Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 21, 2009

അയമുവിന്റെ രൂപപരിണാമം


മല്‍ബു ഉടുപ്പുകള്‍ ഇസ്‌തിരി ഇടുകയായിരുന്നു. അപ്പോഴാണ്‌ അയമു കയറിവന്നത്‌.
ഇസ്‌തിരിയിടുകയാണ്‌ അല്ലേ?
നിനക്ക്‌ കണ്ണില്ലേ അയമൂ, പിന്നെ എന്തിനു ചോദിക്കുന്നുവെന്ന്‌ തിരിച്ചു ചോദിച്ചില്ല. അങ്ങനെയൊരു ചോദ്യമായിരിക്കും ഒരുപക്ഷേ ആഗോള ചര്‍ച്ചകളിലേക്കും മനുഷ്യന്റെ സ്വഭാവ സവിശേഷതകളെ കുറിച്ചുള്ള ഉജ്വല ഭാഷണങ്ങളിലേക്കുമൊക്കെ നീങ്ങുക.
എന്തിനു വെറുതെ വയ്യാവേലിക്ക്‌ പോകണം.
അതെ, ഇസ്‌തിരിയിടുകയാണ്‌.
അയമുവിന്റെ അടുത്ത ചോദ്യം.
ശ്ശെ, ഇങ്ങനെയാണോ ഇസ്‌തിരിയിടുന്നത്‌? കണ്ടാല്‍ ഇസ്‌തിരിയിട്ടതാണെന്നു തോന്നുക പോലുമില്ല.
മല്‍ബു ഒന്നും മിണ്ടിയില്ല. കുറ്റങ്ങള്‍ കണ്ടുപിടിക്കുക മാത്രമല്ല, അതു ഉച്ചത്തില്‍ പറയുക കൂടിയാണ്‌ അയമുവിന്റെ ഹോബി.
നടക്കട്ടെ, നമ്മളായിട്ട്‌ എന്തിനു മുടക്കണം.
മല്‍ബിയെ നാട്ടില്‍ അയക്കണ്ടായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നുണ്ടോ?
അയമുവിന്റെ അടുത്ത ചോദ്യത്തിന്‌ അധികം താമസമുണ്ടായില്ല.
മല്‍ബു ഒന്നും മിണ്ടാതെ ഇസ്‌തിരിയിടല്‍ തുടര്‍ന്നു.
മല്‍ബിയെ നാട്ടിലയച്ചതിന്റെ ഗുണദോഷങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഇന്നലെയാണ്‌ ഉപസംഹരിച്ചത്‌.
ഇന്നലെ അയമു വന്നത്‌ ഭക്ഷണം കഴിച്ച്‌ പാത്രം കഴുകുമ്പോഴായിരുന്നു.
ശ്ശെ, ഇങ്ങനെയാണോ പാത്രം കഴുകുന്നതെന്ന ചോദ്യവുമായിട്ടായിരുന്നു തുടക്കം.
മല്‍ബി ഉണ്ടായിരുന്നെങ്കില്‍ എത്ര ഈസിയാകുമായിരുന്നു ലൈഫ്‌.
വൈകിട്ട്‌ തിന്നാനായി മേശപ്പുറത്ത്‌ അടച്ചുവെച്ചിരുന്ന ഉപ്പുമാവ്‌ അകത്താക്കിക്കൊണ്ട്‌ അയമുവിന്റെ ചോദ്യം വീണ്ടും വന്നു.
ഇങ്ങനെയാണോ ഉപ്പുമാവ്‌ ഉണ്ടാക്കുന്നത്‌?
ചൊറിഞ്ഞുവന്ന മല്‍ബു അല്‍പം ആശ്വാസത്തിനായി ബാത്ത്‌ റൂമില്‍ കയറി വാതിലടച്ചു.
സ്ഥിതിഗതികള്‍ ശാന്തമായിക്കാണുമെന്ന്‌ കരുതി പുറത്തിറങ്ങിയപ്പോഴും അയമു ഉപ്പുമാവിനോട്‌ മല്ലിട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
എത്ര നേരായിഷ്‌ടാ ബാത്ത്‌റൂമില്‍? ഇങ്ങനെയിരുന്നാലേ, മറ്റവന്‍ വരും.
രക്ഷയില്ല.
ചൊറിഞ്ഞുവന്ന മല്‍ബു ശപിക്കപ്പെട്ട പിശാചില്‍നിന്ന്‌ ദൈവമേ ഞാന്‍ നിന്നില്‍ ശരണം തേടുന്നുവെന്ന്‌ രണ്ടുതവണ ഉരുവിട്ടു.
നീ എന്താ ഒന്നും മിണ്ടാത്തത്‌?
ഇങ്ങനെയാണോ മുറിയില്‍ വന്ന ഒരാളോട്‌ പെരുമാറുന്നത്‌?
അയമൂ, ഒന്ന്‌ വെറുതെ ഇരിക്കാന്‍ വിടുന്നുണ്ടോ?
മല്‍ബുവിന്റെ പൊട്ടിത്തെറിയുടെ ഊക്കില്‍ മുറിയുടെ പുറത്തേക്ക്‌ തെറിച്ച അയമു വീണ്ടും വരുമെന്ന്‌ കരുതിയതേ ഇല്ല.
ദേ പിന്നേം.
മല്‍ബൂ, നിനക്ക്‌ ഖുതുബുദ്ദീന്‍ അന്‍സാരിയെ കാണണോ?
ഏതു ഖുതുബുദ്ദീന്‍?
പണ്ട്‌ ഗുജറാത്തില്‍ മറ്റവര്‌ കൊല്ലാന്‍ വന്നപ്പോള്‍ കൈകൂപ്പി നിന്ന ഒരാളില്ലേ?
മല്‍ബുവിന്റെ ചിന്ത ഗുജറാത്ത്‌ കലാപ നാളുകളിലേക്ക്‌ പോയി. അതെ, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ പ്രതീകമായി മാറിയ ഖുതുബുദ്ദീന്‍ അന്‍സാരി. പത്രങ്ങള്‍ എപ്പോഴും ഉപയോഗിക്കാറുള്ള ചിത്രം.
അതേ, അങ്ങേര്‌ വന്നിട്ടുണ്ടോ?
അതെ, എന്താ വന്നൂടെ, എത്രയെത്ര മഹാന്മാര്‍ വരുന്നു നമ്മളെ, പ്രവാസികളെ തേടി.
പിന്നെ, അയാള്‌ വന്നിട്ടൊന്നും ഇല്ല കേട്ടോ. ഫോട്ടോ കാണണോ എന്നാ ചോദിച്ചത്‌.
ഫോട്ടോ എത്ര തവണ കണ്ടതാ. ഇനിയെന്തു കാണാന്‍?
ഇതു പറഞ്ഞതും അയമു പഴ്‌സില്‍നിന്ന്‌ ഇഖാമ കാര്‍ഡ്‌ പുറത്തെടുത്തു.
ദാ കണ്ടോ, ഖുതുബുദ്ദീന്‍ അന്‍സാരി ഇവിടെ.
ശരിയാ, പേടിച്ചരണ്ട മുഖവുമായി ഖുതുബുദ്ദീന്‍ അന്‍സാരിയായി അയമുവിന്റെ ഫോട്ടോ.
മല്‍ബുവിന്‌ ചിരിയടക്കാനായില്ല.
ഖുതുബുദ്ദീന്റെ അതേ മുഖം, അതേ ഭാവം. കൈകൂപ്പിയില്ല എന്നേയുള്ളൂ.
ഫിംഗര്‍ പ്രിന്റുകാര്‍ പറ്റിച്ചതാ ഇത്‌.
ശരിക്കും പേടിപ്പിച്ചല്ലേ ഫോട്ടോ എടുത്തത്‌. ക്യാമറ കണ്ണില്‍ കുത്തിയില്ലെന്നേയുള്ളൂ.
മണിക്കൂറുകളോളം ക്യൂനിന്ന്‌ തളര്‍ന്ന്‌ ശരിക്കും വിയര്‍ത്തു കുളിച്ചാണ്‌ യന്ത്രത്തിനു മുന്നില്‍ എത്തിയത്‌.
ഫിംഗര്‍ പ്രിന്റല്ലേ എന്നു കരുതി തള്ളവിരല്‍ വെക്കാന്‍ നോക്കിയപ്പോള്‍, നാലും വിരലുകളും ചേര്‍ത്ത്‌ ഒരമര്‍ത്തലായിരുന്നു.
അറബി അറിയാത്തതുകൊണ്ട്‌ മിഴിച്ചിരുന്നപ്പോള്‍ വീണ്ടും വന്നു അമര്‍ഷത്തോടെയുള്ള അമര്‍ത്തല്‍. ഇത്തിരി ശക്തിയോടെ.
അങ്ങനെ പേടിച്ചരണ്ട മുഖം ക്യാമറയില്‍ പകര്‍ത്തിയത്‌ എപ്പോഴെങ്കിലുമൊക്കെ പുറത്തെടുക്കേണ്ടി വരാറുള്ള ഇഖാമയില്‍ ചേര്‍ക്കാനാണെന്ന്‌ അറിഞ്ഞിരുന്നില്ല.
പിന്നെ, സ്വന്തം മുഖം തന്നെയാ ഫോട്ടോയില്‍ വന്നിരിക്കുന്നത്‌. സല്‍മാന്‍ ഖാനാണെന്നാ വിചാരം.
മല്‍ബു കിട്ടിയ അവസരം പാഴാക്കിയില്ല.
പേടിക്കേണ്ട മോനേ. നിന്റെ ഫോട്ടോ ഇങ്ങോട്ട്‌ വരട്ടെ, നീ എന്നെക്കാളും മുന്തിയ ഖുതുബുദ്ദീന്‍ അന്‍സാരിയായിരിക്കും.
അയമുവും വിട്ടുകൊടുത്തില്ല.

No comments:

Related Posts Plugin for WordPress, Blogger...