Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 15, 2013

പിഴമേല്‍പിഴ



കൗണ്ടറിനകത്ത് ടൈ ശരിയാക്കുകയായിരുന്ന മല്‍ബുവിന്റെ മുഖത്തേക്ക് കസ്റ്റമര്‍ അയാളുടെ അവസാനത്തെ ആയുധം പ്രയോഗിച്ചു. അതു കൃത്യമായി മൂക്കിന്റെ വലതു ഭാഗത്തു കണ്ണിനു താഴെയായി ചെന്നു പതിച്ച് ചിതറി.
ടൈയില്‍ പിടിച്ചു വലിക്കാവുന്ന ദൂരത്തിലല്ലാത്തതിനാല്‍ ക്ഷുഭിതനായ കസ്റ്റമര്‍ക്ക് വേറേ വഴി ഇല്ലായിരുന്നു. അറ്റകൈക്കുള്ള ഈ വായ്പ്രയോഗം സാധരണ കാണാറുള്ളത് റോഡുകളിലാണ്.
ആഞ്ഞുള്ള തുപ്പല്‍.
ഡ്രൈവിംഗിലെ പിശകുകകളും തര്‍ക്കങ്ങളും പലപ്പോഴും ഇങ്ങനെയാണ് പര്യവസാനിക്കാറുള്ളത്. സിഗ്നലുകളില്‍ കാര്‍ നിര്‍ത്തി ചാടി ഇറങ്ങി മറ്റേ വാഹനത്തിലെ ഡ്രൈവറുടെ മുഖത്തേക്ക് കൃത്യമായി ബോള്‍ ബാസ്‌കറ്റിലിടുന്നതുപോലെ തുപ്പല്‍ എത്തിക്കുന്ന വിരുതന്മാരുണ്ട്. നിത്യാഭ്യാസമായതു കൊണ്ടായിരിക്കാം അവര്‍ക്ക് ഇത് ഇത്ര കിറുകൃത്യമായി  നിര്‍വഹിക്കാന്‍ സാധിക്കുന്നത്. തര്‍ക്കിക്കാന്‍ വരുന്നവരെ കൈകാര്യം ചെയ്യാന്‍ വണ്ടിയില്‍ മുട്ടന്‍ വടി സൂക്ഷിക്കുന്ന ഡ്രൈവര്‍മാര്‍ക്കുപോലും വജ്രായുധം പ്രയോഗിക്കുന്ന ഇത്തരക്കാരോട് തോറ്റു പിന്മാറുകയേ നിര്‍വാഹമുള്ളൂ.
മുഖത്തേറ്റ തുപ്പല്‍ പനിനീരാണെന്നു കരുതി അധികനേരം നില്‍ക്കാനാവില്ല. കൗണ്ടറില്‍നിന്ന് പുറത്തുകടന്ന് കഴുകണമെന്നുണ്ട് മല്‍ബുവിന്. പക്ഷേ, പുറത്തിറങ്ങാന്‍ ഭയം. നെഞ്ച്‌വിരിച്ചുകൊണ്ടുനില്‍ക്കുകയാണ് മുന്നില്‍ കസ്റ്റമര്‍. കാര്യം മനസ്സിലാക്കിയ മറ്റൊരു മല്‍ബു സഹപ്രവര്‍ത്തകന്‍ ഒരു ടിഷ്യൂ നല്‍കിക്കൊണ്ട് ഉപദേശിച്ചു.
തല്‍ക്കാലം ഇതുകൊണ്ടു തുടച്ചുകള. ഇനിയൊന്നും അയാളോട് പറയാന്‍ നില്‍ക്കണ്ട. എന്തും ചെയ്തു കളയും. കുറച്ചുനേരംനിന്ന് പകയങ്ങടങ്ങിയാല്‍ താനേ പൊയ്‌ക്കോളും.
പക്ഷേ, പോകുന്ന മട്ടില്ല. ഓണറെ വിളിക്കാതെ പോകുന്ന പ്രശ്‌നമില്ലെന്ന പിടിവാശിയിലാണ് അയാള്‍. ഓറ് കുറേ ദൂരെ പോയതാണെന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. എത്ര നേരായാലും കണ്ടിട്ടേ പോകുന്നുള്ളൂ. ഇവനെയൊക്കെ ഇനിയും കടയില്‍ നിര്‍ത്തുമോ എെ
ന്നാന്നറിയണം.
പരാതി പറയാന്‍ വന്നപ്പോള്‍ മല്‍ബു അവഗണിച്ചതാണ് കസ്റ്റമറെ ഇത്രമേല്‍ ക്ഷുഭിതനാക്കിയത്. വില കൂടുതല്‍ ഈടാക്കിയെന്നു ആവലാതി പറഞ്ഞപ്പോള്‍ അതാണ് ഞങ്ങളുടെ വില, വേണമെങ്കില്‍ വാങ്ങിയാല്‍ മതിയെന്നായിരുന്നു മല്‍ബുവിന്റെ നിലപാട്. കുറച്ചുനേരം നാക്കിട്ടടിച്ച് അയാളങ്ങ് പോയ്‌ക്കൊളും എന്നു കരുതിയ മല്‍ബു സ്മാര്‍ട്ട് ഫോണില്‍ ചാറ്റ് തുടങ്ങുകയും ചെയ്തു. ചാറ്റിനിടയില്‍ പുഞ്ചിരി വിടര്‍ന്ന മുഖത്തേക്കാണ് വാണം പോലെ തുപ്പല്‍ വന്നുപതിച്ചത്.
കടയില്‍ തന്നെ ഉണ്ടായിരുന്നു മറ്റു മല്‍ബുകളും രണ്ടു ചേരിയായി. ചിരിച്ചു കാണിക്കുമെങ്കിലും അവസരം കിട്ടിയാല്‍ പാരയ്ക്കാണല്ലോ അവര്‍ക്കും മുഖ്യസ്ഥാനം. കസ്റ്റമറെ മൈന്റ് ചെയ്യാതെ മല്‍ബു ഫോണില്‍ കളിച്ചത് തെറ്റാണെന്ന് ഒരു കൂട്ടര്‍ വിധിയെഴുതി.
എന്തായാലും ഓണറെ വിളിക്കാതെ പോംവഴിയില്ല. ഇയാള്‍ പോകില്ല. സ്റ്റാഫിന് ഓണറെ വിളിക്കാന്‍ മടിയാണ്. കാരണം, കടയില്‍ എന്തു പ്രോബ്ലം ഉണ്ടായാലും തന്നെ വിളിച്ച് എടങ്ങേറാക്കരുതെന്നും സ്വയം തന്നെ പരിഹാരം കാണണമെന്നുമാണ് ഓണറുടെ കല്‍പന. നൂറു മാലിഷ് പറഞ്ഞാലും മുസീബത്ത് നീങ്ങില്ലാന്ന് ബോധ്യപ്പെട്ട മറ്റു മല്‍ബുകള്‍ ഒടുവില്‍ ഓണറെ വിളിച്ചു.
പ്രോബ്ലം കേട്ട ഓണര്‍ അഞ്ച് മിനിറ്റു കൊണ്ട് കടയിലെത്തി. കയറിയ ഉടന്‍ കസ്റ്റമറെ കെട്ടിപ്പിടിച്ച് മുത്തിമണത്തു. ചിരപരിചിതനെ പോലെ പെരുമാറാന്‍ കഴിയുക എന്നത് ഓണറുടെ ഒരു കഴിവാണ്. ഓണറില്‍ ആകൃഷ്ടനായ കസ്റ്റമര്‍ അടുത്ത പ്രയോഗത്തിനായി കരുതിവെച്ചിരുന്ന തുപ്പല്‍ ഇറക്കിക്കൊണ്ട് പ്രോബ്ലം വിശദീകരിച്ചു.
സംഗതി ഇത്തിരി കടന്ന കൈയായിരുന്നു. ഒരു കടയിലും ഇല്ലാത്തത്രയും വിലയ്ക്ക് ഒരു സാധനം വിറ്റിരിക്കുന്നു. അതും എല്ലാ കടയിലും ഇഷ്ടം പോലെ ലഭിക്കുന്ന സാധനം. ബില്ലും എഴുതിക്കൊടുത്തിട്ടുണ്ട്. പക്ഷേ ബില്ലിലെ തുക 60 എന്നും 80 എന്നും വായിക്കാം. പരമാവധി വില്‍പന വില 60 ആയി തീരുമാനിച്ച സാധനമാണ്. 40 ആണ് മല്‍ബു വില. അതായത് 60 മുതല്‍ താഴോട്ട് 40 വരെ എത്ര കിട്ടിയാലും വില്‍ക്കാം. അതാണ് 80 റിയാലിനു വില്‍പന നടത്തി മനസ്സിലാകാത്ത തരത്തില്‍ ബില്ലെഴുതിയിരിക്കുന്നത്.
അല്ല ചങ്ങാതീ, ഇതെന്തിനാ 80 നു വിറ്റത്. 20 പോക്കറ്റിലാക്കാനായിരിക്കും അല്ലേ എന്ന് പറഞ്ഞു കൊണ്ട് ഓണര്‍ മല്‍ബു അല്‍പം മലയാളത്തില്‍ കയര്‍ത്തു. 20 റിയാലെടുത്ത് നല്‍കിയതോടെ കസ്റ്റമര്‍ സന്തോഷത്തോടെ യാത്രയായി.
60 റിയാലിനു വില്‍ക്കാന്‍ ഏല്‍പിച്ച സാധാനം എന്തിനു 80 റിയാലിനു വിറ്റു എന്ന കാര്യത്തില്‍ ഒരു വിശദീകരണം കിട്ടിയേ മതിയകൂ. വാക്കാല്‍ ഷോക്കോസ് നല്‍കി ഓണര്‍ കാത്തുനിന്നു. ഇനി അങ്ങനെ എടുത്താല്‍ തന്നെ കസ്റ്റമറോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. തുപ്പുകയല്ല അയാള്‍ മോന്തക്കിട്ട് രണ്ട് തരികയാണ് ചെയ്യേണ്ടിയിരുന്നത്.
കോട്ടും ടൈയുമിട്ട മല്‍ബുവിന്റെ തൊലി ഉരിഞ്ഞുപോയെങ്കിലും അതു പുറമെ കാണിക്കാതരിക്കാനുള്ള മിടുക്ക് മുഖത്തെ നിറഞ്ഞ വിഡ്ഢിച്ചിരിയിലൂടെ പ്രകടമായി.
എന്തിന് 20 റിയാല്‍ അധികം വാങ്ങി? ഓണര്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മല്‍ബു തിരിച്ചങ്ങോട്ട് ഒരു ചോദ്യം കാച്ചി.
ഇഖാമ പുതുക്കുന്നതിന് ലെവി അടക്കാനെന്നും പറഞ്ഞ് എന്നോട് 2500 റിയാല്‍ അധികം വാങ്ങിയോ?
സ്വദേശികളെ നിയമിക്കാത്തതിനുള്ള ശിക്ഷയാണല്ലോ ലെവിത്തുക. അതു പിന്നെ ഇവരോടല്ലാതെ ഞാന്‍ ആരോടു വാങ്ങും. പത്രത്തില്‍ വായിച്ചില്ലേ, ലെവി കാരണം റൊട്ടിയുടെ വണ്ണം പോലും കുറച്ചിരിക്കുന്നു. ഏതായാലും എന്റെ ലെവി നിങ്ങള്‍ കൊടുക്കുന്നില്ല. അപ്പോള്‍ പിന്നെ അതു സ്വന്തമായി കണ്ടെത്താനെങ്കിലും അനുവദിച്ചേ മതിയാകൂ. അല്ലെങ്കില്‍ പിരിച്ചുവിട്ടോളൂ.
ഇതും പറഞ്ഞ് പുറത്തിറങ്ങിയ മല്‍ബുവിന് മുഖം കഴുകിയിട്ടും കഴുകിയിട്ടും വൃത്തിയാകാത്തതുപോലെ.

January 1, 2013

പുറംകരാര്‍



ഒരു മോനേയുളളൂ സാര്‍. ഒരു ഡോക്ടറാക്കാനാ മോഹം.
അപ്പോള്‍ മോളില്ലേ?
കണക്കു മാഷിന്റെ നിര്‍ബന്ധം കാരണം മോനേയും കൊണ്ട് ഉപദേശിയെ കാണാനെത്തിയതായിരുന്നു മല്‍ബു.
ഇല്ല സാര്‍, ആകെ ഇവന്‍ മാത്രം. ആണായിട്ടും പെണ്ണായിട്ടും എല്ലാം.
ആരാ ഇങ്ങോട്ടു പറഞ്ഞുവിട്ടത്?
സ്‌കൂളിലെ കണക്കു മാഷാണെന്ന് പറഞ്ഞപ്പോള്‍  കൗണ്‍സലര്‍ ഡയറിയെടുത്ത് കുറിച്ചിട്ടുകൊണ്ട് പറഞ്ഞു.
നല്ല മാഷാണ്. കുട്ടികളുടെ പഠിത്തം മാത്രമല്ല. ഓവറോള്‍ നോക്കിക്കോളും.
അഭിപ്രായം പൂര്‍ണമായും ശരിയല്ല സാര്‍. ക്ലാസില്‍ പഠിപ്പിക്കൂലാന്നാ ഇവന്‍ പറയുന്നത്.
അതു നിങ്ങളുടെ തെറ്റിദ്ധാരണയാണ്. നല്ലവണ്ണം പഠിപ്പിക്കാന്‍ അറിയാവുന്ന സാറു തന്നെയാണ്. അദ്ദേഹത്തിന്റെടുത്ത് ട്യൂഷനു ചേരാന്‍ പോയി നോക്കണം. എപ്പോഴും ഫുള്ളാണ്.
ചീനച്ചട്ടിയുണ്ടോ വീട്ടില്‍?
ഇല്ല സാര്‍. നാട്ടിലുണ്ട്. അഞ്ചാറു വര്‍ഷം മുമ്പ് ഒരെണ്ണം ഇങ്ങോട്ടു കൊണ്ടുവരാന്‍ നോക്കിയതായിരുന്നു. പക്ഷേ കസ്റ്റംസില്‍ പിടിച്ചു പോയി.
ചീനച്ചട്ടി കസ്റ്റംസ് പിടിക്കുമോ?
അതുപിന്നെ, അതിന്റെ കൂടെ ഇങ്ങോട്ടു കൊണ്ടുവരാന്‍ പാടില്ലാത്ത ഒരു സാധനം കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് ആ പെട്ടി അങ്ങനെ തന്നെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു.
കസ്റ്റംസ് പിടിച്ചാല്‍ പെട്ടി ഉപേക്ഷിച്ച് ഊരിപ്പോരാന്‍ പറ്റുമോ?
ഇല്ല. ഞാന്‍ ആ പെട്ടി എയര്‍പോര്‍ട്ടില്‍നിന്ന് എടുക്കാന്‍ നിന്നില്ല. വേറേം കുറേ അപ്പത്തരങ്ങളും ഫുഡ് ഐറ്റംസും അതിലുണ്ടായിരുന്നു. വെറുതെ പുലിവാല് വേണ്ടാന്ന് വെച്ചു.
പിടിക്കൂന്ന് അറിഞ്ഞിട്ടും പിന്നെ എന്താണ് കൊണ്ടുവന്നത്?
അതുപിന്നെ വിമാനത്തില്‍ കയറിയപ്പോഴാണ് അടുത്തിരുന്നയാള്‍ കസ്‌കസ് ഇങ്ങോട്ടു കൊണ്ടുവരാന്‍ പാടില്ലാന്ന് പറഞ്ഞത്. പിന്നെ പെട്ടി ഉപേക്ഷിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.
പെട്ടിക്ക് പക്ഷേ, യാത്രക്കാരന്റെ പേരെഴുതിയ ടാഗ് കാണില്ലേ?
അതു പൊട്ടിച്ചു കളഞ്ഞിരുന്നു.
ആഹാ, കൊള്ളാലോ. ഇത്രയും വിളവുണ്ടായിട്ടാണോ ഇവന്‍ ഇങ്ങനെ ആയിപ്പോയത്. ആട്ടേ എന്താ ഇവന്റെ കുഴപ്പം?
അതു പിന്നെ എന്തു ചെയ്യാനാ സാറേ. ആകെയുള്ള ഒരുത്തനല്ലേ എന്നു കരുതി ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
അപ്പോള്‍ ചീനച്ചട്ടി ഇല്ല അല്ലേ?
അതെന്തിനാണ് ചീനച്ചട്ടി. ഇവനെയിട്ടു വറുക്കാനോ?
വീട്ടില്‍ ചീനച്ചട്ടി പോലുമില്ലാതെ പിന്നെ എങ്ങനെ ചീനരുടെ സംസ്‌കാരം വന്നു എന്ന് ആലോചിക്കാരുന്നു ഞാന്‍. ഒറ്റക്കുട്ടി കള്‍ചര്‍ ചീനരുടേതല്ലേ? നിങ്ങളെന്താ പിന്നെ കുട്ടികള്‍ വേണ്ടാന്നുവെച്ചത്?
എല്ലാ ചെലവും ചുരുക്കിയിട്ടും കിട്ടുന്ന വരുമാനം തികയുന്നില്ല. അപ്പോള്‍ പിന്നെ കുട്ടികളുടെ ചെലവ് ചുരുക്കി. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന പോലായി പിന്നീട് കാര്യങ്ങള്‍.
ആട്ടെ, ഇവന്റെ പ്രോബ്ലം പറഞ്ഞില്ല.
കണക്ക് സാര്‍ പഠിപ്പിക്കുന്നില്ലാന്ന് ഇവന്‍ കംപ്ലയിന്റ് ചെയ്തു. പഠിപ്പിച്ചില്ലെങ്കില്‍തന്നെ ഇവന്‍ പരാതി നല്‍കാമോ എന്നു മാഷ്. അങ്ങനെയാണ് നിങ്ങളുടെ അടുത്ത് കൊണ്ടു വന്ന് ഇവനെയൊന്ന് ശരിയാക്കിയെടുക്കാന്‍ കണക്കുമാഷ് തന്നെ നിര്‍ദേശിച്ചത്.
ശരിയാണ്. ക്ലാസില്‍ ശ്രദ്ധിക്കാതിരുന്നാല്‍ മാഷ് പഠിപ്പിക്കുന്നില്ലാന്ന് തോന്നും. ശരിക്കും ക്ലാസില്‍ ശ്രദ്ധിച്ചുതുടങ്ങിയാല്‍ ഇവന്‍ തന്നെ മാഷ്‌ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കും. പിന്നെ  കുട്ടികള്‍ നന്നാവാന്‍ സ്‌കൂളും മാഷമ്മാരും മാത്രം വിചാരിച്ചാല്‍ പോരാ. വീട്ടില്‍ പാരന്റ്‌സും ശ്രദ്ധിക്കണം. കാര്യമറിയാതെ മാഷന്മാരെ കുറ്റം പറയുക എളുപ്പമാണ്.
സര്‍, അതുപിന്നെ ഞങ്ങള്‍ പാരന്റ്‌സ് ജോലിക്കു പോയി കിട്ടുന്ന ശമ്പളത്തില്‍നിന്നാണല്ലോ സ്‌കൂളിലെ മാഷന്മാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. പാരന്റസ് കുട്ടികളെയും നോക്കി വീട്ടിലിരുന്നാല്‍ മാഷന്മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റ്വോ?
നല്ല ഒന്നാന്തരം ചോദ്യം തന്നെ. റിയാലിറ്റി ഷോയിലാണെങ്കില്‍ ഫുള്‍ മാര്‍ക്ക് കിട്ടും.
കുട്ടികളെ എങ്ങനെ ശാസിച്ചു വളര്‍ത്തും സാര്‍ ഇക്കാലത്ത്. പാന്റ്‌സില്‍ മൂത്രമൊഴിച്ചതിന് മകനെ ശകാരിച്ച മാതാപിതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മക്കളെ പോറ്റുന്ന ചുമതലയും ഏതെങ്കിലും പുറംകരാര്‍ കമ്പനിയെ ഏല്‍പിക്കേണ്ടിവരും.
ബെസ്റ്റ് ഐഡിയ. പാസ്‌പോര്‍ട്ട് നല്‍കാന്‍ പുറംകരാര്‍. കുട്ടികളെ ബസില്‍ സ്‌കൂളിലെത്തിക്കാന്‍ സ്‌കൂളിനു പുറംകരാര്‍. സര്‍വത്ര പുറം കരാറാകുമ്പോള്‍ മക്കളെ വളര്‍ത്തി വലുതാക്കി നല്‍കാനും പുറംകരാര്‍ കമ്പനികളാകാം.  ഇപ്പോഴുള്ള ഡേ കെയര്‍ സെന്റര്‍ കുറച്ചുകൂടി വികസിപ്പിച്ചാല്‍ മതിയല്ലോ? മാതാപിതാക്കള്‍ ജോലിക്കു പോയി ശമ്പളം പുറംകരാര്‍ കമ്പനിയെ ഏല്‍പിച്ചാല്‍  മതി. ഏതെങ്കിലും മല്‍ബു തുടങ്ങാതിരിക്കില്ല ഒരു പോറ്റുകേന്ദ്രം.



December 20, 2012

പൊടിക്കാറ്റും ബി.കോമും



അതിരാവിലെ മല്‍ബു കട തുറക്കുമ്പോള്‍ ദേ റോഡില്‍ ഒരാള്‍ തെക്കുവടക്കു നടക്കുന്നു. പരിചയമുള്ള കക്ഷിയാണ്. രണ്ടു മൂന്ന് ബില്‍ഡിംഗ് അപ്പുറത്ത് താമസിക്കുന്ന ഫുട്‌ബോള്‍ കളിക്കാരന്‍. എവിടെ കളിയുണ്ടോ അവിടെ ഇയാളെ കാണും. എന്നാലും ഇത്ര പുലര്‍ച്ചെ ഒരിക്കലും ഇങ്ങനെ പുറത്തിറങ്ങാറില്ല. വലിയ ജോലി കിട്ടാന്‍ പോകുന്നു എന്നൊക്കെ ആരോ പറഞ്ഞു കേട്ടിരുന്നു. പത്താം ക്ലാസും ഗുസ്തിയുമായാണ് നാട്ടില്‍നിന്ന് വന്നതെങ്കിലും സ്വന്തമായി പഠിച്ച് ബിരുദം നേടി. ഇപ്പോള്‍ ഇതാ അതിനനുസരിച്ചുള്ള ജോലിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു.
ആര്‍ക്കെങ്കിലും പുതിയ ജോലിയോ ശമ്പളക്കയറ്റമോ ഉണ്ടായീന്നു കേട്ടാല്‍ മല്‍ബുവിന് ചെറിയൊരു അസ്വസ്ഥത തോന്നാറുണ്ട്. അസൂയ എന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. എന്നാലും മനസ്സിലൊരു ചൊറിച്ചില്‍. പക്ഷേ അടുത്ത നിമിഷം മല്‍ബു തിരുത്തും.
എന്തു ജോലിയായിട്ടെന്താ. ബിസിനസിന് ഒക്കൂല. സ്വന്തം പരിപാടിയാകുമ്പോള്‍ ആരുടെ മുഖവും കാണേണ്ട. ഓഫീസ് ജോലിയൊക്കെ ആകുമ്പോള്‍ ആരുടെയൊക്കെ ആട്ടും തുപ്പും സഹിക്കണം. ചത്തു പണിയെടുത്താലും രണ്ടു നല്ല വാക്കു പോലുമുണ്ടാകില്ല.
കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം അയാള്‍ തിരിഞ്ഞു നടക്കുകയാണ്. റോഡിന്റെ രണ്ട് സൈഡിലേക്ക് നീങ്ങിയും എന്തോ തിരയുന്നതുപോലെയുമാണ് നടത്തം.
ഇങ്ങനെയാണോ വ്യായാമം. ഒന്നൂടി ഉഷാറായി നടക്കണം. തടി അറിയട്ടെ.
കടയില്‍നിന്ന് മല്‍ബു വിളിച്ചു പറഞ്ഞപ്പോള്‍ അയാള്‍ അടുത്തേക്കു വന്നു.
ഇതെന്താ ഇങ്ങനെ അനങ്ങിയുള്ള നടത്തം. ഇതിനെക്കാളും നല്ലത് നിങ്ങള്‍ക്ക് ഹൈപ്പറില്‍ നടക്കാന്‍ പോകുന്നതാ. അവിടെയാകുമ്പോള്‍ എ.സിയുടെ തണുപ്പില്‍ ഇങ്ങനെ ഉലത്തിയാല്‍ മതിയല്ലോ? നടത്തത്തിനായി ഹൈപ്പറില്‍ പോകുന്ന എത്രയോ പേരുണ്ട്.
നടക്കുകയൊന്നുമല്ല, ഒരു കടലാസ് കളഞ്ഞു പോയി. അത് തെരയുകയായിരുന്നു. കുറേ നേരായി നോക്കുന്നു.
റോഡില്‍ കളഞ്ഞു പോയാതണെങ്കില്‍ ഇന്നലെ രാത്രി വീശിയടിച്ച പൊടിക്കാറ്റു കൊണ്ടുപോയിക്കാണും. നോക്കിക്കേ എന്തൊരു നീറ്റാണ് റോഡ്. പൊടിയും കച്ചറയും ഒന്നുമില്ല.
എന്തു കടലസാണ് പോയത്. അത്യാവശ്യമുള്ളതാണോ? -മല്‍ബു ചോദിച്ചു
അത്യാവശ്യമുള്ളതു തന്നെയാണ്. എന്റെ ബി.കോം സര്‍ട്ടിഫിക്കറ്റാരുന്നു.
അതെങ്ങനെ ബി.കോം സര്‍ട്ടിഫിക്കറ്റ് റോഡില്‍ പോയി. വേറെ എന്തേലും പോയോ?
ഇല്ല. സര്‍ട്ടിഫിക്കറ്റ് മാത്രാണ് കളഞ്ഞുപോയത്.
പുതിയ ജോലിക്ക് കയറുമ്പോള്‍ കൊടുക്കാനുള്ളതാണ്.
അതുകേട്ടപ്പോള്‍ മല്‍ബുവിന് വിഷമമായി.
ഇന്നലെ രാത്രി കൂടി ഇയാളുടെ ഭാഗ്യത്തെ കുറിച്ചും പുതിയ ജോലിയെ കുറിച്ചും ശമ്പളത്തെക്കുറിച്ചുമൊക്കെ പറയുന്നതു കേട്ടിരുന്നു. ഫാമിലി സ്റ്റാറ്റസ് മാത്രമല്ല. മക്കളെ പഠിപ്പിക്കാനായി വേറേം തുക കിട്ടുമെന്ന കാര്യം പോലും പാട്ടായിരുന്നു.
സര്‍ട്ടിഫിക്കറ്റൊക്കെ സൂക്ഷിച്ചു വെക്കേണ്ടേ. ഇനിയിപ്പോ തെരഞ്ഞിട്ടൊന്നും വലിയ കാര്യമില്ല. അമ്മാതിരി കാറ്റായിരുന്നു ഇന്നലെ. മനുഷ്യന്മാരെ പോലും ഈ കാറ്റു കൊണ്ടു പോകുമെന്നാ തോന്നിയത്. പുതിയ ജോലിക്ക് കയറുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണം അല്ലേ.
ജോലി ഉറപ്പായിട്ടൊന്നുമില്ല. നാളെയാണ് ഇന്റര്‍വ്യൂ. കിട്ടാന്‍ തന്നെയാണ് 90 ശതമാനം ചാന്‍സും. നാളെ പോകുമ്പോള്‍ കൊണ്ടു പോകാനുള്ള സര്‍ട്ടിഫിക്കറ്റാണ് കളഞ്ഞു പോയത്-അയാളുടെ മുഖത്ത് ഇത്തിരി വിഷാദഭാവം.
കാര്യമാക്കണ്ട. ഒരു സര്‍ട്ടിഫിക്കറ്റാണോ ഇപ്പോള്‍ വലിയ കാര്യം. ഇവിടെ മല്‍ബുകള്‍ ഒപ്പിച്ചു തരാത്ത എന്തെങ്കിലും സര്‍ട്ടിഫിക്കറ്റുണ്ടോ?
ഞാനൊരു നമ്പര്‍ തരാം. ഇപ്പോ തന്നെ വിളിച്ചു പറഞ്ഞാല്‍ വൈകുന്നേരം സര്‍ട്ടിഫിക്കറ്റ് കിട്ടും. കോപ്പിയുണ്ടല്ലോ കൈയില്‍. അതും കൊണ്ടു ചെന്നാ മതി.
ഇതാണ് വി.സിയുടെ നമ്പര്‍.
ഓ. ഇത് എന്റെ പക്കലുണ്ട്-അയാള്‍ പറഞ്ഞു.
ഏതു സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനലിനെ വെല്ലുന്ന വ്യാജനെ നിര്‍മിച്ചു നല്‍കുന്ന ടിയാന്
മല്‍ബുകള്‍ അറിഞ്ഞിട്ട പേരാണ് വി.സി അഥവാ വൈസ് ചാന്‍സലര്‍. ഏത് കുഴഞ്ഞുമറിഞ്ഞ ഒപ്പും അതേപടി പകര്‍ത്താന്‍ കഴിയുന്നു എന്നത് വി.സിയുടെ സവിശേഷത.
വി.സിയെ വിളിക്കുകയല്ലേ എന്നു ചോദിച്ചിട്ടും  ഫുട്‌ബോള്‍ കളിക്കാരന്റെ മുഖം തെളിഞ്ഞില്ല. ഗോള്‍ മുഖത്തെത്തിയപ്പോള്‍ എതിരാളിയുടെ ചവിട്ടേറ്റതു പോലെ.
എന്താ ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കൊണ്ടുപോയാല്‍ മതിയോ-മല്‍ബു ചോദിച്ചു.
അതു പോരാ. ഒറിജിനല്‍ തന്നെ വേണം. പിന്നെ നിങ്ങള്‍ ആരോടും പറയരുത്. വി.സി. ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റ് തന്നെയാ ഇപ്പോള്‍ കളഞ്ഞു പോയത്. ഞാനത് ടെറസിനു മുകളില്‍ വെയിലു കൊള്ളാന്‍ വെച്ചതായിരുന്നു. കുറച്ചു പഴക്കം തോന്നിക്കുന്നത് നല്ലതാണെന്ന് വി.സി തന്നെയാണ് പറഞ്ഞത്. മൂന്ന് ദിവസായി വെച്ചിട്ട്. ഇന്നലെ എടുക്കാമെന്നു വിചാരിച്ചു വന്നതാ. അപ്പോഴേക്കും ടെറസും പൂട്ടി ആ ഹാരിസ് എവിടെയോ സര്‍ക്കീട്ട് പോയിരുന്നു. രാത്രി ഇങ്ങനെ പൊടിക്കാറ്റ് വീശൂന്ന് ആരു കണ്ടു.
ഇതും പറഞ്ഞ് ഗോളടിക്കാനുള്ള അവസരം പാഴാക്കിയ കളിക്കാരനെ പോലെ അയാള്‍ തിരിഞ്ഞു നടന്നപ്പോള്‍ മല്‍ബു മനസ്സില്‍ പറഞ്ഞു.
സ്വന്തം പ്രയത്‌നം കൊണ്ടു നേടിയ ബി.കോം പൊടിക്കാറ്റു കൊണ്ടുപോയി. വി.സിക്കു വീണ്ടും പണിയായി.



Related Posts Plugin for WordPress, Blogger...