Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 5, 2010

തിരോധാനം



തീര്‍ന്നോ? ഇനി വല്ലതും ചോദിക്കാനുണ്ടോ?
രാവിലെ തന്നെ കയറി വരും ഓരോ ശല്യം. ഞാനിവിടെ ഇതും തുറന്നിരിക്കുന്നത് കസ്റ്റമേഴ്‌സിനു വേണ്ടിയാ. അല്ലാതെ നിങ്ങളെ പോലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനല്ല.
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തു വന്ന് ഇങ്ങനെ ശല്യം ചെയ്താല്‍ എന്തായിരിക്കും സ്ഥിതി?
അതിനു ഞാന്‍ നിങ്ങളോട് ആകെ രണ്ട് മൂന്ന് കാര്യങ്ങളല്ലേ ചോദിച്ചുള്ളൂ മാഷേ. മറ്റെന്തു ബന്ധമില്ലെങ്കിലും ഞാനും ഒരു മല്‍ബുവല്ലേ. ആ ഒരു പരിഗണന തന്നുകൂടേ?
തണുക്കുന്ന മട്ടില്ല.
നിങ്ങളെന്താ പോലീസുകാരനോ? അതോ പത്രക്കാരനോ? ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍.
നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാളെ കുറിച്ച് നിങ്ങളോടല്ലാതെ പിന്നെ വേറെ ആരോടാ ചോദിക്കേണ്ടത്?
സംയമനം വിട്ടില്ലെങ്കിലും മല്‍ബു ഇത്തിരി കടുപ്പത്തിലാക്കി ചോദ്യം. ഉഷ്ണം ഉഷ്‌ണേന ശാന്തി.
കസ്റ്റമേഴ്‌സ് ഒന്നും ഇല്ലാത്തതിനാല്‍ ശബ്ദം കനപ്പിച്ചു തന്നെ.
ബഖാല മുതലാളിയെ കുറിച്ച് മുമ്പൊരിക്കല്‍ കൂട്ടുകാരന്‍ ചെറിയൊരു വിവരണം നല്‍കിയിരുന്നതിനാല്‍ ഇത്തിരി ഭയമുണ്ടായിരുന്നു. ആ ചിത്രം മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. ഒരു വലിയ ഭരണി തന്റെ നേരെ ഏതു സമയവും വരാനുള്ള സാധ്യത മുന്നില്‍ കാണുന്നു. തല വെട്ടിച്ച് അതില്‍നിന്ന് രക്ഷപ്പെടാനുള്ള പാകത്തിലാണ് നിലകൊണ്ടത്. ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടുന്ന സാധനം എന്തായാലും ദേഹത്തേക്ക് വലിച്ചെറിയുക എന്നതാണ് ഈ ആജാനബാഹുവിന്റെ ശീലം.
ഒരിക്കലും പല്ല് പുറത്തു കാണിക്കാത്തയാള്‍ എന്നാണ് മുതലാളിയെ കുറിച്ച് കൂട്ടുകാരന്‍ പറയാറുള്ളത്. ആദ്യമായാണ് മല്‍ബു നേരില്‍ കാണുന്നത്. ഇയാള്‍ പല്ല് പുറത്തു കാണിക്കാത്തതു തന്നെ നല്ലതെന്നാണ് രൂപഭാവങ്ങള്‍ വെച്ചുള്ള മല്‍ബുവിന്റെ വിലയിരുത്തല്‍.
വീട്ടില്‍നിന്ന് കുടിച്ച ചായ ശരിയായില്ലെങ്കില്‍പോലും അതു മുഖത്തും പിന്നെ തന്റെ നേര്‍ക്കും കാണിക്കുമെന്ന് കൂട്ടുകാരന്‍ പറഞ്ഞിട്ടുണ്ട്.
മുഖം കണ്ടാലറിയാം. ഇന്നും ഇയാളുടെ ചായ കുടി ശരിയായിട്ടില്ലെന്ന്. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന ചൊല്ല് മാറ്റി അമ്മയോട് തോറ്റതിന് അങ്ങാടിയില്‍ എന്നാക്കിയത് ഇയാള്‍ക്കുവേണ്ടിയാണെന്നു പറയാം.
ഒരു കസ്റ്റമറിനു സിഗരറ്റ് നല്‍കിയ ശേഷം നിങ്ങളെന്താ പോകാന്‍ ഭാവമില്ലേ എന്ന നിലയില്‍ മല്‍ബുവിനു നേരെയായി നോട്ടം.
നിങ്ങളുടെ കടയില്‍ ജോലി ചെയ്തിരുന്നയാളെ കുറിച്ച് ഞാന്‍ പിന്നെ എവിടെ ചെന്നു ചോദിക്കണം? മല്‍ബു ചോദ്യം ആവര്‍ത്തിച്ചു.
ആരു പറഞ്ഞു, അവന്‍ എന്റെ ജോലിക്കാരനാണെന്ന്. ഇഖാമ പോലുമില്ലാത്ത അവന്‍ എന്റെ ജോലിക്കാരനോ? നാണമില്ലേ വിഡ്ഢിത്തം വിളമ്പാന്‍?
അതല്ല, കാക്കാ അവന്‍ ഇവിടെയല്ലേ രണ്ടു ദിവസം മുമ്പു വരെ ജോലിക്ക് നിന്നിരുന്നത്. ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. അവന്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ഇതാ നോക്കിയേ, ഫോണ്‍ ആണെങ്കില്‍ സ്വിച്ച്ഡ് ഓഫ്. നിങ്ങള്‍ തന്നെയാണ് വിവരം തരേണ്ടത്. അവന്‍ എവിടെ പോയി? അവന്റെ വീട്ടില്‍നിന്നും രാവിലെ മുതല്‍ വിളിയോട് വിളിയാണ്. അവനെ നിങ്ങള്‍ എന്തു ചെയ്തു?
ഞാന്‍ അവനെ പുഴുങ്ങി തിന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതു ചെയ്‌തോളൂ.
നിങ്ങള്‍ ആ കുടുംബത്തിന്റെ കാര്യം ഒന്നോര്‍ക്കണം. മല്‍ബുവിന്റെ തിരോധാനമെന്നു പറഞ്ഞ് പത്രത്തില്‍ വാര്‍ത്ത കൂടി വന്നാല്‍ നിങ്ങളായിരിക്കും ആദ്യം കുടുങ്ങുക. വെറുതെ കുഴപ്പത്തിനു നില്‍ക്കേണ്ട. അവന്‍ എവിടെ പോയി? ജവാസാത്ത് പിടിച്ചോ? എന്താണ് സംഭവിച്ചത്? അവന്റെ ഫോണിനെന്തു പറ്റി?
അവനൊന്നും പറ്റിയിട്ടൊന്നുമില്ല. ഫോണ്‍ ഇതാ ഇവിടെ കിടക്കുന്നു. പിന്നെ അവന്‍ എങ്ങനെ എടുക്കും. ഞാന്‍ ഓഫാക്കി വെച്ചിരിക്കാ.
ഇഷ്ടന്‍ ഒരാഴ്ച റസ്‌റ്റെടുക്കാന്‍ പോയതാ. വലിവിന്റെ അസുഖം ഇത്തിരി കൂടി. ഒരാഴ്ച മുമ്പ് അതു കലശലായപ്പോള്‍ ഞാന്‍ തന്നെയാണ് വിശ്രമം നിര്‍ദേശിച്ചത്. കുറച്ചു നാള്‍ മുമ്പെ ചെറിയ തോതിലുണ്ടായിരുന്നു. ആരും അതത്ര കാര്യമാക്കിയില്ല. വലിവ് കൂടാന്‍ ദാ ഈ ഫോണും കാരണമാണ്.
ഓണ്‍ ചെയ്്താ അപ്പോള്‍ കിളിനാദം കേള്‍ക്കാം. പിന്നെ മെസേജ് വരും റീചാര്‍ജിനുള്ള റിക്വസ്റ്റ്.
ആശുപത്രയിലൊന്നും കാണിച്ചില്ലേ. ഇപ്പോള്‍ കക്ഷി എവിടെയുണ്ട്?
ഏതോ ചങ്ങാതീടെ മുറിയില്‍ കാണും. ഇവിടെ നിന്നിറങ്ങിയിട്ട് മൂന്ന് ദിവസമായി. അയമൂന്റെ റൂമില്‍ ഒന്നു പോയി നോക്കൂ. അവനാണല്ലോ അടുത്ത ചങ്ങാതി. റീ ചാര്‍ജിനായി കിളിനാദങ്ങള്‍ കാത്തിരിപ്പുണ്ടെന്നും ഈ വഴി കണ്ടു പോകരുതെന്നും പ്രത്യേകം പറഞ്ഞേക്കണം.
ചിരിക്കാത്ത മുഖം പറഞ്ഞതു പോലെ തന്നെ മല്‍ബു അയമൂന്റെ മുറയിലുണ്ട്. മുഖത്ത് ഇത്തിരി നിരാശയുണ്ടെന്നല്ലാതെ വലിവിന്റെ ലക്ഷണമൊന്നും കാണാനില്ല.
വലിവിന്റെ അസുഖമെന്നു പറഞ്ഞ് കടയില്‍ പോകാതെ സുഖിച്ചു കഴിയാ അല്ലേ?
വലിവിന്റെ അസുഖമോ ആര്‍ക്ക്? ആരാ പറഞ്ഞത്?
ചിരിക്കാത്ത മുഖം തന്നെ, നിന്റെ മുതലാളി.
ങാ, അയാള്‍ അങ്ങനെ പറഞ്ഞോ? അയാളുടെ ഒരു റിയാല്‍ പോലും ഞാന്‍ വലിച്ചിട്ടില്ല. കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയതാ ഞാന്‍ മേശയില്‍നിന്ന് റിയാല്‍ വലിക്കുന്നുണ്ടെന്ന്. ഇനിയിപ്പോ ഒറ്റക്ക്‌നിന്നു നോക്കട്ടെ, കച്ചവടം കൂടൂമോന്ന് അറിയാലോ?
ആ വലിവല്ല ഈ വലിവെന്ന് അപ്പോഴാണ് മല്‍ബൂന് പിടി കിട്ടിയത്.

7 comments:

mini//മിനി said...

ഈ ഫോൺ സ്വിച്ച് ഓഫ് ആയാൽ എന്തൊക്കെ പ്രശ്നമാ,,,

Naushu said...

kollaam...

കുമാരന്‍ | kumaran said...

നല്ല വലിവായിരുന്നല്ലേ..

faisu madeena said...

നല്ല വലിവായിരുന്നു അല്ലെ ??

jayarajmurukkumpuzha said...

aashamsakal.......

salam pottengal said...

ഇഷ്ടപ്പെട്ടു.

അഫ്സല്‍ said...

super

Related Posts Plugin for WordPress, Blogger...