Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 15, 2008

കൈനീട്ടമായി മുന്നില്‍വറുതിയുടെ കാലം

മലയാളം ന്യൂസില്‍ ഏപ്രില്‍ 14-ന്‌ പ്രസിദ്ധീകരിച്ച കുറിപ്പ്‌

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകള്‍ സ്വപ്‌നം കണ്ടുകൊണ്ട്‌ മലയാളികള്‍ ഇന്ന്‌ വിഷു ആഘോഷിക്കുമ്പോള്‍, കാര്‍ഷിക സംസ്‌കാരത്തിന്റെ കൂടി ചിഹ്‌നമായ വിഷുക്കനവുകള്‍ക്ക്‌ അടിവരയിടുകയാണ്‌ ആഗോള സാഹചര്യം. നിക്ഷേപത്തിന്റെയും വികസനത്തിന്റെയും മന്ത്രങ്ങളായ ആഗോളീകരണത്തിനും ഉദാരീകരണത്തിനും സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കാന്‍ മാത്രമല്ല, രാഷ്‌ട്രങ്ങളെ കൂട്ടമായി തന്നെ പട്ടിണിയിലേക്കും കലാപത്തിലേക്കും തിരിച്ചുവിടാനും സാധിക്കുമെന്ന്‌ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ലോകത്തിലെ അരിശേഖരം 130 ദശലക്ഷം ടണ്ണില്‍നിന്ന്‌ 72 ടണ്‍ ആയി കുറഞ്ഞിരിക്കേ, പല രാജ്യങ്ങളും ഈ പ്രതിസന്ധി എങ്ങനെ മറികടക്കാനാവുമെന്നറിയാതെ കുഴങ്ങുന്നു. കേരളത്തിലെയും ഗള്‍ഫ്‌ നാടുകളിലെയും അരി വിലക്കയറ്റത്തെ ആഗോള തലത്തിലുണ്ടായ അരി ഉല്‍പാദന കമ്മിയില്‍നിന്ന്‌ വേര്‍പെടുത്തി കാണാനാവില്ല.ഇന്ത്യ, ചൈന, ഈജിപ്‌ത്‌, വിയറ്റ്‌നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങള്‍ അരി കയറ്റുമതി പൂര്‍ണമായി നിരോധിക്കുകയോ കയറ്റുമതി ചുങ്കം കൂട്ടി തടയുകയോ ചെയ്‌തിരിക്കുകയാണ്‌. ജനസംഖ്യാ വര്‍ധനവും ചൈനയിലും ഓസ്‌ട്രേലിയയിലുമുണ്ടായ വരള്‍ച്ചയും കാരണങ്ങളാണെങ്കിലും കാലി സമ്പത്തിനും അമേരിക്കക്ക്‌ വേണ്ടിയുള്ള ജൈവ ഇന്ധന ഉല്‍പാദനത്തിനും കൃഷി ഭൂമി വഴി മാറിയതും ഭക്ഷ്യ പ്രതിസന്ധിക്ക്‌ മനുഷ്യ നിര്‍മിതമായ കാരണങ്ങളാണ്‌. കാലാവസ്ഥാ വ്യതിയാനം, വളങ്ങളുടെ വില വര്‍ധന തുടങ്ങിയവക്കു പുറമെ, ആഗോള തലത്തില്‍ തന്നെ ഭക്ഷണ രീതിയില്‍ വന്ന മാറ്റവും അരിക്കമ്മിക്ക്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നു. ചൈനീസ്‌ ഗ്രാമങ്ങളില്‍നിന്ന്‌ പത്ത്‌ കോടിയാളുകള്‍ പുതിയ നഗരങ്ങളിലേക്ക്‌ കുടിയേറുകയും സമ്പന്നരായ അവര്‍ അരി ഭക്ഷണത്തിലേക്ക്‌ തിരിയുകയും ചെയ്‌തുവെന്ന്‌ കണക്കുകള്‍ പറയുന്നു. മറ്റു ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ്‌ കൂടുതല്‍ പേരെ അരി ഭക്ഷണത്തിലേക്ക്‌ മാറാന്‍ പ്രേരിപ്പിച്ചതെന്നത്‌ മറ്റൊരു വസ്‌തുത. പ്രതിസന്ധിയുടെ കാരണങ്ങളെ കുറിച്ച്‌ അന്വേഷണം സജീവമാണെങ്കിലും ലഭ്യമായ അരിയുടെ സന്തുലിത വിതരണത്തിന്‌ അന്താരാഷ്‌ട്ര സംവിധാനമുണ്ടാകുന്നില്ല. വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ അമര്‍ത്യ സെന്‍ മുന്നറിയിപ്പ്‌ നല്‍കിയതു പോലെ മനുഷ്യ കരങ്ങളാലുള്ള പട്ടിണിയായിരിക്കും അനന്തര ഫലം. ആന്ധ്രപ്രദേശും കര്‍ണാടകയും തമിഴ്‌നാടും രണ്ട്‌ രൂപ നിരക്കില്‍ അരി നല്‍കാന്‍ തുടങ്ങിയതും കേരളത്തില്‍ അരിവില വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്നാണ്‌. മുംബൈയില്‍നിന്ന്‌ കയറ്റുമതി തുടരുമ്പോഴായിരുന്നു ബംഗാളില്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടത്‌. സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തളര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതായിരുന്നു 1943ലെ ഭക്ഷ്യക്കമ്മി. ബ്രിട്ടന്‍ എതിര്‍ത്തിരുന്നില്ലെങ്കില്‍ അമേരിക്ക ഭക്ഷ്യവസ്‌തുക്കള്‍ തരുമായിരുന്നുവെന്നും പിന്നീട്‌ വെളിപ്പെടുത്തപ്പെട്ടു. ഇന്ത്യക്ക്‌ ഭക്ഷ്യസഹായം നല്‍കിയാല്‍ ആയുധം സംഭരിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന്‌ പാക്കിസ്ഥാന്‍ മുന്നറിയിപ്പ്‌ നല്‍കിയതും മറ്റൊരു സാഹചര്യത്തില്‍ സഹായം നിഷേധിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. അരി ക്ഷാമം പല നാടുകളിലും ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുമെന്ന അന്താരാഷ്‌ട്ര തലത്തിലെ മുന്നറിയിപ്പുകള്‍ ശരിവെക്കുകയാണ്‌ ബംഗ്ലാദേശില്‍നിന്നും മറ്റും റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംഭവങ്ങള്‍. ക്ഷാമത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുക പാവങ്ങളായിരിക്കുമെന്നതിലും തര്‍ക്കമില്ല. ബംഗ്ലാദേശില്‍ അരിക്കു വേണ്ടി ക്യൂ നിന്നവരാണ്‌ ഏറ്റുമുട്ടിയത്‌.

1 comment:

കണ്ണൂരാന്‍ - KANNURAN said...

താങ്കളുടെ നിരീക്ഷണങ്ങള്‍ വളരെ ശരിയാണ്. കൊടുംവറുതിയുടെ നാളുകളാണ് വരുന്നത്, കലാപങ്ങളുടെയും.

Related Posts Plugin for WordPress, Blogger...