Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 2, 2011

സവാളയും സായിക് ഖാസും

സവാളയും സായിക് ഖാസും തമ്മില്‍ വലിയ ബന്ധമില്ലെങ്കിലും ഇപ്പോള്‍ രണ്ടിനും ക്ഷാമമുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സവാളയെന്ന നമ്മുടെ സ്വന്തം ഉള്ളി വാങ്ങിക്കൊണ്ടുവരാന്‍ കല്‍പിക്കുന്നവരോട് സായിക് ഖാസെന്ന ഹൗസ് ഡ്രൈവര്‍ക്ക് ഇപ്പോള്‍ ധൈര്യത്തോടെ കണ്ണുരുട്ടാം. ദിസ് ഈസ് നോട്ട് മൈ ജോബ് എന്നു തെളിച്ചു പറയാം. കണ്ണെറിയേണ്ടി വരില്ല.
തല്‍ക്കാലം പിരിച്ചുവിടില്ലെന്ന് നൂറു ശതമാനം ഉറപ്പ്.
വീട്ടു ഡ്രൈവര്‍മാരെ കിട്ടാതായിരിക്കയാണല്ലോ?
കൊന്നാലും ഇനി വീട്ടു ഡ്രൈവര്‍മാരായി ഹിന്ദികളെ കിട്ടില്ലാന്ന് നെഞ്ചു വിരിച്ചുകൊണ്ടല്ലേ ചില മല്‍ബുകള്‍ പറയുന്നത്.
ഈയിടെ ഒരു മല്‍ബു വീട്ടു ഡ്രൈവറെ റിക്രൂട്ട് ചെയ്യാന്‍ മുതലാളിയുടെ ചെലവില്‍ നാട്ടില്‍ പോയി. ഇവിടെയൊന്നും തപ്പിയിട്ടും കിട്ടിയില്ലെന്ന് വിശ്വസിപ്പിച്ചാണ് ചുളുവില്‍ ടിക്കറ്റും ചെലവും ഒപ്പിച്ചത്. നാട്ടില്‍ പോയി വന്നതാണെങ്കിലും മൂന്നു മാസം കൊണ്ടു വീണ്ടുമൊരു യാത്ര.
രണ്ടാഴ്ച തിരിഞ്ഞു കളിച്ച ശേഷം തിരിച്ചുവന്ന് മുതലാളിക്ക് മുഖം കാണിച്ചു.
നിങ്ങള്‍ ഈ പറയുന്ന ശമ്പളത്തിന് നാട്ടില്‍നിന്ന് ഒരാളും ഇങ്ങോട്ടു വരാന്‍ തയാറില്ല. 15,000 രൂപ അവിടെ ഏതു കൂലിപ്പണിക്കും കിട്ടും. ആയിരം റിയാലിന് പിന്നെ ആര് ഇങ്ങോട്ടു കയറി വരും?
നിങ്ങള്‍ക്ക് കേള്‍ക്കണോ. ഇപ്പോള്‍ ഹിന്ദികള്‍ ബംഗാളികളെയാണ് ഡ്രൈവര്‍മാരായി ജോലിക്ക് വെക്കുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും ബംഗാളികളാ. ഏതു ജോലിക്കും അവരെയേ കിട്ടാനുള്ളൂ. ജോലി കൃത്യമായി ചെയ്തു തീര്‍ക്കും. ശമ്പളം കുറച്ചു കൊടുത്താലും മതി.
കത്തീര്‍ മുഷ്കില.
ഇന്ത്യ കുതിക്കുകയാണ് മുദീര്‍. വമ്പിച്ച പുരോഗതി. ഇഷ്ടം പോലെ ജോലി. ഇവിടെ നിന്നൊക്കെ മുഹന്ദിസുകളും മറ്റും കൂട്ടം കൂട്ടമായാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്. മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഒറ്റ ഹിന്ദിയേയും മേലില്‍ കിട്ടിയെന്നു വരില്ല.
പറഞ്ഞതിന്റെ ഇരട്ടി ശമ്പളം കൊടുക്കാമെങ്കില്‍ എന്റെ ഒരു അടുത്ത സുഹൃത്ത് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. നിങ്ങളോട് സംസാരിച്ച ശേഷം അറിയിക്കാമെന്ന് പറഞ്ഞ് പോന്നിരിക്കയാ ഞാന്‍.
(മുദീറിനോട് അങ്ങനെയാണ് പറഞ്ഞതെങ്കിലും യാഥാര്‍ഥ്യം വേറെ ആയിരുന്നു. നാട്ടിലെത്തിയ ഉടന്‍ വിസ വില്‍പന നടത്തി അര ലക്ഷം വാങ്ങി പോക്കറ്റിലിടുകയായിരുന്നു.
ഏതു സമയവും വിവരം തരും. പുറപ്പെടാന്‍ തയാറായിരിക്കണമെന്നാണ് ഇരയോട് ശട്ടം കെട്ടിയിരിക്കുന്നത്.)
പ്രസംഗം നീണ്ടു നീണ്ടു പോയപ്പോള്‍ മുതലാളി മൂക്കത്തു വിരല്‍ വെച്ചു.
ഇന്ത്യയുടെ പുരോഗതിയെ കുറിച്ച് വിസ്്മയപ്പെട്ടതായിരിക്കാം. എത്രായിരം ഹിന്ദികളാണ് ഇങ്ങോട്ട് വന്നിരുന്നത്. ഇപ്പോള്‍ ആയിരം റിയാലിനു ആരെയും കിട്ടാനില്ലെന്ന്.
മുദീറിന്റെ ചിന്ത അങ്ങനെ ആയിരുന്നിരിക്കാമെങ്കിലും
മാലീഷ്, നമുക്ക്് വേറെ വഴി നോക്കാമെന്നേ പറഞ്ഞുള്ളൂ.
അപ്പോള്‍ സുഹൃത്തിനെ കൊണ്ടുവരുന്ന കാര്യം?
നേരെ ഇരട്ടിയാക്കുന്നില്ലെങ്കിലും പകുതിയെങ്കിലും കൂട്ടിക്കൊടുത്താല്‍ മതി. ഒരു ആയിരത്തഞ്ഞൂറ്. അവനെ ഇങ്ങോട്ടു കൊണ്ടുവരാം. കൂട്ടുകാരനായതു കൊണ്ടു പറയുകല്ല. നല്ല തങ്കപ്പെട്ട ഒരുത്തനാ അവന്‍.
മുതലാളി ഒന്നും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞു. നാട്ടില്‍നിന്ന് സുഹൃത്തിന്റെ വിളി കൂടിയപ്പോള്‍ മല്‍ബു ഒന്നു കൂടി ചെന്നു നോക്കി.
മുതലാളി ടൂര്‍ കഴിഞ്ഞു വന്നതേയുള്ളൂ. ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം മുഖം കാണിച്ചു.
ഡ്രൈവറെ കൊണ്ടുവരുന്ന കാര്യം എന്തായി?
ദേ കണ്ടില്ലേ, പുതിയ ഡ്രൈവര്‍, നീ പറഞ്ഞതു പോലെ എനിക്കും കിട്ടി ഒരു ബംഗാളിയെ.
പുറത്തു വണ്ടി കഴുകിക്കൊണ്ടിരുന്നയാളെ ചൂണ്ടിക്കാട്ടി മുദീര്‍ പറഞ്ഞു.
അപ്പോള്‍ എന്റെ കൈയില്‍ തന്ന വിസ.
ഹാദാ ഖലാസ്..
തളര്‍ന്നു വീഴാതിരിക്കാന്‍ മല്‍ബു അടുത്തു കണ്ട സോഫയില്‍ പിടിച്ചു.
ഇയാളല്ലേ പറഞ്ഞത്. ബംഗാളിയെ വേണ്ടേ വേണ്ടാന്ന്. വെറുതെ പറഞ്ഞു ബംഗാളിയെ കിട്ടുമെന്ന്. പോയ ബുദ്ധി പോയി. ഇനിയിപ്പോ ക്രെയിന്‍ കെട്ടി വലിച്ചാലും വരില്ല.
അര ലക്ഷം വാങ്ങിയവന് ഇനിയെങ്ങനെ വിസ കൊടുക്കമെന്നു ചിന്തിച്ചുകൊണ്ട് തളര്‍ന്ന മനസ്സുമായി മല്‍ബു വണ്ടി കഴുകുന്ന ബംഗാളിയുടെ അടുത്തേക്ക് ചെന്നു.
ഇക്കാനെ എവിടെയോ കണ്ടു മറന്ന പോലുണ്ടല്ലോ. നാട്ടില്‍ എവിടെയാ? മങ്കടയാണോ? കഫീലിന്റെ ഓഫീസിലാ ജോലി അല്ലേ? എങ്ങനെയാ കഫീല്‍. ഒരു നൂറു റിയാല്‍ കൂട്ടിക്കിട്ടാന്‍ എന്തെങ്കിലും വകുപ്പുണ്ടോ? 1300 ആണ് പറഞ്ഞിരിക്കുന്നത്.
മല്‍ബുവിന്റെ മുഖത്ത് നോക്കി ഡ്രൈവര്‍ തുരുതുരാ പറഞ്ഞിട്ടും മല്‍ബുവിന് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. തല കറങ്ങുന്നതു പോലെ.



2 comments:

Naushu said...

നല്ല പോസ്റ്റ്‌...

MyDreams said...

:)

Related Posts Plugin for WordPress, Blogger...