Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 22, 2013

അറബിമനസ്സിലൊരു ഇക്ക



നീളമുള്ള ഒരു വടി സംഘടിപ്പിച്ച് അതിന്റെ അറ്റത്ത് കറിക്കത്തി കെട്ടി മല്‍ബുവും രണ്ടു കൂട്ടുകാരും ഇറങ്ങി. ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ടെങ്കിലും കത്തി ആരും കാണാതിരിക്കാന്‍ അത് ഒരു പ്ലാസ്റ്റിക്ക് സഞ്ചിക്കകത്താക്കി കയറില്ലാത്തതിനാല്‍ മറ്റൊരു പ്ലാസ്റ്റിക് സഞ്ചി കൊണ്ട് കെട്ടിയിട്ടുണ്ട്. 

കത്തി കളഞ്ഞിങ്ങ് പോന്നേക്കരുതെന്ന് റൂമില്‍നിന്ന് ഇറങ്ങുമ്പോള്‍ മൊയ്തു വിളിച്ചു പറഞ്ഞിരുന്നു. ചൈനീസ് മെയ്ഡിനുമേല്‍ ജപ്പാന്‍ എന്നെഴുതിയതും സാക്ഷാല്‍ ജപ്പാനില്‍നിന്നുള്ളതുമായി അനവധി കത്തികള്‍ ലഭ്യമായിട്ടും മൊയ്തു നാട്ടില്‍നിന്ന് കൊണ്ടുവന്നതാണ് കറിക്കത്തി. 

മൊയ്തുവിന്റെ ലാപ്‌ടോപ്പിന്റെ ബാക്ക്ഗ്രൗണ്ട് എപ്പോഴും ഏതെങ്കിലും ഒരു നാടന്‍ ചിത്രമായിരിക്കും. റൂമിലെ മറ്റുള്ളവര്‍ അവരുടെ കംപ്യൂട്ടറുകളില്‍ നടീനടന്മാരുടേയും മേത്തരം കാറുകളുടേയും ചിത്രങ്ങളിടുമ്പോള്‍ നാടന്‍ അടുക്കളയോടായിരിക്കും മൊയ്തുവിന്റെ പ്രണയം. 

എന്നാ പിന്നെ ഗ്യാസ് ഒക്കെ എടുത്തുമാറ്റി ഒരു നാടന്‍ അടുപ്പങ്ങ് കൂട്ടിക്കൂടേ മൊയ്തൂക്കാ എന്നു ചോദിച്ചാല്‍ പറ്റുന്നത് ചെയ്യാടാ എന്നായിരിക്കും മറുപടി. 

അല്ല മാഷേ ഇനീം കുറേ പോണോ?
കത്തികെട്ടിയ വടി താഴ്ത്തിപ്പിടിച്ച് പിന്നാലെ നടക്കുകയായിരുന്ന മല്‍ബു മുന്നില്‍ വഴികാട്ടിയായി നടക്കുന്ന വിനയന്‍ മാഷോട് ചോദിച്ചു. 

ഇല്ലാന്നേ, കുറച്ചുകൂടി പോയാല്‍ മതി. കുറച്ച് നടന്നാലെന്താ? നല്ല ഒന്നാന്തരം കായാണ് അവിടുള്ളത്. ഇന്ന് നമുക്ക് കാ മാത്രം പറിച്ചാല്‍ മതി. ഇല വേണ്ട. 
തൊട്ടടുത്തു തന്നെ മൂന്നു നാല് മുരിങ്ങാ മരം ഉണ്ടായിരുന്നിട്ടും രണ്ട് കായ കിട്ടാന്‍ ഇങ്ങനെ നടക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്തായിരുന്നു മല്‍ബുവിനു സങ്കടം. 

ചിക്കനും ബീഫും കൂട്ടി മടുക്കുമ്പോഴൊക്കെ പോയി കാ വേണേല്‍ കാ, ഇല വേേണല്‍ ഇല എന്ന നിലയില്‍ ഇഷ്ടം പോലെ പറിച്ചു കൊണ്ടുവരാമായിരുന്നു. 
ഇപ്പോള്‍ നാലു ഭാഗത്തും വലിയ മുരിങ്ങയുള്ള ആ കോമ്പൗണ്ടിന്റെ അടുത്തു ചെല്ലണമെങ്കില്‍ അവിടത്തെ അപ്പൂപ്പന്‍ ഇല്ലാത്ത നേരം നോക്കണം. ഇനി പോയാല്‍ തന്നെ അവിടത്തെ പണിക്കാര്‍ക്കു പേടിയാണ്. ഏതു സമയത്താണ് വടി കുത്തി നടക്കുന്ന കാരണവര്‍ പ്രത്യക്ഷപ്പെടുന്നതെന്നോ വടി വീശുന്നതെന്നോ പറയാന്‍ കഴിയില്ല.

മല്‍ബു പോയ്‌ക്കോ. ഞങ്ങള്‍ നല്ല കായയും ഇലയും പറിച്ചുവെച്ച് മിസ്സിടാം അപ്പോള്‍ വന്നാല്‍ മതി. എന്നു പറഞ്ഞ് അവര്‍ തിരിച്ചയക്കും.
അവര്‍ മിസ്സിടുകയില്ലെന്നും തന്നെ ഒഴിവാക്കാന്‍ പറയുന്നതാണെന്നും അറിവുള്ള മല്‍ബു പിന്നെ അവര്‍ക്കും ഒന്നും കൊടുക്കാതായി.

മുരിങ്ങക്ക് പകരം മല്‍ബു നല്‍കാറുണ്ടായിരുന്നത് പെര്‍ഫ്യൂമിന്റെ സാമ്പിളുകളായിരുന്നു. കമ്പനിയില്‍ വിതരണം ചെയ്യാന്‍ കിട്ടുന്ന സാമ്പിള്‍ സ്‌പ്രേകളില്‍ കുറേ അടിച്ചുമാറ്റുന്ന മല്‍ബു അവയില്‍ കുറച്ചു ദാനം ചെയ്യും. 

നാട്ടില്‍ മാത്രമല്ല, നാടുവിട്ടാലും നമുക്ക് ഇതുതന്നെയാണ് ധര്‍മം. അങ്ങോട്ടും ഇങ്ങോട്ടും. ഒരു വശത്തോട്ട് മാത്രമായാല്‍ അതുവേഗം നിലച്ചു പോകും. അതാണ് ഇവിടെയും സംഭവിച്ചത്.

ആരും ഉപയോഗിക്കാതെ നശിച്ചുപോയിരുന്ന മുരിങ്ങക്കയും ഇലയും അവിടത്തെ പണിക്കാര്‍ പറിച്ച് അതു ഉപയോഗിക്കാന്‍ കൊതിയുള്ള മല്‍ബുവിനു നല്‍കുമ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ പരസ്യത്തിനായി നല്‍കുന്ന സാമ്പിള്‍ സ്‌പ്രേകള്‍ അവയുടെ വില ഓര്‍ക്കാന്‍ പോലും കഴിയാത്ത സാദാ പണിക്കാര്‍ക്ക് മല്‍ബു സമ്മാനിക്കുന്നു. 

മുരിങ്ങ ഇങ്ങനെ തിന്നുതിന്നു, നാട്ടില്‍ പോകാന്‍ ഇനിയുമുണ്ടല്ലോ ഒരു കൊല്ലമെന്ന് പണിക്കാര്‍ കളിയാക്കുമ്പോള്‍ സ്‌പ്രേ അടിച്ച് പുയ്യാപ്ല ആയിട്ട് നിങ്ങള്‍ക്കും കാര്യമില്ലല്ലോ എന്ന് മല്‍ബു അങ്ങോട്ടും കാച്ചും. 
അങ്ങനെ അഭംഗുരം തുടരുകയായിരുന്ന മുരിങ്ങ-സ്‌പ്രേ
കൈമാറ്റം അവസാനിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. 

നിരവധി വാഹനങ്ങളും ജോലിക്കാരുമൊക്കെയുള്ള ആ വലിയ വീട്ടിലേക്ക് ഒരു പെണ്ണു വന്നു. ഭാര്യ മരിച്ച വീട്ടുടമയായ കാരണവര്‍ക്കൊരു മണവാട്ടിയായി.

ആ സന്തോഷം മുതലെടുക്കാന്‍ പണിക്കാരായ രണ്ടു മല്‍ബുകളും ചേര്‍ന്ന് അപാര സാധ്യതകളുള്ള മുരിങ്ങയെ കുറിച്ച് കാരണവരോട് വിശദീകരിച്ചു. 
മുരിങ്ങമഹിമ വിളമ്പിയതു വഴി ഇരുവര്‍ക്കും സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും ഇനിയൊരാള്‍ക്കും മുരിങ്ങക്ക കൊടുത്തുപോകരുതെന്ന് കര്‍ശന കല്‍പന ഉണ്ടായി. 

പിന്നെ കാവല്‍ക്കാരിലൊരാളായ അസ്സുക്ക നാട്ടില്‍നിന്ന് ഒരു താത്തയെ കൊണ്ടുവന്നു. അവര്‍ മുരിങ്ങക്ക ചേര്‍ത്ത് അവിയലും മുരിങ്ങയിലയിട്ട് തോരനും പരിപ്പുകറിയും പിന്നെ ഇല കൊണ്ട് പേരില്ലാത്ത ഒത്തിരി വിഭവങ്ങളും ഉണ്ടാക്കി അറബിയെ തീര്‍ത്തും മുരിങ്ങ പ്രിയനാക്കി. മുരിങ്ങക്കയും ചക്കക്കുരുവും ചേര്‍ത്തുള്ള കറി കാരണവര്‍ പിന്നെയും പിന്നെയും ചോദിച്ചുവാങ്ങും. 

മുരിങ്ങക്കാ നഷ്ടത്തെ കുറിച്ചുളള കഥ പറഞ്ഞു തീര്‍ന്നപ്പോഴേക്കും മല്‍ബുവിനെ വിനയന്‍ മാഷ് പുതിയ കോമ്പൗണ്ടിനടുത്ത് എത്തിച്ചിരുന്നു. 
ഇഷ്ടം പോലെ മുരിങ്ങക്ക പറിച്ച് മടങ്ങുമ്പോള്‍ മല്‍ബു ചോദിച്ചു.

മാഷേ, ഇങ്ങള് വലിയ വിദ്വാനാണല്ലോ. എന്താ നമ്മുടെ ഈ മുരിങ്ങക്ക് ആയുര്‍േവദത്തില്‍ പറയാ..
മുരിങ്ങാന്നു തന്നെ. പിന്നെ ഒരു സംസ്‌കൃത പദമുണ്ട്. ശോഭാഞ്ജനപത്രം. തമിഴില്‍ മുരിങ്ക, ഹിന്ദിയില്‍ സജിന. ഇംഗ്ലീഷില്‍ മൊറിംഗ. 

September 13, 2013

റിസപ് ഷനിലെ പ്രതികാരം




ക്ലിനിക്ക് കൗണ്ടറില്‍ ഇരിക്കുന്ന മല്‍ബു ഒന്നു നേരെ നോക്കിയിട്ടുവേണം ഷുഗറിന്റെ ഡോക്ടറുടെ ഒരു ടോക്കണ്‍ ഒപ്പിച്ചുകിട്ടുമോ എന്നറിയാന്‍. 
പക്ഷേ, തിരക്കോട് തിരക്ക്. അയാള്‍ക്കൊന്ന് ശ്വാസം വിടാന്‍പോലും ഒഴിവില്ല. 
പിടിവിട്ട രൂപ മുതലാക്കാന്‍ ശമ്പളം വന്ന ദിവസം ബാങ്കിലേക്ക് വെച്ചുപിടിക്കുന്നതു പോലെയോ സോളാര്‍ കേസിലെ പ്രതി സരിതയെ ഒരുനോക്ക് കാണാന്‍ കോടതി മുറ്റത്തേക്കുള്ള പ്രവാഹം പോലെയോ ആണ് തിരക്ക്. 

അവരെ കൈകാര്യം ചെയ്ത് മല്‍ബു തളര്‍ന്നിരിക്കുന്നു. പത്തും ഇരുപതും ശതമാനം തുക സ്വന്തം പോക്കറ്റില്‍നിന്ന് പോകുമെങ്കില്‍ പോലും ജലദോഷപ്പനിവരെ രക്തവും മൂത്രവും പരിശോധിപ്പിച്ച് ചികിത്സിക്കാന്‍ ആളുകള്‍ക്ക് ബലം നല്‍കുന്ന മെഡിക്കല്‍ കാര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി നീട്ടുന്നു. 
ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടക്കണക്ക് പറയുമ്പോഴും ആശുപത്രികള്‍ തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ ഗുട്ടന്‍സാണിത്.

എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മല്‍ബു എ.സിയുടെ കോച്ചുന്ന തണുപ്പിലും വിയര്‍ക്കുകയാണ്. 
ഒരാള്‍ മഹാത്മാ ഗാന്ധിയുടെ മുദ്രാവാക്യം അനുസ്മരിപ്പിച്ചുകൊണ്ട് തൊട്ടടുത്തിരിക്കുന്നുണ്ടെങ്കിലും അങ്ങോട്ടേക്ക് ഒരാള്‍ പോലും കാര്‍ഡ് നീട്ടുകയോ ടോക്കണ്‍ വേണമെന്നു പറയുകയോ ചെയ്യുന്നില്ല. ടിയാന്‍ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ മാറിമാറി നോക്കുകയും അയവിറക്കുകയും ചെയ്യുന്നു. മല്‍ബുവിലേക്കോ കൗണ്ടറിനു പുറത്ത് കാര്‍ഡ് നീട്ടിക്കൊണ്ടിരിക്കുന്ന ജനങ്ങളിലേക്കോ അയാള്‍ ഒരിക്കല്‍ പോലും നോക്കുന്നില്ല. 

മല്‍ബൂ, നീ കാര്യമാക്കേണ്ട. അവന്‍ അവിടെ വെറുതെ ഇരുന്നോട്ടെ എന്നു മുതലാളിക്ക് പറയാം. രണ്ടു തവണ രോഗികള്‍ക്ക് ടോക്കണ്‍ കൊടുത്ത് ഫയല്‍ ഡോക്ടറുടെ കമ്പ്യൂട്ടറില്‍ എത്തിച്ചപ്പോള്‍ ആയിസുമ്മ അവറാച്ചനും മൂപ്പന്റകത്ത് മൊയ്തു പാക്കിസ്ഥാനി ഗുലാമുമായതും വെച്ച് പറയാന്‍ മുതലാളിക്ക് ന്യായമുണ്ട്. അതോടൊപ്പം ഗാന്ധിജിയുടെ മുദ്രാവാക്യത്തെ മനസ്സറിഞ്ഞു പഴിക്കുകയും ചെയ്യാം. 

ചുമ്മാ വന്ന് കളിച്ചിരുന്നോട്ടെ എന്നാണ് മുതലാളി വെച്ചിരിക്കുന്നത്. പരാതിപ്പെടുമ്പോള്‍, ടിയാന്‍ കളിനിര്‍ത്തി കാര്യത്തിലേക്ക് കടന്നാല്‍ മല്‍ബുവിനു കടല്‍ കടക്കേണ്ടി വരുമെന്ന തത്വശാസ്ത്രം പറഞ്ഞു പേടിപ്പിക്കാം. 

തൊഴിലാളികളുടെ തൂക്കമൊപ്പിക്കുന്നതിന് മുതലാളി കണ്ടെത്തി ജോലി നല്‍കിയ ആളാണ്. ശമ്പളം നിശ്ചയിച്ചപ്പോള്‍ കൗണ്ടറിലിരുന്നു 
ഫേസ് 
ബുക്കും

 യൂ ട്യൂബുമൊക്കെ


 ഉപയോഗിക്കാന്‍ 
കഴിയുമോ

എന്നായിരുന്നു ചോദ്യം. ഓഫീസ് കമ്പ്യൂട്ടറില്‍ പറ്റില്ലെങ്കിലും മൊബൈലില്‍ ചെയ്‌തോളാന്‍ മുതലാളി സമ്മതിക്കുകയും ചെയ്തു.

ഒക്കെ പറയാന്‍ കൊള്ളാം. പക്ഷേ തിരക്കിന്മേല്‍ തിരക്കായതോടെ മല്‍ബു എല്ലാവരേയും ശപിച്ചുതുടങ്ങി. കാര്‍ഡ് നീട്ടുന്നവരോട് കണ്ണുകൊണ്ടും കഴുത്തനക്കിയും ദേ,  അയാടെ കൈയില്‍ കൊടുക്കൂ എന്ന പലതവണ സൂചന നല്‍കിയെങ്കിലും ആരും  അത് കാര്യമാക്കുകയോ അങ്ങോട്ടു നോക്കുക പോലുമോ ചെയ്യുന്നില്ല.

അവസാനം മല്‍ബു കഴുത്ത് വലത്തുനിന്ന് ഇടത്തോട്ട് പൂര്‍ണമായും വളച്ച് നിര്‍ത്തിയപ്പോള്‍ ആ സൂചനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രണ്ടുപേര്‍ വഴങ്ങി. ഒരച്ഛനും മകനും. 

പനിച്ചവശരായ അവരില്‍നിന്ന് ടിയാന്‍ മെഡിക്കല്‍ കാര്‍ഡുകള്‍ ഏറ്റുവാങ്ങിയെങ്കിലും അല്‍പം കഴിഞ്ഞപ്പോള്‍ ചാനലില്‍ കോണ്‍ഗ്രസ് നേതാവ് ഉണ്ണിത്താനും എതിരാളികളും തമ്മിലുള്ള ഘോരയുദ്ധം പോലെയായി രംഗം. വാക്കുതര്‍ക്കത്തിന്റെ പൊടിപൂരം. 

എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവര്‍ക്ക് പിടികിട്ടുന്നതിനു മുമ്പ്, പിടിച്ചുമാറ്റാനൊരുങ്ങിയ മല്‍ബുവിനെ തട്ടിമാറ്റി കൊടുങ്കാറ്റ് പോലെ അയാള്‍ പുറത്തേക്ക്. എന്തും സംഭവിക്കാമെന്ന ഘട്ടത്തില്‍ രോഗികളായ അച്ഛനേയും മകനേയും മറ്റുരോഗികള്‍ സുരക്ഷാവലയം തീര്‍ത്ത് രക്ഷിച്ചു.

കുറേനേരമായി കാത്തുനില്‍ക്കുന്നു എന്നേ പറഞ്ഞിട്ടുള്ളൂവെന്നും അതോടെ അയാള്‍ ക്ഷുഭിതനായെന്നും അവര്‍ വിശദീകരിക്കുമ്പോള്‍ വിടില്ല എന്ന പ്രഖ്യാപനത്തോടെ അയാള്‍ ശരീരം ചലപ്പിച്ചുകൊണ്ട് കെട്ടിടത്തിനു പുറത്തിറങ്ങി സ്വന്തം കാറിനടുത്ത് നിലയുറപ്പിച്ചു. 
പലരും ശ്രമിച്ചെങ്കിലും അയാളെ അനുനയിപ്പിച്ച് ആശുപത്രിക്കകത്തെ ചെയറിലെത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കാറില്‍നിന്ന് പുറത്തെടുത്ത മുട്ടന്‍വടി അയാളുടെ കൈയില്‍നിന്ന് പിടിച്ചുവാങ്ങാന്‍ സാധിച്ചുവെങ്കിലും ഡോക്ടറെ കണ്ടശേഷം മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ അച്ഛന്റേയും മകന്റേയും നേരെ ചാടി വീഴുന്നത് തടയാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ല. ഒടിഞ്ഞുവളഞ്ഞ്, കുതറി മാറി അയാള്‍ അവരെ ശരിക്കും പെരുമാറി.

പോലീസ് എത്തിയപ്പോള്‍ കീറിപ്പറിഞ്ഞ ടീ ഷര്‍ട്ടുമായി ആ അച്ഛനും മകനും തളര്‍ന്നവശരായി അവിടെ ഇരിപ്പുണ്ടായിരുന്നു. ഒപ്പം കലിയടങ്ങാത്ത റിസപ് ഷനിസ്റ്റും. 


August 27, 2013

അരിച്ചാക്കിലെ പണക്കിഴി



മല്‍ബു ഓഫീസില്‍നിന്നു വരികയായിരുന്നു. 
ഇന്നെങ്കിലും വെള്ളമുണ്ടാകണേ എന്നാണ് പ്രാര്‍ഥന. കാരണം രണ്ട് ദിവസമായി കുളിച്ചിട്ടില്ല. ദല്‍ഹിക്കാരന്‍ അഹമ്മദ് ചെയ്യുന്നതുപോലെ തലമാത്രം കഴുകി തോര്‍ത്തിയാണ് രാവിലെ ഓഫീസിലേക്ക് പോയത്. അതും ആറ് റിയാല്‍ കൊടുത്തു വാങ്ങുന്ന കുടിവെള്ളത്തില്‍. ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങുമ്പോള്‍ സ്‌പ്രേ അടിച്ചതിനു പുറമേ ഓഫീസിലെത്തിയിട്ടും പലതവണ  അത്തറു പുരട്ടി വിയര്‍പ്പ് നാറുന്നുണ്ടോ എന്ന സംശയത്തില്‍നിന്ന് രക്ഷ നേടി. 

വെള്ളമില്ലെന്ന് ഫ്‌ളാറ്റ് കാവല്‍ക്കാരനോടും ഉടമയോടുമൊക്കെ ആവലാതി ബോധിപ്പിച്ചെങ്കിലും പരിഹാരമായിട്ടില്ല. 
രാവിലെ വരും, വൈകിട്ട് വരും എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറും. എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യം രണ്ടു ദിവസം വെള്ളമില്ലാഞ്ഞിട്ടും ഇതിനകത്തു കഴിയുന്ന ഫാമിലികളൊക്കെ എന്തു ചെയ്യുന്നു എന്നതാണ്. 
എല്ലാവരേയും പോലെ നിങ്ങള്‍ എന്തുകൊണ്ട് വീപ്പയില്‍ വെള്ളം പിടിച്ചുവെക്കുന്നില്ല എന്നാണ് കാവല്‍ക്കാരന്‍ മണിയുടെ ചോദ്യം. 
റൂമിലെ അന്തേവാസികളും കുറേ ആയി പറയുന്നു. നമുക്കൊരു വീപ്പ വാങ്ങിക്കൊണ്ടുവന്ന് വെള്ളം പിടിച്ചുവെക്കണമെന്ന്. പക്ഷേ, നാലു പേരും കുഴിമടിയ•ാര്‍. ആരു പോയി ഡ്രം വാങ്ങിക്കൊണ്ടുവരുമെന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരാള്‍ ഒരാഴ്ചത്തേക്ക് വെള്ളമുള്ളിടത്തേക്ക് ഗസ്റ്റ് പോയി. രണ്ടു പേര്‍ വേറെ എവിടെയോ പോയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാറുള്ളതെങ്കിലും അങ്ങനെ പോകാന്‍ മല്‍ബുവിന് മടിയാണ്. ഓഫീസിലെ ബാത്ത്‌റൂമാണ് കുളി ഒഴികെയുള്ള കൃത്യങ്ങള്‍ക്ക് ആശ്രയം.
മല്‍ബു കാറില്‍നിന്ന് ഇറങ്ങിയതും തേടിയ വള്ളി കാലില്‍ ചുറ്റിയതു പോലെ കുറച്ചകലെ മാലിന്യപ്പെട്ടിക്കു സമീപം ഒരു നീല വീപ്പ. അത് മല്‍ബുവിനെ മാടിവിളിക്കുകയാണ്. ഉച്ച സമയമായതു കൊണ്ട് അടുത്തൊന്നും ആരുമില്ല. മല്‍ബു കഴുത്തില്‍നിന്ന് ടൈ ഊരി പാന്റ്‌സിന്റെ പോക്കറ്റില്‍ തിരുകി നീലവീപ്പ ലക്ഷ്യമാക്കി നടന്നു. 
ആവശ്യമില്ലാത്തവര്‍ ഉപേക്ഷിക്കുന്ന  വസ്തുക്കള്‍ ആവശ്യമുള്ളവര്‍ എടുത്തുകൊണ്ടു പോകുക എന്നത് മോശം കാര്യമൊന്നുമല്ല. എന്തൊക്കെ സാധനങ്ങള്‍ ആര്‍ക്കൊക്കെ ഇങ്ങനെ സൗജന്യമായി കിട്ടിയിരിക്കുന്നു. ടി.വി സ്റ്റാന്റ് മുതല്‍ നല്ല ഒന്നാന്തരം സോണി ടി.വിവരെ. 
ഒന്നുകൂടി ചുറ്റുപാടും നിരീക്ഷിച്ചശേഷം മല്‍ബു വീപ്പയിലേക്ക് നോക്കി. ഒരു കുഴപ്പവുമില്ല. ക്ലീന്‍ എന്നു പറഞ്ഞാല്‍ പോരാ സൂപ്പര്‍ ക്ലീന്‍. 
എന്തുകൊണ്ടായിരിക്കും ഇത് ഉപേക്ഷിച്ചത്. മണത്തുനോക്കി. ഒട്ടും ദുര്‍ഗന്ധമില്ല. വല്ല പൊട്ടും കാണുമോ. എല്ലാ ഭാഗവും ഒന്നു കൂടി നോക്കി. ഒരു കുഴപ്പവുമില്ല. രണ്ടു കൈ കൊണ്ട് വട്ടത്തില്‍ പിടിച്ച് വേച്ച് വേച്ച് നടന്ന് ഫ്‌ളാറ്റിന്റെ വാതിലിനടുത്ത് എത്തി. ഇനിയിപ്പോ ഇത് നാലാം നിലയിലേക്ക് കയറ്റണം. ഒരാളുണ്ടെങ്കില്‍ നല്ലതാണല്ലോ എന്നു കരുതി മൊബൈലെടുത്ത് സഹമുറിയന്‍ മൊയ്തുവിനെ വിളിച്ചുനോക്കി. അവന്‍ ഫോണ്‍ എടുക്കുന്നില്ല. ഈനേരത്ത് അവന്‍ റൂമില്‍ ഉണ്ടാകേണ്ടതാണ്. ഫോണ്‍ സൈലന്റാക്കി ഉറങ്ങിക്കാണും. വിയര്‍ത്തുകുളിച്ചിട്ടുണ്ടെങ്കിലും കാര്യമാക്കാതെ മല്‍ബു തന്നെ അതു നാലുനില കയറ്റി. 
അവരൊക്കെ ഒന്ന് ഞെട്ടണം. കുഴിമടിയന്‍ മല്‍ബു തനിച്ച് വലിയൊരു വീപ്പ മുറിയിലെത്തിച്ചിരിക്കുന്നു. 
തട്ടലുംമുട്ടലും കേട്ട് ഉണര്‍ന്ന മൊയ്തുവിന് ഉച്ചമയക്കത്തില്‍ അതൊരു സ്വപ്നം പോലെയാണ് തോന്നിയത്. ബോധത്തിലേക്ക് വന്നപ്പോള്‍ വലിയ സംഭവമാക്കേണ്ട എന്നു കരുതി മൊയ്തു പറഞ്ഞു. 
ഇനിയിപ്പോ ഡ്രമ്മിന്റെ ആവശ്യമില്ല വെള്ളം വന്നു. ഇനി ആറു മാസം കഴിഞ്ഞായാലും മതി ഡ്രം. 
മല്‍ബു വിട്ടുകൊടുത്തില്ല. വെള്ളം ഇനി ഇടക്കിടെ പോകുമെന്നും വീപ്പ വാങ്ങി വെള്ളം പിടിച്ചുവെക്കണമെന്നും ഹാരിസ് മണി രാവിലേം കൂടി പറഞ്ഞതാ. അതുകൊണ്ടാ ഈ നട്ടുച്ചക്ക് പോയി വാങ്ങിക്കൊണ്ടുവന്നത്. 
രണ്ടുപേരും കൂടി വീപ്പ ബാത്ത് റൂമില്‍ എത്തിച്ച് വെള്ളമൊഴിച്ച് കഴുകിത്തുടങ്ങിയതും മൊയ്തു അതുകണ്ടുപിടിച്ചു. മല്‍ബു എത്രനോക്കിയിട്ടും കാണാത്ത ഒരു പാച്ച് വീപ്പയുടെ മധ്യഭാഗത്ത്. 
നോക്കി വാങ്ങണ്ടേ ഇഷ്ടാ എന്നു മൊയ്തു പറഞ്ഞപ്പോള്‍ വാങ്ങിയതല്ല, കിട്ടിയതാണെന്ന സത്യം മല്‍ബു വെളിപ്പെടുത്തി. 
ഏതായാലും കളയേണ്ട, ടാപ്പ് ഒട്ടിച്ചാല്‍ അരിയിട്ടുവെക്കാമെന്ന തീരുമാനത്തില്‍ ഇരുവരും ചേര്‍ന്ന് വീപ്പ കിച്ചണിലെത്തിച്ചു. പാച്ചടച്ച ശേഷം അരിച്ചാക്ക് പിടിച്ച് വീപ്പയിലേക്ക് തള്ളുമ്പോള്‍ അതിലൊരു പൊതി. കടലാസ് നീക്കിയപ്പോള്‍ ഒരു പ്ലാസ്റ്റിക്ക് സഞ്ചിയില്‍ കുറേ റിയാലുകള്‍. എണ്ണി നോക്കിയപ്പോള്‍ അയ്യായിരമുണ്ട്. 
അരിച്ചാക്ക് വാങ്ങിയതിനുള്ള സമ്മാനമായിരിക്കുമെന്ന് മല്‍ബു. ചായപ്പൊടിപ്പെട്ടിയിലും വാഷിംഗ്പൗഡറിലും ഇതുപോലെ സമ്മാനക്കിഴി ഉണ്ടാകാറുണ്ടല്ലോ? മൊയ്തു വേഗം ചാക്കിന്റെ പുറത്തുനോക്കി. വല്ലതും എഴുതിയിട്ടുണ്ടോ? ഒന്നും കാണുന്നില്ല.  അപ്പോഴാണ് വെള്ളമില്ലാത്തതിനാല്‍ ഗസ്റ്റ് പോയ അമ്മദിന്റെ വിളി?
വെള്ളം വന്നോ മല്‍ബൂ.
വെള്ളം വന്നു. പിന്നെ വേറെ ഒരു വിശേഷമുണ്ട്. അരിച്ചാക്കില്‍നിന്ന് നമുക്ക് സമ്മാനമടിച്ചു. ഒരു കെട്ട് റിയാല്‍. 
അയ്യോ അത് എന്റെ റിയാലാണെന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ വെച്ച അമ്മദ് അഞ്ച് മിനിറ്റുകൊണ്ട് മുറിയില്‍ കുതിച്ചെത്തി. 
മക്കളേ, നാട്ടിലയക്കേണ്ട കാശാണ്. റേറ്റ് ഇനിയും കുറയാന്‍ വേണ്ടി കാത്തുനില്‍ക്കാണ്. പൂട്ടിവെക്കാന്‍ ഒരു സ്ഥലമില്ലാത്തതുകൊണ്ടാണ് അരിച്ചാക്കില്‍ വെച്ചത്.
എന്നാല്‍ പറ. എത്ര റിയാലുണ്ട്? 
മല്‍ബുവിന്റെ ചോദ്യത്തിനുമുന്നില്‍ ഒട്ടും പകക്കാതെ അമ്മദ് പറഞ്ഞു.
അയ്യായിരം. 
റേറ്റ് ഇനിയുമിനിയും കുറയട്ടെ. ഇതിന് ഒരുലക്ഷം കിട്ടിയാലേ അയക്കുന്നുള്ളൂ. 
ഉവ്വ ഉവ്വ നാലായിരത്തിനു ലക്ഷം കിട്ടുമെന്ന് പറഞ്ഞുകൊണ്ട് മല്‍ബുവും മൊയ്തുവും ബാക്കി സമയം ഉറങ്ങാന്‍ പോയി. അമ്മദാകട്ടെ രൂപയുടെ മൂല്യം ഡോളറിന് എഴുപതിലേക്ക് കൂപ്പുകുത്തുമെന്ന വാര്‍ത്ത ഒരിക്കല്‍ കൂടി വായിച്ചുരസിച്ചു.

Related Posts Plugin for WordPress, Blogger...