Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

Showing posts with label house driver. Show all posts
Showing posts with label house driver. Show all posts

January 29, 2012

തള്ളേടെ ഒരു ഗമ


ഇന്റര്‍വ്യൂ കഴിഞ്ഞ് കാത്തിരിക്കുകയാണ് മല്‍ബു. ഏതു ജോലി ആയാലും ഇന്റര്‍വ്യൂവിനു ശേഷം തീരുമാനം അറിയുന്നതുവരെ ഇത്തിരി ചങ്കിടിപ്പ് ആര്‍ക്കുമുണ്ടാകും. അതു രണ്ടു ദിവസമാണെങ്കില്‍ രണ്ടു ദിവസം. പുതിയ മേച്ചില്‍പ്പുറം തേടുന്നത് ഈ ദിവസങ്ങളില്‍ അല്‍പം സ്ലോ ആക്കും. യെസ് ഓര്‍ നോ അറിഞ്ഞിട്ടു മതിയല്ലോ അടുത്ത തെരച്ചില്‍. പക്ഷെ, മല്‍ബുവിന് അങ്ങനെയൊന്നുമില്ല. ഇതിപ്പോള്‍ കിട്ടാതെ എവിടെപ്പോകാനെന്ന മട്ട്. ഇതുപോലെ എത്ര ജോലി വന്നു, പോയി?

ഇന്റര്‍വ്യൂ, ടെസ്റ്റ് എന്നൊക്കെ കേട്ടാ തോന്നും ഏതോ വലിയ ജോലിയാണെന്ന്. അങ്ങനെയൊന്നുമല്ല, ഇപ്പോള്‍ ആളെ കിട്ടാനില്ലാതായിരിക്കുന്ന ഹൗസ് ഡ്രൈവറാണ് തസ്തിക. പണി കൊണ്ടുവന്ന ആശാനോട് അപ്പോള്‍ തന്നെ മല്‍ബു പറഞ്ഞതാണ്. 

നിങ്ങള്‍ പോയി പണി നോക്ക് മാഷേ. ഹൗസ് ഡ്രൈവര്‍ പണിക്ക് ഇന്റര്‍വ്യൂവും കൊണ്ടു വന്നിരിക്കുന്നു.

പക്ഷേ അറിഞ്ഞു നോക്കിയപ്പോള്‍ അല്‍പം ആകര്‍ഷണമുണ്ട്. മോശമല്ലാത്ത ശമ്പളം, താമസ സൗകര്യം, വീട്ടില്‍ അധികം ആളുകളില്ല. ഒന്നോ രണ്ടോ പേരെ വൈകിട്ടൊന്നു പുറത്തിറക്കി കറക്കിക്കൊണ്ടു വരണം. ഇതിനൊക്കെ പുറമെ കാലാകാലം വീട്ടു ഡ്രൈവറായി തുടരേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ഒന്നോ രണ്ടോ മാസത്തിനുശേഷം ഇവരുടെ കമ്പനിയില്‍ ഡ്രൈവറുടെ ഒഴിവു വരും, അപ്പോള്‍ അങ്ങോട്ടു മാറാം.


ഇതൊക്കെ കേട്ടാണ് മല്‍ബു ഇന്റര്‍വ്യൂവിനു പോയത്.

കമ്പനിയില്‍ ജോലിക്ക് കയറുക എന്നത് ഏതൊരു ഹൗസ് ഡ്രൈവറുടേയും മിതമായ ആഗ്രഹമായിരിക്കും. വീട്ടിലെ ഡ്രൈവര്‍ പണി എത്ര ആയാസരഹിതമാണെങ്കിലും വീട്ടുകാരികളെ സൂഖുകളില്‍ കൊണ്ടുപോയുള്ള കാത്തിരിപ്പ് സഹിക്കാനാവില്ല. ചില വീട്ടുടമകള്‍ക്കാണെങ്കില്‍ ഹൗസ് ഡ്രൈവറെന്നാല്‍ വീട്ടുവേലക്കാരനാണെന്നാണ് വെപ്പ്. അങ്ങനെ പണികള്‍ പലതു പറയുമ്പോള്‍ ഡ്രൈവറാണെന്നു പറഞ്ഞ് കോളറ് പിടിച്ചു നില്‍ക്കാനൊന്നും പറ്റില്ല.
 

മല്‍ബുവിന്റെ അനുഭവത്തില്‍ ഏറ്റവും ദുഷ്‌കരമാണ് ഈ വീട്ടുഡ്രൈവര്‍ പണി. എന്നിട്ടും പിടിച്ചുനില്‍ക്കുന്നത് വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്.
 

ഇന്റര്‍വ്യൂ വലിയ കാര്യമൊന്നുമായിരുന്നില്ല. സ്ഥിരമായി നില്‍ക്കില്ലേ? ഇടക്കുവെച്ച് മതിയാക്കിപ്പോകുമോ? റൂട്ടൊക്കെ അറിയാമല്ലോ എന്നൊക്കെ  ആയിരുന്നു ചോദ്യങ്ങള്‍. ഇന്റര്‍വ്യൂ ചെയ്ത മാന്യനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ ഗമ മാത്രമേ മല്‍ബുവിന് പിടിക്കാതിരുന്നുള്ളൂ.
 

അല്‍പം കഴിഞ്ഞപ്പോള്‍ ആശാന്‍ വിവരവുമായി എത്തി. മല്‍ബു മാത്രമല്ല, മുറിയില്‍ മറ്റുള്ളവര്‍ക്കും അറിയാന്‍ കൊതി ഉണ്ടായിരുന്നു.
വന്ന ഉടനെ ആശാന്‍ പറഞ്ഞു.


ഓന്റെ നാവ് പോക്കാണ്. പണിക്ക് ഓനെ വേണ്ടാന്ന് ആ തള്ള തീര്‍ത്തു പറഞ്ഞു.
എന്താ സംഭവം? ഇപ്പണിയില്ലെങ്കില്‍ വേറെ പണി. ആ തള്ളേടെ ജോലി കണ്ടിട്ടൊന്നുമല്ല മല്‍ബു ഇങ്ങോട്ട് വണ്ടി കയറിയത്. ആശാന്‍ തെളിച്ചു പറ. 


നാടു വിടുന്നവന്‍ ആദ്യം നാവുനന്നാക്കണം. മൂര്‍ച്ചയുള്ള വാള്‍തലപ്പില്‍ ഉരച്ച് നാവു നന്നാക്കി വന്നാലെ പുറംനാട്ടില്‍ ഗതി പിടിക്കൂ. ആ കഴിവങ്ങനെ വെറുതെ കിട്ടുകയൊന്നുമില്ല. നല്ല പരിശീലനം വേണം. അതിരാവിലെ എഴുന്നേറ്റ് വാളിനു മൂര്‍ച്ച കൂട്ടിയ ശേഷം നാവു നന്നായി പ്രയോഗിക്കണം. 

നിങ്ങള്‍ ഇതെന്താ ഇപ്പറയുന്നത്. എന്റെ നാവിനെന്തു പറ്റി. ഞാനെന്തു പറഞ്ഞൂന്നാ? മല്‍ബുവിന് ചൊറിഞ്ഞുവന്നു തുടങ്ങി. 

അവര്‍ രണ്ടു പേരും ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ താന്‍ എന്താണ് പറഞ്ഞത്? ഭാഗ്യത്തിനാ നിന്നെ അവര്‍ വെറുതെ വിട്ടത്. ഞാന്‍ എന്തു പറയാന്‍. ഒന്നും പറഞ്ഞിട്ടില്ല. അവരുടെ ചോദ്യങ്ങള്‍ക്കൊക്കെ ശരിയായ മറുപടി നല്‍കി. വിവരം അറിയിക്കാമെന്നു പറഞ്ഞു, മടങ്ങി. അത്രയേ ഉണ്ടായുള്ളൂ.
 

ഇത്രയേ ഉണ്ടായുള്ളൂ അല്ലേ. പിന്നെ അവര്‍ക്കെന്താ ഭ്രാന്തുണ്ടോ? നിന്റെ നാവ് മോശാന്നു പറയാന്‍.

അവര്‍ക്ക് വേറെ ആരെെയങ്കിലും കിട്ടിക്കാണും. നമ്മളെ ഒഴിവാക്കാന്‍ പറഞ്ഞതായിരിക്കും. എന്റെ ഭാഗത്തുനിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ല- മല്‍ബു പറഞ്ഞു.


അതൊന്നുമല്ല. നീ ആ സിനിമേന്ന് പകര്‍ത്തിയതാ അവിടേം പയറ്റിയത്. ആളുകള്‍ സംസാരിക്കുമ്പോള്‍ നേര്‍ക്കു നേരെ പറയണം. അവരു കേള്‍ക്കാതെ പിറുപിറുക്കുന്നത് സിനിമേല്‍ പറ്റും. ജീവിതത്തില്‍ പറ്റില്ല. അവര് ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ നീ തള്ളേടൊരു ഗമ എന്നു പറഞ്ഞില്ലേ? 


ഓ അത്. അവരുടെ ഇരിപ്പും ഭാവവും എനിക്കൊട്ടും പിടിച്ചില്ല. അതോണ്ട് ഞാന്‍ മനസ്സില്‍ അങ്ങനെ പറഞ്ഞിരുന്നു. അവിടെ എന്താ മനോഗതം അറിയുന്ന മെഷീനുമുണ്ടോ? ക്യാമറ കണ്ടിരുന്നു. ഇത്തിരി ശബ്ദം കൂടിപ്പോയിക്കാണും. എന്നാലും ഞാന്‍ പറഞ്ഞത് മലയാളത്തിലല്ലേ? അവര്‍ രണ്ടു പേരും അറബികളും. 

അവിടെയാണ് നിനക്ക് തെറ്റിയത്. ആ സ്ത്രീ അറബിയൊന്നുമല്ല. പണ്ടു പണ്ടേ ഇവിടെ വന്ന് അറബീനെ കല്യാണോം കഴിച്ച് താമസിക്കുന്ന കൊയിലാണ്ടിക്കാരിയാണ് അവര്‍.
മല്‍ബുവിന്റെ നാവിറങ്ങിപ്പോയി.


October 9, 2011

മഞ്ഞിനു മീതെ നിലാവ്

മല്‍ബു ഇത്രവേഗം മടങ്ങുമെന്ന് ആരും നിരീച്ചതല്ല.
എല്ലാവരെയും അറിയിച്ച്, കൊട്ടിഘോഷിച്ചു കൊണ്ടുള്ള ഒരു മടക്കം.
അഞ്ച് കൊല്ലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിന്റെ കോട്ടിട്ട ചൊങ്കന്‍ പടമാണല്ലോ പത്രത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നത്.
എന്നാലും ഇതെങ്ങനെ സാധിച്ചുവെന്ന് തിരക്കാത്തവരില്ല.
പ്രവാസത്തിനു ഇത്രവേഗം ഒരു ഫുള്‍ സ്റ്റോപ്പ് ? അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചോദിച്ചു. ഇരുപതും മുപ്പതും വര്‍ഷമായിട്ടും മടക്കയാത്രയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ തലയില്‍ പെയിന്റടിച്ചു നടക്കുന്നവരുടെ ഇടയില്‍.
മല്‍ബു മറുപടി പുഞ്ചിരിയിലൊതുക്കി.
കുത്തികുത്തി ചോദിക്കുന്നവരോട് പറയും. ജീവിതം ഇവിടെ ഹോമിക്കാനുള്ളതല്ല. അഞ്ച് വര്‍ഷത്തെ പരിധി നിശ്ചിയിച്ചോണ്ടാ ഞാന്‍ വിമാനം കയറിയത്. അഞ്ച് തികയാന്‍ ഇനി ഒരു മാസം കൂടിയുണ്ട്. പോയിട്ടുവേണം മോനെ സ്‌കൂളില്‍ ചേര്‍ക്കാന്‍. ശിഷ്ടകാലം എന്റെ മല്‍ബിയോടൊപ്പം സുഖജീവിതം.
പിന്നെ പിന്നെ, പറഞ്ഞാ മതി. സുഖ ജീവിതം. പൊരിയുന്ന ചൂടും കുത്തനെ ഉയരുന്ന സാധനങ്ങളുടെ വിലയും. ആറു മാസം തികച്ചു നില്‍ക്കാനാവില്ല. നീയൊക്കെ അനുഭവിക്കും.
എന്നാലും നീ ചെറുപ്പമല്ലേ. നല്ലോണം ആലോചിച്ചോണ്ടു തന്നെയാണോ തീരുമാനമെടുത്തത്. പലര്‍ക്കും മടങ്ങിപ്പോയിട്ട് അവിടെ നില്‍ക്കക്കള്ളി കിട്ടിയിട്ടില്ല. വല്ലതും ഉണ്ടോ നാട്ടില്‍. അവിടെ പോയി എന്തു ചെയ്യാനാ പ്ലാന്‍.
നല്ല സുഹൃത്തുക്കളുടെ അന്വേഷണവും ഉപദേശവും തുടര്‍ന്നു.
അങ്ങനെയിരിക്കെയാണ്  മല്‍ബുവിനു പേരുദോഷം വരുത്തിക്കൊണ്ട് ലുങ്കി ന്യൂസുകളുടെ പ്രവാഹം തുടങ്ങിയത്.

വെറുമൊരു ഹൗസ് ഡ്രൈവറായ മല്‍ബു ഇത്ര വേഗം എങ്ങനെ പ്രവാസത്തിന് ആണിയടിക്കും. അതിന്റെ ഗുട്ടന്‍സ് ലുങ്കി ന്യൂസ് ഉമടകള്‍ക്ക് ഒരു തരത്തിലും പിടികിട്ടുന്നില്ല. അവര്‍ പലമാതിരി കഥകള്‍ പരത്തി. രഹസ്യവിവരങ്ങളുടെ കുത്തൊഴുക്ക്.
അറബിച്ചി വലിയ ഒരു കിഴി നല്‍കിക്കാണും.
അല്ലെങ്കില്‍ അവിടെനിന്ന് എന്തേലും അടിച്ചു മാറ്റിക്കാണും.
തായ്‌ലന്റ് ലോട്ടറി കിട്ടിക്കാണും.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഓഫര്‍ സാധനങ്ങള്‍ വാങ്ങി കടകളില്‍ കൊടുത്ത് നല്ലോണം സമ്പാദിച്ചിട്ടുണ്ടാകും.
ഇതില്‍ അവസാനം പറഞ്ഞതാണ് അല്‍പമെങ്കിലും യാഥാര്‍ഥ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നത്. അല്ലാതെ അറബിച്ചി കിഴുക്കല്ലാതെ കിഴി നല്‍കിയിട്ടേയില്ല. സൂപ്പര്‍മാര്‍ക്കറ്റീന്ന് സോപ്പ് പൊടിയും പാല്‍പ്പൊടിയും ഓഫറില്‍ വാങ്ങി മറിച്ചു വിറ്റാല്‍ കിട്ടുന്നതിന് ഒരു കണക്കില്ലേ ഇഷ്ടാ. നട്ടാല്‍ മുളക്കാത്തെ നുണയൊന്നും ഇങ്ങനെ എഴുന്നള്ളിക്കരുത്. ജോലി കഴിഞ്ഞ് ഒഴിവുള്ള സമയത്ത് ഓഫറുകള്‍ തേടി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തേടി പോകാറുണ്ട്. അതു മനസ്സിലാക്കിയ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ഒരാള്‍ക്ക് വാങ്ങാവുന്ന ഒരിനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

അവന്‍ വല്ലതും അടിച്ചുമാറ്റിക്കാണുമെന്നും അതുകൊണ്ടാണ് വേഗം തടി സലാമത്താക്കുന്നതെന്നും ലുങ്കി ന്യൂസ് പരന്നത് മനസ്സിലാക്കി തന്നെയാണ് മല്‍ബുവിന്റെ മനസ്സില്‍ ഐഡിയ ഉദിച്ചത്. ഒളിച്ചോടി പോകുന്നതല്ലെന്നും എല്ലാവരെയും അറിയിച്ചുകൊണ്ടുതന്നെയാണ് പോക്കെന്നും നാലാളെ ബോധ്യപ്പെടുത്തുക.
ഒരു ഫോട്ടോ പത്രത്തില്‍ വരുത്തുക. അങ്ങനെ അടുത്ത കൂട്ടുകാരെ വിളിച്ച് പാര്‍ട്ടി ഏര്‍പ്പാടാക്കി. ബ്രോസ്റ്റും സെവനപ്പും.
അങ്ങനെയാണ് അടുത്ത ദിവസം പടം സഹിതം വാര്‍ത്ത വന്നത്.
അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിനു കൂട്ടുകാര്‍ യാതായയപ്പ് നല്‍കി.
ബ്രോസ്റ്റിനു മീതെ സെവനപ്പും വലിച്ചു കുടിച്ച  ശേഷം പല്ലില്‍കുത്തി രസിക്കുന്നതിനിടെ കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ മല്‍ബു അറിഞ്ഞോ അറിയാതെയോ തന്റെ വിജയഗാഥ അവതരിപ്പിച്ചു. മഞ്ഞിനുമീതെ നിലാവ് പെയ്തതു പോലെ.

അതിന്റെ തുടക്കവും വളര്‍ച്ചയും തിളങ്ങുന്ന ഇന്ത്യയിലാണ്. ഗള്‍ഫിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഉള്ള കാശ് തട്ടിക്കൂട്ടി ഇത്തിരി സ്ഥലം വാങ്ങിയിരുന്നു. അന്ന് മൂന്ന് ലക്ഷത്തിനു കിട്ടിയ റബര്‍ തോട്ടത്തിനു ഇപ്പോള്‍ വില 75 ലക്ഷമായിട്ടുണ്ട്.
ഇവിടെ വന്നതിനുശേഷം  രണ്ട് ലക്ഷത്തിനു വാങ്ങിയ 10 സെന്റിന് 20 ലക്ഷവുമായി. ഇനി ജീവിക്കാന്‍ ഇതൊക്കെ മതി. എന്താ പോരേ?
Related Posts Plugin for WordPress, Blogger...