Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 4, 2012

ഓട്‌സിനു പോയി ഷാംപുവായി




പാലു വാങ്ങാന്‍ പോയി ആടായി എന്നു വടക്കന്‍ മല്‍ബുകള്‍ പറയുന്നതു പോലെയല്ല ഇത്. പാലിനു പോയയാള്‍ മടങ്ങിയെത്താന്‍ വൈകിയതിലുള്ള നീരസമാണ് അവന്‍ അവിടത്തന്നെ ആയി എന്ന ആടായി പ്രയോഗം.

ഇവിടെ ഓട്‌സ് വാങ്ങാന്‍ പോയ മല്‍ബു ഷാംപുവുമായി മടങ്ങിയ ദുരന്തകഥയുടെ വിവരണമാണ്.
ദുരന്തമെന്നു തന്നെ പറയാം. കാരണം നോമ്പു കാലമായതു കൊണ്ടു മാത്രമാണ് മല്‍ബിയുടെ പഴിയില്‍നിന്നു രക്ഷപ്പെട്ടത്. അത്യാവശ്യം വേണ്ട സാധനത്തിനു പകരം ഒട്ടും ആവശ്യമില്ലാത്ത സാധനം ഒരു ഡസന്‍ വാങ്ങി വന്നാല്‍ ഉപഭോക്തൃശാസ്ത്രത്തില്‍ ഒട്ടും വിവരമില്ലാത്ത മല്‍ബി പോലും വെറുതെ വിടില്ല.

ഓ അതങ്ങു വാങ്ങി. അതിനിപ്പോ കൊല്ലുകയൊന്നുമില്ലല്ലോ? എന്ന് മല്‍ബു ആശ്വസിച്ചതു പോലെ കലഹമൊന്നുമുണ്ടായില്ല.
നോമ്പുകാലത്ത് താളിപ്പു പോലെ പ്രധാനമാണ് ഓട്‌സും. താളിപ്പു മലപ്പുറത്തുകാര്‍ക്കല്ലേ പ്രധാനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു വെറുമൊരു തര്‍ക്ക വിഷയം മാത്രമാണ്. തര്‍ക്കവിതര്‍ക്കങ്ങള്‍ ഒട്ടും പാടില്ല വ്രതമാസത്തില്‍. ഹോട്ടലുകളിലും അതുപോലെ ബാച്ചിലേഴ്‌സ് കൂട്ടമായി താമസിക്കുന്ന മല്‍ബുമെസ്സുകളിലും അനിവാര്യ വിഭവമാണ് ആരോഗ്യത്തിനു ഒരു തരത്തിലുമുള്ള ഭീഷണിയുമുണ്ടാക്കാത്ത താളിപ്പ്. വ്രതം ആരംഭിക്കുന്നതനു മുമ്പുള്ള അത്താഴത്തോടൊപ്പം വയറിനു സുഖമേകുന്ന എരിവും പുളിയുമില്ലാത്ത മിശ്രിതം.
താളിപ്പു വിരുദ്ധര്‍ എത്ര ഉണ്ടായിട്ടും കാര്യമില്ല, മലപ്പുറത്തുകാരില്ലാത്ത മെസ്സ് കണ്ടെത്താനാവില്ല എന്നതാണ് എന്തുകൊണ്ട് അനിവാര്യമെന്ന ചോദ്യത്തിന്റെ ഉത്തരം.
താളിപ്പ് ഒരു ശുദ്ധ മല്‍ബു കൂട്ടാണെങ്കില്‍ ഓട്‌സ് ഒരു രാജ്യാന്തര സാധനമാണ്. അതുകൊണ്ടാണല്ലോ എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും ഇത്രമാതം ഓട്‌സിറക്കി റമദാനെ വരവേല്‍ക്കുന്നത്. ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഓട്‌സിനുമുണ്ട് ചെറുതല്ലാത്ത സ്ഥാനം.
എന്നാല്‍ എന്തുകൊണ്ട് നമ്മുടെ താളിപ്പിന്റെ രസക്കൂട്ടായ കഞ്ഞിവെള്ളത്തിന്റെ വ്യാപാര സാധ്യത ഇനിയും മല്‍ബു കണ്ടെത്തിയില്ല എന്നത് ഒരു ചിന്താവിഷയമാണ്. വസ്ത്രങ്ങള്‍ മുക്കാന്‍ ആവശ്യമായ കഞ്ഞി കേരളത്തിലെ ഖാദിബോര്‍ഡടക്കം ധാരാളം കമ്പനികള്‍ വിപണിയിലിറക്കുന്നുണ്ട്. അതുപോലെ താളിപ്പില്‍ ചേര്‍ക്കാന്‍ സിന്തറ്റിക് സ്റ്റാര്‍ച്ച് അഥവാ രാസകഞ്ഞിക്കട്ട വരുന്ന കാലം അതിവിദൂരമല്ല.
കൃത്യമായ കണക്കുകൂട്ടലോടെയാണ് മല്‍ബുവിനെ ചെക്കന്‍ സഹിതം മല്‍ബി സൂപ്പര്‍ മാര്‍ക്കറ്റിലേക്കയച്ചത്.  ഓട്‌സ് ഓഫറിനു പിന്നാലെ ആളുകള്‍ കൂടിയപ്പോള്‍ പതിവു പോലെ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ നിയന്ത്രണം വെച്ചു. ഹോള്‍സെയില്‍ പര്‍ച്ചേസില്ല, ഒരാള്‍ക്ക് രണ്ടെണ്ണം മാത്രം. അതും ബില്‍ പേ ചെയ്യുമ്പോള്‍ കൗണ്ടറില്‍നിന്നു കിട്ടും. ചൈനീസ് മാതൃകയില്‍ ഒരാള്‍ക്ക് ഒന്നെന്ന വ്യവസ്ഥ വേറെ പല സാധനങ്ങള്‍ക്കുമുണ്ട്. സ്റ്റോക്ക് തീരുന്നതുവരെ എന്ന കണ്ടീഷന്‍ ഉള്ളതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും ഈ ഓഫര്‍ തനിയെ ഇല്ലാതാകാം.
സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ മല്‍ബുവല്ലേ കക്ഷി, എന്തെങ്കിലുമൊക്കെ വാങ്ങാതെ എങ്ങനെ കൗണ്ടറില്‍ പോയി ഓട്‌സ് ചോദിക്കുമെന്ന അഭിമാന പ്രശ്‌നം ഉയര്‍ന്നുവന്നു.
വേറെ സാധനങ്ങളൊന്നും വാങ്ങാന്‍ മല്‍ബി ഏല്‍പിച്ചിട്ടുമില്ല. എന്തെങ്കിലും ഓഫറുള്ള സാധാനം വാങ്ങാമെന്ന നിശ്ചയത്തില്‍ മല്‍ബു ഒരു കറക്കം കറങ്ങിയപ്പോള്‍ കണ്ടത് ചുളുവിലയിട്ടുവെച്ചിരിക്കുന്ന ഷാംപു. അധികമൊന്നും ചിന്തിക്കാതെ മല്‍ബുവും കൊച്ചനും അരഡസന്‍ വീതം വാങ്ങി കൗണ്ടറിലെത്തി. ബില്ലൊക്കെ അടിക്കുന്നതുവരെ അലസമായിനിന്നു. അതാണല്ലോ മല്‍ബു സ്‌റ്റൈല്‍, രണ്ട് ഓട്‌സിനായി വന്നതാണെന്ന് കൗണ്ടറിലിരിക്കുന്നയാള്‍ക്ക് തോന്നാന്‍ പാടില്ല.
രണ്ട് ഓട്‌സ് കൂടി തന്നേക്കൂ
കാഷ്യറുടെ മുഖത്തു നോക്കാതെ ആവശ്യപ്പെട്ടപ്പോഴാണ് അയാളുടെ വായില്‍നിന്നു പുറത്തുവന്നത്.
അയ്യോ തീര്‍ന്നു പോയല്ലോ?
ബില്ലടിച്ച ഷാംപു ഇനിയെങ്ങനെ തിരിച്ചു നല്‍കും. ഉപഭോക്താവാണ് രാജാവ് എന്നൊക്കെ പറയാന്‍ കൊള്ളാം. ആവശ്യമുണ്ടായിട്ട് വാങ്ങിയതല്ലെങ്കില്‍ പോലും അങ്ങനെ വാങ്ങിയ സാധനം മടക്കി നല്‍കുന്നത്് മല്‍ബുവിന്റെ സംസ്‌കാരത്തിനു നിരക്കുന്നതല്ലല്ലോ?
ഓട്‌സിനു പോയയാള്‍ കൈ നിറയെ ഷാംപുവുമായി മടങ്ങിയതു കണ്ട് മിഴിച്ചുനോക്കിയ മല്‍ബിയോട് വേണ്ടെങ്കില്‍ നാട്ടില്‍ കൊണ്ടു പോകാം ചുളുവിലയേയുള്ളൂ എന്നായിരുന്നു മറുപടി.
നാട്ടീന്നു കൊണ്ടുവന്ന താളിയും ചെറുപയര്‍പൊടിയുമൊക്കെ അതു പോലെ കിടക്കുമ്പോഴാണ് ഷാംപുവിന്റെ മൊത്തക്കച്ചവടം. നാട്ടില്‍ കൊണ്ടു പോകാമെന്നു പറഞ്ഞാലും തീരുന്നതല്ല പ്രശ്‌നം. ഓസിനു കിട്ടിയാല്‍ മല്‍ബു ആസിഡും കുടിക്കുമെന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ നിവൃത്തിയില്ല.
ഈ ഷാംപുവുമായി നാട്ടില്‍ ചെന്നാല്‍ ഗള്‍ഫീന്നു കൊണ്ടുവന്നതല്ലേ എന്നു കരുതിപ്പോലും ആരും ഉപയോഗിക്കില്ല. കാരണം ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ന്നതെന്ന് മുദ്ര കൂത്തി ഇത് നാട്ടില്‍ എന്നോ നിരോധിച്ചിരിക്കുന്നു.  


July 20, 2012

പാചകറാണി വിനയവതി



അതൊരു വരവായിരുന്നു. വിജേത്രി, വിജയിനി, വിജയശ്രീലാളിത എന്നൊക്കെ പറയില്ലേ, അതുതന്നെ. വലിയ സമ്മാനപ്പൊതിയും കൈയിലേന്തി ഇപ്പോള്‍ എന്തായി എന്ന ഭാവത്തോടെ.
മല്‍ബു വാപൊളിച്ചുപോയീന്നു പറഞ്ഞാല്‍ മതിയല്ലോ.
തുടക്കം മുതല്‍ തന്നെ പാരയായിരുന്നു. പരിഹാസവും. അതുകൊണ്ടുതന്നെ മല്‍ബിക്ക് ഈ സമ്മാനത്തില്‍ ആഹ്ലാദിക്കാനേ വകയുള്ളൂ.
പക്ഷേ എന്തിനാണ് ഈ സമ്മാനമെന്ന സസ്‌പെന്‍സ് മാത്രം ഒരു കുളുവുമില്ലാതെ മല്‍ബുവിനെ അന്തക്കേടിലാക്കി.
നിനക്ക് പാചക മത്സരത്തില്‍ സമ്മാനം കിട്ടീന്ന് പറഞ്ഞാല്‍ വേറെ ആരു വിശ്വസിച്ചാലും ഞാന്‍ വിശ്വസിക്കില്ല. സമ്മാനം ഫാഷന്‍ ഷോയ്ക്കായിരിക്കും.
കൊളുത്തുമോ എന്നു നോക്കി ഒന്നിട്ടു നോക്കിയെങ്കിലും മല്‍ബിയുടെ മറുപടി മറ്റൊരു തരത്തിലായിരുന്നു.
ഒരു പര്‍ദ വാങ്ങാന്‍ പോയതിന് എന്തൊരു പുകിലായിരുന്നു. ഇപ്പോള്‍ കണ്ടില്ലേ നാലാളുടെ കൂട്ടത്തീന്നാ സമ്മാനം വാങ്ങിപ്പോന്നത്. നിങ്ങള്‍ക്ക് തന്നെയാ അതിന്റെ ഒരു പത്രാസ്. മല്‍ബൂന്റെ കെട്ടിയോള്‍. സ്വന്തമായി ഒരു പേരുണ്ടായിട്ടെന്താ കാര്യം. അനൗണ്‍സ് പോലും മിസിസ് മല്‍ബു.
നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലെന്താ. നാളെ പത്രത്തില്‍ പേരുവരും-ജയോത്സവത്തിന്റെ ചിരി മുഴക്കി മല്‍ബി.
നാരി വിദ്വേഷം ആക്ഷേപിച്ച് ആളെ കൂട്ടുന്ന ടൈപ്പല്ലാത്തതു കൊണ്ട് എന്തും പറയാം. എന്തു പ്രകോപനവും നടത്താം. ഇത്തിരി ഇണക്കമില്ലായ്മ കാണിക്കുമെന്നേയുള്ളൂ. എന്തും സഹിക്കും. സര്‍വംസഹ.
പക്ഷേ, പ്രകോപനങ്ങളൊന്നും ഫലം കാണുന്നില്ല. സമ്മാനത്തിന്റെ ഗുട്ടന്‍സ് മാത്രം മല്‍ബി വെളിപ്പെടുത്തുന്നില്ല.
ചിലപ്പോള്‍ പുരോഗമനോന്മുഖമായ പാചക മത്സരമായിരിക്കാം. അടുക്കള ബഹിഷ്‌കരണം സ്ത്രീ-പുരുഷ സമത്വത്തിന്റെ അടയാളമായി കരുതുന്നതിനാല്‍ പാചക വിജ്ഞാനത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നവര്‍ക്കായിരിക്കും സമ്മാനം നല്‍കുക?
സാഹിത്യത്തിനും സിനിമക്കുമൊക്കെ ഇങ്ങനെ എതിര്‍ മത്സരമുണ്ട്. മോശക്കാരെ ആദരിക്കല്‍. അതുപോലെ കുക്കിംഗില്‍ വട്ടപ്പൂജ്യമായ നാരീജനങ്ങളേയും ആദരിക്കാം. ഫാസ്റ്റ് ഫുഡുകാരും ഹോട്ടലുകാരുമായിരിക്കും ഇത്തരം മത്സരങ്ങളുടെ സ്‌പോണ്‍സര്‍മാര്‍. നാരികളെ അടുക്കള വികര്‍ഷണമുള്ളവരാക്കി മാറ്റുന്നതിലാണല്ലോ അവരുടെ വിജയം.
വേറെ ഒരു സാധ്യത കൂടിയുണ്ട്. അത് പാചകമത്സരത്തിന്റെ സംഘാടകരുമായി ബന്ധപ്പെട്ടുള്ളതാണ്.
വര്‍ഗബോധമുയര്‍ത്തി പുതിയ ആകാശവും പുതിയ ഭൂമിയും പണിയേണ്ടവര്‍ ഇങ്ങനെ കുടുംബിനികളെ കൂട്ടിപ്പിടിച്ച് കുക്കിംഗ് മത്സരം നടത്തേണ്ടവരല്ല എന്ന് ശക്തമായ അഭിപ്രായമുള്ളയാളാണ് മല്‍ബു. നറുക്കെടുപ്പും സമ്മാനവും ലോട്ടറിയുമൊക്കെ തനി ഒബാമ ഏര്‍പ്പാടുകളാണെന്ന് ഒരു കുലംകുത്തിയെ പോലെ ശക്തിയായി പറഞ്ഞിട്ടുമുണ്ട്. അതിന് സംഘാടകരുടെ വക മധുരമനോഹര പ്രതികാരമാകാം ഈ സമ്മാനം.
തോല്‍വിക്ക് കുമ്പിടീക്കുകയൊന്നും രീതിയല്ലെങ്കിലും മല്‍ബിയുടെ പ്രതികാരദാഹമായിരിക്കുമോ സമ്മാനത്തിനു പിന്നിലെന്ന സംശയവുമുണ്ട്.
മല്‍ബി പാചക മത്സരത്തിനു പോകാനുള്ള പര്‍ദ വാങ്ങാന്‍ പോയത് അല്‍പം മുഷിഞ്ഞാണ് കലാശിച്ചിരുന്നത്. നാട്ടില്‍ കല്യാണത്തിനും പിറന്നാള്‍ സദ്യക്കുമൊക്കെ ഓരോ സാരി എന്നതു പോലെ ഇവിടെ പര്‍ദയും വേണോ എന്നു ചോദിച്ചത് മല്‍ബിക്ക് ഇഷ്ടായിരുന്നില്ല. അതു മാത്രമല്ല, മറ്റുള്ളവരെപ്പോലെ കടയില്‍ പോയി സെലക്ഷനു സഹായിച്ചില്ലാന്നുള്ളൊരു പരാതിയും.
മല്‍ബു മൂപ്പിലാന്റെ അവഗണനക്കൊരു വാളേറുവിദ്യ കിടക്കട്ടെ എന്നു കരുതി നാരീ സംഘത്തിലെ ഏതെങ്കിലുമൊരു മല്‍ബി സ്വമേധയാ സമ്മാനം ത്യജിച്ച് നല്‍കിയതായിരിക്കുമോ?
ഇനിയിപ്പോ ഇത് റോളിംഗ് സമ്മാനമാണോ ആവോ. സംഘാംഗങ്ങളുടെ വീട്ടില്‍ ഒരു പ്രസവ കാലത്തേക്ക് ഇങ്ങനെ മാറി മാറി സൂക്ഷിക്കാനുള്ള ഏര്‍പ്പാട്.
മല്‍ബുവിന്റെ അറിയാനുള്ള പൂതി കണ്ട് മല്‍ബിക്ക് ഉള്ളില്‍ ചിരി വരുന്നുണ്ടായിരുന്നു. വികടശീലം ജന്മസിദ്ധമാണെങ്കിലും മല്‍ബുവിന്റെ വിസ്തരിച്ചുള്ള ഒരു ചിരി മതി മല്‍ബി വീഴാന്‍. നീയൊന്ന് ക്ഷമിക്കൂ എന്നുകൂടി പറഞ്ഞാല്‍ പിടാപ്പിടിത്തത്തിന്റെ ഗതി മാറും.
ഇതുപോലെ വേണം. നിന്നിലെ പിടിവാശി ഉയര്‍ത്തി വിജയശ്രീലാളിതയാക്കാനല്ലേ കുക്കിംഗ് മത്സരത്തോട് ഞാനിങ്ങനെ വിമുഖത കാണിച്ചത്. നീ ഈ സമ്മാനവുമായി വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഈ ചേട്ടനല്ലേ?
സീരിയലില്‍ കേട്ട ഡയലോഗ് മല്‍ബു ആവര്‍ത്തിച്ചപ്പോള്‍ അതില്‍ മല്‍ബി വീണു. ആപതിച്ചു എന്നു പറയുന്നതാവും ശരി.
അതു പിന്നെ, ഫുഡ് ഒന്നും ഉണ്ടാക്കി കൊണ്ടുപോകാതെ എനിക്കെങ്ങനെ സമ്മാനം കിട്ടിയെന്നാണല്ലോ നിങ്ങള്‍ക്ക് അറിയേണ്ടത്?
ചങ്ങാതി നന്നായാല്‍ കുക്കിംഗ് വേണ്ട എന്നു കേട്ടിട്ടില്ലേ. അതു തന്നെയാണ് സംഭവിച്ചത്. എനിക്കുവേണ്ടി കൂട്ടുകാരിയാണ് ഭക്ഷണം ഉണ്ടാക്കിയത്. അവളുകൂടി മത്സരിക്കുന്നതിനാല്‍ എനിക്കു നല്‍കിയത് രണ്ടാം നമ്പര്‍ വിഭവമാണെങ്കിലും സമ്മാനം എല്ലാവര്‍ക്കും ഒരുപോലെ തന്നെ. ഞാന്‍ മത്സരിക്കാന്‍ തയാറായിരുന്നില്ലെങ്കില്‍ ഗ്രൂപ്പില്‍ എണ്ണം തികക്കാന്‍ അവര്‍ക്ക് വേറെ ഒരാളെ തെരയേണ്ടിവരുമായിരുന്നു. സംഘശക്തിയുടെ ഗുണമാണിത്. ഞങ്ങടെ ഗ്രൂപ്പിലെ എല്ലാവര്‍ക്കുമുണ്ട് സമ്മാനം.
മല്‍ബിയുടെ സത്യസന്ധതയില്‍ കോള്‍മയിര്‍കൊണ്ട മല്‍ബു കുക്കിംഗ് മത്സരം കണ്ടുപിടിച്ച ഏഭ്യനേയും അതു പിന്തുടരുന്ന പുരോഗമനവാദികളേയും മനസ്സില്‍ ആവാഹിച്ചുകൊണ്ട് മല്‍ബിയുടെ കൈ പിടിച്ച് കിച്ചണില്‍ കയറി. കറി വല്ലതും ബാക്കിയിരിപ്പുണ്ടെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ചപ്പാത്തി വാങ്ങാമല്ലോ?
കൊടുംചൂടില്‍ നിയിങ്ങനെ അടുക്കളയില്‍ വിയര്‍ത്തൊലിക്കേണ്ട കാര്യമൊന്നുമില്ല.
ആ സ്‌നേഹത്തിനു മുന്നില്‍ മല്‍ബി ഒരിക്കല്‍ കൂടി വിനയവതിയായി.

July 7, 2012

മുറുകിപ്പോയ ഒരു ടൈ



ടെന്‍ഷനില്ലാതെ എങ്ങനെ പുറത്തിറങ്ങാമെന്ന് ഒരു വി.ഐ.പിയില്‍നിന്ന് പഠിച്ചിറങ്ങിയ മല്‍ബുവിന് പറ്റിയത് അക്കിടി. അക്കിടിയെന്നു പറഞ്ഞാല്‍ ശരിയാകില്ല, ശരിക്കും കൂട്ടിയിടി തന്നെയാണ് സംഭവിച്ചത്.
സ്വാഭാവികമായും ഉസ്താദിനെ പഴിക്കാന്‍ തോന്നിയെങ്കിലും അയാളെന്തു പിഴച്ചുവെന്ന് മനസ്സ് ആശ്വസിപ്പിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനു മുമ്പ് തന്നെ വണ്ടിയോടിച്ചു തുടങ്ങിയ മല്‍ബുവിന് മല്‍ബിയേയും കുഞ്ഞിനേയും നാട്ടില്‍ വിട്ടതിനു ശേഷം അക്കിടിയോട് അക്കിടിയായിരുന്നു.
ഒരു യൂസ്ഡ് കാര്‍ കയ്യില്‍ വന്നുപെട്ടു. ടെസ്റ്റിനു പോയി ലൈസന്‍സ് സമ്പാദിക്കാന്‍ ക്ഷമ ഇല്ലായിരുന്നു. അതിനു മുമ്പുതന്നെ കാറുമായി റോഡിലിറങ്ങി. ട്രാഫിക് പോലീസ് പിടിക്കില്ലേ എന്നു ചോദിച്ചവരോട് മല്‍ബു പറഞ്ഞു.

ദേ കണ്ടില്ലേ മുന്‍ സീറ്റിലിരിക്കുന്നു ലൈസന്‍സ്.
സീറ്റില്‍ മറ്റാരുമായിരുന്നില്ല, മല്‍ബിയും കുഞ്ഞും. ഇവരെ മുന്നിലിരുത്തി വണ്ടി ഓടിച്ചു പോയാല്‍ ആരും ബുദ്ധിമുട്ടിക്കില്ല, നിര്‍ത്താന്‍ കൈ കാണിക്കുക പോലുമില്ല. വിശ്വാസമാണല്ലോ എല്ലാം. മല്‍ബു അങ്ങനെ രണ്ടു വര്‍ഷത്തോളം കാറോടിച്ചു. ഒരു പോലീസുകാരനും ഒരിക്കലും കൈ കാണിച്ചില്ല.

പക്ഷേ മുന്‍ സീറ്റില്‍ കവചമായി കൊണ്ടുനടന്ന ജീവനുള്ള ലൈസന്‍സിന് നാട്ടില്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ? വെക്കേഷന് മല്‍ബിയും കുഞ്ഞും നാട്ടിലേക്ക് പറന്നു. അതോടെ ലൈസന്‍സില്ലാതെ വണ്ടി ഓടിക്കാമെന്ന ധൈര്യം ചോര്‍ന്നു പോകുകയും മല്‍ബു യഥാവിധി ടെസ്റ്റിനു പോയി  അതു സമ്പാദിക്കുകയും ചെയ്തു.

പിന്നെയാണ് കഥ. ലൈസന്‍സ് പഴ്‌സിലിട്ട് വണ്ടി ഓടിച്ച ആദ്യ ദിവസം തന്നെ പോലീസ് കൈ കാണിച്ചു. കടലാസൊക്കെ ഉണ്ടായിരുന്നതിനാല്‍ പിഴ ഒന്നുമില്ല. പക്ഷേ, കൈനീട്ടം പിഴച്ചില്ല. തുടര്‍ന്നങ്ങോട്ട് എപ്പോഴും കൈ നീട്ടല്‍ തന്നെ. വല്ലാത്ത ഒരു അത്ഭുതമായാണ് മല്‍ബുവിന് അതു ഫീല്‍ ചെയ്തത്. രണ്ടു വര്‍ഷം ഒരിക്കല്‍ പോലും പരിശോധനക്കായി കാര്‍ നിര്‍ത്തേണ്ടി വന്നിട്ടില്ല. മല്‍ബുവിന്റെ മനസ്സില്‍ മല്‍ബിയുടെ വില, നാട്ടില്‍ സാധനങ്ങളുടെ വില ഉയരുന്നതു പോലെ കുത്തനെ ഉയര്‍ന്നു.

അങ്ങനെയിരിക്കേയാണ് ഫാമിലി ഫ്‌ളാറ്റ് വിട്ട് ബാച്ചിലേഴ്‌സ് ഫ്‌ളാറ്റിലേക്ക് മാറിയ മല്‍ബുവിന് ആ ഗുരുനാഥനെ ലഭിച്ചത്. എപ്പോഴും ടൈ കെട്ടി മാത്രം കാറോടിക്കുന്ന ഒരു ഉസ്താദ്.

മല്‍ബു തന്റെ സങ്കട കഥ വിവരിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു:
ഞാന്‍ ഈ ടൈ കെട്ടി കാര്‍ ഓടിക്കുന്നതിന്റെ ഗുട്ടന്‍സ് പിന്നെ എന്താണ്? വെറുമൊരു കുക്കായ ഞാന്‍ ഇങ്ങനെ ഷര്‍ട്ട് ഇന്‍ ചെയത് ടൈ കെട്ടി കാര്‍  ഓടിക്കുന്നത് ആര്‍ക്കും ദഹിച്ചിട്ടില്ല. നാളെ നീ ഇങ്ങനെ ഒന്നു പോയി നോക്കൂ. കാറിന് ഒരാളും കൈനീട്ടില്ല. നീട്ടിയാല്‍ തന്നെ ഉടന്‍ തന്നെ കൈവീശി വിടുന്നതിനും വിദ്യകളുണ്ട്.

മല്‍ബുവിന് കൗതുകമായി. കാതു കൂര്‍പ്പിച്ചു കേട്ടു. അറിവ് എവിടെനിന്നായാലും നേടണമല്ലോ. ഡ്രീം ലൈനര്‍ വിമാനം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍നിന്നു വന്ന പൈലറ്റുമാരെക്കൊണ്ട് തൊടീക്കരുത് എന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ പറയുന്നതൊക്കെ ചീപ്പ് എര്‍പ്പാടാണ്.
ടൈ കെട്ടുന്ന കുക്ക് നിസ്സാരക്കാരനല്ലാട്ടോ. നിവൃത്തികേട് കൊണ്ടാണ് ഇങ്ങനെ അടുപ്പിലെ ചൂട് സഹിക്കുന്നത്. കണ്ണില്‍ ചോരയില്ലാത്ത കഫീല്‍ ഉടലോടെ അപ്രത്യക്ഷനാക്കിയ ശേഷം മറ്റൊരു വഴിയും കണ്ടില്ല. ആരും പണി നല്‍കാതായി. കുക്കിന്റെ വേഷമണിഞ്ഞു. വെള്ളിയാഴ്ചകളില്‍ ഒന്നു രണ്ടിടത്ത് വി.ഐ.പി ഫുഡുണ്ടാക്കുന്ന ഏര്‍പ്പാടുണ്ട്. അവിടേക്ക് പോകാനാണ് ടൈ കെട്ടി ഡ്രൈവര്‍ സീറ്റില്‍ കയറുന്നത്.
വി.ഐ.പി കുക്കില്‍നിന്ന് മല്‍ബു പാഠങ്ങള്‍ അഭ്യസിച്ചു.

ഷര്‍ട്ട് ഇന്‍ ചെയ്ത് ടൈ കെട്ടിയ ശേഷം കാറില്‍ കയറി നിവര്‍ന്നിരിക്കണം. 90 ഡിഗ്രിയില്‍ ശരിക്കും മസിലു പിടിക്കണം. ആരു കണ്ടാലും ഏതോ ഉയര്‍ന്ന ഉദ്യോഗസ്ഥാനാണെന്നു തോന്നണം. മുന്നോട്ടേ നോക്കാവൂ. അങ്ങനെ പോകുമ്പോള്‍ ആരെങ്കിലും കൈ നീട്ടാനുള്ള സാധ്യത ഒട്ടുമില്ല. ഇനി നീട്ടിയാല്‍ തന്നെ ഒരിക്കലും അറബി ഭാഷ മൊഴിഞ്ഞു പോകരുത്.
പകരം, കാന്‍ യൂ സ്പീക്ക് ഇംഗ്ലീഷ് സാര്‍, ഐ ഡോണ്‍ട് നോ അറബിക് എന്നു പറഞ്ഞേക്കണം.

വണ്ടി നിര്‍ത്തിക്കാന്‍ വന്നയാള്‍ അതുപോലെ പോയിക്കോളും.
ആകെക്കൂടി കേട്ടപ്പോള്‍ കൊള്ളാലോ വിദ്യ എന്നു തോന്നിയ മല്‍ബു ടൈ കെട്ടാന്‍ അറിയാത്തതിനാല്‍ ഉസ്താദിനെക്കൊണ്ടു തന്നെ അതു നിര്‍വഹിപ്പിച്ചു. ഇനിയിത് എല്ലായ്‌പോഴും കെട്ടണമെന്നില്ല, ഊരിയെടുത്ത് ആവശ്യം വരുമ്പോള്‍ തലയിലൂടെ ഇട്ടാല്‍ മതി.

അങ്ങനെ വഴിയും കുറുക്കുവഴിയും പഠിച്ച് ടൈ കെട്ടി മസിലു പിടിച്ചു പോകുകയായിരുന്നു മല്‍ബു. ആദ്യമായിട്ടാവണം ടൈ കഴുത്തില്‍ മുറുകുന്നതു പോലെ തോന്നി. പെട്ടെന്നാണ് അതു സംഭവിച്ചത്. മുന്നില്‍ പോയിക്കൊണ്ടിരുന്ന വില കൂടിയ കാറിനു പിന്നില്‍ ചെന്നിടിച്ചു.

വണ്ടി നിര്‍ത്തി ചാടിവന്ന അയാളുടെ  മുന്നില്‍ അറബി പാടേ മറന്നുകൊണ്ട് ഇംഗ്ലീഷില്‍ അഭയം തേടി മല്‍ബു. 'കാന്‍ യൂ സ്പീക്ക് ഇംഗ്ലീഷ്?' എന്നു ചോദിച്ചതും ആഗതന്‍ ടൈയില്‍ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. മല്‍ബുവിന് സോറിയുടെ ഇംഗ്ലീഷ് ആലോചിച്ചെടുക്കേണ്ടി വന്നില്ല....മാലിഷ്.
ടൈ മുറുകിയതുകൊണ്ടോ പേടിച്ചരണ്ടതുകൊണ്ടോ മല്‍ബുവിന്റെ മുഖഭാവങ്ങള്‍ ആഗതനെ തണുപ്പിച്ചു.  
Related Posts Plugin for WordPress, Blogger...