Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

Showing posts with label നിതാഖാത്ത്. Show all posts
Showing posts with label നിതാഖാത്ത്. Show all posts

June 19, 2011

ചുകപ്പാണെടീ...

സൂപ്പര്‍ മാര്‍ക്കറ്റില്‍വെച്ചു കണ്ടുമുട്ടിയ ഒരു മല്‍ബി മറ്റൊരു മല്‍ബിയെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: ചുകപ്പാണെടീ...
ഇഖാമ തീരാന്‍ ഇനി മൂന്നു മാസം കഷ്ടിച്ചേയുള്ളൂ. ഓരോന്നു കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയാളുന്നു.
രണ്ടു ചുകപ്പുകാരെ എയര്‍പോര്‍ട്ടില്‍വെച്ച് എക്‌സിറ്റ് അടിച്ചൂന്ന് കേട്ടതില്‍ പിന്നെ അങ്ങേര്‍ക്ക് ജലപാനം നേരെയില്ല. ഇന്നലെ ഒരു പോള കണ്ണടിച്ചില്ല.
നെടുവീര്‍പ്പിടുന്ന മല്‍ബിയോട് അത് ഏറ്റുവാങ്ങാന്‍ ഇരയാക്കപ്പെട്ട മല്‍ബി അങ്ങോട്ട് ചോദിച്ചു:
ആരാ നിന്നോട് എക്‌സിറ്റ് അടിച്ചൂന്നൊക്കെ പറഞ്ഞത്? ഇതൊക്കെ ഓരോരുത്തര് ഉണ്ടാക്കി പറയുന്നതല്ലേ? അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കഫീലൊന്നുമില്ലാതെ എയര്‍പോര്‍ട്ടില്‍നിന്ന് അങ്ങനെ എക്‌സിറ്റ് അടിച്ചൊന്നും വിടുകയില്ല.
പറഞ്ഞത് മറ്റാരുമല്ല. നമ്മുടെ വടക്കേതിലെ മല്‍ബി തന്നെയാ. അവള്‍ വിവരം നല്‍കിയതുകൊണ്ട് ഞങ്ങള്‍ വെക്കേഷന്‍ പോകുന്നതുതന്നെ മാറ്റിവെച്ചു. റീ എന്‍ട്രി അടിക്കാന്‍ പോകണ്ടാന്നും ചുകപ്പായതോണ്ട് പോയാലുടന്‍ എക്‌സിറ്റ് അടിക്കുമെന്നുമാണ് അവള്‍ പറഞ്ഞത്.
എന്നാലും മണ്ടീ, നീ വലിയ ടീച്ചര്‍ ഒക്കെയാണല്ലോ. നിനക്കൊന്നാലോചിച്ചൂടേ. കഫീലുമായും കമ്പനിയുമായും ഇടപാടുകളൊക്കെ അവസാനിപ്പിക്കാതെ, പാസ്‌പോര്‍ട്ടുമായി റീ എന്‍ട്രിക്ക് പോകുന്നവരെയൊക്കെ പിടിച്ചങ്ങ് എക്‌സിറ്റ്  അടിക്കുമോ? വെറും ലുങ്കി ന്യൂസാണിത്. ഒരു യുക്തിയുമില്ലാതെ ഇതൊക്കെ വിശ്വസിക്കാനും പരത്താനും കുറെയാളുകളും.
യുക്തിയുടെ കാര്യമൊക്കെ അവിടെ കിടക്കട്ടെ. ഇവിടെ യുക്തിയൊക്കെ തോന്നുന്നതു പോലെയാണ്. നിനക്കറിയാലോ നാണീനെ എക്‌സിറ്റ് അടിച്ചിട്ട് എത്രമാത്രം കഷ്ടപ്പെട്ടിട്ടാ അവന്റെ മല്‍ബി ഇവിടെനിന്നു പോയത്? ഏതോ കാരണത്തില്‍ പിടിയിലായ നാണിയുടെ ഇഖാമയിലായിരുന്നല്ലോ അയാളുടെ ഭാര്യയും മക്കളും. അവരുടെ കാര്യം ഒന്നും ആലോചിക്കാതെ നാണിയെ എക്‌സിറ്റ് അടിച്ചങ്ങ് കയറ്റി വിടുകയായിരുന്നു. അപ്പോള്‍ യുക്തീനെ കുറിച്ചൊന്നും ചിന്തിക്കാന്‍ പറ്റില്ല.
അപ്പോള്‍ ഞാനല്ല, നീയാണ് മണ്ടി. കാര്യങ്ങള്‍ അന്വേഷിക്കാതെ വെറുതെ മണ്ടീന്നൊക്കെ പറയാനെളുപ്പമാണ്. അനുഭവിക്കുന്നവരുടെ കൂടെ ആരും കാണില്ല.
നെടുവീര്‍പ്പ് ഗൗരവത്തിനു വഴിമാറിയപ്പോള്‍ രണ്ടാമത്തെ മല്‍ബിയുടെ യുക്തികളും അസ്്തമിച്ചു. കാല്‍ നൂറ്റാണ്ടായില്ലേ പ്രവാസം തുടങ്ങിയിട്ട്. ഇനിയെങ്കിലും മടങ്ങിക്കൂടേ എന്നു ചോദിച്ചിരുന്നെങ്കില്‍ നെടുവീര്‍പ്പ് ചിലപ്പോള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയേനെ.
പരസ്പരം മിണ്ടാതെ നടന്നിരുന്നവര്‍ പോലും ഇപ്പോള്‍ കുശലാന്വേഷണത്തിനും തുടര്‍ന്ന് നിറങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനും സമയം കണ്ടെത്തുന്നു. ചിലര്‍ കണ്ടുമുട്ടി ഹസ്തദാനം ചെയ്യുന്നതു തന്നെ ചുകപ്പാണോ എന്നു ചോദിച്ചുകൊണ്ടാണ്.
സൗദി തൊഴില്‍ മേഖലയില്‍ പരിഷ്കരണത്തിന്റെ ഭാഗമായി ചുകപ്പ് കാറ്റഗറിയിലാകുന്ന കമ്പനികളിലെ വിദേശി തൊഴിലാളികളുടെ കഥ കട്ടപ്പൊകയാകുമെന്നാണ് വെപ്പ്. അവരുടെ ലേബര്‍ കാര്‍ഡും ഇഖാമയും പുതുക്കാതാകുന്നതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പനികള്‍ക്ക് നല്‍കിയ നിറങ്ങള്‍ തല്‍ക്കാലം തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്് സൈറ്റില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടെങ്കിലും അതു കൂടുതല്‍ തെളിഞ്ഞുവരുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.
ആശ്വസിക്കുന്ന ഒരേയൊരു കൂട്ടര്‍, അഞ്ച് വര്‍ഷത്തേക്കെന്നും പറഞ്ഞ് നാടുവിട്ട് പത്തും ഇരുപതും വര്‍ഷമായിട്ടും നാടണയാത്ത മല്‍ബുകള്‍ക്കുവേണ്ടി ഋതുഭേദങ്ങള്‍ക്കിടയില്‍ കാത്തിരിപ്പ് തുടരുന്ന മല്‍ബികള്‍ മാത്രം.
ഇനിയെങ്കിലും ഇക്കാ ഇങ്ങോട്ടു മടങ്ങുമല്ലോ എന്നും ഇനിയെങ്കിലും അതിയാനെ ഇങ്ങോട്ട്  കെട്ടിയെടുക്കുമല്ലോ എന്നും കാത്തിരിപ്പിന്റെ തോതും കാഠിന്യവുമനുസരിച്ചും സ്‌നേഹത്തിന്റെ നിറഭേദങ്ങളനുസരിച്ചും മാറിമറിയാം.
Related Posts Plugin for WordPress, Blogger...