Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 1, 2011

ചുളു വിലയ്‌ക്കൊരു കാര്‍

എക്‌സിറ്റില്‍ പോകുമ്പോള്‍ വീട്ടുപകരണങ്ങളുടെയും കാറിന്റെയും വില്‍പനയാണ് ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പാവങ്ങളുടെ ഇ കൊമേഴസ്. ഒട്ടും പണച്ചെലവില്ലാതെ മാന്യമായ വില നേടി ഫ്‌ളാറ്റ് കാലിയാക്കാന്‍ നെറ്റിലെ ഏതാനും സൈറ്റുകള്‍ അവസരമൊരുക്കുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാനും തമാശ കാണിക്കാനും ചിലര്‍ അതു വേദിയാക്കുമെങ്കിലും ഇത്തരം സൈറ്റുകളോട് എന്നുമെന്നും കടപ്പാടുള്ളവരാണ് മല്‍ബുകള്‍.
മിതമായ വാടകക്ക് ഫ്‌ളാറ്റ് കണ്ടെത്താനും ആവശ്യമായ വീട്ടുസാധനങ്ങള്‍ ചുളുവിലയ്ക്ക് തരപ്പെടുത്താനും ഓരോ മല്‍ബുവിനും  ഇതുവഴി സാധിക്കുന്നു.
എക്‌സിറ്റില്‍ പോകുന്നയാളുടെ തിരക്കനുസരിച്ചായിരിക്കും വിലക്കിഴിവിന്റെ വ്യാപ്തി. നാളെ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഇന്ന് കിട്ടിയ വിലയ്ക്ക് സാധനങ്ങള്‍ വിറ്റൊഴിവാക്കുകയേ നിര്‍വാഹമുള്ളൂ. അല്ലെങ്കില്‍ സാധനങ്ങളെല്ലാം വണ്ടിയില്‍ കയറ്റി പഴയ സാധനങ്ങളുടെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കേണ്ടി വരും.
സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടം വാടകക്ക് നല്‍കുന്നതു പോലെയായിരിക്കും ചിലരുടെ പരസ്യങ്ങള്‍. ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ കെട്ടിടമുടമക്ക് വാടക നല്‍കുകയും എന്നാല്‍ ഇടക്കുവെച്ച് ഫ്‌ളാറ്റ് ഒഴിയേണ്ടിയും വരുന്നവരാണ് പരസ്യങ്ങള്‍ വഴി പുതിയ ആളെ കണ്ടെത്താന്‍ ശ്രമിക്കുക. ബാക്കി വാടക നല്‍കാന്‍ തയാറുള്ളയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടമക്ക് മുന്‍കൂറായി നല്‍കിയ വാടക ഉപേക്ഷിച്ചു പോകേണ്ടിവരും.
സൗകര്യപ്രദമായ സ്ഥലത്ത് രണ്ടു മുറികളുള്ള ഫ്‌ളാറ്റിന്റെ വാടക തുകയും അതോടൊപ്പം ലഭ്യമായ സാധനങ്ങളുടെ നീണ്ട ലിസ്റ്റും ചേര്‍ത്തുള്ള പരസ്യങ്ങള്‍ പുതുതായി ഫ്‌ളാറ്റ് അന്വേഷിക്കുന്നവരെ ആകര്‍ഷിക്കും.
എ.സി തുളകള്‍ ഒഴിഞ്ഞു കിടപ്പുണ്ടോ എന്നു നോക്കി റോഡുകളിലൂടെ നടന്നു വലയുന്ന മല്‍ബുകളോട് സുഹൃത്തുക്കള്‍ ചോദിക്കും: സൈറ്റിലിട്ടില്ലേ... ഫഌറ്റ് വേണമെന്ന് ഒരു പരസ്യം കൊടുത്തുനോക്കൂ, ചെലവൊന്നുമില്ലല്ലോ.
ഫ്‌ളാറ്റ് ആവശ്യമുണ്ടെന്ന പരസ്യങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.
വീട്ടുപകരണങ്ങള്‍ക്കും കാറിനും മാത്രമല്ല, ഉപയോഗിച്ച കംപ്യൂട്ടറുകള്‍ക്കും ക്യാമറകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കുമൊക്കെ വാങ്ങലുകാരെ കണ്ടെത്താന്‍ വെബ് സെറ്റുകള്‍ ആശ്രയിക്കാം. ചിത്ര സഹിതം കൊടുക്കുന്ന പരസ്യങ്ങളില്‍ കിട്ടേണ്ട വിലയും കാണിച്ചിരിക്കുമെങ്കിലും ചേര്‍ത്തിരിക്കുന്ന നമ്പറുകളിലോ ഇ-മെയിലിലോ ബന്ധപ്പെട്ട് വിലപേശി  വാങ്ങിയാല്‍ മതി.
ആവശ്യമായ സാധനങ്ങളുടെ പരസ്യം വരുന്നുണ്ടോ എന്നുനോക്കി കാത്തരിക്കുന്നവരുണ്ട്.
അങ്ങനെ നോക്കി നോക്കി കണ്ടെത്തിയ പരസ്യത്തിലെ നമ്പറില്‍ വിളിച്ച് ഒരു മല്‍ബു കൂട്ടുകാരനോടൊപ്പം കാര്‍ കാണാനും വിലയുറപ്പിക്കാനും പോയി.
2005 മോഡല്‍ ഏഴു സീറ്റ് വണ്ടി ഉടന്‍ കൊടുക്കാനുണ്ടെന്ന പരസ്യം കണ്ടാണ് മല്‍ബു അതിരാവിലെ തന്നെ വിളിച്ചുനോക്കിയത്. പരസ്യം ചേര്‍ത്ത് കൈയെടുക്കുന്നതിനുമുമ്പ് തന്നെ അന്വേഷണം ലഭിച്ചതില്‍ ആഹ്ലാദവാനായ കാറുടമ ഉടന്‍തന്നെ ചെന്നുനോക്കാന്‍ ആവശ്യപ്പെട്ടു.
വൃത്തിയും വെടിപ്പുമുള്ള ഒന്നാന്തരമൊരു കാര്‍. വിലയോ തുച്ചവും. 7500 റിയാല്‍ മാത്രം. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന വിലയുടെ നാലിരട്ടി കൊടുത്താല്‍ പോലും നഷ്ടമില്ലെന്ന് മല്‍ബുവും കൂട്ടുകാരനും വിലയിരുത്തി.
എന്നാലും ഇത്രയും വില കുറക്കാന്‍ എന്തായിരിക്കും കാരണം? ഒന്നുകില്‍ യൂസ്ഡ് കാറുകളുടെ വിലയെ കുറിച്ച് ധാരണയില്ലായ്മ. അല്ലെങ്കില്‍  എക്‌സിറ്റില്‍ പോകാനുള്ള തീയതി അടുത്തതിനാല്‍ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കാനുള്ള നിര്‍ബന്ധിതാവസ്ഥ. മൂന്നാമതൊരു സാധ്യതയുള്ളത് മൊബൈല്‍ ഫോണുകള്‍ പോക്കറ്റടിച്ച് കൊണ്ടുവന്ന് കിട്ടിയ വിലയ്ക്ക് തട്ടുന്നതുപോലെ അടിച്ചു മാറ്റിയ വണ്ടി കൈമാറാനുള്ള ശ്രമം. അവസാനം പറഞ്ഞതിന്് ഒട്ടും സാധ്യത കാണുന്നില്ല. കാരണം കടലാസുകളൊക്കെ റെഡിയാണെന്നും നാളെ തന്നെ എഴുതണമെന്നും ഉടമ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
മല്‍ബുവിനും ധൃതിയുണ്ട്. കാരണം ഇതുപോലൊരു വാഹനം ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുള്ള വിഡ്ഢിത്തത്തില്‍നിന്ന് ടിയാനെ ആരെങ്കിലും പിന്തിരിപ്പിച്ചാലോ. അല്ലെങ്കില്‍ ആയിരം റിയാല്‍ കൂടുതല്‍ ഓഫര്‍ ചെയ്ത് മറ്റേതെങ്കിലും മല്‍ബു വന്ന് തട്ടിയെടുത്താലോ.
ഒട്ടും വിലപേശാതെ മല്‍ബു കാര്‍ വാങ്ങാന്‍ തയാറായത് ഉടമയേയും ഇത്തിരി അത്ഭുതപ്പെടുത്താതിരുന്നില്ല. വിലപേശിയാല്‍ ഒരു അഞ്ഞൂറു റിയാലെങ്കിലും കുറച്ചു കൊടുക്കാന്‍ തയാറെടുത്തിരുന്നു അദ്ദേഹം. പൊതുവെ അങ്ങനെയാണ്. വാങ്ങലുകാര്‍ വിലപേശല്‍ നടത്തിയാല്‍ വിട്ടുവീഴ്ച ചെയ്യേണ്ട തുക കൂടി ചേര്‍ത്തായിരിക്കും വില്‍പനക്കാരന്‍ വില നിശ്ചയിക്കുക.
അങ്ങനെ കാര്‍ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അനന്തര നടപടികളെ കുറിച്ചുള്ള ചര്‍ച്ചയാരംഭിച്ച മല്‍ബു ആയിരം റിയാല്‍ അഡ്വാന്‍സ് നല്‍കാമെന്നും ബാക്കി 6500 വണ്ടിയെടുക്കുമ്പോള്‍ നല്‍കാമെന്നും പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഉടമയുടെ നാവിറങ്ങിപ്പോയി.
സാധാരണ നില വീണ്ടെടുത്ത അദ്ദേഹം ചോദിച്ചു: എന്ത്, 6500 റിയാലോ? നിങ്ങള്‍ പരസ്യം ശരിക്കും നോക്കിയില്ലേ? കാറിന്റെ വില 17500 റിയാലാണ്.
പരസ്യത്തില്‍ 7500 റിയാല്‍ മാത്രമാണ് ചേര്‍ത്തിരിക്കുന്നതെന്ന് മല്‍ബു ആവര്‍ത്തിച്ചപ്പോള്‍ ഉടമ പോസ്റ്റ് ചെയ്ത പരസ്യം ഒന്നുകൂടി എടുത്തുനോക്കി. അതേ വില 7500 മാത്രമാണ്.
സോറീട്ടോ... 7500 നു മുമ്പ് ഒന്ന് ടൈപ്പ് ചെയ്യാന്‍ വിട്ടുപോയതാണ്.
മല്‍ബുവും കൂട്ടുകാരനും പിന്നീട് അധിക നേരം അവിടെ നിന്നില്ല. അവിടെ നില്‍ക്കുന്നതിലും ഭേദമാണല്ലോ അടുത്ത പരസ്യം നോക്കാന്‍ കംപ്യൂട്ടറിനു മുന്നിലിരിക്കുന്നത്.


5 comments:

faizal said...

superrrrrrrrrrrrrrrrrrrrrr malbuuuuuuuuuuu

ശ്രീ said...

അതു കൊള്ളാം :)

ponmalakkaran | പൊന്മളക്കാരന്‍ said...

ചുളുവിൽ അടിച്ചെടുക്കാൻ കിട്ടി എന്നു കരുതി അല്ലേ..........ഹ... ഹ.... ഹ്ഹ.....

Unknown said...

രണ്ടു കൂട്ടുകാര് ഇപ്പോള്‍ എന്റെ ഇടതുവശത്തിരുന്നു ഇതേ സൈറ്റ് നോക്കുന്നുണ്ട്!
ചുളുവിലക്ക് വല്ലതും തടഞ്ഞാലോ! :)

Ammu said...

swantham anubhavamaano?

Related Posts Plugin for WordPress, Blogger...