വിവരമില്ലാത്ത പോത്തുകള്‍...
മല്ബുവിന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായിപ്പോയി.
അടുത്തിരുന്ന് ബീഫും പൂളയും അടിച്ചുമാറുകയായിരുന്ന സഹമുറിയന് തല ഉയര്‍ത്തി നോക്കി.
ഉം... എന്ത്? എന്താ താന്‍ പറഞ്ഞത്?
അതോ പോത്തുകല്ലിലെ വീരാന്‍ കുട്ടീനെ കാണാന്‍ പോകുന്ന കാര്യം ആലോചിക്കാരുന്നു.
അല്ല താന്‍ പോത്തുകളെ കുറിച്ചല്ലേ പറഞ്ഞത്.
അല്ലാതെ പോത്തുകല്ല് എന്നു പറഞ്ഞിട്ട് ഒരു സ്ഥലുണ്ടോ? അവിടെ ഒരു വീരാന്‍ കുട്ടിയുണ്ടോ? വെറുതെ ആളുകളെ ഒരുമാതിരി ഇതാക്കരുത് കേട്ടോ.
മല്‍ബു സംഭാഷണത്തിനുനിന്നില്ല. ലോകത്തില്‍ എല്ലായിടത്തും സംഭാഷണത്തിന്റെ കാലമാണെങ്കിലും ഒരുകൂട്ടം മല്‍ബുകള്‍ ചേക്കേറിയിരിക്കുന്ന കേരള ഹൗസില്‍ സംഭാഷണം കലമ്പലിനെന്നു മാത്രമായിട്ടുണ്ട്.
തെറി വിളിക്കാന്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഓടുന്ന തിയേറ്ററുകളിലേക്ക് ജനം ഇടിച്ചുകയറുന്നുവെന്ന് ചില പണ്ഡിതന്മാര് പറയുന്നതുപോലെ കലമ്പു കേള്‍ക്കുമ്പോള്‍ മാത്രമാണ് മല്‍ബുകള്‍ കംപ്യൂട്ടര്‍, മൊബൈല്‍, ടി.വി എന്നിവയില്‍നിന്ന് കണ്ണെടുക്കുക.
പോത്തുകല്‍ എന്നൊരു സ്ഥലുണ്ടെന്ന് സ്ഥാപിക്കുകയാണ് ഇവിടെ വേണ്ടത്.
മല്‍ബു പെട്ടി തുറന്ന് ഒരു പൊതിയെടുത്തു.
ടാപ്പ് കൊണ്ട് ഒട്ടിച്ചു ഭദ്രമാക്കിയ അതിന്റെ പുറത്ത് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്.
veeran kutty, pothukal
ഇതാ ഇതൊന്നു വായിച്ചേ...വീരാന്‍ കുട്ടി പോത്തുകല്‍ എന്നല്ലേ എഴുതിയിരിക്കുന്നത്.
ചോദ്യകര്‍ത്താവ് പത്തി മടക്കി. അപ്പോള്‍ ഇങ്ങനെയും ഒരു സ്ഥലമുണ്ട് അല്ലേ.
ഉണ്ട്. എന്നു മാത്രമല്ല, പുതുതായി പൊട്ടിമുളച്ച സ്ഥലമൊന്നുമല്ല. പണ്ടേ ഉള്ളതു തന്നെയാ.
പോത്തുകല്ല് മാത്രമല്ല പോത്ത്വെട്ടിയുമുണ്ട്.
പത്രം വായിക്കാറില്ലേ? പോത്തുകല്ലില്‍നിന്ന് ഇന്നലേം കൂടി വാര്‍ത്ത ഉണ്ടായിരുന്നു. പോത്തുകല്‍ കൂട്ടായ്മയുമുണ്ട്.
പോത്തും പൂളയും തീര്‍ത്ത് പ്ലേറ്റ് വടിച്ച് ചോദ്യകര്‍ത്താവ് കൈ കഴുകാന്‍ പോയി.
മല്‍ബു പോത്തുകല്ലുകാരന്‍ വീരാന്‍ കുട്ടിയുടെ ടെലിഫോണ്‍ നമ്പര്‍ ഒന്നുകൂടി നോക്കി. ഇനിയിപ്പോ ഇത് അവിടെ എത്തിക്കണം.
നാട്ടില്‍നിന്ന് ഇവിടെ എത്തിച്ചാലും പോരാ. താമസസ്ഥലത്ത് കൊണ്ടുകൊടുക്കുക വേണം എന്നു വരുമ്പോഴാ കഷ്ടം.
പൊതിക്കകത്ത് മറ്റൊന്നുമായിരുന്നില്ല.
ഷുഗര്‍, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, പ്രഷര്‍ എന്നിവക്കുള്ള ഗുളികകള്‍. പോത്തിറച്ചി തിന്നുതിന്നാണത്രെ വീരാന്‍ കുട്ടിയെ ഇത്രയും രോഗങ്ങള്‍ ഒരുമിച്ചു പിടികൂടിയത്.
വീരാന്‍കുട്ടിക്കാകട്ടെ നാട്ടില്‍നിന്ന് ഗുളികകള്‍ വരുത്താതെ നിര്‍വാഹമില്ല. പ്രഥമ കാരണം അയാള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സില്ല. എല്ലാം കായ് കൊടുത്തു വാങ്ങണം. രണ്ടാമത്, നാട്ടിലെ ഗുളികകള്‍ മാത്രമേ തനിക്ക് ഫലിക്കുകയുള്ളൂ എന്ന് വീരാന്‍കുട്ടി ഉറച്ചു വിശ്വസിക്കുന്നു.
ജീവിതം മൊത്തത്തിലെടുത്ത് പരിശോധിച്ചാല്‍ ഏറ്റവും കൂടതല്‍ കഴിച്ച മാംസം പോത്താണ്. അതു വീണ്ടും പരിശോധിച്ചില്‍ ഇവിടെ ഫ്രീസറില്‍ വെച്ച് കിട്ടുന്ന രുചിയില്ലാ പോത്തല്ല, നാടന്‍ പോത്ത് തന്നെ.
ആരു നാട്ടില്‍നിന്നു വരുമ്പോഴും വീരാന്‍ കുട്ടിക്കൊരു പൊതി കാണും.
സ്നേഹം ചാലിച്ച് മല്‍ബി നന്നായി പാകം ചെയ്തു കൊടുത്തയക്കുന്ന അപാര രുചിയുള്ള പോത്ത്. കാലക്രമേണ ഇറച്ചിപ്പൊതി ഗുളികപ്പൊതിക്ക് വഴിമാറിയെന്നു മാത്രം.
നാടന്‍ പോത്ത് സമ്മാനിച്ച കൊളസ്ട്രോളിന് ഇപ്പോള്‍ നാടന്‍ ഗുളിക ശരണം.
െൈക കഴുകിവന്ന സഹമുറിയന് മല്‍ബുവിനെ വിടാന്‍ ഭാവമില്ല.
പല്ലിനിടയില്‍ കുത്തി പോത്തിറച്ചിയുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് കളയുന്നതിനിടെ അയാള്‍ ചോദ്യം തുടങ്ങി.
പോത്തറിച്ചി തിന്നതിന് എന്നെ കളിയാക്കിയതല്ലേ താന്‍.
പോത്തുകല്ലും വീരാന്‍കുട്ടിയുമൊക്കെ താന്‍ വെറുതെ പറഞ്ഞതല്ലേ...
ദേ നീ തര്‍ക്കിക്കാന്‍ വരണ്ടാട്ടോ. ഞാന്‍ തന്നെ കുറിച്ചൊന്നുമല്ല പറഞ്ഞത്. നീ പോത്തുതിന്നാലും മട്ടന്‍ തിന്നാലും എനിക്കെന്തു പോയി?
ഇഷ്ടം പോലെ ഇനിയുമിനിയും തിന്നോളൂ.
പക്ഷേ ഒന്നുണ്ട്. ഓടിക്കിതച്ച് കൊളസ്ട്രോള്‍ ഒഴുക്കിക്കളയാന്‍ നീയും എന്റെ കൂടെ പോരുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും.
പിന്നെ, ഈ പോത്തിറച്ചി മാത്രമാണല്ലോ ഇപ്പോള്‍ കൊളസ്ട്രോളിനു കാരണം. അങ്ങനെ കൂടുന്നെങ്കില്‍ കൂടട്ടെ. തടിയേ തടിയേ എന്നു വിചാരിച്ച് ആധി കൂടാനൊന്നും എന്നെക്കൊണ്ടു പറ്റൂല. കൊളസ്ട്രോള്‍ കൂടിയാല്‍ ഗുളിക തിന്നണം. അല്ലാതെന്താ.
ഇനിയിപ്പോള്‍ ശരീരം ഇങ്ങനെ കാത്തുസൂക്ഷിക്കുന്നത് തന്നെ ആര്‍ക്കു വേണ്ടിയാ. മുമ്പൊക്കെ കുടുംബക്കാരും നാട്ടുകാരുമാണ് അത് പറഞ്ഞിരുന്നത്.
ഇപ്പോള്‍ സ്വന്തം മല്‍ബിയും പറഞ്ഞുതുടങ്ങി.
പരമാവധി അവിടെ പിടിച്ചു നില്‍ക്കണം. തിരിച്ചുവരാന്‍ തോന്നരുത്. വന്നാല്‍ വിലക്കയറ്റത്തില്‍ മുങ്ങിച്ചാകും.
അയാള്‍ പറഞ്ഞുനിര്‍ത്തി ദീര്‍ഘനിശ്വാസം വിട്ടപ്പോള്‍
മല്‍ബു വീണ്ടും മൗനത്തിലേക്ക് വീണു.
ഇത് ഇന്നലെ രാത്രി നടന്ന വാക്പയറ്റിന്റെ ബാക്കിയാണ്.
നാട്ടില്‍നിന്ന് വരുമ്പോള്‍ പോത്തിറച്ചി കൊണ്ടുവരാത്ത മല്‍ബുവിനെ ഫ്ളാറ്റിലെ എല്ലാവരും കൂടി തിന്നു കാരുന്നു. ഇഷ്ടംപോലെ പൂളയും ഏത്തപ്പഴവും കൊണ്ടുവന്നെങ്കിലും ബീഫെവിടെ എന്ന അവരുടെ ചോദ്യത്തിനു മുന്നില്‍ പകച്ചുപോയി മല്‍ബു.
പോത്തിറച്ചിയുടെ ദൂഷ്യങ്ങള്‍ പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
താന്‍ കൊണ്ടുവന്നില്ല, കൊണ്ടുവരാന്‍ പറ്റിയില്ല എന്നു പറഞ്ഞാല്‍ മതി. അല്ലാതെ പോത്തിന്റെ ദൂഷ്യങ്ങളൊന്നും വിളമ്പണ്ട.
താന്‍ ഒരാളല്ലല്ലോ, നാട്ടില്‍നിന്ന് ബീഫ് കൊണ്ടുവരുന്നത്.
ഓരോ വിമാനത്തിലും ചുരുങ്ങിയത് 250 പേരെങ്കിലും പോത്തിറച്ചി കൊണ്ടുവരും. ഒരാള്‍ പത്തുകിലോ വെച്ച് കൂട്ടിയാല്‍ പല പല വിമാനങ്ങളിലായി ഓരോ ദിവസവും യാത്രക്കാരോടൊപ്പം എത്ര പോത്തുകളാണ് വിമാനം കയറുന്നത്? കൂട്ടിനോക്കിക്കേ.
ഈ കണക്കാണ് വിവരമില്ലാത്ത പോത്തുകളെന്ന ആത്മഗതത്തിലേക്ക് പാവം മല്‍ബുവിനെ നയിച്ചത്.
30 comments:
ഹാസ്യമാണ് പറഞ്ഞതെങ്കിലും ഇടയ്ക്കു പ്രവാസികളുടെ പോത്ത് തീറ്റയും , അസുഖങ്ങളും , പിന്നെ ഭാര്യ പറഞ്ഞതൊക്കെ വന്നപ്പോള്‍ ഇത്തിരി സെന്റി ആയോ...?
ആശംസകള്‍..
.മരിച്ച ശേഷം കൊല്ലം തികയുമ്പോൾ പോത്തിറച്ചി വരട്ടി നാട്ടുകാർക്ക് കൊടുത്താൽ വീരാൻ കുട്ടിക്കാടെ പൂതി തീരില്ലല്ലൊ.. തിന്നു മരിക്കട്ടെ..മരിക്കുന്ന അന്നു വരെ പൂതിതീർത്ത് തിന്നല്ലൊ എന്നാശ്വസിക്കാലോ കുടുംബക്കാർക്ക്. :)
ഭക്ഷണശേഷം മുറുക്കാൻ പൊതിയായിരുന്നു പതിവ്. ഇപ്പോൾ അതു ഗുളികപ്പൊതിക്ക് വഴിമാറി.
നന്നായി എഴുതി..
ഭക്ഷണം മനുഷ്യന് പണ്ടേ വീക്നെസ്സാണ് .നല്ല ശ്രമം
ആശംസകള്‍
കൊള്ളാം! രസകരമായി എഴുതി..
ആശംസകള്‍..!
കൊള്ളാം....
ബന്ധുവും നാട്ടുകാരനും ഒരേ പ്രായക്കാരനുമായ ദുബായി മല്‍ബുവിന് കൊള്സ്റ്റ്റോള് ഉണ്ടെന്ന് കേട്ട് ഉമ്മ ഇത്തവണ കൊടുത്തു വിട്ട ബീഫിനൊപ്പം ഒരു ചെറിയ പൊതി ചീരാമുളക്!! കൊളസ്ട്റോളിന് നല്ലതാണത്രേ ഈ കുഞ്ഞുമുളക്!
സാമാന്യം നന്നായി ബോറടിപ്പിച്ചു.
ഒട്ടുമിക്കവര്‍ക്കും തീറ്റയുടെ കാര്യത്തില്‍ ...പറഞ്ഞിട്ടൊന്നും കാര്യമില്ല.
..പോത്തിനോട് വേദമോതുന്നതുപോലെയാണ് .
രസകരമായ വിവരണങ്ങള്‍ .
അഷ്റഫ് ഭായ്, ആനുകാലികമായ ഒരു വിഷയത്തെ പ്രവാസിയേയും കുടുംബത്തെയും ഒക്കെ കോര്‍ത്തിണക്കി നല്ല നര്‍മത്തോടെ അവതരിപിചിരിക്കുന്നു. പലപ്പോഴും സംഭവിക്കുന്നത് പോലെ ഇതും അവസാന ഭാഗം കുറച് കൂടി ആകര്‍ഷണീയ മാക്കാമായിരുന്നു. ഞാന്‍ ശരിക്കും ആസ്വദിച്ച് വായിച്ചു. pls post it in jeddah malayalees: http://www.facebook.com/groups/jeddah.malayalees/
പ്രവാസ ജീവിതത്തില്‍ പോത്തിറച്ചിക്കുള്ള പങ്ക് മനസ്സിലായി... പോത്തിറച്ചി കയറ്റുമതി യും രസകരമായി.
ആശംസകള്‍
നാട്ടില്‍ നിന്ന് പോത്ത് കൊണ്ടുവരുന്ന ആ നല്ല ചൂടന്‍ പോത്തിറച്ചി ഇവിടെ എത്തിയിട്ട് ഒന്നു കൂടെ ചൂടാക്കി കുറച്ച് തക്കാളിയും ഉള്ളിയും പിന്നെ എരിവിത്തിരി കൂടാന്‍ തരത്തില്‍ കുരുമുളകും ഇട്ട് എണ്ണയിലിട്ടിങ്ങനെ വറുത്തെടുത്ത് കഴിക്കുന്നതൊന്നു സങ്കല്പ്പിച്ചു നോക്കൂ...
പൂര്‍ണ്ണ ശ്രദ്ധയോടെ സങ്കല്പ്പിച്ചെങ്കില് ഇനി നിങ്ങളുടെ വായിലെ വെള്ളം തുപ്പിക്കണഞ്ഞേക്കൂ..
പിന്നെയെങ്ങിനെയാണ് ആ പോത്തിറച്ചി പറ്റാത്ത പോത്തുകൊണ്ടുവരാതെ വന്ന മല്‍ബുവിനെ അതിനെല്ലാം കഴിയുന്ന മല്‍ബുകള്‍ ചീത്തപറയാതിരിക്കുക..
A.Rahim
വായിക്കാവുന്ന പോസ്റ്റ്.
അക്ഷരത്തെറ്റും പാരഗ്രാഫ് ഇല്ലായ്മയും വായന സുഖം നഷ്ടപ്പെടുത്തുന്നു.
ഹെന്റമ്മോ ..പോത്ത് .............നല്ല കഥ.....
പോത്തെന്നു കേട്ടാല്‍......!
(നന്നായി പറഞ്ഞു അഷ്റഫ് ഭായ്.....
അഭിനന്ദനങ്ങള്‍...!)
ഇതൊരു സത്യം മാത്രം ............!
കൊള്ളാം
പോത്ത്കല്ല് ഞമ്മക്കറിയാം, ഞമ്മളെ അടുത്താ
വളരെ രസകരമായി എഴുതിയിട്ടുണ്ട്.......ഒരു ആരോഗ്യപ്രശ്നത്തിനെ നര്‍മ രസത്തോടെ വിവരിച്ചിരിയ്ക്കുന്നു...... ആശംസകള്‍.....
നന്നായിട്ടുണ്ട്...
പോത്തിറച്ചിയുടെ രുചി..
രസായിട്ടുണ്ട് പോത്തിറച്ചി.. അല്ല, പോസ്റ്റ്.
ശരിയാ, വിവരമില്ലാത്ത പോത്തുകള്‍... !
കൊള്ളാം പോത്ത് പുരാണം.
ഗള്‍ഫില്‍ പോത്ത് കിട്ടില്ലേ..?അതാണോ ഈ മല്‍ബുകള്‍ ഇങ്ങനെ പോത്തും ചുമന്നു കൊണ്ടു പറക്കുന്നെ..?
പോത്തിറച്ചി തിന്ന് കൊഴുപ്പ് കൂടി അതിന്ന് ഗുളിക തിന്നേണ്ട അവസ്ഥയിലെത്തിയത് മനസ്സിലാവും. സസ്യാഹാരം മാത്രം കഴിക്കുന്ന എനിക്ക് കൊളസ്ട്രോള്‍ വന്നതാണ് മനസ്സിലാവാത്തത്.
കണ്ണൂര്‍,തലശ്ശേരിക്കാരാണ് നാട്ടില്‍ നിന്ന് വരുന്നതെങ്കില്‍ കിണ്ണത്തപ്പവും ഹലുവയും ഇറച്ചിപ്പത്തിരിയും വറുത്തതും പൊരിച്ചതും
കല്ലുമ്മക്കായയും അച്ചാറും ഒക്കെയായി ഒരു വലിയ സദ്യക്കുള്ള സാധനങ്ങള്‍ കാണും!ഇതെല്ലാം ഷുഗറും,പ്രഷറും കൊളസ്ട്രോളും സമ്മാനിക്കുന്നതാണ്!...
മല്‍ബുവും മല്‍ബിയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല!!
പണ്ട് ഹജ്ജിനു വരുന്ന ഒരാള്‍ ഫ്ലൈറ്റില്‍ നിന്ന് എയര്‍ ഹോസ്റ്റസ് കൊടുത്ത ഒരു സാധനവും കഴിക്കുന്നില്ല!.. അടുത്തിരുന്ന ഒരാള്‍ കാരണം തിരക്കിയപ്പോള്‍
പറഞ്ഞത് " തിന്ന് മോനേ തിന്ന് ബില്ലുവരുമ്പോള്‍ തിരിയും."
അതുപോലെ എനിക്ക് പറയാനുള്ളത് പോത്തും,എണ്ണപ്പലഹാരങ്ങളും ,തിന്ന്മക്കളെ തിന്ന്... കൊളസ്ട്രോളും ഷുഗറും വന്നു തട്ടിപ്പോകുമ്പോള്‍ തിരിയും..തിരിയാത്തവന് നട്ടം തിരിയും...
അഷ്റഫ് ഏതായാലും താങ്കളുടെ നര്‍മത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പ് നന്നായി!!...
നല്ല പോത്ത് കഥ :) നല്ല നര്‍മ്മ വിവരണം എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
നന്നായി എഴുതി , പോത്ത് മാഹാത്മ്യം..പക്ഷെ പൂളയും പോത്തും കൂടെയുള്ള ആ കോമ്പിനേഷന്‍ ഉണ്ടല്ലോ..അതോര്‍ക്കുമ്പോള്‍ ...വായില്‍ വെള്ളം ഊറും..അപ്പോള്‍ ആദ്യം പോത്തിനെ തട്ടുക..പിറകെ ഗുളികയും..ഞാന്‍ ഇപ്പോള്‍ അങ്ങനെ ആണ്..
============================
വന്നു വന്നു പോത്തിറച്ചി കൊണ്ട് വരാത്ത മല്‍ബുകള്‍ പ്രവാസജീവിതത്തില്ന്നു പുറത്ത് എന്ന കാലം വരുമോ ആവോ ??
---------------------------
Ezhuthu manoharamanu..
Vayikkan rasamundu... kouthukavum..
nalla ezhuthinu bhavukangal...
nalla ezhuthukaranum...!!
Nanmakal nerunnu...
നല്ല പോത്തുപുരാണം.. !!
ബീഫിനോപ്പം അസുഖങ്ങളും ഫ്രീയായി കിട്ടുന്നുണ്ട് നമുക്ക്.. ക്രമീകൃതമായ ആഹാരരീതികള്‍ നമ്മള് എന്നെ മറന്നു കഴിഞ്ഞു... അതിന്റെ ഫലം അനുഭവിച്ചേ മതിയാവൂ...
പോത്ത് മാഹാത്മ്യം വായിച്ചറിഞ്ഞു.
Post a Comment