Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 26, 2010

ലക്കി നമ്പര്‍

അസമയത്ത് മല്‍ബുവിനെ തേടി വന്നതാരാണ്?
പഴഞ്ചന്‍ വാതിലിലെ മങ്ങിയ ലെന്‍സിലൂടെ അന്തേവാസികളില്‍ ഓരോരുത്തര്‍ മാറി മാറി നോക്കി. ആര്‍ക്കും എവിടെയും കണ്ടു പരിചയമില്ല. ചുവന്നു തുടുത്ത മുഖം. നീട്ടിവളര്‍ത്തിയ മുടി പിന്നോട്ട് ഇട്ടിരിക്കുന്നു. മാറി മാറി നോക്കിയിട്ടും മറ്റൊരാളോട് വിവരിക്കാന്‍ തക്കവിധം ശരിക്കും ദൃശ്യം ക്ലിയറാകുന്നില്ല. ഈ ഡോര്‍ ലെന്‍സ് മാറ്റാന്‍ പറഞ്ഞിട്ട് കുറേ നാളായി. ആരും കേട്ടില്ല.
സ്ത്രീയുടെ എല്ലാ ഹാവ ഭാവങ്ങളുമുണ്ട്. ഒട്ടുമില്ല മീശ. പര്‍ദ ധരിക്കാത്തതുകൊണ്ട് സ്ത്രീയല്ല എന്നുറപ്പിക്കാം.
യു മീന്‍ ചാന്തു പൊട്ട്.
എന്നൊന്നും പറയാനൊക്കില്ല. വേണമെങ്കില്‍ ആണ്‍വേഷം കെട്ടിയ സ്ത്രീയെന്നു വിശേഷിപ്പിക്കാം.
എന്നാലും ഒന്ന് വാതില്‍ തുറന്നു നോക്കാമായിരുന്നു. നിങ്ങള്‍ ഇത്രയും പേര്‍ ഉണ്ടായിരുന്നല്ലോ ഇവിടെ.
പേടിക്കുടലന്മാര്‍.
നിനക്കതു പറയാം. ഇതുപോലെ അസമയത്തു തന്നാ ഓരോ വയ്യാവേലി കയറിവരുന്നത്.
ആദ്യം ഒരാള്‍ വരും. ഫ്‌ളാറ്റിലെ ആരുടെയെങ്കിലും പേരായിരിക്കും പറയുക. വാതില്‍ തുറന്നാല്‍ അറിയാം പിന്നാലെ ആരൊക്കെയാ കയറിവരികയെന്ന്. എത്രയെത്ര അനുഭവങ്ങള്‍. ഞങ്ങള്‍ ചെയ്തതു തന്നെയാണ് ശരി.
ആഗതന്‍ മല്‍ബുവിനെയാണ് അന്വേഷിച്ചത്.
ആരാണ് എന്നു ചോദിച്ചപ്പോള്‍ സദീക്ക് എന്നായിരുന്നു മറുപടി.
ഉച്ചാരണത്തില്‍ ഫിലിപ്പിനോയോടാണ് സാമ്യം. ഉറപ്പിച്ചു പറയാന്‍ പറ്റില്ല. നേപ്പാളിയാകാം, ഇന്തോനേഷിയാകാം, ചൈനക്കാരനാകാം, ചിലപ്പോള്‍ അറബി തന്നെയാകാം.
ഇനി മല്‍ബുവാണ് ഉത്തരം പറയേണ്ടത്. ആരാണ് ഈ സുഹൃത്ത് ? അയാള്‍ക്ക് എന്തിന് ഈ ഫ്‌ളാറ്റ് പറഞ്ഞു കൊടുത്തു ?
ചട്ടലംഘനമാണിത്. അപരിചിതരെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവരാന്‍ പാടില്ല എന്നതു ചട്ടം നമ്പര്‍ മൂന്നാണ്. അടച്ച വാടക പോലും തിരികെ നല്‍കാതെ തൂക്കിയെറിയാം പുറത്തേക്ക്.
പറയൂ. ആരായിരുന്നു അത്. എന്തിനു നിന്നെ തേടി വന്നു. എന്താണ് ഇടപാട്? ഇനിയും വരാനാണോ അയാള്‍ പോയിരിക്കുന്നത് ?
നോ ഐഡിയ. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞാന്‍ ആര്‍ക്കും ഫ്‌ളാറ്റിന്റെ അഡ്രസ്സ് കൊടുത്തിട്ടില്ല. അങ്ങനെ എനിക്കൊരു സദീക്കുമില്ല. ഇവിടെയെത്തി ആറു മാസം തികഞ്ഞിട്ടില്ല. ഓഫീസിനു പുറത്ത് ആകെ പരിചയമുള്ളവര്‍ ഈ നിങ്ങളാണ്. ഫ്‌ളാറ്റ്, ഓഫീസ് പിന്നെയും ഫ്‌ളാറ്റ് ഇതാണ് എന്റെ രീതി. പിന്നെ എനിക്കെങ്ങനെ സുഹൃത്തുണ്ടാവും?
അപ്പോള്‍ സംശയിച്ചതു തന്നെയാണ് ശരി. എന്തോ ഒരു ചതിയുണ്ട്. മീത്തലെ അയമുവിന്റെ ഫ്‌ളാറ്റിലും ഇങ്ങനെയാണല്ലോ സംഭവിച്ചത്. ആദ്യം അപരിചിതനായ ഒരു മല്‍ബുവാണ് വന്നത്. പച്ചമലയാളം കേട്ടപ്പോള്‍ മറ്റൊന്നും സംശയിക്കാതെ അവര്‍ വാതില്‍ തുറന്നു കൊടുത്തു. പിന്നാലെ മുറിയിലേക്ക് കയറിയത് മൂന്ന് സി.ഐ.ഡികള്‍, അതും ഒറിജിനലിനെ വെല്ലുന്നവര്‍. ഇഖാമയടക്കം സകലതും വാരിയശേഷമാണ് ആദ്യം മുട്ടിവിളിച്ചയാളും വ്യാജ മല്‍ബുവായിരുന്നുവെന്ന് മനസ്സിലായത്.
അറബികള്‍ ഇത്രയും സൂപ്പറായി മലയാളം പറയുമോ എന്ന് അയമുവിന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇനിയിപ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണം. ഈ ഫ്‌ളാറ്റ് ആരോ നോട്ടമിട്ടു കഴിഞ്ഞു. ഏതു സമയത്തും അവരുടെ രണ്ടാം വരവുണ്ടാകും. ചില ഏര്‍പ്പാടുകളൊക്കെ നമ്മള്‍ ചെയ്‌തേ പറ്റൂ. ആദ്യം വാതിലിന്റെ ഈ ലെന്‍സൊന്ന് മാറ്റി തെളിച്ചമുള്ളത് വെക്കണം. പുറത്ത് ആരെങ്കിലും വന്നാലൊന്ന് ശരിക്ക് കാണുകയെങ്കിലും വേണമല്ലോ. അന്തേവാസികളില്‍ ആരും തന്നെ വാതിലില്‍ മുട്ടുകയോ ബെല്ലടിക്കുകയോ ചെയ്യരുത്. താക്കോല്‍ ഉണ്ടെങ്കില്‍ ഫ്‌ളാറ്റില്‍ കയറാം. പോകുമ്പോഴും വരുമ്പോഴും ആരും പിന്തുടരുന്നില്ല എന്നുറപ്പ് വരുത്തണം. വിലപിടിപ്പുള്ള സാധനങ്ങള്‍ തല്‍ക്കാലം സുഹൃത്തുക്കളുടെ മുറിയിലേക്ക് മാറ്റണം. എ.ടി.എം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഓഫീസില്‍ സൂക്ഷിച്ചാല്‍ മതി. ഇഖാമ ഷര്‍ട്ടിന്റെ പുറത്തെ പോക്കറ്റില്‍ വെക്കരുത്. അതിനായി ഷര്‍ട്ടിന്റെയോ പാന്റ്‌സിന്റെയോ അകത്ത് രഹസ്യ പോക്കറ്റ് റെഡിയാക്കണം.
എല്ലാ നിര്‍ദേശങ്ങളും ഉടന്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ കണ്ണൂരുകാരന്‍ മല്‍ബുവിന്റെ വക മുന്‍വാതിലിന് വിലങ്ങനെ ഇരുമ്പു കൊണ്ടുള്ള ഒരു പട്ട കൂടി സ്ഥാപിച്ച് കൊളുത്തിട്ടു.
പ്രതീക്ഷിച്ചതുപോലെ തന്നെ, മൂന്നാം നാള്‍ അയാള്‍ വീണ്ടും വന്നു. നട്ടുച്ച നേരത്ത്. ആദ്യം കണ്ടത് നേരത്തെ അന്വേഷിച്ചുവന്ന, അതേ മല്‍ബു തന്നെ. ഓഫീസില്‍നിന്ന് ഉച്ചഭക്ഷണത്തിനായി നടന്നു വരികയായിരുന്നു മല്‍ബു.
ഫ്‌ളാറ്റിനു പുറത്ത് കുറച്ചു മാറിയായിരുന്നു അപരിചിതന്റെ നില്‍പ്.
ഭയം കാരണം മൊബൈല്‍ ഫോണ്‍ ഓഫീസില്‍ വെച്ചിട്ടാണ് വന്നത്. അതു കൊണ്ടുതന്നെ ഫ്‌ളാറ്റിലുള്ളവരെ അറിയിക്കാന്‍ ഒരു വഴിയുമില്ല. അല്‍പം പേടിയോടെയാണെങ്കിലും മല്‍ബു നടന്നടുത്തു. ആകാംക്ഷയോടെ കണ്ണുകളയച്ചു. എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല.
പക്ഷേ, അപരിചിതന്‍ സദീക്ക് എന്നു വിളിച്ചുകൊണ്ട് നേരെ മുന്നിലേക്ക്. ഒന്നു പകച്ചുപോയെങ്കിലും പേടിക്കാനില്ല. പെണ്ണും മണ്ണാങ്കട്ടയുമൊന്നുമല്ല, സുന്ദരനായ ഒരു ഫിലിപ്പിനോ.
സദീക്ക് എന്നെ ഓര്‍മയില്ലേ? ദൂരേക്ക് കൈചൂണ്ടി അതല്ലേ നിങ്ങടെ ഓഫീസ്. ഞാന്‍ കഴിഞ്ഞയാഴ്ച അവിടെ വന്നിരുന്നു. കെ.എഫ്.സിയുമായി. ഓര്‍മയുണ്ടോ?
ആര് ഇതൊക്കെ ഓര്‍മിച്ചുവെക്കുന്നു. ഏതോ മാനേജര്‍ക്ക് ഏതോ ഫിലിപ്പിനോ കെ.എഫ്.സി കൊണ്ടുവന്നു. തനിക്കതിലെന്തു കാര്യം?
ങാ ഓര്‍മയുണ്ട്. എന്നങ്ങു കാച്ചി. ഇപ്പോള്‍ എന്തു വേണം?
എനിക്കൊരു മൂന്ന് നമ്പര്‍ കൂടി പറഞ്ഞു തരണം. അന്നു നിങ്ങള്‍ പറഞ്ഞുതന്ന മൂന്നക്കം എനിക്ക് ഭാഗ്യമായി.
മല്‍ബുവിന് എന്നിട്ടും മെല്ലെയേ കത്തിയുള്ളൂ.
അന്ന് ഓഫീസില്‍ വന്ന ഫിലിപ്പിനോ ഒരു മൂന്ന് നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടിരുന്നു. വായില്‍ തോന്നിയ 956 അങ്ങു പറഞ്ഞു കൊടുത്തു.
എന്തിനാ നമ്പര്‍ എന്നു ചോദിച്ചപ്പോള്‍ അതൊക്കെയുണ്ട് എന്നു പറഞ്ഞു മടങ്ങിപ്പോയ ഫിലിപ്പിനോ ആണ് ഇപ്പോള്‍ മുന്നില്‍. പ്ലീസ്... ഒരു മൂന്ന് നമ്പര്‍ കൂടി പറ, പ്ലീസ്. നിങ്ങളൊരു ലക്കിയാണ്. ഫിലിപ്പിനോ കെഞ്ചി.
എന്തിനാ നമ്പര്‍ ? എങ്ങനെ ഭാഗ്യമായത്?
നിങ്ങള്‍ പറഞ്ഞുതന്ന ആ മൂന്നക്കം എഴുതിയാണ് കഴിഞ്ഞയാഴ്ച ഞാന്‍ തായ്‌ലന്റ് ലോട്ടറിയില്‍ പങ്കെടുത്തത്. ആയിരം റിയാലാണടിച്ചത്.
കേട്ടതോര്‍മയുണ്ട്. തായ്‌ലന്റ് ലോട്ടറിയില്‍ പങ്കെടുക്കാന്‍ നമ്പര്‍ അങ്ങോട്ടാണ് എഴുതിക്കൊടുക്കേണ്ടത്.
ഫ്‌ളാറ്റിന്റെ സുരക്ഷക്കായി ആയിരം റിയാല്‍ ഇവിടേം ചെലവായി മോനേ എന്നു മല്‍ബു പറഞ്ഞില്ല.
ഫിലിപ്പിനോ നീട്ടിയ കടലാസില്‍ എഴുതിക്കൊടുത്തു 256. ഫ്‌ളാറ്റിന്റെ എക്‌സ്ട്രാ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ക്ക് മല്‍ബു കൊടുക്കേണ്ട ഷെയറായിരുന്നു അത്.

7 comments:

kARNOr(കാര്‍ന്നോര്) said...

കൊള്ളാംട്ടാ

mini//മിനി said...

നന്നായിരിക്കുന്നു.

Naushu said...

നന്നായി അവതരിപ്പിച്ചു.

faisu madeena said...

പാവം മല്ബു

Sameer Thikkodi said...

നന്നായി ... നര്‍മ്മാവതരണം .. എന്നാലും എല്ലാം പേടിക്കുടലന്മാര്‍ ..... നാണം നാം മല്ബൂസിനു തന്നെ

എം.അഷ്റഫ്. said...

സമീര്‍, ഫൈസു, നൗഷു, മിനി , അഭിപ്രായങ്ങള്‍ക്ക് നന്ദി.

എം.അഷ്റഫ്. said...

അയ്യോ,, ആദ്യം എത്തിയ കാര്‍ന്നോരെ മറന്നു പോയി. അല്ലെങ്കിലും കാരണവന്മാര്‍ക്ക് ഇപ്പോള്‍ എന്തു വില. അല്ലേ?

Related Posts Plugin for WordPress, Blogger...