Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 15, 2014

ചോറും ബ്രോസ്റ്റും




വൈകിട്ടത്തെ ചായ കുടിക്കാന്‍നേരത്ത് ഊണും ബ്രോസ്റ്റും തമ്മിലൊരു തര്‍ക്കം.
 ഊണാണോ അതോ ബ്രോസ്റ്റാണോ ലഞ്ചിനു കേമം? ഇതാണ് തര്‍ക്ക വിഷയം.
തര്‍ക്കം ഉടലെടുക്കാന്‍ കാരണമുണ്ടായിരുന്നു.

ലഞ്ചിന്റെ നേരത്ത് പണിസ്ഥലത്ത് കുടുങ്ങിയ മല്‍ബു നാലു മണിക്കാണ് റൂമിലെത്തിയത്.  നേരെ കിച്ചണില്‍ കയറി നോക്കിയപ്പോള്‍ ചോറും കറിയും കാണാനില്ല. നാട്ടില്‍നിന്ന് കൊണ്ടുവന്ന ബീഫായിരുന്നു സ്‌പെഷല്‍. പക്ഷേ, എല്ലാം കാലി.

കിച്ചണില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മൊയ്തു ഇരുന്ന് പത്രം വായിക്കുന്നു.
തലേന്നാള്‍ രാത്രി നാട്ടില്‍നിന്ന് എത്തിയ ഹൈദ്രോസ് കൊണ്ടുവന്നതായിരുന്നു ബീഫ്. ഹൈദ്രോസ് മാത്രമല്ല, ആ വിമാനത്തില്‍ വന്നവരില്‍ ഭൂരിഭാഗവും ബീഫേറ്റിയവരായിരുന്നു. കരിപ്പൂരില്‍നിന്ന് മടങ്ങുന്നവരോടൊപ്പം കുറേ പോത്തുകളും വിമാനം കയറുമെന്നാണ് പൊതുവെ പറയാറ്.

ഇക്കുറി ഹൈദ്രോസ് പതിവില്‍ കൂടുതല്‍ ബീഫ് കൊണ്ടുവന്നിരുന്നു. അതിനും കാരണമുണ്ട്.
ബലിപെരുന്നാള്‍ അവധിക്കു പോകുന്നതൊക്കെ കൊള്ളാം. വരുമ്പോള്‍ ഇഷ്ടം പോലെ ബീഫ് കൊണ്ടുവന്നേക്കണം -ഇതായിരുന്നു റൂമിലെ മറ്റുള്ളവരുടെ കല്‍പന.

ഹൈദ്രോസ് അതു കൃത്യമായി പാലിച്ചു. നാട്ടിലെത്തിയപ്പോള്‍  ബീഫ് തെണ്ടി നടക്കേണ്ടി വന്നതുമില്ല. ബലിപെരുന്നാളിന്റെ ഭാഗമായി പള്ളിക്കാരും പണക്കാരും അറുത്ത മാടുകളുടെ എണ്ണം കൂടിയപ്പോള്‍ ഹൈദ്രോസിന്റെ വീട്ടിലേക്കും ഇറച്ചി ഒഴുകി. അതിലൊരു പങ്ക് കൊണ്ടുപോകാന്‍ ഹൈദ്രോസ് ഉണ്ടായതുകൊണ്ട് വീട്ടുകാര്‍ക്കും സന്തോഷം. കാരണം ഫ്രിഡ്ജില്‍ ഇത്തിരി സ്ഥലം  കാലിയായി കിട്ടുമല്ലോ?

എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ പച്ച ഇറച്ചിയാണോ കൊണ്ടുപോകുന്നതെന്ന് കൗണ്ടറിലിരിക്കുന്നയാള്‍ക്കു സംശയം. അതുകൊണ്ട് അങ്ങേര്‍ക്ക് പെട്ടി അഴിച്ചു കാണണം.

നന്നായി വേവിച്ച് വാഴ ഇലയില്‍ പൊതിഞ്ഞുവെച്ചിരിക്കയാണ് ഇറച്ചിയും ലിവറും. അതി•േലാണ് വേവിക്കാത്ത പച്ച ഇറച്ചിയെന്ന ആരോപണം അടിച്ചേല്‍പിച്ചിരിക്കുന്നത്.
ആരെങ്കിലും വേവിക്കാതെ പച്ചയിറച്ചി അങ്ങോട്ട് കൊണ്ടു പോകുമോ മാഷേ? അവിടെ എത്തിയാല്‍ പിന്നെ എന്തിനു കൊള്ളും അത്. ഇറച്ചി പൊതിഞ്ഞ ഇല മാത്രമാണ് പച്ച. പിന്നെ ഞാനും ഒരു പച്ചയാണ്, ചോപ്പല്ല.

യുക്തി ബോധ്യമായതുകൊണ്ട് അയാള്‍  പത്തിമടക്കുകയും കെട്ടഴിക്കാതെ തന്നെ ഹൈദ്രോസിന്റെ പെട്ടി വിമാനം കയറുകയും ചെയ്തു.

ചോറിനു സമയം ആയിട്ടും കാണാത്തതിനാല്‍ മല്‍ബുവിനെ ഹൈദ്രോസ് ഫോണില്‍ വിളിച്ചിരുന്നു.
വേഗം വാ ഇഷ്ടാ നല്ല പോത്തുവരള റെഡിയാണ്.

വരാന്‍ പറ്റില്ലാന്നും ബ്രോസ്റ്റിനു പോയിട്ടുണ്ട് എന്നുമായിരുന്നു മല്‍ബുവിന്റെ മറുപടി.
മല്‍ബുവിന്റെ കമ്പനിയില്‍ അങ്ങനെയാണ്. കുറച്ചുനേരം അധികം പണിയെടുപ്പിച്ചാല്‍ മുതലാളിയുടെ വക അന്നു ബ്രോസ്റ്റുണ്ടാകും.

ബ്രോസ്റ്റ് കഴിച്ചോളൂ. എന്നാലും ഇവിടെ കുറച്ച് പോത്ത് വരള വെച്ചേക്കാമെന്ന് പറഞ്ഞാണ് ഹൈദ്രോസ് ഫോണ്‍ വെച്ചത്.

ആ ഇറച്ചിയാണ് ഇപ്പോള്‍ ചോറിനോടൊപ്പം അപ്രത്യക്ഷമായിരിക്കുന്നത്.
നഷ്ടപ്പെട്ടത് കിച്ചണില്‍നിന്നാണെങ്കില്‍ പ്രതി മൊയ്തുതന്നെ.

ഇതാ മുന്നിലിരുന്ന് പത്രം വായിക്കുന്നുണ്ട്. ഉച്ചമയക്കത്തനുശേഷം ഉണര്‍ന്നാല്‍ ടിയാന് ഒരു കിച്ചണില്‍ കയറ്റമുണ്ട്. ബാക്കി ചോറും കറിയും തട്ടാനുള്ള കയറ്റം. അതാണ് സംഭവിച്ചിരിക്കുന്നത്.

മൊയ്തൂ, കിച്ചണില്‍ ചോറും കറിയൊന്നും കാണാനില്ലല്ലോ.
അതു പിന്നെ നീ കമ്പനീന്ന് ബ്രോസ്റ്റ് കഴിച്ചതല്ലേ? ഇനിയാരും ഇല്ലാന്ന് കരുതി ഞാനങ്ങു തട്ടി.

ബ്രോസ്റ്റ് കഴിച്ചാല്‍ ഊണ്‍ കഴിച്ചതു പോലെയാകുമോ?  പത്ത് ബ്രോസ്റ്റ് കഴിച്ചാലും ഉച്ചക്ക് ഊണു കഴിക്കാതെ എനിക്ക് ശരിയാകൂല്ല.

അതെന്താ അങ്ങനെ, ചോറിനേക്കാള്‍ ടേസ്റ്റും ഗുണവും ബ്രോസ്റ്റിനു തന്നെയാണ്.
അത് ചോറിന്റെ മാഹാത്മ്യം അറിയാത്തതുകൊണ്ടാ. അരിയാഹാരം ഭക്ഷിക്കുന്ന ആര്‍ക്കും എളുപ്പം പിടികിട്ടും ഊണിന്റെ ഗുണം.

ഊണിന് ഒരു മഹിമയും ഇല്ല. ഷുഗറും കൊളസ്‌ട്രോളും കൂടുമ്പോള്‍ വൈദ്യ•ാര്‍ ആദ്യം ഒഴിവാക്കാന്‍ പറയുന്നതെന്താ?
ചോറ്.

അതിപ്പോള്‍ ബ്രോസ്റ്റ് കഴിച്ചാലും ഷുഗര്‍ വരാതിരിക്കൊന്നുമില്ല. ഉച്ചഭക്ഷണം കേമായി തന്നെ കഴിക്കണം എന്നാണ് ഡോക്ടര്‍മാരായാലും ആയുര്‍വേദ വൈദ്യ•ാരായാലും പറയുക. ബ്രോസ്‌റ്റൊക്കെ ഒരു ഇടത്തട്ടായി മാത്രേ കണക്കാക്കാന്‍ പറ്റൂ. ഊണ്‍ എന്നു പറഞ്ഞാല്‍ പുഞ്ചിരി തൂകുന്ന സുന്ദരിമാരോടാണ് വിദ്വാ•ാര്‍ ഉപമിക്കാറുള്ളത്.
ഊണും സുന്ദരിയും പുഞ്ചിരിയും. മല്‍ബുവിനിതെന്തു പറ്റി. ചോറ് കിട്ടാഞ്ഞിട്ട് വട്ടായോ?
ഇലയില്‍ വിളമ്പിയ ചെറിയ അരിയുടെ ചോറ് കുറച്ചുനേരം നോക്കിക്കേ. കെട്ട്യോള്‍ കിടന്ന് ചിരിക്കുന്നതു പോലെ തോന്നും.

ശ്ശോ ഭയങ്കരംതന്നെ ഭാവന. അതിന് ഇന്നിവിടെ ഊണ്‍ അല്ലായിരുന്നു. നെയ്‌ച്ചോറും ബീഫും ആയിരുന്നു.

ഇന്നലേം കൂടി മനസ്സില്‍ വിചാരിച്ചതാ ബീഫും കൂട്ടി നെയ്‌ച്ചോറ് പിടിക്കണോന്ന്. ഭയങ്കര ചതിയായിപ്പോയി. മുതലാളീന്റെ കണ്ണൊന്നു തെറ്റീട്ട് വരാന്ന് വിചാരിച്ചിട്ടാ നേരം വൈകിയത്.


ഹൈദ്രോസിന്റെ ഉമ്മ ഉണ്ടാക്കിയ അച്ചാറ് കൂടി ഉണ്ടായിരുന്നു. പറയാതെ വയ്യ. എന്താ അതിന്റെ ഒരു സ്വാദ്. ഇഷ്ടം പോല തിന്നിട്ട് കിടന്നതാ ഞാന്‍. എണീച്ചപ്പോള്‍ അച്ചാറിന്റെ സ്വാദ് നാവീന്ന് പോയിട്ടില്ല. കിച്ചണില്‍ പോയി നോക്കിയപ്പോള്‍ ദേ നെയ്‌ച്ചോറ് പാത്രത്തില്‍ കിടന്ന് ചിരിക്കുന്നു. അതു കണ്ട് ബീഫും മാടിവിളിക്കുന്നു. മല്‍ബു ഇനി വരില്ലാന്നും തട്ടിക്കോന്ന് അച്ചാറും. പിന്നെ എനിക്ക് പിടിച്ചുനില്‍ക്കാനായില്ല. എല്ലാം കൂട്ടിക്കുഴച്ചങ്ങടിച്ചു. ബ്രോസ്റ്റും കഴിച്ച് ഓവര്‍ടൈം എടുക്കുന്ന നീ ചോറു തിന്നാനായി ഈ നേരത്ത് ഇങ്ങോട്ടെത്തുമെന്ന് ആരെങ്കിലും വിചാരിച്ചോ?


ചോറ് ചിരിക്കേം ബിഫ് വിളിക്കേം ഒന്നുംവേണ്ട. ഉറക്കം കഴിഞ്ഞാല്‍ നീ കിച്ചണില്‍ കയറുമെന്നും ബാക്കിയുള്ളത് അടിച്ചുമാറുമെന്നും ഇവിടെ എല്ലാവര്‍ക്കും അറിയാം.
ഇത്തിരി ബാക്കിവെച്ചാല്‍ നീ അത് അടിച്ചോളും. ആകെയുള്ള മെച്ചം അതു കഴിഞ്ഞാല്‍ പാത്രം കഴുകി വെച്ചോളും എന്നതാണ്.


അതു പിന്നെ അവസാനം കഴിക്കുന്നയാളാണല്ലോ പാത്രം കഴുകേണ്ടത്.
എന്നാല്‍ അതിനുവേണ്ടിയാണ് മറ്റുള്ളവര്‍ പാത്രത്തില്‍ ഇത്തിരി ബാക്കിവെക്കുന്നത്.നിന്നെ കൊണ്ട് കഴുകിക്കാന്‍.
അങ്ങനെയായിരിക്കുമോ?

നെയ്‌ച്ചോറും ബീഫും അച്ചാറും ചേര്‍ന്ന മണം കൈവിരലുളില്‍നിന്ന് ആവാഹിച്ച് മൊയ്തു ആലോചിച്ചു.

ഉം മണപ്പിച്ചോ മണപ്പിച്ചോ നിന്റെ ഒടുക്കത്തെ മണം എന്നുപറഞ്ഞുകൊണ്ട് മല്‍ബു മുറിയില്‍നിന്ന് ഇറങ്ങിപ്പോയി.

4 comments:

ajith said...
This comment has been removed by the author.
ajith said...

ചിലര്‍ക്ക് മൊയ്തുവിന്റെ അത്രപോലും സന്മനസ്സ് ഇല്ല. ബ്രോസ്റ്റ് കഴിച്ചോ ഇല്ലയോ എന്നൊന്നും നോക്കുകയുമില്ല. സമയം കഴിഞ്ഞും ആളെത്തിയില്ലെങ്കില്‍...........!

വീകെ said...

ആ ബ്രോസ്റ്റ് കൊണ്ടുവരാമെന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ബീഫും ചോറും അവിടെയിരുന്നേനെ...!
അതെങ്ങനെ ബ്രോസ്റ്റും പിന്നെ വീട്ടിലെത്തുമ്പോൾ ബീഫും ചോറും കഴിക്കാമെന്ന അതിമോഹം പിന്നെ നടക്കില്ലല്ലൊ...?!
ഹാ...ഹാ..

ഫൈസല്‍ ബാബു said...

കടിച്ചതും പോയി പിടിച്ചതും പോയി :)

Related Posts Plugin for WordPress, Blogger...