Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 22, 2011

ചിറകില്ലാത്ത വിമാനം

പാലത്തിനു ചുവട്ടില്‍ പറന്നിറങ്ങിയ വിമാനത്തില്‍ കയറാന്‍ തിക്കും തിരക്കും. എയര്‍ ബസുമായി വന്നയാള്‍ എല്ലാവരോടും കയറാന്‍ പറയുന്നുണ്ട്. പക്ഷേ, അദ്ദേഹം ആരാണെന്നു വ്യക്തമല്ല. ഖദറാണ് വേഷം. മുസ്‌ലിമാണോ, ക്രിസ്ത്യാനിയാണോ, തിയ്യനാണോ, നായരാണോ, നാടാരാണോ ഒന്നും മനസ്സിലാകുന്നില്ല. ആള്‍ക്കൂട്ടത്തില്‍ ആരോ കനമുള്ള ഷൂ കൊണ്ട് കാലിലെ മുറിവില്‍ ചവിട്ടിയ വേദന കൊണ്ട് പുളഞ്ഞാണ് മല്‍ബു ഞെട്ടിയുണര്‍ന്നത്. ഇടത്തെ കാലിലെ മുറിവ് തപ്പി നോക്കിയെങ്കിലും കണ്ടില്ല. മറ്റേ കാലിലായിരിക്കുമെന്ന് കരുതി വലതുകാലിലും തപ്പി. മുറിവ് അപ്രത്യക്ഷമായിരിക്കുന്നു.
ബാച്ചിലേഴ്‌സ് മുറിയില്‍ ചുറ്റുഭാഗത്തുനിന്ന് ഒന്നു രണ്ടുപേരുടെ കൂര്‍ക്കംവലി ശബ്ദമാണ് മല്‍ബുവിനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. കാലില്‍ ചവിട്ടേറ്റെങ്കിലും അതൊരു മധുരമുള്ള സ്വപ്നമായിരുന്നു. നേരം പുലരാറായിരിക്കുന്നു.
വിമാനം ഒരു തവണ മാത്രമേ ജീവിതത്തില്‍ അടുത്തുനിന്ന് കണ്ടിട്ടുള്ളൂ. തൊട്ടും കയറിയും അനുഭവിച്ചറിഞ്ഞിട്ടുള്ളൂ. ആറ് വര്‍ഷം മുമ്പായിരുന്നു അത്. സ്വപ്നങ്ങളും പ്രതീക്ഷകളുമായുള്ള  ആ യാത്ര ഇങ്ങനെയായി തീരുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല.
ഇന്നു വരും നാളെ വരുമെന്ന് കരുതി കാത്തിരിക്കുന്ന മല്‍ബിയേയും മക്കളേയും നിരാശപ്പെടുത്തിക്കൊണ്ട് വര്‍ഷം ആറ് പിന്നിട്ടു. വിമാനങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ കൊണ്ടുപോകാന്‍ താഴ്ന്നിറങ്ങുകയാണെന്ന് പലപ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും തോന്നാറുണ്ട്.
ആയിരങ്ങള്‍ അകപ്പെട്ട ഹുറൂബിന്റെ കുരുക്ക് അഴിഞ്ഞു കിട്ടാതെ ഇനി നാട്ടിലേക്ക് മടങ്ങാനാവില്ല. തന്നെ പോലെ നിരാശരായി കഴിയുന്നവരുടെ സങ്കടങ്ങള്‍ ഏറ്റുവാങ്ങുന്ന ജിദ്ദയിലെ കന്ദറപ്പാലം കാണാനിറങ്ങും ചിലപ്പോള്‍. ഹുറൂബുകാര്‍ക്ക് അനുഗ്രഹമാകുന്ന പുതിയ വാര്‍ത്തകള്‍ തേടിയുള്ള യാത്രയില്‍ അവിടെനിന്ന് പുതിയ സങ്കടക്കഥകള്‍ കേട്ടുകൊണ്ടുള്ള കണ്ണീരുമായാണ് മടങ്ങുക. ഇടക്കാലത്ത് വലിയ പ്രതീക്ഷ നല്‍കിയ വാര്‍ത്തകളും പൊയ്‌വെടികളായി അവസാനിച്ചു. മന്ത്രിയുടെ വരവും കൂടിക്കാഴ്ചയും പൊതുമാപ്പില്‍ ഹുറൂബുകാര്‍ക്കും പ്രതീക്ഷുണ്ടെന്ന വാര്‍ത്തകളും അതിന്റെ അവകാശവാദങ്ങളുമൊക്കെ അവസാനിച്ചു.
പുലര്‍കാലത്ത് കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നും ഇല്ലെന്നും പറയുന്നവരുണ്ട്.
ഖദര്‍ധാരിയായ ഒരാളെ എയര്‍ബസുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയക്കുമെന്ന് വ്യാഖ്യാനിക്കാനാണ് മല്‍ബുവിന് ഇഷ്ടം. അയാള്‍ ഏതു ജാതിക്കാരനായാലും കൊള്ളാം.
മന്ത്രിസഭയിലെ ജാതി സമവാക്യം പൂര്‍ത്തിയാകാന്‍  ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനും വേണമെങ്കില്‍ ഒരു ഹുറൂബ് മന്ത്രിയെ നിശ്ചയിക്കാമായിരുന്നു. മന്ത്രപ്പട്ടിക ആയ സ്ഥിതിക്ക് ഇനിയതിനു വഴിയില്ല.
പാവങ്ങളുടെ നോവറിയുന്നതില്‍ മറ്റാരേക്കാളും മുന്നിലാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ ഹസ്തം അനുഭവിച്ചറിഞ്ഞവരാണ് പ്രവാസികള്‍. നാല് യുവാക്കളുടെ വധശിക്ഷ ഒഴിവായിക്കിട്ടാന്‍ പണം കണ്ടെത്തുന്നതില്‍ ഉമ്മന്‍ ചാണ്ടി  വിജയിച്ചത് മറക്കാറായിട്ടില്ല.
ആള്‍ക്കൂട്ടത്തില്‍ ഒരുവനായി അവരുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ചെവിയും മനസ്സും നല്‍കി ജീവിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഹുറൂബുകാരെ വിസ്മരിക്കാനാവില്ല. അവരുടെ നോവും അദ്ദേഹം അറിഞ്ഞിട്ടുണ്ട്.
പുതിയ മന്ത്രിസഭയില്‍ പ്രവാസികാര്യ വകുപ്പുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതു പേരിനൊരു വകുപ്പായി മാറാതിരിക്കാന്‍ മല്‍ബുകള്‍ക്ക് എന്തു ചെയ്യാനാകും എന്നതാണ്  പ്രധാനം.  ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഹുറൂബ് ദുരിതം അനുഭവിക്കുന്ന  സൗദിയിലേക്കായിരിക്കണം ഈ വകുപ്പിന്റെ ആദ്യശ്രദ്ധ എന്ന കാര്യത്തില്‍ ലഡുവും പായസവും വിതരണം ചെയ്ത് ഉമ്മന്‍ ചാണ്ടിയുടെ അരങ്ങേറ്റം ആഘോഷിച്ചവര്‍ക്കോ വി.എസിനു ഭരണത്തുടര്‍ച്ച ലഭിക്കാത്തതില്‍ നിരാശപൂണ്ടവര്‍ക്കോ സംശയമില്ല.
മല്‍ബുവിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കേവലമൊരു മന്ത്രിയെക്കൊണ്ട് സാധ്യമാവില്ലെന്നത് അനുഭവം. അതുകൊണ്ട് വി.എസ്. സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി കൈവിടാതിരിക്കാന്‍ ചെയ്തതു പോലെ ലോബിയിംഗിനു പറ്റുന്ന ഒരാളെ ഹുറൂബ് ചുമതല ഏല്‍പിക്കാവുന്നതാണ്. അയാളെ മധ്യസ്ഥനെന്നോ ദൂതനെന്നോ എന്തുവേണമെങ്കിലും വിളിക്കാം. വേണമെങ്കില്‍ പ്രവാസികളില്‍നിന്ന് ശേഖരിക്കുന്ന പണത്തിന്റെ വലിയ ഒരു കിഴി സമ്മാനിക്കുകയുമാവാം. 

3 comments:

Unknown said...

kollam, keep it up,

Shanavas Thottungal said...

മന്ത്രി വന്നാലും ആര് വന്നാലും ഹുറൂബ് കാരുടെ കാര്യം തഥൈവ.....

Unknown said...

സരസം
സുന്ദരം!

Related Posts Plugin for WordPress, Blogger...