Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 5, 2011

ആറുവര്‍ഷം കത്തുന്ന മെഴുകുതിരി


സ്വയം കെട്ടുപോകണമെന്ന് മെഴുകുതിരിയോട് ആര്‍ക്കും കല്‍പിക്കാനാവില്ല. ഊതിക്കെടുത്താനൊരു ബാഹ്യ ഇടപെടല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ ഉരുകിത്തീരാനുള്ള സാവകാശം.
ഓരോ പ്രവാസിയും മെഴുകുതിരിയാണ്. ആര്‍ക്കൊക്കെയോ വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരി. ഈ മെഴുകുതിരികള്‍ക്ക് കാലം നിര്‍ണയിക്കാനുള്ള ഗള്‍ഫിലെ ചില രാജ്യങ്ങളുടെ ആലോചന ഇപ്പോള്‍ ശക്തമാണ്. ബഹ്‌റൈനു പിന്നാലെ സൗദി അറേബ്യയിലെ തൊഴില്‍ മന്ത്രിയാണ് പ്രവാസി തൊഴിലാളികള്‍ക്ക് ആറുവര്‍ഷത്തെ പരിധി നിശ്ചിയിക്കണമെന്ന നിര്‍ദേശവുമായി രംഗത്തുവന്നിരിക്കുന്നത്.
പരമാവധി പിടിച്ചുനില്‍ക്കണമെന്നാണ് ഓരോ പ്രവാസിയുടേയും ആഗ്രഹം. അടിച്ചേല്‍പിക്കപ്പെടുന്ന ഈ ആഗ്രഹത്തിനപ്പുറത്ത് അവനെ വിസ്മരിക്കാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം.
ആറുവര്‍ഷ പരിധി ഭീകരരൂപം പൂണ്ട് ഇങ്ങത്തെരുതേ എന്ന ആശയോടൊപ്പം പ്രവാസികള്‍ ഇരയാക്കപ്പെടുന്ന മറ്റൊരു ചൂഷണത്തിലേക്ക്.

 
ആറുവര്‍ഷം കത്തുന്ന മെഴുകുതിരി



അങ്ങേയറ്റം പ്രയാസത്തിലാണ് കാര്യങ്ങള്‍. കാര്യസ്ഥന്മാരുടെ എണ്ണം വര്‍ധിപ്പിച്ചും പബ്ലിസിറ്റി കൂട്ടിയും നവീകരണത്തിനു ശ്രമിക്കാഞ്ഞിട്ടല്ല. വിവരങ്ങളുടെ ശേഖരണത്തിനും വിദൂരങ്ങളിലുള്ളവര്‍ക്ക് ഇ-മെയില്‍ വഴി മറുപടി നല്‍കുന്നതിനും കംപ്യൂട്ടറുകള്‍ പോലും സജ്ജീകരിച്ചിട്ടുണ്ട്.
കംപ്യൂട്ടറുകളുടെ വരവൊന്നും വലിയ മൂപ്പര്‍ക്ക് അത്ര രസിച്ചിട്ടില്ല. അതൊക്കെ കുടുംബത്തിലെ പുതിയ തലമുറക്കാരുടെ ആലോചനകളില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്.
ഇപ്പോഴെന്തായി? പത്ത് പേരു കൂടിയോ എന്നു നീട്ടിത്തുപ്പിക്കൊണ്ട് വലിയ മൂപ്പര്‍ ചോദിക്കുമ്പോള്‍ അതു തലമുറകളുടെ സംഘട്ടനമായി പരിണമിക്കുന്നു.
അവര്‍ക്ക് മറുപടിയുണ്ട്.
ദീര്‍ഘവീക്ഷണം വേണം. ഒന്നോ രണ്ടോ മാസങ്ങളോ വര്‍ഷങ്ങളോ അല്ല നമ്മുടെ മുന്നിലുള്ളത്. പതിറ്റാണ്ടുകളുടെ വിശ്വാസ്യതക്കൊന്നും ഇപ്പോള്‍ വലിയ കാര്യമില്ല. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ പിടിവാശി തുടര്‍ന്നാല്‍ ഉള്ള ക്ലയന്റുകളും ക്രമേണ നഷ്ടപ്പെടും.
ടെലിവിഷന്‍ ചാനലിലേക്ക് ചോദ്യം എഴുതിവിട്ട് വീട്ടില്‍ കുത്തിയിരുന്നാല്‍ മതിയെന്നായിട്ടുണ്ട് കാര്യങ്ങള്‍. ഇ-മെയിലായും ചോദ്യങ്ങള്‍ അയക്കാം. ഫോണ്‍ ഇന്‍ പരിപാടിയിലൂടെ നേരിട്ടു സംവദിക്കുകയുമാവാം. മറുപടികള്‍ തിരുമുഖത്തുനിന്ന് ലഭിക്കുന്നതുപോലെ തന്നെ. ധനലാഭം, സമയലാഭം.
മാത്രമല്ല, ചെറുകിട കച്ചവടക്കാരെ കുത്തുപാളയെടുപ്പിക്കാന്‍ വലിയ വലിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നതുപോലെ കൊച്ചുകൊച്ചു തങ്ങന്മാരുടെ ആപ്പീസുകള്‍ പൂട്ടിക്കാന്‍ കോടികള്‍ മുടക്കിയുള്ള സമുച്ചയം വരുന്നു.
ഇളംമുറക്കാരന്റെ പരിഷ്കരണങ്ങള്‍ക്ക് ഈയൊരു പശ്ചാത്തലമുണ്ട്.
കൊച്ചു മൂപ്പരുടെ ഐഡിയ ആയിരുന്നു അത്. ഏതൊരു ബിസിനസിനും പബ്ലിസിറ്റി അനിവാര്യമാണെന്ന തിരിച്ചറിവില്‍നിന്നാണ് ചെറിയ തുക ചെലവഴിച്ചിട്ടാണെങ്കിലും ചാനലില്‍ വലിയ കവറേജ് ലഭിച്ചത്. അതങ്ങ് ക്ലിക്കായീന്നു പറഞ്ഞാല്‍ മതി.
വിശ്വസിച്ചാലും ഇല്ലെങ്കിലും സേവന മാഹാത്മ്യം ചാനലില്‍ വന്നതില്‍ പിന്നെ വരവില്‍ നേരിയ വര്‍ധനവുണ്ട്. ദൂര ദിക്കുകളില്‍നിന്നു പോലും അന്വേഷണങ്ങളുണ്ടായി.
വീക്കിലി മീറ്റിംഗുകളാണ് ചെറിയ മൂപ്പരുടെ മറ്റൊരു സംഭാവന. വരവു ചെലവ് കണക്കുകള്‍, പ്രതിനിധികളില്ലാത്ത സ്ഥലങ്ങളില്‍ നിയമനം, വിവിധ പ്രദേശങ്ങളിലെ ഏജന്റുമാരുടെ പ്രവര്‍ത്തന പുരോഗതി എന്നിവ വിലയിരുത്തുന്നതിനു പുറമേ പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുക. ഇതൊക്കെയാണ് വീക്ക്‌ലി മീറ്റിംഗിലെ പരിപാടി.
ഇതിപ്പോള്‍ കൊച്ചുമൂപ്പര്‍  അടിയന്തര മീറ്റിംഗ് വിളിച്ചിരിക്കയാണ്. വീക്കിലി മീറ്റിംഗ് ഇന്നലെ കഴിഞ്ഞതേയുള്ളൂ. ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ച ഏതോ വിവരം ഷെയര്‍ ചെയ്യുകയാണ് ഉദ്ദേശ്യം. കംപ്യൂട്ടറില്‍നിന്ന് വിശദമായ ഡാറ്റയും കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല, ടെലിവിഷന്‍ ചാനലുകളിലേക്ക് ലഭിച്ച അന്വേഷണങ്ങളുടെ കണക്കുകളും റെഡി.
അമ്പരപ്പിക്കുന്നതായിരുന്നു കൊച്ചുമൂപ്പരുടെ പ്രസന്റേഷന്‍.
കഴിഞ്ഞ ഒരു മാസം കേന്ദ്രത്തിലെത്തിയ ക്ലയന്റുകളുടെ കണക്ക് ശതമാനക്കണക്കില്‍ വേര്‍തിരിച്ചിരിക്കുന്നു.
മറാരോഗങ്ങള്‍-10 ശതമാനം, കടബാധ്യതകൊണ്ട് പ്രയാസപ്പെടുന്നവര്‍-10 ശതമാനം, വിവാഹം നീണ്ടുപോകുന്ന യുവതികള്‍- അഞ്ച് ശതമാനം, ഗള്‍ഫില്‍ പോയി വീടുമറന്ന ഭര്‍ത്താക്കന്മാര്‍- 75 ശതമാനം.
ഇതേ കാലയളവില്‍ പരിഹാരം തേടി ചാനലുകളിലെ ആത്മീയ പരിപാടികളിലേക്കും പ്രവാസ ലോകം പരിപാടിയിലേക്കും വിളിച്ചവരും പറഞ്ഞത് നാടും വീടും മറന്ന പ്രവാസികളെ കുറിച്ചാണ്.
ഇനി കേട്ടോളൂ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത.
പ്രവാസികളെ ആറു വര്‍ഷത്തില്‍ കൂടുതല്‍ ഇനി സൗദിയില്‍ നില്‍ക്കാന്‍ അനുവദിക്കില്ല.
ഇന്റര്‍നെറ്റില്‍നിന്ന് ഈ വാര്‍ത്ത ലഭിച്ചയുടന്‍ ഞാന്‍  ഒരു മല്‍ബുവിനെ ബന്ധപ്പെട്ട് നിജസ്ഥിതി ആരാഞ്ഞു.
കിട്ടിയ വിവരം നമ്മുടെ പള്ളക്കടിക്കുന്നതാണ്. അയാള്‍ പറഞ്ഞത്  വാസ്തവമാകരുതെന്ന് കരുതി ജപിച്ചൂതുകയേ നിര്‍വാഹമുള്ളൂ.
ആറുവര്‍ഷം കൊണ്ട് എല്ലാ മെഴുകുതിരിയും കത്തിത്തീരില്ല എന്നാണ് ടിയാന്‍ പറഞ്ഞത്. അന്യര്‍ക്കു വേണ്ടി ഉരുകിത്തീരുന്നതാണല്ലോ ഓരോ പ്രവാസ ജീവിതവും.
ഈ പരിധിവെച്ച് എല്ലാ പ്രവാസികളേയും കെട്ടുകെട്ടിക്കുകയല്ല, മറിച്ച്  വീടും നാടും മറന്ന് ആറു വര്‍ഷം തുടര്‍ച്ചയായി അവിടെ താമസിച്ച് ധാംധൂമാക്കുന്നവരെ കണ്ടെത്തി തിരിച്ചയക്കുകയാണത്രെ പുതിയ പദ്ധതിയുടെ ഉദ്ദേശ്യം. ഇങ്ങനെയാണെങ്കില്‍ നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാരെ തിരിച്ചുകിട്ടുന്നതോടെ നമ്മുടെ ക്ലയന്റുകളില്‍ എഴുപത്തഞ്ച് ശതമാനവും ഔട്ട്.

4 comments:

Unknown said...

കുത്തിക്കെടുത്തുമോ?!

sm sadique said...

ഞാനും ഒരു മെഴുകുതിരിപോൽ.

Akbar said...
This comment has been removed by the author.
Akbar said...

കത്തിത്തീരില്ല. കുത്തിക്കെടുത്തിയാല്‍ പോകാം എന്ന നിലപാടിലാണ് മല്‍ബുകള്‍

Related Posts Plugin for WordPress, Blogger...