Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 29, 2010

സൂരി പറഞ്ഞ വിദ്യ



ശുക്‌റന്‍ ഹബീബി. ഒരുപാട് നന്ദീണ്ട്‌ട്ടോ. എന്നെ ഹുണ്ടീന്നും കള്ളനോട്ടീന്നും അമേരിക്കന്‍ ഇന്റലിജന്‍സീന്നും ഒക്കെ രക്ഷിച്ചില്ലേ?
നോക്കിയേ ഇതൊക്കെയും അവിടന്നു കിട്ടിയ സമ്മാനങ്ങളാ. കൂട്ടുകാരന്‍ സൂരി ഒരു വിദ്യ പറഞ്ഞു തന്നു. അതങ്ങു പയറ്റി. പക്ഷേ എത്ര ശ്രമിച്ചിട്ടും സമ്മാനങ്ങളുടെ കൂട്ടത്തില്‍നിന്ന് ആ കിടിലന്‍ ഇങ്ങു പോന്നില്ല. എല്‍.സി.ഡി ടെലിവിഷന്‍. അതായിരുന്നു പ്രതീക്ഷ.
രണ്ട് വലിയ സഞ്ചിയിലും കൊള്ളാത്തത്ര സമ്മാനങ്ങളുമായാണ് മല്‍ബുവിന്റെ വരവ്.
ഇതെന്താ? ഏതെങ്കിലും ചാനലിന്റെ മത്സര പരിപാടിയില്‍ പങ്കെടുത്തിട്ടു വരികാണോ?
ഏയ് അതൊന്നുമല്ല. ഇത് സ്വാതന്ത്ര്യദിനം ആഘോഷിച്ചതാ. അഞ്ച്, പത്ത് കൊല്ലായില്ലേ ഇവിടെ. ഇന്നാണ് ആദ്യായിട്ട് അതൊന്ന് ആഘോഷിച്ചത്.
എന്താ കോണ്‍സുലേറ്റില്‍ പോയി പതാക ഉയര്‍ത്താന്‍ കൂടിയോ? അവിടെ സമ്മാനങ്ങളുടെ കഥയൊന്നും കേട്ടില്ലല്ലോ.
കോണ്‍സുലേറ്റിലൊന്നും പോയില്ല. ഇത് ബാങ്കില്‍ പോയിട്ടാ ആഘോഷിച്ചത്. രണ്ടു കൂട്ടരാണല്ലോ നമ്മുടെ സ്വാതന്ത്ര്യദിനം മറക്കാതെ ഓര്‍മിക്കുന്നവര്‍. ഒന്നു ബാങ്കും മറ്റൊന്ന് ടെലികോം കമ്പനിയും.
പണമയച്ച് ആഘോഷിക്കാന്‍ ബാങ്കും കൂടുതല്‍ കൂടുതല്‍ സംസാരിച്ച് ആഘോഷം കേമമാക്കാന്‍ ടെലികോം കമ്പനിയും ഓരോ വര്‍ഷവും ആഹ്വാനം ചെയ്യുന്നു.
ആഹാ അപ്പോള്‍ ബാങ്കില്‍ പോയി അല്ലേ?
ഉം പോയി. കൈ നിറയെ സമ്മാനങ്ങളും കിട്ടി.
ആദ്യാനുഭവം തന്നെ കേമായി അല്ലേ. ഇനി ഹുണ്ടീന്നും ഇപ്പോ തന്നെ കിട്ടണം എന്നൊന്നും പറഞ്ഞ് ഇങ്ങോട്ടു വരരുത്.
പത്രത്തില്‍ വായിച്ചില്ലേ? ഒരാള്‍ നാട്ടിലേക്ക് അയച്ച പതിനായിരം രൂപ തീവ്രവാദിക്കാണെന്ന സംശയത്തിന്റെ പേരില്‍ പിടിച്ചുവെച്ചിരിക്കുന്നു. ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിന്റെ ചികിത്സക്കുള്ള പണമാണ് സഹോദരന്റെ പേരില്‍ അയച്ചത്. ഉടനെ കിട്ടാന്‍ വേണ്ടി വെസ്റ്റേണ്‍ യൂണിയനെ ആശ്രയിച്ചു. വേഗം കിട്ടിയതുമില്ല, ഇനി അന്വേഷണം തീരുന്നതുവരെ കാത്തിരിക്കേം വേണം.
വാര്‍ത്ത ഞാനും വായിച്ചു. ഇനി അമേരിക്കന്‍ ഇന്റലിജന്‍സിന്റെ അന്വേഷണം കൂടി കഴിയണം അല്ലേ, പണം കിട്ടാന്‍.
അതേ, കഴിയേണ്ടിവരും. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും സമയമുണ്ട്. നാട്ടിലെ ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങാനും അതിലേക്ക് പണമയക്കാനും മാത്രം സമയമില്ല. ഇത് ഒരു കഥ. മറ്റൊരു മല്‍ബു അക്കൗണ്ട് തുടങ്ങാന്‍ തയാറായത് ഹുണ്ടിക്കാരന്‍ വീട്ടില്‍ കള്ളനോട്ട് എത്തിച്ചപ്പോഴാണ്. റിയാല്‍ ഇവിടെ രണ്ട് ദിവസം കഴിഞ്ഞു കൊടുത്താല്‍ മതി, മല്‍ബിക്ക് ബാങ്കില്‍ പോകേണ്ട... അങ്ങനെ പല ന്യായങ്ങളാണ് മല്‍ബു നിരത്തിയിരുന്നത്.
അവസാനം ഹുണ്ടിക്കാരന്‍ കൊടുത്ത അഞ്ഞൂറുകളുമായി മല്‍ബി ജ്വല്ലറിയില്‍ ചെന്നപ്പോള്‍ മൂന്നെണ്ണം കള്ളനോട്ട്. പരിചയക്കാരുടെ ജ്വല്ലറി ആയതിനാല്‍ പോലീസും കേസും ആയില്ല. ഇല്ലെങ്കില്‍ അമേരിക്കന്‍ ഇന്റലിജന്‍സിനേക്കാളും വലിയ അന്വേഷണം ആയേനെ.
ശരിയാണ്, ഞാന്‍ ഇപ്പോള്‍ കാണുന്നവരോടൊക്കെ പറയാറുണ്ട്. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നേ. നാട്ടിലെ ബാങ്കില്‍ ഒരു എന്‍.ആര്‍.ഐ അക്കൗണ്ട് തുടങ്ങിക്കൂടേ? അയക്കുന്ന തുകക്കൊക്കെ ഒരു റെക്കോര്‍ഡ് ആകും. ഏത് തരത്തിലുള്ള അന്വേഷണം വന്നാലും പ്രശ്്‌നവുമില്ല. പിന്നെ ഹുണ്ടിക്കാരന്റെ റേറ്റിനേക്കാള്‍ നല്ല റേറ്റ് കിട്ടുകേം ചെയ്യും. ഇതൊക്കെ കേട്ടിട്ട് എന്നെ പോലെ പല മടിയന്‍ മല്‍ബുകളും ഇപ്പോള്‍ അക്കൗണ്ട് തുടങ്ങുന്നുണ്ട്.
വേറേം ഒരു ഗുണമുണ്ട് കേട്ടോ. അതും ഒരു ഗുണം തന്നെയാണ്.
എന്താ അത്?
ഞാന്‍ ഇതാ വെസ്‌റ്റേണ്‍ യൂണിയനില്‍ കാത്തു നില്‍ക്കുവാണ്. നീ ഉടനെ പണം അയക്കൂ, എന്നിട്ട് കോഡ് വിളിച്ചു പറയൂ എന്നു പറയുന്നവരോട് അയ്യോ അതു പറ്റില്ല. ബാങ്ക് അക്കൗണ്ടിലേക്കേ അയക്കാന്‍ പറ്റൂ. രണ്ട് ദിവസം ക്ഷമിക്കൂ എന്നെങ്കിലും പറയാമല്ലോ?
ആഹാ... അതും ഒരു ഐഡിയാ. അത്യാവശ്യമാണെങ്കില്‍ വേറെ വഴി നോക്കിക്കൊള്ളുമല്ലോ?
വേറെ വഴി നോക്കാനൊന്നും സാധ്യതയില്ല. പത്ത് ദിവസം വേണമെങ്കിലും കാത്തുനിന്നോളും. ആട്ടെ, എങ്ങനാ ഇത്രയും സമ്മാനങ്ങള്‍ കിട്ടിയത്?
എ.ടി.എം വഴി പണം അയക്കാന്‍ സൗകര്യമുള്ള ബാങ്കിലാ പോയത്. നമുക്ക് തന്നെ മെഷീനില്‍ പണമിട്ട് കിട്ടേണ്ട ആളെ സെലക്ട് ചെയ്ത് അപ്പോള്‍ തന്നെ പണമയക്കാം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ചാര്‍ജ് ഫ്രീ ആയിരുന്നു. പണമയച്ചാല്‍ കാര്‍ഡ് ചുരണ്ടി സമ്മാനവും. രണ്ട് മൂന്ന് തവണ പണം അയച്ച് ചുരണ്ടി സമ്മാനം ലഭിക്കുന്നതു കണ്ടപ്പോ കൂടെ ഉണ്ടായിരുന്ന സിറിയന്‍ കൂട്ടുകാരന്‍ പറഞ്ഞു. എന്തിനാ ആയിരം വീതം അയക്കുന്നത്? 200 വീതം അയച്ചാല്‍ സമ്മാനങ്ങള്‍ക്ക് കൂടുതല്‍ ചാന്‍സ്. അങ്ങനെ 200 വീതം അയച്ചിട്ടാ ഇത്രേം സമ്മാനങ്ങള്‍ കിട്ടിയത്. ഓരോ തവണയും ആ എല്‍.സി.ഡിയായിരിക്കണേ എന്നു തന്നെയായിരുന്നു പ്രാര്‍ഥന.
അപ്പോള്‍ രണ്ട് ലക്ഷം രൂപക്കുള്ള 16,000 റിയാല്‍ അയച്ചപ്പോള്‍ 80 സ്ക്രാച്ച് ആന്റ് വിന്‍ ചാന്‍സ് കിട്ടി അല്ലേ. ഇതു സൂരി പറഞ്ഞുതന്ന വിദ്യയാണോ അതോ മല്‍ബൂന്റെ സ്വന്തം ബുദ്ധിയില്‍ തോന്നിയതോ?
ആയിരം വീതം അയക്കാനാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത് 200 ആക്കിയതിന്റെ ക്രെഡിറ്റ് സൂരിക്ക് തന്നെ.

August 22, 2010

തിരക്കിലൊരു കൂട്ട്



അറവു തന്നെ അറവ്. എയര്‍ ഇന്ത്യയെ പോലെ തന്നെയായി ടാക്‌സികളും അല്ലേ?
മല്‍ബുവിന്റെ ആത്മഗതം തൊട്ടടുത്തുനിന്നിരുന്നയാളുടെ കാതില്‍ ചെന്നു തറച്ചു.
തുറിച്ചു നോക്കിയ അയാള്‍ ചെവിയില്‍ ബ്ലൂ ടൂത്ത് ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇങ്ങനെ മൊഴിഞ്ഞു.
അതേ അതേ, രക്ഷയില്ല. ശരിക്കും കൊള്ളയല്ലേ ഇത്.
പത്ത് റിയാലിനാ ഇങ്ങോട്ട് പോന്നത്. ഇപ്പോ ചോദിക്കുന്നത് നാല്‍പതും അമ്പതും. തിരക്ക് കുറഞ്ഞാനിരക്ക് കുറയൂന്ന് കരുതി കുറച്ചുനേരം കാത്തുനിന്നതാ ഞാന്‍. വന്ന ഉടനെ 25 റിയാലിന് ഒന്നു രണ്ട് വണ്ടിഉണ്ടായിരുന്നു.
മക്കയിലെ രാത്രി നമസ്കാരവും കഴിഞ്ഞ് ജിദ്ദയിലേക്കുള്ള വണ്ടി കാത്തിരിക്കയാണ് ഇരുവരും. തിരക്കൊന്നൊഴിഞ്ഞാല്‍ ചാര്‍ജ് ഇത്തിരി കുറയുമെന്ന രണ്ടു പേരുടേയും പ്രതീക്ഷകള്‍ തെറ്റി. തുല്യദുഃഖിതര്‍ ഉടന്‍ കൂട്ടുകാരായി.
വിശുദ്ധ ഹറമിന് അഭിമുഖമായി പുതുതായി സ്ഥാപിച്ച വലിയ ഘടികാരത്തിലെ സൂചിനീങ്ങുന്നതിനനുസരിച്ച്് ടാക്‌സി നിരക്ക് കൂടിക്കൂടി വരികയാണ്. തിരക്കിനല്ല, സമയത്തിനാണ് ഇപ്പോള്‍വില.
ടാക്‌സികളും എയര്‍ ഇന്ത്യയെ പോലെ ആയീന്ന്് നിങ്ങള്‍ പറഞ്ഞപ്പോള്‍ എന്നോടാന്ന് നിരീച്ചില്ലാട്ടോ?
ബ്ലൂ ടൂത്തുണ്ടോന്നാ ഞാന്‍ ആദ്യം നോക്കീത്. ഇങ്ങോട്ട് പോരുമ്പോള്‍ ഒരു അമളി പറ്റീതാ.
എന്താ സംഭവിച്ചത്?

പിറകീന്ന് ഒരാള് സലാം ചൊല്ലി. തിരിഞ്ഞു നോക്കി സലാം മടക്കിയപ്പോള്‍ അയാള്‍ ഏതോ ഭാഗത്തുനോക്കി നടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു കൊച്ചു ഹെഡ് ഫോണ്‍ അയാളുടെ ചെവിയില്‍.

അത് പലര്‍ക്കും പറ്റുന്നതാ. ചിലപ്പോള്‍ നമുക്ക് പിച്ചും പേയുമായി തോന്നും. ഈയിടെ ഒരാള്‍പറയുന്നത് കേട്ടതാ. അഞ്ച് കപ്പല്‍ വരേണ്ട സ്ഥാനത്ത് രണ്ട് കപ്പലേ വന്നുള്ളൂന്ന്. ഇറാനെആക്രമിക്കാന്‍ വരുന്ന യുദ്ധക്കപ്പലാണോ ചൈനയില്‍നിന്ന് ഡ്യപ്ലിക്കേറ്റുമായി വരുന്ന കപ്പലാണോ. അല്ലാഹു അഅ്‌ലം.
ഞാന്‍ പിന്നെ വെറുതെ അങ്ങ് കാച്ചീതാ. കൂട്ടത്തില്‍ ഒന്നല്ല, ഒരു പത്ത് മല്‍ബുവിനെയെങ്കിലുംചുരുങ്ങിയതു പ്രതീക്ഷിക്കാം. എല്ലാരും തിരക്ക് കുറയാന്‍ കാത്തിരിക്കുവല്ലേ.

ഏതായാലും നിങ്ങളാ കൊത്തീത്. എന്താ പറഞ്ഞത് ശരിയല്ലേ, എയര്‍ ഇന്ത്യയും ഇങ്ങനെ തന്നെയല്ലേചെയ്യുന്നത്.

കാറ്റുള്ളപ്പോള്‍ തൂറ്റുക. തിരക്കുള്ള സീസണില്‍ അവര്‍ കഴുത്തറക്കുന്നു. ബഹിഷ്കരിക്കണം എന്നൊക്കെനമ്മള്‍ പറയുമെങ്കിലും തിരക്കുകൂട്ടാന്‍ നമ്മള്‍ തന്നെയല്ലേ മുന്നില്‍.

ങാ.. അതു ശരി തന്നെയാ. എല്ലാവര്‍ക്കും വേഗം നാട്ടിലെത്തണം. പിന്നെ എന്തു ബഹിഷ്കരണം.
ഇനിയിപ്പോ ചാര്‍ജ് കുറഞ്ഞിട്ട് ജിദ്ദയിലെത്തൂന്ന് തോന്നുന്നില്ല. ആദ്യം 25 ആയിരുന്നു. ഇപ്പോള്‍ ഇതാകൂടിക്കൂടി 50 ലെത്തിയിരിക്കുന്നു.
നമുക്ക് ഒരു വണ്ടി സ്‌പെഷല്‍ വിളിച്ചു പോയാലോ? നമ്മള്‍ രണ്ട് പേരായി. ബാക്കി എട്ടുപേരെ കൂടിഎന്തായാലും കിട്ടും. ജിദ്ദ ജിദ്ദ അശ്‌റ റിയാല്‍ എന്നുവിളിച്ചാല്‍ മതി. ആളുകള്‍ ചുറ്റും കൂടും.
അങ്ങനെ സ്‌പെഷല്‍ പോയാലും ചാര്‍ജ് കുറയൂന്നൊന്നും പറയാന്‍ പറ്റില്ല.
എന്നാലും വെറുതെയൊന്ന് ചോദിച്ചു നോക്കാലോ? നമ്പൂതിരി പറഞ്ഞതു പോലെ എന്തേലും കാരണംപറയാം.
ങേ, നമ്പൂരി ഇങ്ങോട്ട് വര്വേ.
എന്താ നമ്മളൊക്കെ പണ്ട് നമ്പൂരീം നായരും ചെറുമനും ഒക്കെ തന്നെ ആയിരുന്നില്ലേ. എന്റെ ഒരുചങ്ങാതീണ്ട്. അവന്‍ എഴുതേം പറയേം ഒക്കെ ചെയ്യുക അന്‍സാര്‍ നായരെന്നാ. അവന്റെ വാപ്പാന്റെവാപ്പാന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പ നായര്‍ ആയിരുന്നാത്രെ വിശ്വാസം.
ആട്ടെ എന്താ നമ്പൂരി പറഞ്ഞത്.

ഒരിക്കല്‍ ഒരു നമ്പൂരി കിതച്ചോണ്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. നേരെ സ്‌റ്റേഷന്‍ മാസ്്റ്ററുടെമുറിയിലേക്ക് കയറിയ നമ്പൂതിരി ചോദിച്ചു.
ഇപ്പോള്‍ തെക്കോട്ട് വണ്ടിയുണ്ടോ?
ഇല്ലല്ലോ. സ്‌റ്റേഷന്‍ മാസ്റ്ററുടെ മറുപടി.
അപ്പോ. വടക്കോട്ട് ഉണ്ടാകുമല്ലേ. നമ്പൂതിരിയുടെ അടുത്ത ചോദ്യം.
വടക്കോട്ടും വണ്ടിയില്ല. അല്ല, നമ്പൂതിരിക്കിതെങ്ങോട്ടാ പോകേണ്ടത്.
എങ്ങോട്ടുല്ല്യാ. ഒന്നപ്പുറം കടക്കാന്‍ വേണ്ട്യാ.
നമ്പൂതിരീടെ ഐഡിയ കൊള്ളാലോ അല്ലേ. ശരിയാ ഇതു പോലെ എന്തേലും ടാക്‌സിക്കാരനോടുംപറയാം.
ദേ വണ്ടിക്കാരനോട് ചോദിച്ചു നോക്കാം. ഒരു പത്താള്‍ക്ക് സുഖായിട്ട് പോകാം. പിറകില്‍ വരെതണുപ്പ് കിട്ടുകേം ചെയ്യും.
തണുപ്പിന്റെ കാര്യം പറഞ്ഞപ്പോഴാ. ഇന്നൊരു മല്‍ബു മറ്റൊരു മല്‍ബൂനോട് പറയാണേ. തവാഫൊക്കെകഴിഞ്ഞ് രണ്ടുപേരും മാര്‍ബിള്‍ തറയില്‍ ഇത്തിരി വിശ്രമിക്കാരുന്നു.
നല്ല ചൂടാണെങ്കിലും തറ നല്ല തുണുപ്പാണല്ലേ?
അതു പിന്നെ താഴെ മുഴുവന്‍ പെട്ടിത്തല്ലാജ് വെച്ച് തണുപ്പിക്കുന്നതല്ലേ?
പെട്ടിത്തല്ലാജോ. എന്താത്. അതേന്നെ കടകളിലൊക്കെ കാണുന്നില്ലേ, ചിക്കനും മറ്റും സ്റ്റോര്‍ചെയ്യുന്ന ഫ്രീസര്‍.
നമ്പൂതിരീനെ കടത്തി വെട്ടീട്ടോ. വാട്ട് ആന്‍ ഐഡിയ മല്‍ബു.
ഉം ഏതായാലും വണ്ടിക്കാരനോട് ചോദിക്ക്്.
പത്ത് പേരെ കൊള്ളും അല്ലേ.
പിന്നെ ഒട്ടും സംശയിക്കേണ്ട. അത്രേം ആളെ കിട്ടിയാ മതി.
അശ്രദ്ധനായി ഇരിക്കുകയായിരുന്ന ഡ്രൈവറുടെ അടുത്തെത്തി.
കം ഫുലൂസ് യാ അഹീ ജിദ്ദ. ജിദ്ദയിലേക്ക് പോകാന്‍ എത്രയാ ചാര്‍ജ് സഹോദരാ.
ഹംസീന്‍ റിയാല്‍. 50 റിയാല്‍.
സ്‌പെഷല്‍ കം. സ്്‌പെഷലായിട്ട് പോകാന്‍ എത്രയാ.
സിത്ത മിയ. യാള്ള. 600 റിയാല്‍ വാ പോകാം.
600 റിയാല്‍ അപ്പോള്‍ ഒരാള്‍ക്ക് 60 റിയാല്‍.
മല്‍ബുവിന്റെ ആത്മഗതം വീണ്ടും ഉച്ചത്തിലായപ്പോള്‍ പിടി കിട്ടിയ ഡ്രൈവര്‍.
കം നഫര്‍ ..ഇന്‍ത അശറ. നിങ്ങള്‍ എത്ര പേരാ. പത്താണോ.
യാള്ള. മാഫി മുശ്കില. ഹംസ മിയ ആഖിര്‍.
കുഴപ്പോല്ല. കയറിക്കോ. 500 തന്നാ മതി.
ലാ ഹബീബി ലാ..
ങാ.. എത്ര കുറയൂന്ന് നോക്കീതാ. 100 കുറച്ചു അല്ലേ. കൊച്ചുകള്ളന്‍.




August 16, 2010

കുക്കിന്റെ തിരോധാനം


കണ്ടില്ലേ ഒരു ജാഥ.
മുന്നില്‍ ചൊങ്കന്‍ തൊപ്പി വെച്ചു പോകുന്നയാളാ നേതാവ്. അതേ, മല്‍ബുതന്നെ.
ഹെയര്‍ ഫിക്‌സിംഗുകാര്‍ക്ക് വെല്ലുവിളിയാണ് ഈ തൊപ്പി.
മിന്നിത്തിളങ്ങുന്ന കഷണ്ടിയുള്ളവരോടൊക്കെ മല്‍ബു ചോദിക്കും: ഇതുപോലൊരു തൊപ്പി വാങ്ങി വെച്ചൂടേ?
എന്നെ കണ്ടില്ലേ, തൊപ്പി ഒരിക്കലും തലയില്‍നിന്ന് എടുക്കാറില്ല.

അത്ര പ്രയാസമാണെങ്കില്‍ ഹെയര്‍ ഫിക്‌സിംഗില്‍ പോയി മുടി വെച്ചൂടേ എന്നു ചോദിച്ചാല്‍, ഏയ് അതിന്റെയൊന്നും ആവശ്യമില്ല എന്നായിരിക്കും മല്‍ബുവിന്റെ മറുപടി.
ഈ തൊപ്പി വെച്ചാല്‍ എനിക്ക് ഇത്രേം പോന്ന കഷണ്ടിയുണ്ടെന്ന് ആരെങ്കിലും പറയുമോ? ഹെയര്‍ ഫിക്‌സിംഗുകാര്‍ പലരും ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്തതാ. പക്ഷേ ഞാന്‍ പോയില്ല. ഈ തൊപ്പി തന്നെ എന്റെ അടയാളം. ഇനിയിപ്പോ രൂപമാറ്റം സംഭവിച്ചാല്‍ പിന്നെ മല്‍ബിക്കുപോലും തിരിച്ചറിയാന്‍ പറ്റാതാവും.

ജാഥ നയിക്കുന്നത് നേതാവായിട്ടൊന്നുമല്ല കേട്ടോ.
പ്രതിയായിക്കൊണ്ടാണ് ഈ നടപ്പ്. ഓരോരുത്തരെ പിടിക്കുമ്പോഴും പോലീസുകാര്‍ പറയാറുള്ളതുപോലെ മുഖ്യ പ്രതി തന്നെ.
ഇങ്ങനെ പ്രതിസ്ഥാനത്ത് എത്തിപ്പെട്ടതിനു പിന്നിലൊരു കഥയുണ്ട്. മല്‍ബുകള്‍ക്ക് കുക്കിനെ ഏര്പ്പെടുത്തിക്കൊടുത്തതിനെ തുടര്‍ന്നാണ് ഈ ദുര്‍ഗതി. മല്‍ബുകള്‍ക്ക് ഫുഡ് ഉണ്ടാക്കുന്നത്
തിരക്കേറിയ മദീനാ റോഡ് മുറിച്ചുകടക്കുന്നതിനു തുല്യമാണെന്ന് കുക്കുകള്‍ക്കിടയിലൊരു ചൊല്ലുണ്ട്.
ഈ ചൊല്ലിനെ അന്വര്‍ഥമാക്കിക്കൊണ്ട് ബാച്ചിലര്‍ റൂമുകളിലേക്കിപ്പോള്‍ കുക്കിനെ കിട്ടാതായിട്ടുണ്ട്. ചൊല്ല് കൊണ്ടൊന്നുമല്ല, വിരലടയാളം വന്നതിനുശേഷം, നാട്ടില്‍നിന്നുള്ള റിഹേഴ്‌സല്‍ യാത്ര ആളുകള്‍ അവസാനിപ്പിച്ചതിനാലാണെന്നാണ് വിദഗ്ധാഭിപ്രായം.

ഉംറ വിസയിലെത്തി, ഒന്നോ രണ്ടോ വര്‍ഷം ഏലാക്കിയശേഷം തൊഴില്‍ വിസ നേടുന്ന ഏര്‍പ്പാടില്‍ വലിയ മാറ്റം വന്നതോടെ, ഫ്രീ വിസയെന്ന തൊഴില്‍വിസയുടെ നിരക്ക് കുത്തനെ കൂടുകയും ചെയ്തു.

കുക്കിനെ കുറിച്ച് പരാതിപ്പെട്ട് പരാതിപ്പെട്ട് മല്‍ബു മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെയാണ്, കുറേ കാലായല്ലോ ഇങ്ങനെ പരാതിപ്പെടാന്‍ തുടങ്ങിയിട്ട്, എന്നാ നീ പോയി നല്ല ഒരു കുക്കിനെ കൊണ്ടുവാ എന്ന് റൂം മേറ്റുകള്‍ എല്ലാവരുംകൂടി പറഞ്ഞത്.

താളിപ്പിനെ ശപിച്ചതിനുള്ള ശിക്ഷ.
കഴിഞ്ഞ കൊല്ലത്തെ നോമ്പിന് അത്താഴത്തിനുണ്ടാക്കിയിരുന്ന താളിപ്പിനെയായിരുന്നു ഏറ്റവും കൂടുതല്‍ ശപിച്ചത്. താളിപ്പല്ലാതെ കുക്കിനു മറ്റൊന്നും ഉണ്ടാക്കാനറിയാത്തതുകൊണ്ടല്ല, ഭൂരിപക്ഷം താളിപ്പുകാരായിപ്പോയി. ജനാധിപത്യത്തിന്റെ വിജയം.

പകല്‍ മുഴുവന്‍ കാലിയാക്കിയിടേണ്ട വയറ്റില്‍ പുലര്‍ച്ചെതന്നെ മസാലകള്‍ അടിച്ചുകയറ്റേണ്ടെന്നും മായമില്ലാത്ത വെറും താളിപ്പാണ് ഏറ്റവും ഉചിതമെന്നുമുള്ള വാദം വിജയിച്ചു. അപ്പോള്‍ പിന്നെ എരിവോ പുളിയോ ഉപ്പോ ഇല്ലാത്ത താളിപ്പിനെ ഒന്നു ശപിച്ചിട്ടായാലും കുക്കിനെ ഒന്നു കുറ്റപ്പെടുത്തിയിട്ടായാലും ചോറ് വാരി വിഴുങ്ങുക തന്നെ. ജനാധിപത്യത്തെ പഴിക്കാന്‍ തോന്നിയ നിമിഷങ്ങള്‍.

കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് മല്‍ബു സ്വന്തം നാട്ടുകാരനായ കുക്കിനെ തന്നെ തെരഞ്ഞുകണ്ടു പിടിച്ചു.
താളിപ്പുകാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാലും, നമ്മള്‍ ഒരേ നാട്ടുകാരാണെന്ന കാര്യം മറക്കരുതെന്ന് രണ്ടുമാസം മുമ്പേ ശട്ടം കെട്ടി.
അതായത് അവര്‍ക്ക് താളിപ്പുണ്ടാക്കിയാലും നമുക്ക് കണ്ണൂര്‍ മോഡല്‍ തേങ്ങയരച്ച കറിയുണ്ടാക്കണം. തേങ്ങ എല്ലായിടത്തും അരയ്ക്കുമെങ്കിലും കണ്ണൂരില്‍ അങ്ങനെയുമൊരു മോഡലുണ്ട്.

അങ്ങനെ റമദാന്‍ അമ്പിളിയെ കാത്തിരിക്കെ, കുക്ക് മുങ്ങി.
പുണ്യമാസത്തില്‍ ഫ്‌ളാറ്റിലെ താമസക്കാരുടെയൊക്കെ പതിന്മടങ്ങ് അതൃപ്തി വാങ്ങിയുള്ള ഈ അപ്രത്യക്ഷമാകലിനു പിന്നില്‍ സാക്ഷാല്‍ മല്‍ബു തന്നെ.

വിസയെടുക്കാന്‍ നാട്ടില്‍ പണ്ടം പണയം വെച്ചതും അതിനു മാസാമാസം പലിശയടക്കുന്നതുമൊക്കെ കുക്ക് വിശദീകരിക്കുന്നതു കേട്ടപ്പോള്‍ സ്വാഭാവികമായ ഒരു ആശയം മുന്നോട്ടുവെച്ചതായിരുന്നു മല്‍ബു.
എന്നാല്‍ ഒരു ചിട്ടി തുടങ്ങിക്കിട്ടുന്ന ആദ്യ നറുക്കുകൊണ്ട് പണ്ടം തിരിച്ചെടുത്തുകൂടേ?

അങ്ങനെയാണ് കുക്ക് കുറി തുടങ്ങിയതും ആദ്യ നറുക്കില്‍ പണ്ടം തിരിച്ചെടുത്തതും രണ്ടാം നറുക്കുമായി മുങ്ങിയതും.

നാട്ടുകാരന്‍ കുക്ക് മുങ്ങിയതിന്റെ പഴി സ്വാഭാവികമായും ഏറ്റെടുക്കാന്‍ അയാളെ ഏര്‍പ്പാടാക്കിയ ആളെന്ന നിലക്ക് മല്‍ബു ബാധ്യസ്ഥനാണ്. അങ്ങനെയാണ് മുഖ്യ പ്രതി നായകനായത്. ആളുകളെ നയിക്കാനുള്ള ഈ നിയോഗം.

നോമ്പ് കാലമാണല്ലോ. ജോലി കഴിഞ്ഞ് തളര്‍ന്നെത്തിയ ആര്‍ക്കും അടുക്കളയില്‍ കയറാന്‍ കഴിയില്ല എന്ന പരമാര്‍ഥമാണ് ജാഥയായി പരിണമിച്ച് നോമ്പുതുറക്കായി ഏറ്റവും അടുത്തുള്ള പള്ളികളിലേക്ക് നീങ്ങുന്നത്.

മുറിയിലിരുന്ന് വാരിവലിച്ചുതിന്നാന്‍ സമയം കളയാതെ യഥാസമയം സംഘടിത പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ കഴിയുന്നുവെന്നത് പള്ളിയിലെ നോമ്പുതുറ പുണ്യത്തിന്റെ മറ്റൊരു നേട്ടമെന്ന് വിവരിച്ചുകൊണ്ട് ഇതാ മറ്റൊരു ചെറു ജാഥ നയിച്ചുകൊണ്ട് വേറൊരു മല്‍ബു.

ചുറ്റും നോക്കിക്കേ, കൊച്ചുകൊച്ചു ജാഥകള്‍.
Related Posts Plugin for WordPress, Blogger...