Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

Showing posts with label ഹാസ്യം malbu. Show all posts
Showing posts with label ഹാസ്യം malbu. Show all posts

February 5, 2012

പൊട്ടന്‍ കളി


പത്രക്കാരെല്ലാം പോക്കാണ്. പച്ചമലയാളത്തില്‍ പറഞ്ഞ കാര്യമാണേല്‍ പോലും ഒരു പത്രവും നേരാംവണ്ണം കൊടുക്കുന്നില്ല- മല്‍ബുവിന്റെ കേരളാ ഹൗസില്‍ എപ്പോഴും മാധ്യമനിരീക്ഷകനാകാറുള്ള പത്രക്കാരന്‍ രോഷംകൊണ്ടു. ഈ നിരീക്ഷണ മനസ്സാണ് ഒരിക്കലും പത്രത്തില്‍ ജോലി ചെയ്തിട്ടില്ലാത്ത ടിയാനെ പത്രക്കാരനാക്കിയത്.
 

ഇതിനിപ്പോ എന്താ ഒരു കുഴപ്പം? വലിയ ജനക്കൂട്ടത്തെ പ്രിയങ്കരനായ നേതാവ് അഭിസംബോധന ചെയ്യുന്ന നാലു കോളം ഫോട്ടോയും വാര്‍ത്തയും ചൂണ്ടി മല്‍ബു പറഞ്ഞു.
 

സ്വീകരണ വാര്‍ത്തയും പ്രസംഗവും പടം സഹിതം ഗംഭീരമായി പത്രത്തില്‍ കൊടുത്തിരിക്കുന്നു.
പിന്നെ നമ്മള്‍ ഒരുമിച്ചല്ലേ പ്രസംഗം കേള്‍ക്കാന്‍ പോയത്. അവിടെ കേട്ടതു തന്നെയാണ് ഇവിടെ അച്ചടിച്ചിരിക്കുന്നതും.
 

അതെ അതു പറ- മല്‍ബു പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആശാന്‍ ഇടപെട്ടു.
കണ്ടതായാലും കേട്ടതായാലും പിറ്റേന്നാള്‍ അത് അതുപോലെ വായിക്കണമെന്നത് നമ്മള്‍ മലയാളികളുടെ ഒരു ശീലമല്ലേ?
ഞാനും ഇന്ന് ആദ്യം നോക്കിയത് നമ്മള്‍ പങ്കെടുത്ത സ്വീകരണത്തിന്റെ വാര്‍ത്തയായിരുന്നു. ഇതാ ഈ മൂലയില്‍ നില്‍ക്കുന്നതാരാണെന്നു മനസ്സിലായോ? പത്രത്തിലെ ഫോട്ടോയുടെ ഒരു മൂലയില്‍ ചൂണ്ടി ആശാന്‍ ചോദിച്ചു.
ഇല്ല. മുഖം കറുത്തു പോയിരിക്കുന്നു. ആളെ മനസ്സിലാകുന്നില്ല.
പത്രക്കാരന്റേയും മല്‍ബുവിന്റേയും മറുപടി ആശാനെ നിരാശനാക്കി.
അയ്യോ അത് ഞാനായിരുന്നു. ഒട്ടും മനസ്സിലാകുന്നില്ല അല്ലേ. കുറച്ചൂടി വെളിച്ചത്തില്‍ നില്‍ക്കേണ്ടിയിരുന്നു അല്ലേ?
എന്നാലും വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്നു മല്‍ബു. കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ? 
 

പത്രക്കാരന്‍ വാര്‍ത്തയിലെ കുഴപ്പം വിശദീകരിച്ചില്ലെന്നു പറഞ്ഞ് ആശാന്‍ വിഷയം മാറ്റി. അതാണ് ആശാന്റെ മിടുക്ക്. സംഗതി എടങ്ങേറാകുമെന്നു കണ്ടാല്‍ സമര്‍ഥമായി വിഷയം മാറ്റും.
പത്രക്കാരന്‍ തുടര്‍ന്നു.
കുഴപ്പം നമുക്കൊക്കെ അറിയാവുന്നതു തന്നെയാണ്. ഈ വാര്‍ത്തയില്‍ വരേണ്ടതു വന്നില്ല. കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന വലിയ ഒരു ടെന്‍ഷന്റെ  ഈസി പരിഹാരമാണ് പത്രങ്ങളും റിപ്പോര്‍ട്ടര്‍മാരും തമസ്കരിച്ചിരിക്കുന്നത്. ഇനി പ്രസംഗത്തിന്റെ വീഡിയോ നമ്മുടെ നേതാക്കളും മന്ത്രിമാരും കണ്ടെങ്കിലേ രക്ഷയുള്ളൂ. മുഖ്യമന്ത്രി ചാണ്ടി സാറിനും അദ്ദേഹത്തെ ഇടക്കിടെ സമ്മര്‍ദത്തിലാക്കുന്ന മന്ത്രിസഭയിലെ രണ്ടാമനും പ്രയോജനപ്പെടുന്നതാണ് ഈ പ്രസംഗം. നല്ല ഒന്നാന്തരം ഒറ്റമൂലി. വാര്‍ത്തയുടെ മുഖ്യഭാഗം മാത്രമല്ല തമസ്കരിക്കപ്പെട്ടിരിക്കുന്നത്,
ഒരു മുന്‍ പ്രവാസിയുടെ ത്യാഗ മനസ്സു കൂടിയാണ്. നാടിനും നാട്ടാര്‍ക്കുംവേണ്ടി മെഴുകുതിരി പോലെ കത്തിത്തീരുന്ന ഓരോ പ്രവാസിയുടേയും സവിശേഷ ഗുണമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
 

പത്രക്കാരന്റെ പ്രസംഗം നീണ്ടപ്പോള്‍ മല്‍ബുവിനും ആശാനും സഹികെട്ടു.
വളച്ചുകെട്ടാതെ കാര്യം പറ മാഷേ,  ഒരു മാധ്യമ നിരീക്ഷണം.
 

മല്‍ബുവും കൂട്ടരും ഒരുമിച്ചാണ് പ്രസംഗം കേള്‍ക്കാന്‍ പോയിരുന്നത്. പ്രവാസികള്‍ക്ക് സുപരിതനായ പ്രസംഗകന്‍. തങ്ങളെ പോലെ നാടുവിട്ടു നന്നായവന്‍.
സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍ തലക്കെട്ട് വരേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നു-
മന്ത്രി പദവി വേണ്ട, ആരും തലപുകക്കേണ്ട -മഞ്ഞളാംകുഴി അലി.
പത്രക്കാരന്‍ വീണ്ടും പ്രഭാഷണം തുടങ്ങിയപ്പോള്‍ മല്‍ബു തടഞ്ഞു.
അതിന് അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ? പറയാത്ത കാര്യം എങ്ങനെയാ പത്രത്തില്‍ വരിക?
പിന്നെ അദ്ദേഹം അങ്ങനെ പറഞ്ഞില്ലേ. വളരെ സത്യസന്ധമായി തെളിമയോടെ പറഞ്ഞു.
സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല സി.പി.എം. വിട്ട് മുസ്‌ലിം ലീഗിലേക്ക് വന്നത്.
കേരള രാഷ്ട്രീയത്തിലെ അഞ്ചാം മന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ ഇതിലപ്പുറം എന്തു തെളിച്ചു പറയണം. ഇരുളിനെ പഴിക്കാതെ വെളിച്ചം കൊളുത്താന്‍ ശ്രമിക്കൂ എന്നും പറഞ്ഞ് പത്രക്കാരന്‍ ചര്‍ച്ച ഉപസംഹരിച്ചപ്പോള്‍ ഇരുട്ടും വെളിച്ചവും മന്ത്രിപ്പണിയും തമ്മിലുള്ള ബന്ധം അറിയാതെ മല്‍ബുവും ആശാനും വാ പൊളിച്ചു.
സ്‌കൈ സിറ്റി എന്നൊരു പദ്ധതിയുണ്ടോ? 

അതിനു അനുമതി കിട്ടിയോ?  
എന്നൊക്കെ മുഖ്യമന്ത്രി ചാണ്ടി സാര്‍ പൊട്ടന്‍ കളിച്ചപ്പോള്‍ പത്രക്കാര്‍ വാ പൊളിച്ചതുപോലെ.







May 1, 2011

ചുളു വിലയ്‌ക്കൊരു കാര്‍

എക്‌സിറ്റില്‍ പോകുമ്പോള്‍ വീട്ടുപകരണങ്ങളുടെയും കാറിന്റെയും വില്‍പനയാണ് ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പാവങ്ങളുടെ ഇ കൊമേഴസ്. ഒട്ടും പണച്ചെലവില്ലാതെ മാന്യമായ വില നേടി ഫ്‌ളാറ്റ് കാലിയാക്കാന്‍ നെറ്റിലെ ഏതാനും സൈറ്റുകള്‍ അവസരമൊരുക്കുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാനും തമാശ കാണിക്കാനും ചിലര്‍ അതു വേദിയാക്കുമെങ്കിലും ഇത്തരം സൈറ്റുകളോട് എന്നുമെന്നും കടപ്പാടുള്ളവരാണ് മല്‍ബുകള്‍.
മിതമായ വാടകക്ക് ഫ്‌ളാറ്റ് കണ്ടെത്താനും ആവശ്യമായ വീട്ടുസാധനങ്ങള്‍ ചുളുവിലയ്ക്ക് തരപ്പെടുത്താനും ഓരോ മല്‍ബുവിനും  ഇതുവഴി സാധിക്കുന്നു.
എക്‌സിറ്റില്‍ പോകുന്നയാളുടെ തിരക്കനുസരിച്ചായിരിക്കും വിലക്കിഴിവിന്റെ വ്യാപ്തി. നാളെ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഇന്ന് കിട്ടിയ വിലയ്ക്ക് സാധനങ്ങള്‍ വിറ്റൊഴിവാക്കുകയേ നിര്‍വാഹമുള്ളൂ. അല്ലെങ്കില്‍ സാധനങ്ങളെല്ലാം വണ്ടിയില്‍ കയറ്റി പഴയ സാധനങ്ങളുടെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കേണ്ടി വരും.
സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടം വാടകക്ക് നല്‍കുന്നതു പോലെയായിരിക്കും ചിലരുടെ പരസ്യങ്ങള്‍. ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ കെട്ടിടമുടമക്ക് വാടക നല്‍കുകയും എന്നാല്‍ ഇടക്കുവെച്ച് ഫ്‌ളാറ്റ് ഒഴിയേണ്ടിയും വരുന്നവരാണ് പരസ്യങ്ങള്‍ വഴി പുതിയ ആളെ കണ്ടെത്താന്‍ ശ്രമിക്കുക. ബാക്കി വാടക നല്‍കാന്‍ തയാറുള്ളയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടമക്ക് മുന്‍കൂറായി നല്‍കിയ വാടക ഉപേക്ഷിച്ചു പോകേണ്ടിവരും.
സൗകര്യപ്രദമായ സ്ഥലത്ത് രണ്ടു മുറികളുള്ള ഫ്‌ളാറ്റിന്റെ വാടക തുകയും അതോടൊപ്പം ലഭ്യമായ സാധനങ്ങളുടെ നീണ്ട ലിസ്റ്റും ചേര്‍ത്തുള്ള പരസ്യങ്ങള്‍ പുതുതായി ഫ്‌ളാറ്റ് അന്വേഷിക്കുന്നവരെ ആകര്‍ഷിക്കും.
എ.സി തുളകള്‍ ഒഴിഞ്ഞു കിടപ്പുണ്ടോ എന്നു നോക്കി റോഡുകളിലൂടെ നടന്നു വലയുന്ന മല്‍ബുകളോട് സുഹൃത്തുക്കള്‍ ചോദിക്കും: സൈറ്റിലിട്ടില്ലേ... ഫഌറ്റ് വേണമെന്ന് ഒരു പരസ്യം കൊടുത്തുനോക്കൂ, ചെലവൊന്നുമില്ലല്ലോ.
ഫ്‌ളാറ്റ് ആവശ്യമുണ്ടെന്ന പരസ്യങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.
വീട്ടുപകരണങ്ങള്‍ക്കും കാറിനും മാത്രമല്ല, ഉപയോഗിച്ച കംപ്യൂട്ടറുകള്‍ക്കും ക്യാമറകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കുമൊക്കെ വാങ്ങലുകാരെ കണ്ടെത്താന്‍ വെബ് സെറ്റുകള്‍ ആശ്രയിക്കാം. ചിത്ര സഹിതം കൊടുക്കുന്ന പരസ്യങ്ങളില്‍ കിട്ടേണ്ട വിലയും കാണിച്ചിരിക്കുമെങ്കിലും ചേര്‍ത്തിരിക്കുന്ന നമ്പറുകളിലോ ഇ-മെയിലിലോ ബന്ധപ്പെട്ട് വിലപേശി  വാങ്ങിയാല്‍ മതി.
ആവശ്യമായ സാധനങ്ങളുടെ പരസ്യം വരുന്നുണ്ടോ എന്നുനോക്കി കാത്തരിക്കുന്നവരുണ്ട്.
അങ്ങനെ നോക്കി നോക്കി കണ്ടെത്തിയ പരസ്യത്തിലെ നമ്പറില്‍ വിളിച്ച് ഒരു മല്‍ബു കൂട്ടുകാരനോടൊപ്പം കാര്‍ കാണാനും വിലയുറപ്പിക്കാനും പോയി.
2005 മോഡല്‍ ഏഴു സീറ്റ് വണ്ടി ഉടന്‍ കൊടുക്കാനുണ്ടെന്ന പരസ്യം കണ്ടാണ് മല്‍ബു അതിരാവിലെ തന്നെ വിളിച്ചുനോക്കിയത്. പരസ്യം ചേര്‍ത്ത് കൈയെടുക്കുന്നതിനുമുമ്പ് തന്നെ അന്വേഷണം ലഭിച്ചതില്‍ ആഹ്ലാദവാനായ കാറുടമ ഉടന്‍തന്നെ ചെന്നുനോക്കാന്‍ ആവശ്യപ്പെട്ടു.
വൃത്തിയും വെടിപ്പുമുള്ള ഒന്നാന്തരമൊരു കാര്‍. വിലയോ തുച്ചവും. 7500 റിയാല്‍ മാത്രം. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന വിലയുടെ നാലിരട്ടി കൊടുത്താല്‍ പോലും നഷ്ടമില്ലെന്ന് മല്‍ബുവും കൂട്ടുകാരനും വിലയിരുത്തി.
എന്നാലും ഇത്രയും വില കുറക്കാന്‍ എന്തായിരിക്കും കാരണം? ഒന്നുകില്‍ യൂസ്ഡ് കാറുകളുടെ വിലയെ കുറിച്ച് ധാരണയില്ലായ്മ. അല്ലെങ്കില്‍  എക്‌സിറ്റില്‍ പോകാനുള്ള തീയതി അടുത്തതിനാല്‍ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കാനുള്ള നിര്‍ബന്ധിതാവസ്ഥ. മൂന്നാമതൊരു സാധ്യതയുള്ളത് മൊബൈല്‍ ഫോണുകള്‍ പോക്കറ്റടിച്ച് കൊണ്ടുവന്ന് കിട്ടിയ വിലയ്ക്ക് തട്ടുന്നതുപോലെ അടിച്ചു മാറ്റിയ വണ്ടി കൈമാറാനുള്ള ശ്രമം. അവസാനം പറഞ്ഞതിന്് ഒട്ടും സാധ്യത കാണുന്നില്ല. കാരണം കടലാസുകളൊക്കെ റെഡിയാണെന്നും നാളെ തന്നെ എഴുതണമെന്നും ഉടമ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
മല്‍ബുവിനും ധൃതിയുണ്ട്. കാരണം ഇതുപോലൊരു വാഹനം ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുള്ള വിഡ്ഢിത്തത്തില്‍നിന്ന് ടിയാനെ ആരെങ്കിലും പിന്തിരിപ്പിച്ചാലോ. അല്ലെങ്കില്‍ ആയിരം റിയാല്‍ കൂടുതല്‍ ഓഫര്‍ ചെയ്ത് മറ്റേതെങ്കിലും മല്‍ബു വന്ന് തട്ടിയെടുത്താലോ.
ഒട്ടും വിലപേശാതെ മല്‍ബു കാര്‍ വാങ്ങാന്‍ തയാറായത് ഉടമയേയും ഇത്തിരി അത്ഭുതപ്പെടുത്താതിരുന്നില്ല. വിലപേശിയാല്‍ ഒരു അഞ്ഞൂറു റിയാലെങ്കിലും കുറച്ചു കൊടുക്കാന്‍ തയാറെടുത്തിരുന്നു അദ്ദേഹം. പൊതുവെ അങ്ങനെയാണ്. വാങ്ങലുകാര്‍ വിലപേശല്‍ നടത്തിയാല്‍ വിട്ടുവീഴ്ച ചെയ്യേണ്ട തുക കൂടി ചേര്‍ത്തായിരിക്കും വില്‍പനക്കാരന്‍ വില നിശ്ചയിക്കുക.
അങ്ങനെ കാര്‍ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അനന്തര നടപടികളെ കുറിച്ചുള്ള ചര്‍ച്ചയാരംഭിച്ച മല്‍ബു ആയിരം റിയാല്‍ അഡ്വാന്‍സ് നല്‍കാമെന്നും ബാക്കി 6500 വണ്ടിയെടുക്കുമ്പോള്‍ നല്‍കാമെന്നും പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഉടമയുടെ നാവിറങ്ങിപ്പോയി.
സാധാരണ നില വീണ്ടെടുത്ത അദ്ദേഹം ചോദിച്ചു: എന്ത്, 6500 റിയാലോ? നിങ്ങള്‍ പരസ്യം ശരിക്കും നോക്കിയില്ലേ? കാറിന്റെ വില 17500 റിയാലാണ്.
പരസ്യത്തില്‍ 7500 റിയാല്‍ മാത്രമാണ് ചേര്‍ത്തിരിക്കുന്നതെന്ന് മല്‍ബു ആവര്‍ത്തിച്ചപ്പോള്‍ ഉടമ പോസ്റ്റ് ചെയ്ത പരസ്യം ഒന്നുകൂടി എടുത്തുനോക്കി. അതേ വില 7500 മാത്രമാണ്.
സോറീട്ടോ... 7500 നു മുമ്പ് ഒന്ന് ടൈപ്പ് ചെയ്യാന്‍ വിട്ടുപോയതാണ്.
മല്‍ബുവും കൂട്ടുകാരനും പിന്നീട് അധിക നേരം അവിടെ നിന്നില്ല. അവിടെ നില്‍ക്കുന്നതിലും ഭേദമാണല്ലോ അടുത്ത പരസ്യം നോക്കാന്‍ കംപ്യൂട്ടറിനു മുന്നിലിരിക്കുന്നത്.


April 3, 2011

മില്‍മക്കൊരു ബദല്‍ സൗദിയ

പരസ്പരം കടിച്ചുകീറാന്‍ പുറപ്പെട്ടവരാണോ ഈ ഇരിക്കുന്നതെന്ന് ആരും സംശയിച്ചുപോകും.
തുല്യദുഃഖിതരായി, ഇടക്കിടെ വാച്ച് നോക്കി, അക്ഷമരായി കാത്തിരിക്കുന്നവര്‍.
ഒരുമയോടെയുള്ള ഈ ഇരിപ്പ് പക്ഷേ, നയനാനന്ദകരം തന്നെ. നാട്ടിലെത്തി വോട്ടു പിടിക്കാന്‍ കരുതിവെച്ചിരിക്കുന്ന അരിയും ഐസ്ക്രീമുമൊക്കെ വിസ്്മരിച്ചുകൊണ്ടുള്ള സൗഹൃദം. ഇപ്പോള്‍ പരിഭവങ്ങളൊക്കെയും ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. എയര്‍ ഇന്ത്യയുടെ കൊടും ചതി.
വേണ്ടത്ര അറ്റകുറ്റപ്പണി നടത്താത്ത വിമാനങ്ങളും താളം തെറ്റിയ സര്‍വീസുകളും മുഖമുദ്രയാക്കിയ എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന കൊലച്ചതി ഒട്ടും പുതുമയുള്ളതല്ല. പ്രവാസ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ദുരനുഭവത്തിനു സാക്ഷിയാകാത്ത ഒറ്റ പ്രവാസിയും ഉണ്ടാകുകയുമില്ല.
വിശാലമായ വിമാനത്താവളത്തില്‍ ഇപ്പോള്‍ ശപിച്ചു കഴിയുന്നവര്‍ സാധാരണക്കാരല്ല. സാധാരണ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സമീപിക്കേണ്ടവര്‍. മന്ത്രിമാരെ പോലും വിളിച്ച് വിമാനം ഏര്‍പ്പെടുത്താന്‍ കഴിവുള്ളവര്‍.
വിമാനം മാത്രമല്ല, പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. പലതും നാട്ടില്‍ ഭരിക്കുന്ന നേതാക്കളുടെ സമ്മര്‍ദമുണ്ടായാല്‍ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍. പക്ഷേ, കക്ഷിരാഷ്ട്രീയം പ്രവാസികളെയും വിഴുങ്ങിയപ്പോള്‍ ഐക്യം അസ്തമിക്കുകയും കാലുഷ്യങ്ങള്‍ ബാക്കിയാവുകയും ചെയ്തു.
സ്വന്തം സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താനാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടേയും സജീവ പ്രവര്‍ത്തകരുടേയും നാട്ടിലേക്കുള്ള യാത്ര. എല്ലാ പാര്‍ട്ടികളും പ്രവാസി സഹായം വാഗ്ദാനം ചെയ്തുകൊണ്ട് പ്രവര്‍ത്തകരെ നാട്ടിലയച്ചിട്ടുണ്ട്. ചിലരൊക്കെ പോകാനിരിക്കുന്നു.
ആരൊക്കെയാണ് പാര്‍ട്ടി ചെലവില്‍ നാട്ടിലേക്ക് പോയിരിക്കുന്നതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്താറില്ല. അതിന്റെ പേരില്‍ മറ്റൊരു ചേരിപ്പോര് സഹിക്കാന്‍ ഒറ്റ പ്രവാസി സംഘടനക്കും കെല്‍പില്ല താനും.
അങ്ങനെയങ്ങ് തീര്‍ത്തു പറയാന്‍ വരട്ടെ.
ഇലക്്ഷന്‍ പ്രചാരണത്തിനായി നാട്ടിലയച്ച പ്രവര്‍ത്തകരുടെ എണ്ണം പരസ്യമാക്കുന്നവരുമുണ്ട്.
ആരാണെന്ന് ഊഹിക്കാനൊന്നുമില്ല. വരുംവരായ്കകള്‍ ചിന്തിക്കാതെ, സമയനഷ്ടം ഒഴിവാക്കാന്‍ കേരളത്തില്‍ പ്രചാരണത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്്ത ദേശീയ ഭരണകക്ഷി തന്നെ. ദമാമില്‍നിന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ തങ്ങളുടെ നേതാവ് വര്‍ഗീസ് ചാക്കോയും മറ്റും എയര്‍പോര്‍ട്ടില്‍ കുടുങ്ങിയെന്ന വിവരം പുറത്തറിയിച്ചത് ഒ.ഐ.സി.സി ആയിരുന്നു. എയര്‍ ഇന്ത്യയുടെ നിരുത്തരവാദ നിലപാടില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ബൈജു കല്ലുമല പ്രതിഷേധിക്കുകയും ചെയ്തു.
ഗള്‍ഫിലെ പൊടിക്കാറ്റിനെ എയര്‍ ഇന്ത്യ പഴിച്ചുകൊണ്ടിരിക്കെയാണ് വിമാനത്തിന്റെ തന്നെ ചിറകൊടിഞ്ഞും യാത്രക്കാര്‍ പെരുവഴിയിലായത്. 
ഗള്‍ഫില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം കൊണ്ടുപോകുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ നാട്ടില്‍ ഇപ്പോള്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനും വിജയത്തിനുമായി പ്രവാസി അടവുകളുമായി പോകുന്നവരെ കണ്ടെത്താന്‍ സംവിധാനങ്ങളൊന്നുമില്ല. പ്രവര്‍ത്തകരെ ഇലക്്ഷന്‍ പ്രവര്‍ത്തനത്തിന് അയക്കുന്നതിന് നിയമതടസ്സങ്ങളുള്ളതു കൊണ്ടല്ല പാര്‍ട്ടികള്‍ അതു രഹസ്യമാക്കിവെക്കുന്നത്. ആരെ അയച്ചു, എങ്ങനെ, ഏതു മാനദണ്ഡംവെച്ച് തെരഞ്ഞെടുത്തുവെന്ന ചോദ്യങ്ങളുന്നയിക്കാനായി കാത്തുനില്‍ക്കുന്ന മോഹഭംഗത്തിലകപ്പെട്ട പ്രവര്‍ത്തകരില്‍നിന്ന് രക്ഷപ്പെടുവാനാണ്.
നിങ്ങടെ പാര്‍ട്ടി ആരെയെങ്കിലും നാട്ടിലയക്കുന്നുണ്ടോ എന്നു ചോദിച്ചുനോക്കൂ. ഏയ് ഞങ്ങള്‍ക്കതിനൊന്നും വകയില്ലെന്നായിരിക്കും മറുപടി. മറ്റേ പാര്‍ട്ടി അയച്ചല്ലോ എന്നു ചോദിച്ചാലോ? അവര്‍ക്കെന്താ, ഭരിക്കുന്ന പാര്‍ട്ടിയല്ലേ എന്നായിരിക്കും മറുപടി.
ദേ, നാട്ടില്‍ പ്രചാരണത്തിനു പോകുന്ന ഒരു മല്‍ബു അധിക ലഗേജിനുള്ള ചാര്‍ജ് ഒഴിവാക്കാന്‍ എയര്‍പോര്‍ട്ടില്‍ പരക്കം പായുന്നു. സെല്‍ഫോണില്‍ പലരേയും ട്രൈ ചെയ്യുന്നു.
15 കിലോ അധികമുണ്ട്. പലരുടേയും ഫോണ്‍ സ്വിച്ച്ഡ് ഓഫ്.
ഇലക്്ഷന്‍ യാത്രയല്ലേ, എന്താ ഇത്രയധികം ലഗേജ്? വോട്ടര്‍മാര്‍ക്ക്് കൊടുക്കാനുള്ള സമ്മാനങ്ങളാണോ?
ഏയ് ഇത് അതൊന്നുമല്ല. മല്‍ബിക്കും കുട്ടികള്‍ക്കുമുള്ള കുറച്ചു സാധനങ്ങളാണ്. അവരൊക്കെ രണ്ട് മാസം മുമ്പ് നാട്ടില്‍ പോയതല്ലേ? അവിടത്തെ പാലൊന്നും കുട്ടികള്‍ക്കു പിടിക്കുന്നില്ല. പച്ചവെള്ളമെന്ന് പറഞ്ഞ് കുട്ടികള്‍ തുപ്പിക്കളയുന്നു. അതുകൊണ്ട് ഇവിടെനിന്ന് ഒന്നു രണ്ട് പെട്ടി ലോംഗ് ലൈഫ് സൗദി മില്‍ക്ക് വാങ്ങി. പിന്നെ കുറച്ച് ഇന്‍ഡോമിയും.
എന്നാലും ഇതൊക്കെ ലഗേജ് അടച്ചുകൊണ്ടുപോയാല്‍ മുതലാകുമോ?
നോക്കട്ടെ, ലഗേജ് ഒഴിവാക്കിക്കിട്ടാന്‍ ഒന്നുകൂടി ട്രൈ ചെയ്യാം. കൗണ്ടറില്‍ പരിചയമുള്ള ആരെയും കാണുന്നില്ല. എന്തായാലും കൊണ്ടുപോയേ പറ്റൂ.


Related Posts Plugin for WordPress, Blogger...