Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 28, 2012

ഗദ്ദാമകളുടെ മാസക്കുറി


പഠിപ്പില്ലാത്ത പെണ്ണുങ്ങള്‍ ഗള്‍ഫില്‍ വന്നാല്‍ അറബികള്‍ പിടിച്ച് ഗദ്ദാമകളാക്കുമെന്നാണ് മല്‍ബു മല്‍ബിയെ പേടിപ്പിച്ചിരുന്നത്. ഇമ്മേ എന്നു പറഞ്ഞ് മല്‍ബി അതു വിശ്വസിക്കുകയും ചെയ്തു. പക്ഷേ മല്‍ബു വിസ കൊടുത്ത് ഇക്കരെ എത്തിച്ച അളിയന്‍ മൂന്ന് പെട്ടികെട്ടുന്നതിനുമുമ്പു തന്നെ നാലാം ക്ലാസില്‍ തോറ്റ നാത്തൂനെ ഗള്‍ഫിലേക്ക് കൊണ്ടുവന്നതോടെ ആ നുണ പൊളിഞ്ഞു. അതോടൊപ്പം ഭര്‍തൃസാമീപ്യം അനിവാര്യമെന്ന് തങ്ങന്മാരും വൈദ്യന്മാരും ഒരേ പോലെ വിധിയെഴുതിയ ഒരുതരം ക്ഷീണത്തിനും കാലു വേദനക്കും അടിപ്പെട്ടു മല്‍ബി. അളിയന്മാരെ മുഴുവന്‍ കൊണ്ടു പോയ ഓനെന്തിനാ ഓളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചു തുടങ്ങി. അങ്ങനെയാണ് ഒരു വിസ തരപ്പെടുത്തി മല്‍ബിയെ കൂടി ഇക്കരയെത്തിച്ചത്.

ആ വരവും മല്‍ബുവിന്റെ ഉയര്‍ച്ചയും തമ്മില്‍  എന്തോ ഒന്നുണ്ടെന്ന് അസൂയാലുക്കള്‍ പ്രചരിപ്പിച്ചു. ആയിടക്കായിരുന്നല്ലോ ഇന്‍വെസ്റ്റ്‌മെന്റൊന്നും ഇല്ലാതെ തന്നെ മല്‍ബുവിന് സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ട്ണര്‍ഷിപ്പ് ലഭിച്ചത്. ഒടുവില്‍ ഭാഗ്യോം കൊണ്ടാണ് മല്‍ബി കടല്‍ കടന്നതെന്ന് നാട്ടുകാര്‍ മാത്രമല്ല മല്‍ബുവും വിശ്വസിച്ചു. നേട്ടങ്ങളുടെ തുടര്‍ക്കഥകളായിരുന്നു പിന്നീട്. സ്വന്തം ഗ്രാമമായ തൊക്കിലങ്ങാടിയിലെ മീന്‍കാരി ലീലേച്ചിക്ക് പേറ്റന്റുള്ള ട്രേഡ് ടെക്‌നിക്കും പച്ചക്കറി സ്റ്റാളുകളിലെ താടി വിദ്യകളും മല്‍ബുവിനെ ഒത്ത ഒരു കച്ചവടക്കാരനാക്കി.


ഒരു കടയില്‍നിന്ന് എങ്ങനെ കൂടുതല്‍ കടകള്‍ വികസിപ്പിച്ചെടുക്കാം എന്നതു മാത്രമായി മല്‍ബുവിന്റെ ചിന്ത. നീണ്ട താടി തടവി ചിന്താമഗ്നനായി ഇരിക്കുന്ന മല്‍ബുവിനെ ഉണര്‍ത്താന്‍ മല്‍ബിയുടെ ചോദ്യങ്ങള്‍ വേണ്ടിവന്നു.


എന്താ ഇത്ര ആലോചന. ഞാന്‍ വന്നതോണ്ട് വല്ല നഷ്‌ടോം ഉണ്ടായോ? തിരിച്ചു പോണോ?
നീ വന്നതോണ്ടല്ലേ ഇങ്ങനെ ഖൈറും ബര്‍ക്കത്തും ഉണ്ടായതെന്നു പറഞ്ഞു സമാധാനിപ്പിക്കുമ്പോഴും മല്‍ബുവിന്റെ ചിന്ത പച്ചക്കറി സ്റ്റാളില്‍നിന്നും സൂപ്പര്‍മാര്‍ക്കറ്റോളം വികസിച്ചു. ഐഡിയകള്‍ കിട്ടാന്‍ വേണ്ടി ഇന്നത്തെ പോലെ കണ്‍സള്‍ട്ടന്‍സികളെയൊന്നും സമീപിക്കേണ്ടി വന്നില്ല. ബേക്കറിയിലെ മെഷീനില്‍നിന്ന് ഖുബ്‌സുകള്‍ വന്നു ചാടുന്നതുപോലെ ഒന്നിനുമീതെ ഒന്നായി ഐഡിയകള്‍.


ഐഡിയ ഏതു മല്‍ബുവിനും തോന്നും പക്ഷെ, അതു പ്രയോഗത്തിലാക്കാന്‍ മീത്തലെ വീട്ടിലെ കോയാമു വരേണ്ടിവന്നു. സൂപ്പര്‍മാര്‍ക്കറ്റിനു പിറകുവശത്തെ വലിയ വീട്ടിലെ ഡ്രൈവറാണ് അയാള്‍. സ്ഥിരോത്സാഹിയായ കോയാമു വീട്ടുകാരും നാട്ടുകാരുമായി പലരേയും ഗള്‍ഫില്‍ എത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒരു അളിയനെ കൂടി കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് ടിയാന്‍. ആദ്യമൊക്കെ വിസ ചുളുവില്‍ ലഭിച്ചിരുന്നെങ്കില്‍ അറബികളും അതൊരു ബിസിനസായി വികസിപ്പിച്ചതോടെ അനിയന്മാരുടേയും അളിയന്മാരുടേയും കാത്തിരിപ്പ് നീണ്ടു.


അളിയന്റെ വിസക്ക് നല്‍കാനുള്ള തുക കണ്ടെത്തുന്നതിനായി പുതിയ ഒരു ടെക്‌നിക്കുമായാണ് കോയാമു വന്നത്. മറ്റൊന്നുമല്ല, ഒരു മാസക്കുറി തുടങ്ങുന്നു. അതില്‍ മല്‍ബു ചേരണം. മാസം 250 റിയാല്‍.  ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ വലിയ തുകയല്ലെങ്കിലും 200 റിയാലിന് ഒരു പവന്‍ ലഭിക്കുന്ന കാലത്ത് അതൊരു വലിയ തുക തന്നെയാണ്.


മാസക്കുറിയൊക്കെ നാട്ടിലല്ലേ? ഇവിടെ എങ്ങനെ നടക്കും? കുറിയടിച്ചവന്‍ തിരിച്ചടക്കാതെ മുങ്ങിയാല്‍ എന്തു ചെയ്യും? തുടങ്ങിയ സാദാസംശയങ്ങള്‍ മുന്നോട്ടുവെച്ച മല്‍ബുവിനെ കോയാമു ഈസിയായി കൈകാര്യം ചെയ്തു.


അങ്ങനെ മുങ്ങുന്നവരെ കഫീലിനെ കൊണ്ടുപോയി പിടിപ്പിക്കുമെന്നായിരുന്നു പ്രധാന മറുപടി. പിന്നെ നാടുംവീടുമൊക്കെ അറിയുന്നവരെ മാത്രമേ കുറിയില്‍ ചേര്‍ക്കുകയുള്ളൂ. ഇതൊക്കെയല്ലേ ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സഹായമെന്ന ചോദ്യവും മല്‍ബുവിന് ബോധിച്ചു.
 

കോയാമുവിന്റെ അളിയനെ കൊണ്ടുവരാനുള്ള മാസക്കുറിയില്‍ മല്‍ബു ചേര്‍ന്നതു വലിയ സംഭവമല്ലെങ്കിലും മാസക്കുറി വിദ്യ സ്വന്തമായി നടപ്പിലാക്കി മല്‍ബു നേടിയത് മൂന്ന് പച്ചക്കറി കടകളായിരുന്നു. 
മല്‍ബുകളും പച്ചകളും ബംഗാളികളും മാത്രമല്ല, വിശ്വസ്തനായ മല്‍ബുവിന്റെ മാസക്കുറിയില്‍ ചേരാന്‍ ചുറ്റുവട്ടത്തെ വീടുകളില്‍നിന്ന് ഇന്തോനേഷ്യന്‍ ഗദ്ദാമകള്‍ പോലുമെത്തി. കുറി പിടിച്ച് മുങ്ങിയവരെ പിടികൂടാന്‍ ഒരിക്കലും കഫീലുമായി പോകേണ്ടി വന്നില്ല എന്നതും മല്‍ബുവിന്റെ വിജയ രഹസ്യം. 

October 22, 2012

കക്കിരിയും ക്ലീന്‍ഷേവും


കക്കിരി തൊലികളഞ്ഞ് അരച്ചെടുത്ത് മുഖത്തു പുരട്ടുകയായിരുന്നു മല്‍ബു.
ഇതാണല്ലേ മുഖകാന്തിയുടെ ഗുട്ടന്‍സെന്നു പറഞ്ഞുകൊണ്ടാണ് മുതലാളി കയറി വന്നത്.

ആ ചോദ്യം സഹിച്ചു. നോര്‍മല്‍. പക്ഷേ അടുത്ത ചോദ്യം മല്‍ബുവിനെ തളര്‍ത്തിക്കളഞ്ഞു. ഒരു മറുപടി പറയാന്‍ പോലും കഴിയാത്ത വിധം ഇരുന്നുപോയി.
ഒട്ടും ദഹിക്കാത്ത ഒരു ചോദ്യം. തികച്ചും വ്യക്തിപരം. കേട്ടാല്‍ നിര്‍ദോഷമെന്നു തോന്നാമെങ്കിലും മല്‍ബുവിന് ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ലായിരുന്നു അത്.

സ്വഭാവത്തിലും പെരുമാറ്റത്തിലും മാത്രമല്ല, സ്വന്തം ഗ്ലാമറിലും സന്തോഷ് പണ്ഡിറ്റിനെ കവച്ചുവെക്കുന്ന ആത്മവിശ്വാസമുണ്ടായിരുന്നു മല്‍ബുവിന്. ഹിന്ദി സിനിമേലുള്ള ആളാ അല്ലേ എന്ന് ഒരിക്കല്‍ ഒരു അറബിപ്പയ്യന്‍ പറഞ്ഞപ്പോള്‍ ആനന്ദപുളകിതനായിട്ടുണ്ട്. കണ്ണാടിക്കു മുന്നില്‍ ദിവസവും ബ്ലേഡുമായി മല്ലടിക്കുമ്പോള്‍ കളിയാക്കുന്ന മല്‍ബു സീനിയേഴ്‌സല്ല, ഏതോ അറബിപ്പയ്യനാണ് ആ സാമ്യത കണ്ടെത്തിയത്. അല്ലെങ്കിലും അസൂയ മൂത്ത നാട്ടുകാര്‍ക്ക് അതൊക്കെ കാണാന്‍ എവിടെ നേരം?

ഒരാളെ കീഴ്‌പ്പെടുത്താന്‍ അയാളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് ആദ്യം വേണ്ടതെന്ന്  അറിയാവുന്ന മല്‍ബു മുതലാളിയുടെ ആവശ്യത്തോട് പ്രതികരിച്ചില്ല. പക്ഷേ മുതലാളി വിട്ടുകൊടുക്കുാന്‍ തയാറല്ലായിരുന്നു.
ഒരു ദിവസം മല്‍ബുവിനെ കൂട്ടി അയാള്‍ കറങ്ങാനിറങ്ങി.
നമുക്ക് മാര്‍ക്കറ്റ് ഒക്കെ ഒന്നു കണ്ടുവരാം.
ആദ്യം ചെന്നത് നിറയെ പച്ചക്കറിയും പഴങ്ങളുമുള്ള ഒരു കടയില്‍. താടി നീട്ടിവളര്‍ത്തിയ ഒരാളായിരുന്നു അവിടെ സെയില്‍സ്മാന്‍. പേര് മോഹനന്‍.
എങ്ങനെയുണ്ട് കച്ചവടം എന്നൊക്കെ ചോദിച്ച് അവിടെ നിന്നിറങ്ങിയത് അടുത്ത പച്ചക്കറി ഷോപ്പിലേക്ക്. അവിടേയും താടി നീട്ടി വളര്‍ത്തിയ ഒരാള്‍. മല്‍ബു തന്നെ. പേര് അരവിന്ദാക്ഷന്‍. പിന്നെയും നാലഞ്ചു കടകളില്‍ ചെന്നു. എല്ലായിടത്തും നല്ലോണം കച്ചോടം നടക്കുന്നു. വേറെ ഒരു സാമ്യതകൂടിയുണ്ട്. എല്ലായിടത്തും കടയിലുള്ളത് മുതലാളിയായാലും സെയില്‍സ്മാനായാലും താടി നീട്ടി വളര്‍ത്തിയവര്‍.
പ്രവാസം തെരഞ്ഞെടുത്തത് താടി നീട്ടാനാണോ എന്നുതോന്നിപ്പോകും ഇവരെയൊക്കെ കണ്ടാല്‍.
താടിക്കാരുടെ കടകളിലെ തിരക്കില്‍നിന്ന് പുറത്തുകടന്ന ശേഷം മുതലാളി മല്‍ബുവിന്റെ കണ്ണില്‍ തന്നെ നോക്കി. എന്നിട്ടു ചോദിച്ചു.
ഇപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ്.
ഇവരൊന്നും തന്നെ നാട്ടില്‍നിന്ന് താടിക്കാരായി വന്നവരല്ല. എല്ലാവരും ഇവിടെ വന്ന് താടിനീട്ടിയവര്‍.
മല്‍ബുവല്ലേ? മുതലാളി പറയാതെ തന്നെ ഗുട്ടന്‍സ് പിടികിട്ടി. കക്കിരി കൊണ്ട് മുഖകാന്തി കൂട്ടാമെങ്കിലും രണ്ടു ദിവസം പഴകി വാടിയ കക്കിരി വില്‍ക്കാന്‍ ക്ലീന്‍ ഷേവ് മുഖകാന്തി കൊണ്ട് കഴിയില്ല.
പച്ചക്കറി ഫ്രഷ് ആണോ എന്നു ചോദിക്കുമ്പോള്‍ അതെ എന്നു പറഞ്ഞുകൊണ്ട് ദൈവത്തെ പിടിച്ച് ആണയിടണം. വെറു വല്ലാഹി പോരാ. മല്‍ബുവും താടി വളര്‍ത്തണം.
ഇടപാടുകാരായ അറബികള്‍ക്ക് ഒരു പ്രതീകമാണ് താടി.
അളവിലും തൂക്കത്തിലും ഇടപാടുകളിലും കൃത്രിമം പാടില്ലെന്ന പ്രവാചകാധ്യാപനമാണ് താടിക്കു പിന്നില്‍ അവര്‍ കാണുന്നത്.
വിഷമത്തോടെയാണെങ്കിലും ക്ലീന്‍ ഷേവിനു വിട നല്‍കി മല്‍ബുവും ഒരു താടിക്കാരനായി.
ഉളളിക്ക് ഉരുളക്കിഴങ്ങോ വെളുത്തുള്ളിക്ക് ഇഞ്ചിയോ ഫ്രീ കൊടുക്കേണ്ടി വന്നില്ല. ഓഫറുകളില്ലാതെ തന്നെ കച്ചവടം പൊടിപൊടിച്ചു. ഭാഗ്യം കൊണ്ടുവന്നത് മല്‍ബുവാണെന്ന മുതലാളിയുടെ ഉറച്ചവിശ്വാസത്തില്‍ കാലചക്രമുരുണ്ടു.
പൊടുന്നനെയാണ് മുതലാളിയുടെ സൈ്വര്യം കെടുത്താന്‍ ഒരു താടിക്കാരന്‍ അറബി പ്രത്യക്ഷപ്പെട്ടത്. തൂക്കുസഭയിലെ എം.എല്‍.എയെ പിടിക്കാനെന്ന പോലെ ഒരു ചാക്കുമായാണ് അയാളുടെ വരവ്.
മല്‍ബുവിനെ പൊക്കി കൊണ്ടുപോകുകയാണ് ലക്ഷ്യം. കൂടുതല്‍ ശമ്പളവും സൗകര്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു. 
വിശ്വാസത്തിനു കോട്ടം തട്ടുകയാണ്. മല്‍ബു തന്നെ വിട്ടുപോകുമോ എന്ന ശങ്ക മുതലാളിയുടെ ഉറക്കം കെടുത്തി. സീനിയര്‍ ജീവനക്കാര്‍ കളിയാക്കി.
ഇപ്പോള്‍ എന്തായി? 
മല്‍ബുവാണ് ഈ കടയുടെ ഐശ്വര്യം എന്നാണല്ലോ പറഞ്ഞു നടന്നിരുന്നത്?
 

വെറുംവാക്കല്ല, കടയുടെ ഐശ്വര്യം തന്നെയായിരുന്നു മല്‍ബു. ചാടിപ്പോകാതെ എങ്ങനെ പിടിച്ചുനിര്‍ത്താമെന്ന മുതലാളിയുടെ ചിന്ത ഒടുവില്‍ പാര്‍ട്ണര്‍ഷിപ്പിലാണ് അവസാനിച്ചത്. അങ്ങനെ മിനി മാര്‍ക്കറ്റ് വിപുലീകരിച്ചു. സൂപ്പര്‍മാര്‍ക്കറ്റായി. അതില്‍ പച്ചക്കറി വിഭാഗത്തില്‍ മല്‍ബുവിന് പാര്‍ട്ണര്‍ഷിപ്പ് ലഭിച്ചു. നിക്ഷേപമൊന്നുമില്ലാതെ വര്‍ക്കിംഗ് പാര്‍ട്ണര്‍.
തൊഴിലാളി പങ്കാളിത്തമെന്ന ആധുനിക തിയറി സ്വീകാര്യമാകുന്നതിനു മുമ്പുതന്നെ ഇവിടെ അതു പരീക്ഷിക്കപ്പെട്ടു. പലപല ടെക്‌നിക്കുകള്‍ പുറത്തെടുത്ത മല്‍ബു നാള്‍ക്കുനാള്‍ കച്ചവടത്തില്‍ നേട്ടമുണ്ടാക്കി.

October 14, 2012

ഒട്ടക ഇറച്ചിയും റിയാലും


മൂന്ന് തവണ പെട്ടി കെട്ടിയതേയുള്ളൂ. അതിനിടയില്‍ മല്‍ബു മൂന്ന് ഫ്രീ വിസ ഒപ്പിച്ചു. ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അക്കാലത്ത് അളിയന്മാര്‍ നിറയെ ഭാഗ്യമുള്ളവരായിരുന്നു. പെട്ടി കെട്ടി ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും മല്‍ബു കൂടെ ഒരു അളിയനെ കൊണ്ടുവന്നു. അറബികളുടെ മനസ്സു കീഴടക്കിയതിന്റെ പാരിതോഷികമായിരുന്നു അതെങ്കിലും അസൂയ മൂത്ത രണ്ട് സീനിയര്‍ മല്‍ബുകള്‍ കളിയാക്കി.
അളിയനെ കൊണ്ടുവരാന്‍ പോകുവാണോ? 


അളിയന്മാരെ കൊണ്ടുവന്ന് ബക്കാലയില്‍ പണിക്കു നിര്‍ത്തി തങ്ങളെ പുറത്താക്കുമെന്ന് അവര്‍ ഭയപ്പെട്ടുവെങ്കിലും ബുദ്ധിയുളള മല്‍ബു അളിയന്മാരെ ഫ്രീയാക്കി വിട്ടു. നല്ല പണി കണ്ടെത്തി അവരൊക്കെ കേമന്മാരാവുകയും ചെയ്തു. ഭാഗ്യം കൊണ്ടുവന്ന ബക്കാലയില്‍ ഉറച്ചുനിന്നതിനാല്‍ മല്‍ബുവിനും ഉണ്ടായില്ല നഷ്ടം. സീനിയര്‍ ജോലിക്കാര്‍ അസൂയയും പിറുപിറുപ്പുമായി നാളുകളെണ്ണിയപ്പോള്‍ മല്‍ബു പലതും നേടി. 


വീട്ടിലെ പൊട്ടിത്തെറികള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതു തന്നെ  വലിയ നേട്ടം. വിസക്കുവേണ്ടി അളിയന്മാര്‍  കലഹം തുടങ്ങിയ കാര്യം നാട്ടില്‍ പാട്ടായിരുന്നു. എന്തേ അളിയന്മാര്‍ക്ക് വിസ എടുക്കുന്നില്ലെന്ന ഉമ്മയുടേയും പെങ്ങന്മാരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ബോംബെയില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു, വെറുതെ കടല്‍ കടന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഫ്രീ വിസയെന്നാല്‍ ഫ്രീ ആയിക്കിട്ടുന്ന വിസ. ഇതായിരുന്നു പെങ്ങന്മാരുടെ ധാരണ. അവരെ വീട്ടിലെത്തിച്ച് മല്‍ബുവിനെ പാഠം പഠിപ്പിക്കാന്‍ അളിയന്മാരുടെ സംഘം തീരുമാനിക്കുകയും ചെയ്തിരുന്നു. 


സീനിയോറിറ്റി അനുസരിച്ച് ഓരോ അളിയനേയും വിമാനം കയറ്റിക്കൊണ്ടുവന്നപ്പോഴാണ് തലവേദന ഒഴിവായത്.
മല്‍ബു ആലോചിക്കും.
ഇതുതന്നെയല്ലേ ഓരോ പ്രവാസിയുടേയും നേട്ടം.
സ്വന്തം ജീവിതം ഹോമിച്ച് കുടുംബക്കാരെ കരകയറ്റി. 


ആയിടക്കാണ് ഒരു സംഭവമുണ്ടായത്. 
ഒരു ദിവസം സന്ധ്യാനേരത്ത് ഒരു അറബി വന്ന് മല്‍ബുവിനോട് എന്തോ സ്വകാര്യം പറഞ്ഞു.
മല്‍ബു അത് മുതലാളിയോട് മാത്രം പറഞ്ഞു.
സീനിയേഴ്‌സ് പലതും ഊഹിച്ചു.
പുതിയ വിസ പാസായതായിരിക്കും, അല്ലെങ്കില്‍ തങ്ങളെ കുറിച്ച് പരാതിപ്പെട്ടതായിരിക്കും.
സംസാരിക്കുന്നതിനിടയില്‍ മല്‍ബു ഒരാളുടെ നേരെ കൈ ചൂണ്ടുകയും ചെയ്തിരുന്നു.
പലതായി അവരുടെ ചിന്ത.
ഉള്ള മൂന്ന് അളിയന്മാരും ഇങ്ങെത്തി. ഇനിയിപ്പോ പഠിക്കുന്ന ഒരു അനുജനേയുള്ളൂ. അതുകൊണ്ട് വിസക്കാര്യമാകാന്‍ തരമില്ലെന്ന് അവര്‍ തന്നെ ഉത്തരം കണ്ടെത്തി. പിന്നെ പരാതിക്കും തരമില്ല. കാരണം കുറേയായി ഈ അറബി കടയില്‍ വന്നിട്ട്. അയാള്‍ നാടു വിട്ടുപോയി എന്നാണ് കരുതിയിരുന്നത്.


ഊഹങ്ങള്‍ അവസാനിച്ചില്ലെങ്കിലും രാത്രി ഏതാണ്ട് പത്ത് മണിയായതോടെ അറബി വീണ്ടുമെത്തി. കാര്‍ ബക്കാലയോട് ചേര്‍ത്തു നിര്‍ത്തി മല്‍ബുവിനെ അതില്‍ കയറ്റിക്കൊണ്ടുപോയി.
എങ്ങോട്ടു പോകുന്നുവെന്ന് ചോദിച്ച സീനിയേഴ്‌സിനോട് ദാ ഇപ്പോ വരാം എന്നേ മല്‍ബു പറഞ്ഞുള്ളൂ. മുതലാളിയും ഒന്നും പറഞ്ഞില്ല.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മല്‍ബു കാറില്‍ വന്നിറങ്ങി.
ഒരു കൈയില്‍ പൊതിയും മറുകൈയില്‍ നൂറു റിയാലിന്റ പിടക്കുന്ന ഒരു നോട്ടും.
സീനിയേഴ്‌സിന്റെ സസ്‌പെന്‍സും അസൂയയും ഇരട്ടിപ്പിക്കുന്നതായിരുന്നു മല്‍ബുവിന്റെ ചിരി.
അവരുടെ ആകാംക്ഷക്കും ചോദ്യങ്ങള്‍ക്കും അറുതി വരുത്തി മല്‍ബു പറഞ്ഞു.
പൊതിയില്‍ ഒട്ടകത്തിന്റെ ഇറച്ചി. നല്ലോണം വേവിച്ച് റൊട്ടിക്കു കൂട്ടാം.
റിയാല്‍ എനിക്കുള്ള കൂലി.
അരമണിക്കൂര്‍ കൊണ്ട് നൂറു റിയാല്‍ കൂലിയോ?
എന്തായിരുന്നു ജോലി?
അത് അവരുടെ വീട്ടില്‍ ഒരു ട്യൂബ് ലൈറ്റ് മാറ്റിയിടാനുണ്ടായിരുന്നു. എത്ര വേണമെന്നു ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. നൂറു തന്നിട്ട് ഇതു മതിയോ എന്ന് ചോദിച്ചു.
ഇന്നാളൊരു ബള്‍ബിട്ടു കൊടുത്തതിന് ദാ അപ്പുറത്തെ അറബി എനിക്കും നൂറു റിയാല്‍ തന്നു. സീനിയേഴ്‌സില്‍ ഒരാള്‍ രഹസ്യം വെളിപ്പെടുത്തി.
അമ്പടാ കള്ളാ.. ഇതുവരെ ഇതു പറഞ്ഞില്ലെന്ന് സീനിയര്‍ രണ്ടാമന്‍.
കേമത്തമുള്ള പണി പോലും അറബിക്ക് കൈമാറി നാടുവിടാന്‍ നിര്‍ബന്ധിതമാകുന്ന ഇക്കാലത്ത് ഇതൊക്കെ മല്‍ബുകള്‍ക്ക് സുഖമുള്ള ഓര്‍മകള്‍. 

October 8, 2012

ലീലേച്ചിയുടെ മത്തിയേറ്


മല്‍ബുവിന്റെ നാടായ തൊക്കിലങ്ങാടിയുടെ പ്രിയങ്കരി ആയിരുന്നു മീന്‍കാരി ലീലേച്ചി. അവരുടെ തലച്ചുമട് ഇറക്കിവെക്കാനും ഫ്രഷ് മീന്‍ വാങ്ങാനും ഗ്രാമത്തിലെ എല്ലാവരും മത്സരിച്ചു. ആ ലീലേച്ചിയുടെ മത്തിയേറ് കൊണ്ടവനാണ് ഗള്‍ഫുകാരനായി മാറിയ മല്‍ബു.
ബക്കാലയിലെ സീനിയര്‍മാരുടെ ഇടയിലെ പോക്കിന്റെ ഗുട്ടന്‍സ് കണ്ടെത്തി മുതലാളിയുടെ ശങ്ക ദൂരീകരിച്ചതു പോലെ മത്തിയേറിനു പിന്നിലും സാഹസികം എന്നൊന്നും പറയാന്‍ പറ്റാത്ത ഒരു കണ്ടുപിടിത്തമുണ്ട്.
 

ലീലേച്ചിയുടെ മത്തിക്കുട്ടയില്‍നിന്ന് പുറത്തെടുത്ത ഒരു രഹസ്യം. അതാകട്ടെ പിന്നീട് ജീവിതത്തില്‍  വിജയം കൈവരിക്കാനുള്ള ഒരു ടിപ്പായി മാറുകയും ചെയ്തു. എങ്ങനെ ആളുകളുടെ ഇഷ്ടം നേടാം എന്ന പേരില്‍  പുസ്തകം എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും  ഉള്‍പ്പെടുത്താം.
എ ടിപ്പ് ഫ്രം ലീലേച്ചി.
 

നാളുകള്‍ കഴിയുന്തോറും പുറത്ത് പ്രിയങ്കരനും അകത്ത് ദുഷ്ടനുമായി മാറിക്കൊണ്ടിരുന്നു മല്‍ബു. ലീലേച്ചിയുടെ രഹസ്യത്തില്‍നിന്ന് വികസിപ്പിച്ച ടെക്‌നിക്കും അതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു.
അറിഞ്ഞു കൊണ്ടൊരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും സീനിയര്‍മാരുടെ മനസ്സ് അകന്നുപോയി. മുതലാളിയുടെ സ്വന്തക്കാരനെന്ന പട്ടം ചാര്‍ത്തപ്പെട്ടു. പക്ഷേ അതേക്കാളും മല്‍ബുവിന് ഇഷ്ടം സീനിയര്‍മാരോടൊപ്പം നില്‍ക്കാനായിരുന്നു.
പുകക്കാനായി നിങ്ങള്‍ ഇടക്കിടെ പുറത്തു പോകുന്നത് മുതലാളിയെ ഒരു സംശയരോഗിയാക്കുന്നുണ്ടെന്ന് അവര്‍ക്ക് ഒരു ക്ലൂ നല്‍കിയത് അതുകൊണ്ടാണ്.
പക്ഷേ, അവര്‍ അത് പോസിറ്റീവായി എടുത്തില്ല.
മുതലാളി പറയിപ്പിച്ചതാണെന്നു വിശ്വസിച്ചു. 
നേര്‍ക്കുനേരെ പറയാന്‍ പറയെടോ..
ഇതായിരുന്നു രണ്ടു പേരുടേയും  പ്രതികരണം. മുഖത്തു നോക്കി പറയാന്‍ ത്രാണിയില്ലാത്ത ഹമുക്ക് എന്ന് പിറുപിറുക്കുകയും ചെയ്തു.
മല്‍ബു പിന്നെ ഒന്നും പറയാന്‍ പോയില്ല.
കണ്ടു പഠിച്ചില്ലെങ്കില്‍ കൊണ്ടുപഠിച്ചോളും. ഇതായി സീനിയേഴ്‌സിനും പിന്നീട് മല്‍ബുവിനോടുള്ള നിലപാട്. മുതലാളിയുടെ സപ്പോര്‍ട്ടുണ്ടെന്ന് കരുതുന്നതിനാല്‍ മറിച്ചൊരു നില സാധ്യമല്ലായിരുന്നു.
ബക്കാലയില്‍ മാത്രമല്ല, എല്ലായിടത്തും മുതലാളിമാര്‍ തീര്‍ക്കുന്ന ഒരു സാഹചര്യമാണിത്. ചിലരോട് മമതയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കാര്യം കാണും. അതുകഴിയുമ്പോള്‍ മമത ഏറ്റുവാങ്ങിയവര്‍ വെറും കറിവേപ്പില.
മല്‍ബു പുറത്തെടുത്ത പുതിയ വിദ്യ മുതലാളിക്കും കസ്റ്റമേഴ്‌സിനും മുഹബ്ബത്ത് കൂട്ടുകയും സീനിയേഴ്‌സിന്റെ വിദ്വേഷം ഇരട്ടിപ്പിക്കുകയും ചെയ്തു.
സംഗതി നിസ്സാരമാണെങ്കിലും അതിന്റെ ഇഫക്ട് അപാരമായിരുന്നു.
തൊക്കിലങ്ങാടിയില്‍നിന്ന് കൊണ്ടുവന്ന ഈ ടെക്‌നിക്ക് മുംബൈയിലെ തിരക്കേറിയ ഗലിയില്‍ പരീക്ഷിച്ചപ്പോള്‍ പാതിയാണ് വിജയിച്ചതെങ്കില്‍ കടല്‍കടന്ന് ഗള്‍ഫിലെത്തിയപ്പോള്‍ വിജയം നൂറുശതമാനം.
കടയിലെത്തുന്ന ഓരോരുത്തരും എവിടെ മല്‍ബു എന്നു ചോദിക്കുന്ന സാഹചര്യമാണ് ഇതു സൃഷ്ടിച്ചത്. സാധനങ്ങള്‍ വാങ്ങാനെത്തിയ അറബികളുടെ മുഖം മല്‍ബു ഇല്ലെങ്കില്‍ വാടും.
മല്‍ബു പയറ്റിയ വിദ്യയുടെ സ്ലോഗന്‍ ഇതായിരുന്നു.
'അത് ഇങ്ങളെടുക്കണ്ട'
മീന്‍കാരി ലീലേച്ചിക്ക് പേറ്റന്റുള്ള ഈ വിദ്യയെക്കുറിച്ച് പറയുമ്പോള്‍ നടപ്പുറത്ത് കൊണ്ട മത്തിയേറ് ഓര്‍ക്കാതെ വയ്യ.
തൊക്കിലങ്ങാടി മുഴുവന്‍ നടന്നു തീര്‍ക്കുന്ന ലീലേച്ചിയുടെ കുട്ടയില്‍ എന്തു മീനായാലും രണ്ടായി വേര്‍തിരിച്ചിട്ടുണ്ടാകും. നടുക്ക് മീന്‍ കെട്ടിക്കൊടുക്കാനുള്ള ഇലയും കടലാസും.
ദാ അഞ്ചുറുപ്യക്ക് ഇതു തന്നേ എന്നു കസ്റ്റമര്‍ പറയുമ്പോള്‍ ലീലേച്ചി പറയും, സ്വകാര്യായിട്ട്.
അതെടുക്കണ്ട. കുറച്ചു മോശാണ്.
എന്നിട്ടവര്‍ കുട്ടയിലെ മറ്റേ പാതി ചൂണ്ടിപ്പറയും.
ഇതെടുത്തോളൂ, പളുങ്കാണ്.
ഒരു ദിവസം മല്‍ബു അതു കണ്ടുപിടിച്ചു.
ഒരേ ദിവസം വാങ്ങിയ ഒരേ മത്തിയാണ് കുട്ടയിലുള്ളതെന്ന് ആലോചിക്കാതെ ഫ്രഷ് മത്തി കിട്ടിയ സന്തോഷത്തോടെ ആളുകള്‍ മടങ്ങിയപ്പോള്‍ ലീലേച്ചി കുട്ടയിലെ മീന്‍ വീണ്ടും നേര്‍ പകുതിയാക്കുന്നു.
ഇതാണല്ലേ തട്ടിപ്പെന്ന് പറഞ്ഞതും പോയ്‌ക്കോ ആട്ന്നൂന്നും പറഞ്ഞ് ലീലേച്ചി മത്തിയെടുത്ത് എറിഞ്ഞതും ഒരേ നിമിഷത്തിലായിരുന്നു.
തിരിഞ്ഞുനിന്നതു കൊണ്ട് ഏറ് നടപ്പുറത്ത്.
ബക്കാലയിലെ ഒരേ പച്ചക്കറി രണ്ട് പെട്ടിയിലാക്കി അതെടുക്കേണ്ട, ഇതെടുത്തോളൂ എന്നു പറയുമ്പോള്‍ കസ്റ്റമേഴ്‌സിന്റെ മുഖത്തു വിരിയുന്ന സന്തോഷത്തിന്റേയും വിശ്വാസത്തിന്റേയും ക്രെഡിറ്റ് ലീലേച്ചിക്കല്ലാതെ വേറെ ആര്‍ക്കു കൊടുക്കും.
Related Posts Plugin for WordPress, Blogger...