പുറത്ത് മൂന്നുനാലു പേര് അക്ഷമരായി കാത്തിരിപ്പുണ്ടെന്ന കാര്യം അറിയാതെ പാട്ടും പാടി കുളിക്കുകയായിരുന്നു മല്‍ബു.
ദേ നിന്റെയൊരു രാത്രി ശിവരാത്രി... വേഗം ഇറങ്ങെടാ ഇങ്ങോട്ട്. വാതിലിനു തുരുതുരാ അടിച്ചുകൊണ്ടാണ് സഹ മുറിയന്മാരിലൊരാള്‍ നീരസം പ്രകടിപ്പിച്ചത്.
കുളിമുറിയിലേക്ക് കയറുമ്പോള്‍ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. ഈ നേരത്തുണരുക ആരുടേയും പതിവല്ല താനും. ഉറക്കം പരമാവധി മുതലാക്കുക, ഓഫീസിലേക്കിറങ്ങുന്നതിന് പത്ത് മിനിറ്റു മുമ്പ് കാര്യങ്ങളെല്ലാം ചടപടാ തീര്‍ക്കുക. ഈ പോളിസിയുടെ ആളുകളാണ് എല്ലാവരും. ഫ്ളാറ്റില്‍ വെള്ളമില്ലാതാകുകയും മറ്റു അഭയകേന്ദ്രങ്ങള്‍ തേടിപ്പോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് പതിവ് എപ്പോഴെങ്കിലും തെറ്റാറുള്ളത്.
അല്ലാ, ഇതെന്താ നിങ്ങളെല്ലാരും ഇന്നു നേരത്തെ എണീറ്റോ. എന്റെ സമയം തീരാന്‍ ഇനിയുമുണ്ട് അര മണിക്കൂര്‍ -മല്‍ബു ബാത്ത് റൂമിനകത്തുനിന്ന് വിളിച്ചു പറഞ്ഞു.
വേഗം ഇങ്ങോട്ട് ഇറങ്ങുന്നതാ നിനക്ക് നല്ലത്. അല്ലെങ്കില്‍ നിന്റെ സമയം ഞങ്ങള്‍ തീര്‍ക്കും. ഇനിയിപ്പോ നിനക്ക് തേച്ച് വെളുപ്പിച്ച് അത്തറും പൂശിക്കൊണ്ടല്ലേ പോകാന്‍ പറ്റൂ. അവിടെ കാത്തിരിപ്പുണ്ടാവും. അതിനിടയില്‍ ബാക്കിയുള്ളോരുടെ കാര്യം കൂടി നടക്കണ്ടേ.
മല്‍ബുവിന് സങ്കടമായി. വിസ്തരിച്ചുള്ള കുളി പൂര്‍ത്തിയാക്കാന്‍ പറ്റാത്തതുകൊണ്ടോ രാത്രി ശിവരാത്രി പാടി പൂര്‍ത്തിയാക്കാന്‍ കഴിയത്തതു കൊണ്ടോ അല്ല. ആളുകളുടെ മാറ്റം- അതാണ് മല്‍ബുവിനെ സങ്കടപ്പെടുത്തിയത്.
കുറച്ചു ദിവസായി ഇവരൊക്കെ ഇങ്ങനെയാണ്. കണ്ണെടുത്താല്‍ കണ്ടൂടാ. തൊട്ടതിനെല്ലാം കുറ്റം. ഒരു തരം അവഗണന. ജീവിതത്തില്‍ ഇതുപോലൊരു അവസ്ഥ ഇതിനുമുമ്പ് നേരിടേണ്ടി വന്നിട്ടില്ല. എല്ലാവരും ഒരുമിച്ചിരുന്ന് കണ്ടുകൊണ്ടിരുന്ന ടി.വി പരിപാടി മല്‍ബുവാണ് ഓണ്‍ ചെയ്തതെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് വേറെ പ്രോഗ്രാം കാണണം. മല്‍ബു എന്തെങ്കിലും പറഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് അത് എതിര്‍ത്തുകൊണ്ട് നൂറുകൂട്ടം പോയിന്റുകള്‍ നിരത്തും. ഒരു സിനിമയോ പാട്ടോ നല്ലതാണെന്നു പറഞ്ഞുകൂടാ. ഇതിനൊക്കെ പുറമെയാണ് പുറത്തുള്ള സുഹൃത്തുക്കളോടുള്ള പരദൂഷണം.
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ച് ഉപദേശിച്ചു. തായ്ലന്റ് ലോട്ടറിയുടെ ദൂഷ്യവശങ്ങള്‍, അതില്‍നിന്ന് പ്രവാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകത, പത്തിരുപത് വര്‍ഷത്തെ പ്രവാസ ജീവിതം ലോട്ടറിയില്‍ ഹോമിച്ച് പാപ്പരായ ചിലരുടെ അനുഭവ കഥകള്‍. ഇതൊക്കെ തന്നോട് എന്തിനു പറയുന്നു എന്ന് ആലോചിച്ചപ്പോഴാണ് മല്‍ബു ആ സത്യം അറിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ലോട്ടറി ടിക്കറ്റെടുത്തിട്ടില്ലാത്ത താന്‍ തായ്ലന്റ് ലോട്ടറിയുടെ അഡിക്റ്റാണെന്ന് കൂടെ താമസിക്കുന്നവരില്‍ ഒരാള്‍ പറഞ്ഞു പരത്തിയിരിക്കുന്നു.
താമസം മാറ്റിയാലോ എന്നുപോലും പലവട്ടം ആലോചിച്ചതാണ്. പക്ഷേ, ഓഫീസിനടുത്ത് ഇതുപോലൊരു സൗകര്യം കിട്ടാനില്ല. ഉച്ചക്ക് ഒരു മണിക്കൂര്‍ ബ്രേക്കില്‍ പോലും വന്ന് ഭക്ഷണം കഴിച്ച് ഇത്തിരിനേരം വിശ്രമിക്കാം.
നോഹയുടെ പേടകം പോലെയാണ് പല പ്രവാസി മുറികളെങ്കിലും ഇത് അങ്ങനെയൊന്നുമായിരുന്നില്ല. ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ ഒരുമയോടെ കഴിഞ്ഞ നാളുകള്‍.
എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഇപ്പോള്‍ മല്‍ബു അവരുടെ കണ്ണില്‍ സ്വയം ശവക്കുഴി തോണ്ടുന്നവനാണ്. ഉപദേശമായിരുന്നു ആദ്യം. പിന്നെ കുറ്റപ്പെടുത്തലായി.
എല്ലാം അയാളുടെ വരവോടെ ആയിരുന്നു. അയാള്‍ കൊണ്ടുവന്ന ആടില്‍നിന്നും.
ഓഫീസിലെ പുതിയ മേല്‍നോട്ടക്കാരനാണ് കക്ഷി. ചില സമ്മാനങ്ങള്‍ നല്കി. ഒരു വെള്ളിയാഴ്ച വീട്ടില്‍നിന്ന് ഒരു തളിക ആടും ചോറും. വേറൊരു ദിവസം വിലകൂടിയ രണ്ട് സ്പ്രേ, പിന്നെ കുറേ പേനകള്‍.
തളികക്ക് ചുറ്റുമിരുന്ന് ആടും ചോറും തിന്നുകൊണ്ടിരിക്കെ ആയിരുന്നു കൂട്ടുകാരുടെ ആദ്യത്തെ വെടി.
ഇങ്ങനെ പോയാല്‍ നീ സ്വന്തം ശവക്കുഴി തോണ്ടും...
പുതുതായി ചുമതലയേറ്റയാള്‍ക്ക് മല്‍ബു എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നുവെന്നാണ് പരാതി. അതിനാലാണ് ഈ സമ്മാനങ്ങളെന്ന് പക്ഷേ, മല്‍ബുവിന് ഒരിക്കലും തോന്നിയിട്ടില്ല. കാരണം ഇതൊക്കെ വെറും സംശയമാണ്. എല്ലാ പ്രവാസികളുടേയും പേടിസ്വപ്നമായി മാറിയിരിക്കുന്ന നിറഭേദങ്ങളില്‍ ചുകപ്പില്‍നിന്ന് പച്ചയിലേക്കുള്ള യാത്രയുടെ കപ്പിത്താനായാണ് ടിയാന്റെ വരവെങ്കിലും അതില്‍ മല്‍ബുവിന് ഒരു പങ്കുമില്ല. കമ്പനിയില്‍ പച്ചപ്പ് പടരുമ്പോള്‍ തന്റെ തലയും ഉരുളുമെന്ന ആധി ഒടുങ്ങിയിട്ടുമില്ല. അതിനിടയിലാണ് കൂട്ടുകാരുടെ സംശയവും വിചാരണയും.
25 comments:
"നിതാകത്" എല്ലാവരുടെയും തലയില്‍ തൂങ്ങി കിടക്കുന്ന വാളായി ..അല്ലെ...
ആശംസകള്‍..
Free advertising the blog cont:
admin@themusicplus.com
അയ്യോ! പാവം മൽബു.
മല്ബുവിന്റെ സങ്കടങ്ങള്‍ ആരറിയുന്നു.
സത്യം സത്യമായി പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല.
ഒരു പക്ഷേ,പ്രവാസി അല്ലാത്തതിനാലാവാം.
ശരിയാ..പ്രവാസി അല്ലാത്തത് കൊണ്ട് ആവണം ..എനിയ്ക്കും കാര്യമായിട്ട് പിടി കിട്ടിയില്ല..
അങ്ങിനെ ഇവിടെ എത്ര നിയമങ്ങള്‍" എന്ന് പറയുന്ന പ്രവാസിയും ഉള്ള ഈ മലയാളികളില്‍ എന്റെ നിതാഖാത്ത്
ഒരു പ്രവാസിയുടെ ഒരു നൊമ്പരം മല്ഖു വും പറഞ്ഞു .......എല്ലാ ആശംസകളും .ഒപ്പം എല്ലാ നന്മകളും നേരുന്നു ..ഈ കുഞ്ഞുമയില്‍പീലി ...
മല്ബുമാര് നമ്മുടെ കൂടെയുണ്ട്..
എന്നിലും നിന്നിലും ഓരോ പ്രവാസിയിലും..
നന്നായി പറഞ്ഞു...!!!
"എല്ലാം അയാളുടെ വരവോടെ ആയിരുന്നു. അയാള്‍ കൊണ്ടുവന്ന ആടില്‍നിന്നും.
ഓഫീസിലെ പുതിയ മേല്‍നോട്ടക്കാരനാണ് കക്ഷി. ചില സമ്മാനങ്ങള്‍ നല്കി. ഒരു വെള്ളിയാഴ്ച വീട്ടില്‍നിന്ന് ഒരു തളിക ആടും ചോറും. വേറൊരു ദിവസം വിലകൂടിയ രണ്ട് സ്പ്രേ, പിന്നെ കുറേ പേനകള്‍.
തളികക്ക് ചുറ്റുമിരുന്ന് ആടും ചോറും തിന്നുകൊണ്ടിരിക്കെ ആയിരുന്നു കൂട്ടുകാരുടെ ആദ്യത്തെ വെടി. "
ഇതില്‍ പറയുന്ന ആടിന്റെ ചോറിന്റെം കാര്യം എന്താ... എനിക്ക് മനസ്സിലായില്ല ആ പ്രയോഗം.. ദയവായി പറഞ്ഞു തരൂ... പുതിയ സൂപ്പര്വൈസറെയാണോ ആട് എന്ന് വിളിക്കുന്നത്... എങ്കില്‍ എന്താ ഈ ചോറ് എന്നത് കൊണ്ട് ഉദ്ദേശിച്ചത്... പ്രവാസി ആവാത്തത് കൊണ്ടാവും എനിക്ക് ഈ വിവരമില്ലാതെ പോയത്...
പ്രവാസിയല്ലെങ്കിലും നിറയെ പ്രവാസികളുള്ള ഒരു സമൂഹത്തില്‍ ജീവിക്കുന്നത് കൊണ്ട് മല്ബുവിന്റെ നൊമ്പരങ്ങള്‍ പെട്ടെന്ന് ഉള്‍കൊള്ളാന്‍ പറ്റി..........പച്ച വേഷങ്ങള്‍ കത്തി വേഷങ്ങള്‍ ആവാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം......
മല്ബുവിന്റെ കാര്യം കഷ്ടം തന്നെ. ആശംസകള്‍..
@സേതുലക്ഷ്മി @Naveen
സൗദി അറേബ്യയിലെ പ്രവാസികള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ ഒരു പ്രശ്നമായി മാറിയിരിക്കയാണ് സ്വദേശി വല്കരണം. വേണ്ട അളവില്‍ സ്വദേശികളെ വെക്കാത്ത കമ്പനികളെ വിവിധ നിറങ്ങളില്‍ വേര്‍തിരിച്ചിരിക്കുന്നു. ഇതില്‍ ചുകപ്പ് കാറ്റഗറിയില്‍ വരുന്ന കമ്പനികള്‍ ഉടന്‍ തന്നെ ആവശ്യമായ സ്വദേശികളെ നിയമിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന വിദേശികളെ പുറത്താക്കേണ്ടി വരും. ഇതു പരിഹരിക്കാന്‍ കമ്പനികള്‍ വിദേശ തൊഴിലാളികളെ പുറത്താക്കി സ്വദേശികളെ നിയമിക്കാന്‍ നിര്‍ബന്ധിതരാണ്.
നമ്മുടെ കഥയിലെ മല്‍ബുകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇത്തരം കാര്യങ്ങള്‍ ശരിയാക്കുന്നതിന് പുുതതായി ഒരു സൂപ്പര്‍വൈസര്‍ വന്നിരിക്കുന്നു. അദ്ദേഹവുമായി നമ്മുടെ കഥാനായകന് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്നാണ് കൂടെ ജോലി ചെയ്യുകയും കൂടെ താമസിക്കുകയും ചെയ്യുന്ന മറ്റും മല്‍ബുകളുടെ പരാതി.
സൂപ്പര്‍വൈസറായ സ്വദേശി മല്ബുവുമായുള്ള ചാങ്ങാത്തം കാരണം കൊടുത്ത സമ്മാനങ്ങളിലൊന്നാണ് ആട്ടിറച്ചിയും ചോറും.
കഥാനയകനെ മാത്രം വെച്ചുകൊണ്ട് മറ്റുള്ളവരെ പുതിയ സൂപ്പര്‍വൈസര്‍ താമസിയാതെ പുറത്താക്കുമെന്ന സംശയം മറ്റുള്ളവര്‍ക്കുണ്ട്.
വായിച്ചതിനും കുറിച്ചതിനും നന്ദി, സ്നേഹം.
പാവം മല്‍ബൂ...പക്ഷെ സങ്കടങ്ങള്‍ ആരറിയാന്‍???എന്നെങ്കിലും മല്ബൂവിനും ഒരു ദിനം വരും...
നമ്മുടെ ഇടയിലെ പല മല്ബുക്കളെയും ഓര്‍ത്ത് പോയി നല്ല പോസ്റ്റ്
നവീന്‍ പറഞ്ഞ പോലെ പ്രവാസിയല്ലാത്തതു കൊണ്ട് കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല.
മല്ബുവിന്റെ കാര്യം കഷ്ടായില്ലോ ?
ചുവപ്പില്‍ നിന്ന് പച്ചയിലെക്കുള്ള മാറ്റം ...
തുടര്‍ന്ന് ഏതു നിറം കൈകൊള്ളും എന്നറിയാന്‍ വയ്യ ..
സംശയങ്ങളുടെ ലോകത്തെ മല്ബുവിന്റെ യാത്ര തുടരട്ടെ
ആശംസകള്‍
മല്‍ബു മല്‍ബു മല്‍ബു ?
പ്രവാസികൾ ഒരുമിച്ചു താമസിക്കുന്നിടത്തെ നേരും നേരമ്പോക്കുകളും പറഞ്ഞാൽ തീരില്ല..
അഭിനന്ദനങ്ങൾ..!
@akbarjiii പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..
):
പ്രവാസികളുടെ നൊമ്പരം വ്യക്തമായി അറിയുന്നുണ്ട്, ഈ പോസ്റ്റില്‍ നിന്നും.
കഴിഞ്ഞ ആഴ്ച്ച എന്റെ ഒരു നാട്ടുകാരന് എക്സിറ്റ് അടിച്ചു നാട്ടില്‍ പോയി. ചുവപ്പ് തന്നെ വില്ലന്‍ എന്ന് എല്ലാരോടും പറഞു...പക്ഷെ അവനു വിസ നല്കിയ വിസ ഏജന്റിനെ കണ്ടപ്പോള്‍ ആണ് സത്യം മനസിലായത്...പ്രവാസ ജീവിതം തുടങ്ങി രണ്ടു വര്‍ഷം കഴിഞ്ഞാണ് ആദ്യമായി നാട്ടില്‍ പോയത്.പോയി കല്യാണം കഴിച്ചു..ഒരുമാസം മധുവിധു കഴിഞ്ഞു വന്നപ്പോ തുടങ്ങിയത എക്സിറ്റ് എക്സിറ്റ് എക്സിറ്റ്..."പട്ടിണി ആണെങ്ങിലും സാരമില്ല ഒരുമിച്ചു ജീവ്ക്കാം" എന്ന് മല്‍ബി പറഞാല്‍ പിന്നെ മല്ബൂനു പിടിച്ചു നില്ക്കാന് പറ്റുമോ?? അതും രജിസ്ട്രശന് കഴിഞ്ഞു നമ്പര്‍ പ്ലാറ്റ്ന് കാത്തു നില്കുന്ന കാലത്ത്...ഏതായാലും അവന്റെ തിരിച്ചുപ്പോക്കിനു അവന് നാട്ടുകാരോട് പറഞ്ഞ കളവു അവരുടെ നെഞ്ചില്‍ തീ കോരി ഇട്ടു എന്നതാണ് സത്യം..
ആടും മറ്റും വിശദമാക്കിയത് നന്നായി. അല്ലെകില്‍ കഥകളി കണ്ടതുപോലെ ആയേനെ.
Post a Comment