Pages
About Me
പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
May 30, 2014
ഉസ്താദിന്റെ കത്തലടക്കല്‍
കത്തലടക്കാന്‍ വന്ന ഉസ്താദ് കടുംകൈ ചെയ്തുവെന്നാണ് മല്‍ബു പറയുന്നതെങ്കിലും അത് അത്ര വലിയ കടുംകൈയായി കേട്ടവര്‍ക്കൊന്നും തോന്നിയില്ല.
നിങ്ങള്‍ക്കൊക്കെ ചിരിച്ചാല്‍ മതീന്ന് മല്‍ബുവും.
കത്തലടക്കാന്‍ വന്നാല്‍ അടക്കീട്ട് പോയാ പോരേ, എന്തിനാ ഇമ്മാതിരി ഏര്‍പ്പാടുകളൊക്കെ എന്ന മല്ബുവിന്റെ ചോദ്യം ന്യായമാണ്. ഉസ്താദിന്റെ ഭാഗം വെച്ചുനോക്കിയാല്‍ അയാള്‍ക്ക് അയാളുടേതായ ന്യായങ്ങളുമുണ്ട്.
കത്തലടക്കുക എന്നാല്‍ മല്‍ബൂന്റെ നാട്ടിലെ പ്രാതലാണ്. വയറില്‍നിന്ന് എരിഞ്ഞുയരുന്ന അഗ്നിയെ പത്തിരിയും ഇറച്ചിയും കുത്തിനിറച്ച് അടക്കുകയാണ് കത്തലടക്കല്‍. അതിരാവിലെ വായ തുറന്നുപിടിച്ച് മുന്നോട്ട് ഊതിയാല്‍ കാണുന്ന പുക വയറു കത്തി ഉണ്ടാകുന്നതാണ്.
ഉസ്താദിനെ പോലുള്ളവരുടെ കത്തലടക്കല്‍ പുതിയ കാര്യമൊന്നുമല്ല. എല്ലാ ഗ്രാമങ്ങളിലും ഊഴംവെച്ച് ഓരോ വീടുകളില്‍ ഇങ്ങനെ കത്തലടക്കാന്‍ ചെല്ലുന്നവരുണ്ട്. നാടുകളില്‍നിന്ന് മാറി നിസ്സാര ശമ്പളത്തിനു മദ്രസാ ജോലിക്കെത്തുന്ന ഉസ്താദുമാര്‍ക്ക് ഇങ്ങനെ ഭക്ഷണം കിട്ടുന്നത് ആശ്വാസം തന്നെ.
പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനുമൊക്കെ വീടുകള്‍ മാറി മാറി കയറുന്നതിനോട് അതിന്റെ ഉപഭോക്താക്കളായ ഉസ്താദുമാരില്‍ രണ്ടഭിപ്രായമുണ്ട്. വീടുകളില്‍ പോയി ഭക്ഷിക്കാന്‍ തയാറില്ലാത്തവരെ തേടി ഭക്ഷണം അവര്‍ താമസിക്കുന്നിടങ്ങളില്‍ എത്തും.
കുറേ തട്ടുകളുള്ള വലിയ ചോറ്റുപാത്രം കണ്ടുപിടിച്ചതു തന്നെ ഇങ്ങനെ വീടുകളില്‍ പോകാന്‍ മടിയുള്ളവര്‍ക്കുവേണ്ടിയാണെന്ന് ചരിത്രകാരന്മാര് പറയുന്നു. ചോറും കറികളും ഉപ്പേരിയും പപ്പടവും ഏറ്റവും മുകളിലെ തട്ടില്‍ മീന്‍പൊരിച്ചതും വെച്ച് ഭദ്രമായടച്ച് തൂക്കിപ്പിടിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ അന്തിയുറങ്ങുന്ന പള്ളികളിലേക്കും മദ്രസകളിലേക്കും നീങ്ങുന്ന കാഴ്ച സാധാരണം. ഇങ്ങനെ കൊണ്ടുപോയ ചോറ്റുപാത്രത്തില്‍നിന്ന് മീന്‍ പൊരിച്ചത് അടിച്ചുമാറ്റിയതിന് മല്‍ബുവിനും കൂട്ടുകാര്‍ക്കും ഉസ്താദിന്റെ കൈയില്‍നിന്ന് അടി കിട്ടിയത് മറക്കാത്ത അനുഭവം.
മീന്‍ പോലെ തന്നെ ആ അടിക്കും നല്ല ചൂടുണ്ടായിരുന്നു.
ഉസ്താദ് വീട്ടില്‍ വന്ന് കത്തല് മാത്രമല്ല, ഉച്ചയൂണും രാത്രി ഭക്ഷണവുമൊക്കെ കഴിക്കുന്നതിനോട് മല്‍ബുവിന് എതിരഭിപ്രായമില്ല.
പക്ഷേ, ചെലവിന് ആവശ്യമായത് എടുത്ത് ബാക്കി അവിടെ സൂക്ഷിക്കണം എന്നു പറഞ്ഞുകൊണ്ട് ഒരു ലക്ഷം രൂപ ഒപ്പിച്ച് നാട്ടില്‍ അയക്കുന്നവര്‍ ഉസ്താദിനെപ്പോലുള്ളവരെ കരുതണം എന്നാണ് മല്‍ബുവിന് പറയാനുള്ളത്.
ഒരു ദിവസം രാവിലെ നാട്ടില്‍നിന്ന് ബാപ്പ വിളിച്ച്
മല്‍ബുവിനോട് പറഞ്ഞു.
പതിനഞ്ചിനു പുറപ്പെടുന്ന ഉംറ ഗ്രൂപ്പില്‍ ഞാനും വരാമെന്നു വിചാരിക്കുന്നു.
എന്താ പെട്ടെന്നിങ്ങനെ ഒരു തീരുമാനം?
അത്, ഉസ്താദ് ഇന്നലെ കത്തലടക്കാന്‍ വന്നപ്പോ പറയാണ്, അമ്പതിനായിരം രൂപ കൈയിലുണ്ടെങ്കില്‍ മക്കയും മദീനയും കാണല്‍ നിര്‍ബന്ധായീന്ന്. അതായത്, ഉംറ നിര്‍ബന്ധായീന്ന്.
നീ അവസാനം അയച്ച കാശില്‍തന്നെ എഴുപതിനായിരം രൂപ ബാക്കിയുണ്ട്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ബുക്ക് ചെയ്യാന്‍ പറഞ്ഞു.
എത്രയാ തുക?
അതിപ്പോ അധികോന്നും ഇല്ല. 15 ദിവസത്തിന് 60,000 രൂപ.
ആരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ്?
അതു വേറെയാരുമല്ല, നമ്മുടെ ഉസ്താദ് തന്നെ.
റേഷന്‍ ഷാപ്പില് പോകുന്നതുപോലെയാണ് ഇപ്പോള്‍ നാട്ടില്‍നിന്ന് ആളുകള്‍ ഉംറക്കു പോകുന്നതെന്ന് തൊക്കിലങ്ങാടിക്കാരന്‍ ഖാദര്‍ പറഞ്ഞത് ഓര്‍ത്തുപോയി മല്‍ബു.
നാട്ടിലെ ഉസ്താദുമാര്‍ ഇതു പോലെ ഉംറ ടൂറു പോലുള്ള ബിസിനസുകളില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന അഭിപ്രായമുള്ളയാളാണ് ഖാദര്‍. കാരണം, പള്ളിക്കമ്മിറ്റിക്കാര് നല്കുന്ന നിസ്സാര ശമ്പളത്തിന് സേവനമനുഷ്ഠിക്കുന്ന അവര്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ മറ്റു വഴികള്‍ തേടുന്നതിനു പകരം ഇതാണത്രെ നല്ലത്.
ബാപ്പ വരുന്നതല്ലേ, ക്ഷമിച്ചുകള എന്നു റൂംമേറ്റുകള്‍ ആശ്വസിപ്പിക്കുമെങ്കിലും കടുംകൈ കാട്ടിയ ഉസ്താദിനെ കാത്തിരിക്കയാണ് മല്‍ബു.
ബാപ്പയേയും കൊണ്ടിങ്ങ് വരട്ടെ.
ഒന്നും ചെയ്യാനല്ല. അമ്പതിനായിരം കൈയില്‍ വന്നാല്‍ ഉംറ നിര്‍ബന്ധമായെന്ന ആ സിദ്ധാന്തത്തെ കുറിച്ചൊന്ന് അറിയാന്‍ മാത്രം.
May 26, 2014
മാങ്ങാക്കൊതി
നടക്കാനിറങ്ങിയ മല്‍ബു എതിര്‍ദിശയില്‍നിന്ന് വരുന്ന രൂപം കണ്ട് ആദ്യം ഒന്നു പകച്ചു.
തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് കണ്ണ് മാത്രം പുറത്തു കാണുന്ന ജീവി മൊയ്തുവാണെന്ന് മനസ്സിലായത്.
ഫുള്‍ കൈ ബനിയനും തൊപ്പിയും മാസ്കും.
ഇതാണ് ശരിക്കും കൊറോണ വൈറസ്.
കളിയാക്കണ്ട -മാസ്ക് താഴ്ത്തി മൊയ്തു പറഞ്ഞു.
കളിയാക്കിയതല്ല, വൈറസ് പമ്പ കടക്കാന്‍ ഈ കോലം മാത്രം മതി.
പിന്നെ, പമ്പ കടന്നതു തന്നെ.
അതെന്താ?
അതിന് എയര്‍ ഇന്ത്യ സമയത്തിനു പോയിട്ടു വേണ്ടേ?
കൊറോണപ്പേടി അവിടെ നില്ക്കട്ടെ, ഞാന്‍ വായ്പ ചോദിച്ച കാര്യം എന്തായി?
മല്‍ബൂ, നിനക്കിങ്ങനെ കടം ചോദിച്ചു നടക്കുന്ന സമയം കൊണ്ട് ബാങ്കില്‍ പോയി അക്കൗണ്ട് ശരിയാക്കിക്കൂടെ?
ദാനത്തേക്കാള്‍ ഉദാത്തമാണ് വായ്പയെന്ന് പറഞ്ഞു നടക്കുന്നയാളാണ്. കടം ചോദിക്കുന്നവനാണ് യഥാര്‍ഥ മുട്ടുകാരന്‍. ദാനം കിട്ടുന്നവന് ആവശ്യക്കാരനാകണമെന്നില്ല - നൂറുനാക്കോടെ ഇതൊക്കെ പറയുന്നയാള്‍ സ്വന്തം തടിക്ക് വന്നപ്പോള്‍ നേരെ ഉള്‍ട്ട.
ബാങ്കില്‍ പോകാഞ്ഞിട്ടല്ല. അക്കൗണ്ട് ശരിയാകണമെങ്കില്‍ ഇഖാമ അപ്ഡേറ്റ് ചെയ്യണം. അതിന് പേര് ഇംഗ്ലീഷിലും അറബിയിലും ഒരുപോലെയാക്കണം.
ഇഷ്ടമുണ്ടായിട്ടല്ല, വായ്പ ചോദിക്കാന്‍ നിര്‍ബന്ധിതനായതാണ്.
പണമയക്കാഞ്ഞിട്ട് മല്‍ബിയുടെ വിളിയോടു വിളി. പണത്തിനുള്ള കണക്ക് നിരത്തുന്നതിനിടയില്‍ ഇവിടെ കൊറോണയാണെന്നു പറഞ്ഞപ്പോള്‍ അവിടെ കേട്ടത് കരയണോന്ന്.
പിന്നെയും കൊറോണാന്നു പറഞ്ഞപ്പോള്‍ മക്രോണയില്‍ എന്തുണ്ടായീന്ന് മറുചോദ്യം.
മല്‍ബി കുറേക്കാലം താമസിച്ച ജിദ്ദയിലെ ഒരു സ്ഥലമാണ് മക്രോണ.
പണം ഉടന്‍ കിട്ടിയേ തീരൂ. രണ്ട് കല്യാണവും ഒരു പുരപ്പണിയും. എല്ലാം കുടുംബക്കാരുടേത്. അതിനു പുറമേയാണ് അല്‍ഫോന്‍സയുടെ കാര്യം.
പത്ത് കിലോ അല്‍ഫോന്‍സ കൊടുത്തയച്ചു എന്നാണ് കരുതിയത്.
മൊയ്തൂന്റെ മല്‍ബി കഴിഞ്ഞ ദിവസം അല്‍ഫോന്‍സ കൊടുത്തയച്ചതുകൊണ്ട് ഫ്ളാറ്റില്‍ ഉത്സവമായിരുന്നു. യൂറോപ്പിലേക്കിപ്പോള്‍ അല്‍ഫോന്‍സയുടെ കയറ്റുമതിയില്ല. അതുകൊണ്ടു തന്നെ വിമാനങ്ങളില്‍ മല്‍ബികളുടെ സ്നേഹം ചാലിച്ച മാമ്പഴമാണ് കയറി വരുന്നത്.
മാങ്ങയല്ല, തേങ്ങയാണെന്ന് മല്‍ബി തിരുത്തി. എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കാന്‍ മടിക്കണ്ടാന്ന് നിങ്ങള്‍ എന്റെ മുമ്പീന്നല്ലേ അവരോട് പറഞ്ഞത്. ഇപ്പോള്‍ മൂത്ത മോളെ കോളേജില്‍ ചേര്‍ക്കുന്നതിന് പതിനായിരം രൂപ വായ്പ ചോദിച്ചാണ് അല്‍ഫോന്‍സ വന്നത്.
അല്‍ഫോന്‍സ ഇങ്ങനെ ചതിക്കുമെന്ന് കരുതിയതല്ല.
ഫേസ് ബുക്ക് കൂട്ടായ്മയിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സയെ കണ്ടത്. കൂടെ ഹൈസ്കൂളില്‍ പഠിച്ചതാണ്. അവളുടെ ഭര്‍ത്താവ് ഇട്ടേച്ചു പോയീന്നും വാര്‍പ്പ് പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നതെന്നും പറഞ്ഞപ്പോള്‍ തട്ടിവിട്ടതായിരുന്നു.
എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ചോദിക്കാന്‍ മടിക്കണ്ട എന്ന്. മല്‍ബിയെ വിസ്തരിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. മല്‍ബിയെ ഒരു വര്‍ഷത്തേക്ക് നാട്ടില്‍ വിട്ടത് വലിയ പൊട്ടത്തരമായെന്ന ചിന്തയിലാണിപ്പോള്‍ മല്‍ബു. മാസച്ചെലവ് ഇവിടെയായാലും അവിടെയായാലും ഒരുപോലെ ആയിരിക്കുന്നു. രൂപയായി വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യാം. പക്ഷേ, എല്ലാം അപ്പപ്പോള്‍ തീരുന്നു. കല്യാണമായും ഹൗസ് വാമിംഗായും എല്ലാ മാസവും എക്സട്രാ ചെലവുണ്ട്.
ഗള്‍ഫുകാരന്റെ വീട്ടുകാരിയാണ്. മാമൂല് നോക്കാതെ ചുമ്മാ അങ്ങനെ പോകാന്‍ കഴിയില്ലെന്നാണ് മല്‍ബിയുടെ തീരുമാനം. ഓരോ ചടങ്ങിനും ഉടുത്തൊരുങ്ങാന്‍ വെവ്വേറെ സാരിയൊന്നും വേണ്ട.
നാലാള് നിങ്ങളെ കുറ്റം പറയരുത്. അവിടെ ഓനെന്തെടുക്കാണെന്ന് ചോദിക്കാന്‍ ഇടവരരുത് -ഇതാണ് മല്‍ബിയുടെ നയപ്രഖ്യാപനം.
മോണിറ്ററി ഏജന്‍സിയുടെ പുതിയ ചട്ടം വന്നപ്പോള്‍ പേരിലെ കുഴപ്പം കാരണം അക്കൗണ്ട് ബ്ലോക്കായത് മല്‍ബുവിന് മാത്രമല്ല. ഒന്നും രണ്ടും മാസം ശമ്പളം മുടങ്ങിയവര്‍ ധാരാളം.
ബാങ്കില്‍ പോയപ്പോള്‍ ഒരാളെ കണ്ടു. അയാളുടെ ശമ്പളം മാത്രമല്ല, മകന് ദുബായീന്ന് അയച്ച പതിനായിരം റിയാലും ബ്ലോക്കായി. അത് ഉഗ്രനായിട്ടുണ്ട്. ബ്ലോക്കായ അക്കൗണ്ടിലേക്ക് മകനെ കൊണ്ട് എന്തിന് പണം അയപ്പിച്ചു?
അതൊരു കഥയാണ്.
ജിദ്ദയില്‍ വന്നു തിരിച്ചുപോയ കൂട്ടുകാരാണ് പണത്തിനുള്ള അയാളുടെ പ്രതിസന്ധി മകനെ അറിയിച്ചത്. ഇഖാമയുടെ കുഴപ്പവും അക്കൗണ്ട് മുടങ്ങിയതുമൊക്കെ അയാള്‍ അവരോട് സൂചിപ്പിച്ചിരുന്നു. സര്‍പ്രൈസായിക്കോട്ടെ എന്നു കരുതി പണം അയച്ച ശേഷമാണ് മകന് ബാപ്പയെ വിളിച്ചത്. പണത്തിന്റെ ആവശ്യത്തെക്കുറിച്ച് തന്നൊടൊരു വാക്കു പറയാതെ, കൂട്ടുകാരോട് പറഞ്ഞുവെന്ന പരിഭവവും പങ്കുവെച്ചു. മല്ബുവിന്റെ ഇഖാമയില്‍ ബാപ്പയാണ് പ്രശ്നം.
അറബിയില്‍ പേരിന്റെ കൂടെ ബാപ്പയുടെ പേരുണ്ട്. ഇംഗ്ലീഷിലില്ല. ഇംഗ്ലീഷില്‍ ബാപ്പയെ ചേര്‍ക്കുകയോ അറബിയില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യാതെ നിര്‍വാഹമില്ല. അതുവരെ മല്‍ബുവിന് കടം ചോദിക്കാതിരിക്കാന്‍ വയ്യ.
Labels:
corona,
m.Ashraf,
malayalam news,
malbi,
malbu,
നര്‍മം,
മല്‍ബി,
മല്‍ബു,
ഹാസ്യം expatriates
അഴിഞ്ഞാട്ടക്കാരി
എന്തുകൊണ്ട് എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
പറയുന്നത് മല്‍ബുവാണ്. കേള്‍ക്കുകയും അനുസരിക്കുകയുമാണ് മല്‍ബിയുടെ ഡ്യൂട്ടി.
ഓഫീസിലെ പ്യൂണ്‍ പോലും ഞെട്ടിക്കുകയും കല്പിക്കുകയും ചെയ്യുമെങ്കിലും മല്‍ബുവിന് അധികാരം പ്രയോഗിക്കാനുള്ളത് മല്‍ബിയോട് മാത്രമാണ്.
വീടുവെച്ച് താമസമാക്കി അഞ്ച് മാസമായതേയുള്ളൂ. പുതിയ വീട്ടില്‍ താമസം തുടങ്ങണമെന്ന കാര്യത്തില്‍ മല്‍ബുവിനു തന്നെയായിരുന്നു നിര്‍ബന്ധം.
നിങ്ങള്‍ കൂടി നാട്ടിലെത്തിയിട്ട് ഹൗസ് വാമിംഗ് പോരേയെന്ന് മല്‍ബി പലവട്ടം ചോദിച്ചതായിരുന്നു. അതിന് ഒരു വര്‍ഷമെടുക്കുമെന്നും അതുകൊണ്ട് കയറിക്കൂടിക്കോളൂ എന്നുമായിരുന്നു മറുപടി.
ഇപ്പോള്‍ ഇതാ പൊടുന്നനെ പറയുന്നു വീട് പൂട്ടിയിടാന്‍.
തറവാട്ടിലേക്ക് വിളിച്ചുനോക്കി. അവിടെയും എത്തിയിട്ടുണ്ട് കല്പന.
അവളേം മക്കളേം ഇനി ഇവിടെ നിര്‍ത്തിയാ മതി.
അവരും ചോദിച്ചു. എന്താ കാര്യം?
ഒന്നും അറിയില്ലാന്ന് മല്‍ബി.
മറ്റൊരു വീട് പണിയുന്നതിനെ കുറിച്ച് ആലോചിക്കാതെ തറവാടും കാത്തുകഴിയുന്ന നാത്തൂന് പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും ന്യൂസ് എത്തിച്ചുകാണും. നാട്ടുകാര്‍ക്ക് വേറെ പണിയൊന്നും ഇല്ലല്ലോ? ടി.വിയില്‍ ബ്രേക്കിംഗ് ന്യൂസ് വരുന്നതിനുമുമ്പേ വിവരം ഗള്‍ഫില്‍ പാട്ടാകുന്ന കാലമാണ്.
ഇന്നാള് ആ മൊയ്തുവിന്റെ ഭാര്യ കാറില്‍ കയറുന്ന ഫോട്ടോ മൊയ്തുവിന് വാട്ട്സപ്പില്‍ കിട്ടി. അയച്ചതു മറ്റാരുമായിരുന്നില്ല മൊയ്തുവിന്റെ കൂട്ടുകാരന് നാണി.
കുട്ടിയുടെ പാസ്പോര്‍ട്ട് എടുക്കാന്‍ പോകുമെന്ന് ഭാര്യ തലേന്ന് തന്നെ മൊയ്തുവിനെ അറിയിച്ചതുകൊണ്ട് നാണിയുടെ ശ്രമം പാളി.
നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്തതെന്നും വീട്ടില്‍ ഒരു കണ്ണുവേണമെന്ന് നീ തന്നെയല്ലേ പറഞ്ഞതെന്നും നാണി ന്യായം പറഞ്ഞെങ്കിലും രണ്ടാളും തമ്മിലുള്ള ബന്ധം ഇനിയും പഴയതു പോലെ ആയിട്ടില്ല.
ഇതും അതുപോലെ, ആരെങ്കിലും എന്തെങ്കിലും മല്ബുവിന്റെ ചെവിയില്‍ എത്തിച്ചതായിരിക്കും.
ഇനി ആ ഹൈദ്രോസ് ചെയ്തതു പോലെ മൊയ്തു ചെയ്തു കാണുമോ ആവോ?
സംശയരോഗിയായ ഹൈദ്രോസ് ഭാര്യയെ പരീക്ഷിക്കാന്‍ ഫെയ്സ് ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചാറ്റ് ചെയ്യാന്‍ മുതിര്‍ന്നു. രണ്ടു വാചകം അടിച്ചപ്പോഴേക്കും മിസിസ് ഹൈദ്രോസ് ആളെ കയ്യോടെ പിടികൂടി.
നിങ്ങള്‍ ഇതിലപ്പുറവും ചെയ്യും ഹൈദ്രോസ്കാ.. എന്നു പറഞ്ഞപ്പോള്‍ നീയൊരു വമ്പത്തിയാണെന്നും എങ്ങനെയാണ് ഇവരെയൊക്കെ കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍ ചെയ്ത വേലയാണെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പല മാസികകളില്‍ വരുന്ന മനഃശാസ്ത്രജ്ഞനോട് ചോദിക്കാം പംക്തി വായിക്കാറുള്ള മല്‍ബുവും പാതി സംശയരോഗിയാണെന്ന് പെങ്ങള്‍ക്ക് അറിയാം. ഗള്‍ഫുകാരുടെ ദാമ്പത്യത്തെ കുറിച്ചുള്ള ചോദ്യവും ഉത്തരവുമൊക്കെ ഒരേ ഓഫീസില്‍നിന്ന് തയാറാക്കുന്നതാണെന്ന് എല്ലാവര്ക്കും അറിയില്ലല്ലോ?
ഇതൊന്നുമല്ല മല്ബുവിന്റെ അളിയനു സംശയം.
പെങ്ങള് തറവാട് അടിച്ചുമാറ്റുമെന്ന ഭയം കൊണ്ടാകാം. അതുകൊണ്ടല്ലേ, സ്വന്തം വീടുണ്ടായിട്ടും ഭാര്യയോടും മക്കളോടും തറവാട്ടിലേക്ക് മാറാന്‍ പറഞ്ഞത്. കഴിഞ്ഞയാഴ്ച ഫോണ്‍ ചെയ്തപ്പോള്‍ മല്‍ബു ചോദിച്ചിരുന്നു.
അളിയാക്കാ എന്താ വീടുവെക്കുന്നില്ലേ? നാട്ടില്‍ പണിയെടുത്ത് എങ്ങനെ വീടുവെക്കാനാ എന്നായിരുന്നു അപ്പോള്‍ അളിയാക്കയുടെ മറുപടി.
മല്‍ബിയുടെ പുതിയ വീട് അടച്ചിടുന്നത് ആര്‍ക്കും ദഹിച്ചിട്ടില്ല. ഇങ്ങനെ പൂട്ടിയിട്ടാല്‍ വീട് പിന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഇടക്കിടെ പോയി തൂത്തുവൃത്തിയാക്കിയാല്‍ മതിയെന്നായിരുന്നു മല്ബുവിന്റെ പരിഹാരം.
മക്കളോടൊപ്പം സ്വസ്ഥമായി കഴിഞ്ഞിരുന്ന തന്നെ എന്തിനു തറവാട്ടിലേക്ക് മടക്കിയെന്ന ചോദ്യത്തിനു മല്‍ബിക്ക് ഉത്തരം കിട്ടിയതേയില്ല.
പ്രായമായ ഉമ്മയെ നോക്കാനാണെങ്കില്‍ അവിടെ നാത്തൂനുണ്ട്. ഭര്‍തൃവീട്ടില്‍ പോയി നില്ക്കാതിരിക്കാന് അവര്‍ പറയാറുള്ള കാരണം തന്നെ ഉമ്മയെ നോക്കണം എന്നാണ്.
ആളുകള്‍ പലവിധത്തില്‍ സംശയിക്കുന്നുവെന്ന സൂചനകള്‍ മല്‍ബിയുടെ ചെവിയിലുമെത്തി.
അഴിഞ്ഞാട്ടക്കാരി.
പാര്ട്ടിക്കാര് അഴിഞ്ഞാടി, സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടി എന്നൊക്കെ പത്രങ്ങളില്‍ വായിച്ചു പരിചയമുള്ള പദമാണെങ്കിലും അതിന്റെ ഇരയാകുമെന്ന് മല്‍ബി ഒരിക്കലും കരുതിയതല്ല.
അഴിഞ്ഞാട്ടക്കാരി എന്ന് ആരും വിളിച്ചില്ലെന്നേയുള്ളൂ. എല്ലാവരുടേയും മുഖഭാവം അങ്ങനെയായിരുന്നു.
ഒടുവില്‍ രണ്ടിലൊന്നറിയാന്‍ മല്‍ബി തീരുമാനിച്ചു. മല്‍ബുവിനെ കൊണ്ട് കാരണം പറയിക്കണം.
ആദ്യം ഉമ്മയെ കൊണ്ട് ചോദിപ്പിക്കാം. മല്‍ബിയുടെ മുമ്പില്‍ വെച്ച് ഉമ്മ ഫോണില്‍ ചോദിച്ചു.
എന്തിനാ മോനേ പുതിയ വീട് പൂട്ടിയിട്ടത്?
ഓളവിടെ ശരിയാവില്ലെന്ന് ഒറ്റവാചകത്തിലായിരുന്നു മറുപടി. രണ്ടാമതൊരു ചോദ്യത്തിന് ഉമ്മാക്കും പേടിയാണ്.
അടുത്ത ദിവസം ഫോണില്‍ കൊഞ്ചാന്‍ വിളിച്ചപ്പോള്‍ മല്‍ബി വെറുതെ വിട്ടില്ല.
ഞാന്‍ അവിടെ ശരിയാവില്ല എന്നു പറയാനുള്ള കാരണം അറിഞ്ഞിട്ടു മതി ബാക്കി.
അതു പിന്നെ ഉമ്മ ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞതാണെന്നായി മല്‍ബു.
നിങ്ങള്‍ കാരണം ഞാന്‍ അഴിഞ്ഞാട്ടക്കാരിയായി എന്നു കൂടി മല്‍ബി പറഞ്ഞപ്പോള്‍ കാരണം പറയാന്‍ നിര്‍ബന്ധിതനായി മല്‍ബു.
ഗള്‍ഫിലാണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല.
ഇവിടേം ജീവിതച്ചെലവ് ഇരട്ടിയായിരിക്കയാണ്. രണ്ടു വീട്ടിലേയും ചെലവ് എനിക്കിനി താങ്ങാന്‍ വയ്യ. നീയും മക്കളും തറവാട്ടില്‍ നിന്നാല്‍ പ്രതിമാസം ലാഭം ചുരുങ്ങിയത് 10,000 രൂപയാണ്.
കേട്ടപ്പോള്‍ മല്‍ബി ത്രിശങ്കുവിലായി.
ഇതിപ്പോള്‍ ആരോടെങ്കിലും പറയാന്‍ പറ്റുന്ന കാരണമാണോ?
ചോദിക്കുന്നവരോട് മാന്ദ്യം എന്നു പറഞ്ഞാല്‍ മതിയെന്ന് മല്‍ബു. തിരിയാത്തവര്‍ ഏതോ വാതം ആണെന്നു വിചാരിച്ചോളും.
എന്നെ അഴിഞ്ഞാട്ടക്കാരിയാക്കിയ നിങ്ങളുടെ ബുദ്ധിക്കാണ് മാന്ദ്യം.
പി.ജിയും ബി.എഡുമുണ്ടായിട്ടും ജോലിക്കു പോകാന്‍ അനുവദിക്കാത്ത മല്‍ബി രോഷത്തോടെ പറഞ്ഞു.
Labels:
malbi,
malbu,
recession,
saudi arabia,
എം.അഷ്റഫ്,
മല്‍ബി,
മല്‍ബു,
ഹാസ്യം
May 19, 2014
കോര്‍പറേറ്റ് ലഡു
സമയം അര്‍ധ രാത്രി കഴിഞ്ഞിരുന്നു. പായസം കുടിച്ചും സൊറ പറഞ്ഞും വൈകിയതാണ്. പൊതുവെ മധുരം കുറക്കാറുള്ളതാണെങ്കിലും ചര്‍ച്ചക്കിടയില്‍ മൂന്ന് ഗ്ലാസ് അകത്തു ചെന്നത് അറിഞ്ഞില്ല. അങ്ങനെ ഇത്തിരി മന്ദിപ്പോടെയാണ് കാറില്‍ കയറിയത്.
ചര്‍ച്ചകള്‍ രസകരമായിരുന്നു.
ഓരോരുത്തുടെ ആശങ്കകള്‍, വേവലാതികള്‍.
പാക്കിസ്ഥാനിലേക്കുള്ള ട്രെയിന്‍ കണ്ടില്ലേ? പച്ച ബസ് കണ്ടില്ലേ?
ഫെയ്സ് ബുക്കില്‍ നിറഞ്ഞ ചിത്രങ്ങളെ കുറിച്ച് മാത്രമല്ല, ആരൊക്കെയോ കുത്തിക്കുറിച്ച ഓരോ പ്രതികരണവും കാര്യമായി തന്നെ ചര്‍ച്ച ചെയ്യുന്നു. വിജയത്തേക്കാള്‍ തോല്‍വിയെ കുറിച്ചാണ് ആളുകള്‍ക്ക് നൂറുനാക്ക്. പരാജയത്തിന്റെ കാരണങ്ങളല്ല, അതു വരുത്താനിരിക്കുന്ന ആഘാതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണിഷ്ടം.
എന്തുകൊണ്ട് തോറ്റു എന്നു ചോദ്യത്തോട് എന്താകും ഭാവി എന്ന മറുചോദ്യം.
എന്തിനാ നിങ്ങള്‍ക്ക് പേടി?
അതു പിന്നെ ശരീഅത്ത് മാറ്റി ഏക സിവില്‍ കോഡ് കൊണ്ടുവരുമല്ലോ?
അതിനെന്താ? നിങ്ങള്‍ വേറെ കെട്ടാന്‍ പോകുന്നുണ്ടോ? ഉള്ളതിനെ മൊഴി ചൊല്ലാന്‍ വിചാരിക്കുന്നുണ്ടോ?
അതില്ല, പിന്നെ നമ്മള് അയക്കുന്ന പണത്തിനു ടാക്സ് ഏര്‍പ്പെടുത്താലോ?
നിങ്ങളെന്താ ബാങ്ക് വഴി എല്ലാ മാസവും പണം അയക്കാറുണ്ടോ?
അതില്ല, എന്നാലും അയക്കേണ്ടി വന്നാലോ?
പണമുള്ളിടത്തോളം കാലം ഹവാലയുമുണ്ടാകും. അതേക്കുറിച്ച് വേവലാതി വേണ്ട.
പിന്നെ മക്കളുടെ എണ്ണം പരിമിതപ്പെടുത്താലോ?
നിങ്ങള്‍ക്ക് എത്ര മക്കളുണ്ട്?
രണ്ട്.
ഇനി സാധ്യതയുണ്ടോ?
അതുപിന്നെ,വിചാരിച്ചാലും നടപ്പില്ല, നിര്‍ത്തിപ്പോയതാ.
ഇങ്ങനെ ചര്‍ച്ചയിലെ രസങ്ങള്‍ ആലോചിച്ച് ഓടിച്ചു പോകവേ വഴിമധ്യേ കാര്‍ പണിമുടക്കി.
പുറത്തിറങ്ങി.
ഇരുഭാഗത്തുനിന്നും വണ്ടികള്‍ ചീറിപ്പായുന്നുണ്ട്. ഒരു ലിമോസിന് വന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് ഇരുഭാഗത്തേക്കും നോക്കി.
ഇതെന്താ ലിമോസിനുകളൊക്കെ പണി മുടക്കിയോ അതോ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ പോയോ?
കുറച്ചുനേരം കാത്തുനിന്ന ശേഷം ആരെയെങ്കിലും വിളിക്കാമെന്നു കരുതി പോക്കറ്റില്‍ തപ്പിയപ്പോള്‍ മൊബൈല്‍ ഇല്ല. വണ്ടിയിലും ഇല്ല. ഫോണ്‍ എവിടെയോ മറന്നുവെച്ചിരിക്കുന്നു.
ഒരു മനുഷ്യന് പോലും അതുവഴി വന്നില്ല. ക്രോസ് ആയി നടന്നാല്‍ ഫഌറ്റിലേക്ക് കഷ്ടിച്ച് മൂന്ന് കിലോമീറ്ററേയുള്ളൂ. ഏതായാലും രാവിലെ ടി.വിയുടെ മുന്നില്‍ ഇരുന്നതുകൊണ്ട് നടത്തം മുടങ്ങിയിരുന്നു. നടത്തമാകട്ടെ എന്നു കരുതി ഫഌറ്റ് ലക്ഷ്യമാക്കി നടന്നു തുടങ്ങി.
നല്ല ഇരുട്ടുണ്ട്. തെരുവു വിളക്കുകള്‍ കണ്ണടച്ചിരിക്കുന്നു.
അല്ലയോ തെരുവു വിളക്കുകളേ? ഫാസിസത്തിന്റെ ഇരുണ്ട യുഗത്തിലേക്കുള്ള യാത്ര തുടങ്ങിയതിനാല്‍ നിങ്ങളും ദുഃഖിക്കുകയാണോ?
പെട്ടെന്ന് മങ്ങിയ വെളിച്ചത്തില്‍ കുറച്ചു ദൂരെയായി ഒരു രൂപം പ്രത്യക്ഷപ്പെട്ടു. മേലാകെ പുതച്ചിട്ടുണ്ട്. മനസ്സൊന്ന് പതറി. രൂപം അനങ്ങുന്നുണ്ടെങ്കിലും അവിടെനിന്ന് നീങ്ങുന്നില്ല. എന്നെ കാത്തുനില്ക്കുന്നതു പോലെ തോന്നി. കൈ വീശി വിളിക്കുന്നുണ്ടോ എന്നും സംശയം.
ധൈര്യം സംഭരിച്ച് മുന്നോട്ടു നടന്നു. രണ്ടു മൂന്ന് സ്റ്റെപ്പ് മുന്നോട്ടുവെച്ചപ്പോള്‍ റോഡരികില്‍ ഉണ്ടായിരുന്ന ഒരു ടയറില്‍ കാല് തട്ടി നിലത്തുവീണു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ രൂപം അവിടെ തന്നെയുണ്ട്.
എല്ലാ ധൈര്യവും ചോര്‍ന്നുപോയി.
ഇനിയും മുന്നോട്ട് നടക്കണോ? പിന്നോട്ട് ഓടണോ എന്നായി ചിന്ത.
പിന്നെ രണ്ടും കല്പിച്ച് തിരിഞ്ഞു നടന്നു, അല്ല, ഓടി.
ഇങ്ങനെയും എനിക്ക് ഓടാന്‍ കഴിയുമോ? രാവിലത്തെ നടത്തത്തില്‍ ഓടാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, രണ്ട് മിനിറ്റ് ഓടുമ്പോഴേക്കും കിതച്ച് നാശാവാറാണ് പതിവ്. പിന്നെ ക്ഷീണം കൊണ്ട് നടക്കാനും പറ്റാതാവും.
രൂപം ഇപ്പോള്‍ പിന്തുടരുന്നുണ്ട്. ഒന്നു കൂടി നോക്കി ഉറപ്പുവരുത്തി. അതും ഓടിത്തുടങ്ങിയിട്ടുണ്ട്. സകല ശക്തിയും സംഭരിച്ച് ഓട്ടത്തിനു വേഗം കൂട്ടി.
ഇനി മരപ്പാലം കയറി അപ്പുറത്ത് കടക്കണം.
തിരിഞ്ഞു പാലത്തിലേക്ക് കയറാന്‍ ശ്രമിച്ചതും പാലം അടച്ചിട്ടതിനാല്‍ ആളുകള്‍ കയറാതിരിക്കാന്‍ സ്ഥാപിച്ച പലകയില്‍ തട്ടി താഴെ വീണതും ഒരുമിച്ചായിരുന്നു.
മെല്ലെ തല ഉയര്‍ത്തി നോക്കിയപ്പോള്‍ പതാക പുതച്ച ആ രൂപം കടന്നു പോയിരുന്നു.
എന്തൊരു സമാധാനം.
പാലത്തിന്റെ പലക പിടിച്ച് എഴുന്നേല്ക്കാന് നോക്കിയപ്പോള്‍ മുന്നില്‍ പാലമില്ല, പകരം കട്ടിലില്‍ പിടിച്ച് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
അപ്പോഴാണ് കിച്ചണില്‍നിന്ന് നാണി ഓടി വന്നത്.
എന്താ ശബ്ദം കേട്ടത്? കട്ടിലില്‍നിന്ന് താഴെ വീണോ?
ശ്ശോ എന്റെ നാണീ, ഒന്നും പറയണ്ട. വല്ലാത്തൊരു സ്വപ്നമായിരുന്നു.
മണിക്കൂറുകളോളം ടി.വിക്കു മുന്നിലിരിക്കുമ്പോള്‍ ഓര്‍ക്കണായിരുന്നു. ഒരു വട്ടം കണ്ടാല്‍ പോരെ ഇലക്ഷന് റിസള്‍ട്ട്.
അതോക്കെ എന്നെ കണ്ടു പഠിക്കണം.
ജയിക്കുന്നവര്‍ ജയിക്കും, തോല്‍ക്കുന്നവര്‍ തോല്‍ക്കും.
ടി.വി കണ്ടു കണ്ട് ചര്‍ച്ച കേട്ട് കേട്ട് തളര്‍ന്നുറങ്ങിയതായിരുന്നു.
ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം 11 മണി. ഇനിയിപ്പോ എവിടെ പോകാന്‍. പായസവും ലഡുവും ആഘോഷവും ഒക്കെ കഴിഞ്ഞു കാണും.
മൊയ്തുവിനെ വിളിച്ചു.
എങ്ങനെ ഉണ്ടായിരുന്നു ആഘോഷം?
ലഡു വിതരണമൊക്കെ ഉണ്ടായിരുന്നു. ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിറമൊന്നും പറഞ്ഞിരുന്നില്ലെങ്കിലും കിട്ടിയപ്പോള്‍ ലഡുവിന് കാവി നിറം പോലെ.
അതു പിന്നെ പഴകി നിറം മാറിയതായിരിക്കും.
അല്ല, കോര്‍പറേറ്റ് ലഡുവാണ്. നമ്മള് ഓര്‍ഡര്‍ ചെയ്താല്‍ മതി. നിറം അതു സ്വയം തീരുമാനിച്ചുകൊള്ളും.
May 11, 2014
ബെഡ് സ്പേസ്
അന്തേവാസികളില്‍ നാലുപേര്‍ പോയതോടെ ഫ്ളാറ്റില്‍ മല്‍ബു തനിച്ചായി.
രണ്ടു പേര് നിതാഖാത്ത് പേടിച്ച് നാട്ടിലേക്ക് മണ്ടിയതാണ്. അവര്‍ മണ്ടന്മാരാണെന്നും അതല്ല, ബുദ്ധിമാന്മാരാണെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്. ആളുകള്‍ക്ക് എന്തും പറയാമല്ലോ?
ചെറിയ പ്രായത്തില്‍ തന്നെ നാടണയാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് പ്രവാസത്തില്‍ ഇരുപതും മുപ്പതും വര്‍ഷം പിന്നിട്ടവര്‍ പറയുന്നു. എന്നാല്‍ നാട്ടില്‍ പോയിട്ട് എന്താക്കുമെന്നാണ് സ്വപ്നത്തേരിലേറി ഇവിടെ തന്നെ ജീവിക്കുന്നവരുടെ ചോദ്യം.
രണ്ടുപേര്‍ പദവി ശരിയാക്കി കമ്പനി അക്കോമഡേഷനിലേക്ക് മാറി. പദവി മാറിയപ്പോള്‍ ഒരാള്‍ക്ക് ശമ്പളത്തില്‍ ആയിരം റിയാല്‍ കൂടി. മറ്റേയാള്‍ക്ക് അത്രയും കുറഞ്ഞു.
ശരിക്കും പറഞ്ഞാല്‍ പഠിപ്പില്ലാത്തയാള്ക്ക് ശമ്പളം കൂടി. പഠിപ്പുള്ളയാള്ക്ക് കുറഞ്ഞു. ഒരു മല്‍ബൂന് നഷ്ടം. മറ്റൊരു മല്‍ബൂന് ലാഭം.
പദവി മാറ്റത്തിന്റെ ഓരോ മറിമായങ്ങള്‍.
ഇങ്ങനെ നാലുപേര്‍ അപ്രത്യക്ഷരായ ലക്കി ഹൗസില്‍നിന്ന് മല്‍ബുവും പോകേണ്ടിയിരിക്കുന്നു. പത്തു ദിവസം കൂടി ഇനി ഇവിടെ ഇങ്ങനെ തങ്ങാം. അതിനിടയില്‍ വേറെ ഫ്ളാറ്റ് കണ്ടെത്തി മാറണം.
ലക്കിഹൗസിലേക്ക് പുതുതായി ആളുകളെ കണ്ടെത്താന്‍ താല്പര്യമില്ല. കാരണം ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം മുടങ്ങുന്നു. പിന്നെ കിച്ചണിലും കുറേ പ്രശ്നങ്ങള്‍. പാറ്റ, എലി.…
ഹോട്ടലിനു പിറകില്‍ ജോലി ഒഴിവുകളും ഫ്ളാറ്റ് ഒഴിവുകളും ഒട്ടിക്കാറുള്ള ചുമരില്‍ മല്‍ബു പരതിത്തുടങ്ങി. പിന്നെ വില്‍ക്കാനും വാങ്ങാനും പ്രവാസികള്‍ കൂട്ടുപിടിക്കുന്ന വെബ്സൈറ്റിലും നോക്കി.
മൂന്നാംനാള്‍ ഹോട്ടലിനു പുറത്തുള്ള ചുമരില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.
ഡീസന്റായ ബാച്ചിലര്‍ മല്‍ബുവിന് ബെഡ് സ്പേസ് ലഭ്യമാണ്. ഇരുപത്തിനാലു മണിക്കൂറും വെള്ളം.
അതിനു തൊട്ടുതാഴെ ഏതോ വിരുതന് പേന കൊണ്ട് തൊട്ടുകൂട്ടാന്‍ അച്ചാറും എന്നെഴുതിവെച്ചിട്ടുണ്ട്. അതിലെ ഫലിതം ആലോചിച്ചുകൊണ്ട് ഫോണ്‍ നമ്പര്‍ എഴുതിയെടുക്കുമ്പോള്‍ അവിടെ മറ്റൊരു മല്‍ബു പ്രത്യക്ഷപ്പെട്ടു.
ഇവരുടെ ഇന്റര്‍വ്യൂ കഴിഞ്ഞു വരികയാ ഞാന്‍. അവര്‍ക്കൊരു നൂറുകൂട്ടം കണ്ടീഷന്‍സാ. നമുക്ക് ഒക്കൂല.
എന്തു കണ്ടീഷന്‍സാ?
വണ്ടി വേണം. കുക്ക് ചെയ്യാനറിയണം. അങ്ങനെ പല പല നിബന്ധനകള്‍. ജോലി തേടിപ്പോയതു പോലെയാണ് അവരുടെ ഒരു ഇന്റര്‍വ്യൂ.
ജീവിതത്തില്‍ ഇതുവരെ പുകവലിക്കാത്ത എന്നോട് അവര്‍ പറഞ്ഞു. നിങ്ങളെ സിഗരറ്റ് മണക്കുന്നു. ഇവിടെ പറ്റൂലാന്ന്. ഞാനടിച്ച പെര്‍ഫ്യൂമിന്റെ മണം ചിലര്‍ക്ക് സിഗരറ്റിന്റെ മണമായി തോന്നാം. അതൊന്നും അറിയാത്തവരാ ഇവര്‍. ശരിക്കും പിരാന്തന്മാര്.
നിങ്ങള്‍ക്ക് വണ്ടിയൊക്കെ ഉണ്ടല്ലോ, ഏതായാലും ഒന്നു ട്രൈ ചെയ്തോളൂ. കിട്ടിയാലായല്ലോ. ബാച്ചിലര്‍ അക്കൊമഡേഷന് കിട്ടാന്‍ ഇവിടെ ഇപ്പോള്‍ വലിയ പാടായിട്ടുണ്ട്.
മല്‍ബു വേഗം ഡയല് ചെയ്തു. ഫോണ്‍ വഴിയുള്ള പ്രാഥമിക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയ ശേഷം കൂടിക്കാഴ്ചക്ക് സമയം നിശ്ചയിച്ചു.
ഫ്ളാറ്റില്‍ എത്തിയപ്പോള്‍ അവിടെ മൂന്ന് പേര് കാത്തിരിപ്പുണ്ടായിരുന്നു.
വീടിന്റ പേരൊക്കെ കൊള്ളാം- മഴവില്‍.
കഴുത്തിലൂടെ തോര്‍ത്തിട്ട കഷണ്ടിക്കാരനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.
കുക്ക് ചെയ്യുമോ?
കുക്ക് ചെയ്യാനറിയില്ല. പക്ഷേ കൂടിക്കൊടുക്കും.
കൂട്ടിക്കൊടുക്കുമെന്നോ, എന്ത്, കൂട്ടാനാ?
അല്ല, കിച്ചണില്‍ കൂടിക്കൊടുക്കും. കൈ സഹായം. തനിച്ച് ചെയ്യാനറിയില്ല.
പാട്ട് ഇഷ്ടമാണോ?
പുട്ടും കടലയും ഇഡ്ഡലിയുമാണ് ഏറ്റവും ഇഷ്ടം.
പുട്ടിന്റെ കാര്യമല്ല മാഷേ, പാട്ട്... മ്യൂസിക് ഇഷ്ടമാണോ എന്ന്.
കേട്ടാലും കേട്ടില്ലേലും കൊയപ്പല്യ.
പാട്ട് മാത്രമാണ് മല്‍ബുവിന് ഇഷ്ടം. പിടികൊടുക്കാതിരിക്കാനാണ് കൊയപ്പല്യയില് പിടിച്ചത്.
കാറുണ്ട് അല്ലേ?
ഉണ്ടാക്കാം.
അപ്പോള്‍ ഇല്ലേ? ഉണ്ടാക്കാന്നു പറഞ്ഞാല്‍ പല പ്രശ്നങ്ങള്‍ ഉണ്ട്. കാറുണ്ടായി കഴിയുമ്പോള്‍ നിങ്ങള്‍ ഫ്ളാറ്റ് മാറിയല് ഞങ്ങള്‍ വേറെ ആളെ നോക്കേണ്ടിവരും. നിലവില്‍ കാറുള്ളയാളെയാണ് ഞങ്ങള്‍ നോക്കുന്നത്.
എനിക്ക് കാറുണ്ട്. സ്വന്തം കാറല്ലന്നേയുള്ളൂ. അതുകൊണ്ടാണ് ഉണ്ടാക്കാം എന്നു പറഞ്ഞത്.
വെരിഗുഡ്. കാറുള്ളയാളെ എന്തിനാണ് നോക്കുന്നതെന്നറിയാമോ?
അറിയാം. വല്ലപ്പോഴും പുറത്തുപോകാനല്ലേ. അതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യാണ്.
അങ്ങനെ സര്‍ക്കീട്ട് പോകാനൊന്നും അല്ല. ഇവിടെ ഇതാ ഇയാള്‍ക്ക് കാറുണ്ട്. വലതു ഭാഗത്തിരിക്കുന്ന കുടവയറനെ ചൂണ്ടിപ്പറഞ്ഞു. പക്ഷേ അതുകൊണ്ട് കാര്യം നടക്കുന്നില്ല.
ആഴ്ചയില്‍ ഒരിക്കല്‍ മാര്‍ക്കറ്റില്‍ പോയി മീന്‍ കൊണ്ടുവരണം.
പക്ഷേ, എന്റെ വണ്ടിയില്‍ ഇതുവരെ മീന്‍ കയറ്റിയിട്ടില്ല.
അതിനെന്താ. നല്ലോണം അടച്ചുവെക്കാവുന്ന ബക്കറ്റുണ്ട്. നാറ്റം ഒട്ടും ഉണ്ടാവില്യ. അതിനു ഞങ്ങള്‍ ഗ്യാരണ്ടി.
എന്നാ ആയിക്കോട്ടെ.
ഇനിയിപ്പോ മീനിന്റെ പേരില്‍ മഴവില്ല് മുടങ്ങണ്ടാന്നു കരുതി മല്‍ബു അതങ്ങ് സമ്മതിച്ചു.
ഇന്നാള് കഫീല്‍ തന്ന ഒരു സൂപ്പര്‍ സ്പ്രേ ഉണ്ട്. അതുമതി മീന്മണം പോകാന്‍.
ഒരു കാറും രണ്ട് സുന്ദരികളും
മന്‍ജദ്ദ വജദ
എന്ത്.. മീഞ്ചന്തയില്‍ എന്താ ഉണ്ടായത്?
കേട്ടയുടന്‍ മൊയ്തു ചാടി എഴുന്നേറ്റു ചോദിച്ചു.
അങ്ങനെയാണ് മൊയ്തു. ബ്രേക്കിംഗ് ന്യൂസിനായി ചാടി വീഴും. വട്ടക്കണ്ടി മൊയ്തുവിന് ലുങ്കി ന്യൂസ് മൊയ്തു എന്നു ഇരട്ടപ്പേര് കിട്ടാന്‍ കാരണവും അതു തന്നെ. നാടുവിട്ട പ്രവാസികള്‍ കൗതുകത്തോടെ പാടി നടക്കുന്ന പല ന്യൂസുകളുടേയും ഉറവിടം ഈ മൊയ്തുവാണ്.
മീഞ്ചന്തയും പാളയവും ഒന്നുമില്ല. മന്‍ജദ്ദ വജദ എന്നാണ് പറഞ്ഞത്.
ആര് പ്രയത്നിച്ചുവോ അതവന് കാണും എന്നാണ് മലയാളം.
ആര്? എന്തു പ്രയത്നം? പണിയെടുത്താല്‍ കിട്ടും എന്നു പറഞ്ഞാല്‍ പോരേ?
അതുതന്നെയാണ് പറഞ്ഞത്. ശരിക്കും മെനക്കെട്ടാല്‍ ഫലം കിട്ടും. ഞാനതു തെളിയിച്ചു കഴിഞ്ഞു.
ഇതു പുതിയ കാര്യമൊന്നും അല്ല. അറബീ പറയേണ്ട കാര്യവും ഇല്ല. പച്ചമലയാളം മതി.
പോരാ.. ഇത് പച്ച അറബീ തന്നെ പറണം. കാരണമുണ്ട്.
പഠിപ്പും തന്ത്രോം ഒക്കെ ങ്ങള് മല്‍ബുകള്‍ക്ക് മാത്രം എന്നാണല്ലോ വെപ്പ്. എന്നാല്‍ അങ്ങനെയൊന്നും അല്ല.
അപ്പോള്‍ ഒന്നു ചോദിച്ചോട്ടെ. എന്താ ഇപ്പോ ഉണ്ടായത്? എന്താ ഇത്ര ഭയങ്കര പ്രയത്നോം വിജയോം. ഉമ്മന്‍ചാണ്ടി മാറിയോ? പി.സി. ജോര്‍ജ് വിചാരിച്ച് നടക്കാത്തത് വേറെ ആരേലും നടത്തിയോ?
നിങ്ങടെ ഒരു ജോര്‍ജും ചാണ്ടീം. ഇത് അതൊന്നുമല്ല.
നിങ്ങളൊക്കെ ഇവിടെ പേടിച്ച് ഇരിക്കായിരുന്നല്ലോ? മക്കയില്‍ നിങ്ങടെയൊക്കെ എത്ര കുടുംബക്കാര് വന്നിട്ടുണ്ട്. ആരെയെങ്കിലും ചെന്നു നോക്കിയോ?
കുറ്റം മുഴുവന്‍ ചെക്കിംഗിന്.
അമ്മോശന്‍ വന്നിട്ടും മൊയ്തു പോകാത്തത് പേടിച്ചിെട്ടാന്നുമല്ല. പിശുക്കീട്ടാ- ഹൈദ്രോസിന്റെ വക മൊയ്തുവിന് ഇടക്കൊരു പാര.
ഒരു സ്മാര്‍ട്ട് ഫോണോ ടാബോ ഒന്നും കൊടുക്കാതെ ഇക്കാലത്ത് എങ്ങനെ ഒരു ഹാജീനെ കാണാന്‍ പോകും. മുമ്പൊക്കെയാണെങ്കില്‍ രണ്ട് കിലോ ഈത്തപ്പഴോം രണ്ട് നിസ്കാര വിരീം കൊടുത്താ മതിയാരുന്നു.
ഫയങ്കര ചെക്കിംഗാണ്. അങ്ങോട്ട് വന്നാല്‍ ഇഖാമ കീറിക്കളയും എന്നാണ് മൊയ്തു അമ്മോശനോട് പറഞ്ഞത്. എന്നാ മോന് റിസ്കെടുത്ത് വരണ്ടാന്ന് അമ്മോശന്‍ ഇങ്ങോട്ടും പറഞ്ഞു.
ഏതായാലും മല്‍ബു പോയോ? എങ്ങനാ പോയത്. ചെക്കിംഗ് ഉണ്ടായിരുന്നില്ലേ?
ഹൈദ്രോസിന് അറിയാന്‍ തിടുക്കം.
ഇങ്ങള് തിരക്കുകൂട്ടല്ലേ ഹൈദ്രോസ്ക്കാ. മല്‍ബു വിസ്തരിച്ച് പറയും.
ഞാന്‍ പോയി. സുഖായിട്ട് മക്കയില്‍ എത്തി. ഹജ്ജിനു വന്ന ബന്ധുക്കളേം നാട്ടുകാരേം ഒക്കെ കണ്ട് ഒരു കുഴപ്പവുമില്ലാതെ ജിദ്ദയില്‍ തിരിച്ചെത്തുകയും ചെയ്തു.
ഇതൊരു സംഭവം തന്നെയാട്ടോ. ഭയങ്കര ധൈര്യാ നീ കാണിച്ചത്. അനുമതി ഇല്ലാതെ അങ്ങോട്ട് കടക്കുന്നവരെ ഫിംഗര്‍ പ്രിന്റ് എടുത്തശേഷം നാട്ടിലേക്ക് കയറ്റി വിടുകയല്ലേ. പിന്നെ പത്ത് വര്‍ഷത്തേക്ക് ഇങ്ങോട്ട് വരാനും പറ്റില്ല.
തസ്രീഹ് സംഘടിപ്പിച്ചാണോ പോയത് ?
എന്താ ഈ തസ്രീഹീന്ന് വെച്ചാല്‍?
അതേതോ പേപ്പറല്ലേ?
പേപ്പറൊന്നുമല്ല, അതാണ് അനുമതി പത്രം.
തസ്രീഹ് ഉണ്ടായിരുന്നു. പക്ഷേ അത് വെറും കടലാസായിരുന്നില്ല. ജീവനുള്ളതായിരുന്നു. ലിവിംഗ് തസ്രീഹ്.
എന്ത്.. ഓണ്‍ലൈന്‍ പെര്മിഷന് ആയിരുന്നോ?
അല്ലാന്നേ. ശരിക്കും ജീവനുള്ളതായിരുന്നു. ഒന്നല്ല, രണ്ടെണ്ണം. വേണമെങ്കില്‍ അതേപ്പറ്റി പറയാം.
വേണം വേണം. ഇത്ര ഭയങ്കര സംഭവം ഉണ്ടെങ്കില്‍ അറിയണമല്ലോ.
അതെ.
ഞാന്‍ രാവിലെ മക്കയിലേക്ക് വാഹനങ്ങള്‍ പോകുന്ന സ്റ്റോപ്പിലെത്തി. കാര്‍ ഇറങ്ങിയതോടെ കുറേ ആളുകള്‍ വന്നു വളഞ്ഞു. ചെറിയ കാറുകാരും വലിയ കാറുകാരും വാന്കാരുമൊക്കെയുണ്ട്.. മക്കയിലേക്കാണോന്ന് ചോദിച്ചു എല്ലാവരും.
എത്രയാ ചാര്‍ജെന്ന് ചോദിച്ചപ്പോള്‍. 200, 150 , 100
പത്ത് റിയാലിനു പോയിക്കൊണ്ടിരുന്ന സ്ഥലമാണ്. ഇപ്പോള്‍ പത്തും പതിനഞ്ചും ഇരട്ടി.
ഒടുവില്‍ എന്നെ കൊണ്ടുപോകാന്‍ ഭാഗ്യം സിദ്ധിച്ച ആ മഹാന് വന്നെത്തി. 50 റിയാലിനു മക്കയിലെത്തിക്കാം. ഒരുതരം വിടാപ്പിടിത്തമായിരുന്നു അത്. ഇരുനൂറിനും നൂറിനും കാത്തിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ അയാളുടെ പിറകെ പോയി.
കാറില്‍ ഡ്രൈവറുടെ വലതുവശത്ത് മുന്‍സീറ്റില്‍ രണ്ടു സ്ത്രീകള്‍ ഇരിക്കുന്നു. പിറകില്‍ ഒരു സ്ത്രീയും പുരുഷനും. ദമ്പതികള്‍.
എന്നെ പിന്സിറ്റീലിരുത്തിയ ഡ്രൈവര്‍ എല്ലാവരുടെ പക്കലും ഇഖാമയുണ്ടല്ലോ എന്നു ചോദിച്ചശേഷം കാര്‍ വിട്ടു. ഇഖാമയുണ്ടല്ലോന്ന് അയാള്‍ ഇടക്കിടെ ചോദിക്കും. അതുകൊണ്ട് ഇഖാമയെടുത്ത് കൈയില്‍തന്നെ വെച്ചു. അറബി സംഗീതവുമായി ചീറിപ്പാഞ്ഞ കാര്‍ ചെക്ക് പോസ്റ്റുകള്‍ എത്തുമ്പോള്‍ വേഗം കുറക്കും. അപ്പോള്‍ മുന്നിലിരിക്കുന്ന സുന്ദരികള്‍ അവരുടെ മുഖപടം നേരെയാക്കി ഒതുങ്ങിയിരിക്കും
മുഖപടം ധരിച്ച അവര്‍ സുന്ദരികളാണെന്ന് എങ്ങനെ മനസ്സിലായി?
ഈ മൊയ്തുവിന്റെ ഓരോ സംശയങ്ങള്‍.
അവരുടെ മൈലാഞ്ചിയിട്ട കൈകള്‍ മുഖപടത്തിലേക്ക് ഉയരുന്നത് കണ്ടാല്‍ പോരേ?
അങ്ങനെ ഒരു ചെക്ക് പോസ്റ്റിലും നിര്‍ത്താതെ കാര്‍ മുന്നോട്ടു നീങ്ങി.
എങ്ങനാ ഇതു സംഭവിച്ചത്. വല്ല പിടിയും കിട്ടിയോ?
ചെക്കിംഗ് ഒന്നും ഇല്ലായിരിക്കും. ഒക്കെ മൊയ്തു ന്യൂസുകളായിരിക്കും.
അതൊന്നുമല്ല. കാറില്‍ മുന്നില്‍ ഇരുന്നിരുന്നത് വെറും സ്ത്രീകളായിരുന്നില്ല. കണ്ണു മാത്രം കാണുന്ന രീതിയില്‍ മുഖം മറച്ചിരിക്കുന്ന അവരെ കാണുമ്പോള്‍ നമ്മുടെ കാരശ്ശേരി മാഷ്ക്ക് ദേഷ്യം വരുമെങ്കിലും ചെക്കിംഗിനു നില്ക്കുന്ന ഉദ്യോഗസ്ഥന് അവരോട് ബഹുമാനമായിരുന്നു.
ഓ ഇവരാണല്ലേ തസ്രീത്തികള്- ഹൈദ്രോസിനു പിടികിട്ടി.
ഇവരുടെ മുന്‍ബലത്തില്‍ കാര്‍ മക്കയിലെത്തിയെങ്കിലും ഒരു കുഴപ്പമുണ്ടായി കേട്ടോ. മക്കയിലെത്തി എന്നു പറഞ്ഞ് വിശദ്ധ ഹറമില്‍നിന്ന് അഞ്ച് കി.മീ ഇപ്പുറത്ത് ആ പഹയന് വണ്ടി നിര്‍ത്തി ഇറങ്ങാന്‍ പറഞ്ഞു. ഹറമിലേക്കാണ് 50 റിയാലിന് കരാര്‍ എന്നൊക്കെ പറഞ്ഞുനോക്കി.
മക്കയിലെത്തിക്കും എന്നല്ലേ പറഞ്ഞത്. മക്കയെത്തി, ഇറങ്ങിക്കോ.
ആ തന്ത്രശാലിയുടെ വാശിക്കുമുന്നില്‍ തോല്‍ക്കാതെ നിര്‍വാഹമില്ലായിരുന്നു.
അവിടെ ഇറങ്ങി രണ്ടു മൂന്ന് കാറുകള്‍ക്ക് കൈകാണിച്ച ശേഷം നിര്‍ത്തിക്കിട്ടിയ ഒന്നില്‍ കയറി അഞ്ച് റിയാല്‍ കൊടുത്താണ് ലക്ഷ്യസ്ഥാനത്തെത്തിയത്.
May 4, 2014
പ്രചോദനം
അരങ്ങ് കലാ സാഹിത്യവേദിയുടെ അവാര്‍ഡിനോടൊപ്പം
അതു സമ്മാനിച്ച വ്യക്തിയും എനിക്ക് ജീവിതത്തില്‍ അവിസ്മരണീയമായി.
മനക്കരുത്തിന്റെ പര്യായമായ ഒരു ഇരുമ്പുഴിക്കാരന്.
കാഴ്ചശക്തിയില്ലാതെ 27 വര്‍ഷമായി ജിദ്ദയിലെ വലിയ കമ്പനിയില്‍ ഉത്തരവാദപ്പെട്ട ജോലി നോക്കുന്ന മലപ്പുറം ഇരുമ്പുഴി സ്വദേശി വി. ഉമര്‍.
കലയേയും സാഹിത്യത്തേയും പ്രണയിച്ച് പ്രവാസ ജീവിതം തുടങ്ങി ഏഴാം വര്‍ഷത്തില്‍ കാഴ്ച തിരിച്ചെടുത്ത കാരുണ്യവാന് പകരം നല്‍കിയത് അസാമാന്യമായ ഉള്‍ക്കരുത്തായിരുന്നു.
സ്പര്ശനത്തിലൂടെയും ശബ്ദത്തിലൂടെയും ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്ന ഇദ്ദേഹത്തിനു നൂറുകണക്കിനു ടെലിഫോണ്‍ നമ്പറുകള്‍ മനഃപാഠമാണ്.
തൊട്ടുനോക്കി കറന്‍സിയുെട മൂല്യം മാത്രമല്ല, കള്ളനോട്ടുകള്‍ കൂടി കണ്ടെത്തും.
കറന്‍സികള്‍ കൈകാര്യം ചെയ്യുന്ന ജോലിയില്‍ മാത്രമല്ല, മതം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ മേഖലകളിലെ അറിവും മികവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
വിശുദ്ധഖുര്‍ആനില്‍നിന്ന് ധാരാളം അധ്യായങ്ങള്‍ അര്‍ഥസഹിതം മനഃപാഠമുള്ള ഉമര്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നതുപോലെ കരുണാമയനില്‍ ഭരമേല്പിച്ച് ജീവിത വഴികള്‍ താണ്ടുന്നു.
കഥയും സാഹിത്യപംക്തിയും കൈകാര്യം ചെയ്തിരുന്ന ഉമര്‍ ഏവര്‍ക്കും പ്രചോദനമായി നമുക്കിടിയില്‍ ജീവിക്കുന്നു.
അദ്ദേഹത്തിന്റെ കൈയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ച ഞാന്‍ അക്കാര്യം തന്നെയാണ് ആ ചടങ്ങില്‍ എടുത്തു പറഞ്ഞത്.
പുഞ്ചിരി തൂകുന്ന ആ മുഖവും ഇഛാശക്തിയും ഏതൊരാള്‍ക്കും പ്രചോദനമാണ്.
മനം നിറയെ പ്രാര്‍ഥന മാത്രം.
അതു സമ്മാനിച്ച വ്യക്തിയും എനിക്ക് ജീവിതത്തില്‍ അവിസ്മരണീയമായി.
മനക്കരുത്തിന്റെ പര്യായമായ ഒരു ഇരുമ്പുഴിക്കാരന്.
കാഴ്ചശക്തിയില്ലാതെ 27 വര്‍ഷമായി ജിദ്ദയിലെ വലിയ കമ്പനിയില്‍ ഉത്തരവാദപ്പെട്ട ജോലി നോക്കുന്ന മലപ്പുറം ഇരുമ്പുഴി സ്വദേശി വി. ഉമര്‍.
കലയേയും സാഹിത്യത്തേയും പ്രണയിച്ച് പ്രവാസ ജീവിതം തുടങ്ങി ഏഴാം വര്‍ഷത്തില്‍ കാഴ്ച തിരിച്ചെടുത്ത കാരുണ്യവാന് പകരം നല്‍കിയത് അസാമാന്യമായ ഉള്‍ക്കരുത്തായിരുന്നു.
സ്പര്ശനത്തിലൂടെയും ശബ്ദത്തിലൂടെയും ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്ന ഇദ്ദേഹത്തിനു നൂറുകണക്കിനു ടെലിഫോണ്‍ നമ്പറുകള്‍ മനഃപാഠമാണ്.
തൊട്ടുനോക്കി കറന്‍സിയുെട മൂല്യം മാത്രമല്ല, കള്ളനോട്ടുകള്‍ കൂടി കണ്ടെത്തും.
കറന്‍സികള്‍ കൈകാര്യം ചെയ്യുന്ന ജോലിയില്‍ മാത്രമല്ല, മതം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ മേഖലകളിലെ അറിവും മികവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
വിശുദ്ധഖുര്‍ആനില്‍നിന്ന് ധാരാളം അധ്യായങ്ങള്‍ അര്‍ഥസഹിതം മനഃപാഠമുള്ള ഉമര്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നതുപോലെ കരുണാമയനില്‍ ഭരമേല്പിച്ച് ജീവിത വഴികള്‍ താണ്ടുന്നു.
കഥയും സാഹിത്യപംക്തിയും കൈകാര്യം ചെയ്തിരുന്ന ഉമര്‍ ഏവര്‍ക്കും പ്രചോദനമായി നമുക്കിടിയില്‍ ജീവിക്കുന്നു.
അദ്ദേഹത്തിന്റെ കൈയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ച ഞാന്‍ അക്കാര്യം തന്നെയാണ് ആ ചടങ്ങില്‍ എടുത്തു പറഞ്ഞത്.
പുഞ്ചിരി തൂകുന്ന ആ മുഖവും ഇഛാശക്തിയും ഏതൊരാള്‍ക്കും പ്രചോദനമാണ്.
മനം നിറയെ പ്രാര്‍ഥന മാത്രം.
![]() | |
ഉമര്‍.വി |
|
![]() | |
അബ്ദുറഹ്മാന് വണ്ടൂര്‍ |
![]() | |
അബു ഇരിങ്ങാട്ടിരി |
![]() | |
അമീര്‍ ചെറുകോട് |
![]() | |
അനില്‍ നാരായണ |
![]() | |
വി. ഉമറില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു |
![]() | |
സി.കെ. നജീബ് |
![]() | |
പി.കെ. അബ്ദുല്‍ഗഫൂര്‍ |
![]() | |
ഉസ്മാന് ഇരുമ്പുഴി, സി.കെ. ഹസന്‍കോയ, എം.അഷ്റഫ്, വി. ഉമര്‍, വി.ഖാലിദ്, അബു ഇരിങ്ങാട്ടിരി |
![]() | |
സി.കെ. ഹസന് കോയ |
![]() | |
പ്രൊഫ. ഇസ്മായില്‍ മരിതേരി |
![]() | |
ഖാലിദ്. വി |
![]() | |
കൊമ്പന് മൂസ |
![]() | |
പി.എം. മായിന്‍കുട്ടി |
![]() | |
ഹംസ മദാരി |
![]() | |
അബ്ദുശുക്കൂര് |
![]() | |
ടി. സാലിം |
Subscribe to:
Posts (Atom)