Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 24, 2011

തേന്‍വരിക്ക @ ജിമെയില്‍. കോം

ഇ കൊമേഴ്‌സ് അഥവാ ഇലക്‌ട്രോണിക് വ്യാപാരത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഒരു ടെലിഫോണ്‍ ലൈനും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ഏതു മല്‍ബുവിനും ഇ. കൊമേഴ്‌സ് തുടങ്ങാം. എന്നാല്‍ പി. കൊമേഴ്‌സ് അങ്ങനെയല്ല. അത് ആരും തുടങ്ങാന്‍ പാടുള്ളതല്ല. പറഞ്ഞതില്‍ കാര്യമുണ്ടെന്ന് മുഴുവന്‍ വായിച്ചാല്‍ ബോധ്യമാകും.
 ഓഫീസില്‍ വന്നു കയറിയതേയുള്ളൂ. നാല് ഫോണുകളും ഒരേ സമയം ശബ്ദിച്ചു തുടങ്ങി. സമയം 9.20. ഈ സമയത്ത് ഇങ്ങനെ ഫോണുകള്‍ പതിവുള്ളതല്ല. രാത്രി സെല്‍ ഫോണുകളെല്ലാം ഓഫ് ചെയ്തിട്ടതുകൊണ്ടാകാം, അതിരാവിലെ തന്നെ വിളികള്‍. ബിസിനസ് ഫയലുകള്‍ ക്ലോസ് ചെയ്ത ശേഷം മനസ്സമാധാനത്തോടെ ഉറങ്ങാന്‍ വേണ്ടിയല്ല രാത്രി ഫോണുകളെല്ലാം ഓഫ് ചെയ്തത്. ശരിക്കും പറഞ്ഞാല്‍ ഒരു ഫോണ്‍ കോള്‍ ലഭിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാരണം ലണ്ടനിലേക്കയച്ച പാഴ്‌സലുകള്‍ എവിടെയോ കുടുങ്ങിക്കിടക്കുന്നു. പക്ഷേ, തലങ്ങും വിലങ്ങും ഫോണുകളും വന്നതോടെ എല്ലാ സെല്ലുകളും ഓഫാക്കാന്‍ നിര്‍ബന്ധിതനായി. മൊബൈലുകള്‍ ഓഫാക്കി ഉറങ്ങാന്‍ കിടന്നപ്പോള്‍ അതാ ലാന്റ് ഫോണും ശബ്ദിക്കുന്നു. അവസാനം വാര്‍ത്താ വിനിമയ ബന്ധം വിഛേദിച്ചാണ് അല്‍പമെങ്കിലും കണ്ണടക്കാന്‍ കഴിഞ്ഞത്
രാത്രി 12 മണിയോടെയാണ് ആദ്യ ഫോണ്‍ എത്തിയത്. സാര്‍, പരസ്യം കണ്ടു, എത്ര കാശ് വേണമെങ്കിലും തരാം. ഹുറൂബ് ഒഴിവായി ഒന്നു നാട്ടിലെത്തിയാല്‍ മതി.
ഏതു പരസ്യം എന്തു പരസ്യമെന്നു ചോദിച്ച് ഫോണ്‍ കട്ടാക്കിയതേയുള്ളൂ. അടുത്ത ഫോണിലെത്തി വിളി. കാര്യം ഒന്നു തന്നെ. ഹുറൂബ് ഒഴിവാക്കി നാട്ടിലെത്തിക്കണം, തുക ഒരു പ്രശ്‌നമല്ല.
ഹുറൂബ് ഒഴിവായി നാട്ടിലെത്താന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് പറഞ്ഞ് ആരോ ഇന്റര്‍നെറ്റില്‍ നല്‍കിയ പരസ്യമാണ് കാര്യം. പരസ്യത്തില്‍ കൊടുത്ത നമ്പര്‍ തെറ്റിയതായിരിക്കാമെന്നു പറഞ്ഞ്, വിളിച്ച രണ്ട് പേരെ ആശ്വസിപ്പിച്ചപ്പോഴേക്കും അവശേഷിക്കുന്ന മറ്റു രണ്ട് മൊബൈല്‍ നമ്പറുകളിലുമെത്തി ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള വിളികള്‍. സമയം കഴിയുംതോറും വിളികളുടെ എണ്ണം കൂടി. ഹുറൂബുകാര്‍ക്ക് എന്തു പാതിരാത്രി വന്നിരിക്കുന്നു? സുവര്‍ണാവസരമെന്നു കരുതി അവര്‍ വിളി തുടര്‍ന്നു. നാല് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത ശേഷം എന്തോ ചതി നടന്നിരിക്കുന്നുവെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ലാന്റ് ഫോണ്‍ ശബ്ദിച്ചത്.
ഒരു പത്ത് തേന്‍വരിക്ക വേണം. വരിക്കയാണെങ്കില്‍ മാത്രം മതീട്ടോ, രാവിലെ വന്ന് എടുത്തോളാം. കാര്യം അന്വേഷിച്ചപ്പോഴാണ് തേന്‍വരിക്ക ചക്ക പകുതി വിലക്ക് ലഭിക്കുന്നുവെന്ന പരസ്യത്തിനു താഴെ കൊടുത്തിരിക്കുന്നത് ഇതേ നമ്പറാണെന്ന് വിളിച്ചവര്‍ തറപ്പിച്ചു പറഞ്ഞത്.
ഹുറൂബിനെ കുറിച്ചോ തേന്‍ വരിക്കയെ കുറിച്ചോ ഒരു പരസ്യവും കൊടുത്തിട്ടില്ലെന്നും റോംഗ് നമ്പര്‍ ചേര്‍ത്തുപോയതായിരിക്കാമെന്നും പറഞ്ഞുകൊണ്ട് വിളിച്ചവരെയൊക്കെ വിശ്വസിപ്പിക്കാന്‍ പെട്ട പാട് ചെറുതല്ല. തലങ്ങും വിലങ്ങും ഫോണ്‍ ശബ്ദിച്ചപ്പോള്‍ മല്‍ബിയും കുട്ടികളും സഹായത്തിനെത്തി. അവസാനം സെല്‍ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്തു. ലാന്റ് ഫോണിന്റെ കേബിള്‍ ഊരിയിട്ടു.
ബിസിനിസ് കാര്‍ഡിലെ നമ്പറുകളെല്ലാം ഇന്റര്‍നെറ്റിലെ സൗജന്യ സൈറ്റില്‍ നല്‍കിയിരിക്കുന്ന പരസ്യങ്ങളോടൊപ്പം ചേര്‍ത്തിരിക്കയാണ്. വിളിക്കുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
ഇതു പോലുള്ള സൈറ്റുകള്‍ ഇപ്പോള്‍ മല്‍ബുകളുടെ ദൗര്‍ബല്യമാണ്. ഒന്നും വാങ്ങാനോ വില്‍ക്കാനോ ഇല്ലെങ്കിലും അതില്‍ കയറിയിറങ്ങി വായിച്ചിരിക്കുക അവരുടെ ഒരു ഹരമാണ്. വില്‍ക്കാനുള്ള സാധനങ്ങളുടെ കൂട്ടത്തില്‍ പൊന്നോമനയുടെ ബാത്ത് ടബ്ബ് മുതല്‍ ഒരു തവണ മാത്രം ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വരെയുണ്ട്. താഴെ ഏതെങ്കിലും മാന്യന്റെ നമ്പര്‍ കൊടുത്താല്‍ മതിയല്ലോ.
മടിച്ചു മടിച്ചാണ് ഓഫീസിലെ ഫോണെടുത്തത്. അതു തന്നെ, തേന്‍വരിക്കക്കു വേണ്ടിയുള്ള വിളി. അതിരാവിലെ തന്നെ അവന്റ ഒരു തേന്‍വരിക്കയെന്നു ശപിച്ചു കൊണ്ടിരുന്നപ്പോള്‍ ഐ.ടി വിദഗ്ധന്‍ കുതിച്ചെത്തി.
സാര്‍ ഒരു രക്ഷയുമില്ല, തേന്‍വരിക്ക ജിമെയില്‍ ഡോട്ട് കോമില്‍നിന്ന് നമ്മുടെ കമ്പനിയുടെ എല്ലാ ഫോണ്‍ നമ്പറുകളും വെച്ച് പരസ്യം കൊടുത്തിട്ടുണ്ട്. ഹുറൂബും ചക്കയും മാത്രമല്ല, സൗജന്യ ഹൃദയ ശസ്ത്രകിയയുമുണ്ട് കൂട്ടത്തില്‍. ഹൃദയമില്ലാത്തവരുടെ പി. കൊമേഴ്‌സാണിത്. പറ്റിക്കല്‍ കൊമേഴ്‌സ്. ആരും ഇത് ചെയ്യാന്‍ പാടുള്ളതല്ല, ക്രൂരവിനോദം. 


April 17, 2011

മല്‍ബു പോയി, കഞ്ഞിത്തരം മാറി


പറയാതെ വയ്യ, മല്‍ബു എത്തിയതില്‍ പിന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ  കഞ്ഞിത്തരമൊക്കെ ഒന്നു മാറി. ഇരുനില വീട്ടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. മല്‍ബു വോട്ട് ചോദിച്ചെത്തിയ അങ്ങാടിയിലും വീടുകളിലും മണിക്കൂറുകളോളം സുഗന്ധം പരന്നു.
ഹോ എന്തൊരു മണമെന്ന് വോട്ടര്‍മാരും വോട്ടര്‍മാരല്ലാത്തവരും ഒരുപോലെ പറഞ്ഞു. മുല്ലപ്പൂവിന്റെ നറുമണം.
ഖദറിനെ വെല്ലുന്ന തൂവെള്ള നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച മല്‍ബുവിന്റെ ചടുലതയില്‍ തഴക്കം ചെന്ന പാര്‍ട്ടിക്കാര്‍ പോലും മൂക്കത്തുവിരല്‍വെച്ചു.
കറുത്ത മേനിയില്‍ വെള്ളവസ്ത്രം മാത്രമല്ല, സ്വര്‍ണനിറമുള്ള റാഡോ വാച്ചും എടുത്തു കാണിച്ചു. പോക്കറ്റിലും തിളങ്ങുന്ന സ്വര്‍ണ നിറമുള്ള പേന. മുന്‍നിരയില്‍ രണ്ട് സ്വര്‍ണപ്പല്ലും.
ഇത്രയൊക്കെ വിശദീകരിച്ചപ്പോള്‍ ആളെ ആര്‍ക്കെങ്കിലും മനസ്സിലായെങ്കില്‍ ഇത് അദ്ദേഹത്തെ കുറിച്ചുതന്നെ എന്നു വിചാരിക്കുകയേ നിര്‍വാഹമുള്ളൂ.
പ്രതീക്ഷയോടെ കാത്തുനിന്ന അമ്മമാരോടും പെങ്ങന്മരോടും മല്‍ബു പറഞ്ഞു. വോട്ടു കഴിയട്ടെ, ഞാന്‍ ഒന്നു കൂടി ഈ വഴിയൊക്കെ വരുന്നുണ്ട്. എല്ലാവരും അതു വിശ്വസിച്ചു. കൂട്ടത്തില്‍ ഒരു ഉമ്മച്ചി ചോദിച്ചു. അല്ലാ ഈ പറയുന്നത് പാര്‍ട്ടിക്കാര്‍ നല്‍കുന്ന വാക്ക് പോലെ തന്നെയാകുമോ. നിന്നെ അവരുടെ കൂട്ടത്തില്‍ കൂട്ടുന്നില്ല. വരൂന്നു പറഞ്ഞാ വരണം.
വോട്ടു പിടിക്കാനെത്തിയ മല്‍ബു സമ്മാനങ്ങളും വാരിവിതറുന്നുണ്ടെന്ന വാര്‍ത്ത പരന്നു. എതിരാളികളുടെ നുണബോംബായിരുന്നു അത്. മല്‍ബു അങ്ങനെയൊന്നും ചെയ്തില്ല.
വോട്ടിനുവേണ്ടി സമ്മാനം കൊടുത്താല്‍ അതു പുലിവാലാകുമെന്ന് അറിയാത്തവരല്ല മല്‍ബുവിന്റെ പാര്‍ട്ടിക്കാര്‍.
പത്രാസോടെ മല്‍ബു രണ്ടു മുന്നു പോരോടപ്പം വോട്ടുപിടിത്തത്തിനിറങ്ങിയതായിരുന്നു. പെട്ടെന്ന് വിശന്നൊട്ടിയ വയറുമായി ഒരു വൃദ്ധ സ്ത്രീ മുന്നില്‍. കൈയില്‍ കുറേ മരുന്നുശീട്ടുകള്‍.
അമ്മച്ചിയോട് കുശലാന്വേഷണം നടത്തിയ മല്‍ബു വോട്ടുണ്ടോ അമ്മച്ചീ എന്നു ചോദിച്ചു.
വോട്ടൊക്കെയുണ്ട് മോനേ.. പക്ഷെ മരുന്നു വാങ്ങിയില്ലെങ്കില്‍ വോട്ടിനു പോണ്ട ദിവസം ഞാനുണ്ടാകൂന്നു തോന്നില്ല. അത്രക്കുണ്ട് വലിവ്. മോനൊരു 500 ഇങ്ങു താ. ഞാന്‍ പോയി മരുന്നു വാങ്ങട്ടെ.
അലിവു തോന്നിയ മല്‍ബു പോക്കറ്റില്‍ കൈയിട്ടു. പഴ്‌സ് പുറത്തേക്കെടുക്കാന്‍ നോക്കിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന നാടന്‍ മല്‍ബു കൈയില്‍ കയറി ഒറ്റപ്പിടിത്തം. സാര്‍ എന്താ ഇതു ചെയ്യുന്നേ? ചോദിക്കുമ്പോഴേക്കും അങ്ങെടുത്തു കൊടുക്കുകയോ?
പാവപ്പെട്ട ഒരു സ്ത്രീക്ക് മരുന്നു വാങ്ങാന്‍ കാശ് കൊടുക്കാന്‍ പോലും സമ്മതിക്കാത്ത ഇവനൊക്കെ എങ്ങനെ വോട്ടുകിട്ടുമെന്ന്  മല്‍ബു ആലോചിച്ചു.
അയ്യോ ചതിക്കല്ലേ മല്‍ബു. ഇതു മറ്റവരുടെ പണിയാ.. ഇവര്‍ക്ക് 500 രൂപ കൊടുക്കുമ്പോള്‍ അതു ക്യാമറയില്‍ പകര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷനു കൊടുക്കാനാ അവരുടെ പരിപാടി. ദൂരേക്ക് കൈ ചൂണ്ടി. അതെ, ഒരു കെട്ടിടത്തിന്റെ വാര്‍പ്പിന്റെ മുകളില്‍ രണ്ടു പേര്‍ ക്യാമറയുമായി നില്‍ക്കുന്നു.
ഹോ. ആകെ കുളമാകുമായിരുന്നല്ലോ പടച്ചോനേ. എന്നു പറഞ്ഞുകൊണ്ട് മല്‍ബു യാഥാര്‍ഥ്യ ലോകത്തേക്ക് എത്തുമ്പോഴേക്കും വളഞ്ഞൊട്ടി നിന്നിരുന്ന അമ്മച്ചി ദൂരേക്ക് നടന്നകന്നിരുന്നു.
പ്രവാസികള്‍ക്ക് വോട്ടവകാശം സ്ഥാപിച്ചുകിട്ടുക വഴി സമ്മതിദായകരെ മാത്രമല്ല, നല്ല വോട്ടു പിടിത്തക്കാരെ കുടിയാണ് പാര്‍ട്ടികള്‍ക്ക് കിട്ടിയത്. ഒമ്പതിനായിരത്തോളം പ്രവാസികളാണ് വോട്ടിനായി നാട്ടിലെത്തിയത്. ഇവരില്‍ എത്രപേര്‍ വോട്ടു പിടിത്തത്തിനിറങ്ങിയെന്ന് കണക്കാക്കുക സാധ്യമല്ല.
നാടുവിട്ടിട്ടും നാട്ടിലെ സിന്ദാബാദ് വിളികളോര്‍ത്ത് ഉറക്കം ലഭിക്കാത്തവര്‍ തന്നെയായിരിക്കും വോട്ട് വിമാനത്തില്‍ നാട്ടിലെത്തിയവരില്‍ ഭൂരിഭാഗവുമെന്ന് ഊഹിക്കാം. നാട്ടിലുണ്ടെങ്കില്‍ വോട്ട് ചെയ്യാമെന്നല്ലാതെ അതിനായി കഫീലിന്റെ കാലുപിടിച്ച് അവധി തരപ്പെടുത്തി സ്വന്തം ടിക്കറ്റില്‍ പോകാന്‍ സാദാ വോട്ടറൊന്നും തയാറാകില്ല.
ആറ്റുനോറ്റിരുന്ന് കിട്ടിയ വോട്ടവകാശത്തിന്റെ വില അറിയത്തതുകൊണ്ടൊന്നുമല്ല, നാടും വീടും വിട്ട് മരുഭൂമയിലേക്ക് വന്നത് നാലു കാശുണ്ടാക്കാനാണ്. അല്ലാതെ നാട്ടിലെ രാഷ്ട്രീയവും പറഞ്ഞ്, വാഗ്വാദത്തിലേര്‍പ്പെട്ട്, ബാച്ചിലര്‍ മുറികളിലെ സൗഹാര്‍ദം നഷ്ടപ്പെടുത്താനല്ല എന്ന വിശ്വാസത്തോടെ  ടെലിവിഷനിലെ ഐഡിയ സ്റ്റാര്‍ സിംഗറും കോമഡി സ്റ്റാര്‍സും ആസ്വദിച്ച് ജീവിതം നീക്കുന്ന സാദാ മല്‍ബു അതിനു തുനിയുമെന്നു തോന്നുന്നില്ല. നാട്ടില്‍ പോകുന്ന സമയത്ത് തെരഞ്ഞെടുപ്പ് വരികാണെങ്കില്‍ വോട്ടു ചെയ്യാം എന്നതാണ് അവരുടെ നിലപാട്. വോട്ടര്‍ പട്ടികയില്‍ പേരു രജിസ്റ്റര്‍ ചെയ്യാനുള്ള പാര്‍ട്ടിക്കാരുടെ കല്‍പനയോടും നിലപാട് അതു തന്നെയായിരുന്നു. നിസ്സംഗത.
പക്ഷേ മല്‍ബു ചരിത്രമെഴുതി. വോട്ടുപിടിക്കാനെത്തിയ രാജകുമാരനെന്നു പേരെടുത്തു.
വോട്ടെടുപ്പു ദിവസവും മല്‍ബുവിനും മല്‍ബുവിന്റെ വാഹനങ്ങള്‍ക്കും പിടിപ്പതു പണിയായിരുന്നു. വൈകിട്ട് ക്ഷീണിച്ചവശനായി വീട്ടിലെത്തിയപ്പോള്‍ മല്‍ബി.
ജന്മസാഫല്യമായി അല്ലേ. പ്രവാസിയുടെ ആദ്യവോട്ടിന്റെ സാഫല്യം. എന്തു തോന്നുന്നു?
ഹോ, ചാനല്‍ കണ്ടു കണ്ട് നീയും ഒരു വനിതാ റിപ്പോര്‍ട്ടറായോ? അഭിപ്രായം ആരായുന്നു.
വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിന് തലങ്ങും വിലങ്ങും പായുന്ന പാര്‍ട്ടിക്കാര്‍ക്ക് ഉച്ചഭക്ഷണം ഒരുക്കേണ്ടതിനാല്‍ രാവിലെ തന്നെ പോയി വോട്ട് ചെയ്തു വന്നതായിരുന്നു മല്‍ബി.
വിരലിലെ മഷി ഉയര്‍ത്തിക്കാട്ടി. അതല്ല നിങ്ങളുടെ വിരലില്‍ മഷി പതിച്ചില്ലേ.. ഒട്ടും കാണാനില്ലല്ലോ. എങ്ങനെ കളഞ്ഞു.
മല്‍ബു ആദ്യം ഒന്നു വിരണ്ടെങ്കിലും പിന്നീട് ആ സത്യം പറഞ്ഞു. സ്വന്തം മല്‍ബിയോടല്ലേ. എന്തിനു മറച്ചുവെക്കണം.
അതേയ്, വോട്ട് ഞാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
വോട്ടിനായിട്ടല്ലേ വന്നത്. എന്നിട്ടും എന്തു പറ്റി. വോട്ട് പിടിക്കാനൊക്കെ ഉഷാറായി നടന്നിട്ട്. പാര്‍ട്ടിക്കാര്‍ എന്തു വിചാരിക്കും.
അവരെന്തു വിചാരിക്കാനാ. അവരോട് ടിക്കറ്റൊന്നും വാങ്ങിയിട്ടല്ല ഞാന്‍ വന്നത്. ഞാനാ രണ്ടു പോരെ സ്വന്തം ടിക്കറ്റെടുത്ത് കൊണ്ടുവന്നത്.
എന്നാലും രജിസ്റ്റര്‍ ചെയ്തു വോട്ടു ചെയ്യായിരുന്നു.
പാസ്‌പോര്‍ട്ട് കൊണ്ടു പോയാലല്ലേ രജിസ്റ്റര്‍ ചെയ്യാനും വോട്ടിടാനും പറ്റൂ. പാസ്‌പോര്‍ട്ട് പ്രകാരം ഞാനേ കുന്താപുരത്തു കാരനാ. അതങ്ങ് കര്‍ണാടകയിലാ..
രണ്ടാം പാസ്‌പോര്‍ട്ടാണെന്ന കാര്യം മല്‍ബിയും അപ്പോഴാണ് ഓര്‍ത്തത്.

April 10, 2011

വെടിക്കുരുവും മുസ്‌ലി പവറും


അവധി കഴിഞ്ഞ് പോരുമ്പോള്‍ ഇഷ്ടജനങ്ങള്‍ക്ക് വല്ലതും കൊണ്ടുവരാത്ത പ്രവാസികളുണ്ടാവില്ല. പണ്ടൊക്കെ ഗള്‍ഫുകാരന്‍ മടങ്ങുന്ന വീട് രണ്ടു മൂന്നു ദിവസം മുമ്പെങ്കിലും സജീവമാകുമായിരുന്നു. വളയിട്ട കൈകളാല്‍ തയാറാക്കുന്ന പലഹാരങ്ങള്‍ തന്നെ വേണമെന്ന് കൊണ്ടുവരുന്നവരും ഗള്‍ഫില്‍ അതിന്റെ എന്‍ഡ് യൂസര്‍മാരും വാശി പിടിച്ചിരുന്ന കാലമായിരുന്നു അത്. വിവാഹ സല്‍ക്കാരങ്ങള്‍ക്കും അതുപോലുള്ള മാമൂലുകള്‍ക്കും മാത്രം പണി കിട്ടിയിരുന്ന  അപ്പക്കാരത്തികള്‍ക്ക് അതൊരു ആശ്വാസവും.
അപ്പത്തരങ്ങളുണ്ടാക്കുന്നതില്‍ പ്രാവീണ്യമില്ലാത്ത സ്ത്രീ ബന്ധു ജനങ്ങളുള്ള വീടാണെങ്കില്‍, അവിടെ ഗള്‍ഫുകാരനെത്തിയാല്‍, അപ്പക്കാരത്തിക്ക് ബുക്കിംഗ് ഉറപ്പിക്കാം. ബുക്കിംഗ് ലഭിക്കുന്ന മുറക്ക് അടുക്കളയിലെ ചുമരില്‍ അവര്‍ക്ക് കരി കൊണ്ട് കോറാം. നാലാമത്തെ വെള്ളിയാഴ്ച രാത്രി മൂപ്പന്റകത്തെ പുര.
അപ്പത്തരങ്ങള്‍ ചുട്ടുചുട്ട് എക്‌സ്പര്‍ട്ടായ സ്വന്തക്കാര്‍ പെണ്ണുങ്ങള്‍ തന്നെയുള്ള വീടാണെങ്കില്‍ അവിടെ അപ്പക്കാരത്തിക്കു കാര്യമില്ല. വീടു മാറിപ്പോയവരൊക്കെ തിരിച്ചെത്തി ആഘോഷത്തോടെയായിരിക്കും ഒന്നു രണ്ടു രാവും പകലും നീളുന്ന അപ്പനിര്‍മാണം. അവസാനം  ഗള്‍ഫിലേക്ക് മടങ്ങുന്നയാളുടേയും അയാളുടെ കെട്ടിയോളുടേയും കണ്ണീരു കൂടി കണ്ട ശേഷമായിരിക്കും ബന്ധു സ്ത്രീകളുടെ മടക്കം.
വളയിട്ട കൈകളൊരുക്കുന്ന അച്ചാറിനും അപ്പത്തരങ്ങള്‍ക്കുമൊപ്പം ചെട്ടിയാന്റെ പപ്പടവും കോഴിക്കോടന്‍ ഹലുവയും ചിപ്‌സും പണ്ടു തന്നെ ഗള്‍ഫുകാരന്റെ മടക്കപ്പെട്ടിയില്‍ സ്ഥാനം പിടിച്ചവയാണ്. കാലക്രമേണ, അപ്പക്കാരത്തികള്‍ കുറ്റിയറ്റില്ലെങ്കിലും വീടുകളിലെ നിര്‍മിതി ബേക്കറികളിലേക്ക് മാറി. ആദ്യകാലത്ത് കൊണ്ടുവന്നിരുന്ന പലഹാരങ്ങളുടെ രൂപഭേദങ്ങള്‍ ബേക്കറികളില്‍ ഇപ്പോള്‍ റെഡി.
വീടുകളില്‍നിന്ന് ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല. എയര്‍പോര്‍ട്ടിനു സമീപമെത്തിയാല്‍ ഒരു കടയില്‍ കയറി ആവശ്യമായ സാധനങ്ങള്‍ വാങ്ങി പെട്ടി നിറച്ചാല്‍ മതി.
ഒരു പരമ്പാരഗത തൊഴിലിനാണല്ലോ കത്തിവെച്ചതെന്നു ചിന്തിക്കാനൊന്നുമില്ല. നാടോടുമ്പോള്‍ നടുവെ ഓടണമെന്ന മോഡേണ്‍ ട്രെന്ററിയുന്ന അപ്പക്കാരത്തികള്‍ തന്നെയാണ് ബേക്കറികളിലേക്കുള്ള അപ്പത്തരങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത്. അതൊരു കുടില്‍ വ്യവസായമായി നടത്തിക്കൊണ്ടുപോകുന്നു നവീന അപ്പക്കാരത്തികള്‍.
സഹമുറിയന്മാരെയും ബന്ധുക്ക്വെളയും കൂട്ടുകാരെയും മാത്രമല്ല, അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസി പരിഗണിച്ചിരുന്നത്. തൊഴിലുടമയായ അറബിയെ തൃപ്തിപ്പെടുത്താന്‍ ചക്ക മുതല്‍ ഊദും ചന്ദനവും വരെ പ്രവാസി കൊണ്ടുവരുന്ന സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
വലിയ ശമ്പളത്തില്‍നിന്ന് മിച്ചം വെച്ച തുകയുടെ വലിപ്പവും അതുപയോഗിച്ച് വാങ്ങുന്ന വസ്തുവിലൂടെ നേടിയെടുക്കാമെന്ന് കണക്കുകൂട്ടുന്ന ആനുകൂല്യവുമനുസരിച്ചായിരിക്കും അറബിക്കുള്ള സമ്മാനപ്പൊതിയുടെ കനവും വിലയും. വര്‍ഷം അഞ്ചോ പത്തോ വിസ തരപ്പെടുത്തി നല്‍കുന്ന അറബിയാണെങ്കില്‍ പത്തിരുപതിനായിരത്തിന്റെ ഊദോ ചന്ദനമോ എത്തിച്ചുകൊടുത്താല്‍ നഷ്ടമൊന്നുമില്ല. പത്തുപതിനഞ്ച് വര്‍ഷമായിട്ടും ഒരു റിയാല്‍ പോലും ശമ്പളയിനത്തില്‍ കൂട്ടിത്തരാത്ത പഹയന് ചക്കച്ചുള തന്നെ ധാരാളം. പക്ഷേ, കൊടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല. മറ്റവന്‍ എത്തിച്ചുകൊടുത്ത് പണിയുന്ന പാരക്ക് ഇരയാകുന്നതിലും ഭേദമല്ലേ, തേന്‍വരിക്കയുടെ നാലഞ്ച് ചുളകളെങ്കിലും നല്‍കുന്നത്.
സമ്മാനങ്ങളിലൂടെ അറബികളെ മയക്കി മയക്കി അറബികളോളം വളര്‍ന്ന് ഇപ്പോള്‍ സര്‍വരുടേയും ആദരവ് പിടിച്ചുപറ്റുന്നവരെ കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് നാട്ടില്‍നിന്നൊരു വിളി. 
മറ്റാരുമല്ല, മൂന്ന് മാസം കൊണ്ട് തന്നെ വീണ്ടുമൊരു അവധി തരപ്പെടുത്തി നാട്ടിലേക്ക് പറന്ന, എല്ലാവരുടെയും അസൂയക്ക് പാത്രമായ ഭാഗ്യവാന്‍.
അല്ല, വോട്ടെടുപ്പ് ചൂടിലെന്താ ഒരു വിളി.
അതേയ്, അത്യാവശ്യായിട്ട് ഒരു കാര്യം അറിയാനായിരുന്നു. നമ്മുടെ എം.പി നിരോധിച്ചത് അവിടെ അറബി പത്രങ്ങളിലൊക്കെ വന്നിട്ടുണ്ടോ?
എന്തു നിരോധിച്ചത്. മീഡിയാ പോളോ?
അയ്യോ അതല്ല, നമ്മുടെ കേരള സര്‍ക്കാര്‍ മറ്റേത് നിരോധിച്ചില്ലേ?
മനസ്സിലായില്ലാട്ടോ..  തെളിച്ചു പറ.
അതേയ്, മുസ്്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചത് അവിടെ അറബി പത്രങ്ങളിലൊക്കെ വന്നിട്ടുണ്ടോ എന്ന്.
ശ്രദ്ധയില്‍ പെട്ടില്ലാട്ടോ. എന്താ നിങ്ങടെ പ്രശ്‌നം?
അറബിക്ക് കൊടുക്കാന്‍ കുറച്ച് എക്‌സ്ട്രാ കൊണ്ടുവരണം.
നിരോധിച്ചെങ്കിലും ഇവിടെ സ്റ്റോക്കുണ്ട്. അവിടെ എയര്‍പോര്‍ട്ടില്‍ വല്ല പ്രശ്‌നവും ആകുമോ എന്നാണ് അറിയേണ്ടത്.
ഊദിനും ചന്ദനത്തിനും പകരം നമ്മുടെ മല്‍ബു കൊണ്ടുവരുന്നത്് ലോകത്തെ വിവിധ ലബോറട്ടറികളില്‍ പരീക്ഷിച്ചു തെളിഞ്ഞ ആയുര്‍വേദ വിസ്മയമാണ്. വെടിക്കുരുവിനോടൊപ്പം പാക്ക് ചെയ്താണത്രേ ടിയാന്‍ അതു കൊണ്ടുവരുന്നത്. തല പുണ്ണക്കണ്ട. ചക്കക്കുരുവിന് കോട്ടയത്തുള്ള മല്‍ബു പറയുന്ന നാടന്‍ പേരാണ് വെടിക്കുരു.
പരസ്യങ്ങളില്‍ കണ്ടു മനഃപാഠമാക്കിയ ദൗത്യത്തിനല്ല മല്‍ബു ഇതു കൊണ്ടുവരുന്നത്. സന്താന സൗഭാഗ്യമില്ലാതെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിയ സ്വന്തം അറബിക്കും പത്്‌നിക്കും സമ്മാനിക്കാനാണ്. കൂടിയാല്‍ രണ്ട് മാസത്തെ ഉപയോഗം കൊണ്ട് അകാല സ്ഖലനറുതി മാത്രമല്ല, സന്താന സൗഭാഗ്യത്തിനും വഴിതെളിക്കുമെന്ന്് കുന്നത്ത് സി. അബ്രഹാം പറഞ്ഞത് മല്‍ബു വിശ്വസിച്ചാലും ഇല്ലെങ്കിലും അറബിയെ അതു വിശ്വസിപ്പിച്ചിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ കൂട്ടിച്ചേര്‍ത്തുള്ള ഞാന്‍ ഗ്യാരണ്ടി പരസ്യവും കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാനാണ് വി.എസ് മുസ്‌ലി മരുന്ന് നിരോധിച്ചതെന്ന വാര്‍ത്തയും ഇന്റര്‍നെറ്റില്‍ പ്രചരിച്ച തമാശ.  
പിടികിട്ടാത്തത് ഒരു കാര്യമാണ്. ചക്കക്കുരവിനോടൊപ്പം ഗുളിക വെച്ച് പാക്ക് ചെയ്താല്‍ അത് സ്ക്രീനിംഗ് മെഷീനില്‍നിന്ന് രക്ഷപ്പെടുമോ? മല്‍ബുവിന്റെ ഓരോ വിദ്യകള്‍. 
കുന്നത്ത് മാത്രമല്ല, മുസ്‌ലി പവര്‍ വഴി വീണ്ടും ജീവിതം പൂര്‍ണമായും ആസ്വദിച്ചുതുടങ്ങിയെന്ന് സാക്ഷ്യപ്പെടുത്തിയ പത്ര, ടെലിവിഷന്‍ ഉടമകളും മാനേജര്‍മാരും മലയാളികളാണല്ലോ?   


                                     

April 3, 2011

മില്‍മക്കൊരു ബദല്‍ സൗദിയ

പരസ്പരം കടിച്ചുകീറാന്‍ പുറപ്പെട്ടവരാണോ ഈ ഇരിക്കുന്നതെന്ന് ആരും സംശയിച്ചുപോകും.
തുല്യദുഃഖിതരായി, ഇടക്കിടെ വാച്ച് നോക്കി, അക്ഷമരായി കാത്തിരിക്കുന്നവര്‍.
ഒരുമയോടെയുള്ള ഈ ഇരിപ്പ് പക്ഷേ, നയനാനന്ദകരം തന്നെ. നാട്ടിലെത്തി വോട്ടു പിടിക്കാന്‍ കരുതിവെച്ചിരിക്കുന്ന അരിയും ഐസ്ക്രീമുമൊക്കെ വിസ്്മരിച്ചുകൊണ്ടുള്ള സൗഹൃദം. ഇപ്പോള്‍ പരിഭവങ്ങളൊക്കെയും ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. എയര്‍ ഇന്ത്യയുടെ കൊടും ചതി.
വേണ്ടത്ര അറ്റകുറ്റപ്പണി നടത്താത്ത വിമാനങ്ങളും താളം തെറ്റിയ സര്‍വീസുകളും മുഖമുദ്രയാക്കിയ എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന കൊലച്ചതി ഒട്ടും പുതുമയുള്ളതല്ല. പ്രവാസ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ദുരനുഭവത്തിനു സാക്ഷിയാകാത്ത ഒറ്റ പ്രവാസിയും ഉണ്ടാകുകയുമില്ല.
വിശാലമായ വിമാനത്താവളത്തില്‍ ഇപ്പോള്‍ ശപിച്ചു കഴിയുന്നവര്‍ സാധാരണക്കാരല്ല. സാധാരണ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സമീപിക്കേണ്ടവര്‍. മന്ത്രിമാരെ പോലും വിളിച്ച് വിമാനം ഏര്‍പ്പെടുത്താന്‍ കഴിവുള്ളവര്‍.
വിമാനം മാത്രമല്ല, പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. പലതും നാട്ടില്‍ ഭരിക്കുന്ന നേതാക്കളുടെ സമ്മര്‍ദമുണ്ടായാല്‍ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍. പക്ഷേ, കക്ഷിരാഷ്ട്രീയം പ്രവാസികളെയും വിഴുങ്ങിയപ്പോള്‍ ഐക്യം അസ്തമിക്കുകയും കാലുഷ്യങ്ങള്‍ ബാക്കിയാവുകയും ചെയ്തു.
സ്വന്തം സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താനാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടേയും സജീവ പ്രവര്‍ത്തകരുടേയും നാട്ടിലേക്കുള്ള യാത്ര. എല്ലാ പാര്‍ട്ടികളും പ്രവാസി സഹായം വാഗ്ദാനം ചെയ്തുകൊണ്ട് പ്രവര്‍ത്തകരെ നാട്ടിലയച്ചിട്ടുണ്ട്. ചിലരൊക്കെ പോകാനിരിക്കുന്നു.
ആരൊക്കെയാണ് പാര്‍ട്ടി ചെലവില്‍ നാട്ടിലേക്ക് പോയിരിക്കുന്നതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്താറില്ല. അതിന്റെ പേരില്‍ മറ്റൊരു ചേരിപ്പോര് സഹിക്കാന്‍ ഒറ്റ പ്രവാസി സംഘടനക്കും കെല്‍പില്ല താനും.
അങ്ങനെയങ്ങ് തീര്‍ത്തു പറയാന്‍ വരട്ടെ.
ഇലക്്ഷന്‍ പ്രചാരണത്തിനായി നാട്ടിലയച്ച പ്രവര്‍ത്തകരുടെ എണ്ണം പരസ്യമാക്കുന്നവരുമുണ്ട്.
ആരാണെന്ന് ഊഹിക്കാനൊന്നുമില്ല. വരുംവരായ്കകള്‍ ചിന്തിക്കാതെ, സമയനഷ്ടം ഒഴിവാക്കാന്‍ കേരളത്തില്‍ പ്രചാരണത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്്ത ദേശീയ ഭരണകക്ഷി തന്നെ. ദമാമില്‍നിന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ തങ്ങളുടെ നേതാവ് വര്‍ഗീസ് ചാക്കോയും മറ്റും എയര്‍പോര്‍ട്ടില്‍ കുടുങ്ങിയെന്ന വിവരം പുറത്തറിയിച്ചത് ഒ.ഐ.സി.സി ആയിരുന്നു. എയര്‍ ഇന്ത്യയുടെ നിരുത്തരവാദ നിലപാടില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ബൈജു കല്ലുമല പ്രതിഷേധിക്കുകയും ചെയ്തു.
ഗള്‍ഫിലെ പൊടിക്കാറ്റിനെ എയര്‍ ഇന്ത്യ പഴിച്ചുകൊണ്ടിരിക്കെയാണ് വിമാനത്തിന്റെ തന്നെ ചിറകൊടിഞ്ഞും യാത്രക്കാര്‍ പെരുവഴിയിലായത്. 
ഗള്‍ഫില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം കൊണ്ടുപോകുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ നാട്ടില്‍ ഇപ്പോള്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനും വിജയത്തിനുമായി പ്രവാസി അടവുകളുമായി പോകുന്നവരെ കണ്ടെത്താന്‍ സംവിധാനങ്ങളൊന്നുമില്ല. പ്രവര്‍ത്തകരെ ഇലക്്ഷന്‍ പ്രവര്‍ത്തനത്തിന് അയക്കുന്നതിന് നിയമതടസ്സങ്ങളുള്ളതു കൊണ്ടല്ല പാര്‍ട്ടികള്‍ അതു രഹസ്യമാക്കിവെക്കുന്നത്. ആരെ അയച്ചു, എങ്ങനെ, ഏതു മാനദണ്ഡംവെച്ച് തെരഞ്ഞെടുത്തുവെന്ന ചോദ്യങ്ങളുന്നയിക്കാനായി കാത്തുനില്‍ക്കുന്ന മോഹഭംഗത്തിലകപ്പെട്ട പ്രവര്‍ത്തകരില്‍നിന്ന് രക്ഷപ്പെടുവാനാണ്.
നിങ്ങടെ പാര്‍ട്ടി ആരെയെങ്കിലും നാട്ടിലയക്കുന്നുണ്ടോ എന്നു ചോദിച്ചുനോക്കൂ. ഏയ് ഞങ്ങള്‍ക്കതിനൊന്നും വകയില്ലെന്നായിരിക്കും മറുപടി. മറ്റേ പാര്‍ട്ടി അയച്ചല്ലോ എന്നു ചോദിച്ചാലോ? അവര്‍ക്കെന്താ, ഭരിക്കുന്ന പാര്‍ട്ടിയല്ലേ എന്നായിരിക്കും മറുപടി.
ദേ, നാട്ടില്‍ പ്രചാരണത്തിനു പോകുന്ന ഒരു മല്‍ബു അധിക ലഗേജിനുള്ള ചാര്‍ജ് ഒഴിവാക്കാന്‍ എയര്‍പോര്‍ട്ടില്‍ പരക്കം പായുന്നു. സെല്‍ഫോണില്‍ പലരേയും ട്രൈ ചെയ്യുന്നു.
15 കിലോ അധികമുണ്ട്. പലരുടേയും ഫോണ്‍ സ്വിച്ച്ഡ് ഓഫ്.
ഇലക്്ഷന്‍ യാത്രയല്ലേ, എന്താ ഇത്രയധികം ലഗേജ്? വോട്ടര്‍മാര്‍ക്ക്് കൊടുക്കാനുള്ള സമ്മാനങ്ങളാണോ?
ഏയ് ഇത് അതൊന്നുമല്ല. മല്‍ബിക്കും കുട്ടികള്‍ക്കുമുള്ള കുറച്ചു സാധനങ്ങളാണ്. അവരൊക്കെ രണ്ട് മാസം മുമ്പ് നാട്ടില്‍ പോയതല്ലേ? അവിടത്തെ പാലൊന്നും കുട്ടികള്‍ക്കു പിടിക്കുന്നില്ല. പച്ചവെള്ളമെന്ന് പറഞ്ഞ് കുട്ടികള്‍ തുപ്പിക്കളയുന്നു. അതുകൊണ്ട് ഇവിടെനിന്ന് ഒന്നു രണ്ട് പെട്ടി ലോംഗ് ലൈഫ് സൗദി മില്‍ക്ക് വാങ്ങി. പിന്നെ കുറച്ച് ഇന്‍ഡോമിയും.
എന്നാലും ഇതൊക്കെ ലഗേജ് അടച്ചുകൊണ്ടുപോയാല്‍ മുതലാകുമോ?
നോക്കട്ടെ, ലഗേജ് ഒഴിവാക്കിക്കിട്ടാന്‍ ഒന്നുകൂടി ട്രൈ ചെയ്യാം. കൗണ്ടറില്‍ പരിചയമുള്ള ആരെയും കാണുന്നില്ല. എന്തായാലും കൊണ്ടുപോയേ പറ്റൂ.


Related Posts Plugin for WordPress, Blogger...