അമ്മ.
അവള് അവന്റെ ആരാ?
ഭാര്യ.
നേരം പുലരുന്നേയുള്ളൂ. ഇവരിത് എങ്ങനെ വീടു കണ്ടു പിടിച്ചു എന്നാലോചിച്ചു കൊണ്ടാണ് മല്‍ബു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മല്‍ബിയും കുട്ടികളുമൊക്കെ ചുറ്റും കൂടി നില്‍ക്കുകയാണ്.
ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മല്‍ബുവിനെ കാണാന്‍ എല്‍.ഐ.സി ഏജന്റുമാരും ഷെയര്‍ ബ്രോക്കര്‍മാരും മുതല്‍ സാദാ സ്വത്തു ബ്രോക്കര്‍മാര്‍ വരെ വരാറുണ്ട്. ഇതു പക്ഷേ പുതുമയുള്ള കാഴ്ചയാണ്.
നേരം പരപരാ വെളുക്കുമ്പോള്‍ ഒരു സ്ത്രീ തേടിയെത്തുക. ചോദ്യശരങ്ങള്‍ തൊടുക്കുക.
നാട്ടിലെത്തിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ദിവസങ്ങള്‍ മാത്രമള്ള അവധിയായതിനാല്‍ ആരോരും അറിയാതിരിക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തിയിരുന്നു. എത്രയൊക്കെ രഹസ്യമാക്കിയാലും അറിയേണ്ടവര്‍ അറിയും.
തികച്ചും അത്ഭുതപ്പെടുത്തിയ ഒരു യാത്രയുണ്ട്. ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്ന ഒരു യാത്ര.
വിമാനം ഇറങ്ങി ലഗേജുമെടുത്തു പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. ഒരാള്‍ അടുത്തു വന്നു കാതില്‍ പരഞ്ഞു. റിയാല്‍ ഇങ്ങു തന്നേക്കൂ നല്ല റേറ്റ് തരാം.
റിയാല്‍ ഇല്ലല്ലോ എന്നു പറഞ്ഞപ്പോള്‍ എം.കെയല്ലേ, നിങ്ങളുടെ കയ്യില്‍ 5000 റിയാല്‍ ഉണ്ടല്ലോ എന്ന് അയാള്‍.
അപരിചിതനായ ഇയാള്‍ക്ക് എങ്ങനെ എന്റെ പേരു മനസ്സിലായി എന്നതില്‍ മാത്രമല്ല, കയ്യിലുള്ള റിയാലിന്റെ കണക്ക് എങ്ങനെ കൃത്യമായി കിട്ടി എന്നതും അത്ഭുതപ്പെടുത്തി.
ലഗേജില്‍ വലിയ അക്ഷരത്തില്‍ പേരെഴുതി വെച്ചാല്‍ ആര്‍ക്കും പേരു എളുപ്പം കാണാമല്ലോ എന്നു ചിന്തിക്കാന്‍ വരട്ടെ, എം.കെ. എന്നതു വിളിപ്പേരു മാത്രമാണ്. പെട്ടിയില്‍ എഴുതിയിരിക്കുന്നത് പാസ്പോര്‍ട്ടിലെ പേരും.
ആരോ ഒറ്റുകൊടുത്തുവെന്ന സംശയത്തോടെ അവിടെനിന്നു ഒരു വിധം രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴും ആ ചോദ്യത്തിനു ഉത്തരം ലഭിച്ചിട്ടില്ല. ആരുമറിയാതെ ഒളിപ്പിച്ചുവെച്ച റിയാലിന്റെ കണക്ക് എങ്ങനെ എയര്‍പോര്‍ട്ടിനു പുറത്ത് റിയാലിനു കാത്തുനില്‍ക്കുന്നയാള്‍ക്ക് കിട്ടി?
ഇതും ഇപ്പോള്‍ അതുപോലെ തന്നെയാ.
രഹസ്യമായി നാടണഞ്ഞ വിവരം രഹസ്യമല്ലാതായിരിക്കുന്നു. കിലോമീറ്ററുകള്‍ അകലെനിന്ന് ഈ സ്ത്രീ തേടിയെത്തി എന്നതു തന്നെയാണ് അതിനു തെളിവ്.
ഇങ്ങനെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുമെന്ന് പത്തു ദിവസത്തെ അവധിക്കു പുറപ്പെടുന്നതിനു മുമ്പേ ചില സുഹൃത്തുക്കള്‍ സൂചന നല്‍കിയിരുന്നു. ഏതോ ഫോട്ടോയില്‍ കണ്ട് ഇവരുടെ മുഖവും ഓര്‍മയുണ്ട്. അതുകൊണ്ടു തന്നെ അധികം തലപുകക്കേണ്ടി വന്നില്ല. ആളെ പിടികിട്ടി. ചോദ്യങ്ങള്‍ക്കൊക്കെയും സംയമനം കൈവിടാതെ ഉത്തരം നല്‍കാനും സാധിച്ചു.
അവരുടെ ചോദ്യത്തിന് കൂട്ടുകാരന്റെ അമ്മ എന്നു ഉത്തരം നല്‍കിയെങ്കിലും യഥാര്‍ഥത്തില്‍ അയാള്‍ കൂട്ടുകാരനൊന്നുമായിരുന്നില്ല. ഒന്നോ രണ്ടോ പ്രാവശ്യം കണ്ട പരിചയം. പിന്നെ സുഹൃത്തുക്കളില്‍നിന്നുള്ള കേട്ടറിവ്.
ടിയാന് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അഞ്ചാറു മാസം മുമ്പ് മരിച്ചു പോയി. ഒരു ദിവസം രാവിലെ ജോലിക്കു പോകാറായപ്പോള്‍ ഉണര്‍ന്നു കണ്ടില്ല. സഹമുറിയന്മാര് കുലുക്കി വിളിച്ചിട്ടും ഉണര്‍ന്നില്ല. ആശുപത്രിയിലെത്തിച്ച് നോക്കിയപ്പോള്‍ മൂന്ന് മണിക്കൂര്‍ മുമ്പേ മരിച്ചു കഴിഞ്ഞിരിക്കുന്നു.
ഉറക്കത്തിലെ മരണം പ്രവാസികള്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കയാണെങ്കിലും ഈ മരണം പലരെയും നൊമ്പരപ്പെടുത്തി.
പ്രാരാബ്ധങ്ങള്‍ കാരണം വര്‍ഷങ്ങളായി നാട്ടില്‍ പോകാത്തയാള്‍, പൂര്‍ത്തിയാകാത്ത വീട്, കുട്ടികളില്‍ ഒരാള്‍ക്ക് വിട്ടു മാറാത്ത അസുഖവും.
ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് ഒന്നും കിട്ടാനില്ല. വീട് പണിക്കും കുട്ടിയുടെ ചികിത്സക്കുമായി എല്ലാം വാങ്ങിക്കഴിഞ്ഞിരിക്കുന്നു.
അപ്രതീക്ഷിത മരണം ദുരിതത്തിലാക്കിയ കുടുംബത്തെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത കൂട്ടുകാരിലുണര്‍ന്നു. അതൊരു ഫണ്ട് ശേഖരണമായി. അറിയുന്നവരും അല്ലാത്തവരുമൊക്കെ സഹായിച്ചു. അങ്ങനെ സാമാന്യം മോശമല്ലാത്ത ഒരു തുക സമാഹരിച്ചപ്പോള്‍ പുതിയ ഒരു ചോദ്യം ഉയര്‍ന്നുവന്നു. നാട്ടിലെ പേരുകേട്ട കുടുംബത്തെ നാട്ടുകാര്‍ പിരിവെടുത്ത് സഹായിച്ചുവെന്നത് എങ്ങനെ സ്വീകരിക്കപ്പെടും?
ഒടുവില്‍, പിരിവെടുത്ത കാര്യം മറച്ചുവെച്ചുകൊണ്ട് ജോലി ചെയ്ത സ്ഥാപനത്തില്‍നിന്നു ലഭിച്ച ആനുകൂല്യമെന്ന പേരില്‍ തുക ടിയാന്റെ കുടുംബിനിയെ ഏല്പിക്കാന് തീരുമാനിച്ചു. അങ്ങനെയാണ് നാട്ടിലെത്തിയ രണ്ട് മല്‍ബുകള്‍ തുക എത്തിച്ചുകൊടുത്തത്.
പക്ഷേ, അതൊരു പുലിവാലായി മാറുമെന്ന് ആരും കരുതിയില്ല.
ന്നാലും ഞാനല്ലേ അവനെ നൊന്തു പ്രസവിച്ചത്? കമ്പനിയില്‍നിന്ന് കിട്ടിയ പണത്തില്‍നിന്ന് ഒരു പതിനായിരം ഉറുപ്പികയെങ്കിലും എനിക്കുകൂടി അവകാശപ്പെട്ടതല്ലേ?
അമ്മയുടെ അടുത്ത ചോദ്യമാണ് മല്‍ബുവിനെ ചിന്തയില്‍നിന്നുണര്‍ത്തിയത്.
പിരിവുകാര്യം പറയാതെ വീണ്ടും അനുനയത്തിനു ശ്രമിച്ചുവെങ്കിലും അവരുടെ നോവ് ശുണ്ഠിയിലേക്കും അസഭ്യം പറച്ചിലിലേക്കും നീങ്ങിയപ്പോള്‍ മല്‍ബുവിന് ആ സത്യം തുറന്നു പറയേണ്ടിവന്നു. പിന്നീട് വിചാരണക്കു കാത്തുനില്‍ക്കാതെ നനവു പടര്‍ന്ന കണ്ണുകളുമായി അവര്‍ ശാന്തയായി മടങ്ങി.
6 comments:
...........മഹാശ്ചര്യം നമുക്കും കിട്ടണം റിയാൽ..
പ്രവാസികളുടെ ദുര്യോഗം.....
നല്ല ലേഖനം !!
നല്ല ലേഖനം. ആശംസകൾ....
പണം തന്നെ മുഖ്യം!
ആശംസകള്‍.........
Post a Comment