Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 24, 2012

സോമാലി കൊച്ചുണ്ണി





സുമുഖനും സുന്ദരനും സര്‍വോപരി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന എം.ഡിയുമായ മല്‍ബു ഒരു യാത്രയിലാണ്. എം.ഡിക്കുവേണ്ട എല്ലാ ഹാവഭാവങ്ങളും അഴിച്ചുവെച്ചുകൊണ്ടുള്ള യാത്ര. എം.ഡി പോയിട്ട് സാദാ മാനജേര്‍ ആണെന്നുപോലും തോന്നിക്കൂടാ.
ഇന്‍ ചെയ്യാതെ സാധാരണ പുറത്തിറങ്ങാറില്ലെങ്കിലും ചുളിഞ്ഞ പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. സാധാരണ ആളുകള്‍ കൃത്രിമമായി ചുറുചുറുക്കും പ്രസരിപ്പുമാണ് വരുത്താറുള്ളതെങ്കില്‍ മല്‍ബു ഉള്ള ചുറുചുറുക്കും ഉഷാറുമൊക്കെ കളഞ്ഞ് അവശനായി മാറിയിരിക്കയാണ്. ഒരു കാലിലെ പാന്റ്‌സ് ചുരുട്ടിവെച്ചിരിക്കുന്നു. ഇപ്പോള്‍ കണ്ടാല്‍ എം.ഡിയല്ല, ഡിയെമ്മാണ്. അതായത് ദരിദ്രവാസി മല്‍ബു.
വിമാനത്തിലും അല്ലാതെയും ദീര്‍ഘദൂര യാത്രകള്‍ പലതും നടത്തിയിട്ടുണ്ടെങ്കിലും ഈ യാത്രയില്‍ ഇത്തിരി ചങ്കിടിപ്പാണ് കൂട്ട്.
പലരും നിരുത്സാഹപ്പെടുത്തിയിരുന്നു.
ഒറ്റക്കു പോകുന്നത് ആപത്താണ്, ആരെയങ്കിലും കൂട്ടിനുകൂട്ടാം.
എല്ലാവരും പറഞ്ഞത് അതാണ്.
ആരും വേണ്ട, ഈ മിഷന്‍ ഒറ്റക്കു മതിയെന്നു തീരുമാനിച്ചത് മല്‍ബു തന്നെയാണ്. നിര്‍ബന്ധിത സാഹചര്യത്തിലുള്ള യാത്രയാണിത്. അവിസ്മരണീയ സംഭവം.
സ്വന്തമായുള്ള വലിയ വണ്ടി ഒഴിവാക്കി ഒരു ടാക്‌സി ഡ്രൈവറെ വിളിച്ചു. ആജാനുബാഹുവായ പാക്കിസ്ഥാനി. ഭായി ഭായി എന്നൊക്കെ പറയാറുണ്ടെങ്കിലും ഇത്രയും നല്ലൊരു പച്ചയുണ്ടോ എന്നു സംശയിച്ചുപോയി മല്‍ബു. യാത്രയുടെ സാഹചര്യം വിശദീകരിച്ചപ്പോള്‍ അത്രക്കുണ്ട് അയാളുടെ സ്‌നേഹവും സഹാനുഭൂതിയും. പാക്കിസ്ഥാനികളെ സൂചിപ്പിക്കാന്‍ മല്‍ബുകള്‍ സാധാരണ ഉയോഗിക്കുന്നതാണ് പച്ചയെങ്കിലും മനസ്സിന്റെ പച്ചപ്പ്  കാരണം ഇയാള്‍ ശരിക്കുമൊരു പച്ച തന്നെ.
മല്‍ബുവിന്റ െൈകയിലെ ഐഫോണ്‍ കണ്ട് അയാള്‍ ചോദിച്ചു:
വിലപിടിപ്പുള്ള ഈ ഫോണ്‍ കൊണ്ടുപോകുന്നത് ബുദ്ധിയാണോ? നിങ്ങള്‍ പോയി വരുന്നതുവരെ വേണമെങ്കില്‍ ഫോണുമായി ഞാന്‍ ഇവിടെ കാത്തുനില്‍ക്കാം.
പറഞ്ഞതില്‍ കാര്യമുണ്ടെങ്കിലും അയാളെ വിശ്വാസത്തിലെടുക്കാതിരിക്കാന്‍ ന്യായമില്ലെങ്കിലും ഫോണിന്റെ സിം മാറ്റിയിടുന്നതും മറ്റും ആലോചിച്ചുകൊണ്ടിരുന്ന മല്‍ബുവിനോട് വീണ്ടും ഡ്രൈവര്‍:
സൂക്ഷിച്ചാല്‍ മതി. സംസാരിച്ച ഉടന്‍ ഫോണ്‍ പോക്കറ്റില്‍ വെച്ചേക്കണം.
മല്‍ബുവിന്റെ ചങ്കിടിപ്പ് മനസ്സിലാക്കിയിട്ടോ എന്തോ, വണ്ടി പാര്‍ക്ക് ചെയ്ത് താന്‍ കൂടി വരാമെന്നായി പച്ച.
അപ്പോഴേക്കും മല്‍ബുവിന്റെ ഫോണ്‍ ശബ്ദിച്ചു.
നിങ്ങള്‍ ടാക്‌സിയിലാണല്ലേ. ഫോണ്‍ ഡ്രൈവര്‍ക്ക് കൊടുക്കൂ.
യാത്രക്കാരനെ ഇറക്കിയ ശേഷം ഒരു നിമിഷം പോലും അവിടെ നില്‍ക്കാതെ മടങ്ങിക്കോളണം എന്നായിരുന്നു കല്‍പന.
സാരമില്ല, ഞാന്‍ കുറേ ദൂരെ മാറി നില്‍ക്കാം. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിച്ചാല്‍ മതി. ഉടന്‍ എത്തിക്കോളാം- പച്ച മല്‍ബുവിനെ ആശ്വസിപ്പിച്ചു.
കാറിറങ്ങിയ മല്‍ബു നെഞ്ചത്തു കൈവെച്ചു. മിടിപ്പിത്തിരി കൂടുതല്‍ തന്നെ. ഇനി ഒറ്റക്കല്ലേയുള്ളൂ എന്ന യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിവരികയായിരുന്നു മല്‍ബു.
ചിന്തിക്കാന്‍ നേരം നല്‍കുന്നതിനു മുമ്പേ ഫോണില്‍ അടുത്ത നിര്‍ദേശം വന്നു.
കാര്‍ ഇറങ്ങിയ സ്ഥലത്തുനിന്ന് 100 മീറ്റര്‍ മുന്നോട്ടു നടക്കൂ. അവിടെ എത്തിയപ്പോള്‍ പിന്നെയും 50 മീറ്റര്‍ മുന്നോട്ട്.
കല്‍പന അനുസരിച്ച മല്‍ബു അവശനെ പോലെ അഭിനയിച്ചുകൊണ്ട് അവിടെ കുത്തിയിരുന്നു.
ഇനിയും നടക്കാന്‍ വയ്യ. ആകെ തളര്‍ന്നുപോയി.
എതിര്‍ഭാഗത്തുള്ളയാളുടെ മനസ്സലിയിക്കാനുള്ള തന്ത്രം ഫലിച്ചു.
അയാള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
എത്ര റിയാല്‍ കൊണ്ടുവന്നിട്ടുണ്ട്?
മല്‍ബു മറുപടി നല്‍കി: 700 റിയാല്‍.
പഴ്‌സെടുത്തു നോക്കൂ. ഇനി എത്രയുണ്ട്?
പോക്കറ്റില്‍ കരുതിയിരുന്ന ഒറ്റനോട്ടുകളൊക്കെയും ചേര്‍ത്ത് മല്‍ബു പറഞ്ഞു: ഒരു 20 റിയാല്‍ കൂടി കാണും.
മല്‍ബു തന്റെ ദയനീയാവസ്ഥ ആദ്യ ഫോണ്‍ വന്നതു മുതല്‍ ആഗതനോട് വിശദീകരിക്കുന്നുണ്ട്.
ഇമ്മാതിരി ഒരു കൂടിക്കാഴ്ച വേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. തിരക്കു പിടിച്ച ദിവസങ്ങളായിരുന്നു അത്. അതിനിടയില്‍ വാഹനാപകടത്തില്‍ ബന്ധുവായ ഒരു കുട്ടിയുടെ മരണവും. ആശുപത്രിയിലും ഓഫീസുകളിലുമായി പിന്നീട് ഓട്ടം. തിരക്കിനിടയില്‍ ഇഖാമയും പണവും അടങ്ങുന്ന പഴ്‌സ് നഷ്ടമായി. കണ്ടുകിട്ടിയോ എന്ന് ആംബുലന്‍സ് ഡ്രൈവറോട് അടക്കം ഫോണില്‍ ചോദിച്ചുകൊണ്ടിരിക്കെയാണ് ആദ്യ സന്ദേശം വന്നത്.
ഇഖാമ എന്റെ കൈയിലുണ്ട്. 2500 റിയാലുമായി വന്നാല്‍ തിരികെ നല്‍കാം.
അപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട സാഹചര്യം മല്‍ബുവിനു ഓര്‍മ വന്നത്.
ധൃതിയില്‍ നടക്കുകയായിരുന്നു.
അതിനിടയില്‍ ഒരാള്‍ കാലുവെച്ച് വീഴ്ത്താന്‍ ശ്രമിച്ചു. വീഴുന്നതിനു മുമ്പ് വേറെ ഒരാള്‍ പിടിച്ചുയര്‍ത്തി ആശ്വസിപ്പിച്ചു.
വീഴ്ത്താന്‍ ശ്രമിച്ചയാളുടേയും ആശ്വസിപ്പിച്ചയാളുടേയും മുഖം നല്ല പോലെ ഓര്‍മയുണ്ട്. ആസൂത്രിതമായി നടത്തിയ ആ പോക്കറ്റടിയിലെ രണ്ടു പേരുമല്ല ഇപ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആവശ്യപ്പെട്ട 2500 റിയാലില്‍നിന്ന് പേശി പേശി താഴോട്ടിറങ്ങാന്‍ മല്‍ബുവിന്റെ ഫോണ്‍കഥനം ഒരു കാരണമായിരുന്നു. ദൈന്യത കേട്ടപ്പോള്‍ അയാളും പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നിരുന്നു- ദൈവമേ അനുഗ്രഹം ചൊരിയണേ.
720 റിയാല്‍ നല്‍കി ഇഖാമ തിരികെ കിട്ടിയപ്പോള്‍ മല്‍ബു ഒരിക്കല്‍കൂടി അയാളോടു കെഞ്ചി.
20 റിയാല്‍ കിട്ടിയിരുന്നെങ്കില്‍ ടാക്‌സിക്ക് റൂമിലേക്ക് പോകാമായിരുന്നു.
അലിവുള്ള ആ കൊള്ളക്കാരന്‍ 20 റിയാല്‍ മടക്കി നല്‍കി. നടന്നകന്നപ്പോള്‍ മല്‍ബു മനസ്സില്‍ പറഞ്ഞു: സോമാലി കൊച്ചുണ്ണി.






22 comments:

ajith said...

ഇങ്ങിനെ തട്ടിപ്പ് നടക്കാറുണ്ടല്ലേ അവിടെ?

kARNOr(കാര്‍ന്നോര്) said...

കടുവയെ പിടിച്ച കിടുവ

Admin said...

തട്ടിപ്പുലകം..
പോസ്റ്റ് നന്നായി. ആശംസകള്‍..

ഒരു കുഞ്ഞുമയിൽപീലി said...

തട്ടിപ്പ് പോസ്റ്റ്‌ നന്നായി :)

aboothi:അബൂതി said...

നേരിട്ട് അനുഭവമുള്ള ഒരു സംഭവം ഓര്മ വരുന്നു. ജിദ്ദയില്‍ എവിടെ വച്ച് ഇഖാമ നഷ്ട പെട്ട് പോയാലും ബാബു മക്ക പോയാല്‍ സംഗതി കിട്ടും.. അവനവന്റെ തൊള്ള സാമര്‍ത്ഥ്യം പോലെ പണത്തിന്റെ വലിപ്പം മാറുമെന്നു മാത്രം..

സ്വന്തം സുഹൃത്ത് said...

അറിയുന്നുണ്ട് ഇത് പോലെ പല തട്ടിപ്പും.. നന്നായി എഴുതി

Prabhan Krishnan said...

മല്‍ബുകഥ ഇഷ്ട്ടായി.
ആശംസകള്‍..!

മുകിൽ said...

എം.ഡിയല്ല, ഡിയെമ്മാണ്.

elladathum udndulle ingane. appol kooduthal poratte kathakal

ബെഞ്ചാലി said...

ഇതെപ്പഴാ സംഭവിച്ചത്... :D
പോസ്റ്റ് നന്നായി. ആശംസകള്‍..

Vp Ahmed said...

തട്ടിപ്പുകള്‍ പലവിധം. തട്ടിപ്പോകാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കുക.

Vinodkumar Thallasseri said...

കൊച്ചുണ്ണിമാര്‍ അവിടെയും ഉണ്ടെന്നുള്ളത്‌ ഒരു നല്ല അറിവ്‌ തന്നെ.

A said...

പുതിയ മല്‍ബു കഥയും കലക്കി

majeed alloor said...

കാശ് പോയാലേന്താ ജീവന്‍ തിരിച്ചു കിട്ടിയില്ലേ, തിരിച്ചുപോരാന്‍ 20 റിയാലും ..!

Unknown said...

ഫാവം മല്‍ബൂസ്..
തട്ടിപ്പുലകംസ്.

a.rahim said...
This comment has been removed by the author.
a.rahim said...

കേട്ട് മടുത്ത അനുഭവ കഥകളാണെങ്കിലും ശൈലീവ്യത്യാസം കൊണ്ട് തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു.......

നന്നായിട്ടുണ്ട്.......................

khaadu.. said...

ചോര്‍ ബസാര്‍ അവിടെയും ഉണ്ടല്ലേ...
എവിടെ പോയാലും തട്ടിപ്പിനൊരു കുറവുമില്ലല്ലോ..

വേണുഗോപാല്‍ said...

അപ്പോള്‍ ഇത്തരം കൊച്ചുണ്ണിമാരും ഉണ്ടല്ലേ???

അവസാനം ടാക്സി പൈസ തിരികെ നല്‍കുന്നവര്‍ ..

ഇനിയെങ്കിലും ഇഖാമയോക്കെ സൂക്ഷിക്കൂ മൈ ഡിയര്‍ മല്‍ബൂ!!!!

വേണുഗോപാല്‍ said...

അപ്പോള്‍ ഇത്തരം കൊച്ചുണ്ണിമാരും ഉണ്ടല്ലേ???

അവസാനം ടാക്സി പൈസ തിരികെ നല്‍കുന്നവര്‍ ..

ഇനിയെങ്കിലും ഇഖാമയോക്കെ സൂക്ഷിക്കൂ മൈ ഡിയര്‍ മല്‍ബൂ!!!!

kochumol(കുങ്കുമം) said...

മല്‍ബു കഥ കൊള്ളാം ...:)

Mohamedkutty മുഹമ്മദുകുട്ടി said...

സോമാലിയിലേക്ക് കായംകുളം വഴി പോകാമല്ലെ?,പുതിയ മല്‍ബുക്കഥ കൊള്ളാം.

- സോണി - said...

കടുവയെ പിടിച്ച കിടുവാ...
രസകരമായി എഴുതി.
ഈ മാതിരി ആളുകള്‍ ഏതുലകത്തിലും ഉണ്ടല്ലേ...?

Related Posts Plugin for WordPress, Blogger...