Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

Showing posts with label ഫുട്ബോള്‍. Show all posts
Showing posts with label ഫുട്ബോള്‍. Show all posts

May 30, 2010

മഞ്ഞക്കുപ്പായമിടാന്‍ മല്‍ബു



കുഞ്ഞോനെന്തിനാ ഇപ്പോ തന്നെ മടങ്ങുന്നേ... ഒരു കൊല്ലം പോലും തികഞ്ഞില്ലല്ലോ? ~ഒന്നു രണ്ടു
കൊല്ലംകൂടി നിന്ന് കടമൊക്കെ തീര്‍ത്തിട്ട് പോന്നാ പോരേ?
മല്‍ബുവിന്റെ യാത്രയെക്കുറിച്ച് സംശയം മറ്റാര്‍ക്കുമല്ല, രണ്ടുലക്ഷം രൂപ ചെലവാക്കി വിസ
സംഘടിപ്പിച്ച് കുഞ്ഞോനെ ഗള്‍ഫിലേക്കയച്ച ബാപ്പയ്ക്ക് തന്നെയാ.
ഒരുവര്‍ഷം തികയുന്നതിനുമുമ്പേ കുഞ്ഞോന്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത് ബാപ്പയെ മാത്രമല്ല, പലരേയും അലോസരപ്പെടുത്തുന്നുണ്ട്.
കുഞ്ഞോന്‍ ഒന്നും പറയില്ല. എല്ലാം മൂളിക്കേള്‍ക്കും.
ഫോണ്‍ വെച്ച ഉടനെ ബാപ്പ മറ്റുള്ളവരുടെ നേരെ തിരിയും.
നീ അല്ലേ, അവനോട് പറയേണ്ടത്... നിനക്കറിയില്ലേ, അവന്‍ പോയിട്ട് ഇതുവരെ വിസയുടെ കണക്കില്‍
നയാപൈസ അയച്ചിട്ടില്ല. ഇപ്പോ, എന്തിനാ ഇങ്ങോട്ടേക്ക് ചാടിപ്പുറപ്പെടുന്നത്. എന്താ ഇവിടെ വിശേഷം?
ചോദ്യം കുഞ്ഞോന്റെ ഉമ്മയോടാണെങ്കിലും കേള്‍ക്കാന്‍ കുഞ്ഞിനെ ഒക്കത്തെടുത്തോണ്ട് കുഞ്ഞോന്റെ
കെട്ട്യോളുമുണ്ട്.
പടച്ചോനെ, ഓനോട് നമ്മളാരെങ്കിലും പറഞ്ഞോ. ഇപ്പോ ഇങ്ങോട്ട് ചാടിപ്പോരാന്‍. വരണ്ടാ, വരണ്ടാന്ന്
ഇവള്‍ ഫോണില്‍ പറയുന്നത് ഞാനെന്റെ കാതോണ്ട് കേട്ടതാ.
പക്ഷേ, ബാപ്പാക്ക് എങ്ങനെ അടങ്ങിയിരിക്കാന്‍ കഴിയും?
രണ്ടുലക്ഷം രൂപ ചെലവിട്ട് വിസയെടുത്തത് തെക്കും വടക്കും നടന്ന് കാലം കളഞ്ഞിരുന്ന കുഞ്ഞോനെ
ഒന്ന് നാടുകടത്താന്‍ തന്നെയായിരുന്നു.
നാടു കടത്തിയാല്‍ പിന്നെ അവന്‍ നേരെയായിക്കോളുമെന്നും അവന്റെ കളിക്കമ്പമൊക്കെ മരുഭൂമിയിലെ
ചൂടേല്‍ക്കുമ്പോള്‍ താനേ ഇല്ലാതായിക്കോളുമെന്നും പലരും ഉപദേശിച്ചപ്പോഴാണ് ഉപായം കൊള്ളാമെന്ന് ഹമീദാജിക്കും തോന്നിയത്.
പിന്നെ അധികം ആലോചിച്ചില്ല, വളരെ വേഗം ഒരു വിസ തരപ്പെടുത്തി.
വിമാനത്താവളത്തില്‍ വെച്ച് യാത്രയാക്കുമ്പോള്‍ പ്രത്യേകം പറഞ്ഞതായിരുന്നു.
കുഞ്ഞോനേ, നീ രണ്ടുവര്‍ഷം അവിടെനിന്ന ശേഷം നാട്ടിലേക്ക് വന്നാ മതീട്ടോ. കുട്ടികളെ മുഖം
എപ്പോഴും നിന്റെ മനസ്സിലുണ്ടാവണം. അവരുടെ ഭാവി ഓര്‍ത്തിട്ടുവേണം നീ അവിടെ ഓരോ കായിയും ചെലവാക്കാനും സൂക്ഷിക്കാനും.
ഹമീദാജിക്ക് ഇരുട്ടടി പോലെയായി കുഞ്ഞോന്റെ ഇപ്പോഴത്തെ മടക്കം. കുഞ്ഞോന്റെ സുഹൃത്തുക്കളില്‍
പലരെയും വിളിച്ച് അദ്ദേഹം തിരക്കി. അവന് അവിടെ എന്താ പ്രശ്‌നം? എന്തിനാ ഇത്ര വേഗം മടങ്ങുന്നേ?
ആര്‍ക്കും ഉത്തരമില്ലായിരുന്നു. ഉപദേശിക്കാനെത്തിയവരോടൊക്കെ കുഞ്ഞോന് ഒറ്റ മറുപടിയേയുള്ളൂ.
എനിക്ക് നാട്ടീപോണം. പോയിട്ട് ഇനീം വരാല്ലോ? റീ എന്‍ട്രീല്‍ തന്നെയാ പോകുന്നേ, എക്‌സിറ്റിലൊന്നുമല്ല.
കുഞ്ഞോനു മാത്രമല്ല, വര്‍ഷാവര്‍ഷം അവധി ലഭിക്കുകയെന്നത് എല്ലാ പ്രവാസികള്‍ക്കും
ആഹ്ലാദകരമാണെന്ന് പറയേണ്ടതില്ല. പതിനൊന്ന് മാസം തികയുമ്പോള്‍ ഒരുമാസത്തെ ശമ്പളവും വിമാനടിക്കറ്റുമടക്കമുള്ള അവധി എല്ലാവരുടേയും സ്വപ്നമാണ്.
അതൊക്കെ ഇവിടെ വന്നവര്‍ക്കല്ലേ അറിയൂ. നാട്ടിലിരിക്കുന്നവര്‍ക്ക് എന്തറിയാം.
കുഞ്ഞോനെ കുറിച്ച് പറയുകയാണെങ്കില്‍ നാട് മാത്രമല്ല, അവിടെ കാല്‍പന്ത് നടക്കുന്ന ഏതു ഗ്രൗണ്ടും
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്.
കോളാമ്പികള്‍ കെട്ടിവെച്ചുകൊണ്ടുള്ള ജീപ്പില്‍ കുഞ്ഞോന്റെ നീട്ടിയുള്ള അനൗണ്‍സ്‌മെന്റിലൂടെയാണ്
നാടുണര്‍ന്നിരുന്നത്.
പ്രിയമുള്ളവരേ, ഗ്രീന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന കുതിരുമ്മല്‍ ട്രോഫിക്ക് വേണ്ടിയുള്ള
ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന ആവേശകരമായ സെമിഫൈനലില്‍ റെഡ് സ്റ്റാറും ഗ്രീന്‍ സ്റ്റാറും ഏറ്റുമുട്ടുന്നു. കളി കാണാനും പ്രോത്സാഹിപ്പിക്കാനും എല്ലാ കായിക പ്രേമികളേയും ക്ഷണിക്കുന്നു...
അനൗണ്‍സര്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കേണ്ട, കുഞ്ഞോന്‍ തന്നെയാ എല്ലാമെല്ലാം. ടൂര്‍ണമെന്റ്
കമ്മിറ്റി ഉണ്ടാക്കുന്നതും നോട്ടീസും റസീറ്റും അച്ചടിക്കുന്നതും പിരിവ് നടത്തുന്നതും അങ്ങനെ അങ്ങനെ ഒരു ടൂര്‍ണമെന്റ് ഗംഭീര വിജയമാക്കുന്നതിന് ആവശ്യമായ എല്ലാമെല്ലാം.
ഇതിനിടയില്‍ കുഞ്ഞോനെന്ത് കുടുംബം, എന്തു ജോലി?
അങ്ങനെ ഗ്രൗണ്ടുകള്‍ കയറിയിറങ്ങിയ കുഞ്ഞോനെ ഉത്തരവാദിത്തം പഠിപ്പിക്കാനാണ് ബാപ്പ
ഹമീദാജി തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ട് വിമാനം കയറ്റിയത്.
പറഞ്ഞിട്ടെന്താ, നില്‍ക്കാന്‍ പറ്റുമോ കുഞ്ഞോന്.
ടെലിവിഷന്‍ തുറന്നാല്‍ കാണുന്നത് ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ജഴ്‌സിയണിഞ്ഞ് തന്റെ
കൂട്ടുകാര്‍ നാട്ടില്‍ ആരവമുയര്‍ത്തുന്നു.
മക്കള്‍ക്ക് രണ്ട് കുഞ്ഞുടുപ്പ് വാങ്ങിയതോടൊപ്പം കുഞ്ഞോന്‍ തെരഞ്ഞ് പിടിച്ച് വാങ്ങിയിട്ടുണ്ട്, പത്ത്്
ജോടി മഞ്ഞക്കുപ്പായവും നീല ട്രൗസറും.
മഞ്ഞപ്പടയുടെ ആവേശമുയര്‍ത്താന്‍ ജഴ്‌സി കൊടുത്തയക്കാനാണ് കൂട്ടുകാര്‍
ആവശ്യപ്പെട്ടിരുന്നതെങ്കിലും അതുമായി നേരിട്ടങ്ങോട്ട് പോകാന്‍ കുഞ്ഞോനങ്ങ് തീരുമാനിച്ചു.
ആര്‍ക്കും തടയാനാവില്ല യാത്ര.
നാട്ടില്‍ എത്തിയ ഉടന്‍ ഇടാനായി പെട്ടിക്കകത്ത് ഏറ്റവും മുകളില്‍തന്നെ വെച്ചിട്ടുണ്ട് മഞ്ഞക്കുപ്പായം. ഒന്നുരണ്ട് വിസിലും.
കുഞ്ഞോന്‍ പോയി വരട്ടെ, ലോകകപ്പ് കഴിഞ്ഞ് കാണാം.



Related Posts Plugin for WordPress, Blogger...