അത്തറിന്റെ മണമുള്ള വലിയ കവര്‍ മല്‍ബുവിനെ ഏല്‍പിക്കുമ്പോള്‍ അയാളൊന്നു വിതുമ്പി. നാവെടുക്കാതെ സംസാരിക്കാറുള്ള അയാള്‍ പൊടുന്നനെ നിശ്ശബ്ദനായതു പോലെ. പ്രായം കൊണ്ടല്ലെങ്കിലും രൂപം കൊണ്ട് അയാള്‍ ഇച്ചയായിരുന്നു. റസാഖിച്ച. രൂപം കൊണ്ട് ഒരാളുടെ പ്രായം അളക്കാന്‍ പറ്റാത്തതാണ് പ്രവാസം. റേഡിയോ എന്നാണ് അയാളെ പലരും വിളിച്ചിരുന്നത്.
റസാഖിച്ചയോടൊപ്പം മൂന്ന് പ്രതികളും ഉണ്ടായിരുന്നു. അവര്‍ക്കിടയില്‍ മധ്യസ്ഥന്റെ റോളിലാണ് മല്‍ബു. പ്രതികളെന്നു പറയുമ്പോള്‍ മറ്റാരുമല്ല. മൂവരും ഇച്ചയുടെ അളിയന്മാര്‍. പുതിയാപ്പിള എന്നാണ് ഇച്ച അവരെ വിളിക്കുക. പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാര്‍. മരിച്ചുപോയാലും അവര്‍ പുതിയാപ്പിളമാര്‍ അല്ലാതാകുന്നില്ല. പുതിയാപ്പിളയുടെ ഖബര്‍ പിന്നെയും അവശേഷിക്കും.
ഇന്നലെ കടയില്‍ തിരക്കൊഴിഞ്ഞ നേരത്താണ് ഇച്ച ഓടിക്കിതച്ചെത്തിയത്. ആളില്ലാത്ത നേരം നോക്കിയേ അല്ലെങ്കിലും അയാള്‍ വരാറുള്ളൂ. ദൂരെ മാറിനിന്ന് കസ്റ്റമേഴ്‌സൊക്കെ ഇറങ്ങിയെന്ന് ഉറപ്പുവരുത്തും. അതിനുശേഷം നിറഞ്ഞ ചിരിയുമായി കടയിലേക്ക് കയറും. ശല്യായില്ലല്ലോ എന്ന മുഖവുരയോടെയായിരിക്കും കുശലാന്വേഷണം. ശരിക്കും ഒരു റേഡിയോ പോലെ തന്നെ. അങ്ങോട്ട് ഒന്നും പറയേണ്ടതില്ല. എല്ലാം കേള്‍ക്കാനായി നിന്നുകൊടുക്കുന്നതു കൊണ്ട് മല്‍ബുവിനെ വലിയ ഇഷ്ടവുമാണ്. മനസ്സു തുറക്കാന്‍ നീയൊരാളേ ഉള്ളൂ എന്ന് പ്രശംസ ചൊരിയുകയും ചെയ്യും.
ഇപ്പോള്‍ വര്‍ത്താനം കേള്‍ക്കാന്‍ ആരും അധികം നിന്നുകൊടുക്കാറില്ല. ആരെയെങ്കിലും കിട്ടിയാല്‍ സംസാരം ഇയാളൊട്ട് നിര്‍ത്തുകയുമില്ല. പേരും നാടും ജോലിയും ഇവിടെ താമസിക്കുന്ന സ്ഥലവും മക്കള്‍ പഠിക്കുന്ന സ്‌കൂളും ക്ലാസും അങ്ങനെ തുടങ്ങി എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കും. എല്ലാ ദിവസവും എന്തെങ്കിലും വിശേഷങ്ങള്‍ പറയാനുമുണ്ടാകും.
എന്തിനാ ഇങ്ങനെ ഒറ്റശ്വാസത്തില്‍ വേണ്ടതും വേണ്ടാത്തതുമൊക്കെ പറഞ്ഞു തീര്‍ക്കുന്നത് എന്നു ചോദിച്ചാല്‍ അയാളുടെ പക്കല്‍ മറുപടി റെഡിയാണ്.
രണ്ടു പേര്‍ക്കും സമയമില്ല. അപ്പോള്‍ പിന്നെ നിങ്ങള്‍ ചോദിക്കാനിടയുള്ള കാര്യങ്ങള്‍ക്കുകൂടി ഞാന്‍ ആദ്യമേ തന്നെ ഉത്തരം പറഞ്ഞാല്‍ രണ്ടു പേര്‍ക്കും സമയം ലാഭം. നാടു പറഞ്ഞാല്‍ നിങ്ങള്‍ കുടുംബത്തെ കുറിച്ച് ചോദിക്കും. പിന്നെ കുട്ടികള്‍ ഏതു ക്ലാസിലാണ് പഠിക്കുന്നതെന്നു ചോദിക്കും.
ഈ ന്യായം മല്‍ബുവിന് ഒത്തിരി ഇഷ്ടായി. അങ്ങനെയാണ് ഇരുവരും തമ്മില്‍ അടുപ്പം കൂടിയത്. തനിക്ക് മനസ്സു തുറക്കാനൊരാള്‍ ഉണ്ടെന്ന് അയാളും വെറുതെ തലയാട്ടി കൊടുത്താല്‍ തനിക്കെന്തു നഷ്ടമെന്ന് മല്‍ബുവും വെച്ചു.
പുതിയൊരു കാര്യമുണ്ട്. നിങ്ങള്‍ കേട്ടാ മാത്രം പോരാ. ഇടപെടണം. ഒന്നു മധ്യസ്ഥം പറയണം.
കുശലാന്വേഷണം ചുരുക്കി ഇക്കുറി അയാള്‍ നേരെ വിഷയത്തിലേക്ക് കടന്നു.
പുതിയാപ്പിളമാരെ കൊണ്ടു ഞാന്‍ തോറ്റു.
പിന്നേം തോറ്റോ -മല്‍ബു ചോദിച്ചു
അവരെ കൊണ്ട് തോറ്റ കഥകള്‍ ഇതാദ്യമല്ല. മൂന്ന് പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാരെയും ഗള്‍ഫിലെത്തിച്ച് അവര്‍ക്ക് നല്ല ജോലിയും ശരിയാക്കിക്കൊടുത്തയാളാണ്. പുതിയാപ്പിളക്ക് നൊന്താല്‍ പെങ്ങളറിയുമെന്ന് നന്നായി അറിയുന്നതിനാല്‍ അവരെ പളുങ്ക് പോലെ കൊണ്ടു നടക്കുന്നയാള്‍. നാട്ടിലായിരുന്നപ്പോള്‍ ബസില്‍ പുതിയാപ്പിളക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലാന്നു പറഞ്ഞ് ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ട്. പിന്നെയും നിസ്സാര സംഭവങ്ങള്‍ക്ക് പലപല തോല്‍വികള്‍.
ഇപ്പോള്‍ എന്തു സംഭവിച്ചു?
പുതിയാപ്പിളമാരുടെ ശമ്പളം കൊണ്ടാണ് ഞാന്‍ നാട്ടില്‍ സ്ഥലം വാങ്ങുന്നതെന്ന് ഒരു മുറുമുറുപ്പ്. നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും അതു പുലിവാലായി മാറുന്നതിനുമുമ്പ് പരിഹരിക്കണം.
അല്ലെങ്കിലും നിങ്ങള്‍ എന്തിനാ അവരുടെ ശമ്പളം സൂക്ഷിക്കുന്നത്. അവരോട് ബാങ്കിലേക്ക് അയക്കാന്‍ പറയണം.
ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അവരോട് എത്രയായി പറയുന്നു. മടിയന്മാര്‍ക്ക് ഞാന്‍ തന്നെ അക്കൗണ്ടും തുടങ്ങിക്കൊടുക്കണം.
ശമ്പളം കിട്ടിയാല്‍ എന്നെ ഏല്‍പിക്കുന്നു. അവര്‍ ചോദിക്കുമ്പോള്‍ കൊടുക്കുന്നു. നാട്ടില്‍ അയക്കാന്‍ പറയുമ്പോള്‍ അയക്കുന്നു. ഇതുവരെ ഒരു വീഴ്ചയും വരുത്തിയിട്ടില്ല.
ഇതെന്താ ഇപ്പോ പിന്നെ ഈ സംശയം.
അത് നാട്ടില്‍ ഞാന്‍ സ്വത്ത് കച്ചോടം ചെയ്യുന്നത് ഇവരുടെ കൂടി പണം കൊണ്ടാണെന്ന് അവര്‍ക്കൊരു തോന്നല്‍. അതൊന്നു തീര്‍ത്തു കൊടുക്കണം. നാളെ രാത്രി മൂന്ന് പേരെയും വിളിച്ചിട്ടുണ്ട്. തട്ടാണ്ട് മുട്ടാണ്ട് ഒഴിവാക്കാന്‍ നിങ്ങള്‍ വരണം.
അങ്ങനെയാണ് മല്‍ബു മധ്യസ്ഥന്റെ റോളിലായത്.
നിങ്ങളുടെ കാശ് കൊണ്ടാണ് അളിയന്‍ നാട്ടില്‍ സ്വത്ത് കച്ചോടം നടത്തുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
നാട്ടുകാര്‍ അങ്ങനെ പറയുന്നുണ്ടെന്ന് മൂവരും ഒരുമിച്ച് മറുപടി നല്‍കി.
ബാങ്ക് അക്കൗണ്ട് തുടങ്ങി നാട്ടിലേക്ക് നേരിട്ട് പണം അയച്ചു കൂടേ എന്ന ചോദ്യത്തിന് അതുപിന്നെ അളിയനെ വിശ്വാസമില്ലാത്ത പ്രശ്‌നമില്ല എന്നൊക്കെ മൂന്ന് പേരും ചേര്‍ന്ന് വിശദീകരിക്കുമ്പോഴേക്കും ഇച്ച അകത്തുപോയി ആ കവര്‍ കൊണ്ടുവന്നിരുന്നു.
ഓരോ മാസവും ഇവര്‍ ഏല്‍പിക്കുന്ന ശമ്പളം കൃത്യമായി ഇതില്‍ എഴുതി വെക്കാറുണ്ട്. ഇവര്‍ തിരികെ വാങ്ങിയ കാശും കഴിച്ച് ബാക്കി മുഴുവന്‍ തുകയും ഇതിലുണ്ട്.
ശരിയാണ്. കണക്കും പണവും കിറുകൃത്യം. ഇവരുടെ സൂക്ഷിപ്പില്‍ ഇച്ച ഒരിക്കല്‍പോലും തിരിമറി നടത്തിയിട്ടില്ല.
വേര്‍തിരിച്ച തുകകള്‍ ഏറ്റുവാങ്ങാതിരിക്കാന്‍ ഓരോ പുതിയാപ്പിളയും ശ്രമിച്ചെങ്കിലും മധ്യസ്ഥനായ മല്‍ബു ഉറച്ച നിലപാടിലായിരുന്നു. അവര്‍ ദയ അര്‍ഹിക്കുന്നില്ല.
10 comments:
മല്‍ബു മധ്യസ്ഥന്‍ മിടുക്കന്‍ തന്നെ....ഇങ്ങനെയുള്ള പുതിയാപ്പിളമാര്‍ എല്ലാ നാട്ടിലും എല്ലാ വീട്ടിലും ഉണ്ട്, പല പല പേരുകളിലാണെന്ന് മാത്രം...
അപ്പോ പിന്നെ പ്രശ്നം തീര്‍ന്നല്ലോ? പറഞ്ഞു തുടങ്ങിയപ്പോള്‍ ഇതു വലിയൊരു പ്രശ്നമാവുമെന്നു കരുതി. മല്‍ബുവല്ലെ ആള്‍.പക്ഷെ റേഡിയോ പ്രതീക്ഷിച്ചത്ര വര്‍ക്കായില്ല.
കൊച്ചു കഥയിലൂടെ ഒരു വലിയ സത്യം...
ഇങ്ങനെ ഒരു കവര്‍ കണക്കിന്റെ ഒപ്പം
കൊടുക്കാന്‍ ഇല്ലാത്ത ചില പാവങ്ങളും ഉണ്ട്...
അവരുടെ കാര്യം കട്ടപ്പുക....എല്ലാത്തിനും ഒരു
കണക്കു വേണം എന്ന് കൂടി മനസ്സിലായി വായിച്ചപ്പോള്‍.
അതിനു വേറെ ഒരു താങ്ക്സ് മാഷെ...
ആശംസകള്‍.
ഇങ്ങനെയുള്ള ആളുകളും ഇപ്പോഴും ഉണ്ട് അല്ലെ ...നനമ വറ്റാത്തവര്‍ ശുദ്ധഗതിക്കാര്‍
പെട്ടന്നു തീർത്തു കളഞ്ഞു.... എന്നാലും മൽബു കഥ നമുക്കിഷ്ടമാണല്ലോ
ഞാനും അളിയന്‍ എനിക്കും അളിയന്‍..............
നിങ്ങളും അളിയന്‍ നിങ്ങള്‍ക്കും അളിയന്‍...........
പക്ഷേ എടുത്തുവെക്കാന്‍ പണമില്ലാത്ത അളിയന്മാര്‍.....
മൈ ഡ്രീം
നന്മയിങ്ങിനെ ഒഴുകി നടക്കുന്നതൊ കൊണ്ടു മാത്രമല്ല...........അളിയന്മാരോട് കളിച്ചാല്‍ പെങ്ങളുടെ സ്‌നേഹം വറ്റും..........അതാണ് പ്രശ്‌നം..................
എച്മുക്കുട്ടി
അനുഭവമേ ഗുരു.................
മുഹമ്മദ് ക്കാ
അവര്‍ അടിച്ചു പിരിഞ്ചു... ദുഷ്മന്‍ ദുഷ്മന്‍... ഇതായിരുന്നു പ്രതീക്ഷിച്ചത് അല്ലേ..........അത് സംഭവിക്കാത്തത് വളരെ വിശമമായിപ്പോയി.......എന്താ ചെയ്യുക..............
മല്‍ബു വളരെ കുറഞ്ഞു പോയോ..............
കഥയുടെ ഒടുവില്‍ ഒരു പഞ്ചില്ലാതെ പോയല്ലോ ഇക്കാ. എന്നാലും മല്‍ബു റോള്‍ ഭംഗിയായി നിര്വ്വഹിച്ച്ചല്ലോ..:)
സൗദിയിൽ കറന്റ് പോയോ? കഥ ഒരു "മുബീനി" ലെത്താതെ തീർന്നു പോയല്ലോ?
very nice post... can I share it with my blog Indian Writers Forum... which is started to help New Malayalam and other language writers... http://indianwritersforum.blogspot.in/
Post a Comment