെ മറ്റൊരു ഹൈദ്രു. നിരാശയുടെ കടുപ്പത്തിനനുസരിച്ച് മോഹങ്ങളും കിനാവുകളും വലവിരിക്കുക സ്വാഭാവികം. മഴ കൊണ്ടതുപോലെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പുകണങ്ങള്‍ കിനാവുകള്‍ കൊണ്ട് തുടച്ചു
September 17, 2012
സിഗരറ്റ് കുറ്റിയുടെ രഹസ്യം
കാരണവര്‍ ഒരു മെഴുകുതിരിയായിരുന്നു.
ചെക്കന്‍ മല്‍ബുവിന്റെ അരങ്ങേറ്റത്തിനു മുമ്പും പിമ്പും.
മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരി.
പ്രവാസിയുടെ നിര്‍വചനത്തിനൊരു ഉത്തമ ഉദാഹരണം.
വെട്ടം തേടി സ്വന്തക്കാര്‍ വരുമ്പോള്‍ കാരണവര്‍ക്ക് മറുവാക്കില്ല.
മുഖം കനപ്പിച്ച് എന്തെങ്കിലും പറഞ്ഞാല്‍ നാലാളറിയും. നേടിയെടുത്ത പേരും പകിട്ടും അതോടെ ഡും.
നാടുവിട്ട ഒരു ഏഴാം ക്ലാസുകാരന്‍ കിളി പിടിപാടുള്ള ഒരാളായി മാറുന്നതിനു മുമ്പ് വിമാനങ്ങള്‍ ഒരുപാട് പറന്നു.
എട്ടാം ക്ലാസുള്ള സ്‌കൂള്‍ ദൂരെ ആയതിനാല്‍ ജീപ്പില്‍ കയറാനായിരുന്നു വിധി. സ്‌കൂളിലേക്കല്ല,
മമ്മാലിക്കയുടെ ജീപ്പിലെ കിളിയായി ഔദ്യോഗിക ജീവിതം.
ഗതി പിടിക്കാന്‍ നാടുവിടണമെന്ന് പലരും ഉപദേശിച്ചത് മനസ്സില്‍ തങ്ങിക്കിടപ്പുണ്ടായിരുന്നു. കടല്‍ കടക്കാനായിരുന്നു മോഹമെങ്കിലും കയറിയത് ബോംബെ ബസില്‍.
മലയോളം മോഹങ്ങള്‍ക്കു താങ്ങായി കെട്ടിച്ചയക്കേണ്ട മൂന്ന് പെങ്ങന്മാരും പഠിപ്പിച്ച് കരകയറ്റേണ്ട മൂന്ന് അനുജന്മാരും.
സ്ത്രീധനം വാങ്ങിയ പണം വിസക്കുകൊടുത്ത് ചതിയില്‍പെട്ട ബാപ്പയുടെ മകനായിരുന്നു. ബാപ്പയുടെ മോഹം പൂവണിയിക്കാനായി സമ്മാനിച്ച മൈനര്‍ പാസ്‌പോര്‍ട്ട് പുതുക്കി മേജറാക്കി പെട്ടിയില്‍ ഭദ്രമായി വെച്ചിട്ടുണ്ട്.
മഹാനഗരം സന്തോഷത്തോടെ സ്വീകരിച്ചു.
ചാറണക്കും ആട്ടണക്കും പൊതി കെട്ടി വില്‍ക്കുന്ന ഗലിയിലെ ഒറ്റമുറിക്കടയില്‍ ജോലി. ആ കൊച്ചുമുറിയില്‍ തന്നെ വെപ്പും കുടിയും കിടപ്പും.
രാവിലെ നിരന്നിരിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ മൂക്കുപൊത്തി കാലു സംരക്ഷിച്ചുകൊണ്ട് യാത്ര.
പിന്നെ സ്വന്തം കൃത്യനിര്‍വഹണത്തിനുള്ള ക്യൂ.
പെയിന്റ് പാട്ടയിലെ അല്‍പ വെള്ളത്തോടു മല്ലടിച്ച് മലയാളത്തെ ഓര്‍ത്തു.
അറപ്പു തീര്‍ന്ന ജീവിതം.
അവിടെ രക്ഷകനായെത്തിയത് ഒരു പോക്കറ്റടിക്കാരന്‍.
സിഗരറ്റ് വാങ്ങി അതില്‍നിന്ന് പുകയില നീക്കി ഉള്ളംകയ്യില്‍ തേച്ച കഞ്ചാവ് നിറക്കുന്നതിനിടയില്‍ അവന്‍ വിളമ്പുന്നത് പോക്കറ്റടിക്കഥകള്‍.
കേട്ടാലും കേട്ടാലും കൊതിതീരില്ല.
മലബാരിയെ കണ്ടാല്‍, അയാള്‍ എവിടെ പണം ചുരുട്ടിവെച്ചിട്ടുണ്ടാകുമെന്ന് ഒറ്റനോട്ടത്തിനു പറയുന്ന ജ്ഞാനി.
കടയില്‍ മുതലാളിയില്ലാത്ത ഒരു ദിവസം പതിവ് പോക്കറ്റടിക്കഥകള്‍ക്കുശേഷം സ്വകാര്യമായി അവന്റെ ഒരു ചോദ്യം.
ഗള്‍ഫില്‍ പോയിക്കൂടേ?
മുതലാളിയെ തല്‍ക്കാലം ഒരു കള്ളത്തില്‍ മയക്കി അവന്റെ കൂടെ ട്രെയിനില്‍ കയറി.
സ്റ്റേഷനില്‍ തൊട്ടതിനുശേഷം അതിവേഗം നീങ്ങുന്ന ഇലക്ട്രിക് ട്രെയിനില്‍ ഒരു ചാക്ക് ചുരുട്ടിപ്പിടിച്ചിരിക്കുന്നയാളെ ചൂണ്ടി അവന്‍ പറഞ്ഞു.
കണ്ടോ ഒരു മലബാരി. നിന്റെ നാട്ടുകാരന്‍.
ആ ചാക്കിലാണ് ഇന്ന് മാര്‍ക്കറ്റില്‍ കൊടുക്കേണ്ട പണം.
കടലുകടക്കാന്‍ പലരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന
ട്രാവല്‍സില്‍ കയറിയപ്പോള്‍ അവിടേയും ഒരു മലബാരി.
ഒറ്റക്കു വന്നാല്‍ പോരായിരുന്നോ? വെറുതെ അഞ്ഞൂറു കൂട്ടി.
മഹാനഗരത്തില്‍ കമ്മീഷനില്ലാതെ എന്ത് ഏര്‍പ്പാട്.
മമ്മാലിക്കയുടെ ജീപ്പില്‍ കിളിയായതും കേണു കേണു ചക്രം പിടിച്ചതും തുണച്ചു.
അതൊരു ഡ്രൈവര്‍ വിസയായിരുന്നു. അറബി വീട്ടില്‍.
കാശ് കൊടുക്കണം. എവിടെനിന്നു കിട്ടും?
തിരികെ കടയിലെത്തിയപ്പോള്‍ മുതലാളിയുടെ ചോദ്യം
വിസ ശരിയായി അല്ലേ?
ഒളിച്ചുവെച്ച കാര്യമായിരുന്നു.
പക്ഷേ, പോക്കറ്റടിക്കാരന്‍ ആ ഗലിയിലുള്ളവര്‍ മാമു എന്നു വിളിക്കുന്ന മുതലാളിയുടെ കൂടി കൂട്ടുകാരനായിരുന്നു. അതു മറന്നു.
ആയുസ്സില്ലാത്ത രഹസ്യം.
പക്ഷേ ഗുണമുണ്ടായി. വിസക്കും ടിക്കറ്റിനും തികയാത്ത കാശ് മുതലാളി നല്‍കി.
പെങ്ങന്മാരൊക്കെയുള്ളതല്ലേ. പോയി രക്ഷപ്പെടൂ.
മറക്കാതിരുന്നാല്‍ മതി.
റോഡില്‍നിന്ന് സിഗരറ്റ് കുറ്റി പെറുക്കാനും അറബി മക്കള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനും ധാരാളം പേര്‍ കടലുകടക്കുന്ന കാലമായിരുന്നു അത്. സ്‌കൂള്‍പടി കാണാത്തവര്‍ പോലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയി.
മേല്‍ പറഞ്ഞ ജോബുകള്‍ യഥാക്രമം മുനിസിപ്പാലിറ്റിക്കു കീഴിലെ ക്ലീനിംഗും വീട്ടുവേലയുമാണ് എന്നു പച്ചക്കു പറയരുത്.
ഓരോ നാട്ടിലും മുക്കുമൂലകളില്‍ അത്തറിന്റെ മണം പരത്തി ചെത്തി നടന്നവര്‍ക്കുള്ള മറയായിരുന്നു ആ പറച്ചില്‍.
റാഡോ വാച്ചുകള്‍ക്കു പിന്നിലെ വിയര്‍പ്പ്.
അവര്‍ക്കിടയില്‍ ഡ്രൈവര്‍ പണിക്കിത്തിരി പത്രാസുണ്ട്.
അവിദഗ്ധര്‍ക്കിടയിലൊരു വിദഗ്ധന്‍.
ഭാഗ്യമോ നിര്‍ഭാഗ്യമോ?
വട്ടം പിടിക്കാനിട വന്നില്ല.
സാദാ മല്‍ബുവിനുവേണ്ടി മരൂഭുമി കാത്തുവെച്ചത്
മറ്റൊരു ലോകം.
താക്കോല്‍ ചതി
എയര്‍പോര്‍ട്ടില്‍ വരവേല്‍പിന് ഒരു അറബിയും കൂട്ടിനൊരു ദീര്‍ഘകായനും.
ഇന്നത്തെ പോലെ അന്ന് ആഘോഷമില്ല. ബാഗില്‍ നാടന്‍ പത്തിരിയും പോത്തിറച്ചി വരട്ടിയതുമില്ലെങ്കില്‍ പിന്നെന്ത് ആഘോഷം? ബാച്ചിലര്‍ റൂമുകളില്‍ ഓരോ വരവും ആഘോഷമാണ്. വന്നയാള്‍ക്ക് മൂഡ് ഓഫ്. ബാക്കിയുള്ളോര്‍ക്ക് സെലിബ്രേഷന്‍.
കപ്പയും ബീഫും.
ബീഫില്ലാതെ വരുന്നവരോട് ഇപ്പോള്‍ പരമപുച്ഛം.
ബോംബെയില്‍നിന്ന് നാട്ടില്‍ പോയി വരാന്‍ സാവകാശമുണ്ടായിരുന്നില്ല.
അറബിയുടെ തിരക്കല്ല. സ്വപ്‌നഭൂമിയായിരുന്നു മനസ്സു നിറയെ.
എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ മതി.
അടുത്തൊന്നും സഫലമാകുമെന്ന് കരുതിയതല്ല ഗള്‍ഫ് മോഹം.
എല്ലാം അപ്രതീക്ഷിതവും വേഗത്തിലുമായിരുന്നു.
ലോകം വെട്ടിപ്പിടിച്ച ആവേശം.
പക്ഷേ, വിമാനത്തില്‍ കയറിയപ്പോള്‍ കേട്ട ഒരു ഏങ്ങലടി മാസ്മരിക ലോകത്തുനിന്ന് താഴെയിറക്കി. നേരെ സ്വന്തം ഗ്രാമമായ തൊക്കിലങ്ങാടിയില്‍.
കടലു കടക്കുകയാണ്.
ബോംബെയിലാണെങ്കില്‍ രാത്രി ബസില്‍ കയറിയാല്‍ ഉച്ചയോടെ നാടുപിടിക്കാം.
ഇനി വര്‍ഷങ്ങള്‍ കഴിയാതെ നാടില്ല. എത്ര വര്‍ഷമെന്നത് ഓരോരുത്തരുടെ യോഗം പോലിരിക്കും. ചെറിയ മോളെ കണ്ട് കൊതിതീരാതെ മണലാരണ്യത്തിലേക്ക് മടങ്ങുന്ന സഹയാത്രികന്റെ ഏങ്ങലടിയും കണ്ണീരും കാരണവര്‍ കൂടി ആവാഹിച്ചു. എല്ലാ പ്രവാസിയുടേയും വേദന ഒന്നുതന്നെ. വിമാനം ഇറങ്ങിയപ്പോള്‍, അറബിയോടൊപ്പം കൂട്ടാന്‍ വന്ന ദീര്‍ഘകായന്റെ സ്‌നേഹവായ്പ്.
അത്ഭുതപ്പെട്ടു പോയി.
ഇത്രമാത്രം സ്‌നേഹമോ?
അതൊരു പച്ചയായിരുന്നു.
പച്ചക്കും ഈച്ചക്കും പഞ്ഞമില്ലാത്ത കാലമായിരുന്നു അത്.
ഇന്നിപ്പോള്‍ പച്ചയോളമില്ല ഈച്ച.
പച്ചയെന്നാല്‍ അയല്‍ ദേശക്കാരന്‍, പാക്കിസ്ഥാനി.
അയാളുടെ സ്‌നേഹത്തിന്റെ ഗുട്ടന്‍സ് പിന്നെയാണ് മനസ്സിലായത്.
അയാള്‍ക്ക് നാടണയാനുള്ള താക്കോലാണ് ഈ വന്നിരിക്കുന്നത്.
മൂന്ന് വര്‍ഷമായി പിടിക്കുന്ന വളയം കൈമാറുന്നതോടെ പച്ചക്ക് നാടുപിടിക്കാം.
അയാളെ അറബി പിടിച്ചു വെച്ചിരിക്കുകയായിരുന്നു.
അപ്പോള്‍ കാരണവര്‍ ഒരു വിമോചകനാണ്.
പക്ഷെ, പച്ചയുടെ തിരക്ക് വൃഥാവിലായി.
ബോംബെയിലെ ജനത്തിരക്കില്‍നിന്ന് വാഹനത്തിരക്കിലേക്ക് എടുത്തെറിയപ്പെട്ട കാരണവര്‍ക്ക് ഒരു അസുഖം ബാധിച്ചു.
ആളുകളുടെ എണ്ണപ്പെരുപ്പം കണ്ട കണ്ണുകള്‍ വാഹനപ്പെരുപ്പത്തില്‍ തള്ളിപ്പോയി.
അതിനെ ഉള്‍ഭയമെന്നു വിളിച്ചു.
വളയം പിടിക്കാന്‍ കാറില്‍ കയറില്ലെന്ന് ഉറപ്പിച്ചങ്ങ് പറഞ്ഞു.
അറബിയും പച്ചയും ഞെട്ടി.
മെരുക്കിയെടുക്കാന്‍ പച്ച മറ്റൊരു മല്‍ബുവിനെ തപ്പിപ്പിടിച്ചു.
അടവാണോ നാട്ടുകാരാ?
കണ്ണുകളിലേക്ക് നോക്കി അതിഥി ചോദിച്ചു.
നാടുവിട്ടതോണ്ടുള്ള വിഷമമായിരിക്കും. അതൊക്കെ ഒരാഴ്ച കൊണ്ട് ശരിയായിക്കൊള്ളും.
നാട്ടിലേക്കാളും വളയം പിടിക്കാന്‍ ഇവിടെയാ സുഖം.
സുദീര്‍ഘമായ പ്രസംഗം പക്ഷേ സ്വാധീനിച്ചില്ല.
നാട്ടിലേക്ക് തിരച്ചയച്ചാലും വളയം തൊടില്ല.
മാറ്റമില്ലാത്ത തീരുമാനം.
മുക്കുമൂലകളിലും വലിയ കയറ്റിറക്കങ്ങളിലും അഭ്യാസിയെ പോലെ ജീപ്പോടിച്ചയാളാണ്.
പേടിക്കു മരുന്നില്ല.
ഓരോ പേടിക്കും ഒരു ചരിത്രമുണ്ടാകും.
വാഹനവുമായി ബന്ധമില്ലെങ്കിലും കാരണവരുടെ മനസ്സില്‍ ഒരു തൂക്കുപാലം മായാതെ കിടപ്പുണ്ട്.
നല്ല മഴയുള്ള ഒരു ദിവസം തൂക്കുപാലം കടക്കുകയായിരുന്നു.
മധ്യത്തിലെത്തിയപ്പോള്‍ രണ്ട് പലക ഇളകിപ്പോയിരിക്കുന്നു. കാലുകള്‍ വിറച്ചു.
താഴെ പുളഞ്ഞൊഴുകുന്ന പുഴ.
മലവെള്ളപ്പാച്ചില്‍.
എങ്ങനെയൊക്കെയോ അക്കര പിടിച്ചെങ്കിലും ആ പാലത്തിലൂടെ പിന്നെ തിരിച്ചു കടന്നില്ല.
വീട്ടിലേക്ക് മടങ്ങാന്‍ ചുറ്റിവളഞ്ഞ് വേറെ വഴി തേടി.
തൂക്കൂപാലം ഇന്നുമുണ്ടെങ്കിലും പിന്നീടൊരിക്കലും കാരണവരുടെ പാദ്‌സപര്‍ശമേറ്റിട്ടില്ല.
അതുപോലൊരു ഭയമാണ് ഇപ്പോള്‍, തീര്‍ച്ചയായും അടവല്ല.
അറബിയുടെ തീരുമാനം വന്നു. മടക്കം തന്നെ.
വേറെ എന്തെങ്കിലും പണി തരാന്‍ പറഞ്ഞുനോക്കാമോ?
മല്‍ബുവിനോട് കാരണവരും അറബിയോട് മല്‍ബുവും കെഞ്ചി.
വേറെ ഒരു ഡ്രൈവറെ കൊണ്ടുവന്നാല്‍ ഇവനെ കൊണ്ടുപോകാം.
കടയില്‍ നില്‍ക്കാമോ?
രാവും പകലും പണിയായിരിക്കും.
നിന്നോളാം, ബോംബെയില്‍ കടയില്‍നിന്നിട്ടുണ്ട്.
പോയി നോക്കട്ടെ, ഒരു ഡ്രൈവറെ കിട്ടിയാല്‍ വന്നു കൊണ്ടു പോകാം.
മല്‍ബുവിലുള്ള പ്രതീക്ഷയിലും പച്ചയുടെ കുത്തുവാക്കുകളിലും ദൈര്‍ഘ്യമേറിയ മൂന്ന് രാപകലുകള്‍. പച്ചയുടെ സ്‌നേഹവും അനുകമ്പയും എങ്ങോ പോയ്മറഞ്ഞിരുന്നു. ഇപ്പോള്‍ ദേഷ്യം മാത്രം.
പറഞ്ഞിട്ടു കാര്യമില്ല. അയാളുടെ പ്രതീക്ഷകളാണ് ഉള്‍ഭയത്തില്‍ തട്ടിത്തകര്‍ന്നത്.
നാലാംനാള്‍ നല്ല വാര്‍ത്ത എത്തി.
മല്‍ബു ഒരു ഡ്രൈവറെ കൊണ്ടുവന്ന് പകരം കാരണവരെ ഏറ്റുവാങ്ങി.
പത്രാസുള്ള ഡ്രൈവര്‍ പണി പോയതിലുള്ള സങ്കടമല്ല, രക്ഷപ്പെട്ടതിലുള്ള ആശ്വാസമായിരുന്നു അപ്പോള്‍ മനസ്സില്‍.
പുതിയ പ്രതീക്ഷകളിലേക്ക് രക്ഷകന്റെ പിന്നാലെ നടന്നു.
September 8, 2012
അരങ്ങേറ്റം
അരങ്ങേറ്റത്തെ പഴിച്ചിട്ടെന്തു കാര്യം. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ?
കൃത്യം 15 വര്‍ഷം മുമ്പ് നടന്ന പുറപ്പാടാണ് മനസ്സില്‍. യുദ്ധം ചെയ്തു നേടിയെടുത്ത അരങ്ങേറ്റം.
ഇനി മടക്കമാണ്. മരണം പോലെ തന്നെ,
ഇങ്ങോട്ടൊരു തിരിച്ചുവരവില്ല.
മോനേ നീയും ഉറൂബായോ?
നാട്ടില്‍ വിളിച്ചപ്പോള്‍ ഉമ്മയുടെ ചോദ്യം.
അതെ, ഇനി ഉറൂബിന്റ നോവലുകള്‍ വായിച്ചിരിക്കാം.
മറുപടി ഉമ്മാക്ക് തിരിഞ്ഞില്ലെങ്കിലും തൊണ്ട ഇടറി, രണ്ടു പേര്‍ക്കും.
കാര്‍ണോരോട് പറഞ്ഞില്ലേ? എന്തേലും വഴി കാണിച്ചു തരില്ലേ?
ശവത്തിലാണ് കുത്തിയതെന്ന് ഉമ്മ അറിഞ്ഞില്ലെങ്കിലും മല്‍ബുവിന് ശരിക്കും നൊന്തു. അയാളുടെ പിന്നാലെ പോകുന്നതിനേക്കള്‍ ഭേദം മടക്കം തന്നെ. കാരണം അത്രമാത്രം അകന്നിരിക്കുന്നു. കാര്‍ണോരെന്ന് പറയുമ്പോള്‍ അമ്മാവനല്ല. കുടുംബനാഥനായിരുന്ന ജ്യേഷ്ഠന്‍ തന്നെ.
വഴി കാണിച്ചുതരുന്ന പടച്ചോനൊന്നുമല്ല കാര്‍ണോരെങ്കിലും അങ്ങനെയാണ് പൊതുവെ വെപ്പ്. ഉമ്മാക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും.
എയര്‍ ഇന്ത്യക്ക് പോലും പേടിയാണ് ടിയാനെ.
വിമാനം വൈകിയില്‍, ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആദ്യം കേന്ദ്രമന്ത്രിയെ വിളിച്ച് വഴിയുണ്ടാക്കുന്ന രക്ഷകന്‍.
കുട്ടത്തിലുണ്ടാകണേ എന്നു യാത്രക്കാരും ഉണ്ടാകരുതേ എന്നു എയര്‍ ഇന്ത്യ അധികൃതരും ആഗ്രഹിക്കുന്ന പ്രമുഖന്‍.
വിമാനം വൈകിയില്‍ യാത്രക്കാരെ ബാത്ത് റൂമും ഭക്ഷണവുമില്ലാത്ത പന്ന ഹോട്ടലുകളില്‍ കൊണ്ടു പോയി തള്ളാന്‍ കാര്‍ന്നോര്‍ ഒരു തടസ്സമാണ്. പറഞ്ഞിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ സ്വാധീനം ഉപയോഗിക്കാന്‍ മടിക്കാത്തയാള്‍.
വിമാനം വരില്ലെന്ന് എല്ലാവരും ഉറപ്പിച്ച ഒരു ദിവസം ശൂന്യതയില്‍നിന്ന് വിമാനം വരുത്തി പറത്തിയിട്ടുണ്ട്, അതാണ് കാര്‍ണോര്‍.
ഉറൂബാകുന്ന ഹുറൂബില്‍നിന്ന് രക്ഷ നേടാന്‍ ഇനി മുട്ടാന്‍ വാതിലുകളൊന്നുമില്ല.
മന്ത്രിമാര്‍ വന്നു, സ്വീകരണങ്ങളും കൂടിക്കാഴ്ചകളും അരങ്ങേറി. പത്രങ്ങളില്‍ വെണ്ടക്ക പ്രഖ്യാപനങ്ങള്‍ വന്നു.
പക്ഷേ, അനേകായിരം ഹുറൂബുകാര്‍ ഇപ്പോഴും വഴി കാണാതെ നട്ടംതിരിയുന്നു.
ഹുറൂബ് നീക്കാനുള്ള മല്‍ബുവിന്റെ ശ്രമങ്ങളെല്ലാം വെറുതെയായി.
എല്ലാം ചതിയായിരുന്നു, കൊടും ചതി.
മല്‍ബുവിനു ചതി പറ്റുമോ?
ശരിക്കും ചതിയാണോ അതോ ചതിക്കുള്ള മറുചതിയോ?
ചോദ്യത്തിന് ഉത്തരമറിയുന്നതിനു മുമ്പ് അരങ്ങേറ്റത്തിന്റെ പിന്നാമ്പുറമറിയണം. ഒന്നര പതിറ്റാണ്ട് മുമ്പ് ഉമ്മയുടെ സഹായത്തോടെ ഒരു ചെക്കന്‍ യുദ്ധം ചെയ്ത കഥ.
പത്താം ക്ലാസ് പാസായിട്ടും കംപ്യൂട്ടര്‍ കഴിഞ്ഞിട്ടും വിസ വൈകിയപ്പോള്‍ ചരിത്രത്തില്‍ എവിടെയും കാണാത്ത വിധം വിസക്കു വേണ്ടിയുള്ള യുദ്ധമുഖം തുറക്കുകയായിരുന്നു.
ആദ്യമൊക്കെ ദയാഹരജികളായിരുന്നു.
ഇന്നത്തെ പോലെ അല്ലായിരുന്നു അന്ന്. മൊബൈല്‍ ഫോണ്‍ വന്നു തുടങ്ങുന്നേയുള്ളൂ. ഏതെങ്കിലും ഫോണ്‍ കാബിനു മുന്നില്‍ പോയി ക്യൂ നില്‍ക്കുകയോ ഫ്‌ളാറ്റുകള്‍ തേടി എത്തുന്ന കുഴല്‍ ഫോണ്‍ കാത്തിരിക്കുകയോ വേണമായിരുന്നു.
എപ്പോഴെങ്കിലും കാര്‍ന്നോരുടെ വിളി എത്തുമ്പോള്‍
ഉമ്മക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
നീ എങ്ങനെയെങ്കിലും ഒരു കള്ളാസ് കൊടുക്ക് മോനേ.
കത്തുകള്‍ക്കു പുറമേയുള്ള ഉമ്മയുടെ ഈ നിവേദനം സമര്‍പ്പിക്കല്‍ കേള്‍ക്കുമ്പോള്‍ ചെക്കന്‍ അകത്തെ മുറിയില്‍ ഒളിച്ചിരുന്നു ചിരിച്ചു.
ബോംബെയില്‍ പോകുമെന്നും തിരിച്ചു വരില്ലെന്നും ഭീഷണി മുഴക്കി. വസ്ത്രങ്ങള്‍ നിറച്ച് ബാഗ് ഒരുക്കിവെച്ച് ഉമ്മയെ ഭയപ്പെടുത്തി.
കൂട്ടുകെട്ട് മോശാട്ടോ. വലിയൊക്കെ തുടങ്ങീട്ടുണ്ട്. ഇനീം ഇവിടെ നിര്‍ത്തിയാല്‍ ഓനെ നമുക്ക് നഷ്ടപ്പെടും.
അതിനിടയില്‍ മുക്കിലുണ്ടായ ഒരു അടിപിടിയെ കുറിച്ച് പത്രത്തല്‍ വാര്‍ത്ത വന്നപ്പോള്‍ ചെക്കന്‍ പ്രതിപ്പട്ടികയില്‍ ആറാമനായുണ്ട്.
ഇങ്ങനെ അങ്ങനെ കൂര്‍ത്തു മൂര്‍ത്ത ആയുധങ്ങളില്‍ ഏതോ ഒന്നു ഫലിക്കുകയും പത്താം ക്ലാസും കംപ്യൂട്ടറും പാസായ ചെക്കന്റ കാത്തിരിപ്പ് അവസാനിക്കുകയും ചെയ്തു.
ഓനെ കയറ്റിയതോണ്ട് നിനക്ക് ആയിരം സ്വര്‍ഗം ലഭിക്കും.
ഇതാണ് കാര്‍ന്നോര്‍ക്ക് ഉമ്മ നല്‍കിയ സര്‍ട്ടിഫിക്കറ്റ്.
പക്ഷേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പെട്ടപാട് കാര്‍ന്നോര്‍ക്കല്ലേ അറിയൂ.
കാത്തുകാത്തിരുന്ന ചെക്കന്‍ ഒരു മല്‍ബുവായി മാറിയെങ്കിലും കലഹത്തിലേക്കുള്ള കവാടം കൂടിയായിരുന്നു ഈ അരങ്ങേറ്റം.
(തുടരും- സിഗരറ്റ് കുറ്റിയുടെ രഹസ്യം)
September 1, 2012
കരിനാക്ക്
കരിക്കട്ട ആയതുകൊണ്ടല്ല കരിമല്‍ബു ആയത്. ഒരു ക്രീമും തേക്കാതെ തന്നെ വെളുവെളുത്ത് ചൊങ്കനായ അബ്ദുല്‍ കരീമെന്ന മല്‍ബുവിനെ എല്ലാവരും വിളിച്ച് വിളിച്ച് കരി ആക്കിയതാണ്. മലബാരിയെ ഇഷ്ടത്തോടെ വിളിച്ച് മല്‍ബു ആയതു പോലെ. അല്ലെങ്കിലും മുഴുവന്‍ പേരു വിളിക്കാനൊക്കെ ആര്‍ക്കാ ഇവിടെ നേരം.
കരീന്നു പറയുമ്പോള്‍ ഒരു സാധാരണ കത്തി മല്‍ബു എന്നു പറയാം. മല്‍ബു ഹൗസില്‍ കരിക്ക് ശത്രുക്കളുമുണ്ട് മിത്രങ്ങളുമുണ്ട്. നാക്കുണ്ടെങ്കില്‍ നാലാളോട് പറയാന്‍ പറ്റുന്ന വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ലെന്ന് കരിയുടെ പക്ഷം. എന്നാല്‍ പണിയെടുത്തു തളര്‍ന്നുവന്ന് ടി.വി കാണാനിരിക്കുന്ന ഞങ്ങളോട് വേണോ കരിക്കത്തിയെന്ന് ശത്രുക്കളുടെ ചോദ്യം. കറിക്കത്തി പോലെ തന്നെയാ കരിക്കത്തി.
നാക്കിട്ടടിച്ചും നാക്കു പിഴച്ചും ദിവസവും പത്രങ്ങളില്‍ ഇടം പിടിക്കുന്നവരൊക്കെ കരിയുടെ പിന്നില്‍ നില്‍ക്കണം. ആറാം തരം ബിയില്‍ വെച്ച് പഠനം നിര്‍ത്തി പിന്നെയും പത്ത് വര്‍ഷം കാത്തിരുന്നാണ് കരി കടലു കടന്നത്. ഇന്നിപ്പോള്‍ നാടുവിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കേ, പഠിപ്പും പത്രാസുമുള്ള ആരോടും കിടപിടിക്കാവുന്ന ലോക വിവരം തനിക്കുണ്ടെന്ന ആത്മവിശ്വാസമാണ് കൈമുതല്‍. ആറാം തരത്തിലെ പപ്പന്‍ മാഷ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. നാക്കു കൊണ്ട് കരി കയിച്ചിലായി.
ആറാം ക്ലാസില്‍ പോയിട്ടുണ്ടെന്ന ഗമയോ പിടിവാശിയോ ഇല്ല. ശരിയാണ്, സ്‌കൂളിലും കോളേജിലുമൊന്നും പോയിട്ടില്ല, പക്ഷേ കരിക്ക് ലോക വിവരോണ്ട്. അതു മതി എന്ന ആമുഖത്തോടെ മാത്രമേ കരി വര്‍ത്താനം തുടങ്ങൂ. അതു കേട്ടാല്‍ ഉറപ്പിക്കാം അസാധ്യമായതെന്തോ സാധിച്ചുകൊണ്ടാണ് കരി ഹാജരായിരിക്കുന്നതെന്ന്.
എന്താ ഉണ്ടായേ കരീന്നു ചോദിക്കാന്‍ ഒരാളുണ്ടായാല്‍ ബഹുജോറായി. ഇരുന്നു കൊടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അപ്പോള്‍ തന്നെ ബദല്‍ മാര്‍ഗം തേടാം.
എന്തൊക്കെ പറഞ്ഞാലും കരി വന്ന ശേഷമാണ് മല്‍ബു ഹൗസിന് ഐശ്വര്യമുണ്ടായതെന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും.
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നതു പോലെയാണ് പലപ്പോഴും കരികഥനങ്ങള്‍. മുംബൈ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ ഭാഷ കൊണ്ടു തോല്‍പിച്ച് ഡിസ്‌കൗണ്ട് വാങ്ങിയതാണ് അതിലൊരു ക്ലാസിക്.
നിങ്ങളുടെ അത്ര വിവരോം വിദ്യാഭ്യാസോം ഇല്ല. പക്ഷേങ്കില്‍ കരി കാര്യം നേടും. എങ്ങനെ? ഇഗ്ലീഷ് വേണോ ഇംഗ്ലീഷ്, ഹിന്ദി വേണോ ഹിന്ദി, അറബി വേണോ അറബി വേണ്ടിടത്ത് വേണ്ടതു കാച്ചും.
വിമാനത്തില്‍വെച്ച് കരിയുടെ എംബാര്‍ക്കേഷന്‍ ഫോറം പൂരിപ്പിച്ചത് കോട്ടിട്ട ഒരാളായിരുന്നു. ആറാം തരം ബിയില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരു കോട്ടുകാരന്‍ എഴുതുന്നതിന് അതിന്റേതായ ഒരു സുഖമുണ്ട്. സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതാണല്ലോ മല്‍ബു സ്റ്റൈല്‍. സീറ്റില്‍ തൊട്ടടുത്ത് ഒരു മാന്യനുണ്ടായിരുന്നുവെങ്കിലും വിമാനം ലാന്റ് ചെയ്യുന്നതുവരെ അയാളുടെ അടുത്ത് നിരക്ഷരനായി ഇരിക്കുന്നതിലെ നാണക്കേടോര്‍ത്താണ് രണ്ട് സീറ്റപ്പുറത്ത് നീണ്ടുനിവര്‍ന്നിരിക്കുന്ന കോട്ടുകാരനെ സമീപിച്ചത്. രണ്ടു മിനിറ്റെടുക്കാതെ അയാളത് പൂരിപ്പിച്ചു നല്‍കിയെങ്കിലും അബ്ദുല്‍ കരീമെന്ന പേരില്‍ എല്ലില്ലെന്ന കാര്യം അടുത്തിരുന്നയാളാണ് ചൂണ്ടിക്കാണിച്ചത്.
കൗണ്ടറിലെത്തിയപ്പോള്‍ പേരില്‍ ആകെയുള്ള ഒരു എല്ല് വിട്ടുപോയത് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കണ്ടില്ലെങ്കിലും കരി അതു മറച്ചുവെച്ചില്ല. കരിയുടെ കാര്യഗൗരവം ബോധ്യപ്പെട്ട ഉദ്യോഗസ്ഥന്‍ പക്ഷേ അതിനു 800 റിയാല്‍ പിഴ ആവശ്യപ്പെട്ടു. കരി വിട്ടുകൊടുക്കുമോ, ഇംഗ്ലീഷിലും ഹിന്ദിയിലും വാദിച്ച് അത് 400 റിയാലാക്കി ചുരുക്കി പോലും.
എയര്‍പോര്‍ട്ടില്‍ കരി കയിച്ചിലായ ഇക്കഥ വിശ്വസിക്കുന്നവര്‍ മിത്രങ്ങളും വിശ്വസിക്കാത്തവര്‍ ശത്രുക്കളുമാണ്.
വിസ്തരിച്ചൊരു വര്‍ത്താനത്തിന് കരി മുതിരുമ്പോഴേക്കും ശത്രുക്കളില്‍ പെടുന്ന കുഞ്ഞാമന്‍ മല്‍ബു മെല്ലെ അകത്തെ മുറിയിലെ കംപ്യൂട്ടറിനു മുന്നിലേക്ക് വലിഞ്ഞു. കരിനാക്കേറ്റു പിടയുന്നതിലും ഭേദം ഫേസ് ബുക്കില്‍ രണ്ട് ലൈക്കടിച്ച് തിരിച്ച് രണ്ട് ലൈക്ക് നേടുകയാണ്.
ഓനൊക്കെ നെറ്റും കംപ്യൂട്ടറും ഉണ്ടായിട്ടെന്താ കാര്യം.
കോഴിക്ക് ഡയപ്പര്‍ കണ്ടുപിടിച്ചത് ഈ കരിക്കേ അറിയൂ.
അമേരിക്കയില്‍ ഒരു പെണ്ണുംപിള്ള കോഴികള്‍ക്ക് ഉപയോഗിക്കാവുന്ന നാപ്പീസ് കണ്ടുപിടിച്ചതും അതു വില്‍ക്കാന്‍ ചിക്കന്‍ഡയപ്പേഴ്‌സ് ഡോട് കോം ആരംഭിച്ചതും കരിയുടെ വായീന്നു കേട്ടപ്പോള്‍ കിച്ചണില്‍ വരെ ലാപ്‌ടോപ്പുമായി പോകുന്ന ഓര്‍ക്കുട്ട് നാണി പോലും നാണിച്ചുപോയി.
Subscribe to:
Posts (Atom)