Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 16, 2013

നേതാവിന്റെ തിരോധാനം



രണ്ടു മണിക്കൂറായി കാത്തുനില്‍ക്കുന്നു. വിമാനത്തില്‍ ബോര്‍ഡിംഗ് തുടങ്ങേണ്ട സമയമായി. ഹൈദ്രോസ് ഇനിയും എയര്‍പോര്‍ട്ടില്‍ എത്തിയിട്ടില്ല. ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നു. പലരേയും വിളിച്ചു നോക്കി. ആര്‍ക്കും ഒരു പിടിത്തവുമില്ല. പുലര്‍ച്ചെയുള്ള സൗദിയക്കാണ് യാത്രയെന്നു മാത്രമേ എല്ലാവര്‍ക്കും അറിയൂ. ഒന്നു രണ്ടു പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ട് നേരത്തെ തന്നെ റൂമീന്ന് ഇറങ്ങുമെന്നും പ്രോഗ്രാമുകളൊക്കെ കഴിഞ്ഞ് നേരെ എയര്‍പോര്‍ട്ടിലെത്തുമെന്നുമാണ് എല്ലാവരോടും പറഞ്ഞിരുന്നത്. സൗദിയക്കായതു കൊണ്ട് ലഗേജ് അയച്ച് ബോര്‍ഡിംഗ് പാസൊക്കെ എടുത്ത് വിമാനം പുറപ്പെടാന്‍ നേരം എത്തിയാല്‍ മതിയല്ലോ എന്നു ചോദിച്ചവരോട് അതെ എന്നും പറഞ്ഞു.
കാര്യമായി ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ഗാനമേള ആയിരുന്നു. അവിടെ പങ്കെടുത്തിരുന്നവരോട് വിളിച്ചു ചോദിച്ചു. അവിടെയും ഹൈദ്രോസിനെ കണ്ടവരായി ആരുമില്ല. പാട്ടെന്നുവെച്ചാല്‍ ഹൈദ്രോസിനു ജീവനാണ്. നാട്ടില്‍നിന്ന് പാട്ടുകാരെത്തിയാല്‍ തിരിച്ചുപോകുന്നതുവരെ ഹൈദ്രോസിനും വിശ്രമമുണ്ടാകില്ല. ഗാനമേള അടിപിടിയില്‍ കലാശിച്ചതുകൊണ്ട് എന്തായാലും ഹൈദ്രോസിനെ കാണേണ്ടതായിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. അടിനടക്കുന്നിടത്തും ഹൈദ്രോസിനെ പോലുള്ള നേതാക്കള്‍ക്ക് റോളുണ്ട്.
റോഡിലെ തിരക്കില്‍ കുടുങ്ങിയാല്‍ പോലും ഇത്രയേറെ വൈകാനിടയില്ല. യാത്ര പോകുന്ന ദിവസം പരിപാടികള്‍ ഒഴിവാക്കിക്കൂടെ എന്നു ചോദിച്ചവരുണ്ട്. നേതാവായാല്‍ രാത്രിയെന്നോ പകലെന്നോ ഇല്ല. എല്ലായിടത്തും മുഖം കാണിച്ചേ പറ്റൂ. അതാണ് ഹൈദ്രോസ് നേതാവിന്റെ ഗുണം. ഏതു പാതിരാവിലായാലും എവിടേയും എത്തും. ചിലരൊക്കെ പാരവെക്കാന്‍ ശ്രമിച്ചിട്ടും അതിജീവിക്കാനായത് അണികളുടെ മനസ്സിലെ സ്ഥാനമാണ്. മറ്റു നേതാക്കളൊക്കെ വെളുക്കെ ചിരിച്ച് അഭിനയിക്കുമ്പോള്‍ ആത്മാര്‍ഥതയാണ് ഹൈദ്രോസിന്റെ കൈമുതല്‍.
അങ്ങനെയുളള ഹൈദ്രോസിനെ കാണാനില്ലെന്ന വാര്‍ത്ത അധികനേരം പിടിച്ചുവെക്കാന്‍ എയര്‍പോര്‍ട്ടില്‍ യാത്ര അയക്കാന്‍ എത്തിയവര്‍ക്കായില്ല. വിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ മാത്രമേയുള്ളൂ. കൗണ്ടറില്‍ പോയി ബോര്‍ഡിംഗ് എടുത്തിട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.  ഇനി എത്തിയാലും പോകാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. ഹൈദ്രോസിന്റെ മൂന്ന് ഫോണും സ്വിച്ചിഡ് ഓഫ് ആയിരുന്നു. ആളുകളൊക്കെ മാറിമാറി ട്രൈ ചെയ്തിട്ടും ഒന്നില്‍ പോലും ഹൈദ്രോസിന്റെ ഇഷ്ടഗാനം ഒഴുകിയില്ല.  നേരം പുലരുന്നതിനുമുമ്പുതന്നെ വാര്‍ത്ത പരന്നു.
കൂട്ടത്തിലൊരു മല്‍ബു അഭിപ്രായപ്പെട്ടു. നാട്ടിലൊന്നു വിളിച്ചു നോക്കിയാലോ? ചിലപ്പോള്‍ അവിടെ വല്ല വിവരവും ലഭിച്ചുകാണും.
നാട്ടിലും വീട്ടിലും വിളിച്ചറിയിച്ച് കുളമാക്കേണ്ടെന്ന അഭിപ്രായക്കാരുമുണ്ടായി. സമയം പിന്നിടുംതോറും ആധി വര്‍ധിച്ചു. പ്രിയ നേതാവിന്റെ തിരോധാനം അണികളെ ഈറനണിയിച്ചു തുടങ്ങി. നേതാവ് ഏതു വണ്ടിയിലാണ് എയര്‍പോര്‍ട്ടിലേക്ക് പോയതെന്നും കണ്ടെത്താനായില്ല. നേതാവിനു രണ്ടാം പാസ്‌പോര്‍ട്ടായിരിക്കുമെന്നും ആ പേരില്‍ വിമാനത്തില്‍ കയറിക്കാണുമെന്നും മറ്റൊരു മല്‍ബുവിനു ബുദ്ധിയുദിച്ചു. ലഗേജില്‍ നേതാവിന്റെ പേരുതന്നെയാണ് ഒട്ടിച്ചിരുന്നതെന്ന് അതിന്റെ പ്രിന്റ് എടുത്തു നല്‍കിയ വേറെ ഒരു മല്‍ബു പറഞ്ഞതോടെ ആ സംശയവും നീങ്ങി. ഫഌറ്റില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള വഴിയില്‍ കാറുകള്‍ ചീറിപ്പാഞ്ഞു. ബുദ്ധിമാന്മാരായ ചിലര്‍ ആശുപത്രികളിലെ സോഴ്‌സുകള്‍ ഉപയോഗപ്പെടുത്തി ആക്‌സിഡന്റ് കേസുകള്‍ അന്വേഷിച്ചു. എയര്‍പോര്‍ട്ട് റോഡില്‍ അപകടമുണ്ടായിരുന്നുവെന്ന വിവരം ആധി കൂട്ടിയെങ്കിലും മറ്റേതോ രാജ്യക്കാരാണെന്ന വിവരം ആശ്വാസം നല്‍കി. അന്വേഷണം പുരോഗമിച്ചതല്ലാതെ, ഒരു തുമ്പും കിട്ടിയില്ല.
മണിക്കൂറുകള്‍ കഴിഞ്ഞു. നാട്ടില്‍ വിളിച്ചു ചോദിക്കാത്തതിനെ ചൊല്ലി രണ്ട് മല്‍ബുകള്‍ തമ്മില്‍ വാക്കുതര്‍ക്കമായി. വീട്ടുകാരില്‍നിന്ന് മറച്ചുവെച്ചാലും കറച്ചുകൂടി കഴിയുമ്പോള്‍ ന്യൂസ് ഫഌഷ് ആകുമെന്നായിരുന്നു ഒരാളുടെ വാദം. ആ വാദക്കാരന്‍ ജയിച്ചതിനെ തുടര്‍ന്ന് വീട്ടിലെ നമ്പറില്‍ വിളിച്ചു. തന്ത്രപരമായി ചോദിക്കണം എന്നതുകൊണ്ട് എപ്പോഴാണ് ഹൈദ്രോസ് എത്തുന്നത് എന്നായിരുന്നു ചോദ്യം.
ദേ ഹൈദ്രോസ് കരിപ്പൂരിലിറങ്ങി ഇങ്ങോട്ട് പുറപ്പെട്ടു എന്നായിരുന്നു മറുപടി.
ആശ്വാസമായെങ്കിലും നെടുവീര്‍പ്പുകളോടൊപ്പം പിറുപിറപ്പായിരുന്നു ഫലം. മല്‍ബുകളുടെ പിറു പിറുപ്പുകള്‍ പലതരത്തിലുള്ള പാട്ടുകളായി. അവസാനം ചെറുപ്പക്കാരനായ ഒരു മല്‍ബു പറഞ്ഞു.
കള്ളന്‍ നേതാവ് എല്ലാവരോടും ബഹിഷ്‌കരിക്കാന്‍ പറഞ്ഞിട്ട് ഒടുവില്‍ എയര്‍ ഇന്ത്യയില്‍ തന്നെ കയറിപ്പോയി. ഫ്രീ ടിക്കറ്റ് കിട്ടിക്കാണും.
ഋലോകത്തെ അറുപത് വിമാനങ്ങളുടെ പട്ടികയില്‍ പിറകില്‍നിന്ന് രണ്ടാം സ്ഥാനം ലഭിച്ച എയര്‍ ഇന്ത്യ ബഹിഷ്‌കരിക്കുന്നതിന് നൂറു ന്യായങ്ങള്‍ നിരത്തിയ നേതാവിന്റെ ശബ്ദം അപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു.

20 comments:

ajith said...

നേതാവല്ലെ......!!??

മുകിൽ said...

athanne.. nethaavu..

ഫൈസല്‍ ബാബു said...

നാട്ടില്‍ എത്തിയല്ലോ സമാധാനം !!

Unknown said...

athaaanu nethaav

ഷാജു അത്താണിക്കല്‍ said...

hahahah അതാണ് നേതാവ്

ente lokam said...

pinnallathe?
karayam nadakkande?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അതേ ഇങ്ങിനെയൊക്കെത്തന്നെയാണ് ഇന്ന് നടക്കുന്ന പല കാര്യങ്ങളും.നേതാവാക്കല്‍ പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും.

ശ്രീ said...

അതാണ്!

:)

Unknown said...

ഹഹ... എന്തായാലും നാട്ടിലെത്തീല്ലോ....

Joselet Joseph said...

വാക്കല്ലേ..മാറ്റാന്‍ പറ്റൂ.
രാഷ്ട്രീയത്തില്‍ സ്ഥിരമായ എതിരുകള്‍ ഇല്ല.

Jefu Jailaf said...

നല്ല ഭാവിയുള്ള നേതാവ്‌. :) ആകാംഷ നിലനിർത്തി അവസാനം വരെ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൈദ്രോസ് ഭാവിയിലെ
നല്ല നേതാവ് തന്നെയാകും...!

aboothi:അബൂതി said...

നേതാവ് യോഗ്യനാണ്.. :)

Shahida Abdul Jaleel said...

നല്ല ഭാവിയുണ്ട് നേതാവിന്

കൊമ്പന്‍ said...

അതല്ലങ്കിലും അങ്ങനെ തന്ന്യാ എയര്‍ ഇന്ത്യയെ തെരിപരയാനും അവരുടെ കെടുകാര്യസ്ഥതയെ ജനമദ്ധ്യത്തില്‍ തുറന്നു കാണിക്കാനും ഒക്കെ മല്‍ബുകള്‍ മുന്നിലാവും അവസാനം ടിക്കെറ്റ് അതിനു തന്നെ എടുക്കും കഷ്ടം എന്നല്ലാതെ വേറെ എന്ത് പറയാന്‍ സാമൂഹ്യ വിമര്‍ശനം അസ്സലായി ആശംസകള്‍

Vinodkumar Thallasseri said...

നേതാവിണ്റ്റെ രാജ്യസ്നേഹത്തെ ഇങ്ങനെ പരിഹസിക്കേണ്ടിയിരുന്നില്ല

kARNOr(കാര്‍ന്നോര്) said...

എന്തായാലും നാട്ടിലെത്തീല്ലോ....

Echmukutty said...

നല്ല നേതാവ്... നല്ല ആത്മാര്‍ഥത

A said...

നേതാവായാൽ ഇങ്ങിനെ വേണം. രസകരമായ അവതരണം

Mohamedkutty മുഹമ്മദുകുട്ടി said...

സസ്പെന്‍സു നന്നായിരുന്നു. നേതാവായ മല്‍ബു കലക്കി.

Related Posts Plugin for WordPress, Blogger...