Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 27, 2011

വോട്ടും വേണ്ട കോപ്പും വേണ്ട

മല്‍ബു കാര്യഗൗരവത്തെടെ ആലോചിക്കുകയായിരുന്നു. നാട്ടില്‍ എന്തൊക്കെ പുകിലുകളാണ്.
ഓരോ പ്രഭാതവും പൊട്ടിവിടരുന്നത് പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി. നൂറുകൂട്ടം കേസുകള്‍. ഇങ്ങനെ പോയാല്‍ വോട്ടെടുപ്പ് തീയതി ആകുമ്പോഴേക്കും കേസില്‍ കുടുങ്ങാത്ത ഒറ്റ നേതാവും അവശേഷിക്കില്ല.
വിസ തട്ടിപ്പുകാരേക്കാളും കഷ്ടമായിരിക്കുന്നു കോടതികളുടേയും ജഡ്ജിമാരുടേയും അവസ്ഥ. വിചാരണക്കോടതിയില്‍ വേണമെങ്കില്‍ ജഡ്ജിയുടെ മുഖത്തുനോക്കി പ്രതിക്ക് ചോദിക്കാം- താങ്കള്‍ വിശ്വസ്തന്‍ തന്നെയല്ലേ?
ഒരു മല്‍ബു രവിയേട്ടനെഴുതിയ കത്ത് പ്രസക്തമാണ്. വെളിപ്പെടുത്തല്‍ മാനിയയുടെ ഭാഗമാണോ എന്നു വ്യക്തമല്ല. പക്ഷേ തികച്ചും സോദ്ദേശ്യപരം.
പ്രിയപ്പെട്ട രവിയേട്ടാ,
അങ്ങ് നേടിത്തന്ന അവകാശം ഞാനിതാ തിരികെ ഏല്‍പിക്കുന്നു. ജീവിതത്തില്‍ ഇതുവരെ ഞാന്‍ ഈ പാതകത്തില്‍ പങ്കു വഹിച്ചിട്ടില്ല. വിധിയായിരിക്കാം എന്നെ ഒരു പ്രവാസിയാക്കി രക്ഷപ്പെടുത്തിയത്. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമായി കൈയൊപ്പ് ചാര്‍ത്താന്‍ മേലിലും ഞാനില്ല. അഭിമാനമുണ്ട് രവിയേട്ടാ. നാലാളുടെ മുമ്പില്‍ തല ഉയര്‍ത്തി പറയാം. മാസാമാസം വിദേശ നാണ്യം അയച്ച് ഞാന്‍ എന്റെ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. ഖജനാവില്‍നിന്ന് കട്ടുമുടിച്ച് സ്വിസ് ബാങ്ക് നിറയ്ക്കുന്നവരെ വോട്ട് കുത്തി സഹായിച്ചിട്ടില്ല. പോസ്റ്റര്‍ തയാറാക്കുന്നതിനും അത് ഒട്ടിക്കാന്‍ മൈദ വാങ്ങുന്നതിനും ചില്ലറ അയച്ചു കൊടുത്തിരുന്നു. അതിലെ പകുതി ഏതാനും പോക്കറ്റുകളിലാണ് എത്തിപ്പെട്ടതെന്ന് തെളിവുകളോടെ എനിക്ക് പറയാം. ഒരിക്കല്‍ പോലും വോട്ട് ചെയ്യാത്ത ഈ പാവം മല്‍ബുവിന്റെ ധര്‍മസങ്കടം അങ്ങ് ഉള്‍ക്കൊള്ളുമല്ലോ?
ആദരവോടെ സ്വന്തം മല്‍ബു.

കത്ത് ലഭിച്ച പ്രൈവറ്റ് സെക്രട്ടറി അതു രവിയേട്ടന് കാണിക്കുമെന്ന് വലിയ ഉറപ്പൊന്നുമില്ല. പ്രസക്തമല്ലാത്ത കത്തുകളും ഇ-മെയിലുകളും മന്ത്രിക്ക് വായിക്കാന്‍ കൊടുക്കുന്നതില്‍ എന്തുണ്ട് ന്യായം? വേസ്റ്റ് ഓഫ് ടൈം.
ഇക്കാര്യത്തെക്കുറിച്ച് അറിവുള്ളതുകൊണ്ടാകണം റിയാദില്‍നിന്ന് പേരുകേട്ട ഒരു മല്‍ബി രവിയേട്ടനെ നേരില്‍ കണ്ട് സംസാരിച്ചതിനു പുറമെ ഇന്റര്‍നെറ്റില്‍ ഒരു നോട്ടീസ് അടിച്ചുവെച്ചിരിക്കുന്നത്. അസമില്‍ പത്രക്കാര്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നതു പോലെ വോട്ടു സീസണില്‍ സര്‍ക്കാരുകള്‍ പലവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനിടെയാണ് മല്‍ബിയുടെ അഭ്യര്‍ഥന.
ലാപ്‌ടോപ്പ് സ്ക്രീനില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
we want online voting right-by pravasi.
രവിയേട്ടനും മറ്റുള്ളവരും അതു വായിക്കുമെന്ന് പ്രതീക്ഷിക്കാം.
പക്ഷെ, പ്രായോഗികമായി ചിന്തിക്കണമല്ലോ.
ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിന് രവിയേട്ടന്‍ ശ്രമിക്കാനിടയില്ല. കാരണങ്ങള്‍ പലതാണ്.
പ്രവാസികളുടെ വോട്ട് നിര്‍ണായകമാകാന്‍ ഇന്ത്യ ഒരു കൊച്ചു രാജ്യമൊന്നുമല്ല. പത്ത് വര്‍ഷം മുമ്പ് തന്നെ ഇന്ത്യയിലെ ജനസംഖ്യ 100 കോടി കവിഞ്ഞിരുന്നു. പുതിയ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 25 ശതമാനമെങ്കിലും വര്‍ധനയില്ലെങ്കില്‍ പിന്നെ ഇന്ത്യയെ എന്തിനുകൊള്ളും?

ഏതു തെരഞ്ഞെടുപ്പ് എടുത്തു നോക്കിയാലും അതില്‍ പങ്കെടുക്കാത്ത വോട്ടര്‍മാര്‍ പ്രവാസികളുടെ എണ്ണത്തേക്കാളും എത്രയോ ഇരട്ടി വരും. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനോ തുടര്‍ന്ന് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഇക്കാരണംകൊണ്ട് ഒരു ഭംഗവും വന്നിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ മെഷിനറി മൊത്തത്തിലും വിചാരിച്ചാലും എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കുക സാധ്യവുമല്ല. അക്കൂട്ടത്തില്‍ എണ്ണിയാല്‍ പോരേ പ്രവാസികളുടെ വോട്ടും?
എതിരാളികള്‍ സമ്മതിക്കില്ലെങ്കിലും രവിയേട്ടന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി പ്രവാസികള്‍ക്ക് മൗലികാവകാശം സ്ഥാപിച്ചു കിട്ടിയല്ലോ. ഇനിയിപ്പോ ഓണ്‍ലൈന്‍ വോട്ട് എന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കണോ? അതിനായുള്ള വാദം സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതുമാണ്.
വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് കടമ്പകള്‍ പലതുണ്ട്. നാട്ടില്‍ നേരിട്ടുപോയി രജിസ്റ്റര്‍ ചെയ്യാം. പട്ടികയില്‍ പേരു ചേര്‍ക്കുന്ന സമയത്ത് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുപോയി കര്‍മം നിര്‍വഹിപ്പിച്ച് തിരികെ എത്തിക്കുന്ന ഒരു രീതി സ്വീകരിച്ചാല്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് വലിയ നേട്ടമായിരിക്കും. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യക്കും യാത്ര തരപ്പെടുത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്കും സാമ്പത്തിക നേട്ടം. പാസ്‌പോര്‍ട്ടിന്റെയും ഇഖാമയുയെയും പകര്‍പ്പ് എംബസിയില്‍നിന്ന് അറ്റസ്റ്റ് ചെയ്ത് അയക്കുകയാണ് മറ്റൊരു രീതി. അപ്പോള്‍ ഒരു വോട്ടര്‍ക്ക് 48 റിയാലിന്റെ ചെലവ് വരും. ഇതു വോട്ടുവേണ്ടവര്‍ നല്‍കട്ടെ എന്ന് തീരുമാനിക്കുന്ന പ്രവാസികളായിരിക്കും കൂടുതല്‍.
വോട്ടെടുപ്പ് ദിനത്തില്‍ പ്രവാസി സമ്മതിദായകരുമായി പ്രത്യേക വിമാനങ്ങള്‍ പറന്നേ മതിയാകൂ. എയര്‍ഇന്ത്യക്കും പാര്‍ട്ടി നേതാക്കള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ഇവിടെ പരിഗണിക്കേണ്ടത് രാഷ്ട്രീയ നേട്ടമാണ്.
വോട്ട് ഞെക്കാനായി പ്രവാസികളെ കൊണ്ടുപോകാതിരിക്കുന്നതാണ് ബുദ്ധി. പട്ടികയില്‍ പേരുള്ള പ്രവാസികളുടെ വോട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വളരെ ഈസിയായി രേഖപ്പെടുത്താവുന്നതാണ്. കൈ വിരലിലെ മഷി മായ്ക്കുന്നതിനുള്ള കെമിക്കലിന് ഒട്ടും ക്ഷാമമില്ലല്ലോ.
വോട്ടിനുള്ള കടമ്പകള്‍ വായിച്ച ഒരു മല്‍ബു പറയുന്നതിങ്ങനെ: "വോട്ടും വേണ്ട കോപ്പും വേണ്ട.' നാട്ടില്‍ പോകാനാവാതെ ഇവിടെ കുടുങ്ങിക്കഴിയുന്ന ആയിരക്കണക്കിന് ഹുറൂബുകാരെ രക്ഷിക്കാന്‍ വല്ല വഴിയുമുണ്ടോ രവിയേട്ടാ? 

February 20, 2011

മിസ്‌രിപ്പണം ഫിഫ്റ്റി ഫിഫ്റ്റി

ഈജിപ്തിലെ പുതുയുഗപ്പിറവിയെ കുറിച്ചുള്ള വിശകലനം വായിച്ചു തീര്‍ന്നപ്പോഴാണ് അവിടെ കുടുങ്ങിപ്പോയ ഒരു മല്‍ബുവിന്റെ ഇ-മെയില്‍ ലഭിച്ചത്. കഴിഞ്ഞ മാസംവരെ മുടങ്ങാതെ ഇ-മെയില്‍ ഫോര്‍വേഡ് ചെയ്തിരുന്ന ഇയാള്‍ ഈജിപ്തില്‍ പോയ കാര്യം അറിഞ്ഞിരുന്നില്ല.
എങ്ങനെ അറിയാനാണ്?
വ്യക്തിപരമായ വിശേഷങ്ങള്‍ ഒരിക്കല്‍ പോലും ഇയാള്‍ എഴുതിയിരുന്നില്ലല്ലോ? എല്ലാ മെയിലുകളും ഒന്നുകില്‍ അന്താരാഷ്ട്രീയം അല്ലെങ്കില്‍ കേരളത്തിലെ പാര്‍ട്ടിക്കാരുടെ തമ്മിലടി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളും അപഗ്രഥനങ്ങളും.
ദിവസം 10 മുതല്‍ 50 വരെ ഇ-മെയിലുകള്‍ ഫോര്‍വേഡ് ചെയ്തിരുന്ന മല്‍ബുവിന് അവസാനമായി അങ്ങോട്ടയച്ച ഇ-മെയില്‍ ഓര്‍മയുണ്ട്. വായന ഇത്തിരി സെലക്ടീവ് ആക്കിയിരിക്കുന്നുവെന്നും ദയവായി ഇനി ഇത്തരം മെയിലുകള്‍ ഫോര്‍വേഡ് ചെയ്യരുതെന്നുമായിരുന്നു അതിലെ അഭ്യര്‍ഥന. അതിനു മറുപടി ഒന്നും വന്നില്ലെങ്കിലും ഇ-മെയിലുകളുടെ ഒഴുക്ക് പൊടുന്നനെ നിലച്ചു. അതുകൊണ്ട് രണ്ട് മെച്ചങ്ങളാണുണ്ടായത്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നിങ്ങളുടെ മെയില്‍ ബോക്‌സ് നിറഞ്ഞിരിക്കുന്നു, ഇതാ ഇനി ഒട്ടും സ്ഥലമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ജി മെയില്‍ അറിയിപ്പുകള്‍ നിലച്ചു. കണ്ണു ചിമ്മി മെയിലുകള്‍ ഡിലീറ്റ് ചെയ്യുന്ന ജോലിയും കുറഞ്ഞു കിട്ടി.
മാസങ്ങളായി അഭിമുഖീകരിച്ചുകൊണ്ടിരുന്ന വിപത്തില്‍നിന്നാണ് രക്ഷപ്പെട്ടത്. മല്‍ബു ഈജിപ്തിലേക്ക് ചേക്കേറിയതിനാലാണ്,  അല്ലാതെ ദയാവായ്്പ് കൊണ്ടല്ല ഈ വിമോചനം സംഭവിച്ചതെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.
കഥാപുരുഷന് അവിടെ ഇ-മെയിലുകള്‍ അയക്കാന്‍ പറ്റാത്ത ഏതെങ്കിലും ഓഫീസിലായിരിക്കും ജോലി ലഭിച്ചിട്ടുണ്ടാവുക. അല്ലാതെ, മിസ്‌റെന്ന രാജ്യത്ത് ഇന്റര്‍നെറ്റ് അപൂര്‍വ സംഭവമൊന്നുമല്ലല്ലോ? അവിടെ അരങ്ങേറിയ വിപ്ലവത്തിന്റെ ഉത്തരവാദിത്തം പോലും ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്മകളായ ഫേസ്ബുക്കിനും ട്വിറ്ററിനും മേല്‍ കെട്ടിവെക്കാന്‍ ആളുകളുണ്ട്. ഏകാധിപത്യവാഴ്ചക്കെതിരെ പതിറ്റാണ്ടുകളായി, ക്ഷമയോടെ ചിട്ടയൊത്ത പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെയൊക്കെ ഫേസ് ബുക്ക് വിഴുങ്ങിക്കളഞ്ഞു. ഗൂഗിളിന്റെ അമരക്കാരിലൊരാള്‍ വന്നപ്പോള്‍ പ്രക്ഷോഭകര്‍ക്കിടയില്‍ ലഭിച്ച സ്വീകരണവും വലിയ വാര്‍ത്ത ആയിരുന്നുവല്ലോ? അപ്പോള്‍ ഇന്റര്‍നെറ്റിന്റെ അപര്യാപ്തതയല്ല, മല്‍ബുവിന്റെ സൗകര്യക്കുറവായിരുന്നിരിക്കണം മെയില്‍ ഫോര്‍വേഡിംഗ് ജോലി ഉപേക്ഷിക്കാന്‍ കാരണം.
അവധി ദിവസമായതിനാലാണ് ഈജിപ്തില്‍ കുടുങ്ങിയിരിക്കുന്നുവെന്ന മല്‍ബുവിന്റെ മെയില്‍ ശ്രദ്ധയില്‍പെടാന്‍ കാരണം. പ്രവൃത്തി ദിവസങ്ങളിലാണല്ലോ ഏറ്റവും കൂടുതല്‍ മെയിലുകളുടെ പ്രവാഹമുണ്ടാകുക. നൂറായിരം ഗ്രൂപ്പുകളില്‍നിന്നുള്ളവക്കു പുറമെ, ഗ്രൂപ്പുകളില്‍നിന്നു ലഭിക്കുന്ന അതേ മെയിലുകള്‍ തന്നെ ഫോര്‍വേഡ് കൂടി ചെയ്യപ്പെടുന്നത് ഓഫീസുകളിലെ പ്രവൃത്തി സമയങ്ങളിലാണ്. അവധി ദിവസങ്ങളില്‍ ഒറ്റ മെയില്‍ പോലും അയക്കപ്പെടുന്നില്ല.
എന്തുകൊണ്ടാണ് സര്‍ ഇങ്ങനെ?
അതേയ്, വീട്ടില്‍ വെച്ച് കംപ്യൂട്ടറും തുറന്ന് മെയില്‍ അയക്കാനിരുന്നാലുണ്ടല്ലോ, മല്‍ബി കൊല്ലും.
ഇത്തിരി നേരംപോക്ക് പറയാനും സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാനുമുള്ളതാണ് അവധി ദിവസങ്ങള്‍.
കണക്കില്ലാത്ത മെയിലുകള്‍ അയച്ചു ബുദ്ധിമുട്ടിച്ചു എന്ന ഒറ്റക്കാര്യത്തിലേ മല്‍ബുവിനെ കുറിച്ചു പരാതിയുള്ളൂ. തങ്കപ്പെട്ട മനുഷ്യനാണെന്നാണ് കേള്‍വി. ആളുകളുടെ വേദനയെ കുറിച്ച് പത്രങ്ങളില്‍ വരുന്ന കഥകള്‍ വായിച്ചുപോലും സങ്കടപ്പെടുന്നയാള്‍. സങ്കടപ്പെടുക മാത്രമല്ല, അത്തരം ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ അയച്ചു കൊടുക്കണമെന്ന് ചിന്തിക്കുന്ന മഹദ് വ്യക്തി.
അങ്ങനെയുള്ള മല്‍ബുവിനാണല്ലോ ഈ ഗതി വന്നിരിക്കുന്നത്. പത്ത് ചക്രം അധികം കിട്ടുമെന്ന് കരുതിയായിരിക്കുമല്ലോ, ഈജിപ്തിലേക്ക് പോയതെന്ന ചിന്തയൊന്നും വന്നില്ല. അയാള്‍ക്ക് പത്ത് ചക്രം അധികം കിട്ടിയാല്‍ അതിന്റെ ഗുണം സമൂഹത്തിനു കൂടിയാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യാം.
അഫ്ഗാനില്‍ സഖ്യസേനയുടെ ഓഫീസില്‍ ജോലി നോക്കുന്ന ഒരു മല്‍ബു ഈയിടെ പറഞ്ഞു. നിരപരാധികളായ സ്ത്രീകളേയും കുട്ടികളെയും കൊല്ലുന്നവര്‍ക്ക് കൂട്ടുനിന്ന് കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു വിഹിതം ഞാന്‍ പാവങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ട്.
ഓഫീസിലായിട്ടുതന്നെ ഇങ്ങനെ, ഇനി അങ്ങേര് സാക്ഷാല്‍ പട്ടാളക്കാരന്‍ തന്നെ ആയാല്‍ എന്തായിരിക്കും അവസ്ഥ. മുഴുവന്‍ ശമ്പളവും പാവങ്ങള്‍ക്ക് കൊടുക്കുകയോ?
കൈയിലുണ്ടായിരുന്ന കാശ് മുഴുവന്‍ തീര്‍ന്നു പോയെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തുന്നതിനുള്ള തുക അയച്ചുതരണമെന്നുമാണ് മെയിലില്‍ മല്‍ബുവിന്റെ അഭ്യര്‍ഥന. ഒരു പ്രവാസിയുടെ സങ്കടമായതുകൊണ്ടു മാത്രമല്ല, ആദ്യമായാണ് മല്‍ബു ഇങ്ങനെ വ്യക്തിപരമായ മെയില്‍ അയക്കുന്നത് എന്നതു കൂടിയാകുമ്പോള്‍ ഗൗരവം വര്‍ധിക്കുന്നു.
അനധികൃത താമസക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ ജിദ്ദയില്‍ ഒരു പാലമെങ്കിലുമുണ്ട്. ഈജിപ്തില്‍ അതൊന്നും കാണില്ലായിരിക്കും. എംബസിക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിച്ച് ജിദ്ദയിലെ പാലത്തിനടിയില്‍ തമ്പടിക്കുന്നവരെ സാവകാശമാണെങ്കിലും പിടിച്ചുകൊണ്ടുപോയി വിമാനം കയറ്റി വിടുന്നുണ്ട്.
കയ്‌റോയില്‍നിന്ന് മല്‍ബുവിനെ നാട്ടിലെത്തിക്കാന്‍ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സുഹൃത്തിനെ വിളിച്ചത്.
നമ്മുടെ സഹായി മല്‍ബു ഈജിപ്തില്‍ കുടുങ്ങി അല്ലേ എന്നു പറഞ്ഞപ്പോള്‍ ഫോണില്‍ അങ്ങേത്തലയ്ക്കല്‍ പൊട്ടിച്ചിരി. നിനക്കും കിട്ടി അല്ലേ അവന്റെ മെയില്‍. ഞാന്‍ ഇപ്പോള്‍ സഹായിയെ ഫോണ്‍ ചെയ്തു വെച്ചതേയുള്ളൂ. അവന്‍ ഈജിപ്തിലൊന്നും പോയിട്ടില്ല.
പാലത്തിനു ചോട്ടിലെത്തുന്നവര്‍ക്ക് ചില്ലറ സേവനമൊക്കെ ചെയ്തു കൊണ്ട് ഇവിടെ ജിദ്ദയില്‍ തന്നെയുണ്ട്.
വീണ്ടും മെയില്‍ ബോക്‌സ് നോക്കിയപ്പോള്‍ ദേ വന്നിരിക്കുന്നു ഈജിപ്തില്‍നിന്ന് വേറൊരു മെയില്‍. സാധാരണക്കാരനല്ല, സ്ഥാനഭ്രഷ്ടനായ ഹുസ്്‌നി മുബാറക്കിന്റെ ഭരണകൂടത്തിലുണ്ടായിരുന്ന വലിയ ഉദ്യോഗസ്ഥനാണ് അയച്ചിരിക്കുന്നത്. അക്കൗണ്ടിലുള്ള പണം ഈജിപ്തിനു പുറത്തെത്തിക്കാനുള്ള സഹായം തേടിക്കൊണ്ടുള്ളതാണ് സന്ദേശം. വെറുതെയല്ല, ഫിഫ്റ്റി ഫിഫ്റ്റി. താല്‍പര്യമുണ്ടെങ്കില്‍ അക്കൗണ്ട് നമ്പറും വിശദവിവരങ്ങളും നല്‍കാം.
നൈജീരിയയിലേക്ക് ഇതുപോലെ അക്കൗണ്ട് നമ്പര്‍ അയച്ച് ഉള്ളതും നഷ്ടപ്പെട്ട ഒരു മല്‍ബു ചുറ്റുവട്ടത്തുണ്ടോ എന്നു നോക്കിയിട്ടു മതി കേട്ടോ മിസ്‌രിപ്പണം കൊതിക്കാന്‍. 

February 13, 2011

പാസ്‌പോര്‍ട്ട് ടു ടോയ്‌ലറ്റ്

പഴമൊഴികളുടേയും ആപ്തവാക്യങ്ങളുടേയും പിന്നാമ്പുറങ്ങള്‍ തേടി പോയാല്‍ വിസ്മയങ്ങളുടെ കഥാഖനിയായിരിക്കും തുറക്കപ്പെടുക.  കടല്‍ കടന്ന മല്‍ബുകളെ ചുറ്റിപ്പറ്റിയുള്ള ചൊല്ലുകളും ഭിന്നമല്ല.
അത്തരമൊരു മല്‍ബു മൊഴിയാണ് ഗള്‍ഫില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്നത്.
പാസ് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. മണല്‍ പാസ് മുതല്‍ ടോയ്‌ലറ്റ് പാസ് വരെ നമുക്ക് സുപരിചിതം. നാട്ടിലെ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നിര്‍മിച്ച ടോയ്‌ലറ്റുകളിലെ പ്രവേശനത്തിനു പാസ് വേണമല്ലോ? ടോയ്‌ലറ്റുകള്‍ക്കു മുന്നില്‍ കാശ് വാങ്ങാന്‍ കാത്തിരിക്കുന്നയാളെ കാണാന്‍ നില്‍ക്കാതെ  ധിറുതിയില്‍ കയറിപ്പോയാലും തിരികെ വരുമ്പോഴേക്കും കൈ നീട്ടാന്‍ അയാള്‍ ഹാജരുണ്ടായിരിക്കും.
ഇതു അതുപോലുള്ള പാസല്ല, സാക്ഷാല്‍ പാസ്‌പോര്‍ട്ട് തന്നെ. വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കൂടിയാണല്ലോ പാസ്‌പോര്‍ട്ട്. അത് സ്‌പോണ്‍സറുടെ പെട്ടിയില്‍ ഭദ്രമാകുമ്പോഴാണ് പകരമായി മല്‍ബുവിന് ഇഖാമയെന്ന നടപ്പാസ് ലഭിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡാകുന്ന ഈ നടപ്പാസിന്റെ കാര്യം ഭയങ്കരം തന്നെയാണ്. ഇതു നഷ്ടപ്പെടാതെ  സൂക്ഷിക്കുകയെന്നത് ഓരോ പ്രവാസിക്കും നിര്‍ബന്ധം. പോക്കറ്റടിക്കപ്പെടുകയോ മറ്റെതങ്കിലും തരത്തില്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ നേരിടേണ്ടിവരുന്ന പിഴയും പൊല്ലാപ്പുകളുമൊക്കെ ഓര്‍ത്ത് സ്വന്തം ജീവന്‍ അപകടത്തിലായാലും നടപ്പാസ് നഷ്ടപ്പെടാതിരിക്കാന്‍ ഓരോ മല്‍ബവും അതീവ ജാഗ്രത പുലര്‍ത്തും. നടപ്പാസ് പോക്കറ്റടിച്ച് പിന്നീട് അതു തിരികെ നല്‍കി പണം തട്ടുന്നവരുടെ ആവര്‍ത്തിച്ചുള്ള കഥകളാണ് മല്‍ബുവിനെ ഇക്കാര്യത്തില്‍ ജാഗ്രത്താക്കിയത്.
നടപ്പാസ് സൂക്ഷിക്കുന്ന കാര്യത്തില്‍ മല്‍ബുവിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. പോക്കറ്റടിക്കാരെ നിരാശപ്പെടുത്തുന്ന പലതരം വിദ്യകള്‍ മല്‍ബുവിനു സ്വായത്തമാണ്.
നിങ്ങള്‍ മനസ്സില്‍ കാണുന്നത് ഞാന്‍ മരത്തില്‍ കാണുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെയാ മല്‍ബുവിന്റെ കാര്യം. പോക്കറ്റടിക്കാരന്‍ ഇഖാമക്കു വേണ്ടി എവിടെയൊക്കെ തപ്പുമെന്ന് മല്‍ബുവിനറിയാം. അതുകൊണ്ടാണ് കുപ്പായത്തിനും പാന്റ്‌സിനുമകത്ത് നടപ്പാസ് സൂക്ഷിക്കാനായി പ്രത്യേകം കീശ തയ്ക്കുന്നത്. മുന്‍ പോക്കറ്റിലും പാന്റ്‌സിന്റെ പോക്കറ്റിലും ഇഖാമക്കായി തപ്പിനോക്കുന്ന പോക്കറ്റടിക്കാരന് കിട്ടുക ഒന്നുകില്‍ നാട്ടിലേക്ക് പണമയച്ചതിന്റെ റസീറ്റ്, അല്ലെങ്കില്‍ കാര്‍ഗോ അയക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളുടെ മല്‍ബി അയച്ച നീണ്ട ലിസ്റ്റ്.
ഗള്‍ഫില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്ന പറച്ചില്‍ അല്‍പം അതിശയോക്തി തന്നെയാണ്.  സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറുന്നതു ഇതിനാണോ? ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
പക്ഷേ ഇക്കഥക്കു പിന്നില്‍ ഒരു മല്‍ബുവും മല്‍ബിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണെന്നറിയുമ്പോള്‍ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരമായി. മല്‍ബുവിന്റെ നിര്‍ദോഷമായ വാക്കുകള്‍ മല്‍ബിയുടെ ചെവിയിലെത്തിയപ്പോഴാണ് ഈ കെട്ടുകഥ ഉടലെടുക്കുന്നത്.
ഗള്‍ഫില്‍ എണ്ണയേക്കാള്‍ വില വെള്ളത്തിനാണെന്നു പറയാറുണ്ട്. വെള്ളക്ഷാമം ഇപ്പോഴും അനുഭവപ്പെടാറുണ്ടെങ്കിലും ഇതിലും രൂക്ഷമായിരുന്ന കാലത്താണ് കഥ. പണ്ട് പണ്ടൊരിക്കലൊന്നുമല്ല. വെള്ളം കിട്ടാതാകുമ്പോള്‍ ബാച്ചിലേഴ്‌സ് ഫ്‌ളാറ്റിലെ അന്തേവാസികള്‍ക്ക് സൂഖുകളായിരുന്നു ആശ്രയം. അവിടെയുള്ള പൊതു ശൗച്യാലയങ്ങള്‍ തുറക്കപ്പെടുന്നു.  പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സ്ഥിരമായി ഒരു സൂഖിലെത്തുമ്പോള്‍ സെക്യൂരിറ്റിക്കാരുടെ കണ്ണു വെട്ടിച്ചുവേണമെന്നു മാത്രം. 
കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പള്ളിയോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ പോകുന്ന ഒരു മല്‍ബു ഉണ്ടായിരുന്നു. കൃത്യാന്തര ബാഹുല്യം കാരണമോ മറ്റോ പള്ളിയില്‍ കയറാന്‍ സമയം കിട്ടാറുണ്ടായിരുന്നില്ല.
ഒരിക്കല്‍ ഈ വിദ്വാനെ ഒരു അറബി തടഞ്ഞു നിര്‍ത്തി. പിടിച്ചുവെക്കാനിടയാക്കിയ കാര്യം പിടികിട്ടിയ മല്‍ബു ജാള്യതയോടെ നിന്നപ്പോള്‍ അറബി ചോദിച്ചു.
ഇന്‍ ത ഹിന്ദി?
ദേശാഭിമാനമുണര്‍ന്ന മല്‍ബു.. ലാ ലാ വല്ലാഹി അന ബംഗാളി.
കിടക്കട്ടെ, അയല്‍രാജ്യമായ ബംഗ്ലാദേശിനൊരു പഴി. ഇന്ത്യ സുരക്ഷിതം.
അറബി അതേക്കുറിച്ച് ആലോചിക്കുമ്പോഴേക്കും നാട്ടിലെ ആളുകള്‍ കേസുകളില്‍നിന്ന് ഊരന്നതുപോലെ മല്‍ബു അവിടെ നിന്നു തടി രക്ഷപ്പെടുത്തി.
ഇവിടെ  നമ്മുടെ കഥാനായകനായ മല്‍ബുവിനെ തനിച്ചാക്കിയാണ് മറ്റു അന്തേവാസികള്‍ സൂഖിലേക്ക് പോയത്. മല്‍ബു കടല്‍ കടന്നെത്തിയിട്ട് അധിക ദിവസം ആയിട്ടില്ല. ഇഖാമ ശരിയാക്കുന്നതിനായി പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ കൊണ്ടുപോയിരിക്കയാണ്. പുറത്തിറങ്ങാന്‍ രേഖകളൊന്നുമില്ല.
ആ സമയത്താണ് നാട്ടില്‍നിന്ന് മല്‍ബിയുടെ ഫോണ്‍. സാധാരണ അന്തേവാസികളുടെ ഇടയില്‍ പതുങ്ങിയ ശബ്ദത്തില്‍ സംസാരിക്കാറുണ്ടായിരുന്ന മല്‍ബു ഫ്രീ ആയി സംസാരിക്കുന്നതു കേട്ടപ്പോള്‍ മല്‍ബി ചോദിച്ചു.
ഇതെന്താ നിങ്ങള്‍ തനിച്ചേയുള്ളൂ അവിടെ?
അതെ.
ബാക്കിയുള്ളവരെല്ലാം എവിടെ പോയി?
ഇവിടെ വെള്ളമില്ല. ടോയ്‌ലെറ്റില്‍ പോകാന്‍ എല്ലാവരും സൂഖില്‍ പോയിരിക്കയാ.
നിങ്ങള്‍ എന്തേ പോയില്ലേ?
ഇല്ല, എനിക്ക് പാസ്‌പോര്‍ട്ടില്ല.
അങ്ങനെയാണ് മല്‍ബിയുടെ മനസ്സില്‍ അക്കാര്യം തറച്ചത്. ഗള്‍ഫില്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കു മാത്രമേ ടോയ്‌ലറ്റില്‍ പോകാന്‍ കഴിയൂ. പിന്നെ അതു കാതുകള്‍ മാറിമാറി പഴമൊഴിയായി.

February 6, 2011

അലുംനി- ഒരു മല്‍ബു സങ്കടം

പാട്ടു കേള്‍ക്കാന്‍ പോയതായിരുന്നു മല്‍ബു.
അതിനു സാധിച്ചില്ല എന്നു മാത്രമല്ല, ഇതിപ്പോ ഭയങ്കര ഫീലിംഗ്‌സുമായി. മല്‍ബിയും കുട്ടികളും ഇപ്പോള്‍ പടപ്പാട്ട് പാടുകയാണ്.
എന്തുകൊണ്ട് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്തില്ല എന്ന ചോദ്യം ന്യായമാണ്. പരിവാരമൊത്ത് ഒരു കലാപരിപാടി ആസ്വദിക്കാന്‍ പോകുന്നുണ്ടെങ്കില്‍ പ്രാഥമികമായും ചെയ്യേണ്ട കാര്യമാണത്.
മല്‍ബിയുടെ നിര്‍ബന്ധം കൊണ്ടാ ഇറങ്ങിപ്പുറപ്പെട്ടതെന്നത് സത്യമാണ്.
അതിപ്പോ വലിയ നാണക്കേടായി. പ്രവേശനം കിട്ടാതെ തിരികെ പോരേണ്ടി വന്നതിലല്ല സങ്കടം. അവിടെ കാണാമെന്ന് പല മല്‍ബികളോടും നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. അവരൊക്കെ എന്തു കരുതും. ചോദ്യം ന്യായമാണെങ്കിലും എന്തെങ്കിലും പറഞ്ഞ് ഒഴിവാകാവുന്നതേയുള്ളൂ.
നാട്ടീന്നു പാട്ടുകാര്‍ വന്നാല്‍ പൊതുവെ ഇരിക്കപ്പൊറുതി കിട്ടാറില്ല.
വര്‍ഷത്തില്‍ ഒന്നു രണ്ടു തവണയല്ലേ പാട്ടുകാര്‍ ഇങ്ങോട്ട് എഴുന്നള്ളുന്നുള്ളൂ എന്ന കാരണത്താല്‍ അതിനു മുടക്കം വരുത്താറുമില്ല. ദുബായിലെ പോലെ എന്റര്‍ടെയിന്‍മെന്റിനു അത്രയേറെ ചെലവില്ലല്ലോ ഇവിടെ. ചില്ലറ കൊടുത്താല്‍ കുടുംബസമേതം പോയി പാട്ടു കേട്ട് മടങ്ങാം.
കലാപരിപാടികള്‍ക്കു പോയി നിരാശരായി മടങ്ങേണ്ടിവന്നു എന്നത് മല്‍ബു ചരിതത്തില്‍ പുതിയതൊന്നുമല്ല. പല കാരണങ്ങള്‍ കൊണ്ട് മടങ്ങിയിട്ടുണ്ട്. പക്ഷേ, പാസില്ലാതെ മടങ്ങുകയെന്നതു ഒരിക്കലും സംഭവിച്ചിട്ടില്ല. സംഘാടകരുടെ പോരായ്മ കാരണം പരിപാടി തന്നെ മുടങ്ങിപ്പോയതിനാല്‍ മടങ്ങിയിട്ടുണ്ട്. പാട്ടുകാരെ കൊണ്ടുവന്നവരെ ആരെങ്കിലും ഒറ്റുകൊടുക്കാനിടയുണ്ടോ എന്ന് ആദ്യമേ തന്നെ അന്വേഷിക്കാറുണ്ട്. പാരകളുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് തടഞ്ഞില്ലെങ്കില്‍ പാട്ടുകാര്‍ക്ക് മുറിക്കകത്ത് അടച്ചിരിക്കേണ്ടിവരും. അതിഥികളെ എത്തിക്കുന്നതിലും ടിക്കറ്റ് വില്‍പനയിലും മാത്രം സംഘാടകര്‍ ശ്രദ്ധിച്ചാല്‍ പോരെന്നു ചുരുക്കം. ഏതെങ്കിലും തരത്തില്‍ വിരോധമുള്ളവര്‍ പിന്നാമ്പുറത്ത് എവിടെയെങ്കിലുമുണ്ടോ എന്നു ജാഗ്രതയോടെ നിരീക്ഷിക്കണം. കല്യാണം മുടക്കികള്‍ക്ക് സമാനമായി ആഹ്ലാദം കണ്ടെത്തുന്നുവര്‍ എവിടെയുമുണ്ട്.
പാട്ടിനു പോയി പാസ് കിട്ടിയില്ല എന്നതു നേരു തന്നെ.
പക്ഷേ ഇതിപ്പോ തന്റേതല്ലാത്ത കാരണം കൊണ്ടാണെന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ല. ഏതാനും വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു സങ്കടമാണ് വില്ലനായി മാറിയത്, അലുംനി.
അലുംനി അംഗമല്ലാത്തതു കൊണ്ടാണ് മല്‍ബുവിനും കുടുംബത്തിനും മടങ്ങേണ്ടിവന്നത്. പാട്ടുകേള്‍ക്കാന്‍ എന്ത് അലുംനിയെന്നു ചോദിക്കാന്‍ വരട്ടെ. ഇപ്പോള്‍ എല്ലാം അലുംനിമയമാണ്. പാട്ടും ടൂറും എല്ലാം അലുംനികള്‍ക്കു മാത്രം. അലുംനി അംഗങ്ങള്‍ക്കും കുടുംബത്തിനുമായി പാട്ട് പരിമിതപ്പെടുത്തിയതില്‍ കുറ്റപ്പെടുത്താനൊന്നുമില്ല.
മല്‍ബുവിനും ഒരു അലുംനിയില്‍ ചേര്‍ന്നാല്‍ പോരേ, അപ്പോള്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നു ചോദിക്കാം. അല്ലെങ്കില്‍ സ്വന്തമായി ഒരു അലുംനി ഉണ്ടാക്കാം. പത്രത്തില്‍ ഫോട്ടോയും മറ്റും വരുമെങ്കിലും അലുംനിയായാലും അതു നടത്തിക്കൊണ്ടു പോകാന്‍ ഇത്തിരി പാടൊക്കെയുണ്ട്. കൂട്ടായ്മകളെ കളിയാക്കുന്നവരുണ്ട്. പുറമെ നില്‍ക്കുന്നവര്‍ക്ക് എന്തും പറയാം.
ഇന്റര്‍നെറ്റിലെ സുഹൃദ് കൂട്ടായ്മകളും ഇപ്പോള്‍ ലൈവാകുകയാണല്ലോ? നെറ്റിലെ സംസാരം കൂടാതെ അവര്‍ കൂടിയിരുന്നും സംസാരിച്ചു തുടങ്ങി. വെറുതെ കൂട്ടം കൂടുകയല്ല, നെറ്റ് സൗഹൃദം സാമൂഹിക സേവനങ്ങള്‍ക്കും വഴി തുറക്കുന്നുണ്ട്.
അങ്ങനെ മല്‍ബുവിനെ തേടിയും ഒരു കൂട്ടരെത്തി. വലിയ കമ്പനിയുടെ വലിയ ഉദ്യോഗസ്ഥനാണല്ലോ, നാട്ടുകാരനായിട്ട് അദ്ദേഹം അലുംനിയിലില്ലെങ്കില്‍ അദ്ദേഹത്തിനല്ല, അലുംനിക്കാണ് അതിന്റയൊരു നാണക്കേട്.
പ്രീഡിഗ്രി മുതല്‍ മേലോട്ട് പഠിച്ചവരെല്ലാം അലുംനിയിലുണ്ടെങ്കിലും സഹപാഠികള്‍ക്കൊന്നും മല്‍ബു ഏതു വര്‍ഷമാണ് പഠിച്ചതെന്ന് ഓര്‍മയില്ല. അങ്ങനെയാണ് നേരിട്ട് ചോദിച്ച് മെംബര്‍ഷിപ്പ് കൊടുക്കാനായി അലുംനി ഭാരവാഹികളുടെ സന്ദര്‍ശനം.
സംഘടനയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളുമൊക്കെ വിശദീകരിച്ചിട്ടും മല്‍ബുവിന് ഒരു ഉഷാറില്ല. നിങ്ങളാണ് ഇനി അലുംനിയില്‍ മുഖ്യപങ്ക് വഹിക്കേണ്ടതെന്നു കൂടി പറഞ്ഞു ഭാരവാഹികള്‍. ഏതു വര്‍ഷമാണ് മല്‍ബു കോളേജില്‍ പഠിച്ചതെന്ന് ആരും ചോദിച്ചില്ല. ചിലപ്പോള്‍ അങ്ങനെയാണ്. സുഹൃത്തായിരിക്കും. പലപ്പോഴും കാണാറുണ്ട്. ഇഷ്ടം പോലെ സംസാരിക്കാറുമുണ്ട്. പക്ഷേ പേരറിയില്ല. ഇത്രയും അടുപ്പമുള്ള ഒരാളോട് പേരെങ്ങനെ ചോദിക്കുമെന്നായിരിക്കും ധര്‍മസങ്കടം.
ഇവിടെ അങ്ങനെയല്ല, പേരുകേട്ട കോളേജ് നിലനില്‍ക്കുന്ന സ്ഥലത്തുതന്നെയാണ് മല്‍ബുവിന്റെ വീട്. കൃത്യമായി പറഞ്ഞാല്‍ 200 മീറ്റര്‍ മാത്രം അകലെ. അങ്ങനെയുള്ള ഒരാള്‍ക്ക് നേരിട്ടങ്ങ് മെംബര്‍ഷിപ്പ് കൊടുക്കുകയല്ലാതെ പിന്നെന്തു ചോദിക്കാന്‍.
പക്ഷേ, മല്‍ബുവിനത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ നിങ്ങളീ പറയുന്ന കോളേജില്‍ ഞാന്‍ പഠിച്ചിട്ടില്ല. നിങ്ങളൊരു യു.പി സ്കൂളിന്റെ അലുംനി തുടങ്ങിയാലേ എനിക്കു ചേരാന്‍ പറ്റൂ.
അലുംനിക്കാര്‍ മൂക്കത്തു വിരല്‍വെച്ചു.
സംശയിക്കേണ്ട. ഞാന്‍ കോളേജില്‍ പഠിച്ചിട്ടില്ല. പിന്നെ ഇതൊക്കെ സ്വപ്രയത്‌നം കൊണ്ട് നേടി. മല്‍ബു പറഞ്ഞുനിര്‍ത്തി.
Related Posts Plugin for WordPress, Blogger...