Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 23, 2013

താങ്ക് യൂ ആമിനാത്ത



മണിക്കൂര്‍ ഒന്നു കഴിഞ്ഞിട്ടും കഫീല്‍ പുറത്തുവന്നില്ല.
കാത്തിരുന്നു മടുത്ത മല്‍ബുവിന് അസ്വസ്ഥത വര്‍ധിച്ചു.

ഇയാളിത് എവിടെ പോയി?   ഒരു പാസ്‌പോര്‍ട്ട് എടുത്തു വരാന്‍ ഇത്രയധികം സമയമോ? രണ്ടാം നിലയിലെ ഫ്ളാറ്റിനു മുന്നിലെത്തി രണ്ടു മൂന്ന് തവണ ബെല്ലടിക്കാന്‍ തുനിഞ്ഞെങ്കിലും കൈ തനിയെ താണു.

കഫീലിനു ദ്വേഷ്യം വന്നാല്‍ എല്ലാം കുളമാകും. മൊബൈലില്‍ വിളിക്കുന്നതുപോലും ഇഷ്ടമില്ലാത്തയാളാണ്. വിളിച്ചാലൊട്ട് എടുക്കുകയുമില്ല. പിന്നെ എപ്പോഴെങ്കിലും തിരിച്ചു വിളിക്കുകയാണ് പതിവ്.

ഇതുതന്നെ ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് താമസസ്ഥലത്ത് വന്നാല്‍ പാസ്‌പോര്‍ട്ട് തരാമെന്ന് സമ്മതിച്ചത്.

പദവി മാറ്റാനുള്ള ഒരുക്കത്തിലാണ് മല്‍ബു. പുതിയ കഫീലിനെ കണ്ടുപിടിച്ച് ഡിമാന്റ് ലെറ്റര്‍ സംഘടിപ്പിച്ച ശേഷമാണ് വീണ്ടും കഫീലുമായി ബന്ധപ്പെട്ടത്. പുതിയ കഫീലാണെങ്കില്‍ രണ്ടു ദിവസത്തിനകം പാസ്‌പോര്‍ട്ട് എത്തിക്കണമെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ ആഴ്ചയൊന്നായി.

മല്‍ബു ഡോറിലേക്കും ബെല്ലിലേക്കും മാറിമാറി നോക്കി.

 ടിഷ്യൂ പേപ്പര്‍ ചുരുട്ടി വെച്ചാണ് ഡോര്‍ അടച്ചിരിക്കുന്നത്. കഫീല്‍ ഇനി തന്നെ കാണാതെ പുറത്തിറങ്ങിപ്പോയോ? മല്‍ബുവിന് സംശയമായി.

ഇങ്ങനെ ടിഷ്യു വാതിലിന് അടയാളം വെച്ച് പുറത്തുപോകാറുള്ള ഒരാളെ കുറിച്ച് മൊയ്തു പറഞ്ഞിട്ടുണ്ട്. ഗൃഹനാഥന്‍ പുറത്തുപോകുമ്പോള്‍ ഇങ്ങനെ ഒരു അടയാളം വെക്കുന്നതിന്റെ ഗുട്ടന്‍സ് മൊയ്തുവിനോടൊപ്പം തലപുകഞ്ഞ് ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല.

അതേ അടയാളമാണ് ഇവിടെയും കാണുന്നത്. കഫീല്‍ അകത്തുണ്ടോ? അതോ പുറത്തുപോയോ?

കാത്തിരിപ്പ് പിന്നെയും നീണ്ടു.

ഇതെന്താ ഇയാള്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കുകയാണോ? വീണ്ടും കൈ പൊങ്ങി ബെല്ലില്‍ തൊട്ടെങ്കിലും അമര്‍ത്താനുള്ള എനര്‍ജി കിട്ടിയില്ല. ഒടുവില്‍ രണ്ടും കല്‍പിച്ച് മൊബൈല്‍ ഡയല്‍ ചെയ്തു. ഏതോ അറബി ഗാനം പാടിത്തീര്‍ന്നതല്ലാതെ ആരും ഫോണ്‍ എടുത്തില്ല. കളിപ്പിച്ചാല്‍ മല്‍ബു കഫീലിനേയും തല്ലും എന്നു പറഞ്ഞതുപോലെ ~ഒടുവില്‍ ബെല്ലടിക്കുകയും ചെയ്തു. പിന്നെയും അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ദേ കഫീലിന്റെ വിളിവന്നു.

പാസ്‌പോര്‍ട്ട് കാണുന്നില്ല. ഞാന്‍ ഒന്നുകൂടി തെരഞ്ഞിട്ട് വൈകിട്ടു വിളിക്കാം. ഇപ്പോള്‍ പോയ്‌ക്കോളൂ.

കരച്ചിലിന്റെ വക്കിലെത്തിയ മല്‍ബുവിന് അങ്ങോട്ടൊന്നും പറയാന്‍ കഴിഞ്ഞില്ല. പുതിയ കഫീല്‍ പാസ്‌പോര്‍ട്ടിനുവേണ്ടി രാവിലെ കൂടി വിളിച്ചതാണ്.

ഒന്നുകൂടി തെരഞ്ഞാല്‍ കിട്ടുമായിരിക്കുമെന്ന് മല്‍ബു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മനസ്സ് കൂട്ടാക്കുന്നില്ല.

പണ്ടൊരു കഫീല്‍ മേശ നേരെനില്‍ക്കാന്‍ പാസ്‌പോര്‍ട്ട് മേശക്കാലിനടിയില്‍ തിരുകിയ കഥ കേട്ടിട്ടുണ്ട്. അതുപോലെ എവിടെയെങ്കിലും തിരുകിയോ അതോ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുത്തോ? പിന്നൊരു കഫീല്‍ കുറേയാളുകളുടെ പാസ്‌പോര്‍ട്ടുകള്‍ വെള്ളത്തിലിട്ട സംഭവവും കേട്ടിട്ടുണ്ട്. ഇങ്ങനെ പലതായി ചിന്തകള്‍.

അതിനിടയില്‍ കൂട്ടുകാരന്‍ മൊയ്തുവിനെ വിളിച്ച് ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് എടുക്കാനുള്ള ചട്ടവട്ടങ്ങളൊക്കെ അന്വേഷിച്ചു. അതൊക്കെ നമുക്ക് എളുപ്പം ശരിയാക്കാമെന്ന് മൊയ്തു സമാധാനിപ്പിച്ചു.

അതിനിടയിലാണ് കഫീല്‍ പിടിച്ചുവെച്ച ഡ്രൈവിംഗ് ലൈസന്‍സ് ഒരു ഗദ്ദാമ  അടിച്ചുമാറ്റി നാട്ടുകാരന് നല്‍കിയ കഥ ഓര്‍മ വന്നത്. കളര്‍ ഫോട്ടോസ്റ്റാറ്റ് ലാമിനേറ്റ് ചെയ്ത് ഒറിജിനല്‍ പോലെയാക്കി വെച്ചാണ് ലൈസന്‍സ് അടിച്ചുമാറ്റി നാട്ടുകാരന് എത്തിച്ചത്. ആ നാട്ടുകാരന്‍ ഇപ്പോള്‍ വേറെ നാട്ടില്‍ പോയി ഒന്നാന്തരം ജോലി സമ്പാദിച്ചു കഴിയുന്നു. ഗദ്ദാമ ചെയ്ത സേവനം അയാള്‍ ഇപ്പോഴും എടുത്തു പറയും.


ആ വഴി പിന്തുടരാന്‍ മല്‍ബുവും തീരുമാനിച്ചു. പാസ്‌പോര്‍ട്ട് ഫ്ളാറ്റിനകത്ത് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. അതിന് ഇവിടത്തെ ഗദ്ദാമയെ കണ്ടുകിട്ടണം.

മല്‍ബി ഗദ്ദാമയെ വേണമെന്ന് കഫീല്‍ പറഞ്ഞപ്പോള്‍ അബ്ബാസിനോട് പറഞ്ഞ് ഏര്‍പ്പാടാക്കിക്കൊടുത്ത കാര്യം ഓര്‍മ വന്നു. പണി മാറി ദൂരേക്ക് പോയ അബ്ബാസിന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ അയാളുടെ നാട്ടുകാരി ആമിനാത്തയാണ് ഗദ്ദാമയെന്ന വിവരം കിട്ടി. അബ്ബാസ് നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ആമിനാത്തയെ കിട്ടിയില്ല. കുറേ കഴിഞ്ഞപ്പോള്‍ കഫീലിനെ പോലെ ദേ ആമിനാത്ത തിരിച്ചുവിളിക്കുന്നു.

പാസ്‌പോര്‍ട്ട് കഫീല്‍ കാണാതാക്കിയെന്ന കാര്യം പറഞ്ഞപ്പോള്‍ ഈയിടെ ഫര്‍ണിച്ചറൊക്കെ മാറ്റിയിട്ടിരുന്നുവെന്നും നോക്കിയിട്ട് പറയാമെന്നും ആമിനാത്ത മറുപടി നല്‍കിയപ്പോള്‍ മല്‍ബുവിന് പ്രതീക്ഷ വര്‍ധിച്ചു. അന്നു വൈകിട്ട് തന്നെ ആമിനാത്തയുടെ വിളി വന്നു. ആരും ഉപയോഗിക്കാതെ മാറ്റിയിട്ട ഷെല്‍ഫില്‍ ഒരിടത്ത് മല്‍ബുവിന്റെ പാസ്‌പോര്‍ട്ട് ഒളിഞ്ഞിരിപ്പുണ്ട്.

അതൊന്ന് എടുത്തുതരാമോ എന്ന് മല്‍ബു ചോദിച്ചപ്പോള്‍ അതു ബുദ്ധിയല്ലെന്നും കഫീല്‍ കാണുന്നിടത്ത് എടുത്തുവെക്കാമെന്നും ആമിനാത്ത തിരുത്തി. പിറ്റേന്നു പുലര്‍ച്ചെ കഫീല്‍ ഉറക്കമെണീറ്റു വന്നപ്പോള്‍ തൊട്ടുമുന്നില്‍ മല്‍ബുവിന്റെ പാസ്‌പോര്‍ട്ട് പ്രത്യക്ഷപ്പെട്ടു.

പാസ്‌പോര്‍ട്ട് കിട്ടിയെന്നും വന്നു കൊണ്ടുപോയിക്കോളൂ എന്നും കഫീല്‍ വിളിച്ചുപറഞ്ഞപ്പോള്‍ കുതിച്ചെത്തിയ മല്‍ബുവിന് ഒട്ടും കാത്തിരിക്കേണ്ടിവന്നില്ല. പുഞ്ചിരിക്കുന്ന മുഖത്തോടെ കഫീല്‍ പാസ്‌പോര്‍ട്ട് നല്‍കി.

ആമിനാത്ത അവിടെ എവിടെയെങ്കിലും ഉണ്ടോയെന്ന് നോക്കിയെങ്കിലും  കാണാന്‍ കഴിഞ്ഞില്ല. ആ ഫഌറ്റ് നോക്കിയും പിന്നീട് മൊബൈലില്‍ വിളിച്ചും മല്‍ബു പറഞ്ഞു.
താങ്ക് യൂ ആമിനാത്ത. യു ആര്‍ ഗ്രേറ്റ്.

 

4 comments:

ajith said...

മുമ്പ് വൈഫ് വേറെ ഒരു സ്പോണ്‍സറിന്റെ വിസയില്‍ ആയിരുന്നു. ഒരിക്കല്‍ അവധിയ്ക്ക് പോകാന്‍ പാസ്പോര്‍ട്ട് വാങ്ങിയപ്പോള്‍ അതിന്റെ രണ്ട് കവറിലും കുട്ടികള്‍ പെര്‍മനന്റ് മാര്‍ക്കര്‍ കൊണ്ട് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നു. ഭാഗ്യത്തിന് ഉള്‍പേജുകളിലൊന്നും വരയില്ലായിരുന്നു

M. Ashraf said...

നമ്മള്‍ പുതുക്കും പാസ്‌പോര്‍ട്ടെല്ലാം
നമ്മുടേതാകും ആമിനാത്താ..
ഇങ്ങനെയൊരു കാലം വരും ഇവിടേം.
അജിത്ജീ നന്ദി

Nasar Mahin said...

ഗൗരവ്വ മുള്ള ഒരു വിഷയം നർമത്തിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു! വളരെ നന്നായിട്ടുണ്ട്!!

kochumol(കുങ്കുമം) said...

മല്ബിനു പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടിയല്ലോ ഭാഗ്യം..

Related Posts Plugin for WordPress, Blogger...