Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 20, 2013

പോര്‍ട്ടര്‍ പറഞ്ഞ രഹസ്യം



പതിനാറായിരം റിയാല്‍ നല്‍കി ഫാമിലി വിസ വാങ്ങിയ നിങ്ങള്‍ ഒരു അമ്പത് റിയാലിന് ഇങ്ങനെ പിശുക്കണോ എന്ന ബംഗാളിയുടെ ചോദ്യം മല്‍ബുവിനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. കാരണം മല്‍ബിയേയും കുട്ടികളേയും കൊണ്ടുവരാനുള്ള ഫാമിലി വിസ തരപ്പെടുത്താന്‍ നല്‍കിയ തുകയുടെ കൃത്യമായ കണക്കാണ് ഒരു പരിചയവുമില്ലാത്ത ബംഗാളി പറഞ്ഞിരിക്കുന്നത്. അതും എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ കയറ്റിയ ട്രോളി തള്ളുന്ന ഒരു സാദാ ബംഗാളി.
നിറയെ ബാഗേജുകള്‍ കയറ്റിയ ട്രോളിക്കു പിറകില്‍ കുട്ടികളെ കൂട്ടിപ്പിടിച്ചു കൊണ്ട് മല്‍ബിയുണ്ട്. ആദ്യവരവിലെ അമ്പരപ്പിനിടയില്‍ ഈ വിലപേശല്‍ മല്‍ബിക്ക് ഒട്ടും സഹിക്കുന്നില്ല. കാരണം മലയാള നാട്ടില്‍ വിലപേശലെന്നാല്‍ മാനക്കേടാണല്ലോ? അവധിക്കു നാട്ടില്‍ പോയപ്പോള്‍, മല്‍ബിയോടൊപ്പം ഷോപ്പിംഗിനു കയറിയ ചുരിദാര്‍ കടക്കാരന്‍ ചോദിച്ചിരുന്നു.
സൗദിയിലാണല്ലേ, അതാ ഈ ആഖിര്‍ കം?
അതുകേട്ടപ്പോള്‍ മല്‍ബുവിനേക്കാളും ചൂളിപ്പോയത് മല്‍ബിയായിരുന്നു. ചോദിക്കുന്ന തുക നല്‍കി അഭിമാനത്തോടെ മടങ്ങുക. അതാണ് പുതിയ കേരളം. മീനിനു വിലപേശിയപ്പോള്‍ വെറുതെ കൊണ്ടുപോയിക്കോളൂ എന്നു പറഞ്ഞ് മീന്‍കാരിയും അവഹേളിച്ചിട്ടുണ്ട് മല്‍ബുവിനെ. അതിനും സാക്ഷിയായിരുന്നു മല്‍ബി. നിങ്ങള്‍ ഇനിയും ഇതു തുടര്‍ന്നാല്‍ ഞാന്‍ ഷോപ്പിംഗിന് വരില്ലാന്നു നാട്ടില്‍വെച്ച് സത്യം ചെയ്ത മല്‍ബി വിമാനം കയറി ഇങ്ങെത്തിയപ്പോള്‍ ഇവിടെയും അതു തന്നെ കഥ. റിയാലിനുവേണ്ടി ബംഗാളിയുമായി തര്‍ക്കം.
വിമാനമിറങ്ങി ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയ മല്‍ബിയുടേയും കുട്ടികളുടേയും ബാഗേജുകള്‍ ട്രോളിയിലാക്കി തള്ളി സുരക്ഷിതമായി പുറത്തെത്തിച്ച ബംഗാളി ചോദിക്കുന്നത് അമ്പത് റിയാലാണ്.
പത്ത് റിയാല്‍ നീട്ടിയപ്പോള്‍ അയാള്‍ക്കുവേണ്ട.
നിങ്ങളുടെ കുടുംബത്തിന്റെ പെട്ടികളൊക്കെ തപ്പിയെടുത്ത് ട്രോളിയിലാക്കി പുറത്തെത്തിക്കാനെടുത്ത സമയം കൊണ്ട് വേറെ ആളുകള്‍ക്കാണെങ്കില്‍ എനിക്ക് പത്ത് തവണ ലഗേജ് എത്തിച്ചുകൊടുക്കാമായിരുന്നുവെന്ന് അയാളുടെ വാദം.
കുറേസമയം എടുത്തിരുന്നുവെന്ന് മല്‍ബി ഇടക്കുകയറി ബംഗാളിയെ സപ്പോര്‍ട്ട് ചെയ്തത് വിലപേശിയുള്ള നാണക്കേട് ഒഴിവാക്കാനാണെങ്കിലും മല്‍ബുവിന് അത് അത്ര പിടിച്ചിട്ടില്ല.
ഇവര്‍ ഇത് ഇങ്ങനെയൊക്കെ തന്നെയാണ്. നിനക്കാ ലഗേജ് എടുത്ത് ട്രോളിയില്‍ വെച്ച് തള്ളിയിങ്ങ് വന്നാല്‍ പോരായിരുന്നോ എന്നു മല്‍ബു പറഞ്ഞപ്പോള്‍. പിന്നെ, നിങ്ങളെ മക്കളെ തന്നെ എനിക്ക് കൂട്ടിപ്പിടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടുവേണ്ടേ പെട്ടികള്‍ എന്നായിരുന്നു മല്‍ബിയുടെ പ്രതികരണം.
ബംഗാളി വിടുന്ന മട്ടില്ല. ഫാമിലി ആദ്യമായി വന്നതല്ലേ. പേശി നില്‍ക്കാതെ അമ്പത് റിയാല്‍ നല്‍കി പോ മാഷേ എന്നു അയാള്‍ വീണ്ടും വെച്ചുകാച്ചി.
പത്ത് റിയാല്‍ പോലും കൊടുക്കാന്‍ പാടില്ലാത്തത്രയും ബംഗാളി കളിയാക്കി കഴിഞ്ഞുവെന്ന് മനസ്സിലാക്കിയ മല്‍ബുവിന്റെ അഭിമാനബോധമുയരുകയും എന്തുവന്നാലും പത്തില്‍ കൂടുതല്‍ വരില്ലെന്ന പിടിവാശിയിലെത്തുകയും ചെയ്തു.
എന്തേലും ചെയ്യൂ എന്ന നിലപാടിലേക്ക് മല്‍ബി മാറിയെങ്കിലും സമയം പോകുന്നു പിശുക്കാ എന്നു വിളിച്ചുകൊണ്ട് ബംഗാളി ശല്യം തുടര്‍ന്നു.
മല്‍ബു അപ്പോഴും ആലോചിക്കുകയായിരുന്നു. താന്‍ കാശ് കൊടുത്താണ് ഫാമിലി വിസ വാങ്ങിയതെന്നും ആദ്യമായാണ് ഫാമിലി വരുന്നതെന്നുമൊക്കെ എങ്ങനെ ഇയാള്‍ അറിഞ്ഞു. മല്‍ബി പറയാന്‍ സാധ്യതയില്ല. കാരണം ബംഗാളി പോയിട്ട് ഹിന്ദി പോലും അറിയില്ല.
പുതുതായി വാടക ഉറപ്പിച്ച ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം പെയിന്റടിക്കാനെത്തിയ ബംഗാളിയും മല്‍ബുവിനെ ഇതുപോലെ ഞെട്ടിച്ചിരുന്നു. ഫ്‌ളാറ്റിലെ ഫര്‍ണിച്ചറും പാത്രങ്ങളും കണ്ട ബംഗാളി മൂക്കത്തു വിരല്‍ വെച്ചു.
ഇത്രയും സാധനങ്ങളോ?
എനിക്കുള്ളത് ഇതു പോലെ ഒരു ജോടി വസ്ത്രവും പിന്നെ ഒരു പ്‌ളേറ്റും ഗ്ലാസും. ധരിച്ച വസ്ത്രത്തില്‍ പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
നമ്മള്‍ എപ്പോഴും മടങ്ങിപ്പോകേണ്ടവരല്ലേ? പിന്നെ എന്തിനാ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.
പതിനാറായിരം റിയാല്‍ കൊടുത്താണ് ഫാമിലി വിസ ശരിയാക്കിയതെന്നു കൂടി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണു തള്ളിപ്പോയി.
ആ ബംഗാളിയാണോ ഇപ്പോള്‍ ട്രോളി തള്ളി മുന്നില്‍ നില്‍ക്കുന്നതെന്ന് മല്‍ബു ഒന്നു കൂടി തറപ്പിച്ചു നോക്കി.
ഏയ് അല്ല.
ഞാന്‍ വിസക്ക് പതിനാറായിരം കൊടുത്തു എന്നു തന്നോട് ആരു പറഞ്ഞു.
ആരു പറയാന്‍. മല്‍ബു അല്ലേ അതൊക്കെ ചെയ്യൂ- ബംഗാളി കൂളായിപ്പറഞ്ഞു.
ഇതൊക്കെ കണ്ടുനിന്ന ഹൈദ്രോസ് മല്‍ബു ഇടപെട്ടതോടെയാണ് കഥാനായകനെ മോചിപ്പിക്കാന്‍ ബംഗാളി പോകാന്‍ തയാറായത്.
കൂട്ടുകാരനെ യാത്രയാക്കാന്‍ എത്തിയ ഹൈദ്രോസ് ട്രോളി ഒഴിവായിക്കിട്ടാനാണ് മല്‍ബു ഫാമിലിയുടെ അടുത്തു കൂടിയത്. നേരത്തെ എയര്‍പോര്‍ട്ടില്‍ ഇഷ്ടം പോലെ കിട്ടിയിരുന്ന ട്രോളി ഇപ്പോള്‍ ഏജന്‍സിയുടെ കസ്റ്റഡിയിലായതിനാല്‍ ഒരെണ്ണം കിട്ടാന്‍ പരതി നടക്കണം.
സൂപ്പര്‍വൈസറെ വിളിക്കൂ. അമ്പത് റിയാല്‍ തരാം എന്നു ബംഗാളിയോട് പറഞ്ഞുകൊണ്ടായിരുന്നു ഹൈദ്രോസിന്റെ ഇടപെടല്‍.
അതു കേട്ടപ്പോള്‍ ഒരു ഇരുപതെങ്കിലും താ എന്നു പറഞ്ഞുകൊണ്ട് അതും വാങ്ങി ബംഗാളി മടങ്ങി.
സാധനങ്ങള്‍ വണ്ടിയില്‍ കയറ്റി ട്രോളി കാലിയായപ്പോഴേക്കും ഹൈദ്രോസിന്റെ കൂട്ടുകാരന്‍ വേറെ ഒരു ട്രോളി സംഘടിപ്പിച്ചിരുന്നു. ഏതായാലും കിട്ടിയ ട്രോളി ആര്‍ക്കെങ്കിലും നല്‍കാമെന്ന് വെച്ച് അതും തള്ളിപ്പോയ ഹൈദ്രോസിനെ വേണ്ട വേണ്ടെ എന്നു പറഞ്ഞ് ആട്ടിപ്പായിച്ചു കളഞ്ഞു യാത്രക്കാരന്‍.
മല്‍ബു പോര്‍ട്ടര്‍ എന്നു കൂട്ടുകാരന്‍ വിളിച്ചപ്പോഴാണ് താനും ഒരു പോര്‍ട്ടറായെന്ന തിരിച്ചറിവിലേക്ക് ഹൈദ്രോസ് മടങ്ങിയത്.

4 comments:

Mohamedkutty മുഹമ്മദുകുട്ടി said...

അക്കരക്കാഴ്ച്ചകള്‍...മല്‍ബു ഈസ് മല്‍ബു...!

കൊമ്പന്‍ said...

ഇവിടെ ഏത് ഹൈദ്രോസ് ആയിട്ടും കാര്യമില്ല ഹിന്ദി എന്നും എങ്ങനേം ഹിന്ദി തന്നെ

ente lokam said...

paavam malbumaar.....

kochumol(കുങ്കുമം) said...

>>ചോദിക്കുന്ന തുക നല്‍കി അഭിമാനത്തോടെ മടങ്ങുക. അതാണ് പുതിയ കേരളം<<
അഭിമാനം അതല്ലേ എല്ലാം ..:)

Related Posts Plugin for WordPress, Blogger...