ക്ലിനിക്ക് കൗണ്ടറില്‍ ഇരിക്കുന്ന മല്‍ബു ഒന്നു നേരെ നോക്കിയിട്ടുവേണം ഷുഗറിന്റെ ഡോക്ടറുടെ ഒരു ടോക്കണ്‍ ഒപ്പിച്ചുകിട്ടുമോ എന്നറിയാന്‍.
പക്ഷേ, തിരക്കോട് തിരക്ക്. അയാള്‍ക്കൊന്ന് ശ്വാസം വിടാന്‍പോലും ഒഴിവില്ല.
പിടിവിട്ട രൂപ മുതലാക്കാന്‍ ശമ്പളം വന്ന ദിവസം ബാങ്കിലേക്ക് വെച്ചുപിടിക്കുന്നതു പോലെയോ സോളാര്‍ കേസിലെ പ്രതി സരിതയെ ഒരുനോക്ക് കാണാന്‍ കോടതി മുറ്റത്തേക്കുള്ള പ്രവാഹം പോലെയോ ആണ് തിരക്ക്.
അവരെ കൈകാര്യം ചെയ്ത് മല്‍ബു തളര്‍ന്നിരിക്കുന്നു. പത്തും ഇരുപതും ശതമാനം തുക സ്വന്തം പോക്കറ്റില്‍നിന്ന് പോകുമെങ്കില്‍ പോലും ജലദോഷപ്പനിവരെ രക്തവും മൂത്രവും പരിശോധിപ്പിച്ച് ചികിത്സിക്കാന്‍ ആളുകള്‍ക്ക് ബലം നല്കുന്ന മെഡിക്കല്‍ കാര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി നീട്ടുന്നു.
ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടക്കണക്ക് പറയുമ്പോഴും ആശുപത്രികള്‍ തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ ഗുട്ടന്‍സാണിത്.
എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മല്‍ബു എ.സിയുടെ കോച്ചുന്ന തണുപ്പിലും വിയര്‍ക്കുകയാണ്.
ഒരാള്‍ മഹാത്മാ ഗാന്ധിയുടെ മുദ്രാവാക്യം അനുസ്മരിപ്പിച്ചുകൊണ്ട് തൊട്ടടുത്തിരിക്കുന്നുണ്ടെങ്കിലും അങ്ങോട്ടേക്ക് ഒരാള്‍ പോലും കാര്‍ഡ് നീട്ടുകയോ ടോക്കണ്‍ വേണമെന്നു പറയുകയോ ചെയ്യുന്നില്ല. ടിയാന് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ മാറിമാറി നോക്കുകയും അയവിറക്കുകയും ചെയ്യുന്നു. മല്‍ബുവിലേക്കോ കൗണ്ടറിനു പുറത്ത് കാര്‍ഡ് നീട്ടിക്കൊണ്ടിരിക്കുന്ന ജനങ്ങളിലേക്കോ അയാള്‍ ഒരിക്കല്‍ പോലും നോക്കുന്നില്ല.
മല്‍ബൂ, നീ കാര്യമാക്കേണ്ട. അവന് അവിടെ വെറുതെ ഇരുന്നോട്ടെ എന്നു മുതലാളിക്ക് പറയാം. രണ്ടു തവണ രോഗികള്‍ക്ക് ടോക്കണ്‍ കൊടുത്ത് ഫയല്‍ ഡോക്ടറുടെ കമ്പ്യൂട്ടറില്‍ എത്തിച്ചപ്പോള്‍ ആയിസുമ്മ അവറാച്ചനും മൂപ്പന്റകത്ത് മൊയ്തു പാക്കിസ്ഥാനി ഗുലാമുമായതും വെച്ച് പറയാന്‍ മുതലാളിക്ക് ന്യായമുണ്ട്. അതോടൊപ്പം ഗാന്ധിജിയുടെ മുദ്രാവാക്യത്തെ മനസ്സറിഞ്ഞു പഴിക്കുകയും ചെയ്യാം.
ചുമ്മാ വന്ന് കളിച്ചിരുന്നോട്ടെ എന്നാണ് മുതലാളി വെച്ചിരിക്കുന്നത്. പരാതിപ്പെടുമ്പോള്‍, ടിയാന് കളിനിര്‍ത്തി കാര്യത്തിലേക്ക് കടന്നാല്‍ മല്‍ബുവിനു കടല്‍ കടക്കേണ്ടി വരുമെന്ന തത്വശാസ്ത്രം പറഞ്ഞു പേടിപ്പിക്കാം.
തൊഴിലാളികളുടെ തൂക്കമൊപ്പിക്കുന്നതിന് മുതലാളി കണ്ടെത്തി ജോലി നല്കിയ ആളാണ്. ശമ്പളം നിശ്ചയിച്ചപ്പോള്‍ കൗണ്ടറിലിരുന്നു
ഫേസ്
ബുക്കും
യൂ ട്യൂബുമൊക്കെ
ഉപയോഗിക്കാന്‍
കഴിയുമോ
എന്നായിരുന്നു ചോദ്യം. ഓഫീസ് കമ്പ്യൂട്ടറില്‍ പറ്റില്ലെങ്കിലും മൊബൈലില്‍ ചെയ്തോളാന്‍ മുതലാളി സമ്മതിക്കുകയും ചെയ്തു.
ഒക്കെ പറയാന്‍ കൊള്ളാം. പക്ഷേ തിരക്കിന്മേല്‍ തിരക്കായതോടെ മല്‍ബു എല്ലാവരേയും ശപിച്ചുതുടങ്ങി. കാര്‍ഡ് നീട്ടുന്നവരോട് കണ്ണുകൊണ്ടും കഴുത്തനക്കിയും ദേ, അയാടെ കൈയില്‍ കൊടുക്കൂ എന്ന പലതവണ സൂചന നല്‍കിയെങ്കിലും ആരും അത് കാര്യമാക്കുകയോ അങ്ങോട്ടു നോക്കുക പോലുമോ ചെയ്യുന്നില്ല.
അവസാനം മല്‍ബു കഴുത്ത് വലത്തുനിന്ന് ഇടത്തോട്ട് പൂര്‍ണമായും വളച്ച് നിര്‍ത്തിയപ്പോള്‍ ആ സൂചനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രണ്ടുപേര്‍ വഴങ്ങി. ഒരച്ഛനും മകനും.
പനിച്ചവശരായ അവരില്‍നിന്ന് ടിയാന് മെഡിക്കല്‍ കാര്‍ഡുകള്‍ ഏറ്റുവാങ്ങിയെങ്കിലും അല്പം കഴിഞ്ഞപ്പോള്‍ ചാനലില്‍ കോണ്‍ഗ്രസ് നേതാവ് ഉണ്ണിത്താനും എതിരാളികളും തമ്മിലുള്ള ഘോരയുദ്ധം പോലെയായി രംഗം. വാക്കുതര്‍ക്കത്തിന്റെ പൊടിപൂരം.
എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവര്‍ക്ക് പിടികിട്ടുന്നതിനു മുമ്പ്, പിടിച്ചുമാറ്റാനൊരുങ്ങിയ മല്‍ബുവിനെ തട്ടിമാറ്റി കൊടുങ്കാറ്റ് പോലെ അയാള്‍ പുറത്തേക്ക്. എന്തും സംഭവിക്കാമെന്ന ഘട്ടത്തില്‍ രോഗികളായ അച്ഛനേയും മകനേയും മറ്റുരോഗികള്‍ സുരക്ഷാവലയം തീര്‍ത്ത് രക്ഷിച്ചു.
കുറേനേരമായി കാത്തുനില്ക്കുന്നു എന്നേ പറഞ്ഞിട്ടുള്ളൂവെന്നും അതോടെ അയാള്‍ ക്ഷുഭിതനായെന്നും അവര്‍ വിശദീകരിക്കുമ്പോള്‍ വിടില്ല എന്ന പ്രഖ്യാപനത്തോടെ അയാള്‍ ശരീരം ചലപ്പിച്ചുകൊണ്ട് കെട്ടിടത്തിനു പുറത്തിറങ്ങി സ്വന്തം കാറിനടുത്ത് നിലയുറപ്പിച്ചു.
പലരും ശ്രമിച്ചെങ്കിലും അയാളെ അനുനയിപ്പിച്ച് ആശുപത്രിക്കകത്തെ ചെയറിലെത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കാറില്‍നിന്ന് പുറത്തെടുത്ത മുട്ടന്‍വടി അയാളുടെ കൈയില്‍നിന്ന് പിടിച്ചുവാങ്ങാന്‍ സാധിച്ചുവെങ്കിലും ഡോക്ടറെ കണ്ടശേഷം മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ അച്ഛന്റേയും മകന്റേയും നേരെ ചാടി വീഴുന്നത് തടയാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ല. ഒടിഞ്ഞുവളഞ്ഞ്, കുതറി മാറി അയാള്‍ അവരെ ശരിക്കും പെരുമാറി.
പോലീസ് എത്തിയപ്പോള്‍ കീറിപ്പറിഞ്ഞ ടീ ഷര്‍ട്ടുമായി ആ അച്ഛനും മകനും തളര്‍ന്നവശരായി അവിടെ ഇരിപ്പുണ്ടായിരുന്നു. ഒപ്പം കലിയടങ്ങാത്ത റിസപ് ഷനിസ്റ്റും.
9 comments:
സ്വദേശിവൽകരണം, ഹിന്ദിയെന്നും ഹിന്ദി തന്നെ
അയ്യോ....!
ഹും ....പച്ച ആക്കാൻ ഇരുതുന്നവരോട് പണി ചെയ്യാൻ പറയാൻ പാടുണ്ടോ ...?
ഹും കൂറേ ഉണ്ട് ഇവിടെ എല്ലാം
അനുഭവിക്കുകയല്ലാതെ എന്ത് ചെയ്യും .നിസഹായത മുതലാക്കുന്നവർ...!
ഗൾഫ് പ്രവാസികള്‍ക്ക് മാത്രം മനസ്സിലാകുന്ന
സത്യം....
ഇവിടെ ചില പെണ്ണുങ്ങള ഇരുന്നു രാവിലെ മുതൽ
വൈകുന്ന വരെ തട്ടം ശെരിയാക്കുന്ന കണ്ടാല തോന്നും ഇത്ര വര്‍ഷം ആയിട്ടും ഇത് പഠിക്കാത്ത നിങ്ങൾ എന്തിനാ ഇത് ഉപയോഗിക്കുന്നത് എന്ന് ചോദിക്കാൻ..
.
അയ്യേ മല്‍ബു കള്ളം പറയുന്നു.................
അങ്ങിനെയൊന്നും സംഭവിക്കില്ല.
അയ്യോ!
ഉന്തുട്ടാണ്ടേയെന്ന് പിടികിട്ടിയില്ല
Post a Comment