Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 31, 2015

തേടിവന്ന ചൈനക്കാരി


നാണിയാണ് അക്കാര്യം പറഞ്ഞത്.
ഒരു ചൈനക്കാരിയും ഭര്‍ത്താവും മല്‍ബുവിനെ അന്വേഷിച്ചു വന്നിരിക്കുന്നു.
എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചിട്ടുണ്ടാകുമെന്നായി ഹൈദ്രോസ്.


ബിസിനസ് ആവശ്യാര്‍ഥം മല്‍ബു ഈയിടെ ചൈനയില്‍ പോയിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ആരെങ്കിലും ആയിരിക്കും. അവിടെ ഒരു ലേഡിയാണ് എല്ലാ കാര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നതെന്ന് പറഞ്ഞിരുന്നു.  ഓണ്‍ലൈനില്‍ പരിചയപ്പെട്ട അവരാണ് മല്‍ബുവിനെ ബിസിനസ് എക്‌സിബിഷനുകള്‍ക്ക് കൊണ്ടുപോയതും ഹോട്ടല്‍ ബുക്ക് ചെയ്തതും ഒടുവില്‍ പര്‍ച്ചേസ് ചെയ്ത സാധനങ്ങളൊക്കെ ഇങ്ങോട്ട് അയച്ചതും. ആ ലേഡിയുടെ പേരും പറഞ്ഞിരുന്നു, ദിബാഷീന്നോ മറ്റോ ആണ്.
തനിക്ക് അറിയുന്ന കാര്യങ്ങള്‍  ഹൈദ്രോസ് പങ്കുവെച്ചു.

മല്‍ബു ഇക്കുറി പോയപ്പോള്‍ ചൈനയില്‍ ഏറ്റവും പ്രചാരമുള്ള ബോഡി മസാജിനും പോയിരുന്നു പോലും. ക്വിന്റല്‍മാനായി പോയ മല്‍ബു ഒരാഴ്ച ചൈനയില്‍ തങ്ങി തിരിച്ചുവന്നപ്പോള്‍ 82 കിലോ ആയി. ഫിറ്റ് ആന്റ് ഹെല്‍ത്തി.
ബോഡി മസാജിന് അത്രയ്ക്കും പവറുണ്ടാകുമോ?
ചൈനയല്ലേ.. എല്ലാത്തിനും പവര്‍ കാണും.
ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് മല്‍ബു കയറി വന്നത്.
ചൈനയില്‍നിന്ന് ദിബാഷിയും ഭര്‍ത്താവും വന്നിട്ടുണ്ട്.  മല്‍ബുവിനെ അന്വേഷിച്ച് ഓഫീസില്‍ പോയീന്നും കേട്ടു.
ഏത് ദിബാഷി?  ഒന്നും പിടികിട്ടാതെ മല്‍ബു ചോദിച്ചു.
ങും ഒന്നും അറിയാത്ത പോലെ. നീയല്ലേ പറഞ്ഞത് ചൈനയില്‍ എല്ലാ കാര്യങ്ങളും ചെയ്തത് ആ മാഡം ദിബാഷിയാണെന്ന്.
ദിബാഷിയോ? മല്‍ബു പൊട്ടിച്ചിരിച്ചു. ഞാന്‍ പറഞ്ഞത് ചൈനീസ് ഭാഷ മ്മടെ ഭാഷയിലാക്കുന്ന ദ്വിഭാഷിയെ കുറിച്ചാണ്. ട്രാന്‍സ്‌ലേറ്റര്‍.
ചൈനീസ് ഭാഷ മലയാളത്തിലാക്കിയോ? അങ്ങനെത്തെ ദ്വിഭാഷിയുണ്ടോ അവിടെ?
ഓ സോറി. ഞാന്‍ ഉദ്ദേശിച്ചത് ചൈനീസ് ഇംഗ്ലീഷിലേക്ക് മാറ്റുന്ന ദ്വിഭാഷി എന്നാണ്.
എന്നാ അവരു തന്നെയാ തെരഞ്ഞു വന്നിരിക്കുന്നത്. കൂടെ ഭര്‍ത്താവുമുണ്ട്. 
അത് ക്യൂബാ മുകുന്ദനും കാമുകിയുമായിരിക്കും:
മല്‍ബു അവരെയൊന്ന് ഇളക്കി.
അവിടെ പോയി  വല്ല ഏടാകൂടവും ഒപ്പിച്ചോന്നാ അറിയാനുള്ളത്. കമ്പനികള്‍ക്ക് കാശ് കൊടുക്കാതെ മുങ്ങിയോ? അങ്ങനെയാണെങ്കില്‍ ചൈനക്കാരി എത്തുന്നതിനുമുമ്പ് രക്ഷപ്പെടാന്‍ നോക്കിക്കോ.
എല്ലാവരും സീരിയസ് ആണെന്ന് മനസ്സിലായപ്പോള്‍ മല്‍ബു പറഞ്ഞു.
നിങ്ങളൊന്നും എഴുതാപ്പുറം വായിക്കണ്ടാട്ടോ. നാട്ടുകാരുടെ തനി സ്വഭാവം കാണിക്കരുത്.
വന്നത് ചൈനക്കാരിയും ഭര്‍ത്താവും തന്നെയാണ്. എന്നാല്‍ ചൈനയില്‍നിന്ന് വന്നവരൊന്നുമല്ല. നമ്മളെ പോലെ ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. അവരെ കണ്ട് സംസാരിച്ച ശേഷമാണ് ഞാന്‍ ഇങ്ങോട്ടുപോന്നത്.
എന്താ അവരുടെ വരവിന്റെ ലക്ഷ്യം?
അതൊരു റെക്കമെന്‍ഡേഷനു വേണ്ടിയാണ്.
അതിനു നീ കമ്മ്യൂണിസ്റ്റാണോ? റെക്കമെന്റ് ചെയ്യാന്‍.
റെക്കമെന്റ് ചെയ്യേണ്ടത് ചൈനയിലോ കേരളത്തിലോ അല്ല ഇഷ്ടന്‍
രേ.. ഇവിടത്തെ കാര്യാണ്.
നീ എന്താ തെളിച്ചു പറയാതെ ഉരുണ്ട് കളിക്കുന്നത്.
ഹൈദ്രോസ് ഇടപെട്ടു. പണ്ടേ ഇങ്ങനെ തന്നെയാ. ഒന്നും നേരാംവണ്ണം തെളിച്ചുപറയില്ല. രഹസ്യങ്ങളുടെ ഉപ്പാപ്പയല്ലേ?
നമ്മളെ നാട്ടുകാര്‍ നടത്തുന്ന സ്‌കൂളില്‍നിന്ന് ഈ ചൈനക്കാരുടെ എല്‍.കെ.ജി കുട്ടിക്ക് ടി.സി കൊടുത്തു. അതൊന്ന് പറഞ്ഞ് ശരിയാക്കി ഏക കുട്ടിയെ അവിടെ തന്നെ പഠിപ്പിക്കാന്‍ വഴി തേടിയാണ് അവരു വന്നത്.
അതെന്തിനാ എല്‍.കെ.ജി കുട്ടിക്ക് ടി.സി കൊടുത്തത്?
അതൊരു കഥയാണ്. മല്‍ബു കുട്ടിയും ചൈനീസ് കുട്ടിയും ക്ലാസില്‍ തല്ലുകൂടി. മല്‍ബു കുട്ടി ജയിച്ചു. ചൈനീസ് കുട്ടി വീട്ടില്‍ പോയി കരഞ്ഞു. അടുത്ത ദിവസം ചൈനീസ് കുട്ടിയുടെ അമ്മ വന്ന് സ്വന്തം കുട്ടിയെ കൊണ്ട് മല്‍ബു കുട്ടിയെ വീണ്ടും അടിപ്പിച്ചു. അത് നേരിട്ട് കണ്ട സ്‌കൂളുകാര്‍ പുറത്താക്കി. പോലീസും കൂട്ടവുമാകുമെന്ന് ചൈനക്കാര്‍ മുന്നറിയിപ്പ് നല്‍കി. ആയിക്കോട്ടേന്ന് സ്‌കൂളുകാര്‍.
നിയമമാര്‍ഗം ചൈനയിലെ പോലെതന്നെ ഇവിടേം എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവര്‍ വീണ്ടും തിരിച്ചെത്തി സ്‌കൂളുകാരോട് ക്ഷമ ചോദിച്ച് കെഞ്ചി. ആദ്യായിട്ട് നിയമ നടപടിക്കുപോയ നിങ്ങളെ വേണ്ടേ വേണ്ടാന്ന് സ്‌കൂളുകാര്‍.
ചൈന കണ്ട മല്‍ബു പറഞ്ഞാല്‍ സ്‌കൂളുകാര്‍ കേള്‍ക്കുമെന്ന്   ആ ചൈനക്കാരിയോട് ആരോ പറഞ്ഞുപോലും.
മല്‍ബു റെക്കമെന്റ് ചെയ്താല്‍ നടക്കുമോ?
പിന്നെ നടക്കാതെ, ഞാന്‍ അവരുടെ മുമ്പീന്ന് തന്നെ സ്‌കൂളില്‍ വിളിച്ചു.
എളാപ്പാന്റെ മോളേ മോള്‍ക്ക് എല്‍.കെ.ജി സീറ്റ് വേണോന്ന് കുറച്ചു നാളായി പറയുന്നു. അതങ്ങ് ബുക്ക് ചെയ്തു.
അപ്പോള്‍ ചൈനക്കാരോട് എന്തു പറഞ്ഞു.
എളാപ്പാന്റെ മോള്‍ എല്‍.കെ.ജി ട്യൂഷന്‍ കൊടുക്കുന്നുണ്ട്. കുട്ടിയെ അവിടെ ചേര്‍ത്തോളാന്‍.
വല്ലാത്ത ജാതി തന്നെ. ഒരു ചൈനീസ് വെടിക്ക് രണ്ടു പക്ഷി.





മാ

January 2, 2015

സായിപ്പ് കണ്ട കുടവയര്‍



കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞ ചിത്രം കണ്ടപ്പോള്‍ ശരിക്കും ഐസായിപ്പോയി മല്‍ബി. ചതിയാണെന്നും വിശ്വസിക്കരുതെന്നും മല്‍ബു ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, സംഭവലോകത്തുനിന്ന് അകന്നുപോയ മല്‍ബിയുടെ കാതുകളില്‍ അതൊന്നും എത്തിയില്ല.

രണ്ടുമൂന്ന് ദിവസമായി ജീവിതം തകിടം മറിച്ച അവിശ്വസനീയ സംഭവം മല്‍ബിയോടു തുറന്നു പറഞ്ഞ് മാപ്പപേക്ഷിക്കുകയാണ് അയാള്‍. അതാകട്ടെ തുറന്നു പറയാന്‍ നിര്‍ബന്ധിതനായതുമാണ്.

സാധാരണ പ്രവാസികളില്‍നിന്ന് ഭിന്നമായി ഓഫീസ് വിട്ടെത്തിയാല്‍ ഭാര്യയോടും മക്കളോടുമൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അയാള്‍ ആകെ മാറിപ്പോയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാക്കിപ്പോലും കുടുംബത്തോടൊപ്പം തമാശ പറഞ്ഞും പുറത്തിറങ്ങിയും ഉല്ലസിച്ചിരുന്ന അയാള്‍ മുറിയില്‍ തന്നെ കുത്തിയിരുന്നു. ഭക്ഷണം പോലും വേണ്ടാതായി. ആകെ വിഷാദഭാവം.

ഓഫീസില്‍ എന്തേലും പ്രശ്‌നമുണ്ടോ എന്ന് മല്‍ബി കുത്തിക്കുത്തി ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒരിക്കലുമില്ലാത്ത ദ്വേഷ്യം പുറത്തെടുക്കുകയും ചെയ്തു. സ്‌കൂളിലെ തമാശയുമായെത്തിയ ഇളയ മോനോട് പോലും കയര്‍ത്തു.

ഡാഡിക്കിതെന്തു പറ്റിയെന്നറിയാതെ കുട്ടികള്‍ അമ്പരന്നു.

നാട്ടുകാര്‍ കൂടുതലുള്ള ഓഫീസില്‍ പാരകള്‍ പതിവാണെങ്കിലും എല്ലാവരേയും തൃപ്തിപ്പെടുത്തി പിടിച്ചുനില്‍ക്കാന്‍ മിടുക്കുള്ളയാളാണ് മല്‍ബു. വിവാദങ്ങളും ശത്രുതയും അകറ്റാന്‍ എപ്പോഴും മുഖത്തു വരുത്താറുള്ള ഒരു തരം വിഡ്ഢിച്ചിരിയിലൂടെ അയാള്‍ക്കു സാധിച്ചിരുന്നു.

ഓഫീസില്‍ വല്ല പ്രശ്‌നവുമുണ്ടോ എന്നറിയാന്‍ മല്‍ബി അയാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയെ ഫോണില്‍ വിളിച്ചു. പലപ്പോഴും ഭര്‍ത്താവിന്റെ ഓഫീസിലെ വിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കാറുള്ളത് ഈ വഴിയാണ്.

ഒന്ന് ഫോണ്‍ ചെയ്താല്‍ മതി, വിവരങ്ങളിങ്ങനെ ഒഴുകിക്കോളും.

നിരാശയായിരുന്നു ഫലം. അവളുടെ റഡാറിലും ഒന്നും പതിഞ്ഞിട്ടില്ല.

അങ്ങനെയിരിക്കെയാണ്, ഒരു ഇംഗ്ലീഷുകാരന്‍ വീട്ടിലേക്ക് വിളിച്ചത്. മല്‍ബു ഓഫീസില്‍നിന്ന് എത്തിയില്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.

പതിവു മൂഡോഫില്‍ ഓഫീസില്‍നിന്നെത്തിയ മല്‍ബു ആരെങ്കിലും വിളിച്ചോ എന്നു ചോദിച്ചു.

ങാ ഒരു ഇംഗ്ലീഷുകാരന്‍ വിളിച്ചു എന്നു പറഞ്ഞപ്പോള്‍ എപ്പോള്‍, എന്തു പറഞ്ഞു എന്നൊക്കെ ചോദിച്ച് മല്‍ബു ചാടിവീണു.

ഇതുതന്നെ അവസരമെന്ന് മനസ്സിലാക്കിയ മല്‍ബി പറഞ്ഞു.

നിങ്ങടെ മൂഡോഫിന്റെ കാരണം ഇപ്പോഴാണ് പിടികിട്ടിയത്.

മല്‍ബി സംഗതി അറിഞ്ഞിരിക്കുന്നുവെന്ന വിശ്വാസത്തില്‍ അയാള്‍ അക്കഥ വിശദീകരിച്ചു.

വയറു കാണിച്ചുണ്ടായ കുടുക്ക്.

ആദ്യം മല്‍ബിക്ക് ചിരിയാണ് വന്നത്. കാരണം വയറു കാണാന്‍ പോക്ക് മല്‍ബിയുടെ നാട്ടിലെ ഒരു ചടങ്ങാണ്. ഗര്‍ഭിണിയെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അപ്പത്തരങ്ങളുമായി പോകുന്ന ചടങ്ങാണത്. അങ്ങനെ പോയില്ലെങ്കില്‍ വയറു കാണാന്‍ പോയില്ലേന്ന് നാലാള് ചോദിക്കും. അതുകൊണ്ടുതന്നെ ഒരുമാതിരിയുള്ളവരെല്ലാം ഈ പോക്ക് കേമമാക്കും.

ഗര്‍ഭിണിയുടെ വയറു പോലെയാണ് മല്‍ബുവിന്റെ വയറെന്ന് ആരും സമ്മതിക്കും. അയാള്‍ക്കു മുമ്പേ സഞ്ചരിക്കുന്ന ആ വയറു നോക്കി മല്‍ബി കളിയാക്കാറുമുണ്ട്.

കുറക്കാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. അടവുകള്‍ പലതും പയറ്റിയെങ്കിലും വയറിനോട് മല്‍ബു തോറ്റുകൊണ്ടിരുന്നു. പക്ഷേ, അന്വേഷണങ്ങളും പരീക്ഷണങ്ങളും അവസാനിപ്പിച്ചില്ല. അങ്ങനെയാണ് അത്ഭുത മരുന്നുണ്ടെന്ന് പറഞ്ഞ ഡോക്ടറുടെ കുടുക്കില്‍പെട്ടത്.

ഒരാഴ്ച കൊണ്ട് കുടവയര്‍ കുറച്ചുകാണിക്കാമെന്ന് പറഞ്ഞപ്പോള്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഡോക്ടറെ പൂര്‍ണമായും വിശ്വസിച്ചു.

ചികിത്സക്കു മുമ്പെ വയറു കാണണമെന്നു പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. നെറ്റ് ക്യാമിനു മുന്നില്‍ കുപ്പായമൂരി ഇരുന്നു.

രണ്ടു ദിവസത്തിനുശേഷം ഡോക്ടര്‍ അയച്ച ഒരു ഫോട്ടോ കണ്ടപ്പോള്‍ മല്‍ബുവിന്റെ വയറു താഴുകയും കണ്ണു തള്ളുകയും ചെയ്തു.

തന്റെ കുടവയറില്‍ കൈവരിഞ്ഞുകൊണ്ട് ഒരു സുന്ദരി നില്‍ക്കുന്നു. വെറും സുന്ദരിയല്ല, നഗ്നസുന്ദരി.

തൊട്ടുപിന്നാലെ ഡോക്ടറുടെ സന്ദേശമെത്തി.

പതിനായിരം ഡോളര്‍ ഉടന്‍ അയക്കണം. ഇല്ലെങ്കില്‍ സംഗതി നാലാളറിയും.

ആധി പിടിച്ച മല്‍ബുവിനെ മല്‍ബി പിടികൂടുന്നതിനു മുമ്പേ ഓഫീസിലെ മാനേജര്‍ പിടികൂടിയിരുന്നു.

രണ്ടു ദിവസമായി നീ ഈ ലോകത്തൊന്നുമല്ലെന്ന് പറഞ്ഞ മാനേജരോട് താന്‍ എത്തിപ്പെട്ട ലോകത്തെ കുറിച്ച് മല്‍ബു വിശദീകരിച്ചു.

തല്‍ക്കാലം ഭാര്യയോട് പറയേണ്ടെന്നും എന്തേലും വഴി നോക്കാമെന്നും ഉപദേശിച്ചത് മാനേജരായിരുന്നു.

എല്ലാം കേട്ടുകഴിഞ്ഞ മല്‍ബി പറഞ്ഞു.

ഈ കുടവയര്‍ നിറയെ പുത്തിയാണെന്ന് ഇനി പറഞ്ഞേക്കരുത്.

അപ്പോള്‍ അയാളുടെ ചെവിയില്‍ മുഴങ്ങിയത് മാനേജരുടെ വാക്കുകളായിരുന്നു.

ഹിന്ദികള്‍ക്ക് ഇത്രയും ബുദ്ധിമോശമോ? കുടവയര്‍ കുറക്കാനുള്ള മരുന്നിന് എന്തിനു വയര്‍ കാണിക്കണം?

June 18, 2014

ഉമ്മക്കൊരു വിസ

ഹാപ്പി ന്യൂസുണ്ടെന്നു പറഞ്ഞ് മല്‍ബു കയറി വന്നപ്പോള്‍ നല്ലപാതി നാട്ടിലേക്കുള്ള ഫോണിലായിരുന്നു.

ഒറ്റക്കിതൊന്നും വയ്യേ വയ്യ.

അടുക്കളയിലെ പണിയും മക്കളെ പഠിപ്പിക്കലും ഒക്കെ ചേര്‍ത്ത് പയ്യാരം പറച്ചില്‍ തന്നെ.

അതു കേട്ടപ്പോള്‍ സര്‍പ്രൈസും കൊണ്ടുവന്ന മല്‍ബു ബോണസ് പ്രതീക്ഷിച്ച് കടം വാങ്ങിയ അയമുവിനെപ്പോലെയായി. എല്ലാ വര്‍ഷവും ബോണസ് ലഭിച്ചാല്‍ സ്വര്‍ണം വാങ്ങാറുള്ള അയമു സ്വര്‍ണ വില കുറഞ്ഞതു കണ്ടപ്പോള്‍ കൂട്ടുകാരില്‍നിന്ന് വായ്പ ഒപ്പിച്ചതായിരുന്നു. പക്ഷേ, കമ്പനി ചതിച്ചുകളഞ്ഞു. ബോണസുമില്ല, ഇന്‍ക്രിമെന്റുമില്ല.

ഹാപ്പി ന്യൂസ് എന്താ.. ശമ്പളം കൂടിയോ

ഫോണ്‍ നിറുത്തി വന്ന മല്‍ബി ചോദിച്ചു.

ശമ്പളം കൂടിയിട്ടെന്താ വീട്ടില്‍ സമാധാനമില്ലല്ലോ? അതു കൊണ്ട് നിന്റെ പരാതി തീര്‍ത്തിട്ടു മതി ഇനി വേറെ കാര്യമെന്ന് തീരുമാനിച്ചു. ഇനിയിപ്പോ നാട്ടില്‍ വിളിച്ച് ഞാന്‍ കുട്ടികളുടെ പഠിത്തം നോക്കുന്നില്ല, കിച്ചണില്‍ കയറുന്നില്ല എന്നൊന്നും പരാതി പറയണ്ട.

എല്ലാറ്റിനും നിനക്കൊരു സഹായി വരുന്നു.

ഉമ്മാക്ക് വിസിറ്റ് വിസ കിട്ടി.

ഓ, ഇനിയിപ്പോ അതിന്റെ കുറവേയുള്ളൂ.

മല്‍ബി ഒരു പുച്ഛം സമ്മാനിച്ചു.

നൂറുകൂട്ടം പണിയുടെ കൂടെ ഇനി നിങ്ങടെ ഉമ്മാനേം കൂടി നോക്കാം. അതിനൊന്നും എനിക്ക് പറ്റൂല്ല. നിങ്ങളെപ്പോലെ തന്നെയാ നിങ്ങടെ ഉമ്മയും. അന്നു വന്നപ്പോള്‍ കണ്ടതാ. ഞാനിവിടെ ചക്രശ്വാസം വലിച്ചാല്‍ പോലും കിച്ചണില്‍ ഒന്ന് കയറിനോക്കൂല്ല. ടി.വിയും നോക്കിയിരിക്കും. അതങ്ങ് നാട്ടില്‍ തന്നെ നോക്കിയിരുന്നാല്‍ മതി. ഇങ്ങോട്ടൊന്നും കൊണ്ടുവരേണ്ട.

വിസിറ്റ് വിസ ചുമ്മാ കിട്ടിയതല്ല, കാശ് കൊടുത്തു വാങ്ങിയതാ. കിട്ടിയ സ്ഥിതിക്ക് വേണ്ടാന്നു വെക്കണോ?

എനിക്ക് പറ്റൂല്ലാന്ന് ഞാന്‍ പറഞ്ഞു. എല്ലാ ദിവസവും ഭക്ഷണം പുറത്തുനിന്ന് വാങ്ങേണ്ടിവരും. പിന്നെ കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാന്‍ ടി.വിയുടെ റിമോട്ട് എടുത്തുവെച്ചൂന്നും പറഞ്ഞ് ഉണ്ടാക്കിയ ബഹളമൊക്കെ ഓര്‍മ വേണം.

ഇതൊക്കെ കേട്ടപ്പോള്‍ തക്ക മറുപടി മനസ്സില്‍ വന്നെങ്കിലും മല്‍ബു അതു പുറത്തു കേള്‍പ്പിക്കാതെ ഒതുക്കി.

നിനക്കിവിടെ ഭയങ്കര പണിയാണല്ലോ? ഫേസ് ബുക്കും വാട്ട്‌സപ്പും നോക്കിയിരിക്കുന്ന സമയം വേണ്ട വീട്ടിലെ കാര്യങ്ങള്‍ നേരെയാക്കാന്‍.




വിസിറ്റ് വിസ തരപ്പെടുത്തിയതിന്റെ ബുദ്ധിമുട്ട് മല്‍ബുവിനേ അറിയൂ. ഓഫീസില്‍ ഫയലുമായി പോയി പലതവണ മടങ്ങിയതായിരുന്നു.

ഒടുവില്‍ ബ്രോസ്റ്റ് വാങ്ങാന്‍ നില്‍ക്കാറുള്ള ക്യൂ പോലും നില്‍ക്കാതെ സംഗതി തരായി.

ഒക്കെ വാസ്തയുടെ ഗുണം.

പ്രൊഫഷനും വേണ്ട, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വേണ്ട ഒരു കുന്തവും വേണ്ട. കാശ് കൊടുക്കാന്‍ തയാറുണ്ടെങ്കില്‍ ആര്‍ക്കും കിട്ടും വിസ.

അതാണ് വാസ്തയുടെ അവസ്ഥ.

ഇങ്ങനെ പലതരം വിസ തരാക്കിക്കൊടുത്ത് കിട്ടുന്ന കമ്മീഷന്‍ കൊണ്ട് ജീവിതം മുന്നോട്ടു നയിക്കുന്നവരും മല്‍ബുകള്‍ തന്നെ.

ഫാമിലി വിസ ശരിയാകുന്നില്ലെങ്കില്‍ ഒരു വിസിറ്റെങ്കിലും ഒപ്പിച്ച് കെട്ടിയോളേം മക്കളേം ഗള്‍ഫ് കാണിക്കണമെന്ന് കൊതിച്ചു നടക്കുന്നവര്‍ ഒന്നോ രണ്ടോ വര്‍ഷം മിച്ചംവെച്ച പണം ചെലവാക്കി അതിനു മുതിരുന്നു.

എന്താണ് നമ്മുടെ ജീവിതമെന്നറിയാന്‍ എല്ലാ കെട്ട്യോളുമാരും ഒരിക്കലെങ്കിലും ഗള്‍ഫ് കാണണമെന്നത് മീത്തെല നാസര്‍ പറയാറുള്ള ആപ്തവാക്യം.

നീ ഒന്നുകൂടി ആലോചിച്ചു പറ. അത്യാവശ്യമുള്ള പലര്‍ക്കും വിസിറ്റ് വിസ കിട്ടുന്നില്ല. കിട്ടിയ സ്ഥിതിക്ക് ഉമ്മ ഒരു മാസം വന്നു നിന്നിട്ടു പോയ്‌ക്കോട്ടെ.

എനിക്ക് വയ്യാട്ടോ. വീട് അലങ്കോലമായി കിടക്കുന്നതു കണ്ടില്ലേ. നിങ്ങള്‍ ഓഫീസില്‍നിന്ന് വന്നാലും കംപ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കും. കുട്ടികളുടെ പഠിത്തം നോക്കാന്‍ പോലും നിങ്ങള്‍ക്കു നേരമില്ല. ഉമ്മ വന്നാല്‍ പിന്നെ നമ്മുടെ ഈ മന്തിയും ഖുബ്‌സും അഡ്ജസറ്റ്‌മെന്റൊന്നും നടക്കില്ല. പുരയില്‍നിന്ന് ഉണ്ടാക്കിയ ഭക്ഷണമേ ഉമ്മ കഴിക്കൂ. അതു വലിയ വലിയ മീനും വേണം. അതുകൊണ്ട് ഇപ്പോ കൊണ്ടുവരികയേ വേണ്ട. മക്കളെ എക്‌സാമൊക്കെ കഴിഞ്ഞിട്ട് ആലോചിക്കാം.

ശരിക്കും ആലോചിച്ചല്ലോ അല്ലേ? നീ പിന്നെ ഖേദിക്കേണ്ടിവരും.

ഇതിലിപ്പോ എന്താ ഇത്ര ആലോചിക്കാന്‍. എന്തു ഖേദിക്കാന്‍.

ഒന്നോ രണ്ടോ മാസത്തേക്ക് ഉമ്മാനെ കൊണ്ടുവന്നെങ്കില്‍ ആശ്വാസമായേനെ എന്നു നീ തന്നെ അല്ലേ പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ വിസിറ്റ് വിസ ഒപ്പിച്ചത്.

അത് എന്റെ ഉമ്മാനെ കൊണ്ടുവരുന്ന കാര്യല്ലേ? നിങ്ങളെ ഉമ്മാനെ കൊണ്ടുവന്നാല്‍ എന്റെ പണി ഡബ്‌ളാകുകയേ ഉളളൂ.

അതിന് എന്റെ ഉമ്മാക്കാണെന്ന് ആരു പറഞ്ഞു.

നിന്റെ ഉമ്മാക്ക് തന്നെയാണ് വിസ കിട്ടിയത്.

ഇതെന്നാ ആദ്യേ പറഞ്ഞൂടായിരുന്നോ, സോറീട്ടോ എന്നു പറഞ്ഞു കൊണ്ട് മല്‍ബി തുള്ളിച്ചാടി.

തിരിച്ചൊരു പുച്ഛം പോലും സമ്മാനിക്കാനാകാതെ മല്‍ബു മനസ്സില്‍ പറഞ്ഞു.

വല്ലാത്ത തൊലിക്കട്ടി തന്നെ.

വാട്ട്‌സപ്പെടുത്ത് നാട്ടിലേക്കു ഉടന്‍ വിവരം കൈമാറിക്കൊണ്ട് മല്‍ബി പറഞ്ഞു.

ഇനിയൊന്നും ആലോചിക്കാനില്ല. വേഗം വിസ അയച്ചോളൂ. ഉമ്മ ഇവിടെ എത്തിയാല്‍ എനിക്ക് പിന്നെ കുട്ടികളെ മാത്രം നോക്കിയാല്‍ മതി.

നിങ്ങളു കണ്ടോ ഇനി ഈ വീട് സ്വര്‍ഗാകും സ്വര്‍ഗം.
Related Posts Plugin for WordPress, Blogger...