Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 4, 2013

ടോര്‍ച്ചില്ലാത്ത ബാച്ചി




കടയിലെ ജോലി കഴിഞ്ഞപാടെ മുറിയിലേക്ക് തിരിച്ചതായിരുന്നു മല്‍ബു. അലക്കാനും തേക്കാനുമുണ്ട്. അതുകൊണ്ട് നടത്തം ഇത്തിരി വേഗത്തിലാക്കി. സമയം അര്‍ധരാത്രി കഴിഞ്ഞിട്ടുണ്ട്. ഇനിയിപ്പോ അലക്കും തേക്കലും കുളിയുമൊക്കെ കഴിയുമ്പോഴേക്കും നേരം വെളുത്തതു തന്നെ. ഓരോന്നാലോചിച്ച് ഫഌറ്റ് എത്തിയതറിഞ്ഞില്ല. പതിവിനു വിപരീതമായി അകത്തു വെളിച്ചം കണ്ട് മല്‍ബു ഒന്നുഞെട്ടി.
ആരെങ്കിലും നാട്ടില്‍ പോകുന്നുണ്ടോ? ഓര്‍ത്തു നോക്കി. ഇല്ല, പോകുന്ന കാര്യം ആരും പറഞ്ഞതായി ഓര്‍ക്കുന്നില്ല.
രാത്രിയും പകലും പല സമയങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്നവര്‍ താമസിക്കുന്ന ഫഌറ്റാണ്. രാത്രി ഒരിക്കലും വെളിച്ചമുണ്ടാകാറില്ല.  നേരത്തെ വന്നു കിടന്നുറങ്ങി പുലരുംമുമ്പേ പോകേണ്ടവര്‍ക്ക് അസമയത്തുള്ള വെളിച്ചം ശല്യമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. വിപരീതമായി സംഭവിക്കാറുള്ളത് ആരെങ്കിലും നാട്ടില്‍ പോകുമ്പോഴാണ്. അന്ന് വെളിച്ചമുണ്ടാകും. അഞ്ചും ആറും മാസത്തിനുശേഷം അന്തേവാസികള്‍ മനസ്സറിഞ്ഞ് കാണുന്നതും അന്നായിരിക്കും. എല്ലാവരും  ബക്കാല പണിക്കാരായതിനാല്‍ വാരാന്ത്യം പോലും ആഘോഷിക്കാനില്ലാത്തവരാണ്.
മെയിന്‍ ഡോര്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ഹാളില്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ.
അല്ല, ഇതാരാ എന്നോട് പറയാതെ നാട്ടില്‍ പോകുന്നത്?
രണ്ടു പേരും മിണ്ടുന്നില്ല. ഡൈനിംഗ് ടേബിളിന്റെ രണ്ടറ്റത്തായി ഇരിക്കുകയാണ്. ഒരാള്‍ പുതിയതാണ്. വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. രണ്ടു പേരും ഒരേ ബക്കാലയില്‍ പണിയെടുക്കുന്നവര്‍.
മിണ്ടാട്ടമില്ലാത്തതു കണ്ടപ്പോള്‍ മല്‍ബു സംശയിച്ചു.
രണ്ടു പേരും അടിച്ചു പിരിഞ്ഞോ ആവോ?  ഒരുമിച്ചു താമസിക്കുന്നവരും ഒരുമിച്ചു ജോലി ചെയ്യുന്നവരുമൊക്കെ ആണെങ്കിലും അടിച്ചുപിരിയാനും അധികം താമസമൊന്നും വേണ്ട.
കഴിഞ്ഞയാഴ്ചയാണ് നാണിയും മാനുവും തല്ലിപ്പിരിഞ്ഞത്. മാനു നാട്ടീന്നു വരുമ്പോള്‍ പോത്തിറിച്ചി കൊണ്ടുവരാത്തതിന് നാണി കളിയാക്കി. അതായിരുന്നു കാരണം.
ബാക്കിയുള്ളവര്‍ കൊണ്ടുവരുമ്പോള്‍ വാരിവലിച്ചു തിന്നുമല്ലോ എന്നു നാണി പറഞ്ഞത് അഭിമാനിയായ മാനുവിന് ഒട്ടും സഹിച്ചില്ല. പിന്നീട് ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ഒരു രക്ഷയുമുണ്ടായിരുന്നില്ല.
മാനു മുറി മാറിപ്പോയി.
എന്താ രണ്ടുപേരും ഇങ്ങനെ തെക്കും വടക്കും നോക്കിയിരിക്കുന്നത്? ഇരിപ്പു കണ്ടാല്‍ എന്തോ കുഴപ്പം മണക്കുന്നുണ്ടല്ലോ?
ഒന്നും പറയണ്ട. ഇവനെക്കൊണ്ടു തോറ്റു. വന്ന അന്നുമുതല്‍ ഇവനോട് പറയുന്നതാ. ഒന്നുകില്‍ നീ ഒരു ടോര്‍ച്ച് വാങ്ങണം. അല്ലെങ്കില്‍ മൊബൈല്‍ ലൈറ്റ് ഉപയോഗിക്കണം. ദേ കണ്ടോ? അഞ്ച് റിയാലിനു വാങ്ങിയ ടോര്‍ച്ചാണ്. അഞ്ച് കൊല്ലമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല- ടോര്‍ച്ച് നീട്ടിക്കൊണ്ട് അയമൂട്ടി പറഞ്ഞു.
ഇവന്റെടുത്ത് വില കൂടിയ മൊബൈല്‍ അല്ലേ. ഗാലക്‌സിയോ നോട്ടോ എന്തോ അല്ലേ?  അതില്‍ ടോര്‍ച്ച് ഇന്‍സ്റ്റാള്‍ ചെയ്‌തെന്നും അതുകൊണ്ടിനി ടോര്‍ച്ച് വേണ്ട എന്നുമൊക്കെ പറയുന്നത് കേട്ടിരുന്നല്ലോ?
വലിയ ഫോണ്‍ ഒക്കെ തന്നെ, എല്ലാം ഉണ്ടുതാനും. എന്നാലും ഉപയോഗിച്ചാലല്ലേ ഗുണമുള്ളൂ. ഈ അഞ്ചു റിയാല്‍ ടോര്‍ച്ചിന്റെ ഉപയോഗം പോലും ഉണ്ടായീന്നു വരില്ല-ഇത്തിരി കനപ്പിച്ചാണ് അയമൂട്ടിയുടെ പറച്ചില്‍.
അതിനൊക്കെ ഇവിടെ എന്താ ഉണ്ടായത്. അവന്‍ ഒന്നു ലൈറ്റിട്ടു കാണും. അതൊന്നു ക്ഷമിച്ചൂടെ അയമൂട്ടി നിനക്ക്.
ലൈറ്റിട്ടതൊന്നുമല്ല കാര്യം. അവനോടു തന്നെ ചോദിച്ചു നോക്ക് എന്താ സംഭവിച്ചതെന്ന്.
തല കുമ്പിട്ടിരുന്നതല്ലാതെ പുള്ളിക്കാരന്‍ ഒന്നും മിണ്ടിയില്ല.
എന്താ ഇവനിങ്ങനെ വിഷമിച്ചിരിക്കുന്നത്. നീ അവനെ നന്നായി കുടഞ്ഞൂന്നു തോന്നുന്നല്ലോ? അയമൂട്ടി തന്നെ പറ.  എന്താ ഉണ്ടായത്
പണ്ട് ഫഌറ്റ് മാറിപ്പോയ കുഞ്ഞാലനെ ഓര്‍മയുണ്ടോ?  അയാള്‍ ബ്രഷ് മാറി പല്ല് തേച്ചപ്പോള്‍  എന്തായിരുന്നു പുകില്. കുഞ്ഞാലന്‍ തേച്ചത് വേറെ ആരെങ്കിലും പല്ല് തേക്കുന്ന ബ്രഷ് കൊണ്ടുപോലുമല്ല. കോയാമു കാല് ഉരക്കാന്‍ മാറ്റി വെച്ച ബ്രഷായിരുന്നു അത്.
അതു പോട്ടെ, പഴയ കഥ. ഇവിടെ എന്താണ് സംഭവിച്ചത്. അര്‍ധ രാത്രി നിങ്ങള്‍ രണ്ടുപേരും ഇങ്ങനെ ലൈറ്റും ഇട്ട് കെറുവിച്ചിരിക്കാന്‍.
ഞാന്‍ ഇവന്‍ ജോലി കഴിഞ്ഞു വരുന്നതും കാത്തിരിക്കാരുന്നു. രണ്ട് പറഞ്ഞിട്ടു കിടക്കാന്‍.
ബാക്കി പറഞ്ഞത് മല്‍ബുവിന്റെ കാതിലായിരുന്നു.
പുലര്‍ച്ചെ ഇവന്‍ ജോലിക്കു പോകുമ്പോള്‍ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ഇട്ടോണ്ടു പോയത് ഞാന്‍ ഊരിവെച്ച ഉളളുടുപ്പായിരുന്നു.
എന്ത് ബനിയനോ?
അല്ലാന്നേ. ഞാന്‍ പാന്റ്‌സിനോടൊപ്പം അഴിച്ചുവെച്ചതാരുന്നു. അതെങ്ങനെ ഇവനു കിട്ടിയെന്നാ ഇപ്പോഴും മനസ്സിലാകാത്തത്. അതുമാത്രമല്ല, ഞാനിപ്പോ പറയുന്നതുവരെ ഇവന്‍ അക്കാര്യം അറിഞ്ഞിട്ടുപോലുമില്ല.
ഓനും ഓന്റെ ഒരു മൊബൈല്‍ ടോര്‍ച്ചും. അഞ്ച് റിയാലിന്റെ ഈ ടോര്‍ച്ചിന് ഒക്കൂല ഒന്നും. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലും ചുമരില്‍ അയമൂട്ടിയുടെ ഞെക്കുവിളക്കിന്റെ വെളിച്ചം വട്ടം വരച്ചു.



January 15, 2013

പിഴമേല്‍പിഴ



കൗണ്ടറിനകത്ത് ടൈ ശരിയാക്കുകയായിരുന്ന മല്‍ബുവിന്റെ മുഖത്തേക്ക് കസ്റ്റമര്‍ അയാളുടെ അവസാനത്തെ ആയുധം പ്രയോഗിച്ചു. അതു കൃത്യമായി മൂക്കിന്റെ വലതു ഭാഗത്തു കണ്ണിനു താഴെയായി ചെന്നു പതിച്ച് ചിതറി.
ടൈയില്‍ പിടിച്ചു വലിക്കാവുന്ന ദൂരത്തിലല്ലാത്തതിനാല്‍ ക്ഷുഭിതനായ കസ്റ്റമര്‍ക്ക് വേറേ വഴി ഇല്ലായിരുന്നു. അറ്റകൈക്കുള്ള ഈ വായ്പ്രയോഗം സാധരണ കാണാറുള്ളത് റോഡുകളിലാണ്.
ആഞ്ഞുള്ള തുപ്പല്‍.
ഡ്രൈവിംഗിലെ പിശകുകകളും തര്‍ക്കങ്ങളും പലപ്പോഴും ഇങ്ങനെയാണ് പര്യവസാനിക്കാറുള്ളത്. സിഗ്നലുകളില്‍ കാര്‍ നിര്‍ത്തി ചാടി ഇറങ്ങി മറ്റേ വാഹനത്തിലെ ഡ്രൈവറുടെ മുഖത്തേക്ക് കൃത്യമായി ബോള്‍ ബാസ്‌കറ്റിലിടുന്നതുപോലെ തുപ്പല്‍ എത്തിക്കുന്ന വിരുതന്മാരുണ്ട്. നിത്യാഭ്യാസമായതു കൊണ്ടായിരിക്കാം അവര്‍ക്ക് ഇത് ഇത്ര കിറുകൃത്യമായി  നിര്‍വഹിക്കാന്‍ സാധിക്കുന്നത്. തര്‍ക്കിക്കാന്‍ വരുന്നവരെ കൈകാര്യം ചെയ്യാന്‍ വണ്ടിയില്‍ മുട്ടന്‍ വടി സൂക്ഷിക്കുന്ന ഡ്രൈവര്‍മാര്‍ക്കുപോലും വജ്രായുധം പ്രയോഗിക്കുന്ന ഇത്തരക്കാരോട് തോറ്റു പിന്മാറുകയേ നിര്‍വാഹമുള്ളൂ.
മുഖത്തേറ്റ തുപ്പല്‍ പനിനീരാണെന്നു കരുതി അധികനേരം നില്‍ക്കാനാവില്ല. കൗണ്ടറില്‍നിന്ന് പുറത്തുകടന്ന് കഴുകണമെന്നുണ്ട് മല്‍ബുവിന്. പക്ഷേ, പുറത്തിറങ്ങാന്‍ ഭയം. നെഞ്ച്‌വിരിച്ചുകൊണ്ടുനില്‍ക്കുകയാണ് മുന്നില്‍ കസ്റ്റമര്‍. കാര്യം മനസ്സിലാക്കിയ മറ്റൊരു മല്‍ബു സഹപ്രവര്‍ത്തകന്‍ ഒരു ടിഷ്യൂ നല്‍കിക്കൊണ്ട് ഉപദേശിച്ചു.
തല്‍ക്കാലം ഇതുകൊണ്ടു തുടച്ചുകള. ഇനിയൊന്നും അയാളോട് പറയാന്‍ നില്‍ക്കണ്ട. എന്തും ചെയ്തു കളയും. കുറച്ചുനേരംനിന്ന് പകയങ്ങടങ്ങിയാല്‍ താനേ പൊയ്‌ക്കോളും.
പക്ഷേ, പോകുന്ന മട്ടില്ല. ഓണറെ വിളിക്കാതെ പോകുന്ന പ്രശ്‌നമില്ലെന്ന പിടിവാശിയിലാണ് അയാള്‍. ഓറ് കുറേ ദൂരെ പോയതാണെന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. എത്ര നേരായാലും കണ്ടിട്ടേ പോകുന്നുള്ളൂ. ഇവനെയൊക്കെ ഇനിയും കടയില്‍ നിര്‍ത്തുമോ എെ
ന്നാന്നറിയണം.
പരാതി പറയാന്‍ വന്നപ്പോള്‍ മല്‍ബു അവഗണിച്ചതാണ് കസ്റ്റമറെ ഇത്രമേല്‍ ക്ഷുഭിതനാക്കിയത്. വില കൂടുതല്‍ ഈടാക്കിയെന്നു ആവലാതി പറഞ്ഞപ്പോള്‍ അതാണ് ഞങ്ങളുടെ വില, വേണമെങ്കില്‍ വാങ്ങിയാല്‍ മതിയെന്നായിരുന്നു മല്‍ബുവിന്റെ നിലപാട്. കുറച്ചുനേരം നാക്കിട്ടടിച്ച് അയാളങ്ങ് പോയ്‌ക്കൊളും എന്നു കരുതിയ മല്‍ബു സ്മാര്‍ട്ട് ഫോണില്‍ ചാറ്റ് തുടങ്ങുകയും ചെയ്തു. ചാറ്റിനിടയില്‍ പുഞ്ചിരി വിടര്‍ന്ന മുഖത്തേക്കാണ് വാണം പോലെ തുപ്പല്‍ വന്നുപതിച്ചത്.
കടയില്‍ തന്നെ ഉണ്ടായിരുന്നു മറ്റു മല്‍ബുകളും രണ്ടു ചേരിയായി. ചിരിച്ചു കാണിക്കുമെങ്കിലും അവസരം കിട്ടിയാല്‍ പാരയ്ക്കാണല്ലോ അവര്‍ക്കും മുഖ്യസ്ഥാനം. കസ്റ്റമറെ മൈന്റ് ചെയ്യാതെ മല്‍ബു ഫോണില്‍ കളിച്ചത് തെറ്റാണെന്ന് ഒരു കൂട്ടര്‍ വിധിയെഴുതി.
എന്തായാലും ഓണറെ വിളിക്കാതെ പോംവഴിയില്ല. ഇയാള്‍ പോകില്ല. സ്റ്റാഫിന് ഓണറെ വിളിക്കാന്‍ മടിയാണ്. കാരണം, കടയില്‍ എന്തു പ്രോബ്ലം ഉണ്ടായാലും തന്നെ വിളിച്ച് എടങ്ങേറാക്കരുതെന്നും സ്വയം തന്നെ പരിഹാരം കാണണമെന്നുമാണ് ഓണറുടെ കല്‍പന. നൂറു മാലിഷ് പറഞ്ഞാലും മുസീബത്ത് നീങ്ങില്ലാന്ന് ബോധ്യപ്പെട്ട മറ്റു മല്‍ബുകള്‍ ഒടുവില്‍ ഓണറെ വിളിച്ചു.
പ്രോബ്ലം കേട്ട ഓണര്‍ അഞ്ച് മിനിറ്റു കൊണ്ട് കടയിലെത്തി. കയറിയ ഉടന്‍ കസ്റ്റമറെ കെട്ടിപ്പിടിച്ച് മുത്തിമണത്തു. ചിരപരിചിതനെ പോലെ പെരുമാറാന്‍ കഴിയുക എന്നത് ഓണറുടെ ഒരു കഴിവാണ്. ഓണറില്‍ ആകൃഷ്ടനായ കസ്റ്റമര്‍ അടുത്ത പ്രയോഗത്തിനായി കരുതിവെച്ചിരുന്ന തുപ്പല്‍ ഇറക്കിക്കൊണ്ട് പ്രോബ്ലം വിശദീകരിച്ചു.
സംഗതി ഇത്തിരി കടന്ന കൈയായിരുന്നു. ഒരു കടയിലും ഇല്ലാത്തത്രയും വിലയ്ക്ക് ഒരു സാധനം വിറ്റിരിക്കുന്നു. അതും എല്ലാ കടയിലും ഇഷ്ടം പോലെ ലഭിക്കുന്ന സാധനം. ബില്ലും എഴുതിക്കൊടുത്തിട്ടുണ്ട്. പക്ഷേ ബില്ലിലെ തുക 60 എന്നും 80 എന്നും വായിക്കാം. പരമാവധി വില്‍പന വില 60 ആയി തീരുമാനിച്ച സാധനമാണ്. 40 ആണ് മല്‍ബു വില. അതായത് 60 മുതല്‍ താഴോട്ട് 40 വരെ എത്ര കിട്ടിയാലും വില്‍ക്കാം. അതാണ് 80 റിയാലിനു വില്‍പന നടത്തി മനസ്സിലാകാത്ത തരത്തില്‍ ബില്ലെഴുതിയിരിക്കുന്നത്.
അല്ല ചങ്ങാതീ, ഇതെന്തിനാ 80 നു വിറ്റത്. 20 പോക്കറ്റിലാക്കാനായിരിക്കും അല്ലേ എന്ന് പറഞ്ഞു കൊണ്ട് ഓണര്‍ മല്‍ബു അല്‍പം മലയാളത്തില്‍ കയര്‍ത്തു. 20 റിയാലെടുത്ത് നല്‍കിയതോടെ കസ്റ്റമര്‍ സന്തോഷത്തോടെ യാത്രയായി.
60 റിയാലിനു വില്‍ക്കാന്‍ ഏല്‍പിച്ച സാധാനം എന്തിനു 80 റിയാലിനു വിറ്റു എന്ന കാര്യത്തില്‍ ഒരു വിശദീകരണം കിട്ടിയേ മതിയകൂ. വാക്കാല്‍ ഷോക്കോസ് നല്‍കി ഓണര്‍ കാത്തുനിന്നു. ഇനി അങ്ങനെ എടുത്താല്‍ തന്നെ കസ്റ്റമറോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. തുപ്പുകയല്ല അയാള്‍ മോന്തക്കിട്ട് രണ്ട് തരികയാണ് ചെയ്യേണ്ടിയിരുന്നത്.
കോട്ടും ടൈയുമിട്ട മല്‍ബുവിന്റെ തൊലി ഉരിഞ്ഞുപോയെങ്കിലും അതു പുറമെ കാണിക്കാതരിക്കാനുള്ള മിടുക്ക് മുഖത്തെ നിറഞ്ഞ വിഡ്ഢിച്ചിരിയിലൂടെ പ്രകടമായി.
എന്തിന് 20 റിയാല്‍ അധികം വാങ്ങി? ഓണര്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മല്‍ബു തിരിച്ചങ്ങോട്ട് ഒരു ചോദ്യം കാച്ചി.
ഇഖാമ പുതുക്കുന്നതിന് ലെവി അടക്കാനെന്നും പറഞ്ഞ് എന്നോട് 2500 റിയാല്‍ അധികം വാങ്ങിയോ?
സ്വദേശികളെ നിയമിക്കാത്തതിനുള്ള ശിക്ഷയാണല്ലോ ലെവിത്തുക. അതു പിന്നെ ഇവരോടല്ലാതെ ഞാന്‍ ആരോടു വാങ്ങും. പത്രത്തില്‍ വായിച്ചില്ലേ, ലെവി കാരണം റൊട്ടിയുടെ വണ്ണം പോലും കുറച്ചിരിക്കുന്നു. ഏതായാലും എന്റെ ലെവി നിങ്ങള്‍ കൊടുക്കുന്നില്ല. അപ്പോള്‍ പിന്നെ അതു സ്വന്തമായി കണ്ടെത്താനെങ്കിലും അനുവദിച്ചേ മതിയാകൂ. അല്ലെങ്കില്‍ പിരിച്ചുവിട്ടോളൂ.
ഇതും പറഞ്ഞ് പുറത്തിറങ്ങിയ മല്‍ബുവിന് മുഖം കഴുകിയിട്ടും കഴുകിയിട്ടും വൃത്തിയാകാത്തതുപോലെ.

January 1, 2013

പുറംകരാര്‍



ഒരു മോനേയുളളൂ സാര്‍. ഒരു ഡോക്ടറാക്കാനാ മോഹം.
അപ്പോള്‍ മോളില്ലേ?
കണക്കു മാഷിന്റെ നിര്‍ബന്ധം കാരണം മോനേയും കൊണ്ട് ഉപദേശിയെ കാണാനെത്തിയതായിരുന്നു മല്‍ബു.
ഇല്ല സാര്‍, ആകെ ഇവന്‍ മാത്രം. ആണായിട്ടും പെണ്ണായിട്ടും എല്ലാം.
ആരാ ഇങ്ങോട്ടു പറഞ്ഞുവിട്ടത്?
സ്‌കൂളിലെ കണക്കു മാഷാണെന്ന് പറഞ്ഞപ്പോള്‍  കൗണ്‍സലര്‍ ഡയറിയെടുത്ത് കുറിച്ചിട്ടുകൊണ്ട് പറഞ്ഞു.
നല്ല മാഷാണ്. കുട്ടികളുടെ പഠിത്തം മാത്രമല്ല. ഓവറോള്‍ നോക്കിക്കോളും.
അഭിപ്രായം പൂര്‍ണമായും ശരിയല്ല സാര്‍. ക്ലാസില്‍ പഠിപ്പിക്കൂലാന്നാ ഇവന്‍ പറയുന്നത്.
അതു നിങ്ങളുടെ തെറ്റിദ്ധാരണയാണ്. നല്ലവണ്ണം പഠിപ്പിക്കാന്‍ അറിയാവുന്ന സാറു തന്നെയാണ്. അദ്ദേഹത്തിന്റെടുത്ത് ട്യൂഷനു ചേരാന്‍ പോയി നോക്കണം. എപ്പോഴും ഫുള്ളാണ്.
ചീനച്ചട്ടിയുണ്ടോ വീട്ടില്‍?
ഇല്ല സാര്‍. നാട്ടിലുണ്ട്. അഞ്ചാറു വര്‍ഷം മുമ്പ് ഒരെണ്ണം ഇങ്ങോട്ടു കൊണ്ടുവരാന്‍ നോക്കിയതായിരുന്നു. പക്ഷേ കസ്റ്റംസില്‍ പിടിച്ചു പോയി.
ചീനച്ചട്ടി കസ്റ്റംസ് പിടിക്കുമോ?
അതുപിന്നെ, അതിന്റെ കൂടെ ഇങ്ങോട്ടു കൊണ്ടുവരാന്‍ പാടില്ലാത്ത ഒരു സാധനം കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് ആ പെട്ടി അങ്ങനെ തന്നെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു.
കസ്റ്റംസ് പിടിച്ചാല്‍ പെട്ടി ഉപേക്ഷിച്ച് ഊരിപ്പോരാന്‍ പറ്റുമോ?
ഇല്ല. ഞാന്‍ ആ പെട്ടി എയര്‍പോര്‍ട്ടില്‍നിന്ന് എടുക്കാന്‍ നിന്നില്ല. വേറേം കുറേ അപ്പത്തരങ്ങളും ഫുഡ് ഐറ്റംസും അതിലുണ്ടായിരുന്നു. വെറുതെ പുലിവാല് വേണ്ടാന്ന് വെച്ചു.
പിടിക്കൂന്ന് അറിഞ്ഞിട്ടും പിന്നെ എന്താണ് കൊണ്ടുവന്നത്?
അതുപിന്നെ വിമാനത്തില്‍ കയറിയപ്പോഴാണ് അടുത്തിരുന്നയാള്‍ കസ്‌കസ് ഇങ്ങോട്ടു കൊണ്ടുവരാന്‍ പാടില്ലാന്ന് പറഞ്ഞത്. പിന്നെ പെട്ടി ഉപേക്ഷിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.
പെട്ടിക്ക് പക്ഷേ, യാത്രക്കാരന്റെ പേരെഴുതിയ ടാഗ് കാണില്ലേ?
അതു പൊട്ടിച്ചു കളഞ്ഞിരുന്നു.
ആഹാ, കൊള്ളാലോ. ഇത്രയും വിളവുണ്ടായിട്ടാണോ ഇവന്‍ ഇങ്ങനെ ആയിപ്പോയത്. ആട്ടേ എന്താ ഇവന്റെ കുഴപ്പം?
അതു പിന്നെ എന്തു ചെയ്യാനാ സാറേ. ആകെയുള്ള ഒരുത്തനല്ലേ എന്നു കരുതി ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
അപ്പോള്‍ ചീനച്ചട്ടി ഇല്ല അല്ലേ?
അതെന്തിനാണ് ചീനച്ചട്ടി. ഇവനെയിട്ടു വറുക്കാനോ?
വീട്ടില്‍ ചീനച്ചട്ടി പോലുമില്ലാതെ പിന്നെ എങ്ങനെ ചീനരുടെ സംസ്‌കാരം വന്നു എന്ന് ആലോചിക്കാരുന്നു ഞാന്‍. ഒറ്റക്കുട്ടി കള്‍ചര്‍ ചീനരുടേതല്ലേ? നിങ്ങളെന്താ പിന്നെ കുട്ടികള്‍ വേണ്ടാന്നുവെച്ചത്?
എല്ലാ ചെലവും ചുരുക്കിയിട്ടും കിട്ടുന്ന വരുമാനം തികയുന്നില്ല. അപ്പോള്‍ പിന്നെ കുട്ടികളുടെ ചെലവ് ചുരുക്കി. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന പോലായി പിന്നീട് കാര്യങ്ങള്‍.
ആട്ടെ, ഇവന്റെ പ്രോബ്ലം പറഞ്ഞില്ല.
കണക്ക് സാര്‍ പഠിപ്പിക്കുന്നില്ലാന്ന് ഇവന്‍ കംപ്ലയിന്റ് ചെയ്തു. പഠിപ്പിച്ചില്ലെങ്കില്‍തന്നെ ഇവന്‍ പരാതി നല്‍കാമോ എന്നു മാഷ്. അങ്ങനെയാണ് നിങ്ങളുടെ അടുത്ത് കൊണ്ടു വന്ന് ഇവനെയൊന്ന് ശരിയാക്കിയെടുക്കാന്‍ കണക്കുമാഷ് തന്നെ നിര്‍ദേശിച്ചത്.
ശരിയാണ്. ക്ലാസില്‍ ശ്രദ്ധിക്കാതിരുന്നാല്‍ മാഷ് പഠിപ്പിക്കുന്നില്ലാന്ന് തോന്നും. ശരിക്കും ക്ലാസില്‍ ശ്രദ്ധിച്ചുതുടങ്ങിയാല്‍ ഇവന്‍ തന്നെ മാഷ്‌ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കും. പിന്നെ  കുട്ടികള്‍ നന്നാവാന്‍ സ്‌കൂളും മാഷമ്മാരും മാത്രം വിചാരിച്ചാല്‍ പോരാ. വീട്ടില്‍ പാരന്റ്‌സും ശ്രദ്ധിക്കണം. കാര്യമറിയാതെ മാഷന്മാരെ കുറ്റം പറയുക എളുപ്പമാണ്.
സര്‍, അതുപിന്നെ ഞങ്ങള്‍ പാരന്റ്‌സ് ജോലിക്കു പോയി കിട്ടുന്ന ശമ്പളത്തില്‍നിന്നാണല്ലോ സ്‌കൂളിലെ മാഷന്മാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. പാരന്റസ് കുട്ടികളെയും നോക്കി വീട്ടിലിരുന്നാല്‍ മാഷന്മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റ്വോ?
നല്ല ഒന്നാന്തരം ചോദ്യം തന്നെ. റിയാലിറ്റി ഷോയിലാണെങ്കില്‍ ഫുള്‍ മാര്‍ക്ക് കിട്ടും.
കുട്ടികളെ എങ്ങനെ ശാസിച്ചു വളര്‍ത്തും സാര്‍ ഇക്കാലത്ത്. പാന്റ്‌സില്‍ മൂത്രമൊഴിച്ചതിന് മകനെ ശകാരിച്ച മാതാപിതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മക്കളെ പോറ്റുന്ന ചുമതലയും ഏതെങ്കിലും പുറംകരാര്‍ കമ്പനിയെ ഏല്‍പിക്കേണ്ടിവരും.
ബെസ്റ്റ് ഐഡിയ. പാസ്‌പോര്‍ട്ട് നല്‍കാന്‍ പുറംകരാര്‍. കുട്ടികളെ ബസില്‍ സ്‌കൂളിലെത്തിക്കാന്‍ സ്‌കൂളിനു പുറംകരാര്‍. സര്‍വത്ര പുറം കരാറാകുമ്പോള്‍ മക്കളെ വളര്‍ത്തി വലുതാക്കി നല്‍കാനും പുറംകരാര്‍ കമ്പനികളാകാം.  ഇപ്പോഴുള്ള ഡേ കെയര്‍ സെന്റര്‍ കുറച്ചുകൂടി വികസിപ്പിച്ചാല്‍ മതിയല്ലോ? മാതാപിതാക്കള്‍ ജോലിക്കു പോയി ശമ്പളം പുറംകരാര്‍ കമ്പനിയെ ഏല്‍പിച്ചാല്‍  മതി. ഏതെങ്കിലും മല്‍ബു തുടങ്ങാതിരിക്കില്ല ഒരു പോറ്റുകേന്ദ്രം.



Related Posts Plugin for WordPress, Blogger...