Pages
About Me
പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
June 3, 2013
ഹൈദ്രോസിന്റെ താടിയും മകളുടെ കല്യാണവും
രണ്ടു ദിവസം നീട്ടിനീട്ടിവെച്ച പണി തീര്‍ത്ത ആശ്വാസത്തിലായിരുന്നു മൊയ്തുവും നാണിയും. ഹൈദ്രോസ് മല്‍ബുവിന്റെ മൂന്ന് വലിയ പെട്ടികള്‍ കാര്‍ഗോ അയച്ചു തിരിച്ചെത്തിയതേയുള്ളൂ. കാര്‍ഗോ നാട്ടില്‍ എപ്പോള്‍ കിട്ടുമെന്നതിന് ഒരു വ്യവസ്ഥയുമില്ല. എന്നാലും ഏറ്റ പണി ചെയ്തു. ഏതു സമയത്തും നാട്ടിലെത്താനിടയുള്ള ഹൈദ്രോസ് വിളിച്ചു ചോദിച്ചാല്‍ ഇനിയും അയച്ചില്ല എന്നു പറയേണ്ട സാഹചര്യം മാറിക്കിട്ടി. ഹൈദ്രോസിനോട് അങ്ങനെ ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം അത്രമാത്രം ഉപകാരിയായിരുന്നു ഹൈദ്രോസ്. ഫഌറ്റിലുള്ളവര്‍ക്കു മാത്രമല്ല, ഏതെങ്കിലും മല്‍ബുവിന് എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ അവിടെ ഓടി എത്തും. ശാരീരികമായും സാമ്പത്തികമായും തന്നാലാവുന്നത് ചെയ്‌തേ മടങ്ങൂ. പണത്തിനാണ് അത്യാവശ്യമെങ്കില്‍ കൈയിലില്ലെങ്കിലും ഉള്ളവരില്‍നിന്ന് തേടിപ്പിടിച്ച് എത്തിക്കും. സ്വന്തം കാര്യം മറന്നും അന്യന്റെ കണ്ണീരൊപ്പുന്ന പരസഹായി.
ഹുറൂബുകാരെ സഹായിക്കുന്ന ഹുറൂബുകാരനെന്ന് ഹൈദ്രോസിനെ കളിയാക്കാറുണ്ട്. മല്‍ബുകളുടെ കണ്ണിലുണ്ണിയാണെന്ന കാര്യം കഫീല്‍ നോക്കേണ്ടതില്ലല്ലോ? സ്‌പോണ്‍സര്‍മാരുടെ വഞ്ചനയെ തുടര്‍ന്ന് അനധികൃത താമസക്കാരായി മാറിയ അനേകായിരം മല്‍ബുകളില്‍ ഒരുവനായി ഹൈദ്രോസും. താന്‍ ഒരു ഹുറൂബാണെന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് മറ്റു ഹുറൂബുകാരുടെ സേവനങ്ങള്‍ക്കായി ഹൈദ്രോസ് ഇറങ്ങിത്തിരിച്ചത്.
ഒടുവില്‍ ഹൈദ്രോസിനും മടങ്ങാന്‍ നേരമായി. മകളുടെ വിവാഹം നിശ്ചയിച്ചു. നാട്ടിലെത്തിയേ പറ്റൂ. അങ്ങനെയാണ് പോലീസുകാര്‍ക്ക് കാശ് കൊടുത്ത് പിടിത്തം കൊടുത്ത് നാട്ടിലേക്ക് മടങ്ങുന്നവരുടെ ഇടത്താവളമായ തര്‍ഹീലിലേക്ക് പോയത്. സാധനങ്ങളൊക്കെ പാക്ക് ചെയ്ത് കാര്‍ഗോ അയക്കാന്‍ മൊയ്തുവിനേയും നാണിയേയും ശട്ടം കെട്ടി പോയ ഹൈദ്രോസ് ഇതുവരെ വിളിച്ചിട്ടില്ല. പോകുന്ന പോക്കില്‍ പറ്റിയെങ്കില്‍ എയര്‍പോര്‍ട്ടില്‍നിന്ന് വിവരം അറിയിക്കും. അല്ലെങ്കില്‍ നാട്ടിലെത്തിയിട്ട് വിളി പ്രതീക്ഷിച്ചാല്‍ മതി. ഇതും പറഞ്ഞ് യാത്രയായ ഹൈദ്രോസിന്റെ വിളി കാത്തിരിക്കയാണ് രണ്ട് റൂംമേറ്റുകളും.
ഉച്ചമയക്കത്തിലാണ്ട ഇരുവരും തുരുതുരെ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ദേ നില്‍ക്കുന്നു ഹൈദ്രോസ് മല്‍ബു. മുഖത്ത് ചിരിയാണോ സങ്കടമാണോ എന്നു വ്യക്തമല്ല.
ഒന്നുകൂടി കണ്ണു തിരുമ്മി നോക്കിയ മൊയ്തുവും നാണിയും എന്തു പറ്റിയെന്ന് ആംഗ്യഭാഷയില്‍ ആരാഞ്ഞു. നാവിറങ്ങിയതു പോലെ ഹൈദ്രോസ് തന്റെ നീണ്ട താടിയില്‍ തടവിക്കൊണ്ട് അകത്തേക്ക് കയറി.
ഒന്നും പറയണ്ട, ഈ താടി നമ്മളെ ചതിച്ചു- സോഫയിലേക്ക് തളര്‍ന്നുവീണു കൊണ്ട് ഹൈദ്രോസ് പറഞ്ഞു.
അറിയാനുള്ള തിടുക്കത്തോടെ മൊയ്തുവും നാണിയും.
രണ്ടു ദിവസം കൊണ്ട് നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഹൈദ്രോസ് മല്‍ബു പിടിത്തം കൊടുത്തത്. പിടിത്തം കൊടുത്തതല്ല, പണം കൊടുത്ത് പിടിപ്പിച്ചതാണ്. മകളുടെ കല്യാണം നിശ്ചയിച്ചിരിക്കെ, നാട്ടിലെത്തുന്നതിന് വേറെ വഴി ഒന്നും കണ്ടില്ല. പിടിത്തം കൊടുത്ത് തര്‍ഹീലിലെത്തി അങ്ങനെ നാട്ടിലെത്താം.
നാടു സ്വപ്‌നം കണ്ട് തര്‍ഹീലിലെത്തിയ ഹൈദ്രോസ് പക്ഷേ, അവിടെയും കണ്ണിലുണ്ണിയായി മാറി. നീണ്ട താടിയുള്ള മല്‍ബുവിനെ അവിടെയുള്ളവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചു. ഖുര്‍ആന്‍ പാരായണം കേട്ടവര്‍ അഭിനന്ദനങ്ങളുമായി നാലുപാടും കൂടി. അങ്ങനെ എല്ലാ പ്രാര്‍ഥനകള്‍ക്കും മല്‍ബുവായി നേതൃത്വം. നാട്ടിലേക്ക് പോകാന്‍ അവസരം കാത്ത് തര്‍ഹീലില്‍ കഴിയുന്ന മറ്റു മല്‍ബുകള്‍ക്ക് ഹൈദ്രോസ് നീണ്ട താടിയുള്ള തിരുവനന്തപുരം പാളയം ഇമാമിന്റെ പ്രതീതിയാണ് നല്‍കിയത്.
നാട്ടിലെത്തിയാല്‍ ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഓര്‍ത്ത് ഒരു ദിവസം മല്‍ബു ചുമരില്‍ ചാരി ഇരിക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ അടുത്തെത്തി ഹസ്തദാനം ചെയ്ത ശേഷം ഖുര്‍ആന്‍ പാരായണത്തിനുള്ള കഴിവിനെ പുകഴ്ത്തി. ഹിന്ദികളുടെ കഴിവില്‍ മതിപ്പ് പ്രകടിപ്പിച്ചശേഷം മല്‍ബുവിന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു. അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ കയറ്റിയപ്പോള്‍ മല്‍ബുവിന്റെ മനസ്സ് നാട്ടിലേക്ക് പറന്നു. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയാണ്.
പക്ഷെ, കുറച്ചുദൂരം പിന്നിട്ടപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു.
നിങ്ങള്‍ നാട്ടിലേക്ക് പോകേണ്ട. എവിടെയെങ്കിലും പോയി ജോലി ചെയ്തു ജീവിച്ചോളൂ. നിങ്ങളെ പോലുള്ളവരെ ഈ നാടിന് ഇനിയും ആവശ്യമുണ്ട്.
ചുമലില്‍ പിടിച്ച് പുറത്തിറക്കിയ മല്‍ബു എന്തെങ്കിലും പറയുന്നതിനുമുമ്പേ പോലീസുകാരന്‍ ജീപ്പോടിച്ചു പോയി.
മൂന്നാം നാള്‍ താടി വടിച്ച് ക്ലീന്‍ ഷേവായി തര്‍ഹീലിലേക്കുള്ള പിടിത്തം കൊടുക്കാനായി ഹൈദ്രോസ് മല്‍ബു വീണ്ടും ഇറങ്ങുന്നതുവരെയും അതിനുശേഷവും ചിരിയായും സങ്കടമായും ഇക്കഥ അവരുടെ ഫഌറ്റിലും പുറത്തും പാറിപ്പറന്നു.
May 18, 2013
മുടിപ്പകര്‍പ്പ്
ഹൈദ്രോസും മൊയ്തുവും ആ വരവ് നോക്കിയിരിക്കുകയായിരുന്നു. അവര്‍ മാത്രമല്ല, വേറെയും ആളുകള്‍ നോക്കുന്നുണ്ട്. അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ സ്ലോ ആക്കി ചിലര്‍ തല പുറത്തിട്ട് നോക്കുന്നു, വേറെ ചിലര്‍ ഹോണ്‍ മുഴക്കുന്നു.
നാടിളക്കി വരുന്നത് മറ്റാരുമല്ല, സഹ പണിക്കാരനാണ്. സൂപ്പര്‍ മാര്‍ക്കറ്റ് തുറന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് എഴുന്നള്ളത്ത്. ഭാഗ്യവാന്‍. മറ്റെല്ലാ പണിയും തീര്‍ത്ത് സാവകാശം വന്നാല്‍ മതിയെന്ന് ചേക്കുമുതലാളി ഇളവു കൊടുത്തിട്ടുണ്ട്. വന്നിട്ടെന്താ എന്നു മറ്റുള്ളവര്‍ ചോദിക്കുമെങ്കിലും എല്ലാ ദിവസവും തല കാണിക്കും.
നിയമനം നല്‍കി രണ്ട് മാസമേ ആയിട്ടുള്ളൂ. നല്ല മൂഡിലാണെങ്കില്‍ അല്‍പനേരം കാഷ് കൗണ്ടറില്‍ ഇരിക്കും. അല്ലെങ്കില്‍ ഒന്നു ചുറ്റിക്കറങ്ങിയ ശേഷം പടിയിറങ്ങും. വെറെ ഒന്നുമെടുത്തില്ലെങ്കിലും രണ്ട് റബര്‍ ബാന്‍ഡുകള്‍ മറക്കാതെ എടുക്കും.
നിര്‍ബന്ധിതാവസ്ഥയില്‍ ചേക്കു മുതലാളി നിയമിച്ചയാളാണ്. ഇതോടെ മുതലാളിയും കീഴിലുള്ള തൊഴിലാളികളും മാത്രമല്ല, സൂപ്പര്‍ മാര്‍ക്കറ്റിന്റെ കഫീല്‍ തന്നെയും ചുകപ്പില്‍നിന്ന് പച്ചയിലായി. വിദേശി-സ്വദേശി നിയമനത്തോതിന്റെ അനുപാതമൊപ്പിക്കാന്‍ കഫീല്‍ നിര്‍ബന്ധിച്ചപ്പോള്‍ വേണ്ടാ വേണ്ടാന്നു പരമാവധി പറഞ്ഞുനോക്കിയതാണ് ചേക്കു. പക്ഷേ രക്ഷയില്ലായിരുന്നു.
കറുത്ത നീളന്‍ കുപ്പായമിട്ട് തലയില്‍ കറുത്ത തൊപ്പി കൂടി വെച്ചപ്പോള്‍ ദൂരക്കാഴ്ചയില്‍ ശരിക്കുമൊരു പര്‍ദയണിഞ്ഞ സ്ത്രീ തന്നെ. നടത്തവും അതുപോലെ. അതാണ് ചീറിപ്പാഞ്ഞു പോകുന്ന കാറുകളുടെ പോലും വേഗം കുറച്ചത്. തല പുറത്തിട്ട് നോക്കിയ ചെക്കന്മാര്‍ ഇളിഭ്യരായി.
പണിക്കാരായ ഹൈദ്രോസും മൊയ്തുവും പലര്‍ക്കും മല്‍ബുച്ചുവയുള്ള പേരു നല്‍കാറുണ്ട്. മുടിയുടെ സാമ്യം വെച്ച് ടിയാനു നല്‍കിയിരിക്കുന്ന പേര് പന്ന്യന്‍ എന്നാണ്. സൂക്ഷിച്ചുനോക്കിയാല്‍ മുഖത്തും പന്ന്യന്‍ രവീന്ദ്രന്റെ സാമ്യമുണ്ടെന്ന് മൊയ്തു മൊത്തത്തില്‍ വിശകലനം ചെയ്തു പറഞ്ഞിട്ടുണ്ട്.
മുടിയും വേഷവും പലപ്പോഴും സ്ത്രീ സാന്നിധ്യമാകുന്ന അറബിപ്പന്ന്യന്‍ കൗണ്ടറില്‍ ഇരുന്ന ശേഷം എഴുന്നേറ്റു പോയാല്‍ ഹൈദ്രോസിന് വല്ലാത്തൊരു അസ്വസ്ഥതയാണ്. മറ്റൊന്നുമല്ല, അവിടെയും ഇവിടെയും മുടി. ഈ പെണ്‍മുടി ഹൈദ്രോസ് മല്‍ബുവിന് സഹിക്കില്ല.
നാട്ടില്‍ പോയാല്‍ മല്‍ബിയുമായി ഉണ്ടാകാറുള്ള ഏക കശപിശ മുടിയെ ചൊല്ലിയാണ്. പനങ്കുല പോലുള്ള മുടിയെ വര്‍ണിക്കുകയും തഴുകുകയും ചെയ്യുന്ന സമയമുണ്ടെങ്കിലും വിളമ്പിവെച്ച ചോറിലോ കറിയിലോ കണ്ടാല്‍ ഹൈദ്രോസിന് അതു സഹിക്കില്ല. ചോറു വിളമ്പിയ പ്ലേറ്റ് തട്ടിമാറ്റി എഴുന്നേറ്റു പോകും. പിന്നെ വേറെ വല്ലതുമുണ്ടാക്കി കൊടുത്താലല്ലാതെ മല്‍ബിയോട് ഹൈദ്രോസ് തണുക്കില്ല. ഇവിടേം, പന്ന്യന്‍ എഴുന്നേറ്റു പോയാല്‍ ഹൈദ്രോസ് സൂക്ഷ്മ നിരീക്ഷണം നടത്തും. അതു കാണുമ്പോള്‍ മൊയ്തു പറയും. നിന്റെ ഒരു വസ്‌വാസ്. ഒരു മുടിയല്ലേ ഇഷ്ടാ?
അപ്പോഴും ഹൈദ്രോസ് അറപ്പ് പ്രകടിപ്പിക്കും.
തൊപ്പി തലയില്‍നിന്നെടുത്തുകൊണ്ട് പന്ന്യന്‍ കയറിയതും ഹൈദ്രോസ് മൊയ്തുവിനോട് പറഞ്ഞു.
ദേ നോക്കിക്കേ, പന്ന്യനിന്ന് സൂപ്പര്‍ ഫോമിലാണല്ലോ?
മറുപടി പറഞ്ഞത് മൊയ്തുവായിരുന്നില്ല.
പന്നി നിന്റെ വാപ്പ എന്നു പറഞ്ഞുകൊണ്ട് അറബിപ്പന്ന്യന്‍ കൈ ഓങ്ങി അടുത്തു വന്നപ്പോള്‍ കടത്തനാടന്‍ അടവുകള്‍ വശമുള്ള ഹൈദ്രോസ് ഒഴിഞ്ഞുമാറി.
കൈ ഓങ്ങിയതല്ല, ഹൈദ്രോസ്, മൊയ്തു മല്‍ബുകളെ അമ്പരപ്പിച്ചത് അറബിപ്പന്ന്യന്റെ മലയാളമായിരുന്നു. അത്ര കിറുകൃത്യമായിരുന്നു പറച്ചില്‍. ഗള്‍ഫിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറബിയില്‍ തപ്പിത്തടയുന്ന അവര്‍ക്ക് വെറും രണ്ട് മാസം കൊണ്ട് അറബിപ്പന്ന്യന്‍ മലയാളം പഠിച്ചുവെന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും. ഇതിനു മുമ്പു പലപ്പോഴും ടിയാനെ പരാമര്‍ശിക്കാന്‍ പന്ന്യന്‍ എന്നു ഉപയോഗിച്ചിട്ടുണ്ട്. അന്നൊന്നും ഒരു പ്രതികരണവുമുണ്ടായിട്ടില്ല.
ഇത്തിരി കൂടുതല്‍ അടുപ്പമുള്ള മൊയ്തു പത്രത്തില്‍ തപ്പി സാക്ഷാല്‍ പന്ന്യന്റെ ഫോട്ടോ കണ്ടുപിടിച്ച് തങ്ങള്‍ പന്നി എന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തി മാലിഷാക്കിയപ്പോള്‍ അറബിപ്പന്ന്യന്‍ റോഡിന്റെ മറുവശത്ത് നാണി മല്‍ബു പണിയെടുക്കുന്ന ബൂഫിയയിലേക്ക് വിരല്‍ ചൂണ്ടി.
നാണി ഒപ്പിച്ച വേലയായിരുന്നു അത്. ഹൈദ്രോസിന്റേയും മൊയ്തുവിന്റേയും സംസാരം അറബിപന്ന്യന്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തത് കേള്‍പ്പിച്ചപ്പോള്‍ അതിന്റെ മറുപടി മണിമണിയായി പഠിപ്പിക്കാന്‍ നാണി എടുത്ത സമയം പത്ത് മിനിറ്റ് മാത്രം.
May 12, 2013
മൂലകാരണം
മൊയ്തു ഒരു രാഷ്ട്രീയ ഗുണ്ടയോ തെമ്മാടിയോ ഒന്നുമല്ല. പലരേയും പോലെ ഒരു ഫ്രീ വിസക്കാരന്‍. രണ്ടു ബഖാലകള്‍ നടത്തുന്നു. അതിനു വേറെയും പാര്‍ട്ണര്‍മാരുണ്ടെന്നും അതല്ല, മൊയ്തുവിന്റെ സ്വന്തമാണെന്നും അഭിപ്രായമുണ്ട്. അധികൃതരുടെ കണക്കായ 70 ശതമാനം ബിനാമികളില്‍ താനും ഉള്‍പ്പെടുന്നുവെന്ന തിരിച്ചറിവില്‍ പലരേയും പോലെ, ഒരു ബഖാല കൈയൊഴിഞ്ഞാലോ എന്നു രാവും പകലും ചിന്തിച്ചുകൂട്ടുന്നു. ഒന്ന് ഒഴിവാക്കാമെന്ന് രാത്രി തീരുമാനിക്കും. രാവിലെ ആയാല്‍ തീരുമാനം മാറ്റും. വേണ്ട, പരമാവധി പിടിച്ചുനില്‍ക്കാം.
അങ്ങനെയുള്ള മൊയ്തു നാലാളുടെ മുന്നില്‍വെച്ച് മല്‍ബുവിനെ അടിക്കാന്‍ കൈയോങ്ങിയത് വലിയൊരു വിഷയമായി.
ഓങ്ങിയതല്ലേയുള്ളൂ തല്ലിയില്ലല്ലോ എന്നു മറ്റുള്ളവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മല്‍ബുവിന് അത് സഹിച്ചില്ല. ഒരു മുറിയില്‍ രണ്ടു കട്ടിലിട്ട് അഭിമുഖമായി കിടക്കുന്നവരാണ്. ആശയും നിരാശയും ഉറക്കമൊഴിഞ്ഞു പോലും പങ്കുവെക്കുന്നവര്‍. അങ്ങനെയുള്ള മൊയ്തുവാണ് കരണം നോക്കി ഓങ്ങിയത്.
മല്‍ബുവിന് നേരിട്ട അഭിമാനക്ഷതത്തിനു സാക്ഷ്യം വഹിച്ചവരും പുറമേനിന്ന് വന്നവരൊന്നുമല്ല. എല്ലാവരും അതേ ഫഌറ്റിലെ താമസക്കാര്‍.
അവര്‍ക്കിടയില്‍ ചൂടേറിയ വാക്കുതര്‍ക്കങ്ങള്‍ പുതിയ സംഭവമല്ല. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ പോലും മണിക്കൂറുകളോളം ചര്‍ച്ച ചെയ്യും. ചിലത് മഹാ വിടലായിരിക്കും. സൂപ്പര്‍ ബണ്ട്ല്‍.
അങ്ങനെയുള്ള ഒരു ചര്‍ച്ചയാണ്, ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റിമറിക്കാനെന്നതു പോലെ കശപിശയില്‍ കലാശിച്ചത്.
തുടക്കം പിഴച്ചത് മല്‍ബുവിനായിരുന്നു. കാരണം അന്നത്തെ മല്‍ബുവിന്റെ രണ്ടു വിടല്‍സും പമ്പര വിഡ്ഢിത്തമായിരുന്നു.
റോമിംഗിനെ കുറിച്ചായിരുന്നു ആദ്യം.
സൗജന്യ റോമിംഗ് നിര്‍ത്തലാക്കിയത് പ്രവാസികള്‍ക്ക് വലിയ കഷ്ടമായിപ്പോയെന്നും ഇവിടെ നിന്നെടുത്ത ഒരു സിം നാട്ടില്‍ മല്‍ബിക്കെത്തിച്ചാല്‍ ലോക്കല്‍ കോള്‍ നിരക്കില്‍ ഇഷ്ടം പോലെ സംസാരിക്കാമെന്നും മല്‍ബു കാച്ചിയപ്പോള്‍ ഇന്ത്യയില്‍ സൗജന്യ റോമിംഗ് ഇല്ലായിരുന്നുവെന്ന വസ്തുത കൊണ്ട് നേരിട്ടത് ഹൈദ്രോസായിരുന്നു. ഇനി ഉണ്ടെങ്കില്‍ തന്നെ ഇവിടത്തെ ലോക്കല്‍ കോള്‍ നിരക്കറിയുന്നവര്‍ റോമിംഗിനായാലും ഉപയോഗിക്കാന്‍ നില്‍ക്കില്ല.
ഇവര് നമ്മളെ എല്ലാ നിലക്കും പുകച്ചു പുറത്തു ചാടിക്കുമെന്ന മുഖവുരയോടെയായിരുന്നു രണ്ടാമത്തെ ബണ്ട്ല്‍.
എല്ലാവരും ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്ന നിയമത്തിനു ശേഷം ഇതാ എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ 25 റിയാല്‍ ഫീ ചുമത്തുന്നു. കഷ്ടം തന്നെ എന്നു പറഞ്ഞ് മല്‍ബു നിര്‍ത്തിയപ്പോള്‍ മേശക്കടിയില്‍ പരതി ഒരു പത്രമെടുത്ത് പൊട്ടത്തരം പറയാതെ മല്‍ബൂ എന്നു പറഞ്ഞത് മൊയ്തു.
ഇവിടത്തെ കാര്‍ഡുമായി മറ്റു രാജ്യങ്ങളിലെ എ.ടി.എമ്മുകളില്‍നിന്ന് പണമെടുക്കുമ്പോഴാണ് ഫീ ചുമത്താന്‍ ആലോചിക്കുന്നതെന്ന വാര്‍ത്ത മൊയ്തു വായിച്ചു കേള്‍പ്പിച്ചു.
രണ്ട് ബണ്ടലുകളും പൊട്ടിയെങ്കിലും മല്‍ബു അവസാനിപ്പിച്ചില്ല.
ഓല് ബ്രോസ്റ്റും കയ്ച്ച് മടങ്ങിയല്ലോ? പ്രതീക്ഷയായിരുന്നു പോലും പ്രതീക്ഷ.
മല്‍ബു ഇതു പറഞ്ഞപ്പോള്‍ മൊയ്തുവിന് ഒട്ടും പിടിച്ചില്ല. ചര്‍ച്ച ബഹിഷ്‌കരിച്ച് മൊയ്തു എഴുന്നേറ്റ് തിരിഞ്ഞു നടന്നപ്പോള്‍ വീണ്ടും മല്‍ബു പറഞ്ഞു.
കണ്ടില്ലേ കെറുവിച്ചുകൊണ്ട് മന്ത്രീടെ അതേ പോക്ക്.
മല്‍ബൂ നിനക്ക് മൊയ്തൂന്റെ കൈയീന്ന് വീഴും കേട്ടോ.
നാണീം ഹൈദ്രോസും താക്കീത് നല്‍കി.
ആര് എന്തൊക്കെ പറഞ്ഞാലും ഓല് പെരുമ്പറയടിച്ച് വന്നിട്ട് ഒരു ചുക്കും നേടിയില്ലാന്നേ ഞാന്‍ പറയൂ. ഇത് ഇവിടെ മാത്രമല്ല, എവിടേം പറയും.
മല്‍ബു സ്വന്തം അഭിപ്രായം ഇത്തിരി കനത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ അത് കാതില്‍ തറച്ച മൊയ്തുവിന് തിരിച്ചു വരാതിരിക്കാന്‍ കഴിഞ്ഞില്ല.
മന്ത്രിമാരെ കുറിച്ച് വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു മടക്കം.
ആ പറച്ചിലിനികാട്ടെ ആധികാരികതയും ഗമയുമുണ്ട്.
ഒച്ച ഉയര്‍ത്തി പറഞ്ഞില്ലെങ്കില്‍ മല്‍ബു വെള്ളം കുടിപ്പിക്കുമെന്ന് മൊയ്തുവിന് നന്നായി അറിയാം.
മന്ത്രിമാര്‍ ബ്രോസ്റ്റ് തിന്നുന്നത് താന്‍ കണ്ടോ?
മൊയ്തു മല്‍ബുവിന് നേരെ വിരല്‍ ചൂണ്ടി ചോദ്യം നേര്‍ക്കുനേരെയാക്കി.
അതു പിന്നെ, ഇവിടംവരെ വന്നിട്ട് അല്‍ബെയ്ക് കൂടി തിന്നാതെയാണ് മടങ്ങിയതെങ്കില്‍ മഹാനഷ്ടം തന്നെ.
വിടാന്‍ ഭാവമില്ലാതെ, മല്‍ബു ഒന്നുകൂടി ആക്കിപ്പറഞ്ഞു.
മൊയ്തു ഒന്നു കൂടി ഇളകുകയായിരുന്നു.
പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വന്ന കേന്ദ്ര മന്ത്രിമാരെ പിന്താങ്ങുകയൊന്നുമല്ല ഞാന്‍. എന്നാലും പറയുന്നതിന് ഒരു മാന്യത വേണം.
നിങ്ങളെ പോലെ തന്നാ മന്ത്രീം. അങ്ങേര്‍ക്കുമുണ്ട് ചിക്കന്‍ തിന്നാന്‍ പറ്റാത്ത അസുഖം. കണ്ടില്ലേ പത്രക്കാരേം, സംഘടനക്കാരേം ഒക്കെ വെറുപ്പിച്ചല്ലേ അങ്ങേര് മടങ്ങിയത്. അസുഖമില്ലെങ്കില്‍ ഇങ്ങനെ കണ്ടവരോടൊക്കെ തട്ടിക്കയറുമോ ഒരു മന്ത്രി?
ഇതു പറഞ്ഞപ്പോള്‍ മൊയ്തുവിന്റെ നാവല്ല, കൈയാണ് ചലിച്ചത്. മല്‍ബുവിന്റെ വിസ്തൃതിയുള്ള മുഖം നോക്കി കൈ ഓങ്ങിയപ്പോള്‍ ഹൈദ്രോസും നാണീം കൂടി പിടിച്ചുവെച്ചതു കൊണ്ട് ടപ്പേ എന്ന് ഒച്ച കേട്ടില്ലെന്ന് മാത്രം.
മന്ത്രിയെ ആക്ഷേപിച്ചതല്ല മൊയ്തുവിനെ ക്ഷുഭിതനാക്കിയതെന്ന് മനസ്സിലാക്കി, അതിന്റെ മൂലകാരണം കണ്ടെത്തിയ ഹൈദ്രോസും നാണിയും മേലില്‍ അതു പറയരുതെന്ന് മല്‍ബുവിനെ കൊണ്ട് സത്യം ചെയ്യിച്ചു.
Subscribe to:
Posts (Atom)
