Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 19, 2011

കാക്ക ഇനിയും വരും



ഇത് അവസാനത്തെ മടക്കമാണെന്ന് മല്‍ബു ആണയിടുന്നു.
ലാസ്റ്റ് ഫൈനല്‍. പക്ഷേ ഈ ആണയിടല്‍ എത്ര കണ്ടതാണെന്ന് മുറിയിലുള്ളവര്‍.
ങ്ങള് സിഗരറ്റ് വലി നിര്‍ത്തുന്നതു പോലെ തന്നാ ഇതും. 

നിര്‍ത്താന്‍ എന്തെളുപ്പം.
ങ്ങള് തന്നെ എത്ര തവണ നിര്‍ത്തീതാ. മഅസ്സാലമ പറഞ്ഞ് എത്ര തവണ പോയി. ഓരോ തവണയും പോക്ക് റീ എന്‍ട്രിക്കായതു ങ്ങടെ ഭാഗ്യം. എക്‌സിറ്റിലായിരുന്നെങ്കില്‍ കാണായിരുന്നു. ഒരു കണക്കെടുത്തു നോക്കിയേ, സിഗരറ്റ് വലി നിര്‍ത്തിയതാണോ, നാട്ടിലേക്ക് മടങ്ങിയതാണോ കൂടുതല്‍?

എ.സി ഓണ്‍ ചെയ്തിട്ടുണ്ടെങ്കിലും തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് മല്‍ബു വീശിക്കൊണ്ടിരുന്നു.
തോര്‍ത്ത് വീശിയതുകൊണ്ട് തണുക്കുമോ മനസ്സിലെ ചൂട്.


ശരിയാണ്, ഇനിയിങ്ങോട്ടില്ലെന്ന് പറഞ്ഞ് പല തവണ മടങ്ങിയിട്ടുണ്ട്. 

എല്ലാം പൊരുത്തപ്പെടണമെന്ന് പറഞ്ഞ് ഓരോരുത്തരോടും യാത്ര പറയുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട കുക്ക് തിരിച്ചുവരുമെന്ന കാര്യത്തില്‍ ഫഌറ്റിലെ താമസക്കാരില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.

ങ്ങള് ധൈര്യായിട്ട് പോയി വാ കാക്കാ എന്നേ അവര്‍ പറയുകയുളളൂ.
അടുപ്പിലെ ചൂടറിയാതെ, മനസ്സിനു കുളര്‍മ നല്‍കിയത് ഇവരുടെയൊക്കെ സ്‌നേഹമായിരുന്നു.


രണ്ടോ മൂന്നോ മാസം കഴിഞ്ഞ്, കൂടിയാല്‍ ആറു മാസം കഴിഞ്ഞ് തിരികെ ചെന്നാലും ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും കിടക്കാനൊരിടം അവര്‍ നല്‍കും.
പുകവലി മാത്രമാണ് കാക്കയില്‍ അവര്‍ കണ്ട ദോഷം.
അതുകൊണ്ടു തന്നെ ചോറിന് അരിയിട്ട ശേഷം ഡോര്‍ തുറന്ന് പുറത്തിറങ്ങി വലിച്ചു തീര്‍ക്കുകയെന്ന നിയോഗം കാക്ക വേഗം പൂര്‍ത്തിയാക്കും. സിഗരറ്റിന്റെ മണമില്ലെന്ന ആത്മവിശ്വാസത്തോടെ വീണ്ടും അടുക്കളയില്‍.
ദേ വയസ്സ് കൂടി വരികാട്ടോ. ഇപ്പോള്‍ തന്നെ എല്ലാ അസുഖങ്ങളുമുണ്ട്. ഇനിയെങ്കിലും അങ്ങട്ട് നിര്‍ത്താന്‍ നോക്ക്.
സ്‌നേഹത്തോടെ അവര്‍ ഉപദേശിക്കും.
ആണ്‍മക്കളില്ലാത്ത മല്‍ബൂന് ഇവരൊക്കെയും മക്കളാണ്. ചിലപ്പോള്‍ മക്കളേക്കാളും കുടുംബക്കാരേക്കാളും ഇവരുടേതാണ് സ്‌നേഹം. പ്രായമേറിയെങ്കിലും അതിന്റെ അവശതകളൊക്കെ ഉണ്ടെങ്കിലും ഇവരൊടൊപ്പം കഴിയുമ്പോള്‍ അവരിലൊരാളെ പോലെ ചെറുപ്പക്കാരനാകും.
ഇനിയില്ലാട്ടോ, ഇതു ശരിക്കുമുള്ള പോക്കാണ്. പടച്ചോനാണെ സത്യം.
അതെന്താ. പെന്‍ഷന്‍ കിട്ടൂന്ന് ഉറപ്പായതുകൊണ്ടാണോ പറച്ചിലിനു ഇത്ര കടുപ്പം. പെന്‍ഷന്‍ പാവങ്ങള്‍ക്ക് മാത്രമേ കിട്ടൂ എന്ന കാര്യം മറക്കണ്ട. എന്‍ജിനീയറിംഗിനു പഠിക്കുന്ന മക്കളുള്ള ങ്ങളൊന്നും പാവാകൂല്ല. പ്രവാസികളെ വേര്‍തിരിക്കുന്ന പുതിയ ദാരിദ്ര്യ രേഖ ഇനിയും കണ്ടെത്തിയിട്ടുവേണം.
പ്രായം 65 കഴിഞ്ഞതിനാല്‍ മല്‍ബൂന് പെന്‍ഷനുളള ഒരു ഉപാധി കഴിഞ്ഞുകിട്ടി. 60 കഴിഞ്ഞ പാവം പ്രവാസികള്‍ക്ക് പെന്‍ഷന്‍ എന്നാണല്ലോ വെപ്പ്. എന്നാലും ക്ഷേമ ബോര്‍ഡില്‍ ഇത്തിരിയെങ്കിലും അടപ്പിക്കാതെ നോര്‍ക്ക നല്‍കുമോ പെന്‍ഷന്‍.
അറിയാന്‍ പാടില്ല. പ്രഖ്യാപനങ്ങള്‍ ആഘോഷമാക്കാം. യാഥാര്‍ഥ്യം തിരിഞ്ഞുകുത്തുമ്പോള്‍ സങ്കടപ്പെടുകയും ആകാമല്ലോ. പ്രഖ്യാപനാഘോഷം കൂടുതല്‍ കൂടുതല്‍ കേമമാക്കാന്‍ സ്വാഗതം ചെയ്യാം, കൂടുതല്‍ കൂടുതല്‍ നേതാക്കളെ ഇങ്ങോട്ട്.
എന്തു പെന്‍ഷന്‍ മക്കളേ. ആയിരം ഉലുവാ കിട്ടുമായിരിക്കും. അതു വാങ്ങാന്‍ രണ്ടു തവണ പോകേണ്ടി വന്നാല്‍ വണ്ടിക്കൂലിക്ക് തികയില്ല.
നാലു പെണ്‍മക്കളില്‍ ഒരാളുടെയെങ്കിലും കൈ പിടിച്ചയച്ച ശേഷമാകാം എക്‌സിറ്റെന്ന തോന്നലാണ് രോഗങ്ങള്‍ക്കും അവശതക്കുമിടയിലും അടുപ്പിന്റെ ചൂടിലേക്ക് മല്‍ബൂനെ ആനയിച്ചുകൊണ്ടുവന്നിരുന്നത്. 

വിദ്യാഭ്യാസവും പ്രായവും കൂടിയതിനാല്‍ പുരനിറഞ്ഞു നില്‍ക്കുകയാണ് മക്കള്‍. എല്ലാവര്‍ക്കും വേണ്ടത് പതിനെട്ടും ഇരുപതും വയസ്സും സ്വര്‍ണവുമാണ്. വിദ്യാഭ്യാസവും പക്വതയുമൊക്കെ ആര്‍ക്കു വേണം.
ഓരോ തവണ ചെന്നാലും മല്‍ബി സ്‌നേഹത്തോടെ നിര്‍ബന്ധിക്കും.


ഒരു തവണ കൂടി പോണം. ഗള്‍ഫുകാരന്റെ മക്കളാന്ന് പറഞ്ഞാലേ ആരെങ്കിലും ഈ വഴി തിരിഞ്ഞുനോക്കുകയെങ്കിലും ചെയ്യൂ. മൂത്തോളെയെങ്കിലും കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യായല്ലോ. അങ്ങനെയാണ് മനസ്സിലെ എക്‌സിറ്റ് വീണ്ടും റീ എന്‍ട്രിയാകുന്നത്. ഇതു മല്‍ബുവിന് മാത്രം അറിയാവുന്ന രഹസ്യം.

ശ്രമിക്കാഞ്ഞിട്ടല്ല, എന്‍ജിനീയറിംഗ് കഴിഞ്ഞ മൂത്ത മോള്‍ക്ക് പത്രാസുള്ള ഒരു ഗള്‍ഫുകാരനെ കണ്ടെത്തിയതുമാണ്. വില കൂടിയ കാറും കോട്ടും ടൈയുമൊക്കെയുള്ള ഒത്ത ഒരു ചെറുപ്പക്കാരന്‍.


പഠനം കഴിയട്ടെ എന്നു പറഞ്ഞുകൊണ്ട് നിക്കാഹ് നീട്ടിക്കൊണ്ടു പോയ മകള്‍, ഒരു ദിവസം അതങ്ങു തുറന്നു പറഞ്ഞു.


എനിക്ക് ഗള്‍ഫുകാരനെ വേണ്ട, നാട്ടുകാരനെ മതി.


എന്താടി ഗള്‍ഫുകാരന് ഒരു കുഴപ്പം. 

ഇത്രേം കാലം ഒരു ഗള്‍ഫുകാരനായതുകൊണ്ടാ നിനക്കൊക്കെ ഇത്രയും പഠിക്കാനായത്. അവിടെ അടുപ്പ് കത്തിച്ചതിന്റെ ഫലമാ നിന്റെ എന്‍ജിനീയറിംഗ്.
ഉം, അതൊക്കെ ടി.വിയില്‍ കാണുന്നുണ്ട്.
അതെന്താ, നീ അയാളെ ടി.വിയില്‍ കണ്ടോ. എന്താ അയാള്‍ക്കൊരു കുഴപ്പം.
അയാളെ കണ്ടൂന്നല്ല.


ഇത്രമാത്രം ദുരിതങ്ങളുള്ള ഒരു വിഭാഗം ലോകത്ത് വേറെ എവിടെയുമില്ല. ടി.വി തുറക്കാനും വയ്യ, പത്രം വായിക്കാനും വയ്യ. പ്രവാസിയുടെ പ്രയാസങ്ങള്‍.


അങ്ങനെ കാക്ക രഹസ്യങ്ങളുടെ കനലുകള്‍ തോര്‍ത്ത് കൊണ്ട് വീശിത്തണുപ്പിക്കുമ്പോഴും അവര്‍ പറയും.


ലാസ്റ്റ് ഫൈനല്‍ എന്നൊക്കെ പറഞ്ഞോട്ടെ, കാക്ക ഇനിയും വരും.


June 26, 2011

ഇരുനൂറ് മല്‍ബു, ഒരു കഫീല്‍


നിറഭേദങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും പ്രവാസികളുടെ പരക്കംപാച്ചിലും കാണുമ്പോള്‍ പഴമക്കാരനായ ഒരു മല്‍ബുവിനു ചിരി. ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം.
പഴമക്കാരന്‍ എന്നു പറയുമ്പോള്‍ പത്തെഴുപതു വയസ്സുള്ള ഒരു സാദാ മല്‍ബു എന്നു മനസ്സിലാക്കിയാല്‍ മതി.  ജീവിതം പ്രവാസത്തീയില്‍ ഹോമിച്ച ഒരു സാധാരണക്കാരന്‍.
തൊഴില്‍ മേഖലയിലെ ദേശീയവല്‍ക്കരണത്തിന്റെ ചിഹ്്‌നമായി മാറിയിരിക്കുന്ന ചുകപ്പും പച്ചയും നിറഭേദങ്ങളെ മല്‍ബു അതിജീവിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലാത്തയാള്‍. ചുകപ്പണിയേണ്ടി വരുന്നവര്‍ നാടു പിടിക്കേണ്ടിവരുമെന്ന പുകിലുകളൊക്കെ താനേ കെട്ടടങ്ങും. മല്‍ബു ജൈത്രയാത്ര തുടരും. കോണ്‍ഫിഡന്‍സിന്റെ ഉപ്പാപ്പ.
തേരാപാരാ നടന്നിരുന്ന എത്രയോ പേര്‍ക്ക് മാസാന്ത വരുമാനം ഉറപ്പുവരുത്തിയവന്‍ മല്‍ബു. അവര്‍ ഒരിക്കലും തൊഴിലുടമയോ കഫീലോ ആയിരുന്നില്ല. മല്‍ബുവിന്റെ സാമര്‍ഥ്യത്തില്‍ അങ്ങനെ ആയിത്തീര്‍ന്നവര്‍.
രണ്ടു പേരുടെ സ്‌പോണ്‍സറായിരുന്നയാളെ 200 പേരുടെ കഫീലാക്കിയവനാണ് മല്‍ബു.
എന്തിനധികം  ഇംഗ്ലീഷുകാരന്റെ വിലമതിക്കാനാവാത്ത ഡോഗിനു പകരം ഒരു നാടന്‍ പട്ടിയെ നല്‍കി തടി രക്ഷിക്കുക പോലും ചെയ്തു മല്‍ബു.
അതൊരു കഥയാണ്. പ്രവാസചരിത്രത്തില്‍ അതിജീവന കഥയായി പഴമക്കാരന്‍ മല്‍ബുവിന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.

പട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് സാര്‍വത്രികമാകുന്നതിനു മുമ്പു നടന്ന സംഭവം. സംശയിക്കേണ്ട അതിനും എത്രയോ എത്രയോ മുമ്പ് മല്‍ബു ഇവിടെ ഹാജരുണ്ട്. 
ഇംഗ്ലീഷുകാരന്‍ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന ഡോഗിനെ സ്വദേശത്തേക്ക് അയക്കാന്‍ ഒരു ഏജന്‍സിയെ ഏല്‍പിച്ചു. ഏജന്‍സിയില്‍നിന്ന് ആ ദൗത്യം കിട്ടിയത് വമ്പു കാട്ടി നടന്നിരുന്ന ഒരു മല്‍ബുവിന്.
കൂട്ടിലടച്ച ഡോഗുമായി എയര്‍പോര്‍ട്ടിലെത്തിയ മല്‍ബു അതുമായി സല്ലപിക്കുന്നതിനിടെ അബദ്ധത്തില്‍ കൂടിന്റെ വാതില്‍ തുറന്നുപോയി. പുറത്തിറങ്ങിയ ഡോഗ് യജമാനനെ കണ്ടില്ല.  നാലുപാടും നോക്കിയശേഷം അത് യജമാനനേയും തേടി പോയി. കുറച്ചുനേരം തെരഞ്ഞെങ്കിലും ഇനി കണ്ടുകിട്ടിയാല്‍ തന്നെ ആ കേമനെ കൂട്ടിലടക്കാനാകുമെന്ന കാര്യത്തില്‍ ഒട്ടും വിശ്വാസമില്ല. ഡോഗിനു പകരം ഡോഗില്ലാതെ രക്ഷയില്ല. കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ കുറച്ചകലെ പോയി മല്‍ബു ഒരു ചാവാലിപ്പട്ടിയെ സംഘടിപ്പിച്ചു. കൂട്ടിനകത്തായപ്പോള്‍ ഇത്തിരി ഗമയൊക്കെയുണ്ട്. അങ്ങനെ അവന്‍ കടലു കടന്നു. ഓമനയെ കാണാന്‍ അക്ഷമയോടെ കാത്തിരുന്ന ഉടമ ഞെട്ടാതിരിക്കുമോ? അയാള്‍ അടുത്ത വിമാനത്തിലിങ്ങെത്തി. അയക്കാനേല്‍പിച്ച ഡോഗ് ഇതുതന്നെയാണെന്ന് മല്‍ബുവും ഏജന്‍സിയും തറപ്പിച്ചു പറഞ്ഞു. ഒരു ഫോട്ടോ പോലും തെളിവായി ഹാജരാക്കാനില്ലാതിരുന്ന ഇംഗ്ലീഷുകാരന്‍ തോറ്റു. ജയിക്കാനായി ജനിച്ചവന്‍ മല്‍ബു. തോറ്റ ചരിത്രം കേട്ടിട്ടില്ല.
ഇതുപോലെ പച്ചയായ അനുഭവങ്ങളുടെ തങ്കലിപികളിലെഴുതപ്പെട്ട മല്‍ബൂചരിത്രത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
കഫീലുമാരുടെ വീടുകളിലേക്ക് ഓരോ മാസവും ഒഴുകുന്ന ആയിരങ്ങള്‍ക്ക് പിന്നില്‍ മല്‍ബുവിന്റെ വിയര്‍പ്പ് മാത്രമല്ല, ബുദ്ധിയുമുണ്ട്. വിയര്‍പ്പു മാത്രം കൈമുതലായുള്ളവന്‍ 200 റിയാല്‍ നല്‍കുമ്പോള്‍ അതു കൂലിക്കഫീലിനു നല്‍കുന്ന മാസപ്പണം. സാമര്‍ഥ്യവും കരുതലുമുള്ള മല്‍ബു കൊയ്‌തെടുത്ത ലാഭത്തില്‍നിന്നു നല്‍കുമ്പോള്‍ അതിനു വിയര്‍പ്പിന്റെ ഗന്ധം മാത്രമല്ല, സ്വര്‍ണത്തിന്റെ നിറവുമുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയതില്‍നിന്നുള്ള വീതംവെപ്പ്.
തൊഴില്‍ നഷ്ടത്തിന്റെ ഭീതിയില്‍ മല്‍ബു ഇത്രമാത്രം ആധി കൊള്ളേണ്ടതില്ലെന്ന് പറയുന്ന പഴമക്കാരനായ നമ്മുടെ മല്‍ബുവിന്റെ ആത്മവിശ്വാസത്തിനു പക്ഷേ ഒരു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ.
നാട്ടില്‍ അവധിക്കു പോകാനൊരുങ്ങിയവരെ അടക്കം നിരവധി പേരെ അങ്കലാപ്പിലാക്കിയ ലുങ്കി ന്യൂസുകളിലൊന്ന് അദ്ദേഹത്തെയും തേടിയെത്തി. ഇരുന്ന ഇരിപ്പില്‍ തളര്‍ത്തിക്കളഞ്ഞ ആ വാര്‍ത്തയുടെ പിന്നാമ്പുറത്ത് പക്ഷേ നിറഭേദമായിരുന്നില്ല.
എഴുപത് കഴിഞ്ഞവരെ നിറമൊന്നും നോക്കാതെ എയര്‍പോര്‍ട്ടില്‍നിന്ന് കയറ്റിവിടുന്നുവെന്ന ലുങ്കി ന്യൂസാണ് ടെലിഫോണിലൂടെ ടിയാന്റെ കാതിലെത്തിയത്.
ലുങ്കി ന്യൂസാണെന്ന് അറിയാമായിരുന്നിട്ടും അയാള്‍ക്കതു വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 




June 19, 2011

ചുകപ്പാണെടീ...

സൂപ്പര്‍ മാര്‍ക്കറ്റില്‍വെച്ചു കണ്ടുമുട്ടിയ ഒരു മല്‍ബി മറ്റൊരു മല്‍ബിയെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: ചുകപ്പാണെടീ...
ഇഖാമ തീരാന്‍ ഇനി മൂന്നു മാസം കഷ്ടിച്ചേയുള്ളൂ. ഓരോന്നു കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയാളുന്നു.
രണ്ടു ചുകപ്പുകാരെ എയര്‍പോര്‍ട്ടില്‍വെച്ച് എക്‌സിറ്റ് അടിച്ചൂന്ന് കേട്ടതില്‍ പിന്നെ അങ്ങേര്‍ക്ക് ജലപാനം നേരെയില്ല. ഇന്നലെ ഒരു പോള കണ്ണടിച്ചില്ല.
നെടുവീര്‍പ്പിടുന്ന മല്‍ബിയോട് അത് ഏറ്റുവാങ്ങാന്‍ ഇരയാക്കപ്പെട്ട മല്‍ബി അങ്ങോട്ട് ചോദിച്ചു:
ആരാ നിന്നോട് എക്‌സിറ്റ് അടിച്ചൂന്നൊക്കെ പറഞ്ഞത്? ഇതൊക്കെ ഓരോരുത്തര് ഉണ്ടാക്കി പറയുന്നതല്ലേ? അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കഫീലൊന്നുമില്ലാതെ എയര്‍പോര്‍ട്ടില്‍നിന്ന് അങ്ങനെ എക്‌സിറ്റ് അടിച്ചൊന്നും വിടുകയില്ല.
പറഞ്ഞത് മറ്റാരുമല്ല. നമ്മുടെ വടക്കേതിലെ മല്‍ബി തന്നെയാ. അവള്‍ വിവരം നല്‍കിയതുകൊണ്ട് ഞങ്ങള്‍ വെക്കേഷന്‍ പോകുന്നതുതന്നെ മാറ്റിവെച്ചു. റീ എന്‍ട്രി അടിക്കാന്‍ പോകണ്ടാന്നും ചുകപ്പായതോണ്ട് പോയാലുടന്‍ എക്‌സിറ്റ് അടിക്കുമെന്നുമാണ് അവള്‍ പറഞ്ഞത്.
എന്നാലും മണ്ടീ, നീ വലിയ ടീച്ചര്‍ ഒക്കെയാണല്ലോ. നിനക്കൊന്നാലോചിച്ചൂടേ. കഫീലുമായും കമ്പനിയുമായും ഇടപാടുകളൊക്കെ അവസാനിപ്പിക്കാതെ, പാസ്‌പോര്‍ട്ടുമായി റീ എന്‍ട്രിക്ക് പോകുന്നവരെയൊക്കെ പിടിച്ചങ്ങ് എക്‌സിറ്റ്  അടിക്കുമോ? വെറും ലുങ്കി ന്യൂസാണിത്. ഒരു യുക്തിയുമില്ലാതെ ഇതൊക്കെ വിശ്വസിക്കാനും പരത്താനും കുറെയാളുകളും.
യുക്തിയുടെ കാര്യമൊക്കെ അവിടെ കിടക്കട്ടെ. ഇവിടെ യുക്തിയൊക്കെ തോന്നുന്നതു പോലെയാണ്. നിനക്കറിയാലോ നാണീനെ എക്‌സിറ്റ് അടിച്ചിട്ട് എത്രമാത്രം കഷ്ടപ്പെട്ടിട്ടാ അവന്റെ മല്‍ബി ഇവിടെനിന്നു പോയത്? ഏതോ കാരണത്തില്‍ പിടിയിലായ നാണിയുടെ ഇഖാമയിലായിരുന്നല്ലോ അയാളുടെ ഭാര്യയും മക്കളും. അവരുടെ കാര്യം ഒന്നും ആലോചിക്കാതെ നാണിയെ എക്‌സിറ്റ് അടിച്ചങ്ങ് കയറ്റി വിടുകയായിരുന്നു. അപ്പോള്‍ യുക്തീനെ കുറിച്ചൊന്നും ചിന്തിക്കാന്‍ പറ്റില്ല.
അപ്പോള്‍ ഞാനല്ല, നീയാണ് മണ്ടി. കാര്യങ്ങള്‍ അന്വേഷിക്കാതെ വെറുതെ മണ്ടീന്നൊക്കെ പറയാനെളുപ്പമാണ്. അനുഭവിക്കുന്നവരുടെ കൂടെ ആരും കാണില്ല.
നെടുവീര്‍പ്പ് ഗൗരവത്തിനു വഴിമാറിയപ്പോള്‍ രണ്ടാമത്തെ മല്‍ബിയുടെ യുക്തികളും അസ്്തമിച്ചു. കാല്‍ നൂറ്റാണ്ടായില്ലേ പ്രവാസം തുടങ്ങിയിട്ട്. ഇനിയെങ്കിലും മടങ്ങിക്കൂടേ എന്നു ചോദിച്ചിരുന്നെങ്കില്‍ നെടുവീര്‍പ്പ് ചിലപ്പോള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയേനെ.
പരസ്പരം മിണ്ടാതെ നടന്നിരുന്നവര്‍ പോലും ഇപ്പോള്‍ കുശലാന്വേഷണത്തിനും തുടര്‍ന്ന് നിറങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനും സമയം കണ്ടെത്തുന്നു. ചിലര്‍ കണ്ടുമുട്ടി ഹസ്തദാനം ചെയ്യുന്നതു തന്നെ ചുകപ്പാണോ എന്നു ചോദിച്ചുകൊണ്ടാണ്.
സൗദി തൊഴില്‍ മേഖലയില്‍ പരിഷ്കരണത്തിന്റെ ഭാഗമായി ചുകപ്പ് കാറ്റഗറിയിലാകുന്ന കമ്പനികളിലെ വിദേശി തൊഴിലാളികളുടെ കഥ കട്ടപ്പൊകയാകുമെന്നാണ് വെപ്പ്. അവരുടെ ലേബര്‍ കാര്‍ഡും ഇഖാമയും പുതുക്കാതാകുന്നതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പനികള്‍ക്ക് നല്‍കിയ നിറങ്ങള്‍ തല്‍ക്കാലം തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്് സൈറ്റില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടെങ്കിലും അതു കൂടുതല്‍ തെളിഞ്ഞുവരുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.
ആശ്വസിക്കുന്ന ഒരേയൊരു കൂട്ടര്‍, അഞ്ച് വര്‍ഷത്തേക്കെന്നും പറഞ്ഞ് നാടുവിട്ട് പത്തും ഇരുപതും വര്‍ഷമായിട്ടും നാടണയാത്ത മല്‍ബുകള്‍ക്കുവേണ്ടി ഋതുഭേദങ്ങള്‍ക്കിടയില്‍ കാത്തിരിപ്പ് തുടരുന്ന മല്‍ബികള്‍ മാത്രം.
ഇനിയെങ്കിലും ഇക്കാ ഇങ്ങോട്ടു മടങ്ങുമല്ലോ എന്നും ഇനിയെങ്കിലും അതിയാനെ ഇങ്ങോട്ട്  കെട്ടിയെടുക്കുമല്ലോ എന്നും കാത്തിരിപ്പിന്റെ തോതും കാഠിന്യവുമനുസരിച്ചും സ്‌നേഹത്തിന്റെ നിറഭേദങ്ങളനുസരിച്ചും മാറിമറിയാം.
Related Posts Plugin for WordPress, Blogger...