Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 8, 2011

അല്‍പം ക്യൂ പുരാണം

നീണ്ട ക്യൂ കണ്ടാല്‍ ഉടന്‍ അവിടെ നിന്നേക്കണം. കാര്യമൊക്കെ പയ്യെ അന്വേഷിച്ചാല്‍ മതി. ഒരു സാദാ ക്യൂവിന്റെ നീളം ഇരട്ടിയാകാന്‍ നിമിഷങ്ങള്‍ വേണ്ട. കാര്യമൊക്കെ അന്വേഷിച്ച് നില്‍ക്കാന്‍ പോകുമ്പോഴേക്കും വരിയുടെ അവസാനത്തിലായിരിക്കും സ്ഥാനം.
കാര്യമൊന്നുമില്ലാത്ത ക്യൂവിലാണ് നിന്നതെങ്കിലും പ്രയാസപ്പെടാനില്ല. അവിടേയുമുണ്ട് അവസരങ്ങള്‍. ഒന്നുകില്‍ വയ്യാത്ത ഒരാള്‍ക്ക് തന്റെ സ്ഥാനം നല്‍കി ഒരാളെ സാഹയിച്ചുവെന്ന സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങാം. അല്ലെങ്കില്‍ ക്യൂവിലെ സ്ഥാനം അത്യാവശ്യക്കാരന് കൈമാറി ചില്ലറയൊപ്പിക്കാം.
നാട്ടില്‍ സിനിമാ തിയേറ്ററുകളിലും പാസ്‌പോര്‍ട്ട് ഓഫീസുകളിലും മാത്രമല്ല, മദ്യഷാപ്പുകളില്‍ പോലുമുണ്ട് ഈ ക്യൂ വ്യാപാരം.
വരിയുടെ കാലം പോയി ഇപ്പോള്‍ എല്ലായിടത്തും ടോക്കണ്‍ വന്നല്ലോ എന്നു വിചാരിച്ചാലും വ്യാപാര സാധ്യത അവസാനിക്കുന്നില്ല. ആദ്യമേ പോയി അഞ്ചും പത്തും ടോക്കണ്‍ മുറിച്ചെടുത്ത് കാത്തുനില്‍ക്കുന്നവരുണ്ട്.
സ്ഥിരമായി ബാങ്കില്‍ പോകുന്ന ജോലിയുള്ള ഒരു മല്‍ബു എപ്പോഴും മൂന്ന് ടോക്കണ്‍ എടുത്തുവെക്കും. വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ബട്ടണ്‍ അമര്‍ത്തിയല്‍ ടോക്കണ്‍ ഇങ്ങു പോന്നോളും. എത്ര ടോക്കണ്‍ എടുക്കുന്നു എന്നൊന്നും ആരും നോക്കാനുമില്ല.
ഒരു ടോക്കണ്‍ പോരേ, എന്തിനാ ഇഷ്ടാ അധികം എന്നു ചോദിച്ചാല്‍ മല്‍ബുവിനു മറുപടിയുണ്ട്. ചിലപ്പോള്‍ നമ്മുടെ കൈയില്‍നിന്ന് ടോക്കണ്‍ കളഞ്ഞുപോകാം. നമ്പര്‍ അനൗണ്‍സ് ചെയ്യുമ്പോഴായിരിക്കും ടോക്കണ്‍ തപ്പുക. രണ്ടു വിളി കഴിഞ്ഞാല്‍ കൗണ്ടറിലിരിക്കുന്നയാള്‍ അടുത്ത നമ്പറിലേക്ക് പോകും. നമ്മുടെ വെപ്രാളത്തിലും ചിലപ്പോള്‍ വിളിച്ച നമ്പര്‍ കിട്ടാതെയാകാം. അപ്പോള്‍ കയ്യില്‍ സ്‌റ്റോക്കുള്ള രണ്ടാമത്തെ നമ്പര്‍ തുണ.
ഇനി മൂന്നെണ്ണത്തില്‍ ആദ്യത്തേതു തന്നെ യൂസ് ചെയ്താല്‍ തിരികെ ഇറങ്ങുമ്പോള്‍ ഏതെങ്കിലും സുഹൃത്ത് ഉണ്ടോ എന്നു നോക്കി ടോക്കണ്‍ സമ്മാനിച്ച് അയാളുടെ സ്‌നേഹം നേടാം. പരിചയക്കാര്‍ ഇല്ലെങ്കില്‍ ഏതെങ്കിലും അപരിചിതനു വെച്ചു നീട്ടി സഹായിക്കാം. ഇതൊന്നുമല്ലെങ്കില്‍ രണ്ടു ടോക്കണ്‍ ചുരുട്ടി വേസ്റ്റ് ബാസ്കറ്റിലേക്കിട്ടാലും മതി. ആര്‍ക്കും നഷ്ടമില്ല. കൗണ്ടറിലിരിക്കുന്നയാള്‍ രണ്ടു തവണ വെറുതെ ബട്ടണ്‍ ഞെക്കണമെന്നു മാത്രം. രണ്ട് നമ്പറുകള്‍ക്കുശേഷമുള്ള നമ്പറുകാരന് വെപ്രളമില്ലാതെ, കൗണ്ടറിലെത്താന്‍ സാവകാശം ലഭിക്കുന്നുവെന്ന മെച്ചവുമുണ്ട്.
എയര്‍പോര്‍ട്ടിനു പുറത്ത് ക്യൂ നില്‍ക്കുകയായിരുന്നു കുറെ മല്‍ബുകള്‍. പുറത്ത് എന്നു പറഞ്ഞാല്‍ പറുത്തു തന്നെ. ജിദ്ദ എയര്‍പോര്‍ട്ട്  കെട്ടിടത്തിനും പുറത്ത്. വലിയ ഭാണ്ഡങ്ങളുമായി പല ദേശക്കാരും കൂളായി കയറിപ്പോകുന്നു. കാത്തുനില്‍ക്കുന്ന മല്‍ബുവിന്റെ നേരെ നോക്കി ഇളിച്ചുകാട്ടി പോകുന്നു അയല്‍ ദേശക്കാര്‍. കുഞ്ഞുകുട്ടികളുമായും ലഗേജുമായും മല്‍ബുകള്‍ നിന്നു തളരുന്നു.
പത്തും ഇരുപതും മിനിറ്റു കൂടുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ വന്ന് അഞ്ച് പേരെ എയര്‍പോര്‍ട്ടിനകത്തേക്ക് കടത്തി വിടും. അതിലുള്‍പ്പെടാന്‍ മൂന്ന് വരികളിലായി നിന്നുമുഷിഞ്ഞ മല്‍ബുകള്‍ മത്സരിക്കുന്നു. അപ്പോഴേക്കും അതാ രണ്ട് വലിയ ഓഫീസര്‍മാര്‍ വന്ന് മല്‍ബുകള്‍ കാത്തുനില്‍ക്കുന്നിടം വഴിയാണെന്നും പറഞ്ഞ് കുറേക്കൂടി ദൂരേക്ക് ഓടിക്കുന്നു. ഓട്ടത്തിനിടയില്‍ ആദ്യം നിന്നവര്‍ അവസാനക്കാരായി മാറിയപ്പോള്‍ എയര്‍ ഇന്ത്യക്കെതിരെ രോഷം ഇരട്ടിയായി. കോഴിക്കോട്ടേക്ക് പറന്ന് മല്‍ബുവിന്റെ ശാപം നേടിയ എയര്‍ ഇന്ത്യ.
എന്താ ഇതു കഥ. എയര്‍പോര്‍ട്ടിനും പറുത്തും തുടങ്ങിയോ മല്‍ബുകള്‍ക്ക് പീഡനം.
വിമാനം പുറപ്പെടേണ്ട സമയമായിട്ടും എയര്‍ ഇന്ത്യാ കൗണ്ടറില്‍ മൂന്ന് ജീവനക്കാരേയുള്ളൂ. ബാക്കിയുള്ളവര്‍ ഹജ് ടെര്‍മിനലില്‍ ഉംറക്കാര്‍ക്ക് സേവനം നല്‍കാന്‍ പോയതാ. യാത്രക്കാരെ കൊണ്ട് എയര്‍പോര്‍ട്ടിനകം നിറഞ്ഞപ്പോള്‍ എയര്‍ ഇന്ത്യാ അധികൃതര്‍ക്ക് എയര്‍പോര്‍ട്ട് മേധാവികളില്‍നിന്ന് കിട്ടിയ വീക്കിന്റെ ഫലമാണ് മല്‍ബുകള്‍ എയര്‍പോര്‍ട്ടിനു പുറത്ത് കാത്തുനിന്ന് കാലുതളര്‍ന്ന് അനുഭവിച്ചു തീര്‍ക്കുന്നത്. ജംബോ വിമാനമാകുമ്പോള്‍ ജംബോ ക്യൂ കൂടി വേണമല്ലോ. വിമാന സമയങ്ങളിലെ മാറ്റം യാത്രക്കാരെ അറിയിച്ച് അവരുടെ തിക്കും തിരക്കും കാത്തുനില്‍പും എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്ന എയര്‍പോര്‍ട്ട് അധികൃതരുടെ ചോദ്യത്തിന് ഒരു മറുപടിയും എയര്‍ ഇന്ത്യക്ക് നല്‍കാനില്ല.
ക്യൂ പുരാണം ഇവിടെയും അവസാനിക്കുന്നില്ല.
പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂകള്‍ പ്രത്യക്ഷപ്പെട്ടത് പത്രങ്ങള്‍ക്ക് തുടര്‍ച്ചയായ വാര്‍ത്തയായി. ഈയിടെ ജിദ്ദയിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി സ്വീകരിക്കുന്നുണ്ടെന്ന വ്യാജ എസ്.എം.എസ് പ്രചരിച്ചതിനെ തുടര്‍ന്നാണ് ആയിരങ്ങള്‍ മക്കാ ഗവര്‍ണറേറ്റിലേക്ക് ടെലിഗ്രാം അയക്കാനായി മണിക്കൂറുകളോളം കാത്തുനിന്നത്.
അവിടെയും കണ്ടു ഒരു മല്‍ബുവിനെ.
ഇതു തട്ടിപ്പാണെന്ന് കേട്ടാല്‍ തന്നെ അറിയാമല്ലോ. എന്നിട്ടും..
ഏയ്  എനിക്കറിയാം തട്ടിപ്പാണെന്ന്. ക്യൂവില്‍നിന്നു കൊടുക്കാന്‍ മാത്രമല്ല, ഇവിടെ ഫോം പൂരിപ്പിച്ചു നല്‍കി ചായക്കാശുണ്ടാക്കാനും ധാരാളം പേരെത്തിയെന്നറിഞ്ഞ് അന്വേഷിക്കാന്‍ വന്നതാണ്. ഒരു സന്ദേശം എഴതി നല്‍കാന്‍ അഞ്ചും പത്തും റിയാല്‍ വാങ്ങിയവരുണ്ട്. നമ്മുടെ പഴയ തൊഴിലാണല്ലോ. നാട്ടിലായിരുന്നപ്പോള്‍ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ മാത്രമല്ല, അറബിയിലുള്ള റീ എന്‍ട്രി ഇംഗ്ലീഷിലാക്കി നല്‍കിയിട്ടുമുണ്ട്.
കുറ്റിയറ്റു പോയ ഒരു തൊഴിലാണത്. റീ എന്‍ട്രി ഇംഗ്ലീഷില്‍ പതിച്ചു തുടങ്ങിയതോടെ ട്രാന്‍സ്‌ലേഷന്റെ ആവശ്യം തന്നെ ഇല്ലാതായി.
മല്‍ബുവിനു പോസ്റ്റ് ഓഫീസ് തൊഴില്‍ തുടങ്ങാനായില്ല. അതിനു മുമ്പേ പോലീസ് ക്യൂ നിന്നവരെ വിരട്ടിയോടിച്ചു. 

2 comments:

ഐക്കരപ്പടിയന്‍ said...

ക്യൂ വിശേഷം അസ്സലായി...

ഇതുപോലൊരു ക്യൂ വിശേഷം മുംബ് ഞാനും എഴുതിയിട്ടുണ്ട്.. ഇതാ ഇവിടെ...

Naushu said...

നന്നായിട്ടുണ്ട്

Related Posts Plugin for WordPress, Blogger...