Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 21, 2008

ദേ പിന്നേം വന്നു കഫീല്‌

എം. അഷ്‌റഫ്‌
മല്‍ബൂ എടോ മല്‍ബൂ..
ഉറക്കം പിടിച്ചുവരുന്നതേയുള്ളൂ. അതിനു മുമ്പാണ്‌ കഫീലിന്റെ വിളി. സുഖമായുറങ്ങാന്‍ ശാസ്‌ത്രീയമായി തലയണ എങ്ങനെ വെക്കണമെന്ന്‌ ഇന്റര്‍നെറ്റില്‍ ഇന്നാണ്‌ കണ്ടെത്താനായത്‌. അതു മാത്രമല്ല, ഇന്ന്‌ സംതൃപ്‌തമായ ദിനമായിരുന്നു. ആകെക്കൂടി കൂട്ടിക്കിഴിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു സംതൃപ്‌തി. നാല്‌ പത്രങ്ങളില്‍ നാനാ വിഷയങ്ങളില്‍ കത്തുകള്‍ അച്ചടിച്ചുവന്ന ദിവസം. നാല്‌ പേര്‍ വിളിച്ച്‌ അഭിനന്ദിച്ച ദിവസം. മാത്രമല്ല, നാളെ പത്രങ്ങളിലെ പ്രതികരണ കോളങ്ങളിലേക്ക്‌ എഴുതാന്‍ കിട്ടിയത്‌ നല്ല വിഷയങ്ങളും. പറ്റിയെങ്കില്‍ ചാനലിലേക്ക്‌ കൂടി ഒന്നെഴുതണം.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെ കുറിച്ചുള്ള കത്തെഴുത്തിനെ കുറിച്ച്‌ ആലോചിക്കുമ്പോഴാണ്‌ പണ്ടേ കാത്തിരുന്ന ഒരു വിഷയം കൂടി റമദാന്‍ ബോണസെന്ന നിലില്‍ മുന്നില്‍ വന്നു വീണിരിക്കുന്നത്‌. പലവിധേന പ്രയാസപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ സംഘടനകളും പ്രവാസി സാമൂഹിക പ്രവര്‍ത്തകരും നടത്തുന്ന മത്സരവും അത്തരം മത്സരങ്ങളിലെ നല്ല പ്രകടനം സാമൂഹിക പരിഷ്‌കര്‍ത്താക്കളുടേയും സേവനസന്നദ്ധരുടേയും പേരുകളൊന്നും വിട്ടുപോകാതെ നന്നായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രക്കാരന്‌ അവാര്‍ഡും നല്‍കുന്ന ഏര്‍പ്പാട്‌ തുടങ്ങിയിട്ട്‌ കുറെ നാളായി. ഇപ്പോള്‍ ഇതാ അങ്ങനെയൊരു സഹായവും ലഭിച്ചിട്ടില്ലെന്ന്‌ സഹായത്തിനിരയായെന്ന്‌ പത്രക്കാര്‍ വെണ്ടക്ക നിരത്തിയവര്‍ നിഷേധവുമായി രംഗത്തു വന്നിരിക്കുന്നു. തങ്ങളുടെ പേര്‌ വാര്‍ത്തയില്‍ ഉള്‍പ്പെടാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്ന്‌ സംഘടനക്കാരും പറഞ്ഞിരിക്കുന്നു.
ഏതു പ്രവാസി മരിച്ചാലും ഒന്നുകില്‍ മൃതദേഹം ഇവിടെ മറവു ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ കൊണ്ടുപോയി ഖബറടക്കും. ഇതറിയാവുന്ന എല്ലാ സംഘടനകളും രേഖകള്‍ ശരിയാക്കാനുള്ള സഹായവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌. ഇതിനെയൊന്ന്‌ തുറന്നു കാണിക്കാനുള്ള വാക്കുകളൊക്കെ ആലോചിച്ചുകൊണ്ടാണ്‌ ഉറങ്ങാന്‍ കിടന്നത്‌. എല്ലാ സംഘടനകള്‍ക്കുമിട്ട്‌ കൊടുക്കണം ഒരു കൊട്ട്‌. കൂട്ടത്തില്‍ പത്രക്കാര്‍ക്കും വേണം ഒരു വീക്ക്‌.
അപ്പോഴാണ്‌ കഫീലിന്റെ വിളി. മല്‍ബൂ...
നല്ല ചായയിട്ടു കൊടുക്കാന്‍ തന്നെയായിരിക്കും. അപ്പോഴാണ്‌ അങ്ങേര്‌ മല്‍ബൂ എന്ന്‌ നീട്ടി വിളിക്കുക. മലയാളികളെ മല്ലു എന്നു വിളിക്കുന്നതു പോലെ മലബാരിക്ക്‌ അദ്ദേഹമിട്ട ചുരുക്കമാണിത്‌.
വിളി കേട്ട്‌ കണ്ണ്‌ തുറന്നു നോക്കിയപ്പോള്‍ കഫീല്‍ മുന്നില്‍ നില്‍ക്കുന്നു. ആദ്യമായണല്ലോ കഫീല്‍ താമസസ്ഥലത്തു വരുന്നത്‌. ആകെ അമ്പരപ്പായി. കിടന്നുകൊണ്ടു തന്നെ അദ്ദേഹത്തോട്‌ ഇരിക്കാന്‍ പറഞ്ഞു.
മെല്ലെ ബോധത്തിലേക്കു വന്നപ്പോഴാണ്‌ കഫീല്‍ എടോ എന്നാണല്ലോ വിളിച്ചതെന്ന്‌ ചിന്തിച്ചത്‌. ഇദ്ദേഹം എപ്പോള്‍ മലയാളം പഠിച്ചുവെന്ന അമ്പരപ്പ്‌ ഇരട്ടിച്ചപ്പോഴാണ്‌ ഒരു മാസം മുമ്പ്‌ കഫീല്‍ മരിച്ചുപോയ കാര്യവും മനസ്സിലേക്ക്‌ വന്നത്‌.
ആകെ പരവശനായി. ഒന്നു കൂടി പറയാന്‍ ശ്രമിച്ചു. അസ്സലാമു അലൈക്കും. കുല്ലു ആം വ അന്‍തും ബി ഖൈര്‍. വാക്കുകള്‍ പുറത്തേക്ക്‌ വന്നില്ല.
വീണ്ടും വിളി മല്‍ബൂ...
നിങ്ങള്‍ സ്‌പെയിനില്‍വെച്ച്‌ മരിച്ചു പോയതല്ലേ.
അതേ. മരിച്ചവരെ വീണ്ടും എഴുന്നേല്‍പിക്കൂന്ന്‌ നിനക്കറിയില്ലേ.
അറിയാം. അത്‌ ഖിയാമത്തു നാളിലല്ലേ. ഞാനൊന്ന്‌ തൊട്ടു നോക്കിക്കോട്ടെ. വിശ്വാസം വരുന്നില്ല.
ഇതാണ്‌ മലയാളികളുടെ ഒരു കാര്യം. ഒന്നും വിശ്വസിക്കില്ല. നീ നിന്റെ ഭാര്യയോട്‌ ഫോണില്‍ സംസാരിക്കുന്നത്‌ തൊട്ടു നോക്കിയിട്ടാണോ?
പിന്നെ, എനിക്ക്‌ തിരക്കുണ്ട്‌. സ്റ്റാഫിനെ എല്ലാം ഒന്നു കാണണം.
നീ നോമ്പ്‌ പിടിക്കാറുണ്ടോ.. സക്കാത്ത്‌ കൊടുക്കാറുണ്ടോ..
ഐവ.. കൃത്യമായി ചെയ്യാറുണ്ട്‌. ങാ ഇതന്വേഷിക്കാനായിരുന്നോ ഈ വരവ്‌. ബോണസ്‌ നേരിട്ടു തരാനായിരിക്കും.
എന്തിനാ അതൊക്കെ ചെയ്യുന്നത്‌.
പടച്ചോന്റെ പ്രീതി നേടാനും സ്വര്‍ഗത്തില്‍ പോകാനും.
ആരാന്റെ മുതല്‌ കട്ടുതിന്നാല്‍ സ്വര്‍ഗത്തില്‍ പോകുമോ.
ഇല്ല. അത്‌ ഞാനല്ല. ഓഫീസിലെ ഫോണില്‍നിന്ന്‌ നാട്ടിലേക്ക്‌ കട്ട്‌ വിളിക്കാറുള്ളത്‌ കുഞ്ഞോനാണ്‌. ഓന്‌ പടച്ചോനെ ഒട്ടും പേടിയില്ല. നിസ്‌കരിക്കീം കൂടി ഇല്ല.
ദേ വീണ്ടും മലായളികളുടെ സ്വഭാവം. ഞാന്‍ പറഞ്ഞു തുടങ്ങുന്നതിനു മുമ്പ്‌ കൂട്ടുകാരനിട്ട്‌ പാര പണിയുന്നു.
നീ എത്ര കാലായി കമ്പനിയല്‍ ചേര്‍ന്നിട്ട്‌?
രണ്ട്‌ പതിറ്റാണ്ടായി.
മലയാളിത്തില്‍ പറ..
തല്‍ക്കാലം പത്രഭാഷ ഒഴിവാക്കി. 20 വര്‍ഷം.
ഇത്രയും കാലം നീ എന്റെ ഫോണും ഇന്റര്‍നെറ്റും ഫാക്‌സും പ്രിന്ററും ഒക്കെ നിന്റെ കാര്യങ്ങള്‍ക്ക്‌ ഉപയോഗിച്ചത്‌ എന്നോട്‌ ചോദിച്ചിട്ടാണോ? സ്വന്തം തറവാട്ടിലെ മുതലെന്ന പോലെയല്ലേ നീ ഉപയോഗിച്ചത്‌? നീ ശരിക്കും ഒരു കള്ളന്‍ തന്നെയാ. നീ സ്വര്‍ഗത്തില്‍ പോകൂല്ല. ഒരു ദിവസം എത്ര ഫാക്‌സ്‌ അയക്കും?
അഞ്ചോ ആറോ... എത്ര അയച്ചാലും പത്രം ഓഫീസിന്ന്‌ പത്രാധിപര്‍ പറയും. അതു തെളിഞ്ഞിട്ടില്ല. ഒന്നു കൂടി അയക്കൂന്ന്‌.
പിന്നെ സാറേ, ഈ ഫാക്‌സും ഫോണും ഒന്നും എന്റെ സ്വന്തം ആവശ്യത്തിനല്ല ഞാന്‍ ഉപയോഗിച്ചത്‌. എല്ലാം സാമൂഹിക പ്രതിബദ്ധത നിറവേറ്റാനായിരുന്നു. ശരിക്കും പറഞ്ഞാല്‍ നിങ്ങള്‍ നിറവേറ്റേണ്ട സാമൂഹിക പ്രതിബദ്ധതയാണ്‌ ഞാന്‍ കഷ്‌ടപ്പെട്ട്‌ നിറവേറ്റിയത്‌. ഒരു കത്ത്‌ അച്ചടിച്ചുവരാന്‍ എത്ര തവണ വിളിക്കണോന്നറിയോ പത്രാധിപര്‍ പഹയനെ? ഇത്രയും കാലം എത്രയെത്ര വിഷയങ്ങളിലാണ്‌ ഞാന്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചത്‌? തായ്‌ലന്റ്‌ ലോട്ടറിക്കെതിരായ കത്തിലൂടെ ഞാന്‍ എത്രയെത്ര കുടുംബങ്ങളെയാണ്‌ രക്ഷിച്ചത്‌?
ഫ.. ഇതു കേട്ടതോടെ കഫീലിന്റെ കൈ നീണ്ട്‌ കരണത്ത്‌ വന്ന്‌ പതിച്ചത്‌ മാത്രമേ ഓര്‍മയുള്ളൂ. മരിച്ചവര്‍ തിരിച്ചുവരുമെന്ന്‌ ശരിക്കും ബോധ്യായി. പിന്നെ ഇത്രയും കൂടി കേട്ടു.
ഞാന്‍ വീണ്ടും വരും. 20 വര്‍ഷം എന്റെ ഫാക്‌സും ഫോണും ഉപയോഗിച്ചതിനുള്ള തുക കണക്കാക്കി നാളെ തന്നെ ഓഫീസില്‍ അടയ്‌ക്കണം. ഇല്ലെങ്കില്‍ നിനക്ക്‌ ദുനിയാവും ഉണ്ടാകില്ല. നാളേക്ക്‌ നീ കാത്തിരിക്കുന്ന സ്വര്‍ഗവും ഉണ്ടാകില്ല. ഓര്‍മയിരിക്കട്ടെ.

September 10, 2008

അപൂര്‍വ കൂട്ടായ്‌മ


മലയാളം ന്യൂസ്‌ സണ്‍ഡേ പ്ലസില്‍ 2008 സെപ്‌റ്റംബര്‍ ഏഴിന്‌ പ്രസിദ്ധീകരിച്ച ഫീച്ചര്‍

അപൂര്‍വ കൂട്ടായ്‌മ
വിദ്യാര്‍ഥികളെ
സിജി വിളിക്കുന്നു
എം. അഷ്‌റഫ്‌

ഉന്നത വിദ്യാഭ്യാസം സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുകയാണെന്ന ആശങ്കകള്‍ക്കിടയിലും നടപ്പുരീതികള്‍ അവസാനിപ്പിച്ച്‌ വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളിലേക്ക്‌ കയറിപ്പോകാനുള്ള പ്രവണത കേരളീയ സമൂഹത്തില്‍ ശക്തമായി വരുന്നു. ഏതു കോളേജില്‍ എന്തിനു പഠിക്കുന്നുവെന്ന ചോദ്യങ്ങള്‍ക്ക്‌ കേട്ടുകേള്‍വിയില്ലാത്ത കോഴ്‌സുകളെ കുറിച്ചായിരിക്കും ലഭിക്കുന്ന മറുപടി. പുതിയ പ്രവണതക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തേടി വിദ്യാര്‍ഥികളെ സംസ്ഥാനത്തിനും രാജ്യത്തിനുമപ്പുറത്തേക്കുമയക്കാന്‍ രക്ഷിതാക്കള്‍ മടി കാണിക്കുന്നില്ല. പത്രങ്ങളിലെ അപൂര്‍വം കരിയര്‍ കോളങ്ങളില്‍നിന്ന്‌ കേരളത്തെ ഇങ്ങനെ മാറ്റിയെടുക്കുന്നതില്‍ കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, സിജി എന്ന ചുരുക്കപ്പേരില്‍ നാട്ടിലും മറുനാട്ടിലും ഒരുപോലെ അറിയപ്പെടുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ഇന്ത്യ എന്ന സ്ഥാപനം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. ബോധവല്‍ക്കരണത്തില്‍ തുടങ്ങി പതിനൊന്ന്‌ വര്‍ഷം പിന്നിടുന്ന സിജി രക്ഷിതാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ഇന്നൊരു വികാരമാണ്‌. ജനകീയ പ്രസ്ഥാനമാണ്‌. സംഘടനകള്‍ക്കതീതമായുള്ള ഒരു അപൂര്‍വ കൂട്ടായ്‌മയായി സിജിയെ വിശേഷിപ്പിക്കാം.


പ്രവാസി വിദ്യാര്‍ഥികള്‍ക്കായി ഓഗസ്‌റ്റ്‌ 13 മുതല്‍ 17 വരെ സിജിയുടെ ചേവായൂരിലുള്ള കാമ്പസില്‍ സംഘടിപ്പിച്ച എക്‌്‌സ്‌പാ സ്‌കാനുമായി ബന്ധപ്പെട്ട്‌ അവിടെ ചെന്നപ്പോള്‍ സിജിയുടെ വളര്‍ച്ച നേരിട്ട്‌ അനുഭവിക്കാനായി. സിജിയുടെ തുടക്കത്തില്‍ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളെ കുറിച്ചുള്ള കുറിപ്പുകള്‍ കൈമാറി സഹകരിക്കാന്‍ മാത്രമാണ്‌ ഈ ലേഖകനെ പോലുള്ളവര്‍ക്ക്‌ സാധിച്ചിരുന്നതെങ്കില്‍ ഇന്ന്‌ നാട്ടിലും മറുനാട്ടിലുമായി സിജിയുടെ പ്രവര്‍ത്തനങ്ങളോട്‌ സഹകരിക്കാന്‍ വിദ്യാഭ്യാസത്തിലും സാമൂഹിക മുന്നേറ്റത്തിലും താല്‍പര്യമുള്ള ധാരാളം സന്നദ്ധ സേവകരുണ്ട്‌. അവരിലൂടെയാണ്‌ ഒട്ടേറെ സേവനങ്ങള്‍ സൗജന്യമായി നല്‍കിവരുന്ന സിജി വളരുന്നത്‌.
പതിനൊന്ന്‌ വര്‍ഷം കൊണ്ട്‌ സിജി എന്തുനേടിയെന്ന ചോദ്യത്തിന്‌ കരിയര്‍ ഗൈഡന്‍സിന്‌ ദിശാബോധം നല്‍കിയെന്നാണ്‌ സിജിയുടെ ദൗത്യം തപസ്യയാക്കി മാറ്റിയ അതിന്റെ പ്രസിഡന്റും ഡയറക്‌ടറുമായ ഡോ. കെ.എം. അബൂബക്കറിന്റെ മറുപടി.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക്‌, പ്രത്യേകിച്ച്‌ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം ലഭിക്കാനും അതുമുഖേന മികച്ച കരിയറില്‍ എത്തിച്ചേരാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സിജി ഇന്ന്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിചിതമാണ്‌. സമൂഹത്തിലെ എല്ലാ വിഭാഗം വിദ്യാര്‍ഥികളും സിജിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അത്‌ പ്രയോഗവല്‍ക്കരിച്ച്‌ നേട്ടമുണ്ടാക്കുന്നതില്‍ മുന്നോക്ക വിഭാഗം വിദ്യാര്‍ഥികള്‍ തന്നെയാണ്‌ മുന്നിട്ടുനില്‍ക്കുന്നതെന്ന്‌ പഠനം വ്യക്തമാക്കുന്നു. ഗൈഡന്‍സ്‌ ലഭിക്കുന്നുണ്ടെങ്കിലും പിന്നോക്ക വിഭാഗം വിദ്യാര്‍ഥികളും ഇടത്തരക്കാരും അത്‌ പ്രയോജനപ്പെടുത്തി വിജയം വരിക്കുന്നതില്‍ പിന്നിലാണെന്നത്‌ കൂടുതല്‍ പഠനങ്ങള്‍ക്ക്‌ വിധേയമാക്കേണ്ടതാണ്‌.
സമൂഹത്തിന്റെ ബഹുമുഖ പുരോഗതി ലക്ഷ്യമാക്കിയുള്ള പരിപാടികളാണ്‌ സിജി സംഘടിപ്പിച്ചു വരുന്നത്‌. വിദ്യാര്‍ഥികള്‍ക്കു പുറമേ, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്ഥാപന മേധാവികള്‍, യുവാക്കള്‍, തൊഴിലന്വേഷകര്‍, സാമൂഹിക നേതാക്കള്‍, ബിസിനസ്‌ എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവരും സേവനം ഉപയോഗപ്പെടുത്തുന്നു.
അഭിരുചിയും കഴിവുകളും കണക്കിലെടുത്തുകൊണ്ടുള്ള കോഴ്‌സുകളാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സിജി കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കുന്നത്‌. ശാസ്‌ത്രീയ വിശകലനം അടിസ്ഥാനമാക്കുന്നതിനാല്‍ ഇതില്‍ പാളിച്ചകള്‍ വിരളമാണ്‌. കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, രക്ഷിതാക്കളും ഇന്ന്‌ ഏറെ ജാഗ്രത പുലര്‍ത്തുന്നു. ലോകത്ത്‌ ഇന്ന്‌ മൂവായിരത്തോളം കരിയര്‍ മേഖലകളുണ്ടെന്നാണ്‌ കണക്ക്‌. ആഗോളീകരണത്തിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും ഫലമായി ഇവയില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ നമ്മുടെ നാട്ടിലും ഇപ്പോള്‍ മത്സരം പ്രകടമാണ്‌. കാലഘട്ടം ആവശ്യപ്പെടുന്ന തൊഴില്‍ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കാനും അവ ഏറ്റെടുക്കാനുമുള്ള ശേഷിയുണ്ടാക്കിയെടുക്കുകയാണ്‌ ഇന്ന്‌ തൊഴിലന്വേഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ക്കുമുമ്പില്‍ പുതിയ മേഖലകളുടെ അനന്ത സാധ്യതകള്‍ തുറന്നുകൊണ്ട്‌ അതിനു അനിവാര്യമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വരികയാണ്‌. സി.ബി.എസ്‌.ഇ കരിയര്‍ തെരഞ്ഞെടുക്കുന്നവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായാലും പ്ലസ്‌ ടു വിദ്യാര്‍ഥികളായാലും അതതു സമയത്തെ പ്രവണതകള്‍ അറിഞ്ഞേ പറ്റൂ.
സംതൃപ്‌തമായ ഭാവിയും ജോലിയും പുതുതലമുറയുടെ സ്വപ്‌നമായി മാറിയിരിക്കെ, അതു സാക്ഷാത്‌കരിക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ്‌ സിജി നല്‍കുന്നത്‌. അഭിരുചികള്‍ തിരിച്ചറിയാനും ബുദ്ധിശക്തിയും പഠനതാല്‍പര്യവും മനസ്സിലാക്കാനുമുതകുന്ന വിവിധ സൈക്കോ മെട്രിക്‌ ടെസ്റ്റുകളെ കൗണ്‍സലര്‍മാര്‍ ആശ്രയിക്കുന്നു.

പഠന മേഖലയില്‍ മാത്രമല്ല, വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക്‌ മനഃശാസ്‌ത്രത്തില്‍ കൂടി വൈദഗ്‌ധ്യമുള്ള കൗണ്‍സലര്‍മാരുടെ സേവനം പ്രയോജനപ്പെടുന്നു. അധ്യാപകര്‍ക്ക്‌ മികവ്‌ പ്രദാനം ചെയ്യുന്ന പരിശീലനത്തിനു പുറമേ, പി.എസ്‌.സി, യു.പി.എസ്‌.സി, സിവില്‍ സര്‍വീസ്‌ പരീക്ഷകള്‍, യു.ജി.സി, എല്‍.ഡി.സി തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനത്തിനും സിജിയില്‍ അവസരമുണ്ട്‌. ലാംഗ്വേജ്‌ കോച്ചിംഗിന്റെ ഭാഗമായി ഇംഗ്ലീഷ്‌ ഭാഷാപരിശീലനവും കോര്‍പറേറ്റ്‌ ട്രെയിനിംഗ്‌ വിഭാഗത്തില്‍ ബിസിനസ്‌ സംരംഭകര്‍ക്ക്‌ മാനേജ്‌മെന്റെ ട്രെയിനിംഗ്‌, സ്റ്റാഫ്‌ ട്രെയിനിംഗ്‌, സെയില്‍സ്‌മാന്‍ ട്രെയിനിംഗ്‌ എന്നിവയുമുണ്ട്‌. സര്‍ക്കാറിന്റെ വിവിധ പദ്ധതികളും സിജി ഏറ്റെടുത്തു നടത്തുന്നു. ആദിവാസി വിദ്യാര്‍ഥികള്‍ക്ക്‌ സമ്പൂര്‍ണ വിദ്യാഭ്യാസ വികസന പരിശീലന പരിപാടി, യുവജനങ്ങള്‍ക്കായുള്ള വികസന പരിശീലന പരിപാടി, കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം, ഉദ്യോഗാര്‍ഥികള്‍ക്ക്‌ പരിശീലനം, പട്ടികവര്‍ഗ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക്‌ കൗണ്‍സലിംഗ്‌ പരിശീലന പരിപാടികള്‍, കരിയര്‍ മേള, ഐ.സി.ഡി.എസ്‌ പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക്‌ കൗണ്‍സലിംഗ്‌ ക്ലാസ്‌ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്‌.
കേരളത്തിലെ അനാഥശാലകളിലെ മികച്ച വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കുന്ന സവിശേഷ പദ്ധതിയുമുണ്ട്‌ സിജിക്ക്‌. നിങ്ങളുടെ സമര്‍ഥരെ തരൂ ഞങ്ങള്‍ അവരെ ഭാവിയുടെ നേതാക്കളാക്കാം എന്ന മുദ്രാവാക്യവുമായി ഈ
പദ്ധതിയില്‍ (സ്റ്റുഡന്റ്‌സ്‌ ട്രെയ്‌നിംഗ്‌ ഫോര്‍ എക്‌സലന്റ്‌ പെര്‍ഫോമന്‍സ്‌-സ്റ്റെപ്പ്‌) വിവിധ ടെസ്റ്റുകളിലൂടെയാണ്‌ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്‌. മഹല്ലുകളില്‍ നടത്തുന്ന ശാക്തീകരണ പരിശീലന പരിപാടിയാണ്‌ എടുത്തുപറയേണ്ട മറ്റൊരു പദ്ധതി.
ഉദാരമതികളുടെ സഹായേത്താടെ കേഴിക്കോട്‌ ചേവായൂരില്‍ പണിത വിശാല കെട്ടിടത്തിലാണ്‌ സിജിയുടെ ആസ്ഥാനം. മിക്ക പരിശീലന പരിപാടികളും ഇപ്പോള്‍ ഇവിടെതന്നെ നടത്തുന്നു. എറണാകുളം, മലപ്പുറം, പയ്യന്നൂര്‍ എന്നിവിടങ്ങളിലും വിവിധ ഗള്‍ഫ്‌ നാടുകളിലും സിജിയുടെ കേന്ദ്രങ്ങളുണ്ട്‌.
ഗള്‍ഫ്‌ നാടുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഈ വര്‍ഷം സംഘടിപ്പിച്ച പഠനസഹവാസ ക്യാമ്പില്‍ 50 വിദ്യാര്‍ഥികളാണ്‌ പങ്കെടുത്തത്‌. കുട്ടികളുടെ അഭിരുചിക്കനുസരിച്ച്‌ പഠനത്തെ പരിശീലനമാക്കി മാറ്റിയ ക്യാമ്പിനെ കുറിച്ച്‌ സമാപന ദിവസം അവലോകനം നടത്തിയ വിദ്യാര്‍ഥികള്‍ തങ്ങളൊരു വിസ്‌മയ ലോകത്തെത്തിയെന്ന അനുഭവങ്ങളാണ്‌ പങ്കുവെച്ചത്‌.
പുതിയ മോഹങ്ങളുമായി


എണ്‍പതാം വയസ്സിലും എണ്ണയിട്ട യന്ത്രം പോലെ കര്‍മനിരതനാണ്‌ ഡോ.കെ.എം. അബൂബക്കറെന്ന സിജിയുടെ ജീവവായു. ഓഫീസ്‌ മുറിയിലിരുന്നുകൊണ്ട്‌ തന്നെ ഒറ്റ പ്ലെയിറ്റില്‍ ചോറും കറിയും കൂട്ടിക്കുഴച്ച്‌ കുറച്ചുമാത്രം കഴിച്ച്‌, എക്‌സ്‌പാ സ്‌കാന്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആവേശത്തോടെ അഭിസംബോധന ചെയ്‌തു അദ്ദേഹം.
മുംബൈ ഭാഭ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റായിരുന്ന അദ്ദേഹം അവിടെ പത്ത്‌ വര്‍ഷത്തോളം ഗ്രാജ്വേറ്റ്‌ എന്‍ജിനീയറിംഗ്‌ ട്രെയിനികള്‍ക്ക്‌ ക്ലാസെടുത്തപ്പോള്‍ തുടങ്ങിയതാകാം വിദ്യാര്‍ഥികള്‍ക്ക്‌ നേര്‍വഴി കാട്ടണമെന്ന മോഹം. ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ വിജയിച്ച സിജിയെ എങ്ങനെ ഉത്തരേന്ത്യയിലെ ഗല്ലികളില്‍ എത്തിക്കാം എന്ന ചിന്തയാണ്‌ അദ്ദേഹത്തിന്‌.
ഇംഗ്ലീഷിനു പുറമേ, ഉര്‍ദുവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയുന്ന പരിശീലകരുടെ അഭാവമാണ്‌ ഏറ്റവും വലിയ തടസ്സമെന്ന്‌ അദ്ദേഹം പറഞ്ഞു. ദൈവം സഹായിച്ചാല്‍ മീറത്തിലേയും ഭഗല്‍പൂരിലേയും പട്ടിണിപ്പാവങ്ങളേയും കൈപിടിച്ചുയര്‍ത്താനാകുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
നാട്ടിലും മറുനാട്ടിലുമുള്ള ഉദാരമതികളാണ്‌ സിജിയുടെ കരുത്തെന്ന്‌ എം.എസ്‌സി കെമിസ്‌ട്രിയില്‍ ഒന്നാം റാങ്കും ഫിസിക്കല്‍ കെമിസ്‌ട്രിയില്‍ ഡോക്‌ടറേറ്റും കരസ്ഥമാക്കിയ ഡോ. അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിക്കടുത്ത വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ടുകാരനായ അബൂബക്കര്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഇന്റര്‍മീഡിയറ്റിന്‌ പഠിക്കാന്‍ പ്രയാസം നേരിട്ടപ്പോള്‍ വൈദ്യുതി ബോര്‍ഡില്‍ ക്ലാര്‍ക്ക്‌ ജോലി സമ്പാദിച്ചാണ്‌ അതിനെ മറികടന്നത്‌. പരീക്ഷയില്‍ സര്‍വകാലശാലാ റാങ്ക്‌ നേടിയപ്പോള്‍ ആ ജോലി നഷ്‌ടപ്പെട്ട കഥയും അദ്ദേഹം അനുസ്‌മരിക്കുന്നു. റാങ്കുകാരനെ ഓഫീസില്‍ കെട്ടിയിടാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ട്‌ വൈദ്യുതി ബോര്‍ഡില്‍ അന്ന്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയറായിരുന്ന കുമാരന്‍ കുട്ടി മേനോന്‍ ഉപരിപഠനത്തിനുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പത്ത്‌ ലക്ഷത്തിലേറെ പേര്‍ക്ക്‌ ഭാവിയെ കുറിച്ച്‌ മാര്‍ഗനിര്‍ദേശം നല്‍കാനും ആത്മവിശ്വാസം വളര്‍ത്താനും പതിനൊന്ന്‌ വര്‍ഷം കൊണ്ട്‌ സിജിക്ക്‌ സാധിച്ചുവെന്ന്‌ അദ്ദേഹം അഭിമാനം കൊള്ളുന്നു.
ഒട്ടേറെ പ്രമുഖര്‍ സന്ദര്‍ശിച്ച്‌, പ്രകീര്‍ത്തിച്ച സിജിയുടെ താങ്ങ്‌ വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ള സന്നദ്ധ സേവകരും ഉദാരമതികളുമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
അറിവിനോടൊപ്പം എളിമയും കാത്തുസൂക്ഷിക്കുന്ന നിസ്വാര്‍ഥനായ ഒരു കര്‍മനിരതനെയാണ്‌ ഡോ. അബൂബക്കറില്‍ ആര്‍ക്കും ദൃശ്യമാകുക.

July 4, 2008

ഇന്ത്യയുടെ കുടിവെള്ളം


ഇന്ത്യയുടെ കുടിവെള്ളം
പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കിലും തിരക്കിലും ആറ്‌ പേര്‍ മരിക്കുകയും പത്ത്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. രഥത്തിനടുത്ത്‌ എത്തിപ്പെടാന്‍ ജനക്കൂട്ടം മത്സരിച്ചതാണ്‌ ദുരന്തത്തില്‍ കലാശിച്ചത്‌.
ആ ദുരന്തത്തിന്റെ ചിത്രങ്ങള്‍ക്കിടയില്‍ സന്തോഷദായകമായ ഒരു ചിത്രം കൂടി കണ്ടു. രഥം തള്ളി ക്ഷീണതരായവര്‍ക്ക്‌ ഒരു മുസ്‌ലിം വൃദ്ധന്‍ കുടിവെള്ളം നല്‍കുന്ന ചിത്രം.
ഇന്ത്യക്കാവശ്യമായ ബഹുസ്വരതയുടെ ചിത്രം..
Related Posts Plugin for WordPress, Blogger...