Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 24, 2012

ഇതാ ഒരു കരിങ്കാലി

കരിങ്കാലിയാവാന്‍ മല്‍ബുവിന് അധികനാളുകള്‍ വേണ്ടിവന്നില്ല. നാലാളറിഞ്ഞുകൊണ്ടു തന്നെയായിരുന്നു നാമകരണം. മെസ് ഹാളില്‍ ചിക്കന്‍ കടിച്ചുവലിച്ചു കൊണ്ടിരിക്കെ ആ കരിങ്കാലിയെ ആരെങ്കിലും കണ്ടോ എന്ന കാരണവരുടെ ചോദ്യത്തില്‍നിന്ന് അത് ഉത്ഭവിച്ചു. എങ്കിലും ചിക്കന്‍ തീര്‍ന്ന് കൈകഴുകി പല്ലില്‍ കുത്തി മടുക്കുന്നതുവരെ ചര്‍ച്ച തുടര്‍ന്നു. എല്ലാവരും സജീവമായി പങ്കെടുത്തു. കരിങ്കാലി വേണോ കുലംകുത്തിവേണോ എന്ന ചര്‍ച്ചയില്‍ ആദ്യത്തെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്. കരിങ്കാലിയോളം പഴക്കമുള്ള ഒരു വാക്കല്ല കുലംകുത്തി. അതുകൊണ്ടുതന്നെ അതു പുറന്തള്ളപ്പെടുക സ്വാഭാവികം. എല്ലാ പ്രവാസികളേയും പോലെ തന്നെ, ടെന്‍ഷനടിച്ച് കഷണ്ടി കയറി അവസാനം വെപ്പുമുടിയില്‍ അഭയം തേടിയ ഒരു സാധാരണ മല്‍ബു. കണ്ടാല്‍ ഇവനെയാണോ കരിങ്കാലീന്നു വിളിക്കുന്നത് എന്നു തോന്നിപ്പോകും.  അല്ലെങ്കിലും കരിങ്കാലി ഒരു കാഴ്ചയല്ല, മനോഭാവമാണ്.
സമരത്തില്‍ ചേരാത്തവരെയാണ് സാധാരണ കരിങ്കാലിയെന്നു വിളിക്കാറുള്ളതെങ്കിലും കൂട്ടുസംരംഭങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ പൊതുവെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ല.  അതുവെച്ചുനോക്കുമ്പോള്‍ മല്‍ബു ആ പേരിന് അര്‍ഹനായതില്‍ അതിശയോക്തിയുമില്ല.
നോമ്പുകാലമായതിനാല്‍ ഫുഡിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള പിശുക്കും പാടില്ലെന്ന് തത്ത്വത്തില്‍ തീരുമാനിച്ചപ്പോഴാണ് ഒരു മാസം മുമ്പ് മെസ് മെംബര്‍ഷിപ്പെടുത്ത മല്‍ബു കാലുമാറിയത്. നോമ്പിന് എനിക്കു മെസ് വേണ്ട എന്നു പറഞ്ഞപ്പോള്‍ കാരണവരുടെ പതിവുശൈലിയായിരുന്നെങ്കില്‍ ഒന്നുവെച്ചു കൊടുക്കുകയാണ് വേണ്ടിയിരുന്നത്. എന്തോ ടിയാന്‍ ക്ഷമിച്ചു.
നാലു ഭാഗത്തുമുള്ള പള്ളികളിലെ നോമ്പുതുറ വിഭവങ്ങളുടെ പ്രലോഭനമാണ് മല്‍ബുവിന്റെ വേലത്തരത്തിനു പിന്നിലെന്ന മുറുമുറുപ്പ് ശരിവെക്കുന്ന തരത്തിലായിരുന്നു മല്‍ബുവിന്റെ ഒരു പ്രസ്താവന.
നോമ്പുതുറ മാത്രമേ ഒഴിവാക്കുന്നുള്ളൂ. അത്താഴം കഴിച്ചോളാം-. മല്‍ബു ഇതു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ക്ഷുഭിതരായിരുന്നുവെങ്കിലും തല്‍ക്കാലം അടങ്ങി. അത്താഴം മെസ്സില്‍ തുടരാന്‍ അനുവദിച്ചത് കരിങ്കാലിയോടുള്ള ഔദാര്യമല്ല. ഒരു മെസ് നടത്തിക്കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെ ചില വിട്ടുവീഴ്ചകളൊക്കെ വേണ്ടിവരുമെന്ന് കാരണവര്‍ മറ്റുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കി. വര്‍ഷങ്ങളായി പരിചയമുള്ള കൂട്ടുകാരെ ഒഴിവാക്കാനാവില്ലെന്നും അവര്‍ ഇഫ്താറിനായി തന്നെ കാത്തിരിക്കുമെന്നും ആയിരുന്നു മല്‍ബുവിന്റെ മറുപടി.
പള്ളികളിലെ ഇഫ്താര്‍ ഒരു അഭിമാനപ്രശ്‌നമായി കാണേണ്ട കാര്യമൊന്നുമല്ല. റമദാനില്‍ മാത്രമല്ല, എപ്പോഴും നോമ്പ് നോല്‍ക്കാന്‍ നിര്‍ബന്ധിതരായ പാവങ്ങള്‍ക്കു വേണ്ടിയുള്ളതല്ല  ഇക്കാലത്തെ ഇഫ്താറുകള്‍. ദരിദ്രരെ ഒഴിവാക്കി എല്ലാ നാളുകളിലും മൂക്കറ്റം തിന്നുന്നവരെ ഉള്‍പ്പെടുത്തിയ തീറ്റമേളകള്‍ മാത്രമാണ് എവിടേയും ഇഫ്താര്‍. അതുകൊണ്ടുതന്നെ പള്ളിയില്‍ പോയി നോമ്പു തുറക്കുന്നവരെ ആക്ഷേപിക്കേണ്ട ഒരു കാര്യവുമില്ല.
എന്നാല്‍ തങ്ങള്‍ കരിങ്കാലിയെന്നു വിളിച്ച് ആക്ഷേപിച്ച മല്‍ബു യഥാര്‍ഥത്തില്‍ ആ പേരിനു അര്‍ഹനല്ലെന്ന് അന്തേവാസികള്‍ തിരിച്ചറിഞ്ഞ ഒരു സംഭവമുണ്ടായി.
മെസ് കാരണവര്‍ തന്നെയാണ് അതു കണ്ടെത്തിയത്. 
ഫ്‌ളാറ്റില്‍ വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് മെസ് പ്രവര്‍ത്തിക്കാത്ത ഒരു ദിവസം കാരണവര്‍ നോമ്പ് തുറക്കാനായി  പള്ളിയിലെത്തി. നാലാളു കാണരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കുറച്ചുദൂരെയുള്ള പള്ളിയാണ് തെരഞ്ഞെടുത്തത്. പള്ളിക്കു പുറത്ത് വിഭവങ്ങള്‍ക്കു മുന്നില്‍ നിരന്നിരിക്കുന്നവരുടെ ഇടയില്‍ അതാ കരിങ്കാലി.
ഈ പഹയന്‍ ഇവിടെയാണോ എന്നു ചിന്തിക്കുന്നതിനു മുമ്പ് തൊട്ടടുത്ത് ഇരിപ്പിടമൊരുക്കി കരിങ്കാലി മലര്‍ക്കെ ചിരിച്ചു.
നിരത്തിവെച്ച വിഭവങ്ങളുടെ കൂട്ടത്തില്‍ കരിങ്കാലിയുടെ മുന്നില്‍ പ്രത്യേകമായി ഒരു പാക്കറ്റ് ഖുബ്‌സും തൈരും.  കാരണവര്‍ അതിലേക്ക് തുറിച്ച് നോക്കുന്നതു കണ്ടപ്പോള്‍ കരിങ്കാലി പറഞ്ഞു.
ഇവിടെ ഇഷ്ടം പോലെ ജ്യൂസും ചോറുമൊക്കെ ഉണ്ടെങ്കിലും ഈ ഖുബ്‌സും തൈരുമാണ് എന്റെ ഇഫ്താര്‍. ഒരു റിയാല്‍ കൊടുത്ത് ഖുബ്‌സ് വാങ്ങിയാല്‍ നാലാള്‍ക്ക് കൊടുക്കുകയും ചെയ്യാം.
അവിടെയും നിന്നില്ല കരിങ്കാലി മല്‍ബുവിന്റെ കൃത്യങ്ങള്‍. നോമ്പ് തുറക്കാന്‍ ഒന്നും കിട്ടാതെ ദൂരെ മാറിനിന്ന രണ്ട് സ്ത്രീകള്‍ക്ക് ഈത്തപ്പഴവും ജ്യൂസും തരപ്പെടുത്തി കൊടുത്തു.   വീണ്ടും വന്നിരുന്നപ്പോള്‍ കാരണവര്‍ ചോദിച്ചു.
എവിടെ നോമ്പ് തുറക്കാന്‍ കൂട്ടിനുണ്ടാകുമെന്നു പറഞ്ഞ കൂട്ടുകാര്‍ ?
അവരൊക്കെ പലയിടത്തായി കാത്തിരിപ്പുണ്ടാവും. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് ഒരു വലിയ സഞ്ചി പുറത്തെടുത്തു കൊണ്ട് മല്‍ബു പറഞ്ഞു.
അപ്പോള്‍ ഇതായിരിക്കും പഹയന്റെ പരിപാടി. തൊട്ടു മുന്നില്‍ ജ്യൂസും ഈത്തപ്പഴവും വെള്ളവുമൊക്കെ ഒരാള്‍ സഞ്ചിയില്‍  നിറക്കുന്നതു നോക്കി കാരണവര്‍ ആലോചിച്ചു. സഞ്ചിയില്‍ നിറച്ചു കൊണ്ടുപോയി കൂട്ടുകാരോടൊപ്പം ലാവിഷ് ആക്കാമല്ലോ.
എന്താ ഒന്നും എടുക്കുന്നില്ലേ?
അതു പിന്നെ എല്ലാവരും തിന്നു കഴിഞ്ഞിട്ട് എടുത്താല്‍ മതി.
നോമ്പു തുറന്ന് ആളുകള്‍ എഴുന്നേറ്റപ്പോള്‍ കരിങ്കാലി പണി തുടങ്ങി. കടിച്ചുവലിച്ച ഇറച്ചിയില്‍ അവശേഷിച്ച എല്ലുകള്‍  മുഴുവന്‍ സഞ്ചിയിലാക്കി ഭദ്രമായി ഒരു സ്ഥലത്തു വെച്ചു.
കൂട്ടുകാര്‍ക്ക് ഇന്ന് നല്ലോണം കോളുണ്ട്- മല്‍ബു പറഞ്ഞുതീരുന്നതിനുമുമ്പേ ആകാശത്തുനിന്ന് പൊട്ടിവീണതുപോലെ വെളുത്ത ഉടലും കരിങ്കാലുകളുമുള്ള ഒരു പൂച്ച അവിടെ പ്രത്യക്ഷപ്പെടുകയും കാരണവരെ മൈന്റ് ചെയ്യാതെ നേരെ ഓടി മല്‍ബുവിന്റെ അടുത്തെത്തി കാലിലിരുമ്മി മുരളുകയും ചെയ്തു.

8 comments:

ajith said...

ഇതിഷ്ടപ്പെട്ടു കേട്ടോ

M. Ashraf said...

അജിത് ഭായി
വന്നതില്‍ സന്തോഷം..

Anonymous said...

അതു കൊള്ളാം, ഇഷ്ടമായി.

Echmukutty said...

എന്‍റെ കമന്‍റ് എങ്ങനെ അനോണിമസ് ഓപ്ഷനിലായി എന്നറിയില്ല. അതു ഞാനാണു കേട്ടോ മല്‍ബു... എനിക്കു സങ്കടം വരുന്നുണ്ട്..എന്നാലും ഞാനൊരു അനോണിമസ് ആവേണ്ട വല്ല കാര്യമുണ്ടോ?

Jefu Jailaf said...

സത്യം പറയാലോ മല്ബൂ.. ഇത് മനസ്സില്‍ തട്ടി..

ഷാജു അത്താണിക്കല്‍ said...

ങാ

kochumol(കുങ്കുമം) said...

ഈ കരിങ്കാലി മല്‍ബു കഥ ഇഷ്ടായി ട്ടോ ...

ente lokam said...

രസകരമായി ഒരു കരിങ്കാലിയെ
പരിചയപ്പെടുത്തി..പലരെപ്പറ്റിയും നമ്മുടെ
കാഴ്ചപ്പാടുകള്‍ ഇങ്ങനെ തെറ്റിപ്പോവാറുണ്ട്
ഓണാശംസകള്‍ മാഷെ...

Related Posts Plugin for WordPress, Blogger...