Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 30, 2014

ഉസ്താദിന്റെ കത്തലടക്കല്‍


കത്തലടക്കാന്‍ വന്ന ഉസ്താദ് കടുംകൈ ചെയ്തുവെന്നാണ് മല്‍ബു പറയുന്നതെങ്കിലും അത് അത്ര വലിയ കടുംകൈയായി കേട്ടവര്‍ക്കൊന്നും തോന്നിയില്ല.

നിങ്ങള്‍ക്കൊക്കെ ചിരിച്ചാല്‍ മതീന്ന് മല്‍ബുവും.

കത്തലടക്കാന്‍ വന്നാല്‍ അടക്കീട്ട് പോയാ പോരേ, എന്തിനാ ഇമ്മാതിരി ഏര്‍പ്പാടുകളൊക്കെ എന്ന മല്‍ബുവിന്റെ ചോദ്യം ന്യായമാണ്. ഉസ്താദിന്റെ ഭാഗം വെച്ചുനോക്കിയാല്‍ അയാള്‍ക്ക് അയാളുടേതായ ന്യായങ്ങളുമുണ്ട്.

കത്തലടക്കുക എന്നാല്‍ മല്‍ബൂന്റെ നാട്ടിലെ പ്രാതലാണ്. വയറില്‍നിന്ന് എരിഞ്ഞുയരുന്ന അഗ്നിയെ പത്തിരിയും ഇറച്ചിയും കുത്തിനിറച്ച് അടക്കുകയാണ് കത്തലടക്കല്‍. അതിരാവിലെ വായ തുറന്നുപിടിച്ച് മുന്നോട്ട് ഊതിയാല്‍ കാണുന്ന പുക വയറു കത്തി ഉണ്ടാകുന്നതാണ്.

ഉസ്താദിനെ പോലുള്ളവരുടെ കത്തലടക്കല്‍ പുതിയ കാര്യമൊന്നുമല്ല. എല്ലാ ഗ്രാമങ്ങളിലും ഊഴംവെച്ച് ഓരോ വീടുകളില്‍ ഇങ്ങനെ കത്തലടക്കാന്‍ ചെല്ലുന്നവരുണ്ട്. നാടുകളില്‍നിന്ന് മാറി നിസ്സാര ശമ്പളത്തിനു മദ്രസാ ജോലിക്കെത്തുന്ന ഉസ്താദുമാര്‍ക്ക് ഇങ്ങനെ ഭക്ഷണം കിട്ടുന്നത് ആശ്വാസം തന്നെ.

പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനുമൊക്കെ വീടുകള്‍ മാറി മാറി കയറുന്നതിനോട് അതിന്റെ ഉപഭോക്താക്കളായ ഉസ്താദുമാരില്‍ രണ്ടഭിപ്രായമുണ്ട്. വീടുകളില്‍ പോയി ഭക്ഷിക്കാന്‍ തയാറില്ലാത്തവരെ തേടി ഭക്ഷണം അവര്‍ താമസിക്കുന്നിടങ്ങളില്‍ എത്തും.

കുറേ തട്ടുകളുള്ള വലിയ ചോറ്റുപാത്രം കണ്ടുപിടിച്ചതു തന്നെ ഇങ്ങനെ വീടുകളില്‍ പോകാന്‍ മടിയുള്ളവര്‍ക്കുവേണ്ടിയാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ചോറും കറികളും ഉപ്പേരിയും പപ്പടവും ഏറ്റവും മുകളിലെ തട്ടില്‍ മീന്‍പൊരിച്ചതും വെച്ച് ഭദ്രമായടച്ച് തൂക്കിപ്പിടിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ അന്തിയുറങ്ങുന്ന പള്ളികളിലേക്കും മദ്രസകളിലേക്കും നീങ്ങുന്ന കാഴ്ച സാധാരണം. ഇങ്ങനെ കൊണ്ടുപോയ ചോറ്റുപാത്രത്തില്‍നിന്ന് മീന്‍ പൊരിച്ചത് അടിച്ചുമാറ്റിയതിന് മല്‍ബുവിനും കൂട്ടുകാര്‍ക്കും ഉസ്താദിന്റെ കൈയില്‍നിന്ന് അടി കിട്ടിയത് മറക്കാത്ത അനുഭവം.

മീന്‍ പോലെ തന്നെ ആ അടിക്കും നല്ല ചൂടുണ്ടായിരുന്നു.

ഉസ്താദ് വീട്ടില്‍ വന്ന് കത്തല്‍ മാത്രമല്ല, ഉച്ചയൂണും രാത്രി ഭക്ഷണവുമൊക്കെ കഴിക്കുന്നതിനോട് മല്‍ബുവിന് എതിരഭിപ്രായമില്ല.

പക്ഷേ, ചെലവിന് ആവശ്യമായത് എടുത്ത് ബാക്കി അവിടെ സൂക്ഷിക്കണം എന്നു പറഞ്ഞുകൊണ്ട് ഒരു ലക്ഷം രൂപ ഒപ്പിച്ച് നാട്ടില്‍ അയക്കുന്നവര്‍ ഉസ്താദിനെപ്പോലുള്ളവരെ കരുതണം എന്നാണ് മല്‍ബുവിന് പറയാനുള്ളത്.

ഒരു ദിവസം രാവിലെ നാട്ടില്‍നിന്ന് ബാപ്പ വിളിച്ച്

മല്‍ബുവിനോട് പറഞ്ഞു.

പതിനഞ്ചിനു പുറപ്പെടുന്ന ഉംറ ഗ്രൂപ്പില്‍ ഞാനും വരാമെന്നു വിചാരിക്കുന്നു.

എന്താ പെട്ടെന്നിങ്ങനെ ഒരു തീരുമാനം?

അത്, ഉസ്താദ് ഇന്നലെ കത്തലടക്കാന്‍ വന്നപ്പോ പറയാണ്, അമ്പതിനായിരം രൂപ കൈയിലുണ്ടെങ്കില്‍ മക്കയും മദീനയും കാണല്‍ നിര്‍ബന്ധായീന്ന്. അതായത്, ഉംറ നിര്‍ബന്ധായീന്ന്.

നീ അവസാനം അയച്ച കാശില്‍തന്നെ എഴുപതിനായിരം രൂപ ബാക്കിയുണ്ട്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ബുക്ക് ചെയ്യാന്‍ പറഞ്ഞു.

എത്രയാ തുക?

അതിപ്പോ അധികോന്നും ഇല്ല. 15 ദിവസത്തിന് 60,000 രൂപ.

ആരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ്?

അതു വേറെയാരുമല്ല, നമ്മുടെ ഉസ്താദ് തന്നെ.

റേഷന്‍ ഷാപ്പില്‍ പോകുന്നതുപോലെയാണ് ഇപ്പോള്‍ നാട്ടില്‍നിന്ന് ആളുകള്‍ ഉംറക്കു പോകുന്നതെന്ന് തൊക്കിലങ്ങാടിക്കാരന്‍ ഖാദര്‍ പറഞ്ഞത് ഓര്‍ത്തുപോയി മല്‍ബു.

നാട്ടിലെ ഉസ്താദുമാര്‍ ഇതു പോലെ ഉംറ ടൂറു പോലുള്ള ബിസിനസുകളില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന അഭിപ്രായമുള്ളയാളാണ് ഖാദര്‍. കാരണം, പള്ളിക്കമ്മിറ്റിക്കാര്‍ നല്‍കുന്ന നിസ്സാര ശമ്പളത്തിന് സേവനമനുഷ്ഠിക്കുന്ന അവര്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ മറ്റു വഴികള്‍ തേടുന്നതിനു പകരം ഇതാണത്രെ നല്ലത്.

ബാപ്പ വരുന്നതല്ലേ, ക്ഷമിച്ചുകള എന്നു റൂംമേറ്റുകള്‍ ആശ്വസിപ്പിക്കുമെങ്കിലും കടുംകൈ കാട്ടിയ ഉസ്താദിനെ കാത്തിരിക്കയാണ് മല്‍ബു.

ബാപ്പയേയും കൊണ്ടിങ്ങ് വരട്ടെ.

ഒന്നും ചെയ്യാനല്ല. അമ്പതിനായിരം കൈയില്‍ വന്നാല്‍ ഉംറ നിര്‍ബന്ധമായെന്ന ആ സിദ്ധാന്തത്തെ കുറിച്ചൊന്ന് അറിയാന്‍ മാത്രം.



May 26, 2014

മാങ്ങാക്കൊതി



നടക്കാനിറങ്ങിയ മല്‍ബു എതിര്‍ദിശയില്‍നിന്ന് വരുന്ന രൂപം കണ്ട് ആദ്യം ഒന്നു പകച്ചു.

തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് കണ്ണ് മാത്രം പുറത്തു കാണുന്ന ജീവി മൊയ്തുവാണെന്ന് മനസ്സിലായത്.

ഫുള്‍ കൈ ബനിയനും തൊപ്പിയും മാസ്‌കും.

ഇതാണ് ശരിക്കും കൊറോണ വൈറസ്.

കളിയാക്കണ്ട -മാസ്‌ക് താഴ്ത്തി മൊയ്തു പറഞ്ഞു.

കളിയാക്കിയതല്ല, വൈറസ് പമ്പ കടക്കാന്‍ ഈ കോലം മാത്രം മതി.

പിന്നെ, പമ്പ കടന്നതു തന്നെ.

അതെന്താ?

അതിന് എയര്‍ ഇന്ത്യ സമയത്തിനു പോയിട്ടു വേണ്ടേ?

കൊറോണപ്പേടി അവിടെ നില്‍ക്കട്ടെ, ഞാന്‍ വായ്പ ചോദിച്ച കാര്യം എന്തായി?

മല്‍ബൂ, നിനക്കിങ്ങനെ കടം ചോദിച്ചു നടക്കുന്ന സമയം കൊണ്ട് ബാങ്കില്‍ പോയി അക്കൗണ്ട് ശരിയാക്കിക്കൂടെ?

ദാനത്തേക്കാള്‍ ഉദാത്തമാണ് വായ്പയെന്ന് പറഞ്ഞു നടക്കുന്നയാളാണ്. കടം ചോദിക്കുന്നവനാണ് യഥാര്‍ഥ മുട്ടുകാരന്‍. ദാനം കിട്ടുന്നവന്‍ ആവശ്യക്കാരനാകണമെന്നില്ല - നൂറുനാക്കോടെ ഇതൊക്കെ പറയുന്നയാള്‍ സ്വന്തം തടിക്ക് വന്നപ്പോള്‍ നേരെ ഉള്‍ട്ട.

ബാങ്കില്‍ പോകാഞ്ഞിട്ടല്ല. അക്കൗണ്ട് ശരിയാകണമെങ്കില്‍ ഇഖാമ അപ്‌ഡേറ്റ് ചെയ്യണം. അതിന് പേര് ഇംഗ്ലീഷിലും അറബിയിലും ഒരുപോലെയാക്കണം.

ഇഷ്ടമുണ്ടായിട്ടല്ല, വായ്പ ചോദിക്കാന്‍ നിര്‍ബന്ധിതനായതാണ്.

പണമയക്കാഞ്ഞിട്ട് മല്‍ബിയുടെ വിളിയോടു വിളി. പണത്തിനുള്ള കണക്ക് നിരത്തുന്നതിനിടയില്‍ ഇവിടെ കൊറോണയാണെന്നു പറഞ്ഞപ്പോള്‍ അവിടെ കേട്ടത് കരയണോന്ന്.

പിന്നെയും കൊറോണാന്നു പറഞ്ഞപ്പോള്‍ മക്രോണയില്‍ എന്തുണ്ടായീന്ന് മറുചോദ്യം.

മല്‍ബി കുറേക്കാലം താമസിച്ച ജിദ്ദയിലെ ഒരു സ്ഥലമാണ് മക്രോണ.

പണം ഉടന്‍ കിട്ടിയേ തീരൂ. രണ്ട് കല്യാണവും ഒരു പുരപ്പണിയും. എല്ലാം കുടുംബക്കാരുടേത്. അതിനു പുറമേയാണ് അല്‍ഫോന്‍സയുടെ കാര്യം.

പത്ത് കിലോ അല്‍ഫോന്‍സ കൊടുത്തയച്ചു എന്നാണ് കരുതിയത്.

മൊയ്തൂന്റെ മല്‍ബി കഴിഞ്ഞ ദിവസം അല്‍ഫോന്‍സ കൊടുത്തയച്ചതുകൊണ്ട് ഫ്‌ളാറ്റില്‍ ഉത്സവമായിരുന്നു. യൂറോപ്പിലേക്കിപ്പോള്‍ അല്‍ഫോന്‍സയുടെ കയറ്റുമതിയില്ല. അതുകൊണ്ടു തന്നെ വിമാനങ്ങളില്‍ മല്‍ബികളുടെ സ്‌നേഹം ചാലിച്ച മാമ്പഴമാണ് കയറി വരുന്നത്.

മാങ്ങയല്ല, തേങ്ങയാണെന്ന് മല്‍ബി തിരുത്തി. എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കാന്‍ മടിക്കണ്ടാന്ന് നിങ്ങള്‍ എന്റെ മുമ്പീന്നല്ലേ അവരോട് പറഞ്ഞത്. ഇപ്പോള്‍ മൂത്ത മോളെ കോളേജില്‍ ചേര്‍ക്കുന്നതിന് പതിനായിരം രൂപ വായ്പ ചോദിച്ചാണ് അല്‍ഫോന്‍സ വന്നത്.

അല്‍ഫോന്‍സ ഇങ്ങനെ ചതിക്കുമെന്ന് കരുതിയതല്ല.

ഫേസ് ബുക്ക് കൂട്ടായ്മയിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സയെ കണ്ടത്. കൂടെ ഹൈസ്‌കൂളില്‍ പഠിച്ചതാണ്. അവളുടെ ഭര്‍ത്താവ് ഇട്ടേച്ചു പോയീന്നും വാര്‍പ്പ് പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നതെന്നും പറഞ്ഞപ്പോള്‍ തട്ടിവിട്ടതായിരുന്നു.

എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ചോദിക്കാന്‍ മടിക്കണ്ട എന്ന്. മല്‍ബിയെ വിസ്തരിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. മല്‍ബിയെ ഒരു വര്‍ഷത്തേക്ക് നാട്ടില്‍ വിട്ടത് വലിയ പൊട്ടത്തരമായെന്ന ചിന്തയിലാണിപ്പോള്‍ മല്‍ബു. മാസച്ചെലവ് ഇവിടെയായാലും അവിടെയായാലും ഒരുപോലെ ആയിരിക്കുന്നു. രൂപയായി വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യാം. പക്ഷേ, എല്ലാം അപ്പപ്പോള്‍ തീരുന്നു. കല്യാണമായും ഹൗസ് വാമിംഗായും എല്ലാ മാസവും എക്‌സട്രാ ചെലവുണ്ട്.

ഗള്‍ഫുകാരന്റെ വീട്ടുകാരിയാണ്. മാമൂല്‍ നോക്കാതെ ചുമ്മാ അങ്ങനെ പോകാന്‍ കഴിയില്ലെന്നാണ് മല്‍ബിയുടെ തീരുമാനം. ഓരോ ചടങ്ങിനും ഉടുത്തൊരുങ്ങാന്‍ വെവ്വേറെ സാരിയൊന്നും വേണ്ട.

നാലാള് നിങ്ങളെ കുറ്റം പറയരുത്. അവിടെ ഓനെന്തെടുക്കാണെന്ന് ചോദിക്കാന്‍ ഇടവരരുത് -ഇതാണ് മല്‍ബിയുടെ നയപ്രഖ്യാപനം.

മോണിറ്ററി ഏജന്‍സിയുടെ പുതിയ ചട്ടം വന്നപ്പോള്‍ പേരിലെ കുഴപ്പം കാരണം അക്കൗണ്ട് ബ്ലോക്കായത് മല്‍ബുവിന് മാത്രമല്ല. ഒന്നും രണ്ടും മാസം ശമ്പളം മുടങ്ങിയവര്‍ ധാരാളം.

ബാങ്കില്‍ പോയപ്പോള്‍ ഒരാളെ കണ്ടു. അയാളുടെ ശമ്പളം മാത്രമല്ല, മകന്‍ ദുബായീന്ന് അയച്ച പതിനായിരം റിയാലും ബ്ലോക്കായി. അത് ഉഗ്രനായിട്ടുണ്ട്. ബ്ലോക്കായ അക്കൗണ്ടിലേക്ക് മകനെ കൊണ്ട് എന്തിന് പണം അയപ്പിച്ചു?

അതൊരു കഥയാണ്.

ജിദ്ദയില്‍ വന്നു തിരിച്ചുപോയ കൂട്ടുകാരാണ് പണത്തിനുള്ള അയാളുടെ പ്രതിസന്ധി മകനെ അറിയിച്ചത്. ഇഖാമയുടെ കുഴപ്പവും അക്കൗണ്ട് മുടങ്ങിയതുമൊക്കെ അയാള്‍ അവരോട് സൂചിപ്പിച്ചിരുന്നു. സര്‍പ്രൈസായിക്കോട്ടെ എന്നു കരുതി പണം അയച്ച ശേഷമാണ് മകന്‍ ബാപ്പയെ വിളിച്ചത്. പണത്തിന്റെ ആവശ്യത്തെക്കുറിച്ച് തന്നൊടൊരു വാക്കു പറയാതെ, കൂട്ടുകാരോട് പറഞ്ഞുവെന്ന പരിഭവവും പങ്കുവെച്ചു. മല്‍ബുവിന്റെ ഇഖാമയില്‍ ബാപ്പയാണ് പ്രശ്‌നം.

അറബിയില്‍ പേരിന്റെ കൂടെ ബാപ്പയുടെ പേരുണ്ട്. ഇംഗ്ലീഷിലില്ല. ഇംഗ്ലീഷില്‍ ബാപ്പയെ ചേര്‍ക്കുകയോ അറബിയില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യാതെ നിര്‍വാഹമില്ല. അതുവരെ മല്‍ബുവിന് കടം ചോദിക്കാതിരിക്കാന്‍ വയ്യ.

അഴിഞ്ഞാട്ടക്കാരി


മല്‍ബി ഉടന്‍ തറവാട്ടിലേക്ക് താമസം മാറണമെന്ന മല്‍ബുവിന്റെ കല്‍പന ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. തികച്ചും അപ്രതീക്ഷിതം.
എന്തുകൊണ്ട് എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
പറയുന്നത് മല്‍ബുവാണ്. കേള്‍ക്കുകയും അനുസരിക്കുകയുമാണ് മല്‍ബിയുടെ ഡ്യൂട്ടി.
ഓഫീസിലെ പ്യൂണ്‍ പോലും ഞെട്ടിക്കുകയും കല്‍പിക്കുകയും ചെയ്യുമെങ്കിലും മല്‍ബുവിന് അധികാരം പ്രയോഗിക്കാനുള്ളത് മല്‍ബിയോട് മാത്രമാണ്.
വീടുവെച്ച് താമസമാക്കി അഞ്ച് മാസമായതേയുള്ളൂ. പുതിയ വീട്ടില്‍ താമസം തുടങ്ങണമെന്ന കാര്യത്തില്‍ മല്‍ബുവിനു തന്നെയായിരുന്നു നിര്‍ബന്ധം.
നിങ്ങള്‍ കൂടി നാട്ടിലെത്തിയിട്ട് ഹൗസ് വാമിംഗ് പോരേയെന്ന് മല്‍ബി പലവട്ടം ചോദിച്ചതായിരുന്നു. അതിന് ഒരു വര്‍ഷമെടുക്കുമെന്നും അതുകൊണ്ട് കയറിക്കൂടിക്കോളൂ എന്നുമായിരുന്നു മറുപടി.
ഇപ്പോള്‍ ഇതാ പൊടുന്നനെ പറയുന്നു വീട് പൂട്ടിയിടാന്‍.
തറവാട്ടിലേക്ക് വിളിച്ചുനോക്കി. അവിടെയും എത്തിയിട്ടുണ്ട് കല്‍പന.
അവളേം മക്കളേം ഇനി ഇവിടെ നിര്‍ത്തിയാ മതി.
അവരും ചോദിച്ചു. എന്താ കാര്യം?
ഒന്നും അറിയില്ലാന്ന് മല്‍ബി.
മറ്റൊരു വീട് പണിയുന്നതിനെ കുറിച്ച് ആലോചിക്കാതെ തറവാടും കാത്തുകഴിയുന്ന നാത്തൂന്‍ പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും ന്യൂസ് എത്തിച്ചുകാണും. നാട്ടുകാര്‍ക്ക് വേറെ പണിയൊന്നും ഇല്ലല്ലോ? ടി.വിയില്‍ ബ്രേക്കിംഗ് ന്യൂസ് വരുന്നതിനുമുമ്പേ വിവരം ഗള്‍ഫില്‍ പാട്ടാകുന്ന കാലമാണ്.
ഇന്നാള് ആ മൊയ്തുവിന്റെ ഭാര്യ കാറില്‍ കയറുന്ന ഫോട്ടോ മൊയ്തുവിന് വാട്ട്‌സപ്പില്‍ കിട്ടി. അയച്ചതു മറ്റാരുമായിരുന്നില്ല മൊയ്തുവിന്റെ കൂട്ടുകാരന്‍ നാണി.

കുട്ടിയുടെ പാസ്‌പോര്‍ട്ട് എടുക്കാന്‍ പോകുമെന്ന് ഭാര്യ തലേന്ന് തന്നെ മൊയ്തുവിനെ അറിയിച്ചതുകൊണ്ട് നാണിയുടെ ശ്രമം പാളി.
നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്തതെന്നും വീട്ടില്‍ ഒരു കണ്ണുവേണമെന്ന് നീ തന്നെയല്ലേ പറഞ്ഞതെന്നും നാണി ന്യായം പറഞ്ഞെങ്കിലും രണ്ടാളും തമ്മിലുള്ള ബന്ധം ഇനിയും പഴയതു പോലെ ആയിട്ടില്ല.
ഇതും അതുപോലെ, ആരെങ്കിലും എന്തെങ്കിലും മല്‍ബുവിന്റെ ചെവിയില്‍ എത്തിച്ചതായിരിക്കും.
ഇനി ആ ഹൈദ്രോസ് ചെയ്തതു പോലെ മൊയ്തു ചെയ്തു കാണുമോ ആവോ?
സംശയരോഗിയായ ഹൈദ്രോസ് ഭാര്യയെ പരീക്ഷിക്കാന്‍ ഫെയ്‌സ് ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചാറ്റ് ചെയ്യാന്‍ മുതിര്‍ന്നു. രണ്ടു വാചകം അടിച്ചപ്പോഴേക്കും മിസിസ് ഹൈദ്രോസ് ആളെ കയ്യോടെ പിടികൂടി.
നിങ്ങള്‍ ഇതിലപ്പുറവും ചെയ്യും ഹൈദ്രോസ്‌കാ.. എന്നു പറഞ്ഞപ്പോള്‍ നീയൊരു വമ്പത്തിയാണെന്നും എങ്ങനെയാണ് ഇവരെയൊക്കെ കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍ ചെയ്ത വേലയാണെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പല മാസികകളില്‍ വരുന്ന മനഃശാസ്ത്രജ്ഞനോട് ചോദിക്കാം പംക്തി വായിക്കാറുള്ള മല്‍ബുവും പാതി സംശയരോഗിയാണെന്ന് പെങ്ങള്‍ക്ക് അറിയാം. ഗള്‍ഫുകാരുടെ ദാമ്പത്യത്തെ കുറിച്ചുള്ള ചോദ്യവും ഉത്തരവുമൊക്കെ ഒരേ ഓഫീസില്‍നിന്ന് തയാറാക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിയില്ലല്ലോ?
ഇതൊന്നുമല്ല മല്‍ബുവിന്റെ അളിയനു സംശയം.
പെങ്ങള്‍ തറവാട് അടിച്ചുമാറ്റുമെന്ന ഭയം കൊണ്ടാകാം. അതുകൊണ്ടല്ലേ, സ്വന്തം വീടുണ്ടായിട്ടും ഭാര്യയോടും മക്കളോടും തറവാട്ടിലേക്ക് മാറാന്‍ പറഞ്ഞത്. കഴിഞ്ഞയാഴ്ച ഫോണ്‍ ചെയ്തപ്പോള്‍ മല്‍ബു ചോദിച്ചിരുന്നു.
അളിയാക്കാ എന്താ വീടുവെക്കുന്നില്ലേ? നാട്ടില്‍ പണിയെടുത്ത് എങ്ങനെ വീടുവെക്കാനാ എന്നായിരുന്നു അപ്പോള്‍ അളിയാക്കയുടെ മറുപടി.
മല്‍ബിയുടെ പുതിയ വീട് അടച്ചിടുന്നത് ആര്‍ക്കും ദഹിച്ചിട്ടില്ല. ഇങ്ങനെ പൂട്ടിയിട്ടാല്‍ വീട് പിന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഇടക്കിടെ പോയി തൂത്തുവൃത്തിയാക്കിയാല്‍ മതിയെന്നായിരുന്നു മല്‍ബുവിന്റെ പരിഹാരം.
മക്കളോടൊപ്പം സ്വസ്ഥമായി കഴിഞ്ഞിരുന്ന തന്നെ എന്തിനു തറവാട്ടിലേക്ക് മടക്കിയെന്ന ചോദ്യത്തിനു മല്‍ബിക്ക് ഉത്തരം കിട്ടിയതേയില്ല.
പ്രായമായ ഉമ്മയെ നോക്കാനാണെങ്കില്‍ അവിടെ നാത്തൂനുണ്ട്. ഭര്‍തൃവീട്ടില്‍ പോയി നില്‍ക്കാതിരിക്കാന്‍ അവര്‍ പറയാറുള്ള കാരണം തന്നെ ഉമ്മയെ നോക്കണം എന്നാണ്.
ആളുകള്‍ പലവിധത്തില്‍ സംശയിക്കുന്നുവെന്ന സൂചനകള്‍ മല്‍ബിയുടെ ചെവിയിലുമെത്തി.
അഴിഞ്ഞാട്ടക്കാരി.
പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടി, സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടി എന്നൊക്കെ പത്രങ്ങളില്‍ വായിച്ചു പരിചയമുള്ള പദമാണെങ്കിലും അതിന്റെ ഇരയാകുമെന്ന് മല്‍ബി ഒരിക്കലും കരുതിയതല്ല.
അഴിഞ്ഞാട്ടക്കാരി എന്ന് ആരും വിളിച്ചില്ലെന്നേയുള്ളൂ. എല്ലാവരുടേയും മുഖഭാവം അങ്ങനെയായിരുന്നു.
ഒടുവില്‍ രണ്ടിലൊന്നറിയാന്‍ മല്‍ബി തീരുമാനിച്ചു. മല്‍ബുവിനെ കൊണ്ട് കാരണം പറയിക്കണം.
ആദ്യം ഉമ്മയെ കൊണ്ട് ചോദിപ്പിക്കാം. മല്‍ബിയുടെ മുമ്പില്‍ വെച്ച് ഉമ്മ ഫോണില്‍ ചോദിച്ചു.
എന്തിനാ മോനേ പുതിയ വീട് പൂട്ടിയിട്ടത്?
ഓളവിടെ ശരിയാവില്ലെന്ന് ഒറ്റവാചകത്തിലായിരുന്നു മറുപടി. രണ്ടാമതൊരു ചോദ്യത്തിന് ഉമ്മാക്കും പേടിയാണ്.
അടുത്ത ദിവസം ഫോണില്‍ കൊഞ്ചാന്‍ വിളിച്ചപ്പോള്‍ മല്‍ബി വെറുതെ വിട്ടില്ല.
ഞാന്‍ അവിടെ ശരിയാവില്ല എന്നു പറയാനുള്ള കാരണം അറിഞ്ഞിട്ടു മതി ബാക്കി.
അതു പിന്നെ ഉമ്മ ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞതാണെന്നായി മല്‍ബു.
നിങ്ങള്‍ കാരണം ഞാന്‍ അഴിഞ്ഞാട്ടക്കാരിയായി എന്നു കൂടി മല്‍ബി പറഞ്ഞപ്പോള്‍ കാരണം പറയാന്‍ നിര്‍ബന്ധിതനായി മല്‍ബു.
ഗള്‍ഫിലാണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല.
ഇവിടേം ജീവിതച്ചെലവ് ഇരട്ടിയായിരിക്കയാണ്. രണ്ടു വീട്ടിലേയും ചെലവ് എനിക്കിനി താങ്ങാന്‍ വയ്യ. നീയും മക്കളും തറവാട്ടില്‍ നിന്നാല്‍ പ്രതിമാസം ലാഭം ചുരുങ്ങിയത് 10,000 രൂപയാണ്.
കേട്ടപ്പോള്‍ മല്‍ബി ത്രിശങ്കുവിലായി.
ഇതിപ്പോള്‍ ആരോടെങ്കിലും പറയാന്‍ പറ്റുന്ന കാരണമാണോ?
ചോദിക്കുന്നവരോട് മാന്ദ്യം എന്നു പറഞ്ഞാല്‍ മതിയെന്ന് മല്‍ബു. തിരിയാത്തവര്‍ ഏതോ വാതം ആണെന്നു വിചാരിച്ചോളും.
എന്നെ അഴിഞ്ഞാട്ടക്കാരിയാക്കിയ നിങ്ങളുടെ ബുദ്ധിക്കാണ് മാന്ദ്യം.
പി.ജിയും ബി.എഡുമുണ്ടായിട്ടും ജോലിക്കു പോകാന്‍ അനുവദിക്കാത്ത മല്‍ബി രോഷത്തോടെ പറഞ്ഞു.
Related Posts Plugin for WordPress, Blogger...