Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 30, 2011

കത്രികയും മെഷീനും

കത്രികയും മെഷീനും മത്സരിച്ചു.
ചില കമ്പനികളില്‍ കീഴ്ജീവനക്കാരും ബോസും മത്സരിക്കുന്നതു പോലെ.
മെഷീനാണ് വേഗം കൂടുതലെന്ന ശാസ്ത്ര സത്യം അംഗീകരിക്കുമ്പോഴും ആ കരവിരുത് കാണുമ്പോള്‍ നമുക്ക് തോന്നും, കത്രികക്കാണ് അതിവേഗമെന്ന്.
വെറും തോന്നല്‍ മാത്രം.
കമ്പനികളില്‍ നോക്കിയാല്‍, അടിമയെ പോലെ പണിയെടുക്കുന്നവരാണ് കത്രികക്ക് സമാനം. പക്ഷേ നേട്ടം മുഴുവന്‍ മെഷീന്റെ കണക്കിലായിരിക്കും.
കത്രികയും മെഷീനും ഇടതടവില്ലാതെ ചലിച്ചപ്പോള്‍ മല്‍ബുവിന്റെ കാത്തിരിപ്പിനറുതിയായി. വെട്ടിയൊതുക്കിയ മുടിയുടേയും താടിയുടേയും മനോഹാരിത ഒരിക്കല്‍ കൂടി കണ്ണാടിയില്‍ ആസ്വദിച്ച ശേഷം ഓരോരുത്തരായി ക്ഷുരകശാലയില്‍നിന്ന് ഇറങ്ങിത്തുടങ്ങി.
മല്‍ബുവിനും സെല്‍ ഫോണ്‍ തൊട്ടതിനെ തുടര്‍ന്ന് ഇളിഭ്യനായ മറ്റെയാള്‍ക്കും ചിരി സമ്മാനിച്ചുകൊണ്ട് ഫോണ്‍ ഉടമയും ഇറങ്ങി.
ശ്ശോ ആശ്വാസമായി.
എത്ര നേരായി മുഖം കുനിച്ചുള്ള ഇരിപ്പ് തുടങ്ങിയിട്ട്.
ഇറങ്ങുമ്പോള്‍ അയാള്‍ സമ്മാനിച്ചത് ഒരു തരം ആക്കുന്ന ചിരിയായിരുന്നു.
മല്‍ബു ആലോചിക്കുകയായിരുന്നു.
അയാള്‍ ചെയ്തതില്‍ എന്താണു തെറ്റ്?  ഒരു തെറ്റുമില്ല. സ്വന്തം ഫോണ്‍ മറ്റൊരാള്‍ തൊടാതിരിക്കാന്‍ സ്ക്രീന്‍ സേവറില്‍ വെക്കെടാ ഫോണ്‍ എന്നു ചേര്‍ത്തു. വെക്കെടാ, ഫോണ്‍ എന്നീ പദങ്ങള്‍ക്കു മധ്യേ വേണമെങ്കില്‍ ചുരുങ്ങിയത് സുപരിചിതമായ  ഒരു മൃഗത്തിന്റെ പേരെങ്കിലും ചേര്‍ക്കാം. അത് ചെയ്യാത്തത് അയാളുടെ മാന്യത. പക്ഷേ, അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നവര്‍ അതു കൂടി അര്‍ഹിക്കുന്നുണ്ട്. എത്ര കൗതുകമുള്ളതാണെങ്കിലും ഫോണ്‍ വേറൊരാളുടെ സ്വകാര്യതകള്‍ നിറഞ്ഞതാണെന്ന് വിസ്മരിക്കാന്‍ പാടില്ലല്ലോ?
പണ്ടൊക്കെ പഴ്‌സിലാണ് പ്രിയ മല്‍ബികളുടെ ഫോട്ടോകള്‍ വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണിന്റെ സ്ക്രീനാണ് അതിന്റെ സ്ഥാനം. ഓരോ ദിവസവും പുലരുമ്പോള്‍ പ്രവാസികളുടെ ഫോണ്‍ സ്ക്രീനിന് അഴകേകാന്‍ മല്‍ബിയുടെ പുതുപുത്തന്‍ പോസുകള്‍ ഇങ്ങോട്ടെത്തുകയല്ലേ?
പുതുപുത്തന്‍ ഫോണ്‍ മോഡലുകള്‍ കാണാന്‍ അടുത്തുള്ള മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ കയറിയാല്‍ പോരേ?
അവിടെ ചെന്നാല്‍, ഡെമ്മികളല്ലേ നിരത്തിവെച്ചിരിക്കുന്നത്. ഒറിജിനല്‍ തന്നെ കാണാന്‍ കൊതിച്ചാല്‍ കിട്ടിയാലായി. ഏതായാലും ഫോണ്‍ ഡെമ്മികള്‍ ആകര്‍ഷകമായി നിരത്തുന്നുണ്ട്. എന്നാല്‍ പിന്നെ ഒറിജിനല്‍ തന്നെ ഡിസ്‌പ്ലേ ചെയ്താല്‍ എന്താ?
അതേയ്, അപ്പോള്‍ കടയുടമ വിവരമറിയും.
പയ്യന്റെ തലയില്‍ കത്രിക ചലിച്ചു തുടങ്ങി. മല്‍ബു പത്രത്താളിലും പരതി.
ഇടക്ക് പണി നിര്‍ത്തി മല്‍ബുവിനു നേരെ തിരിഞ്ഞു.
കാത്തിരുന്നു വല്ലാതെ മുഷിഞ്ഞു അല്ലേ?
ഏയ് സാരമില്ല.
ചിലപ്പോള്‍ ഇങ്ങനാ ആളുകളിങ്ങനെ ഇളകി വരും. ചില ദിവസങ്ങളില്‍ ഈച്ച പോലുമില്ല.
നാട്ടിലെവിടാണ്?
കര്‍മത്തിനിടയില്‍ അയാളുടെ നാവും നിര്‍ത്താതെ ചലിച്ചു തുടങ്ങി.
ഇവിടെ എവിടാ ജോലി?
ശമ്പളം എങ്ങനാ? പത്തു പതിനഞ്ചൊക്കുമോ?
വിടുന്ന മട്ടില്ല. ചിലര്‍ അങ്ങനെയാണ്. എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷമേ ചോദ്യങ്ങള്‍ അവസാനിപ്പിക്കൂ. കുറ്റാന്വേഷകനാണോ എന്നു സംശയിക്കാം ചോദ്യങ്ങള്‍ കേട്ടാല്‍.
രക്ഷപ്പെടാന്‍ മറ്റു മാര്‍ഗമില്ല. സകല കാര്യങ്ങളും ചോര്‍ത്തിയ ശേഷമേ ഇയാള്‍ കത്രിക താഴെ വെക്കൂ.
ഉഷ്ണം ഉഷ്‌ണേന ശാന്തി. മല്‍ബു തിരിച്ചടിച്ചു തുടങ്ങി.
എത്ര ശമ്പളം കിട്ടിയിട്ടെന്താ മാഷേ? എന്താ സാധനങ്ങളുടെയൊക്കെ വില?
വാടകയാണെങ്കില്‍ മാസാമാസം കൂട്ടുകയല്ലേ?
അടുത്ത മാസം വാടക കൂടുമെന്ന് ഇന്നലെയാ നോട്ടീസ് കിട്ടിയത്.
ഓഹോ, നിങ്ങള്‍ക്കും തികയുന്നില്ല അല്ലേ? എന്നാലും എത്ര വരും മാസവരുമാനം?
നോ രക്ഷ. ഇയാള്‍ ശമ്പളം പറയിച്ചേ അടങ്ങൂ.
മല്‍ബു ആലോചിച്ചു. വീണ്ടുമൊരു ചോദ്യം തിരിച്ചിട്ടു.
ഗള്‍ഫില്‍ പൊതുവെ ജോലി സാധ്യത കുറയുകയാ അല്ലേ? എന്താ നിങ്ങളുടെ അഭിപ്രായം?
അങ്ങനെയൊന്നും പറയാന്‍ പറ്റില്ല. സൗദിയില്‍ എന്തായാലും കുറയില്ല.
മല്‍ബുവിന്റെ അടുത്ത ചോദ്യം. നിങ്ങളുടെ വരുമാനം കൂടുന്നുണ്ടോ?
എന്തു കൂടിയിട്ടെന്താ. നാട്ടില്‍ സാധനങ്ങള്‍ക്കൊക്കെ തീവിലയല്ലേ? അയക്കുന്ന തുക ഒന്നിനും തികയുന്നില്ല.
മല്‍ബു ഒന്നമര്‍ത്തി മൂളി. ഇയാളൊരു പഠിച്ച ബാര്‍ബര്‍ തന്നെ. സ്വന്തം വരുമാനം പറയുന്നില്ല. മറ്റുള്ളവരുടേത് അറിയുകേം വേണം. അന്യരുടേത് കൊത്തിവലിക്കാനാണല്ലോ എല്ലാവര്‍ക്കും മോഹം.
പിന്നെ ഇത്തിരി നേരം നിശ്ശബ്ദത.
ഇനിയൊരു ചോദ്യമുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു മല്‍ബു. അതു തെറ്റിച്ചുകൊണ്ട് അയാള്‍ വീണ്ടും.
ഇതു പേരക്കുട്ടിയാ അല്ലേ?
മല്‍ബു ശരിക്കുമൊന്നു ഞെട്ടി.
ഇയാള്‍ മാനം കെടുത്തിയേ അടങ്ങൂ. നല്ല ആയുധമാണ് മകനു കൊടുത്തിരിക്കുന്നത്. അവന്‍ ഇതു മല്‍ബിയുടെ കാതിലെത്തിക്കും. അയല്‍ക്കാരന്‍ കമ്മദ് വെച്ചതു പോലെ നിങ്ങള്‍ക്കും എന്തുകൊണ്ട് കൃത്രിമ മുടി വെച്ചുകൂടാ എന്ന ചോദ്യം കുറേക്കൂടി ഉച്ചത്തില്‍ ഉയരും.
മല്‍ബു കണ്ണാടിയില്‍ നോക്കി മുടിയില്ലാത്ത തലയില്‍ തടവി.
മറു കണ്ണാടിയില്‍ പയ്യന്‍ അതു കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. 

4 comments:

poor-me/പാവം-ഞാന്‍ said...

ബാര്‍ബറെ മാറ്റിയാലും തല വിധി മാറ്റാന്‍ പറ്റില്ലെന്ന് ബര്‍മ്മീസ് പഴമൊഴി..അപ്പൊ ബാര്‍ബറെ മാറ്റണ്ട ..സഹിക്കന്നെ...

Naushu said...

കൊള്ളാം

വര്‍ഷിണി* വിനോദിനി said...

അവതരണം നന്നായിരിയ്ക്കുന്നൂ...വായനാ സുഖം നല്‍കി...ഭാവുകങ്ങള്‍.

Kalavallabhan said...

തല മുന്നിൽ വച്ച് കൊടുത്തുപോയില്ലേ, എന്തു ചെയ്യാം ? അനുഭവിക്ക തന്നെ..
ചിലയിടങ്ങൾ അങ്ങനെയാണ്‌.
നന്നായിട്ടുണ്ട്.

Related Posts Plugin for WordPress, Blogger...