Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 7, 2010

വെപ്പും കുടിയും മരുഭൂമിയില്‍



പിരിവിനു പോകുന്നതിനുമുമ്പ് പത്രങ്ങളില്‍ അതു സംബന്ധിച്ച് ഒന്നു വീശി വരണമെന്ന് ആഗ്രഹിക്കുന്നതു വലിയ തെറ്റൊന്നുമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ അനാഥാലയങ്ങള്‍ക്കുവരെ അതു നിര്‍ബന്ധമാണ്. ഏറ്റവും ചുരുങ്ങിയത് ഈ വരുന്ന ആള്‍ ഒറിജിനലാണെന്നും അയാള്‍ക്കു വല്ലതും കൊടുത്താല്‍ കമ്മീഷന്‍ കഴിച്ചെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്നും സംഘടനയുടേതായി ഒരു രണ്ട് കോളം പരസ്യമെങ്കിലും വരണം.
ഇങ്ങനെയുള്ള കട്ടിംഗുമായി പോകുന്നവര്‍ക്കുമുണ്ട് ഒരു ഗമ. അതു കാണുമ്പോള്‍ പിരിവുകാരെ സാധാരണ ആട്ടിയോടിക്കുന്നവര്‍ക്കുപോലും കീശയില്‍ കൈയിടാതിരിക്കാന്‍ വയ്യ. പ്ലാസ്റ്റിക് കവറില്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന പരസ്യം അങ്ങോട്ട് കാണിച്ചാല്‍ മതി. പിന്നെ കിട്ടുന്ന കമ്മീഷന്‍ കണക്ക് കൂട്ടി ആതിഥേയന്‍ നല്‍കുന്ന ജ്യൂസും കഴിച്ച് അങ്ങനെ ഇരിക്കാം. നാക്കിട്ടടിക്കേണ്ട കാര്യമില്ല.
പണ്ടൊക്കെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയാണ് നാട്ടില്‍നിന്നുള്ള പിരിവുകാര്‍ മല്‍ബുകളെ സമീപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മകളെ കെട്ടിക്കാനും വീടുവെക്കാനും വ്യക്തികള്‍ തന്നെയും ഇറങ്ങിത്തുടങ്ങിയിരിക്കുന്നു.
ഒരു വിസിറ്റ് വിസ തരപ്പെടുത്തി കയറിയിങ്ങുപോരുക. വിമാന ടിക്കറ്റിനും മറ്റും വലിയ തുക ചെലവാക്കി ഇങ്ങനെ പിരിവിനു വന്നാല്‍ വല്ലതും ഒക്കുമോ കാക്കാ...
അതൊക്കെ ഒക്കും മക്കളേ, ങ്ങളൊക്കെ കടലും കടന്ന് വന്നതോണ്ട് ഞങ്ങളെ കാര്യങ്ങളൊക്കെ അങ്ങനെ നടക്കുന്നു. ഇല്ലെങ്കില്‍ കാണായിരുന്നു.
നാടു ഭരിക്കുന്ന നേതാക്കളുടെ അതേ കമന്റ് തന്നെയാണ് നാട്ടുകാരെ കാണാനെത്തുന്ന നേതാക്കളല്ലാത്ത പാവങ്ങള്‍ക്കും.
പ്രവാസികളില്ലാതെ എന്തോന്ന് കേരളം?
പിരിവിന് ഇപ്പോള്‍ നാട്ടില്‍നിന്നൊന്നും ആളുകള്‍ വരേണ്ട മാഷേ, ഇവിടെ തന്നെ പ്രവാസി സേവനത്തിന് ഇറങ്ങിത്തിരിച്ചവരെ തട്ടിയിട്ട് നടക്കാന്‍ വയ്യ. പത്രങ്ങള്‍ എടുത്തുനോക്കിയാലും ടി.വി നോക്കിയാലും സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് അരുക്കാക്കിയ കേസുകള്‍ നൂറുകൂട്ടം. ഇടപെടുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ഇങ്ങനെ കൂടിയാല്‍ ആരെങ്കിലും അവാര്‍ഡ് കൊടുക്കാന്‍ വിചാരിച്ചാല്‍ കുടുങ്ങിയതുതന്നെ. എങ്ങനെ തെരഞ്ഞെടുക്കും യോഗ്യനായ ഒരാളെ. എല്ലാരും ഒന്നിനൊന്നു മെച്ചം. ആര്‍ക്കുമില്ല എന്തെങ്കിലും കുറവുകള്‍. ജോലിക്കും നൂറുകൂട്ടം തിരക്കിനുമിടയില്‍ എല്ലാവരും മത്സരിച്ചു തന്നെയാ കാര്യങ്ങള്‍ ചെയ്യുന്നത്.
വാര്‍ത്തയും പടവും പത്രങ്ങളില്‍ വരാനുള്ള മത്സരം കാണുമ്പോള്‍ പിന്നെ സംശയമേയില്ല. ഇത് അവാര്‍ഡ് തരപ്പെടുത്താനുള്ള കിടമത്സരം തന്നെ. വാര്‍ത്തയില്‍ പേരെങ്ങാനും വിട്ടുപോയാല്‍ കാണാം കഥ. സാമൂഹിക പ്രവര്‍ത്തകന്റെ ഇരമ്പുന്ന മനസ്സു മാത്രല്ല, പത്രക്കാരന്റെ സ്വസ്ഥതയും പോയതുതന്നെ.
അറിഞ്ഞില്ലേ ഇത്തവണ ഇടപെടല്‍ മരുഭൂമിയിലാ...
അവിടെ ഒരാള്‍ വെപ്പും കുടിയുമില്ലാതെ കഴിയുന്നു. കേട്ടിടത്തോളം മല്‍ബു തന്നെയാണെന്നാ മനസ്സിലാകുന്നത്.
അവരല്ലേ ഇങ്ങനെയുള്ള ചതികളില്‍ ചെന്നു ചാടൂ. എന്തു ചെയ്യാം, അറിഞ്ഞിട്ടും നമുക്ക് അറിഞ്ഞില്ലെന്ന് നടിക്കാന്‍ കഴിയില്ലല്ലോ?
കുറച്ച് അരിയും ഭക്ഷണസാധനങ്ങളും പലഹാരങ്ങളുമൊക്കെയായിട്ടാ യാത്ര. വലിയ വണ്ടി തന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇവിടത്തെ ചില കേമന്മാരേം കൊണ്ടുപോണം. എന്നിട്ട് മരുഭൂമിയിലെ ജീവിത സാഹചര്യങ്ങള്‍ കാണിച്ചുകൊടുക്കണം. അവരൊക്കെയിടുന്ന കോട്ടിന്റെ മഹത്വം ഒന്നറിയട്ടെ. അങ്ങനെയെങ്കിലും നന്ദികേട് ഒഴിവാക്കാന്‍ തോന്നിയാലോ.
അതല്ല, അരിയും മറ്റു സാധനങ്ങളുമൊക്കെ കൊള്ളാം. ഇതെന്തിനാ പലഹാരങ്ങള്‍?
നമുക്കല്ലേ മാഷേ കുടവയറും പഞ്ചസാരയുമൊക്കെ. മരുഭൂമിയിലാകുമ്പോള്‍ ആ പ്രശ്‌നങ്ങളൊന്നും കാണില്ല. മെലിഞ്ഞൊട്ടിയ ശരീരമായിരിക്കും. ഇതൊക്കെ കഴിച്ചിട്ട് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയായിട്ടുണ്ടാകും.
അങ്ങനെ കേമന്മാരുമായി വലിയ വണ്ടി മരുഭൂമി ലക്ഷ്യമാക്കി പാഞ്ഞു.
അതാ, ദൂരെ ഒരു ചായ്പ് കാണാം. ആരോരുമില്ലാത്ത മരുഭൂമിയുടെ നടു മധ്യത്തില്‍. വണ്ടിയിലിരിക്കുന്ന ആരുടെയോ കണ്ണില്‍നിന്ന് കണ്ണീര്‍ അടര്‍ന്നുവീണു.
നമ്മെപോലെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറിയതല്ലേ ഇയാളും. നോക്കണേ ഓരോരോ വധി.
വണ്ടിയും മല്‍ബു സംഘത്തേയും കണ്ട കഥാനായകന്‍ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല.
ന്താ ഇത്, ഇവരെയൊക്കെ ഇങ്ങോട്ട് കെട്ടിയെടുത്തത്? പുതിയ വല്ല പ്രവാസി സംഘടനയും രൂപീകരിച്ചോ ആവോ.
ദേ കഫീല് ഇന്നലെ എത്തിച്ച മലയാളം ന്യൂസ് കിടപ്പുണ്ട്. അതിലൊന്നും സംഘടന രൂപീകരിച്ച വാര്‍ത്തയൊന്നും കാണാനില്ല.
ങ്ങളെ കഥകളൊക്കെ ഞങ്ങളറിഞ്ഞു. എടുത്തുചാടി പുറപ്പെട്ടാല്‍ ഇങ്ങനെയൊക്കെ തന്ന്യാ പറ്റാ. ങ്ങളെ ഞങ്ങള്‍ കുറ്റം പറയുന്നില്ല. എല്ലാര്‍ക്കും ഗള്‍ഫ് കാണാന്‍ തന്നല്ലേ മോഹം.
വെപ്പും കുടിയും ഇല്ലാന്നറിഞ്ഞിട്ട് ഞങ്ങള്‍ പരമാവധി ഭക്ഷണസാധനങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്. ഒരു മാസത്തേക്ക് മതിയാകും. പിന്നെയും ഞങ്ങള്‍ ചില ഏര്‍പ്പാടുകളൊക്കെ ചെയ്യുന്നുണ്ട്. ഇത്രയൊക്കെയല്ലേ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റൂ.
നിക്ക്, നിക്ക്... ങ്ങള് എന്തൊക്കെയാ ഈ പറേന്നേ?
ഇബ്‌ടെന്തിനാ വെപ്പും കുടിയും? നേരാനേരത്തിന് കഫീല് കൊണ്ടുവരും ഭക്ഷണം. അതങ്ങ് തിന്നു തീര്‍ക്കുകയേ വേണ്ടൂ. നേരം അല്‍പം തെറ്റിയാല്‍ പിന്നെ ഞാന്‍ കഫീലും അങ്ങേര് ജോലിക്കാരനുമാകും. അങ്ങനെയാ ഒരു മാലീഷ് പറച്ചില്.
ദേ കണ്ടാ, ഇന്നു രാവിലെയാ സവേല് 100 റിയാല് നിറച്ചു തന്നത്. വീട്ടിലേക്ക് വിളിക്കാനാ. തങ്കപ്പെട്ട കഫീലാ സാറന്മാരേ...
ദേ ഇപ്പോ ഇങ്ങെത്തും മന്തിച്ചോറുമായി. ങ്ങള് വേഗം പോയ്‌ക്കോളീന്‍, അങ്ങേര് കാണേണ്ട.



1 comment:

Ashraf Unneen said...

"സാമൂഹിക പ്രവര്‍ത്തകന്റെ ഇരമ്പുന്ന മനസ്സു മാത്രല്ല, പത്രക്കാരന്റെ സ്വസ്ഥതയും പോയതുതന്നെ."
എവിടാകാ പോയത്....നിങ്ങടെ തൊഴില്‍ അല്ലെ ....!!
വാര്‍ത്തകള്‍ അന്ന്വേഷികുമ്പോള്‍ ഇനിയും ഒരു പാട് ഒരു പാട് വിഭവങ്ങള്‍ കിട്ടും.. .
അത് മല്ബൂസികളുടെ പിന്നാലെ ആവുമ്പോള്‍ പറയുകയും വേണ്ട...കൌതുകം .. അവിശ്വശനീയം..എന്നിങ്ങനെ ഒക്കെ ആവും പലപ്പോഴും .
സരസമായ രിപോര്‍തിംഗ് .... കണ്ഗ്രാടുലെഷന്‍സ്

Related Posts Plugin for WordPress, Blogger...